ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 29, 2006

കലനം കേരളത്തില്‍ നിന്ന്?

അഞ്ജനമെന്നതു ഞാനറിയും… എന്ന ലേഖനത്തിന്‍റെ ഒരു അനുബന്ധമാണിത്. ഉമേഷും ഞാനും ഇക്കാര്യം പണ്ടെങ്ങോ സംസാരിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്ററിലെ പ്രൊഫസറായ ശ്രീ. എസ്. ജി. രാജീവ് പുഴ മാഗസിന്‍റെ 2006 ഓഗസ്റ്റ്-സെപ്റ്റംബര്‍ ലക്കത്തില്‍ ‘കാല്‍ക്കുലസിന്‍റെ ഉത്ഭവം കേരളത്തില്‍’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു.

ലേഖനം പറയുന്നു:
ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മലയാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് നിലവിലുള്ള ആധികാരിക രേഖകള്‍ കെ. വി. ശര്‍മ്മയുടെ പഠനക്കുറിപ്പുകളാണ്. ക്രിസ്തുയുഗം 1300-1600 കാലഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വസിച്ചിരുന്ന ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതന്മാരാണ് കാല്‍ക്കുലസ് സിദ്ധാന്തത്തിന്‍റെ ആദ്യ പ്രയോക്താക്കള്‍. ക്രിസ്തുയുഗം പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സങ്കഗ്രാമത്തിലെ മാധവനാണ് ഈ ചിന്താസരണിയുടെ സ്ഥാപകന്‍. ക്രിസ്തുയുഗം പതിനേഴാം നൂറ്റാണ്ടുവരെ ഇദ്ദേഹത്തിന്‍റെയും ശിഷ്യരുടെയും കണ്ടുപിടുത്തങ്ങളാണ് ഗണിത-ജ്യോതിശാസ്ത്രത്തെ നയിച്ചിരുന്നത്.

ഇതേ ലേഖനത്തില്‍ മറ്റൊരിടത്ത് ലേഖകന്‍ ഇങ്ങനെ പറയുന്നു:
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലഘട്ടം വരെ മാധവന്‍റെയും ശിഷ്യരുടെയും ചിന്താധാരകളാണ് ജ്യോതിശാസ്ത്ര-ഗണിത ശാസ്ത്ര ലോകത്തെ നയിച്ചിരുന്നത്.

ലേഖനം തുടരുന്നു:
മാധവന്‍റെ പല സിദ്ധാന്തങ്ങളെയും ആസ്പദമാക്കി ശിഷ്യര്‍ നടത്തിയ പഠനങ്ങളെ അധികരിച്ച് നൂറുകണക്കിന് ഗണിത ശാസ്ത്രഗ്രന്ഥങ്ങള്‍ ഇക്കാലത്ത് പിറവി കൊടുത്തിരുന്നു.

നൂറുകണക്കിനുള്ള ഈ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊക്കെ പ്രസിദ്ധീകൃതമായിട്ടുണ്ടോ, ഉണ്ടെങ്കില്‍ത്തന്നെ ഗണിതശാസ്ത്ര ഗവേഷണത്തില്‍ തല്പരരായ, എന്നാല്‍ സംസ്കൃതജ്ഞാനമില്ലാത്തവരായവര്‍ക്ക് പ്രയോജനപ്പെടും വിധം പരിഭാഷപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

പ്രസ്തുത ലേഖനം, താഴെപ്പറയുന്ന ജ്യോതിശാസ്ത്ര/ഗണിതശാസ്ത്രജ്ഞന്മാരെയും അവരുടെ കൃതികളെയും/സംഭാവനകളെയും പറ്റി പരാമര്‍ശിക്കുന്നുണ്ട്.

