ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, January 29, 2006

രാഘോണ്ണാ, താങ്ക്യൂ!

ഇംഗ്ലീഷ് ഭാഷാ പ്രയോഗ പ്രാവീണ്യം നിത്യാഭ്യാസത്തിലൂടെ ഉണ്ടായിക്കോട്ടെ എന്നു കരുതിയാവണം, ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ ഹിന്ദു പത്രം വരുത്തുമായിരുന്നു. ഗള്‍ഫില്‍ കമ്പോണ്ടറായ (ഇപ്പോള്‍ പ്രമോഷനായി ഡോക്ടറായിക്കാണും) അയല്‍വാസി രാഘവന്‍ പിള്ളയുടെ ഐഡിയയായിരുന്ന് അത്. ഇനിയുള്ളകാലം കേരളത്തില്‍ ഒരു ജോലി എന്നത് സ്വപ്നം മാത്രമാമണെന്നും, ഇംഗ്ലീഷറിയാത്തവന്‍ പുറംലോകത്തു പോകേണ്ടി വന്നാല്‍ കഷ്ടപ്പെടുമെന്നും, രാഘവന്‍ പിള്ള ഗള്‍ഫില്‍ എത്തിപ്പെടുന്നതുവരെ "നാട്ടിലെ പ്രധാന ഗള്‍ഫുകാര"നായിരുന്ന ഷുക്കൂര്‍ മുതലാളിയെ വരെ ഇംഗ്ലീഷറിയേണ്ട കാര്യം വരുമ്പോള്‍ സഹായിക്കുന്നത് താനാണെന്നും മാന്യ അയല്‍വാസി അച്ഛനെ ധരിപ്പിച്ചു.

ഒരു മുന്‍ പട്ടാളക്കാരന്‍ കൂടിയാണ് രാഘവന്‍ പിള്ള. ഇദ്ദേഹം പറയുമായിരുന്ന പട്ടാളക്കഥകള്‍ സ്വാഭാവികമായും അതിശയോക്തി കലര്‍ന്നവയായിരുന്നു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ ഗള്‍ഫ് വീരചരിതം ഒന്നാം വാല്യമൊഴികെ മറ്റൊന്നും ഞങ്ങളുടെ ഗ്രാമത്തില്‍ വിറ്റഴിഞ്ഞിരുന്നില്ല. എങ്കിലും, ഇംഗ്ലീഷ് പഠനത്തിന്‍റെ ആവശ്യം കാര്യകാരണസഹിതം വിവരിച്ചതിന് പത്തില്‍ പത്തു മാര്‍ക്കും നല്‍കാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു.

സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ് ഒരു കലയാണെന്ന് മനസ്സിലാകുന്നത് ഹിന്ദുപ്പത്രത്തിലെ ചെസ്സ് റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ്. ചെസ്സില്‍ കമ്പം കയറിയിക്കുന്ന കാലം. ഓഫീസില്‍ നിന്ന് പാതിരാത്രി കഴിഞ്ഞാണെത്തുന്നതെങ്കിലും അച്ഛന്‍ ചോദിക്കും:
ടാ, മോനേ, ഒന്ന് കരുക്കള്‍ നിരത്തീട്ട് ഒറങ്ങ്യാ പോരേ?

ഓ, സമ്മതം!

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും മറ്റും ദാ നമ്മുടെ കണ്‍മുന്നില്‍ കാണുന്ന പോലെ ഹിന്ദു റിപ്പോര്‍ട്ടുചെയ്യുമായിരുന്നു. ഏതോ ഒരു സായിപ്പായിരുന്നു ലേഖകന്‍. പേരോര്‍മയില്ല. [എന്‍റെ ഓര്‍മയ്ക്ക് പിടിതരാതെ നിന്ന ഈ ലേഖകന്‍, മാന്വേല്‍ ആരണ്‍ എന്ന നാടന്‍ സായിപ്പാണെന്ന് യാത്രാമൊഴിയും ഉമേഷും പറഞ്ഞുതന്നു. നന്ദി.] (ഹിന്ദു വായനകൊണ്ടുണ്ടായ ഏക പ്രയോജനവും ഇതായിരുന്നു. നിത്യാഭ്യാസി ആനയെ എടുത്തില്ല.)

