ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, September 28, 2006

ബ്ലൂ-റേയും HD-DVD-യും

[2008 ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തതു്: ബ്ലൂ-റേയ് ഫോര്‍മാറ്റു് ഈ യുദ്ധത്തില്‍ വിജയം കണ്ടിരിക്കുന്നു. ആയതിനാല്‍ തന്നെ ഈ ലേഖനത്തിനു് ഇനി ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ.]

[ഈ ലേഖനം ഫോര്‍മാറ്റ് യുദ്ധം വീണ്ടും എന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗമാണ്.]

ഒരുപാട് ചരിത്രം ചികയാതെ തന്നെ ഒരു കാര്യം വ്യക്തമല്ലേ: പുതിയതിനും കൂടുതല്‍ നല്ലതിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ല. ഫ്ലോപ്പി ഡിസ്കുകളില്‍ കൊള്ളുന്നത്ര വിവരമേ ശേഖരിച്ചു വയ്ക്കേണ്ടതുള്ളൂ എന്ന് ഒരു കാലത്ത് നാം വിചാരിച്ചിരുന്നു. മൂന്നാം യാമത്തില്‍, “ഇനി ഇന്‍സ്റ്റലേഷന്‍ ഡിസ്ക് 14 എന്ന ലേബല്‍ ഉള്ള ഡിസ്ക് ഫ്ലോപ്പി ഡ്രൈവിലേയ്ക്കിട്ടു കഴിഞ്ഞ് ഇന്‍സ്റ്റലേഷന്‍ തുടരാന്‍ ഏതെങ്കിലും ഒരു കീ അമര്‍ത്തുക” എന്ന പരിപാടി പലപ്രാവശ്യം ചെയ്തിട്ടുള്ളവന് 700 MB കൊള്ളുന്ന CD-യുടെ കണ്ടുപിടുത്തം അവന്‍റെ ‘പുതിയതിനും കൂടുതല്‍ നല്ലതിനും വേണ്ടിയുള്ള അന്വേഷണത്തിലെ’ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നില്ലേ?

നാളുകള്‍ കഴിയവേ, CD-യില്‍ നിന്ന് നാം DVD-യിലേയ്ക്ക് നടന്നുകയറി. വിനോദ-വിജ്ഞാന രംഗങ്ങളിലും അവയെ സഹായിക്കുന്ന സൊഫ്റ്റ്വേര്‍/ഹാര്‍ഡ്‍വേര്‍ രംഗങ്ങളിലുമുണ്ടാകുന്ന പുത്തന്‍ പ്രവണതകളെ കാലതാമസം കൂടാതെ ഉപഭോക്താക്കളിലെത്തിക്കാന്‍ ഈ പരിണാമം വേണ്ടി വന്നു. അങ്ങനെയുള്ള മറ്റൊരു മാറ്റത്തിന്‍റെ പടിപ്പുരയിലാണ് നാം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഒരു ലെയറില്‍ 4.7 GB എന്ന DVD-യുടെ സ്റ്റോറേയ്ജ് പരിധിയില്‍ നിന്നും നാം 33.3 GB എന്നതിലേയ്ക്കോ അതിലും മേലേയ്ക്കോ കുതിച്ചു കയറിയിരിക്കുന്നു. “ത്രേള്ളോ... ഞാന്‍ വിചാരിച്ചു... ഹും! എടീ, ഞാനിവിടെ വച്ചിരുന്ന ഫ്ലോപ്പിയെവിടെ?” എന്ന ചോദ്യത്തിന് ഒന്നുകില്‍, “കെടന്ന് കീറാതെന്‍റെ മനുഷ്യാ. ആ ആനച്ചെവി പോലിരിക്കണ സാധനമല്ലേ, അത് ഞാനെടുത്ത് അപ്പുപ്പന് വീശാന്‍ കൊടുത്തു” എന്ന മറുപടി കേട്ട് തരിച്ചിരിക്കാം, അല്ലേങ്കില്‍ ഹൈ-ഡെഫനിഷന്‍ DVD-ളുടെ വരവില്‍ ആശ്വസിക്കുകയോ ആഹ്ലാദിക്കുകയോ അത്ഭുതം കൂറുകയോ ചെയ്യാം.

ഫോര്‍മാറ്റ് യുദ്ധത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. ഹൈ-ഡെഫനിഷന്‍ DVD-കള്‍ ഏതു സ്റ്റാന്‍ഡേഡ് പിന്തുടരണമെന്നതിനെച്ചൊല്ലി വ്യവസായ ഭീമന്മാര്‍ രണ്ടു തട്ടിലായി തര്‍ക്കം തുടരുന്നു. ബ്ലൂ-റേയ് എന്നും HD-DVD എന്നും പേരിട്ട് രണ്ടു കൂട്ടരും അവരവരുടേതായ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു തന്നിരിക്കുന്നു. ഇനി ഇതില്‍ ഏത് കൂട്ടരുടെ കൂടെയാണോ കൂടുതല്‍ (വിനോദ/കമ്പ്യൂട്ടര്‍) വ്യവസായങ്ങളും ഉപഭോക്താക്കളും കൂടുന്നത് അവരായിരിക്കും അന്തിമ വിജയി.

ബ്ലൂ-റേയ്
എവിടെ ഫോര്‍മാറ്റ് യുദ്ധമുണ്ടോ അവിടെ സോണിയുണ്ട് എന്നതാണ് അവസ്ഥ. ബ്ലൂ-റേയ് ഫോര്‍മാറ്റിന്‍റെയും ‘പ്രായോജകര്‍’ സോണി തന്നെ. സോണി, പാനസോണിക്, പയ്നീയര്‍, ഫിലിപ്സ്, സാംസങ്, ഷാര്‍പ്, ഹിറ്റാചി തുടങ്ങിയ ഖണ്‍സ്യൂമര്‍ ഇലക്റ്റ്റൊണിക്സ് കമ്പനികളും ഡെല്‍, ആദിയായ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളും, ആപ്പിള്‍ തുടങ്ങിയ സോഫ്റ്റ്വേര്‍ കമ്പനികളുമാണ് ബ്ലൂ-റേയ് ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നത്.

ബ്ലൂ-റേയുടെ നേട്ടങ്ങള്‍
CD-കള്‍ 750 nm വേവ്‍ലെങ്ത് ഉള്ള ഇന്‍ഫ്രാറെഡ് ലേയ്സറും DVD-കള്‍ 650 nm വേവ്‍ലെങ്ത് ഉള്ള ചുവന്ന ലേയ്സറും ഉപയോഗിക്കുമ്പോള്‍ 405 nm മാത്രം വേവ്‍ലെങ്ത് ഉള്ള ബ്ലൂ-വയലറ്റ് ലേയ്സറാണ് ബ്ലൂ-റേയ് ഉപയോഗിക്കുന്നത്. (അതില്‍ നിന്നാണ് ബ്ലൂ-റേയ് എന്ന പേര് വന്നതു തന്നെ.) ഒരു ലെയറില്‍ 25 GB വരെ ഡാറ്റ സൂക്ഷിക്കാന്‍ കഴിയുന്ന ബ്ലൂ-റേയ് ഡിസ്ക് സോണി നിര്‍മ്മിച്ചു കഴിഞ്ഞു. സ്റ്റോറേയ്ജ് മീഡിയ നിര്‍മ്മാണത്തില്‍ അഗ്രഗണ്യരായ TDK, ഒരു ലെയറില്‍ 33.3 GB വരെ സൂക്ഷിക്കാവുന്ന (ആകെ 200 GB, ആറു ലെയര്‍) ആശയത്തിന്‍റെ തെളിവ് എന്ന നിലയിലുള്ള ഡിസ്കുകള്‍ കഴിഞ്ഞ മാസം പുറത്തിറക്കി.