പരമേശ്വരന്‍ (1360-1455): drk granita-യുടെ ഉപജ്ഞാതാവ്. മാധവന്‍റെ ശിഷ്യന്‍. മുപ്പതോളം കൃതികളുടെ കര്‍ത്താവ്.
ദാമോദരന്‍ (1410-1510): പരമേശ്വരന്‍റെ മകനും ശിഷ്യനും.
നീലകണ്ഠ സോമയാജി (1444-1545): ദാമോദരന്‍റെ ശിഷ്യന്‍. തന്ത്ര സംഹിത, ഗ്രഹ പരീത്‍സാകര്‍മ്മ എന്നിവ പ്രധാന കൃതികള്‍.
ജ്യേഷ്ഠദേവന്‍ (1500-1610): ദാമോദരന്‍റെ ശിഷ്യന്‍. കാല്‍ക്കുലസ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാള കൃതിയായ ‘യുക്തിഭാഷ’യുടെ രചയിതാവ്.
അച്യുത പിഷാരടി (1550-1621): ജയദേവന്‍റെ ശിഷ്യന്‍. സ്ഫുടനിര്‍ണ്ണയം, രസി-ഗോള-സ്ഫുട-നീതി എന്ന കൃതികളുടെ രചയിതാവ്.
നാരായണീയത്തിന്‍റെ രചയിതാവായ മേല്പത്തൂര്‍ ഭട്ടതിരിപ്പാട് ഗണിത വ്യാകരണത്തില്‍ അഗ്രഗണ്യനായിരുന്നുവെന്നും ലേഖനം പറയുന്നു.

വീണ്ടും ലേഖനത്തിലേയ്ക്ക്:
ഗണിതശാസ്ത്രലോകത്ത് ഇക്കാലത്ത് കേരളീയര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. ഈ കാലയളവിലെ പല പഠന ഗ്രന്ഥങ്ങളുടെയും പേരില്‍ ആധികാരികതയ്ക്കായി ‘കേരളം’ എന്നു ചേര്‍ത്തിരുന്നതുതന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ സംഭാവന പ്രകടമാക്കുന്ന വസ്തുതയാണ്.

കലനം (കാല്‍ക്കുലസ്) ഉള്‍പ്പടെയുള്ള ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ കേരളത്തില്‍ ഉടലെടുത്തവയാണെന്നതിന് വിശ്വാസ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രൊഫസര്‍ രാജീവ് പറയുന്നത്. ഈ രഹസ്യം മലയാളികള്‍ക്കുപോലും രഹസ്യമായി തുടരുന്നത് “നമ്മുടെ ബുദ്ധിപരമായ അലസതയെ ഒരളവുവരെ തുറന്നുകാട്ടുന്നതാണെ”ന്നും ശ്രീ. രാജീവ് പറയുന്നു. എന്നാല്‍ ഈ തെളിവുകള്‍ എന്തൊക്കെയാണെന്ന് പ്രൊഫസര്‍ രാജീവ് പറയുന്നില്ല.

വിദേശാധിനിവേശത്തോടെ ഗണിതശാസ്ത്രത്തിലും മറ്റും കേരളത്തിന്‍റെ സംഭാവനകള്‍ കുറഞ്ഞുതുടങ്ങിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി സമ്മതിക്കുമ്പോഴും ലേഖകന്‍റെ താഴെപ്പറയുന്ന വരികള്‍ തെളിയിക്കുന്നത്, ഗണിത/ജ്യോതി ശാസ്ത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള തെളിവുകള്‍ അനിഷേധ്യമാണെന്നു തന്നെയാണ്.

മലയാളസാഹിത്യത്തിന്‍റെ തുടക്കവും പണ്ഡിതന്മാരായ ജസ്യൂട്ട് പാതിരിമാരുടെ വരവും ഈ കാലഘട്ടത്തിലാണ്. കേരളത്തില്‍ അന്ന് ലഭ്യമായ വിവരങ്ങള്‍ യൂറോപ്പിലേക്ക് സംക്രമിക്കാന്‍ വിദേശികള്‍ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമിന്നില്ല.

‘ഇന്ത്യയുമായുള്ള വാണിജ്യബന്ധം തുടങ്ങിയതോടെയാണ് ഗണിത ജ്യോതിശാസ്ത്ര മേഖലകളില്‍ യൂറോപ്പിലും പ്രകടമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് ഭാവിപഠനങ്ങള്‍ തെളിയിക്കും വരെ’, ഇത്തരം വാദങ്ങള്‍ വഴി നാം സ്വയം അപഹാസ്യരാവാനാണ് സാധ്യത കൂടുതല്‍.