അതിനു ശേഷമാണ് ഞാന്‍ ദേശാഭിമാനിയിലെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നല്ല ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് ദേശാഭിമാനിയുടേതായിരുന്നു. ശക്തിധരന്‍ എന്നോ ശക്തിദാസ് എന്നോ മറ്റോ ആയിരുന്നു ലേഖകന്‍റെ പേര് എന്നാണ് എന്‍റെ ഓര്‍മ. [ലേഖകന്‍റെ പേര് രവീന്ദ്രദാസ് ആണെന്ന് തിരുത്തിത്തന്ന മന്‍ജിത്തിന് നന്ദി.] കാവ്യസുന്ദരവും ഭാവനാസുരഭിലവുമായ ചേതോഹര ഭാഷയാല്‍ ക്രിക്കറ്റിലെ അതികായന്മാരെയും മഹായുദ്ധങ്ങളേയും സുന്ദരനിമിഷങ്ങളേയും തന്‍റെ വാരാന്ത്യ ലേഖനങ്ങളിലൂടെ ഇദ്ദേഹം സാധാരണ മലയാളിക്കും സ്വന്തമാക്കിക്കൊടുത്തു. ദേശാഭിമാനി സ്ഥിരമായി വായിച്ചിട്ട് നാളേറെയായതിനാല്‍ ഇപ്പോള്‍ ആ പത്രത്തിന്‍റെ ക്രിക്കറ്റ് റിപ്പോര്‍ട്ടിംഗ് എങ്ങനെയെന്ന് എനിക്കറിയില്ല.

ഈ ലേഖനം ഇത്രയും നിങ്ങള്‍ വായിച്ചെങ്കില്‍, സംശയിക്കേണ്ട, നിങ്ങള്‍ ഒരു കായികപ്രേമിയാണ്. അല്ലെങ്കില്‍ നിങ്ങളുടെ പേര് ദിവ്യ എന്നാണ്. ഏതായാലും പറഞ്ഞുവന്നകാര്യമിതാണ്: എന്‍റെ അഭിപ്രായത്തില്‍, ഇന്ന് ഏറ്റവും നന്നായി ക്രിക്കറ്റ് റിപ്പോര്‍ട്ടുകളും അവലോകനങ്ങളും ആംഗലഭാഷയിയില്‍ എഴുതുന്നത് ക്രിക്ഇന്‍ഫോയുടെ ഫീച്ചേഴ്സ് എഡിറ്ററായ ദിലീപ് പ്രേമചന്ദ്രനാണ്. ദിലീപ് പ്രേമചന്ദ്രന്‍റെ ലേഖനങ്ങള്‍ ഇവിടെയും ഇവിടെയും വായിക്കാം. ഈ ലേഖനങ്ങള്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല വായനയാണ്.

Labels: ,

Wednesday, January 25, 2006

കല്‍ക്കട്ട വിളിക്കുന്നു

വടക്കേ അമേരിക്ക (യു. എസ്. എ) യില്‍ സ്ഥിരതാമസമല്ലാത്ത പല ഇന്ത്യാക്കാര്‍ക്കും അമേരിക്കന്‍ ന്യൂസ് എന്നാല്‍ CNN എന്നാണ് ധാരണ. CNN-ന്‍റെ അമേരിക്കന്‍ ന്യൂസ് ഡെസ്ക് വല്ലപ്പോഴുമവതരിപ്പിക്കുന്ന ഇന്ത്യാ വിശേഷങ്ങള്‍ ഏറിയവയും പക്ഷപാതത്തിന്‍റെ കടുത്ത നിറക്കൂട്ടില്‍ ചാലിച്ചതായിരിക്കും. അമേരിക്കന്‍ മാധ്യമങ്ങളുടെ ഈ തോന്നിവാസത്തില്‍ അനല്പമായ അരിശത്തോടെ പ്രതികരിക്കാനും ഈ ചാനലുകളെ ബഹിഷ്കരിക്കാനും ഇത്തലമുറയിലെ അമേരിക്കന്‍വാസികളായ ഇന്ത്യാക്കാര്‍ (ഈയുള്ളവനുള്‍പ്പടെ) ശ്രദ്ധിക്കാറുണ്ട്.