ബ്ലൂ-റേയ് പ്ലെയറുകള്‍ MPEG-2, VC-1, H.264 എന്നീ വിഡിയോ കോഡെകുകളിലുള്ള വീഡിയോ ക്ലിപ്പുകളെ ഡീകോഡു ചെയ്യാന്‍ പ്രാപ്തമാണ്. ശബ്ദത്തിന്‍റെ കാര്യത്തിലാണെങ്കില്‍, ഡോള്‍ബി ഡിജിറ്റല്‍, DTS, PCM (7.1) എന്നിവയ്ക്കുള്ള സപ്പോര്‍ട്ടുമുണ്ട്. സ്റ്റാന്‍ഡേഡിന്‍റെ ഭാഗമായി എല്ലാ ബ്ലൂ-റേയ് പ്ലെയറുകളിലും ജാവ വിര്‍ച്വല്‍ മെഷീന്‍ സപ്പോര്‍ട്ടും ലഭ്യമാണ്. ബ്ലൂ-റേയ് ഡിസ്കിലെ മെനുവും മറ്റും നിര്‍മ്മിക്കാന്‍ ജാവ ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്‍റെ മെച്ചം.

ബ്ലൂ-റേയുടെ പോരായ്മകള്‍
പരീക്ഷണാവസ്ഥയിലുള്ള ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്‍റാണ് ഇപ്പോള്‍ ബ്ലൂ-റേയ് ഉപയോഗിക്കുന്നത്. BD+ എന്നാണ് ഇതിന്‍റെ പേര്. ഡിസ്ക് കോപ്പി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്ന റ്റെക്നോളജിയും (മാന്‍ഡേയ്റ്ററി മാനേയ്ജ്ഡ് കോപ്പി) ശൈശവാവസ്ഥയില്‍ തന്നെ. ബ്ലൂ-റേയ് പ്ലെയറുകളില്‍ ഇപ്പോള്‍ നിലവിലുള്ള DVD-കള്‍ കാണാന്‍ കഴിയണമെന്നത് നിര്‍ബന്ധമല്ല എന്നാണ് ബ്ലൂ-റേയ് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ വന്നാല്‍ ഇപ്പോള്‍ നിലവിലുള്ള DVD-കള്‍ കാണുവാന്‍ (റീഡ് ചെയ്യാന്‍) പഴയ DVD പ്ലെയറുകള്‍ കരുതേണ്ടി വരും. സാംസങ് ആണ് ഇപ്പോള്‍ കടകളില്‍ ലഭ്യമായ ഏക ബ്ലൂ-റേയ് പ്ലെയറിന്‍റെ നിര്‍മ്മാതാക്കള്‍. ഈ പ്ലെയറിന് ചില പോരായ്മകളുണ്ടെന്ന് ഇപ്പോള്‍ തന്നെ ചില നിരൂപകര്‍ അവകാശപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യമാദ്യം ഇക്കാര്യം സാംസങ് നിഷേധിച്ചുവെങ്കിലും അവര്‍ തന്നെ പ്ലെയറിന് ന്യൂനതകളുണ്ടെന്ന് അടുത്തകാലത്ത് സമ്മതിച്ചിട്ടുണ്ട്. വിഡിയോയ്ക്ക് MPEG-2 കോഡെകും ഓഡിയോയ്ക്ക് അണ്‍കം‍പ്രസ്ഡ് PCM-ഉം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒരുപാട് ഇടം (space) ഇപ്പോള്‍ വിപണിയിലുള്ള ബ്ലൂ-റേയ് ഡിസ്കുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. പലപ്പോഴും സാധാരണ DVD-യിലുള്ള പല ബോണസ് ഫീച്ചറുകളും സ്ഥലപരിമിതി മൂലം ബ്ലൂ-റേയ് ഡിസ്കില്‍ ഉള്‍പ്പെടുത്താന്‍ സോണിയ്ക്ക് കഴിഞ്ഞിട്ടില്ല.

ബ്ലൂ-റേയുടെ മറ്റൊരു വലിയ കോട്ടം അതിന്‍റെ വിലതന്നെ. പഴയ DVD ഫോര്‍മാറ്റില്‍ നിന്നുമുള്ള നവീകരണമല്ലാത്തതിനാല്‍, ബ്ലൂ-റേയ് ഡിസ്കുകള്‍ ഉണ്ടാക്കാനുള്ള യന്ത്രങ്ങള്‍, പ്രവര്‍ത്തന ശാലകള്‍ മുതലായവയ്ക്ക് ഭീമമായ മുടക്കുമുതല്‍ വേണ്ടി വരുന്നു. അതിനാല്‍ തന്നെ, വില കുറച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ആദ്യ കുറെ വര്‍ഷങ്ങളിലെങ്കിലും കഠിനമായ നഷ്ടം സഹിക്കുവാന്‍ ബ്ലൂ-റേയ്ക്കു പിന്നിലുള്ളവര്‍ തയ്യാറാവേണ്ടി വരും. അമിത വേഗത്തില്‍ പ്രതികരിക്കുന്ന ഇന്നത്തെ സാമ്പത്തിക വിപണിയില്‍ ഇത്തരം കണക്കുകൂട്ടിയുള്ള തീക്കളിക്ക് ഒത്താശ ചെയ്യുവാന്‍ ഇന്‍‍വെസ്റ്റര്‍മാരെ കിട്ടുമോ എന്ന് കമ്പനികള്‍ സംശയിക്കും. അതിനാല്‍ തന്നെ വലിയൊരു വിലക്കുറവ് ബ്ലൂ-റേയ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ. ഇപ്പോള്‍ത്തന്നെ, സാംസങിന്‍റെ ബ്ലൂ-റേയ് പ്ലെയറിന് ആയിരം ഡോളറാണ് യു. എസ്. മാര്‍ക്കറ്റില്‍ വില. താരതമ്യപ്പെടുത്താവുന്ന ഒരു HD-DVD പ്ലെയറിന്‍റെ വിലയുടെ ഇരട്ടിയാണിത്. ബ്ലൂ-റേയ് ഡിസ്കുകളും സാധാരണ DVD-യും റീഡ് ചെയ്യുന്ന തരം പ്ലെയറുകള്‍ ജപ്പാനില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ വിലയും വലിപ്പവും ബ്ലൂ-റേയ് പ്ലെയറുകളേക്കാള്‍ കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ.

ബ്ലൂ-റേയ് കച്ചവട തന്ത്രം
സോണിയുടെ പ്രതീക്ഷമുഴുവന്‍ ബ്ലൂ-റേയ് ഉള്‍പ്പെടുത്തി നവംബറില്‍ പുറത്തിറക്കാനിരിക്കുന്ന പ്ലേ-സ്റ്റേഷന്‍ 3 (PS3) യിലാണ്. മൈക്രോസോഫ്റ്റിന്‍റെ എക്സ്-ബോക്സ് 360-യോടും നിന്‍‍ഡന്‍റോയുടെ Wii (വി)-യോടും താരതമ്യപ്പെടുത്താവുന്ന PS3 പ്രീമിയം എഡിഷന് 600 അമേരിക്കന്‍ ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നത്തെ DVD-കള്‍ക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള HD-DVD ഡ്രൈവ് ഘടിപ്പിച്ച എക്സ്-ബോക്സ് 360-യുടെ വിലയുമായി നോക്കുമ്പോള്‍ ഒരു വിഡിയോ ഗെയിം പ്രേമി, ബ്ലൂ-റേയ്ക്കു വേണ്ടി PS3 വാങ്ങുമെന്ന് സോണി പ്രതീക്ഷിക്കുന്നത് അല്പം കടന്നുപോയില്ലേ എന്ന് ശങ്കിക്കുന്നവരാണധികവും.

