ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, August 26, 2006

സ്വയംകൃതാനര്‍ഥം

ഡാരില്‍ ഹെയര്‍ എന്ന ക്രിക്കറ്റ് അമ്പയര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിനിടയ്ക്ക് പാകിസ്ഥാന്‍ ടീമംഗമോ ടീമംഗങ്ങളോ പന്ത് തങ്ങള്‍ളുടെ ബൌളിംഗിന് ഉതകുന്നവിധം രൂപമാറ്റം വരുത്തി എന്നാണ് ഹെയറിന്‍റെ കണ്ടുപിടുത്തം. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാമ്പ് പ്രതിഷേധത്തിന്‍റെ രീതികള്‍ ചര്‍ച്ചചെയ്യുകയും ചായസമയത്തിനു ശേഷം ഫീല്‍ഡിലെത്താന്‍ മുക്കാന്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തു. സമയത്തിന് ഹാജരായില്ല എന്ന കുറ്റത്തിന് ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.

ഒരേ സമയം വിശ്വസനീയവും അവിശ്വസനീയവുമായ കുറ്റാരോപണം തന്നെ. കുറ്റം ആരുടേതാണെന്ന് പറയാനാവാത്ത വിധം പാപക്കറപുരണ്ട കയ്യുകളാണ് ഡാരില്‍ ഹെയറിന്‍റെയും പാകിസ്ഥാന്‍റെയും.

വിവാദങ്ങളുടെ സഹചാരിയാണ് ഡാരില്‍ ഹെയര്‍ എന്നു പറയാം. 1995-ല്‍ മുരളീധരനെ ബൌളിംഗ് അറ്റത്തുനിന്ന് നോബോള്‍ വിളിച്ചതാണ് ഹെയറിന്‍റെ റെസുമെയിലെ ആനക്കാര്യം. വെള്ളക്കാരല്ലാത്ത ടീമുകള്‍ക്കെതിരെയാണ് പലപ്പോഴും ഹെയര്‍ ഉറഞ്ഞു തുള്ളിയിട്ടുള്ളത്. അതില്‍ത്തന്നെ കൂടുതലും പാകിസ്ഥാനെതിരെയും.

ഫീല്‍ഡിലെത്താന്‍ പാകിസ്ഥാന്‍ ടീം വൈകിയതിന്‍റെ പേരില്‍ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചതില്‍ ഹെയര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ ടീം കുറ്റം ചെയ്തെന്ന് പറഞ്ഞ് പെനാല്‍റ്റി വിധിക്കുകയും കളി തുടരാന്‍ പകരമൊരു ബോള്‍ തെരഞ്ഞെടുക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് അവസരമൊരുക്കുകയും ചെയ്തതാണ് വിവാദത്തിനടിസ്ഥാനം. പന്ത് രൂപമറ്റം വരുത്തുന്ന ദൃശ്യങ്ങള്‍ മത്സരം സം‍പ്രേഷണം ചെയ്ത സ്കൈ റ്റി. വി. യുടെ ഇരുപത്താറ് ക്യാമറകളില്‍ ഒന്നു പോലും പകര്‍ത്തിയിട്ടില്ല. കള്ളനെന്ന് പറഞ്ഞ് കയ്യോടെ പിടിച്ചെങ്കിലും തൊണ്ടിയും തെളിവുമില്ലാത്ത പോലെയായി കാര്യങ്ങള്‍.