ഈ സാഹചര്യത്തിലാണ് "കേള്‍ക്കാന്‍ കൊള്ളാവുന്ന" മാധ്യമങ്ങളായ Public Broadcasting Service (PBS)-ന്‍റെയും National Public Radio (NPR)-യുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ വാര്‍ത്തകള്‍ സ്പിന്‍ ചെയ്യാറില്ല. PBS ഏതാനും മാസങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട അമിതാഭ് ബച്ചനുമായുള്ള അഭിമുഖം ഒരു ഇന്ത്യക്കാന് ലഭിച്ച ഏറ്റവും നല്ല മീഡിയ കവറേജ് ആയിരുന്നു എന്ന് പറയാം. (ഓപ്പറ വിന്‍ഫ്രി ഷോയിലും ഡേവിഡ് ലെറ്റര്‍മാന്‍ ഷോയിലും ഐശ്വര്യാ റായ്-ക്ക് കിട്ടിയ "സ്ലോട്ട്" ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാനിതു പറയുന്നത്.)

കല്‍ക്കട്ടയിലെ ഒരു അനാധാലയത്തില്‍ ജനിച്ച്, അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ അവരുടെ വളര്‍ത്തച്ഛന്‍മാരോടും വളര്‍ത്തമ്മമാരോടുമൊപ്പം സ്വന്തം വേരുകള്‍ തേടി ഇന്ത്യയിലെത്തുന്ന കഥയാണ് "കല്‍ക്കട്ട വിളിക്കുന്നു" എന്ന 20 മിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയിലൂടെ PBS അവതരിപ്പിക്കുന്നത്. സ്നേഹസമ്പന്നരായ മാതാപിതാക്കളാല്‍ "വെള്ളക്കാരന്‍റെ സംസ്കാരത്തില്‍" (തെറ്റായ അര്‍ഥത്തിലല്ല) വളര്‍ത്തപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്കും ചുറ്റുമുള്ള "ബന്ധുക്കളില്‍" നിന്നും തങ്ങള്‍ വ്യത്യസ്ഥരാണെന്ന് എന്നും തോന്നിയിരുന്നു. അവരോരോരുത്തരും തങ്ങളിലെ ഇന്ത്യക്കാരിയെ കണ്ടെത്തുകയാണ് യാത്രയ്ക്കൊടുവില്‍.

വായിക്കുക, കാണുക: http://www.pbs.org/frontlineworld/rough/2006/01/india_calcutta.html

Labels:

Monday, January 23, 2006

ചൊറിഞ്ഞു കേറുമ്പോള്‍

പണ്ടൊക്കെ മേലാകെ ചൊറിയാന്‍ രണ്ടു കാരണങ്ങളായിരുന്നു: ചേന കടിക്കലും ചൊറിയണം (ഒരു തരം ചെടി) ആട്ടലും. ഇപ്പോള്‍, ചൊറിയാത്ത നല്ല അസ്സല്‍ 'ഫ്രോസണ്‍' ചേന കിട്ടും. ചൊറിയണവും തൊട്ടാവാടിയുമൊക്കെ കണ്ട കാലം തന്നെ മറന്നു.