Labels:

Monday, December 25, 2006

മെറി ക്രിസ്മസ്

ക്രിസ്മസ് ആശംസകള്‍ എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. ചില മലയാളം റ്റി. വി. പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ചിലര്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് ആശംസിക്കുന്നത് കേട്ടു. അപ്പോളൊരു സംശയം: മെറി ക്രിസ്മസോ ഹാപ്പി ക്രിസ്മസോ? ഏതാണ് ശരി? അല്ലെങ്കില്‍ ഏതാണ് കൂടുതല്‍ ശരി?

ക്രിസ്മസ് ആശംസിച്ച് പരിചയമില്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എന്‍റേത്. പത്താം തരം വരെയുള്ള പഠനത്തിനിടയ്ക്ക് എന്‍റെ സഹപാഠിയായത് ഒരേ ഒരു ക്രിസ്ത്യാനിക്കുട്ടിയായിരുന്നു: ദീപ്തി മൈക്കിള്‍. ഹ, അതേത് നാടെടേയ് എന്ന് ചോദിക്കാന്‍ വരട്ടെ, എന്‍റെ ഗ്രാമത്തില്‍ ഇത് അസാധാരണമായിരുന്നില്ല (അല്ലെങ്കില്‍ കൂമനോട് ചോദിച്ചു നോക്കൂ). പ്രീ-ഡിഗ്രി കാലം മുതലാണ് ക്രിസ്മസും എന്‍റെ ആഘോഷങ്ങളുടെ ലിസ്റ്റില്‍ പെട്ടത്. അന്നു മുതലിന്നോളം മെറി ക്രിസ്മസ് എന്ന് ആശംസിച്ചും ആശംസ ഏറ്റുവാങ്ങിയും ജീവിച്ചു പോന്ന എനിക്ക് ‘ഹാപ്പി ക്രിസ്മസി’ന്‍റെ ശീലമില്ലായ്മ ഒരു കല്ലുകടിയായവശേഷിക്കുന്നു. അതുകൊണ്ടാണ് ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും വേഗതയേറിയ ഉപായത്തില്‍ ഇതിനൊരു വിധിയാകാമെന്നു വച്ചത്.

ഗൂഗിള്‍ സേര്‍ച്: മെറി ക്രിസ്മസ്: 2,68,00,000+ റിസല്‍ട്ടുകള്‍
ഗൂഗിള്‍ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 25,90,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: മെറി ക്രിസ്മസ്: 51,34,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: ഹാപ്പി ക്രിസ്മസ്: 5,68,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: മെറി ക്രിസ്മസ്: 6,15,00,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 28,40,000+ റിസല്‍ട്ടുകള്‍

സേര്‍ച് റിസല്‍ട്ടുകള്‍ കാണിക്കുന്ന എണ്ണത്തില്‍ അധികം ശ്രദ്ധ കൊടുക്കേണ്ടെന്ന് മൈക്രോസോഫ്റ്റ് സേര്‍ച് റ്റീമില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷാജന്‍ പണ്ട് പറഞ്ഞതോര്‍ക്കുന്നു. സേര്‍ച് റിസല്‍ട്ടിന്‍റെ എണ്ണം ശാസ്ത്രീയമായ തെളിവല്ല എന്നും സമ്മതിക്കുന്നു. എന്നാലും ‘മെറി ക്രിസ്മസ്’ എന്നാവണം കൂടുതല്‍ ശരി എന്നൊരു തോന്നല്‍.

എല്ലാ സുഹൃത്തുക്കള്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു: മെറി ക്രിസ്മസ്.

Labels:

Saturday, December 09, 2006

തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും

കുട്ടിക്കാലങ്ങളില്‍ ഓരോ കുറുമ്പുകള്‍ കാട്ടുമ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ “ഇവന്‍ ഇങ്ങനെയൊക്കെ ചെയ്യാതിരിക്കുമോ” എന്ന അര്‍ഥത്തില്‍ “അവളുടെയല്ലേ മോന്‍” അല്ലെങ്കില്‍ “അവന്‍റെ മോനല്ലേ” എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇനി മേലില്‍ അറിയാതെ പോലും ആ ചെയ്തി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കുമായിരുന്നു. ഒന്നാമത്, വെറുതേ അച്ഛനെയും അമ്മയെയും പഴി കേള്‍പ്പിക്കുന്നതിനുള്ള മടി. പിന്നെ ‘ഞാന്‍ ആരെപ്പോലെയുമല്ല, വ്യത്യസ്തനാണ്’ എന്ന് കാണിക്കാനുള്ള ത്വര. പക്ഷേ, ഇങ്ങനെ ചെയ്തു കൂട്ടുന്ന (പലപ്പോഴും നിര്‍ദ്ദോഷങ്ങളായ) പ്രവൃത്തികള്‍, നാമറിയാതെ നമ്മുടെ ചര്യകളില്‍ യാന്ത്രികമായി കടന്നു വരുന്നവയാണെന്ന് മനസ്സിലാവുന്നത്, രണ്ടു വയസ്സായ മകന്‍റെ ‘അനുകരണ’ത്തില്‍ വിസ്മയം പൂണ്ടിരിക്കുമ്പൊഴാണ്.