ഇനി തങ്ങള്‍ പങ്കെടുക്കുന്ന കളികളില്‍ ഹെയര്‍ അമ്പയറാവേണ്ട എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോഡ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിനെ അറിയിച്ചു. മുന്‍‍കാലങ്ങളിലും പാകിസ്ഥാനില്‍ നിന്നും ഇത്തരം ഉമ്മാക്കി കാണിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ഐ. സി. സി. യുടെ സമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ എളുപ്പം വഴങ്ങിക്കൊടുക്കില്ല എന്ന സൂചന വ്യക്തമായിരുന്നു. ബംഗ്ലാദേശും പാകിസ്ഥാന്‍റെ പാത പിന്തുടര്‍ന്നതോടെ, കാര്യങ്ങളുടെ അത്ര സുഖകരമല്ലാത്ത പോക്ക് കണ്ട് ഒരു മുന്‍ അഭിഭാഷകന്‍ കൂടിയായ ഹെയര്‍ തന്‍റെ വക്കീല്‍ ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനിച്ചു. രായ്ക്കുരാമാനം താന്‍ ‘വിരമിച്ചു കൊള്ളാ’മെന്നും അതുമൂലമുണ്ടാകുന്ന സ്ഥിരവരുമാനമില്ലായ്മയ്ക്കു പകരമായി അഞ്ചുലക്ഷം അമേരിക്കന്‍ ഡോളര്‍ തന്‍റെ അക്കൌണ്ടിലേയ്ക്ക് മാറ്റണമെന്നും ഹെയര്‍ ഐ. സി. സി.-യോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഓസ്റ്റ്റേലിയയില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് മൂന്നു വര്‍ഷം മുമ്പ് കുടിയേറിയെങ്കിലും ഇംഗ്ലീഷുകാരന്‍റെ കുരുട്ടുബുദ്ധി ഹെയറിന് കിട്ടിയിട്ടില്ല എന്നതിന് തെളിവായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ഇംഗ്ലണ്ടുകാരനായ ഐ. സി. സി. ചീഫ് എക്സക്യുട്ടിവ് മാല്‍കം സ്പീഡ്, ഹെയര്‍ അയച്ച ഈ-മെയില്‍ പരസ്യപ്പെടുത്തുക വഴി ഹെയറിന്‍റെ അമ്പയറിംഗ് ഭാവിയെ കുളിപ്പിച്ചു കിടത്തി എന്നു തന്നെ പറയാം. അങ്ങനെ സംഭവിച്ചാല്‍, അത് ക്രിക്കറ്റിന്‍റെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളിലൊന്നായിക്കാണാന്‍ രണ്ടുവട്ടമാലോചിക്കേണ്ടതില്ല.

ഇവിടെയാണ് നട്ടെല്ലിനുറപ്പുള്ള അര്‍ജ്ജുന രണതുംഗ നമ്മുടെ ആരാധനാ പാത്രമാകുന്നത്. തന്‍റെ ടീമിനുവേണ്ടിയും അതിലുപരി രാജ്യത്തിന്‍റെ അന്തസ്സിനു വേണ്ടിയും നിലകൊള്ളുകയും വെള്ളക്കാരന്‍റെ ധാര്‍ഷ്ട്യത്തെ, തന്‍റേടത്തോടെയും അവജ്ഞയോടെയും നേരിട്ടിട്ടുള്ള മറ്റൊരു ഏഷ്യന്‍ കളിക്കാരന്‍ ഉണ്ടെന്ന് തോന്നുന്നില്ല. “സംസ്കാരമില്ലാത്തവര്‍” എന്ന് പറഞ്ഞ് ശ്രീലങ്കക്കാരെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഓസ്റ്റ്റേലിയന്‍ റിപ്പോര്‍ട്ടറോട്, “ശ്രീലങ്കന്‍ ചരിത്രം എല്ലാര്‍ക്കുമറിയാം. ഓസ്റ്റ്റേലിയക്കാര്‍ എവിടുന്നു വന്നു എന്നും എല്ലാര്‍ക്കുമറിയാം.” എന്നായിരുന്നു രണതുംഗയുടെ മറുപടി. [ഉദ്ധരിക്കുന്നത് ഓര്‍മയില്‍ നിന്ന്.]

ഷെയ്ന്‍ വോണിന്‍റെയും മക്ഗ്രാതിന്‍റെയും വിടുവായിത്തത്തിന് ബാറ്റുകൊണ്ട് മറുപടിപറയുന്ന ചുണക്കുട്ടന്മാര്‍ക്ക് പഞ്ഞമൊന്നുമില്ല. എന്നാലും മുഖാമുഖം നിന്ന് രണ്ട് നല്ലവര്‍ത്തമാനം പറഞ്ഞു കൊടുക്കുന്ന ഗാംഗുലിയെയും രാംനരേഷ് സര്‍വാനെയും നമുക്കു നഷ്ടപ്പെടാതിരിക്കുക.