മലയാളിയുടെ ഈ 'നൊസ്റ്റാള്‍ജിക് ഫീലിംഗ്' നിലനിര്‍ത്താന്‍ ഇനി ചേനയും ചേമ്പുമൊന്നുമന്വേഷിക്കേണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം. കാര്യമായൊന്ന് 'ചൊറിഞ്ഞു കേറണമെന്നു' തോന്നിയാല്‍, റ്റെലിവിഷന്‍ ഓണ്‍ ചെയ്ത് ഈ പരിപാടികളിലേതെങ്കിലുമൊന്ന് കണ്ടാല്‍ മതി:

അശ്വമേധം: നല്ല ആശയം. മലയാളത്തില്‍ ആദ്യമായി വ്യത്യസ്തമായ ഒരു മത്സര രീതി. പക്ഷേ, എന്തു ചെയ്യാം, അവതാരകന്‍ മഹാ ധിക്കാരി. താന്‍ കഴിഞ്ഞേ മറ്റൊരു മഹാജ്ഞാനിയുള്ളൂ എന്ന് മൂപ്പര് ധരിച്ചുവശായിരിക്കുന്നു. ഈ കൂപമണ്ഡൂകം ചെമ്പഴന്തി കോളജില്‍ പഠിക്കുന്ന കാലത്ത് (അന്നും അഹങ്കാരത്തിന് അല്പവും കുറവുണ്ടായിരുന്നില്ല) മാര്‍ ഇവാനിയോസില്‍ പഠിക്കുകയായിരുന്ന എന്‍റെ സതീര്‍ഥ്യന്‍ മനോജ് രാമസ്വാമിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുകയായിരുന്ന രാജീവ് നായരും മറ്റും മറ്റും ക്വിസ് മത്സരങ്ങളില്‍ ഈ ദേഹത്തിനെ തോല്പിച്ചു തുന്നം പാടിച്ചിരുന്നു. അവരിലാരെങ്കിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നെങ്കില്‍. ഒരു കാര്യം കൂടി: ഈ അവതാരകന് വേഷം സ്പോണ്‍സര്‍ ചെയ്യുന്നവരുടെ കടയില്‍ ദയവായി ആരും കേറരുത്: അവര്‍ക്കും ഈ ക്രൂരതയില്‍ പങ്കുണ്ട്.

സിംഗ് ആന്‍ഡ് വിന്‍: മനോഹരിയും കോകിലസ്വനിയുമായ അവതാരിക. പറഞ്ഞിട്ടെന്തു കാര്യം? കൂടെനില്‍ക്കുന്ന അമ്പാഴപ്പൊണ്ണന്‍ (എം. ടി. യ്ക്കു സ്തുതി!) ഈ പരിപാടിയെ അസഹ്യതയുടെ പുതിയ തലങ്ങളിലേയ്ക്ക് അനായാസം കൊണ്ടുപോകുന്നു. പാടാനറിയാത്തവരൊക്കെ ബുദ്ധിഹീനരാണെന്നു കണ്ടുപിടിച്ച നമ്മുടെ മാന്യന്‍റെ തലമണ്ട ഉടന്‍ പരിശോധനാവിധേയമാക്കണം. (കൂട്ടത്തില്‍പ്പറയട്ടെ, ബുദ്ധിവികസിച്ചിട്ടില്ലെങ്കിലും ചില പാട്ടുകള്‍ ഇദ്ദേഹം തരക്കേടില്ലാതെ പാടും.)

കൈരളിയും സൂര്യയും മാത്രം ലഭ്യമാകുന്നതും ദിവസേന ഒരുമണിക്കൂറില്‍ താഴെ മാത്രം മലയാളം പരിപാടികള്‍ കാണുന്നതും എന്‍റെ ഭാഗ്യം.

Labels:

Wednesday, January 18, 2006

How do I read your blog?

I thought of posting a bit of FAQs and some good information about making the blog more readable.

If you see rectangles (a series of  in place of characters) in this page where it should have been Malayalam letters, or if you see Malayalam written with Viramas (chandrakkala) everywhere with occasional rectangles mainly for Chillu forms, please go through this document to get started.