HD-DVD
HD-DVD ഇന്നത്തെ DVD കളുടെ പരിഷ്കരിച്ച ഹൈ-ഡെഫനിഷന്‍ രൂപമാണ്. ബ്ലൂ-റേയിലെ പോലെ, HD-DVD-കളിലും 405 nm വേവ്‍ലെങ്ത് ഉള്ള ബ്ലൂ-വയലറ്റ് ലേയ്സറാണ് ഉപയോഗിക്കുന്നത്. ഒരു ലെയറില്‍ 15 GB വരെ ആണ് HD-DVD യില്‍ സൂക്ഷിക്കാന്‍ കഴിയുക. (ബ്ലൂ-റേയില്‍ അടുത്തടുത്തുള്ള റ്റ്റാക്ക് പിച്ചും നേര്‍ത്ത ആവരണവും മൂലം കൂടിയ സ്റ്റോറേയ്ജ് സംജാതമാക്കിയിരിക്കുന്നു.) HD-DVD-കള്‍ സാധാരണ DVD-കളുടെ അതേ നിര്‍മ്മാണ/പ്രവര്‍ത്തന തത്വം ഉപയോഗിക്കുന്നതിനാല്‍ അവ നിര്‍മ്മിക്കുന്നത് താരതമ്യേന വളരെ എളുപ്പമാണ്. 0.6 mm വലിപ്പമുള്ള രണ്ട് HD-DVD ഡിസ്കുകള്‍ പരസ്പരം ഒട്ടിച്ചു ചേര്‍ത്താണ് ഇന്ന് HD-DVD-യില്‍ ഉള്ള പല സിനിമകളും വില്പനയ്ക്കെത്തുന്നത്. രണ്ട് പ്രതലമുണ്ടെങ്കിലും ഒരു ഡിസ്കുപോലെ അവ ഉപയോഗിക്കാമെന്നതും രണ്ടുപ്രതലത്തിലും കൂടി 30 GB വരെ ഡാറ്റ സൂക്ഷിക്കാമെന്നതുമാണ് ഇതിന്‍റെ മേന്മ. (ബ്ലൂ-റേയ് സിനിമകള്‍ 25 GB കൊള്ളുന്ന ഒരു ഡിസ്കിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 50 GB കൊള്ളുന്ന ഇരട്ട ലെയര്‍ ബ്ലൂ-റേയ് ഡിസ്കുകളുടെ പരാജയ നിരക്ക് വളരെ ഉയര്‍ന്നതാകയാല്‍ ഇരട്ട ലെയര്‍ ഡിസ്കുകള്‍ അധികമൊന്നും വിപണിയിലെത്തിയിട്ടില്ല.) റ്റോഷിബ നിര്‍മ്മിക്കുന്ന 45 GB മൂന്ന് ലെയര്‍ ഡിസ്കാണ് HD-DVD-യില്‍ നിലവില്‍ ഏറ്റവും സ്റ്റോറേയ്ജ് നല്‍കുന്നത്.

HD-DVD-യുടെ പ്രധാന വക്താക്കള്‍ റ്റോഷീബ ആണ്. എന്‍.ഇ.സി., സാന്യോ, മൈക്രോസോഫ്റ്റ്, ഇന്‍റല്‍, എഛ്. പി. ഫ്യുജിറ്റ്സു, ഇന്‍റര്‍വിഡിയോ, കോണിക-മിനോള്‍ട്ട, ഓങ്ഖ്യോ, ഖെന്‍‍വുഡ്, എന്നീ കമ്പനികള്‍ HD-DVD ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നു. യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തങ്ങളുടെ ചലച്ചിത്രങ്ങള്‍ HD-DVD-യില്‍ മാത്രമേ പുറത്തിറക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഹോളിവുഡിലെ മറ്റു പ്രമുഖ കമ്പനികള്‍ തങ്ങളുടെ ചിത്രങ്ങള്‍ HD-DVD-യിലും ബ്ലൂ-റേയിലും പുറത്തിറക്കും.) 2003-ല്‍ തന്നെ DVD ഫോര്‍മാറ്റിന്‍റെ വികസനത്തിലും ഉപയോഗത്തിലും പങ്കുള്ള അന്താരാഷ്ട്ര സംഘടനയായ DVD ഫോറം HD-DVD-യെ HD-TV-യുടെ പിന്തുടര്‍ച്ചക്കാരനായി അംഗീകരിച്ചിരുന്നു.

[ഈയുള്ളവന്‍ HD-DVD-യെ പിന്തുണയ്ക്കുന്ന ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്.]

ബ്ലൂ-റേയ് പ്ലെയറുകളിലെന്ന പോലെ, HD-DVD പ്ലെയറുകളും MPEG-2, VC-1, H.264 എന്നീ വിഡിയോ കോഡെകുകളിലുള്ള വീഡിയോ ക്ലിപ്പുകളെ ഡീകോഡു ചെയ്യാന്‍ പ്രാപ്തമാണ്. ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി ഡിജിററ്റല്‍ പ്ലസ്, ഡോള്‍ബി TureHD, DTS HD, PCM (7.1) എന്നീ ഓഡിയോ സപ്പോര്‍ട്ടുമുണ്ട്. iHD ഇന്‍ററാക്റ്റീവ് ഫോര്‍മാറ്റ് ഉപയോഗിച്ചാണ് HD-DVD മെനുവും മറ്റും നിര്‍മ്മിക്കുന്നത്. iHD ഇന്‍ററാക്റ്റീവ് ഫോര്‍മാറ്റ്, HTML, XML, CSS, ECMAScript തുടങ്ങിയ വെബ് റ്റെക്നോളജികളില്‍ അധിഷ്ഠിതമാണ്. ബ്ലൂ-റേയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ബ്ലൂ-റേയ്-ജാവ (BD-J) റ്റെക്നോളജിയെക്കാള്‍ താരതമ്യേന ലളിതമാണ് iHD.

AACSLA നിര്‍ദ്ദേശിച്ചിരിക്കുന്ന ഡിജിറ്റല്‍ റൈറ്റ്സ് മാനേയ്ജ്മെന്‍റ് സിസ്റ്റം ആണ് HD-DVD ഉപയോഗിക്കുന്നത്. ഇതിനു പുറമേ ഓഡിയോ വാട്ടര്‍മാര്‍ക് പ്രൊട്ടക്ഷന്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്. HD-DVD-കള്‍ മൈക്രോസോഫ്റ്റിന്‍റെ VC-1 കോഡെക് ആണ് ഡാറ്റാ കം‍പ്രഷന് ഉപയോഗിക്കുന്നത്. ബ്ലൂ-റേയ് സ്പെസിഫിക്കേഷന്‍ അനുസരിച്ച് VC-1 സപ്പോര്‍ട്ട് ചെയ്യുമെങ്കിലും സോണി ഇതുവരെ പുറത്തിറക്കിയ ഡിസ്കുകളില്‍ MPEG-2 കോഡെക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ DVD-കളില്‍ ഉപയോഗിക്കുന്ന കോഡെക് ആണ്.