Labels:

6 Comments:

  1. Blogger Satheesh Wrote:

    ക്രിക്കറ്റിനെ കുറെ കാലമായി വിട്ടുകളഞ്ഞതായിരുന്നു! എന്നാലും ഈ വിവാദം ഫോളോ ചെയ്യാതിരിക്കാന്‍ പറ്റിയില്ല. ഹെയറിന്റെ ആവശ്യംകുറച്ച് കൂടിയതായിപ്പോയി. അങ്ങോരതൊരു വന്‍ വിഡ്ഢിത്തമാണ് ചെയ്തു കൂട്ടിയത്..
    വന്‍ കുത്തക മുതലാളിമാരും, നൂറ്റെട്ട് ലോബികളും കൂടി ഊതിവീര്‍പ്പിച്ച് ഉയര്‍ത്തിവിട്ട ഈ ക്രിക്കറ്റിനെ നമുക്ക് തിരിച്ച് താഴെ എത്തിക്കാന്‍ ശ്രമിക്കാം ഈ അവസരത്തില്‍!

    August 27, 2006 7:44 AM  
  2. Blogger myexperimentsandme Wrote:

    അന്ന് ആസ്ട്രേലിയക്കാരോട് അങ്ങിനെ പറഞ്ഞത് അരവിന്ദ ഡിസില്‍‌വയായിരുന്നോ രണതുംഗ ആയിരുന്നോ?

    എന്തായാലും ആസ്ത്രേലിയന്‍ അഹങ്കാരത്തിന്റെ നല്ലൊരു മറുപടിയായിരുന്നു ഗാംഗുലി. ടോസ് ചെയ്യാന്‍ സ്റ്റീവ് വോയെ പത്ത് മിനിറ്റ് വെയിലത്ത് നിര്‍ത്തുക, പിന്നെ അതിനെപ്പറ്റി സ്റ്റീവ് വോ എന്തെങ്കിലും പറഞ്ഞാല്‍ “ഇങ്ങേരെന്താ ഒന്നാം ക്ലാസ്സിലെ പിള്ളേരെപ്പോലെ എനിക്കതു കിട്ടിയില്ല, ഇത് കിട്ടിയില്ല എന്നൊക്കെ പറയുന്നേ” എന്ന് ചോദിച്ച് ഒന്നുകൂടി ആക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ നമ്പരുകളായിരുന്നല്ലോ.

    നല്ല ലേഖനം. എന്തായാലും ഹെയര്‍ പുലിവാലു പിടിച്ചതുപോലെയായി. ഉപഭൂഖണ്ഡങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇവരുടെ അഹങ്കാരം കുറെയൊക്കെ കുറയ്ക്കാം. പക്ഷേ പന്തില്‍ പണിയാനും തക്കിട തരികിട കാണിക്കാനുമുള്ള പാകിസ്ഥാന്റെ വിരുതും ഓര്‍ക്കേണ്ടതുണ്ട്-ഇത്തവണ അങ്ങിനെ ഉണ്ടായോ ഇല്ലയോ എന്ന് സംശയമാണെങ്കിലും.

    August 27, 2006 7:51 AM  
  3. Blogger Unknown Wrote:

    ഉപഭൂഖണ്ഡങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇവരുടെ അഹങ്കാരം കുറെയൊക്കെ കുറയ്ക്കാം

    വക്കാരീ,
    ഇന്ത്യയോട് ഐ സി സി കളിക്കില്ല. കാരണം പണം നമ്മുടെ കയ്യിലാണല്ലോ. ഇന്ത്യന്‍ ബോര്‍ഡിന്റെ വല്ല്യേട്ടന്‍ സ്വഭാവം ഞങ്ങള്‍ക്ക് ഇഷ്ടമല്ല എന്നാണ് അയലത്തെ ചേട്ടായിമാരുടെ നിലപാട്. ഉപഭൂഖണ്ഡം ഒന്നിച്ച് നിന്ന് കാര്യം കാണുന്ന കാര്യമൊക്കെ കണക്കാ.