All rectangles: that means you do not have any of the UNICODE Malayalam font installed in your machine.
Malayalam written with Viramas everywhere: that means you have a UNICODE font, but either the font is not the font that I use in this blog, or not completely conformant to UNICODE and Govt standards (see below), or there is a bug in one of the Windows components namely USP10.DLL (all are likely).



For writing and for testing the layout of my blog, I use Windows XP SP2 (and Windows Vista if something is broken on XP SP2). The font I use Kartika comes with Windows XP SP2 or later. I have no way of testing the blog in a non-Windows platform.

If you have Windows 9x, Windows NT, or Windows 2000, then you need to get a Malayalam UNICODE font from elsewhere. I can’t send you or put a link to download the Kartika font. Microsoft does not support Malayalam on Win2K or Win9x. Fonts that ship with Windows fall under the Windows End User License Agreement (EULA); redistribution is not permitted.

There are some UNICODE fonts that you will be able to download for free. A simple search yields this page (among others) that lists a number of UNICODE fonts: http://www.travelphrases.info/gallery/Fonts_Malayalam.html. Here’s another link that you may want to take a look: http://salrc.uchicago.edu/resources/fonts/malayalamfonts.html.

I do have Windows XP, but I don’t see Kartika in the fonts list. Why?


The most common reason would be that you haven’t installed the files for complex scripts. Open up Control Panel; bring up Regional and Language Options. In the Languages tab, check the box for “Install files for complex script and right-to-left languages (including Thai).



Why am I seeing some common conjuncts being separated with ‘Viramas’ even after I use Kartika font?


There can be two reasons:
  1. You haven’t set your default Malayalam font in your browser to Kartika yet.
    In IE, Go to Tools -> Internet Options. Click on the Fonts button located towards the bottom of the dialog box. In the Language Script combo box, choose Malayalam. Click on Kartika or an available UNICODE Malayalam font and press OK. Press OK again to dismiss the Internet Options dialog.
  2. Or, if you have already set your default Malayalam font to Kartika, then the problem may be caused by the USP10.DLL in your machine being outdated. If you have USP10.DLL version 1.420.2600.2180 or better in your Windows directory, you will see most of the conjuncts as it is. I said most of the conjuncts because I know ണ്ട is still shown with Virama. This is fixed in Windows Vista. I will update this page if and when a fix is made available for XP.
    Note: Microsoft Office also ships USP10.DLL. The DLL on your Windows\System32 directory is shipped by the Windows team, so that DLL should have undergone more thorough testing than the one shipped with Office.

How do I write Malayalam using my keyboard?


Add the Input Language Malayalam to your machine by going through these steps:
Open up Control Panel; bring up Regional and Language Options. In the Languages tab, click on the Details button in the Text services and input languages group. In the Settings tab of the dialog that comes up, click on the Add button.



Choose Malayalam as the Input language. Accept all the defaults.



Once this is done, you will see a Language bar on the bottom right side of your Taskbar.



If you click Alt+Shift, the language bar toggles between English and Malayalam. This is a per application setting, so you can choose when to switch when the application has input focus.

Now, the Malayalam keyboard layout for Karthika can be found here: http://www.microsoft.com/globaldev/keyboards/kbdinmal.htm.



Hover your mouse over Shift and you can see what yields when you press Shift.



Why did you choose Kartika as your font for your blog?


Because it is made by Microsoft and it follows all the recommendations of the linguistic department of Kerala and the Technology Development for India Languages (TDIL). Make the conformance comparison between Microsoft’s adaptation (http://tdil.mit.gov.in/MalayalamCodeChartApr02.pdf) and the officially accepted UNICODE version (http://www.unicode.org/charts/PDF/U0D00.pdf).

Kartika does not have single key strokes for Chillu forms and conjuncts. Why?


This is because the Govt. of India recommended that Indic keyboard layout should not carry these. If Microsoft put additional characters, Microsoft will no longer be in conformance with the recommendation.

Why are some conjuncts not so intuitive when using Kartika? For example, ങ്ക is ങ് + ക in Kartika where it is logical to think that ന് + ക or മ് + ക as ങ്ക.