HD-DVD-യുടെ നേട്ടങ്ങള്‍
ബ്ലൂ-റേയ് ഡിസ്കുകള്‍ റ്റെക്നോളജിയില്‍ മുന്‍പന്തിയിലാണെന്ന വാദം വെള്ളം തൊടാതെ വിഴുങ്ങാന്‍ പ്രയാസമാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുക.

HD-DVD-കളില്‍ രണ്ട് വിഡിയോ ഡീകോഡറുകള്‍ നിര്‍ബന്ധമാണ്. ഇതുമൂലം രണ്ട് വിഡിയോകള്‍ ഒരേ സമയം കാണിക്കാന്‍ എളുപ്പമാകുന്നു. അതുപോലെ, സ്ഥിരമായുള്ള ശേഖരണവും (persistent storage) നെറ്റ്വര്‍ക് കണക്ഷനും HD-DVD-കളില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ബ്ലൂ-റേയ് സ്പെസിഫിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുമെങ്കിലും അവ നിര്‍ബന്ധമാക്കിയിട്ടില്ല. അതിനാല്‍ തന്നെ, ബ്ലൂ-റേയ് പ്ലെയര്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇക്കാര്യങ്ങളൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. അങ്ങനെ വരുമ്പോള്‍ ബ്ലൂ-റേയ് ഡിസ്ക് നിര്‍മിക്കുന്നവര്‍ക്ക് എല്ലാ പ്ലെയറുകളിലും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും എന്ന് തീര്‍ച്ചയാക്കാനാവില്ല. HD-DVD നിര്‍മ്മാതാക്കള്‍ക്ക് അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല.

സാധാരണ DVD ഡിസ്കുകള്‍ പുതിയ HD-DVD പ്ലെയറുകളില്‍ ഉപയോഗിക്കാം (ബായ്ക്‍വേഡ് ഖം‍പാറ്റബിള്‍). അങ്ങനെ വരുമ്പോള്‍ സിനിമാക്കമ്പനികള്‍ക്കും മറ്റും ഒരു സിനിമയുടെ ഒരു ഡിസ്ക് ഉണ്ടാക്കിയാല്‍ മതി. സാധാരണ DVD പ്ലെയറുകള്‍ മാത്രമുള്ളവര്‍ ആ ഡിസ്കിലുള്ള സാധാരണ DVD-യ്ക്കു വേണ്ടുന്ന ഡാറ്റ ഉപയോഗിക്കുമ്പോള്‍ HD-DVD പ്ലെയറുകള്‍ക്ക് രണ്ടു ഡാറ്റയും ഉപയോഗിക്കാം. HD-DVD, DVD, CD, MP3, WMA എന്നിവ ഒരു HDMI കേബിളിലൂടെ ഡിസ്പ്ലേ/ഓഡിയോ ഔട്ട്പുട്ടിലേയ്ക്ക് പോകുന്നതുകാരണം കേബിളുകളുടെ ആധിക്യവും ഒഴിവാക്കാം. DVD ഡിസ്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വളരെക്കുറഞ്ഞ ചെലവില്‍ അവരുടെ വ്യവസായ ശാലകള്‍ HD-DVD-യുടെ നിര്‍മ്മാണത്തിനുതകും വിധം പരിഷ്കരിക്കാനുമാവും.

HD-DVD-യുടെ കോട്ടങ്ങള്‍
ഡാറ്റ സൂക്ഷിക്കാനുള്ള വലിപ്പം കുറവാണ് എന്നതാണ് HD-DVD-യ്ക്ക് ബ്ലൂ-റേയുമായി തട്ടിച്ചു നോക്കുമ്പോഴുള്ള ഏറ്റവും പ്രധാനമായ പോരായ്മ. ഈ കുറവ് കാരണം സിനിമയും മറ്റിതര വിനോദ/വിജ്ഞാന സമ്പ്രദായങ്ങളും ഒറ്റ ഡിസ്കില്‍ ശേഖരിച്ചു വയ്ക്കാനുള്ള കഴിവില്ലായ്മ നിലവാരത്തെ ബാധിക്കുമെന്നതാണ് HD-DVD ഫോര്‍മാറ്റിനെ എതിര്‍ക്കുന്നവരുടെ മുഖ്യ വാദം. ഇപ്പോള്‍ത്തന്നെ 7.1 ഓഡിയോ വളരെ പ്രചാരമാര്‍ജ്ജിച്ചു കഴിഞ്ഞു. ഇത് 10.2-വിലേയ്ക്കും മറ്റും വളരുമ്പോള്‍ HD-DVD-യുടെ ‘വലിപ്പക്കുറവ്’ ഒരു കീറാമുട്ടിയാവുമെന്നും അവര്‍ വാദിക്കുന്നു. ഇന്നത്തെ നിലയില്‍, (ഭാവിയില്‍ HD-DVD-യുടെ സ്റ്റോറേയ്ജിനുള്ള കഴിവ് ഉയര്‍ന്നില്ലെങ്കില്‍) ഈ വാദം കഴമ്പുള്ളതാണെന്ന് സമ്മതിക്കാതെ വയ്യ.

HD-DVD കച്ചവട തന്ത്രം
എക്സ്-ബോക്സ് 360-ല്‍ ഒരു HD-DVD ഡ്രൈവ് ഘടിപ്പിക്കാനുള്ള സൌകര്യമുണ്ടാക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. റ്റോഷിബ HD-DVD ഡ്രൈവ് ഉള്ള ലാപ്ടോപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതു കൂടാത, HP, HD-DVD ഉള്ള മീഡിയാ സെന്‍റര്‍ കമ്പ്യൂട്ടറുകളും അടുത്ത മാസം പുറത്തിറക്കും. ഇവ HD-DVD-യുടെ പ്രചാരവും ഉപയോഗവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാക്കുമെന്ന് HD-DVD-യെ അനുകൂലിക്കുന്നവര്‍ കരുതുന്നു.

ആര് ജയിച്ചെടേയ്?
ഉത്തരം മുട്ടുന്ന ചോദ്യം തന്നെ. ഫുട്ബോള്‍ പ്രേമിയും, എന്നാല്‍ ക്രിക്കറ്റില്‍ അല്പം പോലും താല്പര്യമില്ലാത്തയാളുമായിരുന്ന ഒരു അമ്മാവനുണ്ടായിരുന്നു എനിക്ക്. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 275 റണ്‍സ് അടിച്ചു. മറുപടിയായി ഇന്ത്യ 10 ഓവറില്‍ ഒരു വിക്കറ്റിന് 65 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് ഇഷ്ടന്‍റെ വരവ്.

“ആര് ജയിച്ചടേയ്?”
“കളി പകുതി സമയം കഴിഞ്ഞിട്ടേയുള്ളൂ, ഒന്നും പറയാറായിട്ടില്ല.”
“ന്നാലും ആരാ മുന്നില്‍?”
“അങ്ങനെ പറയാന്‍ പറ്റൂല്ല. റണ്‍ റേറ്റ് അനുസരിച്ച്...”
“അഞ്ചു മണിക്കൂര്‍ TV-യ്ക്ക് മുന്നിലിരുന്നിട്ടും ആരാ ജയിച്ച് നില്‍ക്കണതെന്നറിയാന്‍ വയ്യാത്ത കളിയേയ്... കഷ്ടം!”