    August 27, 2006 8:10 AM  
  4. Blogger അരവിന്ദ് :: aravind Wrote:

    ഡാരെല്‍ ഹയര്‍ മുരളിയുടെ ബൌളിംഗിനു നോ ബോള്‍ വിളിച്ചതില്‍ സന്തോഷമുള്ള ഒരുവനാണ് ഞാന്‍.
    മുരളീധരനെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് വിലക്കണം എന്നും ഞാന്‍ ചിന്തിക്കുന്നു. അല്ലാതെ ക്രിക്കറ്റിന്റെ ബൌളിംഗ് റൂള്‍ മാറ്റേണ്ട കാര്യമുണ്ടോ?
    ജന്മനാ മൂന്ന് കൈയ്യുള്ള ഒരുത്തന്‍ ഗോളിയാവാന്‍ ഫിഫ സമ്മതിക്കുമോ ആവോ? മുരളിയുടെ ഒരു വിക്കറ്റിനും ഒരു ക്രെഡിറ്റുമില്ല. ജന്മനായോ അല്ലാതെയോ, ആ ബെന്റ് എല്‍ബോയുടെ സുഖം അനുഭവിക്കുന്നവനാണ് മുരളി.
    പാക്കിസ്ഥാനെതിരെ ഹയറുടെ തീരുമാനം കടുത്തതായിപ്പോയി. അതിനു പാക്കിസ്ഥാന്‍ കാണിച്ച പോക്രിത്തരം അതിലും മണ്ടത്തരം. അവസാനം കുണുങ്ങി കുണുങ്ങി പാക്കികള്‍ ഇറങ്ങി വന്നപ്പോള്‍ പോയി പണി നോക്കടാ എന്ന് അമ്പയര്‍മാരും. നാറാന്‍ വേറെയെന്ത് വേണം? എനിക്ക് ഏതായാലും സന്തോഷമായി. അല്ല, പാകിസ്ഥാന്‍ റ്റീം അത്ര ഹരിശ്ചന്ദ്രന്മാരൊന്നും അല്ലല്ലോ!
    ഏഷ്യന്‍ യൂണിയന്‍... ഒരു യൂണിയന്റേയും പേരില്‍ ഇന്ത്യ ശ്രീലങ്കയോടും പാക്കിസ്ഥാനോടും പക്ഷം ചേരേണ്ടതില്ല എന്ന് തോന്നുന്നു. ഐ.സി സി യെ പോ പുല്ലേ എന്ന് പറഞ്ഞ് സ്വന്തം ക്രിക്കറ്റ് അഡ്മിനിസ്റ്റ്രേഷന്‍ തുടങ്ങാന്‍ കെല്പുള്ളവരാണ് നമ്മള്‍. വേണ്ടവര്‍ ഇങ്ങോട്ട് വന്നോളും. അല്ലാതെ വിനയകുനിയനായി അങ്ങോട്ട് ചെന്ന് അവരു പിന്നെ തലേകേറി നെരങ്ങാന്‍! പാകിസ്ഥാനും ശ്രീലങ്കയുമല്ലേ പാര്‍ട്ടികള്‍! ചതിയന്മാരാണ് രണ്ടും.
    :-)
    നല്ല ലേഖനം സന്തോഷ്‌ജി...സംഗതി അല്പം തീപ്പൊരി വിഷയമാണെങ്കിലും...

    August 28, 2006 5:38 AM  
  5. Blogger Santhosh Wrote:

    സതീഷ്: വിവാദം പുതിയ തലത്തിലാണിപ്പോള്‍. പിന്തുടരാന്‍ മറക്കേണ്ട്!

    വക്കാരീ: ഡിസില്‍വയായിരുന്നോ അങ്ങനെ പറഞ്ഞത്? ഗാംഗുലി അക്കാര്യത്തിലൊക്കെ സമ്മതിക്കണം. ടീമില്‍ നിന്നു പുറത്താക്കപ്പെട്ട സമയത്ത് ‘അവനത് വേണം’ എന്ന മട്ടില്‍ ഫ്ലിന്‍റോഫ് ഒരു ‘സംഭവ കഥ’ പുറത്തു വിടുകയുണ്ടായി. കൌണ്ടി ക്രിക്കറ്റ് കളിനടന്നിരുന്ന ഒരു സായാഹ്നത്തില്‍ ഫ്ലിന്‍റോഫും ഗാംഗുലിയും കഴിക്കാന്‍ പോയി പോലും. അവിടെ അമ്പയര്‍ വെങ്കിട്ടരാഘവന്‍ ഉണ്ടായിരുന്നത്രേ. ഗാംഗുലി ഫ്ലിന്‍റോഫിന്‍റെ അടുത്തു നിന്നും വെങ്കിട്ടരാഘവന്‍റെ അടുത്തു പോയി ഏറെ നെരം സംസാരിച്ചിരുന്നു. അന്നേ ഫ്ലിന്‍റോഫ് കരുതി പോലും ഇവന്‍ ആള് ശരിയാവൂലാ എന്ന്.

    ദില്‍ബൂ: വളരെ ശരി. പണം നമ്മുടെ കയ്യില്‍ തന്നെ. എന്നാലും പലപ്പോഴും സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നില്ലേ എന്നൊരു സംശയം.

    അരവിന്ദ്: അരവിന്ദേ... ചതിക്കല്ലേ. അങ്ങനെയെങ്കില്‍ ഒരു ബോളുപോലും എറിയാതെ ഞാനും പുറത്താവും. എന്‍റെ മുട്ടിന് ആറേഴു ഡിഗ്രി വളവില്ലേ എന്ന് എനിക്കു തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതുവരെ നോബോള്‍ വിളി കിട്ടാത്തത് അപ്പോള്‍ അമ്പയര്‍ ഹെയറോ അരവിന്ദോ അല്ലാത്തതാവണം കാരണം! (എന്തു പറഞ്ഞാലും മൂന്നു കയ്യുള്ളവന്‍ ഗോളിയാവണ്ട എന്നു തന്നെയാണ് എന്‍റെയും അഭിപ്രായം.)

    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

    August 28, 2006 11:16 AM  
  6. Blogger കണ്ണൂസ്‌ Wrote:

    അരവിന്ദേ, ലോകത്ത്‌ ഹെയറനു മാത്രം ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതെന്താണെന്നു കൂടി ചിന്തിക്കൂ. ഇയാളെക്കാളും നിയമം തലനാരിഴ കീറാനറിയാവുന്ന അംപയര്‍മാര്‍ ഉണ്ടല്ലോ, അവര്‍ക്കൊന്നും തോന്നിയില്ലല്ലോ മുരളിയെ നോ വിളിക്കാന്‍?

    മുരളിക്ക്‌ വിക്കറ്റ്‌ കിട്ടുന്നത്‌ പന്തിന്റെ ടേണ്‍ കൊണ്ടു മാത്രമല്ല. (അങ്ങിനെയുള്ള സന്ദര്‍ഭങ്ങള്‍ വളരെ ചുരുക്കമാണ്‌). ലോകം കണ്ട ഏറ്റവും മൂര്‍ച്ചയുള്ള ബൌളിംഗ്‌ തലച്ചോറ്‌ മുരളിയുടെ തന്നെയാണ്‌. അടുത്ത തവണ ഇന്ത്യ-ശ്രീലങ്ക മത്‌സരം കാണുമ്പോള്‍ സെഹ്‌വാഗിനും ദ്രാവിദിനും മുരളി പന്തെറിയുന്ന രീതി മാത്രം ശ്രദ്ധിച്ചു നോക്കൂ. ഈ വ്യത്യാസം മനസ്സിലാവും. (മാര്‍ക്ക്‌ ടെയ്‌ലര്‍, മാര്‍ക്ക്‌ വോ, പോണ്ടിംഗ്‌, ഹീലി, ഗില്‍ക്രിസ്റ്റ്‌ ഇവരുടെ ആരുടെയെങ്കിലും കഴിവുള്ള രണ്ട്‌ സ്ലിപ്‌ ഫീല്‍ഡര്‍മാര്‍ / വിക്കറ്റ്‌ കീപ്പര്‍മാര്‍ ശ്രീലങ്കക്കുണ്ടായിരുന്നെങ്കില്‍ മുരളിക്കിപ്പോള്‍ 800 വിക്കറ്റ്‌ ആയേനേ.)

    വര്‍ണ്ണ-വംശീയ വികാരം പരോക്ഷമായെങ്കിലും വെച്ചു പുലര്‍ത്തുന്ന ചില ക്രിക്കറ്റ്‌ ഒഫീഷ്യല്‍സെങ്കിലും ഉണ്ടെന്ന് വേണം കരുതാന്‍. ഈ പ്രശ്‌നം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇമ്രാന്‍ ഖാന്റെ ആത്‌മ കഥയിലും അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയപ്പോള്‍ അനുഭവിക്കേണ്ടി വന്ന വിവേചനത്തിന്റെ കഥകളുണ്ട്‌. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച്‌ ഒറ്റപ്പെടുത്തണം മറ്റുള്ളവര്‍.

    August 28, 2006 10:27 PM  

Post a Comment

<< Home