This is because the TDIL specification states so. Read the document here: http://tdil.mit.gov.in/MalayalamScriptDetailsApr02.pdf.

How do I type Chillu forms in Kartika?


Kartika, like many other UNICODE fonts, use the help of Zero Width Jointer (ZWJ) to represent Chillu forms. You can get to ZWJ by pressing Ctrl + Shift + 1 (the digit 1). (For more information look at http://www.unicode.org/review/pr-37.pdf)

So,
ന്‍ is ന് + ZWJ
ല്‍ is ല് + ZWJ and so on.

I do not like the Kartika keyboard layout. What are my options?


Well, you can use Microsoft Keyboard Layout Creator (MSKLC) to create your own variant of the layout that ships with Windows. http://www.microsoft.com/globaldev/tools/msklc.mspx.

Do you work on these areas at Microsoft?


No. I have received considerable help from these people at Microsoft: Peter Constable, a Program Manager with the Windows Globalization team, Pradeep Parappil, a Program Manager with Windows India R&D, and Vinay Sampath Kumar from the Windows team.

Labels: , ,

Monday, January 16, 2006

മഴയുടെ സൗന്ദര്യം

സീയാറ്റിലില്‍ ഇത് മഴക്കാലം. സീയാറ്റിലിനെപ്പറ്റി കൂടുതലറിയാവുന്നവര്‍ കേട്ടാല്‍ ചിരിക്കും. തോരാതെ മഴപെയ്യുന്നിടമാണിവിടം. വര്‍ഷത്തില്‍ 226 ദിവസമെങ്കിലും ഇവിടെ മഴയുണ്ടാവുമെന്നാണ് കണക്കുകള്‍ പറയുന്നത്. ക്യൂജാടയുടെ ഒരു സ്കിറ്റില്‍ പണ്ട് ഞങ്ങളത് അവതരിപ്പിച്ചുണ്ട്: "ഇവിടെ ആഴ്ചയില്‍ രണ്ടു തവണയേ മഴപെയ്യൂ: ആദ്യ തവണ മൂന്നു ദിവസവും രണ്ടാമത്തെ തവണ നാലു ദിവസവും".

കഴിഞ്ഞ 27 ദിവസമായി സീയാറ്റിലില്‍ മഴയൊഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും മഴതന്നെ.
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു.

ഇങ്ങനെ ചുള്ളിക്കാട് വിവരിക്കുന്ന ആര്‍ത്തലയ്ക്കുന്ന പേമാരിയൊന്നുമല്ല, മനവും തനുവും തണുപ്പിക്കുന്ന, നിലയ്ക്കാത്ത, കാണാന്‍ അധികം ചന്തമൊന്നുമില്ലാത്ത ചാറ്റ മഴ. നമ്മുടെ ഇടവപ്പാതിയുടെ നാലയലത്തുനിര്‍ത്താന്‍ കൊള്ളാത്ത പാവത്താനാണ്. ആരോടും പരിഭവമില്ലാതങ്ങനെ പെയ്യുന്നെന്നു മാത്രം. മഴയോടുള്ള എന്‍റെ ആഭിമുഖ്യത്തിന്‍റെ ഒരു കാരണം അതിന്‍റെ പ്രവചനാതീത സൗന്ദര്യമായിരുന്നു. സീയാറ്റില്‍ മഴയ്ക്കില്ലാത്തതും അതുതന്നെ: ഭ്രമിപ്പിക്കുന്ന ആ വശ്യത. ഇവിടെ എല്ലാ ദിവസവും മഴയ്ക്ക് ഒരേ മുഖമാണ്: ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്ന ഒരു സായിപ്പത്തിയുടെ. (ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്നവര്‍ ക്ഷമിക്കുക. വ്യായാമം ചെയ്യുക.)