ഇതാണ് ഈ യുദ്ധത്തിന്‍റെയും ഇപ്പോഴത്തെ ഗതി. ബ്ലൂ-റേയ് ജയിച്ചുവെന്ന് 2004-ല്‍ത്തന്നെ സംശയലേശമെന്യേ പറഞ്ഞവര്‍ ഒരു വശത്ത്. HD-DVD ജയിച്ചു കൊണ്ടിരിക്കുന്നുവെന്ന് 2006-ല്‍ പറയുന്നവര്‍ ഒരു വശത്ത്. നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ആരോടാണ് നിങ്ങള്‍ ചോദ്യം ചോദിക്കുന്നത് എന്നതനുസരിച്ചിരിക്കും എന്നു പറയാനേ എനിക്കാവുന്നുള്ളൂ.

Labels:

Wednesday, September 27, 2006

ഫോര്‍മാറ്റ് യുദ്ധം വീണ്ടും

[2008 ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തതു്: ബ്ലൂ-റേയ് ഫോര്‍മാറ്റു് ഈ യുദ്ധത്തില്‍ വിജയം കണ്ടിരിക്കുന്നു. ആയതിനാല്‍ തന്നെ ഈ ലേഖനത്തിനു് ഇനി ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ.]

വിപണി പിടിച്ചടക്കാന്‍ രണ്ടോ അതിലധികമോ മീഡിയാ ഫോര്‍മാറ്റുകള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് പൊതുവേ ഫോര്‍മാറ്റ് യുദ്ധം എന്ന് വിളിക്കുന്നത്. ഇന്ന് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഇത്തരമൊരു മത്സരം നടക്കുന്നത് ഹൈ-ഡെഫനിഷന്‍ ഡി. വി. ഡി.-കളുടെ ഫോര്‍മാറ്റിനെച്ചൊല്ലിയാണ്. സോണി കോര്‍പറേഷനും കൂട്ടുകാരും മുന്നോട്ട് വച്ച ബ്ലൂ-റേയ് (Blu-Ray) ഫോര്‍മാറ്റാണോ അതോ റ്റോഷിബയും കൂട്ടാളികളും നിര്‍ദ്ദേശിക്കുന്ന എഛ്. ഡി.-ഡി. വി. ഡി. (HD-DVD) ഫോര്‍മാറ്റാണോ വിജയിയെന്നറിയാന്‍ ഇനിയും മാസങ്ങള്‍—ഒരു പക്ഷേ വര്‍ഷങ്ങള്‍ തന്നെ—കാത്തിരിക്കണം.

വിഡിയോ ഫോര്‍മാറ്റ് യുദ്ധം
അല്പം ചരിത്രം. ഫോര്‍മാറ്റ് യുദ്ധം പുതിയ സംഭവവികാസമൊന്നുമല്ല. 1970-കളിലും 1980-കളുടെ ആദ്യത്തിലും വിഡിയോ റ്റേപ്പുകളുടെ ഫോര്‍മാറ്റ് എന്തായിരിക്കണം എന്ന പേരില്‍ നടന്ന ശക്തമായ മത്സരത്തെയാണ് വിഡിയോ ഫോര്‍മാറ്റ് യുദ്ധം എന്ന് വിളിക്കുന്നത്. സോണി കോര്‍പറേഷന്‍ മുന്നോട്ട് വച്ച ബീറ്റാമാക്സ് എന്ന ഫോര്‍മാറ്റും JVC കണ്ടുപിടിച്ച VHS (വിഡിയോ ഹോം സിസ്റ്റം)-ഉം തമ്മിലായിരുന്നു വിഡിയോ ഫോര്‍മാറ്റ് യുദ്ധം അരങ്ങേറിയത്. രണ്ടു ഫോര്‍മാറ്റിനും അതാതിന്‍റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടായിരുന്നു.

ഒരു സിനിമ ഒരു റ്റേപ്പില്‍ റെക്കോഡ് ചെയ്തെടുക്കുക എന്നത് അക്കാലത്ത് വലിയ കാര്യമായിരുന്നു. ബീറ്റാമാക്സിന്‍റെ ആദ്യ പതിപ്പിന് ഒരു മണിക്കൂറായിരുന്നു റെക്കോഡിംഗ് സമയം. VHS-ന് രണ്ടു മണിക്കൂറും. VHS-നോട് പിടിച്ചു നില്‍ക്കാന്‍ സോണി ബീറ്റാമാക്സിന്‍റെ രണ്ടാം പതിപ്പ് രണ്ടു മണിക്കൂര്‍ റെക്കോഡിംഗ് സമയമാക്കി വര്‍ധിപ്പിച്ചു. റെക്കോഡിംഗ് നിലവാരം കുറച്ചാണ് സോണി ഇത് സാധ്യമാക്കിയത്. 1980 ആയപ്പോഴേയ്ക്കും ബീറ്റാമാക്സില്‍ മൂന്നു മണിക്കൂര്‍ പതിനഞ്ച് മിനിട്ടു വരെ റെക്കോഡ് ചെയ്യാമെന്നായി. VHS-ല്‍ മൂന്നു മണിക്കൂറും. എണ്‍പതുകളുടെ മധ്യത്തോടെ എട്ടുമണിക്കൂര്‍ റെക്കോഡ് ചെയ്യാവുന്ന VHS റ്റേപ്പുകള്‍ ലഭ്യമായിത്തുടങ്ങി.

എണ്‍പതുകളുടെ ആദ്യം തുടക്കത്തില്‍ വിഡിയോ റ്റേപ്പുകളും പ്ലെയറും വാടകയ്ക്കു കൊടുക്കുന്നവര്‍ VHS മെഷീനുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ഇതിന്‍റെ പ്രധാന കാരണം VHS മെഷീനുകളുടെ വിലക്കുറവായിരുന്നു. ബീറ്റാമാക്സിന്‍റെ വില കൂടുതലായതിനാല്‍ അത് വരേണ്യ വര്‍ഗത്തിന്‍റെ മെഷീനെന്ന ‘ചീത്തപ്പേര്’ നേടിയെടുത്തു.

ഈ മത്സരത്തിനിടയിലേയ്ക്കാണ്, ഫിലിപ്സും ഗ്രണ്‍‍ഡിഗും ചേര്‍ന്ന് നിര്‍മിച്ച വിഡിയോ 2000 എന്ന ഫോര്‍മാറ്റ് യൂറൊപ്യന്‍ വിപണി തേടിയെത്തിയത്. മറ്റു രണ്ട് രീതികളെ വച്ചു നോക്കുമ്പോള്‍ മെച്ചപ്പെട്ട റ്റെക്നോളജി ആയിരുന്നിട്ടുകൂടി വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ വിഡിയോ 2000-ന് കഴിഞ്ഞില്ല.

1986 ആയതോടെ ഫോര്‍മാറ്റ് യുദ്ധത്തിന്‍റെ അവസാനമായി. സോണിയുടെ മാര്‍ക്കറ്റിംഗ് വിഡ്ഡിത്തവും (പ്രധാനമായും ബീറ്റാമാക്സ് റ്റെക്നോളജി ലൈസന്‍സ് ചെയ്യാതിരുന്നത്) VHS-ന്‍റെ വിലക്കുറവും VHS-നെ വിഡിയോ ഫോര്‍മാറ്റ് യുദ്ധത്തില്‍ വിജയികളാക്കി. ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും ബീറ്റാമാക്സിനെ പരാജയത്തിന്‍റെ പര്യായമായാണ് ഇന്നത്തെ ലോകം കാണുന്നത്.

പുതിയ യുദ്ധം
വിഡിയോ ഫോര്‍മാറ്റ് യുദ്ധം പോലെ ചരിത്രം രേഖപ്പെടുത്തിയേക്കാവുന്ന മറ്റൊരു ഫോര്‍മാറ്റ് യുദ്ധത്തിന് ബ്ലൂ-റേയും HD-DVD-യും തയ്യാറെടുക്കുന്നു. ഇതിന്‍റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഒന്നുരണ്ട് കാര്യങ്ങള്‍ പറയുന്നത് പിന്നീടുള്ള വിവരണം മനസ്സിലാക്കാന്‍ സഹായകമാക്കും.

എന്താണ് ഹൈ-ഡെഫനിഷന്‍?
സാധാരണയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊളുന്ന എന്തിനെയും ഹൈ-ഡെഫനിഷന്‍ എന്ന നിര്‍വചനത്തില്‍ പെടുത്താമല്ലോ. വിഡിയോ സിഗ്നലുകളിലും ഓഡിയോ സിഗ്നലുകളിലും വിശദാംശങ്ങള്‍ കൂടുന്നതോടുകൂടി പടത്തിന്‍റെയും ശബ്ദത്തിന്‍റെയും നേര്‍ത്ത വ്യതിയാനങ്ങള്‍ കൂടി വളരെ വ്യക്തമായി അനുവാചകരിലേയ്ക്കും ആസ്വാദകരിലേയ്ക്കും എത്തിക്കാമെന്നായി. വിശദാംശങ്ങള്‍ കൂടുക എന്നാല്‍ കൂടുതല്‍ ഡാറ്റ ഉണ്ടാവുക എന്നര്‍ഥം. ഇങ്ങനെ കൂടുതലായുണ്ടാവുന്ന ഡാറ്റ മെച്ചപ്പെട്ട ചിത്രമായോ ശബ്ദമായോ മാറ്റുവാന്‍ ഇന്നത്തെ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്.

ഹൈ-ഡെഫനിഷന്‍ എന്നത് വ്യക്തമാവണമെങ്കില്‍ എന്താണ് സാധാരണ ഡെഫനിഷന്‍ എന്നു മനസ്സിലാക്കണം. അതിന് ആദ്യമായി വിഡിയോ സിഗ്നലുകള്‍ എങ്ങനെയാണ് ഡിസ്പ്ലേ ഉപകരണങ്ങള്‍ (റ്റി. വി. മുതലായവ) കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം.

ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗും പ്രോഗ്രസ്സീവ് സ്കാനിംഗും
CRT മോണിറ്ററുകളും റ്റി. വി. കളിലും ഉപയോഗിക്കാനായി 1920-കളില്‍ കണ്ടുപിടിച്ച റ്റെക്നോളജി ആണ് ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ്. NTSC വിഡിയോ ഡിസ്പ്ലേകള്‍ ഒരു സെക്കന്‍റില്‍ 30 ഫ്രെയിം കാണിക്കുന്നു (29.97 ആണ് കൃത്യമായ നമ്പര്‍). ഒരു ഫ്രെയിമില്‍ നിന്നും തൊട്ടടുത്ത ഫ്രെയിമിലേയ്ക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന വിറയല്‍ (ഫ്ലിക്കര്‍) മാറ്റാനുള്ള മരുന്നായാണ് ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ് രംഗത്തെത്തിയത്. സാധാരണ നാം കാണുന്ന NTSC വിഡിയോ സിഗ്നലില്‍ ഓരോ ഫ്രെയിമിലും (ഉദാഹരണം: റ്റി. വി. സിഗ്നല്‍) 525 തിരശ്ചീന വരികളാണുള്ളത് (horizontal lines). ഇതില്‍ 480 എണ്ണമാണ് വിഡിയോ ഡിസ്പ്ലേകളില്‍ കാണാന്‍ കഴിയുക. ഈ 480 വരികളില്‍ 1, 3, 5 തുടങ്ങി 479 വരെയുള്ള വരികളെ ഒറ്റ ഫീല്‍ഡുകള്‍ എന്നും 2, 4, 6, തുടങ്ങി 480 വരെയുള്ള വരികളെ ഇരട്ട ഫീല്‍ഡുകള്‍ എന്നും തിരിക്കുന്നു. ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗില്‍ ഓരോ ഫ്രെയിമിലേയും ഒറ്റ ഫീല്‍ഡുകളെയും ഇരട്ട ഫീല്‍ഡുകളെയും മാറിമാറിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ചുരുക്കത്തില്‍ 1/30 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിം കാണിക്കുന്നതിനു പകരം 1/60 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിമിന്‍റെ ഇരട്ട ഫീല്‍ഡുകളെയും അടുത്ത 1/60 സെക്കന്‍റു കൊണ്ട് അടുത്ത ഫീല്‍ഡിന്‍റെ ഒറ്റ ഫീല്‍ഡുകളെയും കാണിക്കുന്നു. ഇതിനെ 480i എന്നാണ് സാധാരണയായി പറയാറ്.

ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ് മൂലം, ബാന്‍ഡ്‍വിഡ്ത് കുറവായിരിക്കുമ്പോള്‍ തന്നെ ഫ്ലിക്കര്‍ കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ബാന്‍ഡ്‍വിഡ്ത് ഒരു പ്രശ്നമല്ലാതായപ്പോള്‍ ഫ്രെയിമിനെ ഒറ്റ/ഇരട്ട ഫീല്‍ഡുകള്‍ ആക്കേണ്ട ആവശ്യകത ഇല്ലാതായി. അങ്ങനെയാണ് DVD-കള്‍ പ്രോഗ്രസീവ് സ്കാനിംഗ് ഉപയോഗിച്ചു തുടങ്ങിയത്. 1/30 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിം മുഴുവനായി കാണിക്കുന്ന ഇതിനെ 480p എന്ന് വിളിക്കുന്നു. 480p-യെ എന്‍ഹാന്‍സ്ഡ് ഡെഫനിഷന്‍ (ED) എന്ന് ചിലര്‍ വിളിക്കാറുണ്ട്.

ഹൈ-ഡെഫനിഷന്‍ വിഡിയോ സിഗ്നലുകളില്‍ 480 തിരശ്ചീന വരികള്‍ക്കു പകരം കൂടുതല്‍ ഡാറ്റ ഉള്‍ക്കൊള്ളാനായി 720 തിരശ്ചീന വരികള്‍ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഹൈ-ഡെഫനിഷന്‍ റ്റി. വി. കളില്‍ 720p ആയി സ്റ്റാന്‍ഡേഡ്. ഹൈ-ഡെഫനിഷന്‍ ഡി. വി. ഡി. കളില്‍ 1080p വരെ (അതായത് 1080 തിരശ്ചീന വരികള്‍ കാണിക്കത്തക്ക വിഡിയോ ഡാറ്റ) സപ്പോര്‍ട്ട് ചെയ്യുന്നു. 720i-യും 1080i-യും ഹൈ-ഡെഫനിഷന്‍ ആയി കണക്കാക്കാം.

ഒരു കാര്യം കൂടി: CRT അല്ലാത്ത ഡിസ്പ്ലേ യൂണിറ്റുകളില്‍ (LCD, പ്ലാസ്മ, DLP) ഇന്‍റര്‍ലേയ്സ്ഡ് സിഗ്നലുകള്‍ കാണിക്കാന്‍ സാധാരണ രീതിയില്‍ പറ്റുകയില്ല. അതിനു വേണ്ടി ഈ ഉപകരണങ്ങളില്‍ ഒരു ഡി-ഇന്‍റര്‍ലേയ്സിംഗ് പ്രോഗ്രാം ഉപയോഗിക്കുന്നുണ്ട്.

ഇനി അറിയേണ്ടത്, ഇങ്ങനെ അധികമായുള്ള ഡാറ്റയെ അധികച്ചെലവില്ലാതെ എങ്ങനെ സൌകര്യപൂര്‍വ്വം സൂക്ഷിക്കുകയോ സം‍പ്രേഷണം ചെയ്യുകയോ ചെയ്യാം എന്നാണ്.

എന്‍‍കോഡിംഗ്, ഡീകോഡിംഗ്, കോഡെക്
ഓഡിയോയും വീഡിയോയും ഇലക്റ്റ്റോണിക് ഡാറ്റയാക്കി സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭ്യമാകുന്ന ചിത്രവും മൈക്രോഫോണില്‍ നിന്ന് വരുന്ന ശബ്ദവും അതേ പടി സൂക്ഷിച്ചു വയ്ക്കാം. ഇതിനെ റോ (raw) ഫോര്‍മാറ്റ് അല്ലെങ്കില്‍ അണ്‍‍കം‍പ്രസ്ഡ് ഫോര്‍മാറ്റ് എന്നു പറയും. വിവരങ്ങള്‍ ഒട്ടും നഷ്ടപ്പെടുത്താതെ ഇങ്ങനെ സൂക്ഷിക്കുന്ന ഫയലുകള്‍ക്ക് പക്ഷേ വലിപ്പം കൂടും. നിലവാരത്തില്‍ കാര്യമായ വ്യതിയാനം വരുത്താതെ തന്നെ, വലിപ്പം കുറയ്ക്കുകയും അതുവഴി ശേഖരണ/സം‍പ്രേഷണ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള മാര്‍ഗമായാണ് എന്‍‍കോഡിംഗും ഡീകോഡിംഗും രംഗത്തെത്തുന്നത്. റോ ഫോര്‍മാറ്റിലുള്ള വിഡിയോ/ഓഡിയോ ഫയലുകളെയോ ലൈവ് സ്റ്റ്റീമുകളെയോ സോഫ്റ്റ്വേറിന്‍റെയോ ഹാര്‍ഡ്‍വേറിന്‍റെയോ സഹായത്തോടെ വലിപ്പം കുറയ്ക്കുന്നതിനെയാണ് സാധാരണ എന്‍‍കോഡിംഗ് എന്ന് വിളിക്കുന്നത്. ഇങ്ങനെ എന്‍‍കോഡ് ചെയ്യപ്പെട്ട ഫയലുകളെയോ സ്റ്റ്റീമുകളെയോ പൂര്‍വ്വ സ്ഥിതിയിലാക്കി കാണാനോ കേള്‍ക്കാനോ അനുയോജ്യമാക്കുന്ന രീതിയാണ് ഡീകോഡിംഗ്. എന്‍‍കോഡിംഗും ഡീകോഡിംഗും ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രൊഗ്രാമുകളോ ഉപകരണങ്ങളോ ആണ് കോഡെകുകള്‍.

ബ്ലൂ-റേയ്, HD-DVD പോരിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍.

[തുടര്‍ന്നു വായിക്കുക: ബ്ലൂ-റേയും HD-DVD-യും]

Labels:

Sunday, September 24, 2006

വര്‍ക്ക് സ്റ്റോപ്പേജ്

ഹെല്‍‍പ് ഡെസ്കിന്‍റെ നമ്പര്‍ വിളിച്ചിട്ട്, “ഇഫ് യൂ ഹാവ് എ ഹാര്‍ഡ്‍വേര്‍ പ്രോബ്ലം, പ്രെസ് ത്രീ, ഓര്‍ സേ ‘ഹാര്‍ഡ്‍വേര്‍’.” എന്ന് പറയാന്‍ തുടങ്ങുന്നതു വരെ കാത്തിരുന്നിട്ട്, പ്രോം‍പ്റ്റ് മുഴുവനാക്കുന്നതിനു മുമ്പ് ഞാന്‍ മൂന്ന് ഞെക്കി.

പ്രതീക്ഷിച്ചതു പോലെ, അങ്ങേത്തലയ്ക്കല്‍ ഇന്ത്യക്കാരി കോകിലസ്വനിയാണ്.

“എന്താണ് സര്‍, പ്രശ്നം?”
“എന്‍റെ ലാപ്ടോപ്പ് ഓണ്‍ ആകുന്നില്ല. ഇന്നലെ വരെ ഒരു കുഴപ്പവുമുണ്ടായിരുന്നതല്ല, സത്യം.”
“ഐ സീ!”
“പിന്നെ എന്നെ സന്തോഷ് എന്ന് വിളിക്കൂ. ഈ സര്‍ വിളി അനാവശ്യമല്ലേ?”

അതവള്‍ ഗൌനിച്ചില്ല.

“ഓണ്‍ ആകുന്നില്ലേ സര്‍? ഓണ്‍ ആക്കി നോക്കിയോ?”
“നോക്കി. പലപ്രാവശ്യം നോക്കി. അങ്ങനെയാണല്ലോ ഓണ്‍ ആകുന്നില്ല എന്ന് മനസ്സിലാകുന്നത്.”
“ശരി, ശരി. ഇത് സ്വന്തം ലാപ്ടോപ്പാണോ, അതോ കമ്പനി വകയോ?”
“കമ്പനി വകയാണ്.”
“അസ്സറ്റ് നമ്പരും മറ്റു ഡീറ്റയില്‍‍സും വേണം.”

ഞാന്‍ എനിക്കറിയാവുന്ന വിവരങ്ങളെല്ലാം പറഞ്ഞു കൊടുത്തു. എല്ലാം എഴുതിയെടുത്ത് അവള്‍ വീണ്ടും ചോദിച്ചു:

“അപ്പോള്‍ ഓണ്‍ ആകുന്നില്ല എന്നു പറഞ്ഞാല്‍...?”
“എന്നു പറഞ്ഞാല്‍ പവര്‍ ബട്ടണ്‍ പ്രെസ് ചെയ്താല്‍ ഒന്നും സംഭവിക്കുന്നില്ല.”
“ബ്ലിങ്ക് ചെയ്യുന്നുണ്ടോ?”
“ഇല്ല.”
“ബാറ്ററി മാറ്റി നോക്കിയോ?”
“നോക്കി. രക്ഷയില്ല.”

അങ്ങനെ അവള്‍ അതുമിതും ചോദിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലിരിക്കുന്ന അവള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ ഒരു ‘ലോക്കല്‍ റ്റെക്നീഷ്യനെ ഞാന്‍ അങ്ങോട്ടയയ്ക്കാന്‍ ഏര്‍പ്പാടാക്കാം’ എന്ന് അവളെന്താണ് വേഗം പറയാത്തതെന്ന് എനിക്ക് മനസ്സിലായില്ല.

“ഇത് വോറന്‍റിയുള്ള ലാപ്ടോപ്പാണോ?” അവള്‍ തുടരുകയാണ്.
“അറിയില്ല.”
“ഈ മെഷീന്‍ വര്‍ക്ക് ചെയ്യാത്തതിനാല്‍ വര്‍ക്ക് സ്റ്റോപ്പേജ് ഉണ്ടോ?”

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ഈ മെഷീനില്‍ ഞാനെഴുതിയ കുറെ സാമ്പിള്‍ പ്രോഗ്രാമുകള്‍ ഉണ്ട്. പക്ഷേ അവയൊക്കെ ബായ്ക്കപ്പില്‍ സുരക്ഷിതം. പിന്നെ, കുറേ മലയാളം പാട്ടുകള്‍, കവിതകള്‍, എന്‍റെ ബ്ലോഗ് ലേഖനങ്ങള്‍, ബ്ലോഗ് ഐഡിയാകള്‍ എന്നിവ ഈ മെഷീനിലാണ്. അവയുടെ ബായ്ക്കപ്പും റെഡി. തലേദിവസം ഉച്ചയ്ക്ക് ശേഷം ചെയ്ത ചില ചില്ലറ പണികളുടെ ബായ്ക്കപ്പാണ് ഇല്ലാത്തത്. രണ്ട് മണിക്കൂര്‍ കിട്ടിയാല്‍ അവ വീണ്ടും ചെയ്യാവുന്നതേയുള്ളൂ.