അമ്മയുടെയും അച്ഛന്‍റെയും ചില മാനറിസങ്ങള്‍ ഇപ്പോള്‍ത്തന്നെ മകന്‍ ശീലിച്ചിരിക്കുന്നു. ജോണ്‍ സ്റ്റുവര്‍ടിന്‍റെ റ്റി. വി. പരിപാടി തുടങ്ങുന്നതിനുമുമ്പ് സോഫയില്‍ വന്നിരുന്ന് ചിരിക്കാന്‍ തയ്യാറെടുക്കുന്നതും, പാത്രങ്ങളായെ പാത്രങ്ങളിലൊക്കെ കിട്ടുന്ന തവികളിട്ടിളക്കുന്നതും, നിത്യം കാണുന്ന മനസ്സിലുറച്ചുപോയ കാഴ്ചകളില്‍ നിന്നുണ്ടായ അനുകരണങ്ങളാണെന്ന് വ്യക്തം. എന്നാല്‍, വൈകുന്നേരങ്ങളില്‍ പതിവായുള്ള പന്തുകളിക്കിടയില്‍, പന്ത് എനിക്ക് എറിഞ്ഞുതരുന്നതിനു മുമ്പ്, വലതുകയ്യില്‍ പന്തു പിടിച്ച് ഇടതുകയ്യിലേയ്ക്കടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്നത് സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നു മാത്രം ‘പിടിച്ചെടുക്കാവുന്ന’തായതിനാല്‍, വളരെ സവിശേഷമായിത്തോന്നിയ അനുകരണങ്ങളിലൊന്നാണത്.

മാതാപിതാക്കളുടെ ഓരോ സ്വഭാവവിശേഷവും എത്ര സൂക്ഷ്മമായാണ് കുട്ടികള്‍ സ്വന്തമാക്കുന്നതെന്നോ! അതും വളരെച്ചെറിയ പ്രായത്തില്‍ത്തന്നെ. പല അനുകരണങ്ങളും കുറച്ചുനാളുകള്‍ മാത്രം നിലനില്‍ക്കുന്ന താല്കാലികമായ സംഗതിയായിരിക്കും. എന്നാല്‍ സ്വഭാവരൂപീകരണത്തില്‍ത്തന്നെ സ്വാധീനം ചെലുത്തുന്ന മറ്റു ചില മാനറിസങ്ങളും നാമറിയാതെ, നാം കുട്ടികള്‍ക്ക് കൈമാറുന്നുണ്ട്.

ഉള്ളൂര്‍ അതിമനോഹരമായി ഇത് വരച്ചു കാട്ടിയിരിക്കുന്നു:
ജനിച്ച നാള്‍ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവള്‍ക്കു പാര്‍ത്താല്‍
ചപ്രത്തലക്കെട്ടയഥാര്‍ഹമല്ല,
"തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും."

കുട്ടികള്‍ കാണുന്നു, കുട്ടികള്‍ ചെയ്യുന്നു എന്ന പേരില്‍ ഓസ്ട്രേലിയയിലെ ഒരു പരസ്യ ഏജന്‍സി തയ്യാറാക്കിയ ഒന്നര മിനുട്ട് നീളമുള്ള പരസ്യം ഈ സത്യം അരക്കിട്ടുറപ്പിയ്ക്കുന്നു. (ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ “Children See, Children do” എന്ന് സേര്‍ച് ചെയ്യുക.)

[പരസ്യം ശ്രദ്ധയില്‍പ്പെടുത്തിയ പ്രാപ്രയ്ക്ക് നന്ദി.]

Labels: ,