ഈ മഴ കാണുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം വരും. (മഴകണ്ടാല്‍ ദേഷ്യം വരുമെന്നു പറഞ്ഞാല്‍ കൂട്ടത്തില്‍ കൂട്ടാത്ത ഒരു സഹൃദയസംഘമുണ്ടായിരുന്നു, പണ്ട്. ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും നിഴലിനെയും നിലാവിനെയും നെഞ്ചേറ്റി നടന്ന കാലം. പ്രണയത്തെയും സമരങ്ങളെയും ആദര്‍ശവല്‍ക്കരിച്ചിരുന്ന കാലം. പ്രേമിക്കല്‍ സമരമാണെന്ന് ചെ ഗ്വേര [ഓര്‍മയില്‍ നിന്ന്]. 'ആമേന്‍' എന്ന് ഞങ്ങളില്‍ പലരും. [ജനുവരി 23-ലെ തിരുത്ത്: പ്രേമിക്കല്‍ സമരമാണെന്ന് പറഞ്ഞത് ഒക്ടോവിയ പാസ് ആണ്, ചെ ഗ്വേര അല്ല.] സദസ്സില്‍ കൂടാനുള്ള 'മിനിമം ക്വാളിഫിക്കേഷന്‍' ഈ സഹൃദയത്വമായിരുന്നു). ജനാലയ്ക്കരികെ പെരുമഴയത്ത് പാടങ്ങളിലേയ്ക്ക് നോക്കിയിരുന്ന് അദ്ഭുതം കൂറാനിന്ന് ഈ സീയാറ്റിലില്‍ പെരുമഴയെവിടെ, പാടങ്ങളെവിടെ, നേരമെവിടെ? മാസത്തിലൊരിക്കലുള്ള "സാമാനമെടുക്കല്‍", ദിവസേനയുള്ള "ഷോപ്പിംഗിന്" വഴിമാറുമ്പോള്‍ മഴ അലോസരപ്പെടുത്തുന്ന അതിഥിയാണ്. പിന്നെ, ആണ്ടുതോറും എണ്ണിച്ചുട്ടു കിട്ടുന്ന, കഷ്ടി 90 ദിവസമുള്ള, സമ്മറില്‍ വഴിപിഴച്ചെത്തുന്ന വേനല്‍മഴയാണെങ്കിലോ, ക്രൂരനായ വില്ലനും രസം കെടുത്തുന്ന ബോറനും തന്നെ.

അതുകൊണ്ടാവണം, "Its raining, its pouring, the old man is snoring" എന്നും "Rain, rain go away, come again some other day" എന്നും മറ്റും വെള്ളക്കാരന്‍ പാടുന്നത്. അത് കേട്ട് കുറെ നാടന്‍ സായിപ്പന്‍മാര്‍ കൂടെപ്പാടുന്നതാണതിശയം! ഇത് സായിപ്പിന് മഴയോട് വലിയ പഥ്യമില്ലാത്തതു കൊണ്ടല്ല എന്നാണ് എന്‍റെ തിയറി. ഭാവനയുള്ളവനെയും ഇല്ലാത്തവനെയും കുരുന്നിലേ തരംതിരിക്കാനുള്ള ഒരു അടവ്. ഈ പാട്ടൊക്കെ പാടി വളര്‍ന്നിട്ടും പിന്നെയും മഴയെ ഇഷ്ടപ്പെടുന്നവന്‍ കലാകാരനാവാതെ തരമില്ലല്ലോ.

ഇന്ദുലേഖ.കോമില്‍ ആഹാ.. മഴ എന്നൊരു ഭാഗമുണ്ട്. വായിച്ചിട്ടില്ലാത്തവര്‍ വായിക്കണം, ഇഷ്ടപ്പെടും.

മഴയെ കേന്ദ്രബിന്ദുവോ, കഥാപാത്രമോ, പശ്ചാത്തലമോ ആക്കി കഥയും, കവിതയും, നോവലും, സിനിമയും, മറ്റു കലാരൂപങ്ങളും നിര്‍മിച്ചവര്‍ക്ക് നന്ദി. ആ കണ്ണുകളിലൂടെ നോക്കുമ്പോഴാണ് ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്ന മഴയും അന്നനടയുമായെത്തുന്ന സ്വര്‍ലോക സുന്ദരിയാകുന്നത്.