അപ്പോള്‍ ഈ മെഷീന്‍ ഉടനെ ശരിയായില്ലെങ്കിലും കുഴപ്പമില്ല എന്നാണോ?

അല്ലല്ലോ! ഈ മെഷീനാണ് ഞാന്‍ ബ്ലോഗുകള്‍ എഴുതാനും, വായിക്കാനും കമന്‍റ് എഴുതാനും ഉപയോഗിക്കുന്നത്. എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നാല്‍ തലയ്ക്ക് ചൂടു പിടിച്ച് വര്‍ക്ക് സ്റ്റോപ്പേജ് ഉണ്ടാവും. അപ്പോള്‍ ഇടയ്ക്ക് മലയാളം വായനയും കമന്‍റെഴുത്തും ജോലിയുടെ അവിഭാജ്യ ഭാഗങ്ങള്‍ മാത്രം.

ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്ന് അവളോടു പറഞ്ഞു:

“അതെ, ഈ മെഷീന്‍ ഓണ്‍ ആയില്ലെങ്കില്‍ വര്‍ക്ക് സ്റ്റോപ്പേജ് ആണ്!”

Labels:

Sunday, September 17, 2006

വീണ്ടും കണ്ടപ്പോള്‍

അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ മൌന നൊമ്പരം!

വൃത്തം: രഥോദ്ധത

Labels: ,

Sunday, September 03, 2006

ബൂലോഗ ക്ലബിന് സംഭവിക്കുന്നത്

ബൂലോഗ ക്ലബ് ചവറുകൂനയാണെന്നും അഴുക്കുചാലാണെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഈയടുത്ത കാലത്തായി ഉയര്‍ന്നിരിക്കുകയാണല്ലോ. ബൂലോഗ ക്ലബ് ഇത് രണ്ടുമല്ല-ആവരുത്-എന്ന എളിയ അഭിപ്രായമാണ് എനിക്കുള്ളത്. ഈ ഗതി തുടര്‍ന്നാല്‍ ക്ലബിനെ പിന്മൊഴി സം‌വിധാനത്തില്‍ നിന്നും വിലക്കും എന്ന് ഏവൂരാന് പറയേണ്ടി വന്നിരിക്കുന്നു.

തത്ത്വദീക്ഷയില്ലാത്ത പുതിയ പോസ്റ്റുകളാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നത്. ക്ലബിലെ അംഗങ്ങളെ, “ചുമ്മാ വാ” എന്ന് പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്. ‘സഭ്യവും നിയമാനുസൃതവുമായ’ എന്തും പോസ്റ്റാം എന്ന ക്ഷണം, സഭ്യവും നിയമാനുസൃതവുമായ എല്ലാം ഇവിടെ പോസ്റ്റൂ എന്ന് വ്യാഖ്യാനിക്കുന്നതാണബദ്ധം. ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പ്, രണ്ടാവൃ‍ത്തി ആലോചിക്കൂ എന്നാണെന്‍റെ അപേക്ഷ.

ക്ലബില്‍ കൂട്ടായ്മയ്ക്കാണ് സ്ഥാനം, വ്യക്തിക്കല്ല. ബൂലോഗര്‍ക്ക് പൊതുവായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങളാവണം പോസ്റ്റു ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ബൂലോഗം, മലയാളം, ഭാരതം എന്നിവയുമായി നേരിട്ട് ബന്ധമുള്ള പോസ്റ്റുകള്‍ അഭികാമ്യമത്രേ. മറ്റു ബ്ലോഗുകളില്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ (ഏത് വിഷയത്തെപ്പറ്റിയായാലും) ബൂലോഗ ക്ലബിലേയ്ക്ക് പറിച്ചുനടുന്നത്, പിന്നീട് തപ്പിയെടുക്കാന്‍ സഹായകമാവും.

സ്വന്തം കൃതിയുടെ പരസ്യവും പുതിയ സങ്കേതങ്ങളുടെ പരീക്ഷണവും ക്ലബില്‍ കല്ലുകടിയാണ്. പരസ്പരം മുതുകു ചൊറിയലും അരോചകമാണ്. വിശേഷദിവസങ്ങളുടെ ആശംസകള്‍ ക്ലബില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. ഇതിനെല്ലാമാണ് സ്വന്തം ബ്ലോഗുകള്‍ ഉപയോഗിക്കേണ്ടത്. കാണേണ്ടവന്‍ വന്നു കണ്ടുകൊള്ളും. വിശപ്പില്ലാത്തവനെ നിര്‍ബന്ധിച്ചൂട്ടിക്കേണ്ട കാര്യമില്ല.

കമന്‍റുകളുടെ എണ്ണം പോസ്റ്റിന്‍റെ വില അളക്കുന്നതിന് മാനദണ്ഡമാകാന്‍ പാടില്ല. എന്നാലും ബൂലോഗ ക്ലബിനുവേണ്ടി ഇതൊരു മാനദണ്ഡമാക്കാവുന്നതേയുള്ളൂ. കുറഞ്ഞത് അഞ്ച് കമന്‍റുകളെങ്കിലും ഇല്ലാത്ത പോസ്റ്റുകള്‍ ബൂലോഗ ക്ലബില്‍ വരേണ്ടതായിരുന്നില്ല എന്ന് എഴുത്തുകാര്‍ മനസ്സിലാക്കേണ്ടതാണ്.

ക്ലബില്‍ പോസ്റ്റു ചെയ്യുന്നവര്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്നത് ക്ഷമയര്‍ഹിക്കാത്ത തെറ്റാണ്. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകള്‍ അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ തിരുത്താത്തപക്ഷം, മറ്റൊന്നുമാലോചിക്കാതെ നീക്കം ചെയ്യാന്‍ ക്ലബില്‍ അഡ്മില്‍ റൈറ്റുള്ളവര്‍ തയ്യാറാവേണ്ടതാണ്. ബൂലോഗത്തിന്‍റെ കൂട്ടായ്മയുടെ കേന്ദ്രം എന്നൊക്കെ അച്ചടി മാധ്യമങ്ങള്‍ പുകഴ്ത്തിയ ക്ലബിലേയ്ക്ക് പുതുതായെത്തുന്ന വിരുന്നുകാരനെ അക്ഷരപ്പിശാച് കൊഞ്ഞനം കുത്തിക്കാണിക്കുമ്പോള്‍ “ഇതാണോ ഇവിടുത്തെ ഒരു നിലവാരം?” എന്ന് ചോദിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതൊരു പെരുമാറ്റച്ചട്ടമല്ല; അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കാനുള്ള മുറവിളിയുമല്ല. എന്തിനുമേതിനും പെരുമാറ്റച്ചട്ടമില്ലെങ്കില്‍ തോന്നിയപോലെ ചെയ്തു ശീലിച്ചവര്‍ക്ക്, ആത്മസം‌യമനം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യമായാല്‍ ബൂലോഗ ക്ലബിലെ ചവറ്റുകുട്ട ഉപയോഗരഹിതമായി ഇരിക്കും; അത് അങ്ങനെ ഇരിക്കണം.

Labels: ,