Labels:

Tuesday, January 10, 2006

തൃപ്തിയാകാ മനസ്സിന്നൊരുകാലം

വര്‍ഷങ്ങള്‍ക്കുമുമ്പൊരു ജനുവരി 10-ന്, എന്‍റെ പത്തൊമ്പതാം പിറന്നാളില്‍, "എനിക്കു വയസ്സാകുന്നു"വെന്നും "ജനുവരിയിലെ തണുത്ത പ്രഭാതങ്ങള്‍ ഇപ്പോള്‍ എന്നെ 'വയസ്സാ' എന്നാണ് വിളിക്കുന്നതെന്നും" ഞാന്‍ ഒരു കവിതയിലൂടെ പരിതപിച്ചിരുന്നു. ലാഭനഷ്ടങ്ങളുടെ കണക്കെടുത്ത്, 19 വര്‍ഷം കൊണ്ട് ഒന്നും നേടാനെനിക്കായില്ലായെന്ന് പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ ഞാന്‍ പറഞ്ഞുവച്ചു.

അക്കാലമെല്ലാം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങളും ഒരു വ്യാഴവട്ടവും കടന്നു പോയി. ലാഭനഷ്ടങ്ങള്‍ കണക്കാക്കാന്‍ പുതിയ മാനദണ്ഢങ്ങളായി. ജീവിതത്തിനും, ചിന്തയ്ക്കും, മനസ്സിനും, ശരീരത്തിനും, മറ്റും മറ്റും മാറ്റങ്ങള്‍ വന്നു. ആ മാറ്റങ്ങളില്‍ ചിലതെല്ലാം സാന്‍പില്‍.കോമില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ലഭ്യമാണ്.

ഇനിയുമെന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ടെന്ന തോന്നലിനുമാത്രം മാറ്റം വന്നിട്ടില്ല. ഒരു പക്ഷേ, ഈ തോന്നലില്‍ ഞാനൊറ്റയ്ക്കാവില്ല. ഭൂജിതന്‍‌മാരുടെയും ഉള്ളിലിരുപ്പ് ഇതുതന്നെയാവാം. ഈയടുത്തുകണ്ട ഒരു സിനിമയില്‍ പറയും പോലെ,
ഭക്ഷണത്തോടു മാത്രമേ നാം മതി എന്നു പറയുകയുള്ളൂ. ആഹരിക്കുന്ന പ്രവൃത്തി മാത്രമേ നമുക്ക് പൂര്‍ണ തൃപ്തി നല്‍കുകയുള്ളൂ.

Labels:

Monday, January 09, 2006

ശേഷം ചിന്ത്യം: പറഞ്ഞുതീര്‍ക്കാത്ത ചിന്തകള്‍

മറ്റേമ്മയുടെ ചെരുവെ ചുരുണ്ടുകൂടിയിരുന്ന്, ഭീതിയോടെ, പരമുവാശാന്‍റെ വിറയ്ക്കുന്ന കൈകളിലേയ്ക്കും ജപിക്കുന്ന ചുണ്ടിലേയ്ക്കും നോക്കിയിരിക്കുമായിരുന്ന നാള്‍ മുതലേ ശേഷം ചിന്ത്യം എന്ന അവസാനവാക്കുകള്‍ ഭീതിയുടേയും ഉത്കണ്ഠയുടേയും അനിശ്ചിതത്വത്തിന്‍റേയും പര്യായമായി മനസ്സിലുറച്ചിരുന്നു. പറഞ്ഞാലും എഴുതിയാലും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ക്ക് ഇപ്പോഴും ശേഷം ചിന്ത്യം എന്നാണ് പേര്.

പറഞ്ഞുതീര്‍ക്കാന്‍ നടത്തുന്ന എളിയ ശ്രമം.

Labels: