ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, December 04, 2007

ചേയ്ഞ്ചില്ല

അതിമനോഹരമായി പണിതിരിക്കുന്ന മുംബൈ ഡൊമസ്റ്റിക് റ്റെര്‍മിനലിന്‍റെ സൌന്ദര്യം മതിയാവോളം നുകര്‍ന്നു നടക്കവേയാണ് കടുപ്പത്തിലൊരു മസാല ചായ കുടിച്ചാലോ എന്നു തോന്നിയത്. എന്നാല്‍പ്പിന്നെ കയ്യിലിരിക്കുന്ന ഇരുപത് ഡോളര്‍ രൂപയാക്കാമെന്നു വച്ചു. 37.45 ആണ് റേയ്റ്റ് ആയി എഴുതിവച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞപ്പോള്‍ വിശദീകരണം വന്നു: 2% കമ്മീഷന്‍ എടുക്കും. അതു കഴിഞ്ഞാല്‍ രൂപാ 734.02.

രണ്ടു പൈസയൊക്കെ പണ്ടുപണ്ടേ അപ്രത്യക്ഷമായതിനാല്‍ 734 രൂപയും പ്രതീക്ഷിച്ചു നിന്ന എനിക്ക് 730 രൂപ വച്ചു നീട്ടിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് കൌണ്ടറിലിരിക്കുന്ന മാന്യദേഹം.

ബാക്കി നാലുരൂപ എവിടെപ്പോയെന്ന് ആലോചിക്കുന്ന എന്നെക്കണ്ട് അസുഖം മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “നോ ശേഞ്ച്!”

ഒരു സെന്‍റു വരെ കൃത്യമായി ബാക്കി കിട്ടി ശീലിച്ചിട്ടാവണം അറിയാതെ ചോദിച്ചു പോയി: “നാലു രൂപ ഇല്ലെങ്കില്‍ പിന്നെത്രയുണ്ട് കയ്യില്‍?” എന്‍റെ മുറി ഹിന്ദി കേട്ട് സഹാതാപം പൂണ്ട മുതലാളി മൊഴിഞ്ഞു: “മൂന്നു രൂപയേയുള്ളൂ!”

ആഹാ, നാലുരൂപ തരേണ്ടിടത്ത് മൂന്നു രൂപയേ ചേയ്ഞ്ചുള്ളൂ എന്ന കാരണത്താല്‍ ഒരു രൂപയും തരാതിരിക്കുക. “ഉള്ളതാവട്ടെ, ആ മൂന്നിങ്ങുതരൂ!” മലയാളത്തില്‍ത്തന്നെ പറഞ്ഞുകൊണ്ട് കൈ നീട്ടുമ്പോള്‍ ‘ഇവനേത് പിശുക്കന്‍’ എന്ന ഭാവത്തിലുള്ള നോട്ടത്തിനെ സൌകര്യപൂര്‍വം അവഗണിക്കേണ്ടി വന്നു.

രൂപയൊക്കെ മാറിയ സ്ഥിതിയ്ക്ക്, ഒരു കാപ്പി കുടിച്ചേക്കാം എന്നു കരുതി ആര്‍ഭാടം അധികമില്ലാത്ത ‘ദേശി കഫേ’യിലേയ്ക്കു നടന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൌകര്യമുള്ളതിനാലും ഫ്ലൈറ്റിനു വേണ്ടി നാലുമണിക്കൂറോളം കാത്തിരിക്കേണ്ടതിനാലും കാപ്പികുടിയോടൊപ്പം ഒരു ചെറുകടിയുമാവാമെന്നു വച്ചു. 192 രൂപ. 200 രൂപ കൊടുത്തപ്പോള്‍ ബാക്കി തരാന്‍ ചേയ്ഞ്ചില്ല!

ഫീയുടെ കാര്യത്തില്‍ ഏറ്റവും കത്തിയായ സിറ്റി കാര്‍ഡുപയോഗിച്ച് പണം കൊടുത്താല്‍, അവരുപോലും “ഫോറിന്‍ റ്റ്രാന്‍സാക്ഷന്‍ ഫീ” എന്ന പേരില്‍ 3% മാത്രമേ പിടുങ്ങൂ.

Labels:

Wednesday, November 28, 2007

കല്പാന്തകാലത്തോളം

എവിടേയ്ക്കെങ്കിലും പോകാന്‍ തുടങ്ങുന്നതിനു മുമ്പ് ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ ഇങ്ങനെ തുടങ്ങിയാലോ?



101 വര്‍ഷം കാത്തിരിക്കാമോ എന്നാണ് ചോദ്യം. അതായത്, ഈ പണി ഇന്നു തീരണമായിരുന്നെങ്കില്‍ 1906 ഡിസംബര്‍ 24-ന് തുടങ്ങേണ്ടിയിരുന്നു പോലും.

Labels: , ,

Saturday, November 17, 2007

ഉദരനിമിത്തം

‘ഹലോ രമേശേ, സുഖമാണോ?’
‘ആണല്ലോ. എന്താ വിശേഷം? ശനിയാഴ്ച രാവിലെ എഴുന്നേറ്റോ?’
‘അല്ലാ, ഇന്ന് വൃശ്ചികം ഒന്നല്ലേ? അവിടെ അമ്പലത്തില്‍ രാവിലെ പൂജയൊക്കെ ഉണ്ടെന്ന് കേട്ടു.’
’ങാ, ങാ... ശരിയാണ്. വരുന്നുണ്ടോ? താല്പര്യമുണ്ടാവില്ലെന്ന് കരുതിയാണ് ഞാന്‍ അറിയിക്കാതിരുന്നത്.’
‘വരണമെന്നുണ്ട്. സമയം അറിയാന്‍ വേണ്ടിയാണ് വിളിച്ചത്.’
‘പതിനൊന്നു മണിക്കാണ് പൂജ.’
‘താങ്ക്സ്.’

(ഈ തലയ്ക്കല്‍ നിശ്ശബ്ദത; അങ്ങേത്തലയ്ക്കല്‍ മുറുമുറുപ്പ്.)

‘എന്നാല്‍ ഞാന്‍...?’
‘അല്ല, ഏതായാലും ഇതു വരെ വരുന്നതല്ലേ, ഉച്ചയ്ക്ക് ഇവിടുന്ന് ഊണു കഴിക്കാം!’
‘അതൊക്കെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലേ?’
‘ഏയ്, ഒരു പ്രശ്നവുമില്ല. ഒരാള്‍ക്കുകൂടി ഉണ്ടാക്കാനാണോ ഇത്ര പാട്?’
‘എന്നാല്‍ അങ്ങനെയാവട്ടെ. ഉച്ചയ്ക്കു കാണാം... അല്ല, പതിനൊന്നു മണിക്കു കാണാം.’

Labels:

Sunday, November 11, 2007

മറക്കുന്നില്ല ഞാന്‍

‘ഞാന്‍ മറന്നേ പോയി!’ എന്ന പരിഭവ വാചകത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓര്‍മ്മപ്പെടുത്തലുകളുടെ ഇക്കാലത്ത്, സന്ദര്‍ഭത്തിനൊത്ത് സൌകര്യപൂര്‍വ്വമോ, അഥവാ സത്യമായും അറിയാതെയോ മറന്നു പോകുമ്പോള്‍ കിട്ടുന്ന ആ സുഖാനുഭൂതിക്ക് ഇനി നാമെവിടെപ്പോവും?



കാല്‍കുലേയ്റ്ററുകളുടെ ഉപയോഗം വ്യാപകമായതോടെ മാനവരാശിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് അറുതിയായി. GPS കണ്ടു പിടിച്ചതോടെ അപഥസഞ്ചാരവും നിലച്ചു. മറവിയുടെ വേരറുക്കുന്ന ഈ കടന്നുകയറ്റമെങ്കിലും നാം കണ്ടില്ലെന്ന് നടിച്ചുകൂടാ.

(ഫോണിന്‍റെ സ്ക്രീന്‍ഷോട് സോറ്റി പോകറ്റ് കണ്‍‍ട്രോളര്‍ പ്രൊ. ഉപയോഗിച്ച് എടുത്തത്.)

Labels: , , , ,

Thursday, November 08, 2007

ജാതകം

‘സാര്‍ കുട്ടിയുടെ ആരാണ്?’
‘അപ്പൂപ്പന്‍.’
‘അപ്പൂപ്പനെന്ന് പറയുമ്പോള്‍?’
‘അമ്മയുടെ അച്ഛന്‍...’
‘കുട്ടി ബഹു മിടുക്കനായി വളരും. അവന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സര്‍വ്വഗുണസമ്പന്നയായ കുട്ടിയുടെ മാതാവായിരിക്കും...’

കുട്ടിയുടെ അച്ഛന്‍ (ഫോണിലൂടെ): ‘ബാക്കി പറയണമെന്നില്ല. ശേഷം ഞാന്‍ ചിന്തിച്ചോളാം.’

Labels: ,

Saturday, November 03, 2007

ശുപാര്‍ശക്കത്ത്

സ്നേഹം നിറഞ്ഞ ശ്രീജയ്ക്ക്,

നിന്നെ എനിക്ക് നേരിട്ട് പരിചയമില്ല; നിനക്ക് എന്നെ അറിയാമായിരിക്കും. ഞാന്‍ ജയചന്ദ്രന്‍റെ സുഹൃത്താണ്.

ജയനെ നീ പ്രേമിക്കാത്തതെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അതൊന്നു മനസ്സിലാക്കാനാണ് ഈ കത്ത്.

അവന് സൌന്ദര്യമുണ്ട്. ക്ഷണക്കത്തിലെ നായകനും ജയനും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ അവന്‍ നിന്നെക്കാണിച്ചില്ലേ? നീ തന്നെ പറയൂ, ആര്‍ക്കാണ് സൌന്ദര്യം കൂടുതല്‍? ഞങ്ങള്‍ സുന്ദരന്മാരുടെ gang-ല്‍ ഏറ്റവും സൌന്ദര്യമുള്ളവരിലൊരാള്‍ ജയന്‍ തന്നെ.

College day-യ്ക്ക് ജയന്‍ പാടിയ ‘മീനാരത്തോണിയില്‍’ എന്ന ഉദാത്ത പ്രേമഗാനം അവന്‍ തന്നെ സംഗീതസം‌വിധാനം ചെയ്തതാണ്. അത് പാടുമ്പോഴും അതിന്‍റെ ഈണങ്ങള്‍ ഗിറ്റാറില്‍ മീട്ടുമ്പോഴും മനസ്സില്‍ നീയാണ് എന്നാണ് ജയന്‍ പറയാറ്. (ആ പാട്ടെഴുതിയത് ഞാനാണ്, പക്ഷേ അതിനിവിടെ വലിയ പ്രസക്തിയില്ല.)

സത്യം പറഞ്ഞാല്‍,

രജനിതന്‍ മേട്ടിലെ പുല്‍പ്പരപ്പില്‍
രാവേറെച്ചെന്നിട്ടുറങ്ങിടും നാം,
ഈ ഗാന മന്ത്രങ്ങള്‍ ചൊല്ലിടും നാം
ഈറനണിഞ്ഞെത്തും പൈങ്കിളിയേ!

എന്ന വരികള്‍ വീണ്ടും മൂളുമ്പോഴും വല്ലപ്പോഴുമൊക്കെ പാടിക്കേള്‍ക്കുമ്പോഴും ഇപ്പോള്‍ ഞാനും ശ്രീജയെ ഓര്‍ക്കാറുണ്ട്!

അവന് എന്നെപ്പോലെ അനവധി നല്ല സുഹൃത്തുക്കളുണ്ട്. എന്നാലും ഇങ്ങനെയൊരു ശുപാര്‍ശക്കത്തെഴുതാന്‍ ജയന്‍ എന്നെത്തന്നെ ചുമതലപ്പെടുത്തിയത് ഞാനൊരു സാഹിത്യകാരനായതുകൊണ്ടു മാത്രമല്ല, എന്‍റെ കയ്യക്ഷരം അവനേക്കാള്‍ വളരെ ഭേദപ്പെട്ടതാണെന്നതു കൊണ്ടു കൂടിയാണ്.

ജയനെ പ്രേമിക്കാതിരിക്കാന്‍ നീ പറയുന്ന ന്യായങ്ങള്‍ക്ക് ഒട്ടും വിശ്വാസ്യതയില്ല.

എല്ലാവരും പഠനത്തില്‍ ഒന്നാമതായിരിക്കണമെന്ന് ശഠിക്കരുത്. ഉദാഹരണത്തിന്, ജയന്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാമതായാല്‍ നീ എന്തു ചെയ്യും? നീ ഒന്നാം സ്ഥാനത്തു നിന്ന് പിന്തള്ളപ്പെടില്ലേ? ഈ ഞാന്‍ തന്നെ, മിക്ക വിഷയത്തിലും എന്‍റെ ബാച്ചില്‍ ഒന്നാമതാണെങ്കിലും ചില കാര്യങ്ങളില്‍ രണ്ടാമതോ മൂന്നാമതോ ആയിപ്പോവാറുണ്ട്.

വാരാന്ത്യങ്ങളില്‍ ബീയര്‍ നുണയുന്നത് ഇന്നത്തെക്കാലത്ത് മദ്യപാനമായി കണക്കാക്കാന്‍ പറ്റില്ല. രാജീവ്ഗാന്ധി വരെ കുടിക്കുന്നുണ്ടെന്നാണ് എന്‍റെ അറിവ്. ജയന്‍ ഒരിക്കലും ഓവറാക്കാറില്ല എന്ന് എനിക്ക് ഉറപ്പു തരാന്‍ പറ്റും. മദ്യപാനം ശീലമില്ലാത്ത ഞാനാണ് പലപ്പോഴും അവനെ ഹോസ്റ്റലില്‍ തിരിച്ചെത്തിക്കുന്നത്.

ജയന്‍ ധനികകുടുംബത്തില്‍ പിറന്നയാളാണ്. അത് എങ്ങനെയാണ് ഒരു കുറ്റമാവുന്നത്? നീ ഒരു സാധാരണ വീട്ടിലെ കുട്ടിയാണ് എന്ന് ജയന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ചേരേണ്ടവര്‍ ചേര്‍ന്നാലേ ചേര്‍ച്ചയുണ്ടാവൂ എന്നോ മറ്റോ നീ ഇടയ്ക്കിടെ പറയാറുണ്ടെന്നും ജയന്‍ പറയുന്നു. എനിക്കിതേ പറയാനുള്ളൂ: പണമുള്ളവരെയെല്ലാം ഒഴിവാക്കി അനാഥാലയത്തില്‍ നിന്നും കല്യാണം കഴിക്കാനാണോ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ ധനവാന്മാരാണെങ്കിലും ആദര്‍ശവാന്മാരാണ്. ഞങ്ങള്‍ പലപ്പോഴും പറയും, ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ കുട്ടിയെ രക്ഷിക്കാനായാല്‍ ഞങ്ങളുടെ ജീവിതം ധന്യമാവുമെന്ന്.

നീയൊരു പട്ടത്തിയും അവന്‍ ഈഴവനുമാണെന്നുള്ള വാദമാണ് എനിക്ക് ഏറ്റവും അവിശ്വസനീയമായി തോന്നിയത്. നിങ്ങള്‍ രണ്ടും മനുഷ്യരല്ലേ? ഞാനൊരു നായരാണെന്ന കാരണം കൊണ്ട്, അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, ഒരു പക്ഷേ, നീ എന്നോടും ഇതു തന്നെ പറയുമായിരുന്നല്ലോ?

പിന്നെ ഒരു രഹസ്യം കൂടി പറയാം. നീ പറഞ്ഞതു കൊണ്ടു മാത്രമാണ് ജയന്‍ കൃഷ്ണകുമാറിനു വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചത്. ഒരു SFI പ്രവര്‍ത്തകനു ചേരുന്ന പണിയായിരുന്നില്ല അത്. ഞാനും എന്‍റെ മറ്റു സുഹൃത്തുക്കളും കൂടി ഉത്സാഹിച്ചു പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഇന്ന് കൃഷ്ണകുമാര്‍ ചെയര്‍മാനായി നടക്കുന്നത്. ഞാന്‍ പുറമേ SFI-ക്കാരനായി ഭാവിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ നിന്നെപ്പോലെ ABVP അനുഭാവമുള്ള ആളാണ് (ഇത് ആരോടും പറയരുത്).

ഇതു കൂടി നീ മനസ്സിലാക്കണം. നിന്‍റെ കാമുകനെന്ന് വീമ്പിളക്കി നടക്കുന്ന രഞ്ജിത്തില്ലേ? അവനേക്കാള്‍ നിനക്ക് യോജിച്ച മറ്റാരുമില്ലെന്ന് നീ കരുതുന്നുണ്ടെങ്കില്‍ അത് സത്യമല്ല.

ശ്രീജയില്‍ നിന്നും അനുകൂലമായ ഒരു മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു. മറുപടി എഴുതുമ്പോള്‍ അക്കാര്യം ജയനോട് പറയേണ്ട. കത്ത് കിട്ടിയ ശേഷം ജയനെ കാണിക്കാനുള്ളതു മാത്രം ഞാന്‍ അവനെ കാണിച്ചുകൊള്ളാം.

ഏറ്റവും സ്നേഹത്തോടെ,
രാജേഷ് പി. കെ.

Labels: ,

Thursday, November 01, 2007

റൂമര്‍ മില്‍

വ്യക്തികളേയും സ്ഥാപനങ്ങളേയും ഉല്പന്നങ്ങളേയും ചുറ്റിപ്പറ്റിയുള്ള സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ (റൂമറുകള്‍) പത്രങ്ങളിലും, വാരികകളിലും, വെബ് സൈറ്റുകളിലും മറ്റും ദിവസേന പ്രത്യക്ഷപ്പെടാറുണ്ടല്ലോ. റ്റെക്നോളജി കമ്പനികളേയും അതിന്‍റെ സാരഥികളേയും അവരുണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളേയും പറ്റി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ക്കും പഞ്ഞമില്ല.

മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട വിശസനീയമായ റൂമറുകള്‍ ഉണ്ടാക്കുവാനും അതുവഴി മറ്റുജീവനക്കാരെ വിസ്മയിപ്പിക്കുവാനും, ചിരിപ്പിക്കുവാനുമായി ജീവനക്കാര്‍ക്കു മാത്രം ഉപയോഗിക്കാനുതകുന്ന സൈറ്റാണ് എം എസ് റൂമര്‍. ഒരു സോഷ്യല്‍ കമ്പ്യൂട്ടിംഗ് പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സൈറ്റ് നിലകൊള്ളുന്നതെങ്കിലും, നമുക്ക് അജ്ഞാതരായി തുടര്‍ന്നുകൊണ്ടുതന്നെ, മാനേയ്ജരറിയാതെ, സമയം കൊല്ലാനുള്ള ഉപാധിയായാണ് ഈ സൈറ്റ് അറിയപ്പെടുന്നത്.
(ഈ സൈറ്റ് നിര്‍മ്മിച്ച അതേ ആള്‍ തന്നെയാണ്, പ്രവര്‍ത്തനത്തില്‍ സമാനമായ റൂമര്‍ സിറ്റി എന്ന സൈറ്റും ഉണ്ടാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഫ്രീസെല്‍ എന്ന കമ്പ്യൂട്ടര്‍ ഗെയ്മും എഴുതിയുണ്ടാക്കിയത് ഇദ്ദേഹം തന്നെ.)

മലയാളം ബ്ലോഗര്‍മാര്‍ക്കും ഒരു റൂമര്‍ മില്‍ സൈറ്റ് അത്യാവശ്യമാണ് എന്ന തോന്നല്‍ തുടങ്ങിയിട്ട് അഞ്ചാറുമാസമാകുന്നു. രണ്ടാണ് ഉപയോഗം: സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ സ്ഥിരീകരിക്കാം, അല്ലെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാം.

പിന്നീടാണ് മനസ്സിലായത്, റൂമറിനു വേണ്ടി മലയാളികള്‍ക്ക് മറ്റു സൈറ്റുകള്‍ ആവശ്യമില്ല എന്ന്. സ്വന്തം പേജുകളില്‍ തെളിവോ റഫറന്‍സുകളോ ഇല്ലാതെ ആധികാരികമായി എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. നിനക്കെന്തു ചേതം, സ്വന്തം ബ്ലോഗില്‍ ആര്‍ക്കും എന്തും എഴുതിക്കൂട്ടാമല്ലോ എന്നു ചിന്തിക്കാം. എന്നാല്‍ അത് നാമോരോരുത്തരുടേയും സാമൂഹികമായ കടമ വിസ്മരിക്കുന്നതിന് തുല്യമാവും. നാളെയൊരുനാള്‍ മലയാളത്തില്‍ സേര്‍ചു ചെയ്യുന്ന ഭാഗ്യഹീനര്‍ ഈ ‘ആധികാരിക’ ലേഖനങ്ങളെ അവലംബിച്ച് പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കില്ല എന്ന് ആരു കണ്ടു?

ഞാന്‍ കാണുന്ന തെറ്റുകള്‍ മൂന്നു വിധത്തിലുള്ളവയാണ്. ഇവ മൂന്നും ഓരോ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.

൧. നിഷ്പക്ഷതയുടെ പേരു പറഞ്ഞ് തികച്ചും പക്ഷപാതപരമായ ലേഖനങ്ങള്‍ എഴുതുക.

അധ്യാപകരെ എനിക്ക് ബഹുമാനമാണ്. ഒട്ടനവധി എണ്ണം പറഞ്ഞ അധ്യാപകര്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തെറ്റുവരുത്തുന്നത് എനിക്ക് അംഗീകരിക്കാവുന്നതിലുമധികമാണ്. അറിയാതെ വരുത്തുന്ന തെറ്റുകള്‍ ആര്‍ക്കുമുണ്ടാവാം. എന്നാല്‍ അലസതമൂലമുണ്ടാവുന്ന തെറ്റുകളാവട്ടെ ഒഴിവാക്കപ്പെടേണ്ടുന്നതാണ്. അധ്യാപകന്‍ അലസതമൂലമോ സമയലാഭത്തിനു വേണ്ടിയോ ഇല്ലാത്ത വസ്തുതകള്‍ സ്വയം മെനഞ്ഞെടുത്താലെങ്ങനെയിരിക്കും?

ശ്രീ. വി. കെ. ആദര്‍ശിന്‍റെ ലേഖനങ്ങള്‍ മിക്കവയും കുറ്റമറ്റതാണ്. ലളിതമായ അവതരണ ശൈലിയിലൂടെ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ സാങ്കേതിക ജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹത്തിന്‍റെ മിക്ക ലേഖനങ്ങളും വിജയിച്ചു എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ സ്വതന്ത്ര സോഫ്‌ട്‌വെയറും മാറുന്ന വായനയുടെ അകംപൊരുളും എന്ന ലേഖനത്തില്‍, സ്വതന്ത്ര സോഫ്‌റ്റ്‍വെയറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ മറവിയാലോ അമിതാവേശത്താലോ സംഭവിച്ച ഒന്നുരണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ശ്രീ ആദര്‍ശ് പറയുന്നു:
സ്വതന്ത്രസോഫ്‌ട്‌വെയര്‍ സാങ്കേതികപരമായും മികച്ചതാണ്‌. ലഭ്യമായ ഹാര്‍ഡ്‍വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനും, വൈറസ്‌ തുടങ്ങിയ സാങ്കേതിക കടന്നുകയറ്റത്തെ ശക്തമായി ചെറുത്തു നിര്‍ത്തുന്ന രീതിയില്‍ രൂപകല്‌പന നടത്താനും സാധിക്കുന്നു.

പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌.

ഇപ്പറഞ്ഞതിനൊന്നും തെളിവ് വയ്ക്കാന്‍ ശ്രീ. ആദര്‍ശ്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആദ്യവാദത്തിന് അനുകൂലമായും എതിരായും ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ വിധി പ്രഖ്യാപിക്കും പോലെയുള്ള ആ വാചകങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് അപകടം തന്നെ. അദ്ദേഹം പറ്റയുന്ന രണ്ടാമത്തെ വാദത്തില്‍ സത്യമൊട്ടില്ല താനും.

സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചരിക്കപ്പെടുന്നതിനോടോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനോടോ എനിക്ക് വിരോധമേതുമില്ല. എന്നാല്‍ അത്, സ്വതന്ത്രസോഫ്റ്റ്‍വെയറിന്‍റെ മേന്മകള്‍ (പോരായ്മകളുണ്ടെങ്കില്‍ അതും) വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടായാല്‍ നന്ന്. കുറഞ്ഞ പക്ഷം, പണം കൊടുത്തു വാങ്ങുന്ന സോഫ്റ്റ്‍വെയറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാവരുത്. ഇനി അതല്ല, താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളുടെ അപദാനങ്ങള്‍ പാടിയേ മതിയാവൂ എങ്കില്‍ ‘നിഷ്പക്ഷത’യുടെ മുഖം മൂടിയില്ലാതെ ‘ഞാന്‍ സ്വതന്ത്രസോഫ്‌ട്‌വെയറിന്‍റെ ആളാണ്’ എന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടാവണം.

൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുക

ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.

൩. ആനുകാലികങ്ങളില്‍ ബ്ലോഗു സംബന്ധിയായ പക്ഷപാത ലേഖനങ്ങള്‍ എഴുതുക

തല്ലാനാണെങ്കിലും തലോടാനാണെങ്കിലും ഈ അടുത്ത കാലത്തായി അച്ചടിമാധ്യമങ്ങള്‍ വീണ്ടും ബ്ലോഗുകള്‍ക്കു പിന്നാലെ ആണല്ലോ. ‘യൂസര്‍ ജനറേയ്റ്റഡ് കണ്ടെന്‍റ്’ അവര്‍ക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ചുമ്മാ ഒരു നാളില്‍, ദാ, ബ്ലോഗില്‍ നിന്നൊരു കഥ, ബ്ലോഗില്‍ നിന്നൊരു ലേഖനം എന്നൊക്കെ പറഞ്ഞ് വായനക്കാരെ ഞെട്ടിപ്പിക്കുന്നതിനു പകരം അവര്‍ ‘ഇതാണു മക്കളേ ബ്ലോഗ്’ എന്ന തുടക്കമിട്ടു വച്ചാല്‍ അത്രയും എളുപ്പമായല്ലോ. ഇനി എന്നെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബ്ലോഗില്‍ നിന്നെടുത്ത് തകര്‍ക്കുകയും ചെയ്യാം.

ഇങ്ങനെ ബ്ലോഗിനെപ്പറ്റി എഴുതാനും വേണ്ടേ ഒരാള്? അയാളുടെ സത്യം മൂടി വയ്ക്കലിനെപ്പറ്റിയാണ് എന്‍റെ മൂന്നാമത്തെ ആശങ്ക. ഇതാണ് തിരുത്തപ്പെടാന്‍ ഏറ്റവും പ്രയാസമുള്ളതും.

ഉദാഹരണമായി, ഞാന്‍ ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തില്‍ ബ്ലോഗിനെപ്പറ്റി നാലുവാക്കെഴുതുന്നു എന്നു കരുതുക (അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒന്നു സങ്കല്പിക്കൂ). മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗ് പ്രാപ്രയുടേതാണെന്ന് ഞാന്‍ പറഞ്ഞു വയ്ക്കുന്നു. പിന്നെ എനിക്ക് പ്രിയപ്പെട്ട ചില ബ്ലോഗുകളായ പ്രമാദം, വെള്ളെഴുത്ത്, കല്ലുപെന്‍സില്‍ എന്നിവ കഴിഞ്ഞേ മലയാളത്തില്‍ മറ്റു ബ്ലോഗുകളുള്ളൂ എന്നും ഞാന്‍ പറയുന്നു. കാര്യം കൊള്ളാം, എന്‍റെ സ്വന്തം അഭിപ്രായമാണല്ലോ. എന്നാല്‍ ഇതു വായിച്ചു ബ്ലോഗിലേയ്ക്കു വരുന്ന ആദ്യവായനക്കാര്‍ക്ക് ബ്ലോഗിനെപ്പറ്റിയുള്ള ഒരു യഥാര്‍ഥ ചിത്രമാണ് നഷ്ടപ്പെടുന്നത്. വിശാലന്‍, കുറുമാന്‍, അരവിന്ദ്, ദേവന്‍, സിമി, പെരിങ്ങോടന്‍, സു, ലാപുട, ഉമേഷ്, ബെര്‍ളി, റാല്‍മിനോവ്, രാം‍മോഹന്‍ എന്നിവരെ വിസ്മരിക്കുന്നത് സത്യം അറിയാമായിരുന്നിട്ടും മൂടി വയ്ക്കുന്നതിനു തുല്യമാണ്. (ഒരു ലിസ്റ്റും ഒരിക്കലും പൂര്‍ണ്ണമാവില്ലെന്നും സ്വീകാര്യമായ ഒരു മധ്യമാര്‍ഗ്ഗമാണ് നല്ലതെന്നും അറിയാഞ്ഞിട്ടല്ല. ആ മധ്യമാര്‍ഗ്ഗം കുറച്ചെങ്കിലും സ്വീകാര്യമാവണം എന്ന് പറയുകയാണ്). ഇവിടെയാണ് ശ്രീ എസ്. കലേഷ് ജനപഥത്തില്‍ പ്രസിദ്ധീകരിച്ച ഇനി നമുക്ക് ബൂലോഗത്തില്‍ ജീവിക്കാം പരാജയപ്പെടുന്നത്. (അവിടെ ഏവൂരാന്‍റേതായി വന്ന കമന്‍റാണ് ഈ ലേഖനത്തിനാധാരം.)

റൂമര്‍ കില്‍:
൧. മലയാളത്തില്‍ മൈക്രോസോഫ്റ്റിനെതിരെ ഏതെങ്കിലും ലേഖനങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. അങ്ങനെ ഒരു നീക്കം, ബാധ്യതയും ഉത്തരവാദിത്തവും ചിട്ടകളുമുള്ള വന്‍ കമ്പനികള്‍ക്കിടയില്‍ സാധാരണമല്ല.
൨. യാഹൂ പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. ഒരു പ്രശ്നത്തിലും മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. എന്‍റെ ജോലി/ജീവിത സമതുലനം (work/life balance) എന്‍റെ സ്വന്തമാണ്, അത് മൈക്രോസോഫ്റ്റിന്‍റെ പിടിയിലല്ല.
൩. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനോ എതിരല്ല. അനുകൂലിക്കാത്തവരെല്ലാം എതിര്‍ക്കുന്നവരാണെന്ന് കരുതുന്നത് മൌഢ്യമാണ്.

Labels: ,

Monday, October 29, 2007

ദ റ്റിപിംഗ് പോയ്ന്‍റ്

അത്യധികം ഉപയോഗപ്രദമായ, ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടു നിന്ന, സംഭാഷണത്തിനൊടുവില്‍ ഒരു ചടങ്ങുപോലെ ഞാന്‍ എന്‍റെ പുതിയ മെന്‍ററായ ഫ്രാങ്കിനോട് ചോദിച്ചു: ‘If you are to recommed that I read one book, and only one book because I don't read a lot of books, what will that be?’

‘ഞാനും വലിയ വായനക്കാരനൊന്നുമല്ല,’ ഫ്രാങ്ക് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘എന്നാലും റ്റിപിംഗ് പോയ്ന്‍റ് വായിച്ചു നോക്കൂ’.


(ചിത്രത്തിനു കടപ്പാട്: ആമസോണ്‍.കോം)

മാല്‍കം ഗ്ലാഡ്‍വെല്‍ എഴുതിയ The Tipping Point: How Little Things Can Make a Big Difference എന്ന പുസ്തകത്തെപ്പറ്റി ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഏതായാലും എന്‍റെ ഉപദേഷ്ടാവിനെ ഇം‍പ്രസ് ചെയ്യാനുള്ള അവസരം പാഴാക്കേണ്ട എന്നു കരുതി അന്നു തന്നെ പുസ്തകം ലൈബ്രറിയില്‍ നിന്നും വരുത്തി.

The Tipping Point is the biography of an idea, and the idea is very simple. It is that the best way to understand the emergence of fashion trends, the ebb and flow of crime waves, or, for that matter, the transformation of unknown books into best sellers, or the rise of teenage smoking, or the phenomena of word of mouth, or any number of the other mysterious changes that mark everyday life is to think them as epidemics. Ideas and products and messages and behaviors spread just like viruses do.

മുകളില്‍ പറഞ്ഞ ആശയത്തിന്‍റെ വിശ്വസനീയമായ വിശദീകരണമാണ് ഈ പുസ്തകം. തന്‍റെ മനസ്സിലുള്ള കാര്യം വായനക്കാരനിലേയ്ക്ക് സംഗ്രഹിപ്പിക്കുന്നതില്‍ ലേഖകന്‍ അന്യാദൃശമായ കഴിവ് കാട്ടിയിട്ടുണ്ട്. ഒതുക്കിപ്പറയേണ്ട കാര്യങ്ങള്‍ കാടുകയറാതിരിക്കാന്‍ കാണിച്ചിരിക്കുന്ന ശ്രദ്ധയും എടുത്തു പറയേണ്ടുന്നതു തന്നെ.

എന്താണ് റ്റിപിംഗ് പോയ്ന്‍റ് എന്നാല്‍? ലേഖകന്‍റെ തന്നെ വാക്കുകളില്‍,

[...] epidemics can rise or fall in one dramatic moment [...]. The name given to that one dramatic moment in an epidemic when everything can change all at once is the Tipping Point.

ഏതു മഹാസംഭവത്തിനും (epidemic എന്നതിന് മഹാവ്യാധി എന്ന സുപരിചതമായ അര്‍ഥത്തിലുപരി, പെട്ടെന്നുണ്ടാവുന്ന വളര്‍ച്ചയുടേയോ വികസനത്തിന്‍റേയോ ഉല്പന്നമായ സംഭവം എന്നതാണ് ഇവിടെ അര്‍ഥമാക്കിയിരിക്കുന്നത്) മൂന്ന് പൊതുസ്വഭാവങ്ങളാണുള്ളതെന്ന് ലേഖകന്‍ പറയുന്നു:

പകര്‍ന്നു പിടിക്കാനുള്ള കഴിവ്: ഈ വിഷയം പറയുമ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും അസുഖം ആയിരിക്കും നിങ്ങളുടെ മനസ്സില്‍ വരിക. എന്നാല്‍, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയുന്നത് പൂര്‍ണ്ണമായും ഗ്രഹിക്കാനാവൂ. കോട്ടുവായിടുന്നത് അതിന്‍റെ കാഴ്ചക്കാരിലേയ്ക്കോ കേള്‍വിക്കാരിലേയ്ക്കോ പകര്‍ന്നു പിടിക്കുന്നത് നോക്കൂ. ഒരു കാലത്ത് ജയന്‍ തരംഗവും ഷക്കീല തരംഗവും കേരളത്തില്‍ പകര്‍ന്നു പിടിച്ചില്ലേ?

ചെറിയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ (മാറ്റങ്ങള്‍): തികച്ചും നിര്‍ദ്ദോഷമെന്നു പറയാവുന്ന ചില ചെറിയ കാരണങ്ങള്‍ ചില വലിയ മാറ്റങ്ങള്‍ക്കുദാഹരണമാവുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ കഥ പഠിച്ചിട്ടില്ലേ; ഒരു ചതുരംഗക്കളത്തില്‍ കൊള്ളിക്കാന്‍ ചെറിയൊരുപാധിയോടെ രാജാവിനോട് നെന്മണി ആവശ്യപ്പെട്ട കഥ?

നൈമിഷികമായുണ്ടാവുന്ന സ്ഥൂല വ്യതിയാനങ്ങള്‍: നൈമിഷികമാറ്റമാണ് റ്റിപിംഗ് പോയ്ന്‍റിന്‍റെ ജീവാത്മാവും പരമാത്മാവും. നാട്ടുമ്പുറങ്ങളില്‍ ഫോണ്‍ കണക്ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലം ഓര്‍മ്മയുണ്ടോ? നിങ്ങളുടെ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ‘അവിടെ ഇന്നെന്താ മീന്‍?’ എന്ന് ചോദിക്കേണ്ടുന്നവര്‍ക്കോ ഫോണ്‍ കിട്ടിയപ്പോഴാവും നിങ്ങള്‍ക്കും ആ ഉപകരണത്തോട് താല്പര്യം കൂടിയത്. നിങ്ങളുടെ ‘നെറ്റ്‍വര്‍കില്‍’ അധികം പേര്‍ ഫോണ്‍ ഉപയോക്താക്കളായില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ, നിങ്ങളും ഫോണെടുക്കുന്നത് വൈകിച്ചേനെ. പറഞ്ഞുവന്നത്, ഈ ‘നെറ്റ്‍വര്‍കിംഗ്’ കാരണം ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറഞ്ഞകാലയളവില്‍ വമ്പന്‍ കുതിച്ചു കയറ്റമുണ്ടായെന്ന വസ്തുതയാണ്.

ഈ ലേഖനത്തില്‍ മുമ്പു സൂചിപ്പിച്ചതു പോലെ, ഒരു സംഭവത്തിലോ പെരുമാറ്റത്തിലോ സ്വഭാവ രൂപീകരണത്തിലോ സ്ഥൂല വ്യതിയാനങ്ങളുണ്ടാക്കുന്ന വളരെ ചെറിയ കാലയളവിനെയാണ് യഥാക്രമം ആ സംഭവത്തിന്‍റെയോ പെരുമാറ്റത്തിന്‍റെയോ സ്വഭാവ രൂപീകരണത്തിന്‍റെയോ റ്റിപിംഗ് പോയ്ന്‍റ് എന്ന് വിളിക്കുന്നത്.

റ്റിപിംഗ് പോയ്ന്‍റിന്‍റെ സ്വഭാവങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയാണ് പുസ്തകത്തില്‍. ഏതൊരു റ്റിപിംഗ് പോയ്ന്‍റിനും മൂന്ന് നിയമങ്ങളുണ്ടെന്ന് ലേഖകന്‍ പറയുന്നു. അവ ഇതാണ്:

The Law of the Few
മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായോ ഒരു പ്രദേശത്തെ ജനതയെ മാത്രമായോ സ്വാധീനിച്ചിട്ടുള്ള ഏതു സംഭവത്തിനും അതിന്‍റെ നേതൃരംഗത്ത് എണ്ണത്തില്‍ വളരെച്ചെറുതായ ഒരു പറ്റം ‘അമാനുഷ’രുണ്ടാവും. അവര്‍ തങ്ങളുടെ അറിവോ ഉത്സാഹമോ സ്വാധീനമോ ഉപയോഗിച്ച് ഒരു ജനാവലിയെത്തന്നെ തങ്ങള്‍ക്കൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാക്കുന്നു. ചരിത്രത്തിന്‍റെ ഭാഗമായ ഒരു വര്‍ഗ്ഗത്തിനും ഉദാഹരണമന്വേഷിച്ച് അധികം പോകേണ്ടി വരില്ല. ഈ അമാനുഷരെ മൂന്നു വര്‍ഗ്ഗമായി തിരിക്കുകയും (connectors-നാനാതുറകളിലുള്ളവരെ അറിയുന്നവനും ആ സൌഹൃദങ്ങള്‍ വര്‍ഷങ്ങളോളം നിലനിറുത്തുന്നവനും, mavens-ഏതെങ്കിലും വിഷയത്തെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ സകലതും അറിയുന്നവനും ആ അറിവ് സമ്മര്‍ദ്ദരൂപേണയല്ലാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നവനും, and salesman-നാമറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവനും നമുക്ക് ആശയങ്ങള്‍ ‘വില്‍ക്കുന്നവ’നും) ഓരോ വര്‍ഗ്ഗവും നിര്‍വഹിക്കുന്ന ഭാഗം (role) വിശദീകരിക്കുകയും ചെയ്യുന്നുണ്ട്, പുസ്തകത്തില്‍.

The Stickiness Factor
ഒരു പ്രവര്‍ത്തിയുടേയോ പ്രതികരണത്തിന്‍റേയോ ആശയത്തിന്‍റേയോ ആവശ്യകത, അത് എത്ര വ്യക്തമായിരുന്നാല്‍ പോലും, വീണ്ടും മനസ്സിലേയ്ക്ക് കൊണ്ടു വരാനുള്ള കഴിവിനെയാണ് അതിന്‍റെ Stickiness Factor കൊണ്ടുദ്ദേശിക്കുന്നത്. Stickiness Factor ഇല്ലാത്ത പ്രചരണങ്ങള്‍ക്ക് (campaigns) നൈമിഷികമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള കഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. പരസ്യങ്ങളെത്ര കണ്ടുമറന്നാലും ‘Moods, please’ ഓര്‍ത്തിരിക്കുന്നത് ഈ Stickiness Factor കൊണ്ടാണ് (no pun intended).

The Power of Context
നമ്മുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തോടും നാം പ്രതികരിക്കുന്നത് ചുറ്റുപാടുകള്‍ക്കനുസൃതമാണ്. ഇത് തെളിയിക്കാന്‍ ലേഖകന്‍ ഒന്നിലധികം ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. 1964-ല്‍ ന്യൂയോര്‍ക്കില്‍ മുപ്പത്തിയെട്ടു അയല്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു വനിത കുത്തിക്കൊല ചെയ്യപ്പെട്ട സംഭവമാണ് അതിലൊന്ന്. ഒരു പക്ഷേ ആ സംഭവത്തിന് ഒരേ ഒരാള്‍ മാത്രമാണ് സാക്ഷിയായുണ്ടായിരുന്നതെങ്കില്‍ അയാള്‍ പൊലീസിനെ വിളിക്കുമായിരുന്നെന്നും അതു വഴി ആക്രമിക്കപ്പെട്ടവള്‍ രക്ഷപ്പെടുമായിരുന്നെന്നും ലേഖകന്‍ യുക്തിയുക്തം കാണിച്ചു തരുന്നു. ആള്‍ക്കാര്‍ ഒരു കൂട്ടത്തിലാവുമ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളോടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം വളരെയധികം കുറയുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഓരോരുത്തരും ‘ഇത് മറ്റേയാള്‍ക്ക് ചെയ്താലെന്താ?’ എന്ന ചിന്തയിലേയ്ക്ക് താനറിയാതെ വഴുതിവീഴുന്നു. 1989-ല്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച എന്‍റെ ഹതഭാഗ്യരായ സുഹൃത്തുക്കളെ ഓര്‍മ്മ വരുന്നു. ഒരു വേള, നീന്തലറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു അതു കണ്ടിരുന്നതെങ്കില്‍ അവര്‍ ഇന്നും ജീവിക്കുമായിരുന്നു.

മറ്റൊരു അതിശയകരമായ വിശേഷവും മാല്‍കം ഗ്ലാഡ്‍വെല്‍ പറയുന്നുണ്ട്. ഏതൊരു സംഗതിയും റ്റിപു ചെയ്യുന്നതിന് അനന്തമായ ജനക്കൂട്ടമാവശ്യമില്ലത്രേ. 150 എന്നൊരു മാന്ത്രിക നമ്പര്‍ അദ്ദേഹം പറയുന്നു. ഏതൊരു കൂട്ടത്തിലും നൂറ്റമ്പതോ അതില്‍ കുറവോ അംഗങ്ങളേയുള്ളൂവെങ്കില്‍ ആ കൂട്ടം കൂടുതല്‍ അടുപ്പവും പ്രവര്‍ത്തനക്ഷമതയും പരസ്പരാശ്രയത്വവും കാണിക്കുമെന്നാണ് ലേഖകന്‍റെ വാദം.

മനുഷ്യസഹജമായ ചില ചേഷ്ടകളുടെ രസകരമായ വിശകലനവും നടത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. തെളിവുകളായി നിരത്തുന്ന പല പരീക്ഷണഫലങ്ങളും അനുബന്ധരേഖകളും രസകരങ്ങളാണ്. മുന്നൂറോളം പേയ്ജുകളുള്ള ഈ പുസ്തകം ആയാസരഹിതമായ വായനയായിരിക്കുമെന്നതില്‍ സംശയമില്ല.

Labels: , ,

Sunday, October 28, 2007

അച്ചുവിന് മൂന്നു വയസ്സ്



ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!


ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

Labels: , , ,

Tuesday, October 23, 2007

അഞ്ജലി

അഞ്ജലി എന്നു പേരുള്ള ഒരകന്ന ബന്ധു എനിക്കുണ്ട്.

അവളെ എനിക്കത്ര മതിപ്പുണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അവള്‍ എന്നേക്കാള്‍ മിടുക്കിയായിരുന്നു. പഠിക്കാനും സംസാരിക്കാനും ആളുകളോട് ഇടപഴകാനും വരയ്ക്കാനും നൃത്തം ചെയ്യാനും അവള്‍ക്കുള്ള നൈപുണ്യം എനിക്ക് അന്നുമില്ല, ഇന്നുമില്ല. അസൂയ കാരണം ആരംഭിച്ച മതിപ്പില്ലായ്മ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഇന്നേ വരെ അവസരവുമുണ്ടായിട്ടില്ല.

അഞ്ജലി എന്ന ആ മിടുക്കിയെ ഞാന്‍ വീണ്ടുമോര്‍ക്കുന്നു. അതിനു കാരണമായതോ ഏതോ ഒരു അഞ്ജലി മൈക്രോസോഫ്റ്റിലേയ്ക്ക് എഴുതിയ കത്താണ്. ഇതാണ് അഞ്ജലിയുടെ പരാതി: മൈക്രോസോഫ്റ്റ് വേഡ്, ഹോട്മെയ്‍ല്‍ തുടങ്ങിയവ ഉപയോഗിക്കുന്ന സ്പെല്‍ ചെക്കറില്‍ അവളുടെ പേരിന്‍റെ സജഷന്‍ ആയി ഒരു വാക്ക് വരുന്നത് മാറ്റുക. ന്യായമായ ആവശ്യം. പരിഗണിക്കപ്പെടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.



(കെവിന്‍റെ അഞ്ജലി ഓള്‍ഡ് ലിപിയോട് എനിക്ക് മതിപ്പാണ്.)

Labels: ,

Sunday, October 21, 2007

കളിഭ്രാന്ത്

ഞായറാഴ്ചയാണെങ്കില്‍ ഇങ്ങനെ വേണം.

8:30 AM. പുറത്ത് മഴയാണ്. നേരം വെളുത്തെഴുന്നേറ്റ് മഴയത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവുക. ഒരു ഇന്‍സെന്‍റീവ് എന്ന നിലയ്ക്ക് കളി ജയിക്കുക. പത്തിരുപതു റണ്ണും രണ്ടു വിക്കറ്റും കൂടി കിട്ടിയാലോ? പരമാനന്ദം! Twenty20 കണ്ടു പിടിച്ചു എന്ന് ഇംഗ്ലീഷുകാര് വീമ്പിളക്കുന്നതു കേട്ടു. അമേരിക്കന്‍ റെക്രിയേഷണല്‍ ക്രിക്കറ്റ് ലീഗ് എന്നു കേട്ടിട്ടുണ്ടോ? Sixteen16 തുടങ്ങിയിട്ട് വര്‍ഷം ഏഴാവുന്നു!

സെയ്ന്‍റ് ലൂയിസ് റാംസ് നമ്മളെ തറപറ്റിക്കും, വെറുതേ കളി കാണാനിരിക്കല്ലേ എന്ന് മനോജ് വിലക്കിയതാണ്. പിന്നെന്തു ചെയ്യാനാ? ഡാര്‍ജീലിംഗ് ലിമിറ്റഡ്? അതും നട്ടുച്ച്യ്ക്ക്? സീഹോക്സിനു നറുക്ക്. ഹാസില്‍ബക്കിന്‍റെ കളികണ്ടപ്പോള്‍ കുംഭസാരം ഓര്‍മ്മവന്നു.

വെകുന്നേരം അഞ്ചേകാല്‍. സകല ഹൈപ്പുകളും കഴിഞ്ഞ് അവസാനം ഖ്ലീവ്‍ലന്‍ഡ്-ബോസ്റ്റണ്‍ നിര്‍ണ്ണായകമായ ഏഴാം കളി. ഥേഡ് ബേയ്സ് കോച്ചിന്‍റെ പണി നന്ദിയറ്റതാണ്. ഖ്ലീവ്‍ലന്‍ഡ് എട്ടു നിലയില്‍ പൊട്ടിയതിന്‍റെ ഉത്തരവാദിത്തം ഥേഡ് ബേയ്സ് കോച്ച് ജോയല്‍ സ്കിന്നറില്‍ കെട്ടി വയ്ക്കുന്നത് ക്രൂരതയും. 2-3 ന് പിന്നിലായിരുന്ന ഖ്ലീവ്‍ലന്‍ഡ് സ്കോര്‍ സമനിലയിലാക്കുകയും ഫ്രാങ്ക്ലിന്‍ ഗ്യുറ്റേറസ് സ്കോറിംഗ് പൊസിഷനിലാവുകയും ചെയ്തിരുന്നെങ്കില്‍ ‘Watching the game, having a beer!’ എന്നു പറയുന്നതിന് ഒരു സുഖം കിട്ടിയേനെ. ആ സുഖം കിട്ടിയില്ല.

എട്ടുമണി. വിശപ്പു വച്ചു തുടങ്ങി. ‘അത്താഴത്തിന് ഇങ്ങോട്ട് പോരേ!’ ബൈജുവിന്‍റെ ക്ഷണം. ആനന്ദലബ്ധിക്കിനിയെന്തു വേണം?

Labels:

ലോബികള്‍

വഴക്കും വക്കാണവും നിലവില്ലാത്ത സമയത്തു മാത്രം പറയാന്‍ പറ്റിയ കാര്യമാണ്. ദേവന്‍റെ കുസൃതി പരീക്ഷണം വായിച്ചപ്പോള്‍ ഇപ്പോളാകാമെന്നു കരുതി.

മലയാള ബ്ലോഗുകള്‍ ലോബികളുടെ പിടിയിലാണെന്നാണല്ലോ വയ്പ്. ഓരോ അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോഴും ലോബിമന്ത്രം ഉയരും. ആര്, ഏതൊക്കെ ലോബിയിലാണെന്ന് കണക്കു വയ്ക്കുക തന്നെ ശ്രമകരം. ഇതു കൊണ്ട് വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ പ്രയോജനമൊട്ടില്ലതാനും.

മലയാളം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ രണ്ട് ലോബിയേയുള്ളൂ: എഴുതുന്നത് വായിക്കപ്പെടാന്‍ പരസഹായം ആവശ്യമുള്ളവരും ഇല്ലാത്തവരും. എല്ലാ എഴുത്തുകാരും ആദ്യം പറഞ്ഞ ലോബിയില്‍ അംഗങ്ങളായാണ് തുടങ്ങുന്നത്. ചിലര്‍ രണ്ടാം ലോബിയിലേയ്ക്ക് പോകുന്നു, ചിലര്‍ ആദ്യലോബിയില്‍ തന്നെ തുടരുന്നു.

ദേവന്‍റെ പരീക്ഷണം മൂലം ഈ ലോബിമാറ്റത്തിനെടുക്കുന്ന സമയം കണക്കാക്കാം, അത്രമാത്രം.

അധികമാളുകളാല്‍ വായിക്കപ്പെടാന്‍ എളുപ്പവഴിയൊന്നുമില്ല. നന്നായി എഴുതുകയേ മാര്‍ഗ്ഗമുള്ളൂ. ഏതു ബ്ലോഗും ആരും ഒരിക്കല്‍ വന്നു വായിച്ചു പോകാവുന്നതേയുള്ളൂ. മറ്റു വ്യവസായങ്ങളിലെന്നപോലെ വീണ്ടും വരുന്ന ഉപയോക്താക്കളാണ് (റിപീറ്റ് കസ്റ്റമേഴ്സ്) ബ്ലോഗിന്‍റെയും ജീവനാഡി. വീണ്ടും വന്നു വായിക്കുന്ന രീതിയില്‍ ബ്ലോഗൊരുക്കാന്‍ ലോബിയില്‍ ചേര്‍ന്നിട്ടോ, “ഞാന്‍ വീണ്ടും എഴുതിയേ” എന്ന് പരക്കെ ഈ-മെയില്‍ അയച്ചിട്ടോ, ചാനലുകളില്‍ പരസ്യം നല്‍കിയിട്ടോ കാര്യമില്ല. വായനയോഗ്യമായ എഴുത്തുതന്നെ ശരണം. (വായിക്കപ്പെടാതിരിക്കലും ശ്രദ്ധിക്കപ്പെടാതിരിക്കലും രണ്ടാണ് എന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.)

വീണ്ടും വന്നു വായിക്കാതിരിക്കാന്‍ എഴുത്തുകാരന്‍ അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. താഴെപ്പറയുന്നവയില്‍ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ഏതെങ്കിലും മാര്‍ഗ്ഗം തിരഞ്ഞെടുത്താല്‍ മതി.

൧. കാണുമ്പോള്‍ ‘അയ്യേ!’ എന്നു തോന്നിപ്പിക്കുന്ന ഒരു പേര് ബ്ലോഗിന് ഉപയോഗിക്കുക. (ഉദാ: ‘ഒന്നു പോടേ’, ‘എന്നതാ അവിടത്തെ വിശേഷം?’, ‘പറയാന്‍ മനസ്സില്ല’ തുടങ്ങിയവ. ഉദാഹരണങ്ങള്‍ പറയുന്നത് ആരും അവഹേളനമായി കരുതരുത്. ബ്ലോഗിന്‍റെ പേര് ചാരുതയാര്‍ന്നതല്ലെങ്കിലും വളരെ നന്നായി എഴുതുന്ന ഒട്ടനവധി ബ്ലോഗര്‍മാര്‍ ഉണ്ടെന്നത് മറക്കുന്നില്ല.)

൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

൩. ഓരോ വാചകത്തിലും കുറഞ്ഞത് മൂന്ന് വാക്കുകളെങ്കിലും തെറ്റായെഴുതുക. മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ പഠിച്ചു വരുമ്പോള്‍ ‘കൃതി’യെ ‘ക്രതി’യാക്കുന്ന തെറ്റല്ല ഉദ്ദേശിക്കുന്നത്. ‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്‍റെ ജിവന്‍ പേയി’ എന്ന തരം.

൪. മറ്റുള്ള ബ്ലോഗര്‍മാരുടെ കൃതികള്‍ അപ്പടി അടിച്ചു മാറ്റി എഴുത്താരംഭിക്കുക. ഏറ്റവും അവസാനത്തെ ഉദാഹരണം ഇവിടെ.

൫. വിവാദമുണ്ടാക്കുന്ന പോസ്റ്റുകള്‍ (മതവും രാഷ്ട്രീയവും അത്യുത്തമം) മതിയായ തെളിവും റെഫറന്‍സുകളുമില്ലാതെ എഴുതിവിടുക. (ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറയും എന്നാണ് സാമാന്യബുദ്ധി പറയുന്നതെങ്കിലും അങ്ങനെയല്ല എന്നതിനും തെളിവുകള്‍ ബൂലോഗത്തു കാണാം.)

മനോഹരമായി എഴുതിയിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. ഇല്ലാത്ത ലോബികള്‍ക്കു പിന്നാലെ നടക്കാതെ നല്ല പോസ്റ്റുകള്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ അത് ഞാനുള്‍പ്പെടുന്ന വായനക്കാര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന വലിയൊരു സേവനമായിരിക്കും.

Labels: ,

Wednesday, October 17, 2007

കാര്യം നിസ്സാരം

നിങ്ങള്‍ ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണ്, അല്ലെങ്കില്‍ സംഗതി എന്താണ് എന്ന ചോദ്യം ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടില്ലാത്തവരുണ്ടോ?

ഏറ്റവും വെറുക്കുന്ന വ്യക്തി ആരാണെന്ന് പറയാന്‍ മനസ്സില്ല! തല്‍ക്കാലം നിങ്ങളല്ല എന്നു മാത്രം.

ഇഷ്ടമല്ലാത്ത ഒരു സംഗതി പറയാം. പറഞ്ഞു കഴിയുമ്പോള്‍ ‘അയ്യേ, ഇതായിരുന്നോ’ എന്ന് ചോദിക്കരുത്. സംഗതി വളരെ നിസ്സാരമാണ്. നിങ്ങള്‍ ചോദിച്ചതു കൊണ്ട് പറയുന്നു എന്നു മാത്രം. സാധാരണ ഗതിയില്‍ ഇതൊരു പ്രശ്നമായി ഞാന്‍ അവതരിപ്പിക്കാറില്ല. എന്നാലും കാണുമ്പോള്‍ ചൊറിഞ്ഞു വരും. മലയാളം ചാനലുകളെല്ലാം ക്യാന്‍സല്‍ ചെയ്തതിനാല്‍ മറ്റു ചൊറിഞ്ഞു കേറുന്ന കാഴ്ചകളുടെ അഭാവത്തില്‍ ഇതിന് അല്പം പ്രാധാന്യമേറിയതുമാവാം.

ഏറ്റവും വെറുക്കുന്നത് എന്ന് പേരിടാന്‍ മാത്രമൊന്നുമില്ല. എന്നാല്‍ ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയുമാണ്. പലപ്പോഴും നമുക്കിഷ്ടമില്ലാത്തതായ വസ്തുതകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ നാം അതിനെതിരെ പ്രതികരിക്കുമല്ലോ. എന്നാല്‍ ഈ സംഗതിയാവട്ടെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. അതില്‍ നിന്നും ഇത് തീര്‍ത്തും അപ്രധാനമായതാണെന്ന് ധരിച്ചേക്കരുത്. അന്യരുടെ, അതും നമുക്ക് നല്ല പരിചയമില്ലാത്തവരുടെ സ്വഭാവവുമായി ബന്ധമുള്ള സംഗതിയായതിനാല്‍ ‘കറക്റ്റീവ് മെഷര്‍’ എടുക്കാന്‍ അമിത താല്പര്യം കാണിക്കാറില്ല എന്നു മാത്രം. ഇത് ‘ഇങ്ങിനി സംഭവിക്കാത്തവണ്ണം’ തിരുത്തുവാന്‍ വഴിയില്ലാതില്ല. എന്നാല്‍ അത്രയും ദൂരവ്യാപകമായ പ്രത്യാഘാതമുള്ള ഒരു നടപടി കൈക്കൊള്ളാന്‍ വിഷമമുണ്ട്. കാരണം മറ്റൊന്നുമല്ല, നമുക്ക് വളരെ വേണ്ടപ്പെട്ടവര്‍ ഇതു ചെയ്യുകയാണെങ്കില്‍ അത് അറിയാതിരിക്കാന്‍ ഇടവരരുതല്ലോ. ആള്‍ക്കാരെ നേര്‍വഴിക്കാക്കാന്‍ കിട്ടുന്ന ചാന്‍സ് നഷ്ടപ്പെടുത്തിക്കൂട!

ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. എന്നെ അലട്ടുന്ന ആ പ്രശ്നമെന്താണെന്നോ? ഈ-മെയിലുകള്‍ക്ക് റീഡ് റെസീറ്റ് ആവശ്യപ്പെടുന്ന നീച കൃത്യമാണത്.

വഴക്കുണ്ടാക്കാനോ തെറിവിളിക്കാനോ മുതിരുന്നതിനു മുമ്പ് പറയട്ടെ: ഞാന്‍ പറഞ്ഞില്ലേ, തീരെ നിസ്സാരമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന കാര്യമാണെന്ന്. റീഡ് റെസീറ്റ് ആവശ്യപ്പെടുന്നത്, ഒരുതരം വിശ്വാസമില്ലായ്മയും അതിലുപരി ചാരവൃത്തിയുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ അയച്ച ഈ-മെയില്‍ വായിച്ച ശേഷം, അത് വായിച്ചിട്ടില്ല എന്ന് ഞാന്‍ എന്തായാലും നിങ്ങളോട് പറയാന്‍ പോകുന്നില്ല. മറുപടി കണ്ടില്ലെങ്കില്‍ അതിനര്‍ഥം ഞാന്‍ വായിച്ചിട്ടില്ല എന്നു മാത്രമല്ല. വായിച്ച ശേഷം മറുപടി അയയ്ക്കേണ്ട എന്നു കരുതിയവയും പിന്നീട് മറുപടി അയയ്ക്കാം എന്നു കരുതിയവയും തമ്മില്‍ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ റീഡ് റെസീറ്റിനാവില്ല എന്നതാണ് എന്‍റെ ഏറ്റവും വലിയ പരാതി. അതിനാല്‍ സുഹൃത്തേ, ഇനി എനിക്ക് ഈ-മെയില്‍ അയയ്ക്കുമ്പോള്‍ റീഡ് റെസീറ്റ് ചോദിക്കരുതേ!

Labels:

Tuesday, October 16, 2007

നെങ്ങലെട്ടാച്ചിരിതി?

ഈ അടുത്ത കാലത്ത് എന്‍റെ സുഹൃത്തുക്കളിലൊരാള്‍ എനിക്ക് ഒരുവാചകം മാത്രമുള്ള ഒരു ഈ-മെയിലയച്ചു:

“Have you met the evil eciffo yet?"

മൈക്രോസോഫ്റ്റിനെപ്പറ്റിയോ ബില്‍ ഗേയ്റ്റ്സിനെപ്പറ്റിയോ സംസാരിക്കുമ്പോള്‍ ‘ഈവിള്‍’ എന്നു ചേര്‍ക്കുന്നത് ഇന്ന് അംഗീകരിക്കപ്പെട്ട പ്രയോഗങ്ങളിലൊന്നാണല്ലോ. എസിഫോ എന്നത് ഇനി പുതിയ പ്രയോഗമോ വിളിപ്പേരോ ആണെന്നറിയാന്‍ സേര്‍ച് ചെയ്തപ്പോള്‍ അധികം പ്രയാസപ്പെടാതെ ചെന്നെത്തിയത് ഈ വെബ് സൈറ്റിലാണ്. അതിലെ ആദ്യ വാചകം തന്നെ എന്‍റെ സംശയം ദൂരീകരിച്ചു.

"ECIFFO, as its name indicates (office spelled backward), ..."

രം‍പുന്തനവരുതിയില്‍ എവിടെയോ ഉള്ള ന്തച്ചളകായില്‍ പോയ കഥ പറഞ്ഞു തന്ന അച്ഛന്‍റെയച്ഛനെ ഓര്‍ത്തു പോയി ഞാന്‍. (അപ്പൂപ്പന്‍ തന്നെയാണ് ചൊറിച്ചു മല്ലലില്‍ എനിക്ക് ആദ്യപാഠമോതിത്തന്നതും: നിരന്തര ശിക്ഷണത്തിലൂടെ “മൂക്കില്ലാതെ പട്ടിയിരിക്കുന്നു” എന്ന കോഡുവാചകം മനസ്സിലാക്കാന്‍ സഹായിച്ചുകൊണ്ട്.)

Labels: ,

നാടകമേ ഉലകം

അളിയാ, അളിയന്‍റെ ക്ലോസ് ഫ്രണ്ട് ഷൈജു അഭിനയിച്ച നാടകമുണ്ട് ഇന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍, നമുക്ക് പോണം, കേട്ടോ?
ഷൈജുവും ഞാനും എട്ടാം ക്ലാസില്‍ ഫ്രണ്ട്സ് ആയിരുന്നു, പക്ഷേ അതു കഴിഞ്ഞ് ഇപ്പോള്‍ വര്‍ഷം കുറേ ആയില്ലേ?

ഇത് വെറും നാടകമല്ലളിയാ! കേരളത്തിലാകമാനം അറുനൂറ് സ്റ്റേജ് കളിച്ച നാടകമാണ്: ജനനായകന്‍ നായനാര്‍. ഷൈജു നായനാരായാണ് അഭിനയിക്കുന്നത്.
കാര്യമൊക്കെ ശരി, വൈകുന്നേരം നല്ല മഴയാവും. ഞാനില്ല.

അതല്ലന്നേ, ഷൈജുവിന് അളിയനെ നേരിട്ട് കാണണമെന്ന്...
ഏയ്, അവന്‍ അങ്ങനെയൊന്നും പറയാന്‍ വഴിയില്ല. നമ്മള്‍ കണ്ടിട്ട് പതിനഞ്ചു കൊല്ലത്തോളമാവുന്നു.

അളിയനേയും കൊണ്ട് ചെല്ലണം എന്നു പറഞ്ഞ് ദാ, മുന്‍ നിരയില്‍ രണ്ട് കോം‍പ്ലിമെന്‍ററി റ്റിക്കറ്റ് തന്നയച്ചിട്ടുണ്ട്.
ഓ, ഞാനില്ലെടാ. പെരുമഴയത്ത് മൂന്നു നാലു മണിക്കൂര്‍ നാടകം കാണാനുള്ള സ്പിരിട്ടൊക്കെ പോയി മകനേ.

വരുന്നില്ലേല്‍ വേണ്ട. അളിയന്‍റെ ബാച്ചിലെ എല്ലാരേം ക്ഷണിച്ചിട്ടുണ്ടെന്നാ കേട്ടത്.
ങേ, എല്ലാരേം ക്ഷണിച്ചിട്ടുണ്ടോ? അവരെല്ലാരും വരുമോ?

എല്ലാരും വരുമോന്നൊന്നും എനിക്കറിയില്ല. പക്ഷേ, അളിയന്‍റെ അടുത്ത കൂട്ടുകാരൊക്കെ വരും എന്നാ കേട്ടത്.
സത്യമാണോടാ പറയുന്നത്? അവര് നമ്മുടെ കക്ഷികളെയൊക്കെ വിളിച്ചിട്ടുണ്ടോ?

ഉണ്ടെന്നേ! അളിയനാണെങ്കില്‍ അവരെയൊക്കെ കണ്ടിട്ട് കുറേക്കാലമായില്ലേ?
അതെ, അതെ. ഈ നാടകത്തില്‍ എനിക്ക് വലിയ താല്പര്യമുണ്ടായിട്ടല്ല. പിന്നെ, മുന്‍ നിരയില്‍ കോം‍പ്ലിമെന്‍ററി റ്റിക്കറ്റൊക്കെയുള്ളപ്പോ...

അതാ, ഞാനും പറഞ്ഞത്...

[സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അനൌണ്‍സ്മെന്‍റ്: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മടവൂര്‍ ഘടകത്തിന്‍റെ ധനശേഖരണാര്‍ഥം...]

അളിയാ, ഒരു മൂവായിരം രൂപയിങ്ങടുത്തേ...
എടാ, നമ്മുടെ കക്ഷികളെയൊന്നും കാണുന്നില്ലല്ലോ?

അവരൊക്കെ വരുമളിയാ, ഒന്ന് ക്ഷമിക്ക്!
എന്നാലും ഇവിടെ എന്‍റെ ബാച്ചിലെ ഒരു കുഞ്ഞു പോലുമില്ലല്ലോടാ. വെറുതേ നിന്ന് മഴകൊള്ളാതെ തിരിച്ച് പോയാലോ?

അളിയന്‍ സമയം കളയാതെ കാശെടുക്ക്... കോം‍പ്ലിമെന്‍ററി റ്റിക്കറ്റിന്‍റെ പൈസാ ചോദിച്ച് അവര് ദാ, പിറകേ നടക്കുന്നു.
നമ്മുടെ കക്ഷികള്‍?

അളിയന്‍ ഇങ്ങനെ ആയിപ്പോയല്ലോ!
ഇതിലും ഭേദം നിന്‍റെ കയ്യീന്ന് എല്‍. ഐ. സി. എടുക്കുന്നതായിരുന്നു.

Labels:

Tuesday, October 09, 2007

മരണവീട്ടില്‍

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍,
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടങ്ങനെ-
യേറെയുള്ളപദാനങ്ങളോതുവാന്‍,
എണ്ണിയേറെയും നേടിയ കൈകളാ-
ലന്ത്യമായിറ്റു വെള്ളം കൊടുക്കുവാന്‍.
ശക്തിയറ്റു കിടക്കുമെന്നച്ഛനെ
ശക്തിയോടെയെടുത്തു നടക്കുവാന്‍,
പിന്നെച്ചിട്ടയില്‍ തീര്‍ത്ത ചിതയിലേ-
യ്ക്കന്നനുത്തൊരാ ദേഹത്തെ വയ്ക്കുവാന്‍.

അന്തിമേഘത്തെച്ചുംബിക്കാനെന്നോണം
ബന്ധനാന്തകരായൊരാ ജ്വാലകള്‍,
അന്തരീക്ഷത്തെയാകെച്ചുവപ്പാക്കി
ചന്തമോടെയുലഞ്ഞാടിടുന്നേരം
എന്തൊരാനന്ദമായിരുന്നന്നവര്‍-
ക്കന്തമില്ലാതലറിച്ചിരിക്കുവാന്‍!
ഉമ്മറത്തു മുറുക്കിയൊലിപ്പിക്കാ-
നുണ്ടൊരേമ്പക്കമുണ്ടെന്നു കാണിക്കാന്‍.

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

Labels:

Monday, October 01, 2007

സൂക്ഷിക്കണം

അമ്മ: എടാ, അവളവിടെ ഇല്ലാത്തതല്ലേ? നീ തുണി തേയ്ക്കാനൊന്നും നില്‍ക്കണ്ട, കേട്ടോ!
മകന്‍: അവളിവിടെ ഇല്ലാത്തതും തുണി തേയ്ക്കുന്നതും തമ്മിലെന്തു ബന്ധം? അല്ലെങ്കിലും ഞാനാ എന്‍റെ തുണി തേയ്ക്കണത്...
അമ്മ: കൈതറത്തെ ദേവകീടെ മരുമോള് ന്നാളാ തുണി തേച്ചോണ്ടിരുന്നപ്പം കറണ്ടടിച്ച് ചത്തത്. വീട്ടിലാരുമില്ലാത്തപ്പം സൂക്ഷിക്കണം.

* * *

ഭാര്യ: അതേ, ഞാനില്ലാത്തപ്പഴേ ഷര്‍ട്ട് അയണ്‍ ചെയ്യാതെ ഇട്ടാല്‍ മതി, കേട്ടോ?
ഭര്‍ത്താവ്‍: പിന്നേ, ഞാനൊന്നു മിനുങ്ങി നടക്കുമ്പോള്‍ ഭ്രമിക്കുന്നോര് ഭ്രമിക്കട്ടെ!
ഭാര്യ: കഷ്ടം! അയണ്‍ ബോക്സ് ഓഫ് ചെയ്യാതെ പോയി വെറുതേ എന്തിനാ കറണ്ടു ബില്ലു കൂട്ടുന്നത് എന്നോര്‍ത്ത് പറഞ്ഞതാ.

Labels:

Friday, September 28, 2007

കൂള്‍ ഹോട്മെയില്‍

ഹോട്മെയില്‍ കൂടുതല്‍ ഭാരതീയമാവുന്നു. കൂള്‍ഹോട്മെയില്‍.കോമില്‍ നിന്നും 250-ല്‍ പരം പുതിയതരം ഹോട്മെയില്‍ വിലാസങ്ങള്‍ തെരഞ്ഞെടുക്കാം. ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരുമൊക്കെ ഥീമായി വരുന്നുണ്ടെങ്കിലും കേരളത്തിന് അവഗണ തന്നെ! താരങ്ങളുടെ കൂട്ടത്തില്‍ അമിതാബും ധോനിയും രജനിയും സചിനുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീശാന്തും ഭാവനയുമില്ല.

മുഖ്യമന്ത്രിയുടെ പിടിപ്പുകേട്, അല്ലാതെന്ത്?

Labels:

Monday, September 24, 2007

ഒറ്റയ്ക്കാവുമ്പോള്‍

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഭയമാണ്. ഇരുണ്ട മുറികളിലെ നിശ്ശബ്ദതകളില്‍ എന്നെ കീഴ്പെടുത്താന്‍ പ്രേതങ്ങള്‍ ഒരുങ്ങുന്നുണ്ടാവാം. പഴുക്കടയ്ക്കാഭരണിയില്‍ കയ്യിടുമ്പോള്‍ തലയ്ക്കുമുകളില്‍ വവ്വാല്‍ക്കുഞ്ഞുങ്ങള്‍ പറന്നുമാറും. ചിലന്തിവലകള്‍ക്കും കൂറക്കൂട്ടങ്ങള്‍ക്കുമിടയില്‍ പഴയലിപികള്‍ നിറഞ്ഞുനില്‍ക്കും.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് വേദനയാണ്. ഉരുണ്ടു കൂടുന്ന സൂചിക്കുത്തുകള്‍ ഇടതു നെഞ്ചില്‍ ചേക്കേറുന്നു. സൌഹൃദഭാവം പൂണ്ടുവരുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഞാന്‍ അടിമപ്പെടുന്നു.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ചീത്തകൂട്ടുകെട്ടുകളാണ്. പോളിഷ് പ്രോവെര്‍ബുകളും എന്‍. എന്‍. പിള്ളയും അബു നുവാസും എന്‍റെ മനസ്സിനെ പങ്കിലമാക്കുന്നു. ക്രീഡവര്‍ണ്ണനകളുടെ പേജുകള്‍ക്ക് എന്നെ നിത്യപരിചയമാണ്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഉല്‍ക്കണ്ഠയാണ്. വേദനിപ്പിച്ചവരും വേദനിപ്പിക്കാനുള്ളവരും തമ്മിലുള്ള വടം വലിയില്‍ തോറ്റതാരാണെന്നറിയാനുള്ള ഉല്‍ക്കണ്ഠ. പറങ്കിമാവിന്‍ ചുവട്ടിലെ കരിയിലക്കൂട്ടങ്ങള്‍ക്ക് വേലി തീര്‍ക്കാനാവുന്നില്ലല്ലോ എന്ന ഉല്‍ക്കണ്ഠ.

ഒറ്റയ്ക്കാവുമ്പോള്‍ എന്‍റെ രാത്രികള്‍ക്ക് കൂടുതല്‍ കറുപ്പാണ്. സമയം തെറ്റിയെത്തുന്ന താരവും തിങ്കളും എന്നോട് അനീതി കാട്ടുന്നല്ലോ.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിറകണ്ണുകളാണ്. ഓര്‍മ്മകളുടെ ഓണമാണ് പിന്നെ. പുറത്ത് സൂര്യന്‍ കത്തിക്കാളുന്ന ശനിയാഴ്ചകളില്‍ ഉത്തരമറിയാത്ത ത്രികോണമിതി പ്രശ്നങ്ങള്‍ക്ക് ചങ്ങമ്പുഴക്കവിതയായിരുന്നല്ലോ കൂട്ടുവന്നത്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിരാശയാണ്. മുപ്പത്തിമൂന്നു കൊല്ലം കൊണ്ടു വാങ്ങിക്കൂട്ടിയ മൂന്ന് അടിയും മൂന്നുകൊല്ലം കൊണ്ട് വിറ്റുതുലച്ച മുപ്പതോളം അടിയും പിച്ചും നുള്ളും ഒരുമിച്ച് ചേര്‍ത്തുവച്ചു വരച്ച ഗ്രാഫ് താഴേയ്ക്കുതന്നെ പോകുന്നു. ഇനി ഉയര്‍ച്ചയില്ലാത്തപോല്‍. കാലം-7, ഞാന്‍-1.

ഒറ്റയ്ക്കാവുമ്പോള്‍, പക്ഷേ, എനിക്ക് സ്നേഹവുമാണ്. കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനില്ലാത്തപ്പോഴാണല്ലോ സ്നേഹവാക്കുകള്‍ പറയാന്‍ തോന്നുന്നത്!

Labels:

Wednesday, September 19, 2007

ഭാഷയുടെ അപൂര്‍ണ്ണത

ഒരേ ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ പോലും ആശയവിനിമയം നടത്തുമ്പോള്‍ വരാവുന്ന പാകപ്പിഴകളെപ്പറ്റി കവി പാടിയിട്ടുണ്ടല്ലോ. ഭാഷ കണ്ടു പിടിച്ചവരെ പുലഭ്യം പറയുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഭാഷാരഹിതമായ ലോകം കൂടുതല്‍ സുന്ദരമായിരിക്കുമോ എന്നു സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. പുഷ്പകവിമാനം എന്ന സിനിമ നാം എത്രകണ്ട് ആസ്വദിച്ചു എന്നതാവരുത് ഈ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മാനദണ്ഡമാവേണ്ടുന്നത്. നിശ്ശബ്ദതയെ പൂജിക്കുന്നവര്‍ പൂജ കഴിഞ്ഞ് ഉത്തരം നല്‍കിയാല്‍ മതിയാവും.

ജന്തുക്കള്‍ക്കും ഭാഷയുണ്ടെന്ന പ്രസ്താവന ഏറെ ചിന്തിപ്പിച്ചിട്ടുള്ള ഒന്നാണ്. ജന്തുക്കള്‍ക്ക് ഭാഷയുണ്ടെങ്കില്‍ ആ ഭാഷയെ, അവ അധിവസിക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എത്രമാത്രം സ്വാധീനിക്കുന്നു? നാടന്‍ പോത്തും കാട്ടുപോത്തും ‘ഒരേ ഭാഷ’യിലാണോ സം‌വദിക്കുക? ആഫ്രിക്കന്‍ ആനയും ബീഹാറീ ആനയും തമ്മില്‍ ഏതു ഭാഷയില്‍ അടക്കം പറയും?

ശബ്ദോന്മുഖമായ ഭാഷയിലാണ് മനുഷ്യരൊഴികെയുള്ള ജീവികള്‍ കൂടുതലും സം‌വദിക്കുന്നത് എന്നാണ് എന്‍റെ കണ്ടെത്തല്‍. പൂവന്‍ കോഴിയും പിടക്കോഴിയും തമ്മില്‍ കണ്ണും കണ്ണും നോക്കി കഥകള്‍ കൈമാറുന്നത് കണ്ടിട്ടില്ല എന്നത് ശാസ്ത്രീയമായ തെളിവായി അംഗീകരിക്കാന്‍ പ്രയാസമില്ലല്ലോ!

ശബ്ദഭാഷ വൈവിധ്യമാര്‍ന്നതായ സ്ഥിതിക്ക് ആംഗ്യഭാഷയെങ്കിലും ഏകീകൃതമാവണമല്ലോ. അല്ലെന്നതാണ് സത്യം. അതിനാലാണ് ക്യാനഡയിലെയും ഐസ്‍ലാന്‍റിലെയും കരടികള്‍ക്ക് തമ്മില്‍ത്തമ്മില്‍ കൂട്ടുകൂടാനറിയാത്തത്. അതുകൊണ്ടാണ് മലയാളികള്‍ ആലിംഗനം ചെയ്യാത്തത്! പറയാനും എഴുതാനും ഉപയോഗിക്കുന്ന മറ്റുഭാഷകളെപ്പോലെ ആംഗ്യഭാഷയും കാല, ദേശ, സംസ്കാരങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

ഒന്നുരണ്ട് ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം?


ചിത്രം: ഥംപ്സ് അപ് (കടപ്പാട്: മൈക്രോസോഫ്റ്റ് ക്ലിപ്‍ആര്‍ട് ഗ്യാലറി)

ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓസ്റ്റ്രേലിയക്കാരന്‍, ഉര്‍വ്വശിക്കെന്താണ് മോഹന്‍‍ലാലിനോടിത്ര ദേഷ്യം എന്നു തോന്നിയാല്‍ അത്ഭുതപ്പെടരുത് (ഓസ്റ്റ്രേലിയക്കാര്‍ക്ക് ‘ഥംപ്സ് അപ്’ ഒരു റൂഡ് സൈന്‍ ആണ്). ‘നടക്കില്ല മോനേ!’ എന്ന അര്‍ഥത്തില്‍ നാം (ഇന്ത്യാക്കാര്‍) ‘ഥംപ്സ് അപ്’ ആംഗ്യം കാണിക്കുന്നതിനോടൊപ്പം തള്ളവിരല്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നതും ഓര്‍ക്കുക. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഈ ആംഗ്യം കാണിക്കുന്നത് ആരോഗ്യത്തിന് നല്ലതാവണമെന്നില്ല.

നാം പലപ്പോഴും കാണിക്കുന്ന മറ്റൊരാംഗ്യമാണല്ലോ ഓ. കെ. ആംഗ്യം (OK sign). യു. എസിലും ക്യാനഡയിലും ഇത് സമ്മതത്തിന്‍റെ ചിഹ്നമാണെങ്കില്‍, ജപ്പാന്‍കാര്‍ക്ക് ഇത് പണത്തെ സൂചിപ്പിക്കുന്നു. ഡെന്മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ അധിക്ഷേപിക്കാന്‍ ഇങ്ങനെ കാട്ടിയാല്‍ മതി. ഫ്രാന്‍സുകാരാവട്ടെ, ഇതിനെ പൂജ്യമായി (zero) കാണുന്നു. എന്നാല്‍ പരാഗ്വേ, സ്പെയിന്‍, ഗ്രീസ്, ബലാറസ്, ഗ്വാറ്റിമാല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഓ. കെ. ആംഗ്യം കാണിക്കുന്നവന്‍റെ അടപ്പൂരും!

ജീവന്‍റെ നിലനില്പിനാവശ്യമായ കാര്യം സാധിച്ചെടുക്കണമെന്ന് മറ്റൊരാളിനെ അറിയിക്കാന്‍ ഭാഷ വേണമെന്നില്ല. അതില്‍ കവിഞ്ഞ എന്തു കാര്യത്തിനും ഭാഷയില്ലാതെ തരമില്ല എന്നു മനസ്സിലായില്ലേ? ഇല്ലെങ്കില്‍ എന്‍റെ കുറ്റമല്ല. മലയാള ഭാഷയുണ്ടാക്കിയവരെ ദ്രോഹികള്‍ എന്നു വിളിക്കുക.

Labels: ,

Tuesday, September 18, 2007

ബോംബേ വിളിക്കുന്നു


രംഗം ഒന്ന്

‘സാര്‍, ഇന്ത്യയിലേയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടോ?’ ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും തമിഴ് ചുവയുള്ള ഇംഗ്ലീഷിലുള്ള ചോദ്യം.
‘അതെന്ത് ചോദ്യമാണ്? പിന്നില്ലാതേ!’ ഞാന്‍ പ്രതിവചിച്ചു.

നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളി ഇവിടെ വലിയൊരു ബിസിനസ്സാണ്. ചെലവു കുറഞ്ഞതും നിലവാരം കൂടിയതും എന്ന ലേബലോടെ പുതിയപുതിയ ഫോണ്‍ സര്‍വീസുകളുടെ പ്രതിനിധികളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ സര്‍വ്വസാധാരണം.

ഇത്തവണ ഇന്ത്യക്കാരനാണ് വിളിക്കുന്നത് എന്നതിനാല്‍, സാധാരണ ചെയ്യാറുള്ളതുപോലെ ഒന്നും തിരിച്ചു പറയാതെ, ഉടന്‍ ഫോണ്‍ വയ്ക്കാന്‍ തോന്നിയില്ല. സംസാരത്തില്‍ ചെറിയൊരു ഡ്രാഗ് ഉള്ളതിനാല്‍ നാട്ടില്‍ നിന്നാണ് വിളിയെന്ന് വ്യക്തം. രാത്രി പകലാക്കി അധ്വാനം ചെയ്യുന്ന സ്വന്തം രാജ്യക്കാരനോട് അല്പം മാന്യതയാവുന്നതില്‍ തെറ്റില്ലല്ലോ.

‘സാര്‍, എന്‍റെ പേര് സ്മിത്ത്. ഫോണ്‍ ചെയ്യാന്‍ നമ്മുടെ സര്‍വ്വീസ് ഉപയോഗിക്കൂ! ഇതിന് വില കുറവാണെന്ന് മാത്രമല്ല, നല്ല ക്വാളിറ്റിയുമുണ്ട്.’
‘സ്മിത്തോ? നിങ്ങള്‍ പേരുമാറ്റിയോ?’ സ്മിത്ത് എന്ന പേരില്‍ ഒരു തമിഴന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന ധൈര്യത്തിലാണു ഞാന്‍.
‘ഇല്ലല്ലോ. എന്‍റെ പേര് സ്മിത്ത് എന്നാണ്. ഞാന്‍ ന്യൂജേര്‍സിയില്‍ നിന്നാണ് വിളിക്കുന്നത്.’

ഒരുവിധത്തില്‍ ആ കോള്‍ അവസാനിപ്പിച്ചു. ഇതൊക്കെ മനസ്സിലാവുന്നവരുടെ അടുത്തെങ്കിലും മദ്രാസില്‍ നിന്നോ മറ്റോ വിളിക്കുന്ന അറുമുഖത്തിന് ന്യൂജേഴ്സിയിലെ സ്മിത്താവാതിരുന്നുകൂടേ എന്ന് മനസ്സിലോര്‍ത്തു.

രംഗം രണ്ട്

‘സാര്‍, ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഇതാ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം,’ ചുറു ചുറുക്കുള്ള നല്ല ഇംഗ്ലീഷില്‍ വടക്കേ ഇന്ത്യക്കാരി മൊഴിയുന്നു.
‘നീയാര്, കാത്‍ലീനോ, ജെനിഫറോ?’ അല്പം പരിഹാസം ചേര്‍ത്ത് ഞാന്‍ ചോദിച്ചു.
‘അല്ല സര്‍, ഞാന്‍ ഹീന, ബോംബേയില്‍ നിന്ന് വിളിക്കുന്നു...’

കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷജനകം തന്നെ. താന്‍ അമേരിക്കന്‍ ഐക്യനാടുകളിലെവിടെയോ ഇരിക്കുന്ന ജെനിഫറാണെന്ന് അവള്‍ കള്ളം പറയുന്നില്ലല്ലോ!

രംഗം മൂന്ന്

‘സാറുണ്ടോ?’ നല്ല പച്ചമലയാളത്തിലുള്ള പെണ്‍ശബ്ദം.
‘സാര്‍ നാട്ടില്‍ വിളിക്കാന്‍ ഏതു സര്‍വീസാണ് ഉപയോഗിക്കുന്നത്?’
‘അയ്യോ, സാറിവിടെ ഇല്ലല്ലോ. ഞാന്‍ വെറും വേലക്കാരന്‍!’
‘സാറെവിടെപ്പോയി?’
‘സാറും കൊച്ചമ്മയും കൂടി കറങ്ങാന്‍ പോയിരിക്കുന്നു. തിരിച്ചു വരുമ്പോഴേയ്ക്കും കഞ്ഞീം കറീം ഉണ്ടാക്കി വയ്ക്കണം...’

സംഭാഷണം അവിടെ വച്ച് കഴിയുമെന്ന് ഞാന്‍ വിചാരിച്ചു.

‘ഇന്നെന്താ കൂട്ടാന്‍ വയ്ക്കുന്നത്?’ അവള്‍ ചിരിക്കുന്നു.

ഞാന്‍ ചുറ്റും നോക്കി. അകലെ മൂലയില്‍ കുറേ ബീന്‍സ് ഇരിക്കുന്നു.

‘ബീന്‍സ് തോരന്‍,’ എന്‍റെ മറുപടി.
‘അയ്യേ, വലിയ വേലക്കാരനായിട്ട് ബീന്‍സ് തോരനാണോ സാറിന് വച്ചു കൊടുക്കുന്നത്?’
‘ശരി, ഒരുപാട് ജോലി ബാക്കി കിടക്കുന്നു. സാര്‍ വരുമ്പോള്‍ വിളിക്കൂ!’ ഇനിയും ഇതിങ്ങനെ നീളുന്നത് ഭംഗിയല്ലെന്നു കണ്ട് സംഭാഷണം അവസാനിപ്പിച്ചു.

* * *

ഡിഷ് നെറ്റ്‍വര്‍ക്കിലെ പ്രോഗ്രാമുകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ടുന്ന ലിങ്ക് ചാനലിനെപ്പറ്റി മുമ്പ് ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അവശ്യം കാണേണ്ടുന്ന മറ്റൊരു ചാനലാണ് ഫ്രീ സ്പീച് ചാനല്‍ (9415). ഫ്രീ സ്പീച് ചാനലില്‍ കണ്ട ബോംബേ കോളിംഗ് എന്ന ഡോക്യുമെന്‍ററി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുടെ നാഡിമിടിപ്പ് അറിയാന്‍ സഹായകമാം വിധം അതിമനോഹരമാണ്. നല്ല ഡോക്യുമെന്‍ററിക്കുള്ള നിരവധി അവാര്‍ഡുകള്‍, ക്യാനഡ നാഷണല്‍ ഫിലിം ബോഡ് നിര്‍മ്മിച്ച ബോംബേ കോളിംഗ് ഇതിനോടകം നേടിയിരിക്കുന്നു.

ഇന്ത്യയില്‍ നിന്നു വരുന്ന ഇത്തരം കോളുകളോട് ഇന്ത്യക്കാര്‍ക്കെങ്കിലും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവാന്‍ ഈ ഡോക്യുമെന്‍ററി സഹായിക്കും. കണ്ടു നോക്കൂ.

Labels: ,

Sunday, September 09, 2007

ചായയുടെ പാചകക്രമം

ബ്ലോഗ് എന്ന അതീവ നൂതനമായ മാധ്യമത്തിലൂടെപ്പോലും വിവരിക്കാനും വിശദമാക്കാനും പ്രയാസമേറിയ ഒരു ‘പ്രത്യേക രാഷ്ട്രീയ സാഹചര്യം’ ഈ അടുത്ത കാലത്ത് ഈയുള്ളവന്‍റെ ഗൃഹത്തില്‍ സംജാതമായി. അതേത്തുടര്‍ന്ന്, വളരെക്കാലത്തിനു ശേഷം സ്വന്തമായി, പരസ്സഹായമില്ലാതെ, ചായയിടേണ്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.

പല പാചക സൈറ്റുകളും/ബ്ലോഗുകളും കയറിയിറങ്ങിയെങ്കിലും നല്ല ചായ പോയിട്ട്, വെറും ചായ പോലും (വെറുഞ്ചായയല്ല. നമ്മുടെ നാട്ടില്‍ കട്ടന്‍ ചായയ്ക്ക് വെറുഞ്ചായ എന്ന് പറയാറുണ്ട്) ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനായില്ല. പല പാചകക്കാരും ചായയിടല്‍ അത്ര വലിയ കാര്യമാണെന്ന് കരുതിയിട്ടില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ചായയുണ്ടാക്കാനറിയാത്തവര്‍ക്ക് ഇനി നിരാശരാവേണ്ട കാര്യമില്ല. ‘മിനി സ്ക്രീനില്‍ ആദ്യമായി ഇതാ’ എന്നൊക്കെ ചില ചാനലുകാര്‍ അലറും പോലെ, ‘ബ്ലോഗില്‍ ആദ്യമായി’ ഇതാ ചായയുടെ പാചകക്രമം പ്രസിദ്ധീകരിക്കുന്നു. ഭാവി തലമുറ പറയാനിരിക്കുന്ന അസംഖ്യം നന്ദികള്‍ ഞാന്‍ വിനയാന്വിതനായി ഏറ്റുവാങ്ങുകയാണ്.

പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലിട്ടു, പി-
ന്നൊച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകര്‍ത്തണം,
മെച്ചമാം പുതിയ പാലു, മൊട്ടു രുചികിട്ടുവാന്‍ സിതയൊരല്പവും
സ്വച്ഛമിങ്ങനെ പചിക്ക ചായ, യിനി, യിച്ഛയോടതു കുടിക്കുവിന്‍!

അയ്യേ, ചായയില്‍ ഏലയ്ക്ക ഇടേണ്ടേ എന്നൊക്കെ ചോദിക്കുന്നവരോട്: വേണ്ട. ഏലയ്ക്ക, ഇഞ്ചി തുടങ്ങിയവയിട്ട് എത്രയെത്ര കറികളാണ് നാം ഉണ്ടാക്കി വിടുന്നത്? ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ?

ശ്ലോകം തിരുത്തി വെടിപ്പാക്കിത്തന്ന ഉമേഷ് മറ്റൊരു ചായക്കാര്യം പറയുകയുണ്ടായി (അതും നല്ല ചായയാണ്, കേട്ടോ!). അതിനാലാണ് ‘ഇന്‍റര്‍നെറ്റില്‍ ആദ്യമായി’ എന്നുപയോഗിക്കാതെ ‘ബ്ലോഗില്‍ ആദ്യമായി’ എന്ന് ഉപയോഗിച്ചിരിക്കുന്നത്.

വൃത്തം: കുസുമമഞ്ജരി.

Labels: ,

Wednesday, September 05, 2007

ഷെയര്‍പോയ്ന്‍റ് ചോദ്യം

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ മൂന്നാം വേര്‍ഷന്‍ (WSS v3) ഇന്ത്യയിലെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ ബ്ലോഗുവായനക്കാരില്‍?

എങ്കില്‍ അവരോട് രണ്ടു വാക്ക് പറയണമെന്നുണ്ട്!

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വറിന്‍റെ ഉപയോഗ സാധ്യതയെപ്പറ്റിയും ഇന്ത്യയില്‍ പിന്തുടരുന്ന ചില ലോക്യാല്‍ (locale) രീതിയെപ്പറ്റിയും അറിയണമെന്നുണ്ട്. മൈക്രോസോഫ്റ്റ് (ഇന്ത്യ) ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു കമ്പനികളിലെ/സ്ഥാപനങ്ങളിലെ ഉപയോഗത്തെപ്പറ്റി അറിയാനാണ് താല്പര്യം. ഈ അറിവ്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് സഹായകരമായിരിക്കും. സഹായമനസ്കര്‍ sanpil അറ്റ് മൈക്രോസോഫ്റ്റ്.കോം എന്ന വിലാസത്തിലേയ്ക്ക് ഒരു മെയിലയയ്ക്കാമോ?

Labels:

Thursday, August 30, 2007

അമ്പട ഞാനേ!

മലയാളി ബ്ലോഗര്‍മാരുടെ എഴുത്തില്‍ ഞാന്‍ എന്ന വാക്കിന്‍റെ അതിപ്രസരം കാണണമെങ്കില്‍ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. ഇതാ, ഈയുള്ളവന്‍റെ ബ്ലോഗു തുറന്നുവച്ചു രണ്ടുവരി വായിച്ചാല്‍ മതി! സംസാരത്തിലും എഴുത്തിലും വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയേക്കാള്‍ രസകരമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യമാണ്, പക്ഷേ, ഇവിടെ പ്രതിപാദ്യ വിഷയം.

പണ്ട് ഗോപാലപിള്ള സാറ് പറയാറുണ്ടായിരുന്നപോലെ; കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു അഭ്യാസമാണ് ഞാന്‍ നല്‍കാന്‍ പോകുന്നത്. എല്ലാവരും, ശബ്ദമുണ്ടാക്കാതെ ഉത്തരം കണ്ടു പിടിച്ച് ആര്‍ക്കും കാണിച്ചു കൊടുക്കാതെ ഉത്തരപ്പേപ്പറില്‍ എഴുതി പേപ്പര്‍ കമഴ്ത്തി വയ്ക്കുകയും പേന അടച്ചു വയ്ക്കുകയും ചെയ്യുക.

നമുക്കു കണ്ടുപിടിക്കാം:
(പണ്ടുകാലത്തെ മൂന്നാംക്ലാസ് സയന്‍സ് പാഠപുസ്തകത്തോട് കടപ്പാട്.)

൧. സ്വന്തമായി ബ്ലോഗുള്ളവര്‍ എല്ലാവരും അവരവരുടെ ബ്ലോഗ് തുറക്കുക (ബ്ലോഗില്ലാത്തവര്‍ സ്ഥിരം വായിക്കുന്ന ഏതെങ്കിലും നല്ല ബ്ലോഗ് തുറന്നു വയ്ക്കുക)

൨. “ഞാനും” എന്ന വാക്ക് (ഉദ്ധരണി ഉപേക്ഷിച്ച ശേഷം) ആ ബ്ലോഗില്‍ സേര്‍ച് ചെയ്യുക

൩. സേര്‍ച് റിസല്‍റ്റുകള്‍ ഓരോന്നായി പരിശോധിക്കുക
  • ‘ഞാനും’ എന്നത് മറ്റു ആളുകളോടൊപ്പമോ ജീവികളോടൊപ്പമോ അല്ല പ്രയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത റിസല്‍റ്റിലേയ്ക്ക് നീങ്ങുക (ഉദാ: അതു തന്നെ ഞാനും ആലോചിച്ചു.)

  • ‘ഞാനും’ എന്ന വാക്കിനുശേഷം, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണുമെടുക്കുക (ഉദാ: ഞാനും എന്‍റെ സുഹൃത്തും കൂടി അവിടെ പോയി.)

  • ‘ഞാനും’ എന്ന വാക്കിനു മുമ്പ്, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണവും എടുക്കുക (ഉദാ: അനിയനും ഞാനും കൂടി കളിക്കുകയായിരുന്നു.)

ശരിതെറ്റുകളും പ്രയോഗസാധുതയും

ഞാനും സുഹൃത്തും എന്നു പറയുന്നതും സുഹൃത്തും ഞാനും എന്നു പറയുന്നതും തമ്മില്‍ ഭാഷാപരമായി വ്യത്യാസമൊന്നുമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

Labels: ,

Wednesday, August 22, 2007

റ്റാഫിറ്റി

സില്‍വര്‍‍ലൈറ്റ് റ്റെക്നോളജിയുപയോഗിച്ച് വിന്‍‍ഡോസ് ലൈവ് സേര്‍ച്, റ്റാഫിറ്റി അവതരിപ്പിക്കുന്നു.

(റ്റാഫിറ്റി എന്നാല്‍ സ്വാഹീലി ഭാഷയില്‍ സേര്‍ചു ചെയ്യുക എന്നാണര്‍ഥം. കിഴക്കേ ആഫ്രിക്കയിലും കോം‍ഗോ പ്രദേശത്തും സംസാരിക്കുന്ന ബാന്‍റു ഭാഷയാണ് സ്വാഹീലി.)

സേര്‍ചിനാവുമെങ്കിലും പ്രദര്‍ശനത്തിന് യൂണികോഡ് വഴങ്ങില്ല എന്നത് റ്റാഫിറ്റിയുടെ ഈ ബേറ്റ വേര്‍ഷന്‍റെ പോരായ്മയാണ്. മറ്റുള്ള തെറ്റുകുറ്റങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels: ,

Thursday, August 16, 2007

പെണ്‍‍വാക്കു കേട്ടാല്‍

‘പൊടി പിടിച്ചിരിക്കുന്ന ആ കോഫീ മേക്കര്‍ ഒന്നെടുത്തു തരുമോ?’

വാരാന്ത്യത്തില്‍ പതിവില്ലാതെ നേരത്തേ ഉറക്കമുണര്‍ന്ന്, രാവിലെ എഴുന്നേറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ വിഷണ്ണനായിരുന്ന എന്നോട് നല്ലപാതി ചോദിച്ചു. പാത്രം കഴുകിത്തരുമോ, തുണി അടുക്കി വയ്ക്കാന്‍ സഹായിക്കുമോ, വാക്വം ചെയ്യാമോ എന്നീ കര്‍മ്മങ്ങളെ വച്ചു നോക്കുമ്പോള്‍ തുലോം അധ്വാനം കുറഞ്ഞതാണെങ്കിലും ഒരു കാരണവുമില്ലാതെ അല്പം പോലും എനര്‍ജി പാഴാക്കുന്നതില്‍ താല്പര്യമില്ലാത്ത ഞാന്‍ ചോദിച്ചു:

‘അതിന് നീ കാപ്പി കുടിക്കാറില്ലല്ലോ!’
‘ഞാന്‍ കല്യാണത്തിനു മുമ്പ് കാപ്പിയേ കുടിച്ചിട്ടുള്ളൂ. എന്‍റെ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ചായയല്ല, കാപ്പിയാണ് കുടിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടില്ലേ?’
‘ഇല്ല.’

ഇനി ഈ സംഭാഷണം അധികം നീണ്ടു പോകുന്നത് പന്തിയല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം അറിയാതെ എന്‍റെ മുഖത്തു കാണാറായി. അപ്പോഴാണ് വളരെ പ്രസക്തമായ മറ്റൊരു ചോദ്യം പൊന്തിവന്നത്:

‘അല്ലാ, എന്തിനാ കോഫീ മേയ്ക്കറില്‍ കോഫി ഉണ്ടാക്കുന്നത്? ചായയുണ്ടാക്കുന്നതുപോലെ, ആ ചായപ്പാത്രത്തില്‍ ഉണ്ടാക്കിയാല്‍ പോരേ?’
‘വെറുതേ എന്തിനാ ഗ്യാസിന് കാശുകളയുന്നത്? ഇവിടെ ഇലക്ട്രിസിറ്റിക്കല്ലേ വിലക്കുറവ്? അതുകൊണ്ട് കോഫീ മേക്കര്‍ തന്നെ നല്ലത്.’

ഞാന്‍ ഞെട്ടി. വീട്ടു സാധനങ്ങളുടെ വിലയെപ്പറ്റി യാതൊരൈഡിയയുമില്ലാതിരുന്ന ശ്രീമതി തന്നെയാണോ ഈ സംസാരിക്കുന്നത്? കഴിഞ്ഞ വീക്കെന്‍ഡില്‍ ‘വിനോദയാത്ര’ കണ്ടതിന്‍റെ ഫലം ഇത്ര വേഗം കണ്ടു തുടങ്ങിയെന്നോ?

‘മാത്രവുമല്ല, അന്നൊരിക്കല്‍ വാങ്ങിയ ഫില്‍ട്ടര്‍ പേപ്പര്‍ പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യാം!’

ഇന്നു തന്നെ പോയി ഫില്‍റ്റര്‍ പേപ്പര്‍ വാങ്ങേണ്ട എന്നു വന്നതോടെ എന്‍റെ എതിര്‍പ്പിന് വീണ്ടും ബലമില്ലാതായി. ഞാന്‍ വീണ്ടും സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം വീണ്ടും എന്‍റെ മുഖത്തു കാണാറായി.

ഗരാജിന്‍റെ ഭിത്തിയില്‍ ഞാന്‍ തന്നെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി സ്ഥാപിച്ച സ്റ്റോറേയ്ജ് തട്ടുകളുടെ ഏറ്റവും മുകളിലെത്തട്ടില്‍, ഇനി ഒരിക്കലും എടുക്കാന്‍ സാധ്യതയില്ലാത്തതും എന്നാല്‍ വലിച്ചെറിഞ്ഞുകളയാന്‍ തീരെ താല്പര്യമില്ലാത്തതുമായ ചവറുകളുടെ കൂട്ടത്തിലാണ് ബാച്ചിലര്‍ ലൈഫിന്‍റെ ബാക്കിപത്രമായ ആ കോഫീ മേയ്ക്കര്‍ ഇരിക്കുന്നത്. അതെടുത്ത് പൊടിതട്ടി, കഴുകിയെടുക്കുന്നത് ആനക്കാര്യമൊന്നുമല്ലെങ്കിലും അത്ര നിസ്സാരകാര്യമാണെന്ന് ഭാര്യയ്ക്ക് തോന്നാന്‍ പാടില്ല. അങ്ങനെയായാല്‍ ഇടയ്ക്കിടെ,‘ദേ, ഈ ഉരുളി എടുത്ത് ഏറ്റവും മുകള്‍ത്തട്ടില്‍ ഒന്നു വയ്ക്കാമോ?’ എന്ന് ആവശ്യപ്പെടുന്നേരം, ‘ങേ, ഏറ്റവും മുകള്‍ത്തട്ടിലോ? അതിനിനി കാര്‍ ഗരാജില്‍ നിന്നും പുറത്തിറക്കണം, ഏണി ചാരണം. ഒന്നാമതേ ആ ഏണിക്ക് ഒരു വളവുണ്ട്, ഇനി ഞാന്‍ കേറുമ്പോഴായിരുക്കും എല്ലാം കൂടി ഒടിഞ്ഞു വീഴുന്നത്. പിന്നെ ഉരുളിയെങ്ങാനും ഉരുണ്ട് താഴെ വീണാല്‍ പിന്നെ അതും പുലിവാല്’ എന്നു പറഞ്ഞ് തടി തപ്പാന്‍ നോക്കുമ്പോള്‍, ‘ഓ, ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇന്നാള് എത്ര കൂള്‍ കൂളായിട്ടാണ് മുകളിലത്തെ തട്ടില്‍ നിന്നും കോഫീ മേക്കര്‍ എടുത്തത്’ എന്നെങ്ങാനും പറഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ!

ആയതിനാല്‍, ‘ഏതു നിസ്സാര കാര്യം ചെയ്യുമ്പോഴും വിശദമായി ഒരുങ്ങുക. ശടപടേ ചെയ്തു തീര്‍ക്കാവുന്ന കാര്യമാണെന്ന ധാരണ ഭാര്യയുടെ മനസ്സില്‍ നിന്നു പാടേ അകറ്റുക’ എന്ന് ഭാര്യാസഹോദരന്‍ ഉപദേശിച്ചുതന്ന മന്ത്രം അനുസരിച്ച്,

‘കാറിന്‍റെ കീ എന്ത്യേ?’ എന്ന ചോദ്യത്തില്‍ ഞാന്‍ ആരംഭിച്ചു.
‘എന്നും വയ്ക്കുന്നിടത്തുണ്ട്’
‘അവിടെ കണ്ടില്ലല്ലോ. നീ അതെങ്ങാനും എടുത്ത് മോന് കളിക്കാന്‍ കൊടുത്തോ?’
‘കാറിന്‍റെ കീയെടുത്ത് കളിക്കാന്‍ കൊടുക്കാന്‍ എനിക്ക് വട്ടുണ്ടോ?’
‘അറിയില്ല!’

കാറിന്‍റെ കീ കിട്ടി. കാറെടുത്ത് ഗരാജിന് വെളിയിലിട്ടു. കാറിലെ സിഡി, കസെറ്റ് തുടങ്ങിയ മാറ്റുക, എയര്‍ ഫ്രഷ്നര്‍ പുതുക്കുക, കാര്‍ വാക്വം ചെയ്യുക എന്നിങ്ങനെ മുന്‍‍ദിവസങ്ങളില്‍ മാറ്റിവച്ച വല്ല പണിയുമുണ്ടെങ്കില്‍ അത് ഇപ്പോള്‍ ചെയ്യുന്നത് ഉചിതമായിരിക്കും. അതുമൂലം കോഫീ മേയ്ക്കര്‍ എടുക്കുന്നത് പരമാവധി വൈകിക്കാന്‍ പറ്റും. നിങ്ങളുടെ ഭാര്യ, ‘ഇതൊക്കെ പിന്നെച്ചെയ്തൂടെ മനുഷ്യാ’ എന്നു പറഞ്ഞ് പിന്നാലേ വരുന്ന റ്റൈപ്പാണെങ്കില്‍ വണ്ടിയുടെ ഓണേഴ്സ് മാനുവല്‍ വായിക്കുന്നതാണ് ഉചിതം. മുകളില്‍ പറഞ്ഞ ചോദ്യം കേള്‍ക്കുന്നതും നിങ്ങള്‍ക്ക് ‘എടീ, നമ്മുടെ കാറിന്‍റെ ഡാഷ് ബോഡില്‍ ഒരു മഞ്ഞ ലൈറ്റ് കത്തുന്നു, അത് എന്താണെന്ന് വായിച്ചു നോക്കുവാ, എഞ്ചിനു വല്ല കുഴപ്പവുമുണ്ടോ ആവോ’ എന്നു പറഞ്ഞു തടിതപ്പാം.

പിന്‍ സീറ്റിനിടയില്‍ നിലത്തു തൂവിയിട്ടിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മാറ്റി അവിടം ആവാസയോഗ്യമാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. കൊടുക്കുന്ന ഭക്ഷണം കളയാതെ കഴിക്കാന്‍ മൂന്നുവയസ്സുകാരന്‍ മകന് ഇനിയും അറിയില്ല എന്നത് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭാര്യ അതേറ്റുപിടിച്ച് ഒരു ഇഷ്യൂ ആക്കാത്തത് എന്നില്‍ നിരാശ ഉളവാക്കാതിരുന്നില്ല. നോക്കൂ, ഇത് റ്റൈം വേയ്സ്റ്റിംഗ് റ്റെക്നീക്കുകളില്‍ ഒന്നു മാത്രം. നിങ്ങളുടെ ഭാവനയ്ക്കും സന്ദര്‍ഭത്തിനുമനുസരിച്ച് ഏതുവിഷയം വേണമെങ്കിലും ഇവിടെ അവതരിപ്പിച്ച്, ഭാര്യയെക്കൊണ്ട് അതേറ്റു പിടിപ്പിച്ച്, സമയം കളയാവുന്നതാണ്.

അടുത്തപടിയായി, കാലിലിട്ടിരുന്ന സ്ലിപ് ഓണ്‍ ചെരുപ്പ് മാറ്റി, ഷൂസ് ഇട്ടു. എന്തിനാണെന്ന് ഭാര്യ ചോദിക്കില്ല. ഇതിന്‍റെ കാരണം അവള്‍ ഒരു പതിനായിരം തവണം ഇതിനോടകം കേട്ടിട്ടുണ്ടല്ലോ. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അതു ഒന്നുകൂടി പറയാം. ഉയരമുള്ള എവിടെ വലിഞ്ഞു കയറുമ്പോഴും കയ്യിലോ കാലിലോ ഊരി തെറിച്ചു പോകാവുന്ന ഒരു ഉപകരണവും ഉപയോഗിക്കരുതെന്ന് കോളജില്‍ നിന്നും നേയ്ചര്‍ ക്യാമ്പിന് (മലകയറാന്‍) പോയപ്പോള്‍ നമ്മുടെ ഗൈഡ് പറഞ്ഞിട്ടുണ്ടായിരുന്നു. അത് വകവയ്ക്കാതെ മലകയറിയ ജോമിയുടെ ഹാന്‍ഡ്ബാഗ് ഇലവീഴാപ്പൂഞ്ചിറയിലെ ഏതോ ഒരു ഗര്‍ത്തത്തിലൊളിച്ചു. പിന്നീടൊരിക്കല്‍, ബോബിയുടെ പുതിയ ബാറ്റാ ചെരുപ്പ് (വലതുകാലിലിടുന്നത്) മീന്മുട്ടിയില്‍ വച്ചു നഷ്ടപ്പെട്ടു. ഈ സംഭവം കഴിഞ്ഞതുമുതല്‍ കയ്യില്‍ കത്തി, സ്ക്രൂ ഡ്രൈവര്‍ എന്നിവയുമായോ, കാലില്‍ സ്ലിപ് ഓണ്‍ ചെരുപ്പുമായോ ഞാന്‍ ഏണിയിലോ, സ്റ്റെപ്പിംഗ് സ്റ്റൂളിലോ, മേശമേലോ കയറാറില്ല.

ഏണി ചാരി സ്റ്റോറേയ്ജ് തട്ടുകളുടെ മുകളിലുള്ള നിലയില്‍ നിന്നും അതിസൂക്ഷ്മമായി കോഫീ മേയ്ക്കറെ പുറത്തിറക്കുകയാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. അതിനു തടസ്സങ്ങള്‍ പലതാണ്. ഒന്നാമതായി, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആദ്യമായി വാങ്ങിയ കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരം ഈ മുകള്‍ത്തട്ടിലാണ് പൊടിപിടിച്ചിരിക്കുന്നത്. അതു കളയാന്‍ വാമഭാഗം പലതവണ പ്രമേയം പാസാക്കിയതാണെങ്കിലും കടിഞ്ഞൂല്‍ക്കിടാവിനെ അങ്ങനെ കളയുവതെങ്ങനെ? ജീവിതത്തിലെ എത്രയെത്ര സുന്ദരസുരഭില മുഹൂര്‍ത്തങ്ങള്‍ക്ക് അവന്‍ സാക്ഷിയായില്ല! (കൂടുതല്‍ പറയുന്നില്ല.) ഇനി, കമ്പ്യൂട്ടര്‍ ചട്ടക്കൂടിനെ മാറ്റിയെന്നു തന്നെ വയ്ക്കുക. പിന്നെയുമുണ്ട് കടമ്പകള്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കാല്‍കുത്തിയതുമുതല്‍ നാളിതുവരെ വിവിധ ഇലക്ട്രോണിക്സ് കടകളില്‍ കയറിയിറങ്ങിയതിന്‍റെ പാര്‍ശ്വഫലമായി എങ്ങനെയോ ‘കൈവന്ന’ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ചെറുകളിപ്പാട്ടങ്ങള്‍, വൈദ്യുതക്കമ്പിയിലൂടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രം, പ്രവര്‍ത്തനം നിലച്ച പോക്കറ്റ് റേഡിയോകള്‍, എഴുപത്തേഴിനം വിഡിയോ കേബിളുകള്‍, അല്ലറചില്ലറ കണക്റ്ററുകള്‍ എന്നിവയടങ്ങിയ പെട്ടി ഭാരമേറിയതാണ്. ഇനി അതും എടുത്തുമാറ്റിയാല്‍, കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി കമ്പനി തരുന്ന കുഞ്ഞുകുഞ്ഞു ഉപഹാരങ്ങള്‍ നിറച്ച അധികം ഭാരമില്ലാത്ത ഒരു പെട്ടികൂടി മാറ്റിയാല്‍ കോഫീ മേയ്ക്കറിനെ മോചിതയാക്കാം.

മാര്‍ഗ്ഗതടസ്സമായി നിന്നവയെയൊക്കെ ഒന്നൊന്നായി എടുത്ത് താഴെയിറക്കി വച്ചിട്ടുവേണം, കോഫി മേയ്ക്കര്‍ എടുക്കാന്‍. അതിനും വേണമല്ലോ ഭാര്യാസഹായം. ഓരോ തവണയും എടുത്തുമാറ്റേണ്ട വസ്തുവുമായി കോണിയിറങ്ങിവന്ന് ആ വസ്തു (പെട്ടിയായാലും കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരമായാലും) നിലത്ത് ഒതുക്കിവച്ച് വീണ്ടും കോണികയറി ഈ ക്രിയ ആവര്‍ത്തിക്കുന്നതിനാല്‍ എത്രയോ പ്രായോഗികമാണ് ‘എടിയേ!’ എന്ന് വിളിച്ച് ഭാര്യാസഹായം തേടുന്നത്.

‘എടിയേ,’ ഞാന്‍ വിളിച്ചു.

എന്തൊക്കെയോ മുറുമുറുത്തുകൊണ്ട് ഭാര്യ രംഗത്തെത്തി.

‘ഞാന്‍ ഓരോരോ സാധനങ്ങളായി എടുത്തുതരും. നീ അത് നിലത്ത് ഒതുക്കി വയ്ക്കണം. ഈ മുന്നിലിരിക്കുന്ന പെട്ടികള്‍ മാറ്റിയാലേ കോഫീ മേയ്ക്കര്‍ എടുക്കാന്‍ പറ്റൂ.’
‘ഞാന്‍ ഇതും പിടിച്ചു നിന്നാല്‍ പറ്റില്ല. എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്.’
‘ഇതും പിടിച്ച് നില്‍ക്കണ്ട. ഞാന്‍ തരുന്നതിനെ തറയിലേയ്ക്ക് വച്ചാല്‍ മതി. നിനക്ക് കോഫീ മേയ്ക്കര്‍ എടുക്കണോ വേണ്ടേ?’

കോഫീ മേയ്ക്കര്‍ എടുക്കണമെന്നത് അവളുടെ ആവശ്യമായതിനാല്‍ ഞാന്‍ താഴേയ്ക്കെടുത്തു കൊടുത്ത വസ്തുക്കള്‍ ഒന്നൊന്നായി ഭാര്യ നിലത്തു വയ്ക്കാന്‍ സഹായിച്ചു.

‘ഇനി ഇത് തിരിച്ചു വയ്ക്കാനും എന്‍റെ സഹായം വേണ്ടി വരുമല്ലോ, അല്ലേ?’
‘പിന്നല്ലാതെ നിന്‍റെ ഉപ്പാപ്പന്‍ വന്നു സഹായിക്കുമോ?’

ഉപ്പാപ്പന്‍ ഒരു സാങ്കല്പിക കഥാപാത്രമാണ്. ഭാര്യയ്ക്കും എനിക്കും ഉപ്പാപ്പന്മാരില്ല. എന്നാല്‍ ജനിപ്പിച്ച് വിട്ടവരെയോ അവരുടെ മാതാപിതാക്കളെയോ ഇങ്ങനെയുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ സംബോധന ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സാക്ഷിക്കുത്തു തോന്നാതെ വിളിക്കാന്‍ ഞങ്ങള്‍ കണ്ടെത്തിയ പദമാണ് ഉപ്പാപ്പന്‍. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഇരുവര്‍ക്കും കാര്യം പിടി കിട്ടുന്നു, എന്നാല്‍ വീട്ടുകാരെ ആക്ഷേപിച്ച വ്യസനമൊഴിവാക്കുകയും ചെയ്യാം, എപ്പടി?

കരികാറുമാറി ചന്ദ്രിക തളിയുന്നതുപോലെ, ചുറ്റുമുണ്ടായിരുന്ന അനാവശ്യ വസ്തുക്കള്‍ മാറിയതോടെ കോഫീ മേയ്ക്കര്‍ ഏതാണ്ട് പൂര്‍ണ്ണമായും ദൃഷ്ടിയില്‍പ്പെട്ടു. രണ്ടുകയ്യാലേ കോഫീ മേയ്ക്കറെടുത്ത്, അതീവ ശ്രദ്ധയോടെ ഞാന്‍ ഏണിയില്‍ക്കൂടി താഴേയ്ക്കിറങ്ങിത്തുടങ്ങി.

പെട്ടെന്നാണത് സംഭവിച്ചത്. ഏണി അനങ്ങിത്തുടങ്ങുന്നു!

കാര്യവും, കാരണവും, അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത് എന്ന വിശകലനവും ഒക്കെക്കഴിഞ്ഞ് കോഫീ മേയ്ക്കറും അതു വീണപ്പോള്‍ ഒപ്പം താഴെ വീണുപോകാതിരിക്കാന്‍ സ്റ്റോറേയ്ജ് തട്ടുകളിലൊന്നില്‍ കയറിപ്പിടിച്ചതിന്‍റെ ഫലമായി തകര്‍ന്നുവീണ തട്ടും തട്ടിനൊപ്പം വീണുപോയ തട്ടിലിരുന്ന മറ്റു സാധനങ്ങളും ഇവയെല്ലാം വന്നു വീണതു കാരണം പൊട്ടിത്തകര്‍ന്നു പോയ ഒന്നാം തരം ഡിന്നര്‍ സെറ്റും, നാലു വൈന്‍ ഗ്ലാസുകളും വരുത്തിവച്ച കോലാഹലമൊക്കെ പെറുക്കി മാറ്റി നടുവൊന്നു നിവര്‍ത്തിയപ്പോഴാണ്, ‘അല്ലെങ്കിലും കാപ്പിയൊന്നും ഉണ്ടാക്കാന്‍ എനിക്ക് പ്ലാനില്ലായിരുന്നു’ എന്ന പ്രസ്താവന കുളിര്‍കാറ്റുപോലെ എന്നെത്തഴുകി കടന്നുപോയത്.

Labels: ,

Wednesday, August 15, 2007

അതിരറിയാത്ത അയല്‍ക്കാര്‍

ഭൂലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന, അന്താരാഷ്ട്ര സംഘടനകളുടെ തര്‍ക്കപ്രദേശ പട്ടികയില്‍ സ്ഥാനം പിടിച്ച, അറുപതോളം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും വാദിയായോ പ്രതിയായോ ഇന്ത്യ ഭാഗഭാക്കാണ്. പതിമൂന്നു തര്‍ക്കങ്ങളില്‍ പങ്കാളിയായി ചൈന നമ്മുടെ മുന്നിലുള്ളതിനാല്‍ ‘ഏറ്റവും വലിയ വഴക്കാളി’ എന്ന പട്ടികയില്‍ നിന്ന് ഒഴിവായിക്കിട്ടി എന്നത് ആശ്വാസകരമാണെങ്കിലും അഭിമാനിക്കാവുന്ന സംഗതിയല്ല.

തര്‍ക്ക വിഷയമായ പ്രദേശങ്ങളെന്ന് വിളിക്കപ്പെടുന്നവയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത് ഏതിലൊക്കെ എന്നു നോക്കാം. (ഭാരതീയ പൌരന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ ലേഖകന്‍റെ അഭിപ്രായം. ഈ ലേഖനം, അന്താരാഷ്ട്ര സംഘടനകളുടെ കയ്യിലുള്ള തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്നവയേതെന്ന് പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; ആരാണ് വാദി, ആരാണ് പ്രതി എന്ന് വിശകലനം ചെയ്യുന്നില്ല.)

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയാണ് മക്മഹന്‍ രേഖ. 1914-ലാണ് ഇത് നിലവില്‍ വന്നതെങ്കിലും 1930-ലാണ് ഇന്ത്യ ഇത് അംഗീകരിച്ചത്. ചൈന ഇതുവരെ മക്മഹന്‍ രേഖ അംഗീകരിച്ചതായി അറിവില്ല. പ്രശ്നഭരിതം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇന്ത്യാ-ചൈനാ ബന്ധം നിര്‍വ്വചിക്കുന്നതില്‍ “ഒരു പുല്‍നാമ്പുപോലും വളരാത്ത” അരുണാചല്‍ പ്രദേശിലെ ഈ ഭാഗത്തിന് വലിയ പങ്കുണ്ട്. ഈ പ്രദേശത്തിന്‍റെ ഭരണം ഇന്ത്യയുടെ കൈവശമാണ്.

അക്സായി ചിന്‍: ജമ്മു കാഷ്മീരിന്‍റെ വടക്കു കിഴക്കുഭാണ് അക്സായി ചിന്‍ എന്നറിയപ്പെടുന്നത്. 1950-കളുടെ ആദ്യം ചൈന ഇവിടം അധീനത്തിലാക്കി. 1962-ല്‍ അക്സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായെന്ന് വിശ്വസിക്കപ്പെടുന്നു.

ആസാദ് കാശ്മീര്‍: ജമ്മു കാശ്മീര്‍ തര്‍ക്കത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ആസാദ് കാശ്മീര്‍ പ്രശ്നം. 1950-കളിലെ ചെറുയുദ്ധങ്ങളുടെ പരിണതഫലമായി പാകിസ്ഥാനി സൈനികര്‍ ആസാദ് കാശ്മീര്‍ അധിനിവേശപ്പെടുത്തി. 1956-ല്‍ പാകിസ്ഥാന്‍ ഭരണഘടന ആസാദ് കാശ്മീരിനെ ഒരു പാകിസ്ഥാന്‍ സംസ്ഥാനമായി അംഗീകരിച്ചെങ്കിലും ഇന്ത്യ ഇത് അംഗീകരിക്കുകയോ പാകിസ്ഥാന്‍ അസംബ്ലിയില്‍ ആസാദ് കാശ്മീരിന്‍റെ പ്രാതിനിധ്യം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആസാദ് കാഷ്മീരിന് സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമനിര്‍മ്മാണ സഭയുമുണ്ട്.

പാക്-അധിനിവേശ കാഷ്മീര്‍: പാക്-അധിനിവേശ കാഷ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത്-വെസ്റ്റ് ഫ്രണ്ടിയര്‍ റ്റെറിറ്റൊറി എന്ന് പാകിസ്ഥാനും വിളിക്കുന്ന കാഷ്മീരിന്‍റെ വടക്കു ഭാഗം ഇന്ത്യയുടേതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. 1849-ല്‍ രണ്ടാം സിഖ് യുദ്ധം കഴിഞ്ഞാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത്. 1955 മുതല്‍ 1970 വരെ ഈ പ്രദേശം അവിഭക്ത പാകിസ്ഥാന്‍റെ ഭാഗമായിരുന്നു. അതിനുശേഷമാണ് സിയാചെന്‍ ഗ്ലേഷര്‍ പോയിന്‍റ് ഉള്‍പ്പെടുന്ന ഈ പ്രദേശം കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്ക് കാരണമായി തുടരുന്നത്.

കൌഇരിക്: കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയുമായുള്ള അതിര്‍ത്തി പ്രദേശമാണ് കൌഇരിക്. ഈ പ്രദേശവും തര്‍ക്ക വിഷയമായത് മക്മഹന്‍ രേഖ മൂലമാണ്.


ചിത്രം: കൌഇരിക്

ലാപ്താള്‍: ഉത്തരാഞ്ചലും ചൈനയുമായുള്ള അതിര്‍ത്തിയിലുള്ള ലാപ്താള്‍ പ്രദേശം പല ഭൂപടങ്ങളിലും വേറിട്ട പ്രദേശമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


ചിത്രം: ലാപ്താള്‍

പാ-ലി-ചിയ-സ്സു: ജമ്മു-കാഷ്മീരിന്‍റെ തെക്കു കിഴക്കുഭാഗത്തായുള്ള ഈ പ്രദേശവും തര്‍ക്കവിമുക്തമല്ല.


ചിത്രം: പാ-ലി-ചിയ-സ്സു

സംഗ്: അക്സായി ചിന്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിത്തര്‍ക്കത്തിലെ മറ്റൊരു പ്രധാന പ്രദേശമാണ് സംഗ്. ഉത്തരാഞ്ചലും ഹിമാചല്‍ പ്രദേശും വേര്‍തിരിയുന്ന കിഴക്കന്‍ അതിര്‍ത്തിയാണ് സംഗ് സ്ഥിതിചെയ്യുന്നത്.


ചിത്രം: സംഗ്

(ഭൂപടങ്ങള്‍ മാപ്‍പോയിന്‍റില്‍ നിന്നും.)

ന്യൂ മൂര്‍ ദ്വീപ്: പര്‍ബാഷാ എന്നോ ന്യൂ മൂര്‍ ദ്വീപ് എന്നോ ഇന്ത്യയും തെക്കന്‍ താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശും വിളിക്കുന്ന ഈ ചെറിയ പ്രദേശം ഹരിഭംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനടുത്ത്, 1970-ലെ പ്രളയത്തിന്‍റെ അനന്തരഫലമായുണ്ടായതാണ്. 1970-കളുടെ അവസാനം ബംഗ്ലാദേശ് മീന്‍പിടുത്തക്കാര്‍ ആള്‍വാസമില്ലാത്ത ഈ ദ്വീപില്‍ പോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 1980-ല്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന ഈ ദ്വീപില്‍ ഒരു ചെറിയ താവളം സ്ഥാപിച്ചതു മുതല്‍ സമാധാനപരമായി ഇതിന്‍റെ അവകാശത്തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാലാപാനി: ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സം‌യോജിക്കുന്ന കാലാപാനി പ്രദേശത്തുള്ള മൂന്നു ഗ്രാമങ്ങള്‍ 1962-ല്‍ ഇന്ത്യയുടെ കൈവശമായതോടെയാണ് ഈ പ്രദേശം തര്‍ക്കത്തിനാധാരമായത്. അതിര്‍ത്തിയായി പരിഗണിച്ചു വന്ന ശാരദാനദിയില്‍ (നേപ്പാളിന് ഇത് മഹാകാളീനദിയാണ്), 1997-ല്‍ ജലവൈദ്യുത പദ്ധതിയുണ്ടാക്കാനുള്ള നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു.

തജ്കിസ്ഥാനുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതോടെ, ചൈന തങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളുടെ എണ്ണം പതിമൂന്നായി കുറച്ചിരിക്കുകയാണ്. ഇന്ത്യ പങ്കാളിയായ തര്‍ക്കങ്ങള്‍ അതേപടി തുടരുകയും മറ്റുരാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചൈന പരിഹരിക്കുകയും ചെയ്താല്‍ ‘വലിയ വഴക്കാളിപ്പട്ടം’ (ശരിയായോ തെറ്റായോ) ഇന്ത്യയുടെ മേല്‍ പതിയും. വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല. സ്പര്‍ധയിലിരിക്കുന്ന രണ്ടു പേര്‍ക്കും അംഗീകൃതമായ സമവായം ഉണ്ടാവണമെങ്കില്‍ രണ്ടു കൂട്ടരും ത്യാഗത്തിന് തയ്യാറാവാതെ തരമില്ലല്ലോ. ഇന്ത്യയുള്‍പ്പെടുന്ന തര്‍ക്കങ്ങളുടെ പട്ടികയിലൂടെ കണ്ണോടിച്ചാല്‍, പകുതിയിലധികവും കൊടും തണുപ്പുറഞ്ഞു കിടക്കുന്ന ഉപയോഗരഹിതമായ ഭൂഭാഗങ്ങള്‍ക്കു വേണ്ടിയാണെന്നു കാണാം. പെട്ടെന്നൊരുനാള്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ ഏതെല്ലാം പ്രദേശമാവും “കൊണ്ടു പോട്ടെ!” എന്ന് നിങ്ങള്‍ കരുതുക?

Labels: ,

Thursday, August 09, 2007

ഇന്നു കടം, നാളെ രൊക്കം!

സീയാറ്റിലിലെ കേരള അസോസിയേഷന്‍ വര്‍ഷാവര്‍ഷം ജൂലൈ മാസത്തില്‍ അംഗങ്ങള്‍ക്കായി പിക്നിക് നടത്താറുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വച്ചാണ് സാധാരണയായി പുതുതായി സീയാറ്റിലില്‍ വന്നവര്‍ സൌഹൃദങ്ങള്‍ തുടങ്ങുകയും പഴമക്കാര്‍ സൌഹൃദങ്ങള്‍ പുതുക്കുകയും ചെയ്യുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ഉല്ലസിക്കുവാന്‍ തക്കവിധം സൌഹൃദസല്ലാപങ്ങളും മത്സരങ്ങളും മത്സരേതര കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, വിജയിക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മറ്റും വാരിക്കോരി കൊടുക്കുവാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മാത്രമേ സംസാരിക്കാവൂ തുടങ്ങിയ ചെറിയ ചെറിയ നിഷ്കര്‍ഷകളിലൂടെ മലയാളത്തോട് കുട്ടികള്‍ക്കുള്ള പ്രതിപത്തി നിലനിറുത്താനും പിക്നിക് ഉപകരിക്കുന്നു. ഇതിനെല്ലാമുപരി, പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും മറ്റു ലഘു ഭക്ഷണ/പാനീയങ്ങളും അസോസിയേഷന്‍റെ ചെലവില്‍ നല്‍കാറുമുണ്ട്.

ഭക്ഷണം സൌജന്യമായി നല്‍കുന്നു എന്നു പറഞ്ഞെങ്കിലും, അതിലൊരു ചെറിയ ഫുട്നോട്ട് കൂടി ഉള്‍പ്പെടുത്തണം എന്ന് പറയേണ്ടതില്ലല്ലോ. ദിവസം മുഴുവന്‍ നിറയുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും മൂകസാക്ഷിയായി, ഒരു സംഭാവനപ്പെട്ടി, പിക്നിക് നടക്കുന്ന പാര്‍ക്കിന്‍റെ ഒരു മൂലയിലുണ്ടാവും. പിക്നിക് സംഘടിപ്പിക്കുന്നതിന്‍റെ ചെലവുകള്‍ (പാര്‍ക് റിസര്‍വു ചെയ്യുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ വാങ്ങുക, ഭക്ഷണം തരപ്പെടുത്തുക) സ്വമേധയായുള്ള സംഭാവനകളിലൂടെ അംഗങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടണമെന്നതാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്.



ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പലവട്ടം അസോസിയേഷന്‍ ഭാരവാഹിയായ അനുഭവം വച്ച്, ഈ മാതൃക ഒരിടത്തും വിജയിക്കില്ല എന്ന സ്വാഭാവികമായ അനുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. മൊത്തം ചെലവിന്‍റെ പത്തു മുതല്‍ ഇരുപത് ശതമാനം വരെ മാത്രമേ സംഭാവന എന്ന രീതിയില്‍ അസോസിയേഷനു ലഭിച്ചിരുന്നുള്ളൂ. അതില്‍ തന്നെ, പകുതിയിലധികവും ഭാരവാഹികള്‍ തന്നെ നല്‍കുന്ന സംഭാവനയത്രേ!

അങ്ങനെയിരിക്കവേയാണ് ഞാന്‍ റ്റെറാ ബൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എസ്പ്രസോയും, സാന്‍ഡ്‍വിചുകളും, ഡിസേര്‍ടുകളും, കോഫിയും സൌജന്യമായി കൊടുക്കുന്ന കട! പൂര്‍ണ്ണമായും സൌജന്യം എന്നു പറഞ്ഞുകൂട: മനസ്സുണ്ടെങ്കില്‍ പണം കൊടുത്താല്‍ മതി. അവരുടെ സൈറ്റു പ്രകാരം,
Terra Bite Lounge is an upscale voluntary payment cafe/deli. Patrons choose what to pay, and are encouraged to pay what they would elsewhere. We also cheerfully serve those who cannot pay, in a non-stigmatizing customer setting, with no political or religious message, and with full-time availability.
ഫ്രീ കിട്ടിയാല്‍ ഫീനോളും കുടിക്കുന്ന തരക്കാരെ ഈ വരികളിലൂടെയാണ് അവര്‍ അകറ്റി നിറുത്തുന്നത്:
We exclude those who ruin the experience for others.
ഇതു മാത്രമോ, ഈ കടയ്ക്കുള്ളില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, X-Box/PS3 ഗെയിം ഖണ്‍സോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കും. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുന്ന പേജില്‍, ഈ സം‌വിധാനം കുറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിന്‍റെ ഏതോ കോണിലല്ല ഇതു നടക്കുന്നത്, ഞാന്‍ താമസിക്കുന്നതിനടുത്തു തന്നെ. അതിനാല്‍, ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ എനിക്കു സാധിക്കുന്നു. ഇത്തരം സം‌വിധാനം മറ്റെവിടെയെങ്കിലും നിലവിലുള്ളതായി അറിയുമോ?

Labels: , ,

Monday, August 06, 2007

മിറവേള്‍ഡ് റ്റിവി



വിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.

Labels: ,

Monday, July 23, 2007

ആദിയും അന്തവും

തങ്ങളുടെ മൂന്നു മക്കളില്‍ രണ്ടാമന്, യു എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരിട്ട്, സ്കൂള്‍/കോളജ് രജിസ്റ്ററുകളില്‍ അവസാനമാക്കിയതിന്‍റെ പശ്ചാത്താപത്താലാവണം, മൂന്നാമന് ഏ-യില്‍ തുടങ്ങുന്ന പേരിടാന്‍ എന്‍റെ മാതാപിതാക്കള്‍ (മാതാവ് എന്ന് വായിക്കുക) തീരുമാനിച്ചത്. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും എന്നൊക്കെ വിചാരിച്ച് സ്വന്തം മക്കള്‍ക്ക് നല്ലനല്ല പേരു കണ്ടെത്തുന്നവരുടേയും, ഇത്രയും കഷ്ടപ്പെട്ടു കണ്ടെത്തുന്ന പേരിനെ ജീവിതകാലം വെറുക്കുന്നവരുടേയും കദന കഥ ബ്ലോഗുലോകത്തിന് പുതിയതല്ല.

ഒപ്പം പഠിച്ച അബ്ദുളും (Abdul) സുല്‍ഫിക്കറും (Zulfiqar) ആണ് എനിക്ക് നേരിട്ട് പരിചയമുള്ളവരില്‍ തങ്ങളുടെ പേരു ഇംഗ്ലീഷിലെഴുതിയാല്‍ ഒന്നാമതും അവസാനവും വരിക. ആഭയ്ക്കും (Abha) സുബിനും (Zubin) രണ്ടാം സ്ഥാനം കിട്ടി. അമ്പതിനായിരത്തിലധികമുള്ള കമ്പനി ഡയറക്റ്ററിയില്‍ തപ്പിയപ്പോള്‍ ഒന്നാം സ്ഥാനം: Aable, അവസാന സ്ഥാനം: Zyron.

മലയാളത്തിലെ പരിചിത നാമങ്ങളില്‍ ആദ്യവും അവസാനവും ആരെന്നറിയുമോ? അഖിലയും റോഹനുമാണോ?

Labels:

Friday, July 20, 2007

നൂറ്!

നൂറു ‘കാലറി’യുഷസ്സിലും, പകലു നൂറൊഴിഞ്ഞ1 കറി, ചോറുമായ്
നൂറു കാര്യമഥ ചായയൊപ്പ; മില നൂറു2കൂട്ടി ശമ സന്ധ്യയിൽ
നൂറു3 മാറിയതു പൂരിയാകുവരെ നൂറുമില്ലി മധുമോന്തണം
നൂറുതൻ ഗുണമറിഞ്ഞ മാനുഷനു നൂറുവട്ടമഭിവന്ദനം!

1. സ്റ്റാർച്ചില്ലാത്ത
2. ചുണ്ണാമ്പ്
3. മാവ്

[ചിന്ത്യത്തിലെ നൂറാമത്തെ പോസ്റ്റ്. വൃത്തം: കുസുമമഞ്ജരി]


Labels: , ,

Monday, July 16, 2007

ഒന്നാം ബഞ്ചിലിരിക്കേണം, ഒന്നാമനായി വളരേണം

പതിനേഴു വര്‍ഷം നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തില്‍ രണ്ടു വര്‍ഷം മാത്രമാണ് ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരിക്കണമെന്ന മറ്റേമ്മയുടെ ഉപദേശം എനിക്കു പാലിക്കാനായത്.

ഒറ്റക്കാലില്‍ ഏന്തിനടന്നിരുന്ന ഷാജുദീനോട് ഒന്നാം ബഞ്ചിലെ ഒന്നാം സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടുണ്ട്, ഒരിക്കല്‍. ഷാജുദീന്‍ മൂന്നില്‍ തോറ്റപ്പോള്‍ ഞാന്‍ ആരുമറിയാതെ സന്തോഷിച്ചു: അതുവരെ ഒന്നാം ബഞ്ചില്‍ രണ്ടാമതായിരുന്ന ഞാന്‍ നാലാം ക്ലാസില്‍ ഒന്നാം ബഞ്ചില്‍ ഒന്നാമതായി.

അഞ്ചാം തരത്തില്‍ പുതിയ സ്ഥലത്ത് പുതിയ സ്കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഒന്നാം ബഞ്ചില്‍ എനിക്ക് ഇടം കിട്ടിയില്ല. എന്നാലും വീട്ടില്‍ പറഞ്ഞത് ഒന്നാം ബഞ്ചില്‍ ഒന്നാമതായാണ് ഇരിക്കുന്നതെന്നാണ്. അഞ്ചിലും ആറിലും രണ്ടാം ബഞ്ചില്‍ ഒന്നാമതായി. ഏഴാം ക്ലാസില്‍ എത്തി പഴയ പടി രണ്ടാം ബഞ്ചില്‍ ഒന്നാമതായി ഇരിപ്പുറപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇബ്രാഹിം കുഞ്ഞു സാര്‍ എനിക്ക് ഒന്നാം ബഞ്ചില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് പ്രമോഷന്‍ തന്നു.

എട്ടും ഒമ്പതും ക്ലാസുകളില്‍ ഒന്നാം ബഞ്ചിലിടം കിട്ടിയെങ്കിലും സ്ഥാനം രണ്ടാമതായിരുന്നു. പത്താം ക്ലാസില്‍ ബഞ്ച്: 2, സ്ഥാനം: 1 എന്നായി മാറി.

കോളജില്‍ പ്രി-ഡിഗ്രിക്കാര്‍ക്ക് സ്ഥിരമായി ക്ലാസ് റൂമോ ബഞ്ചുകളില്‍ സ്ഥിരം സ്ഥാനമോ ഉണ്ടാവാറില്ലായിരുന്നു. എന്നാലും ഒരിക്കല്‍ പോലും ഒരു ക്ലാസിലും ഒന്നാം ബഞ്ചില്‍ ഒന്നാമതായ ഓര്‍മ്മയില്ല. ഡിഗ്രിക്കാര്‍ക്ക് ഏതാണ്ട് സ്ഥിരമായ ക്ലാസുറൂം ഉണ്ടാവാറുണ്ട്. അങ്ങനെ, ഡിഗ്രിക്കാലത്ത് ഞാന്‍ മൂന്നാം ബഞ്ച്ചില്‍ (അവസാന ബഞ്ച്) ചിലപ്പോള്‍ ഒന്നാമതായും മറ്റു ചിലപ്പോള്‍ രണ്ടാമതായും ഇരുന്നു.

സ്ഥിരം ക്ലാസ് റൂമും ബഞ്ചില്‍ സ്ഥിരം സ്ഥാനവുമുള്ള പോസ്റ്റു ഗ്രാജ്വേഷന് അവസാന ബഞ്ചില്‍ ആദ്യ സ്ഥാനത്തായി ഞാന്‍ (അവിടം വരെയെത്തിയപ്പോഴേയ്ക്കും ബഞ്ചു മാറി കസേരയായിരുന്നു).

ഇനി ഇതൊക്കെ ആലോചിച്ചിട്ട് കാര്യമുണ്ടോ?

ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു കൂട. ബിസിനസ് വീക്ക് എന്ന വാരികയില്‍ വന്ന ഈ ലേഖനമനുസരിച്ച്, മീറ്റിംഗുകളില്‍ നമ്മള്‍ പറയുന്നത് ആള്‍ക്കാര്‍ വിലവയ്ക്കണമെങ്കില്‍, നമ്മള്‍ എന്തു പറയുന്നു എന്നതിനോളം തന്നെ (അതോ അതിലുമുപരിയോ) എവിടെ ഇരിക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നുവത്രേ.

വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഇതാ ചില വാചകത്തുണ്ടുകള്‍:

The moral of the story: Where you sit influences where you stand. ... As a rule, leaders like to sit at the end of the table facing the exit so no one can sneak up on them. ... sitting opposite the person leading the meeting tend to be Grumpy or Doc, or a combination of the two... Grumpy is openly argumentative and may be hard to control. Doc is the person who faces off against the leader to show off his or her intelligence. ... The person who sits on the leader's right is Happy—a yes-man. ... Managers should, for instance, place potential foes on their right. Suspected brownnosers may offer more frank opinions if they are on the opposite sides of a table.
ജോലിയുടെ ഭാഗമായി മീറ്റിംഗില്‍ പങ്കെടുക്കേണ്ടാത്തവരും ആണ്ടിലൊരിക്കലോ ആഴ്ചയിലൊരിക്കലോ ഒരു ടീം മീറ്റിംഗ് മാത്രമുള്ള ജോലിയുള്ളവരും മീറ്റിംഗില്‍ എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല എന്നു പറഞ്ഞു ഇതിനെ പുച്ഛിച്ചു തള്ളിയേക്കാം. ‘ഒന്നാമനായി വളരുന്നതു’ പോട്ടെ, ദിവസം അഞ്ചു മീറ്റിംഗ് വീതമെങ്കിലും (മൂന്നെണ്ണം ആഹാരത്തിനു മുമ്പും രണ്ടെണ്ണം ആഹാരത്തിനു ശേഷവും) കഴിക്കുന്ന ഈയുള്ളവന്‍റെ ആരോഗ്യനില, ഈ ഉപദേശം സ്വീകരിച്ചാലെങ്കിലും നന്നാവുമോ എന്നു നോക്കട്ടെ.

Labels:

Thursday, July 05, 2007

വര്‍ഷങ്ങള്‍ പോയതറിയുമ്പോള്‍

1992 ജൂലായ് 4 ശനി

മറ്റു പണിയെന്നും കണ്ടെത്താനായില്ല എന്നതുകൊണ്ട് ചന്തയില്‍ പോകേണ്ടി വന്നു. വാളമീന്‍ വാങ്ങി, 8 രൂപയ്ക്ക്. പക്ഷേ, പ്രതീക്ഷിച്ച പ്രതികരണം തന്നെ: മീന്‍ കൊള്ളൂല്ലാ പോലും. തിരക്കുകള്‍ക്കിടയില്‍ മീന്‍ നല്ലതോ ചീത്തയോ എന്ന് പഠിക്കാന്‍ പറ്റീട്ടില്ല എന്ന് മറുപടി.

കിഷോറിന്‍റെ കത്തുവന്നു. പ്രസാദണ്ണന് ഒരു കത്തയച്ചു.

ഉച്ചയ്ക്കു ശേഷം മെച്ചപ്പെട്ട ഉറക്കം കാഴ്ചവച്ചു. അഗാസി-മക്കെന്‍‍റോ കളി കണ്ടു. വൈകുന്നേരം ഷട്ടില്‍ കളിക്കിടയില്‍ അഭിലാഷുമായി ഭീകര സംഘട്ടനം. സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുസ്തകം കാണുന്നില്ല. തീയിട്ടെന്നാണ് റിപ്പോര്‍ട്ട്.

വൈകുന്നേരത്ത് അപ്പച്ചിയും ഭര്‍ത്താവും വന്നിരുന്നു. അങ്ങേര്‍ക്ക് എന്നെ കണ്ണെടുത്താല്‍ കണ്ടൂട. എനിക്കാണെങ്കില്‍ അതിലൊട്ടു വിഷമവുമില്ല എന്ന കാര്യം പുള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്.

സ്റ്റെഫി-സെലസ് മത്സരം നടക്കുന്നു. കറണ്ടുകട്ട് 8-8:30 ആയതിനാല്‍ അവസാന നിമിഷങ്ങള്‍ കാണാന്‍ പറ്റിയേക്കും.

2007 ജൂലായ് 4 ബുധന്‍

ചന്തയില്‍ പോയില്ല. ആരുടേയും കത്തു വന്നില്ല, ആര്‍ക്കും കത്തയച്ചുമില്ല. ഉച്ചയ്ക്കുറങ്ങിയില്ല. ആരോടും അടിവച്ചില്ല. ആരും വിരുന്നു വന്നില്ല. കറണ്ടുകട്ടും ഇല്ല.

രാവിലെ 8 മുതല്‍ 11 വരെ ക്രിക്കറ്റ് കളിച്ചു. ഉച്ചയ്ക്ക് ജെസ്റ്റീന്‍-സെറീന മത്സരത്തിന്‍റെയും നാഡാല്‍-സോഡെറിംഗ് മത്സരത്തിന്‍റെയും പ്രധാന ഭാഗങ്ങള്‍ കണ്ടു.

Labels:

Monday, June 25, 2007

മലയാളം പാന്‍‍ഗ്രാം

ഭാഷയിലെ എല്ലാ അക്ഷരങ്ങളും ഒരു തവണയെങ്കിലും ഉപയോഗിച്ചുണ്ടാക്കുന്ന വാചകത്തിനെയാണ് പാന്‍‍ഗ്രാം എന്ന് വിളിക്കുന്നത്. മുപ്പത്തിമൂന്ന് അക്ഷരങ്ങളുള്ള The quick brown fox jumps over a lazy dog എന്നതായിരിക്കണം ഒരു പക്ഷേ സാങ്കേതികവിദ്യയില്‍ പ്രയോഗ സാധുതയുണ്ടായതും അധികമായി ഉപയോഗിച്ചതുമായ ആദ്യത്തെ ഇംഗ്ലീഷ് പാന്‍‍ഗ്രാം. ഈ വാചകത്തില്‍, o നാലു പ്രാവശ്യവും a, e, r, u എന്നിവ രണ്ടു പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.

ഇതില്‍ ചെറിയ വ്യതിയാനം വരുത്തിയെടുത്ത, മുപ്പത്തഞ്ച് അക്ഷരങ്ങള്‍ ഉള്ള The quick brown fox jumps over the lazy dog എന്ന വാചകമാണ് വിന്‍ഡോസ്, ഇംഗ്ലീഷുഭാഷയിലെ മാതൃകാ (sample) വാചകമായി അതിലെ പ്രോഗ്രാമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യം ഇരുപത്താറ് അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് പാന്‍‍ഗ്രാമുകളും ദുര്‍ല്ലഭമല്ല.

റ്റെക്നികല്‍ അലേര്‍ട്ട് (വേണമെങ്കില്‍ ഇതൊഴിവാക്കിയും ഈ ലേഖനം വായിക്കാം എന്നര്‍ഥം): കൂട്ടത്തില്‍ പറയട്ടെ, വിന്‍ഡോസില്‍ റ്റ്രൂ റ്റൈപ്പ് ഫോണ്ടുകളില്‍ ഫോണ്ട് വ്യൂഅര്‍ പ്രോഗ്രാം Jackdaws love my big sphinx of quartz എന്ന പാന്‍‍ഗ്രാം ആണ് ഉപയോഗിച്ചിരുന്നത്. അത് വിസ്തയില്‍ ഒഴിവാക്കിയെന്ന് മൈക്കില്‍ കാപ്ലാന്‍ പറയുന്നു. ഇപ്പോള്‍ വിവിധ ഭാഷകളില്‍ ഈ വാചകം ലോകലൈസ് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെയും ഇവിടെയും വായിക്കുക (ഹിന്ദിയില്‍ ഇത് सारे जहाँ से अच्छा हिंदोस्तां हमारा ആണ്).

ജാപ്പനീസിനും ഹീബ്രുവിനും ഥായിക്കുമുള്‍പ്പടെ മുപ്പത്തഞ്ചോളം ഭാഷകളിലെ പാന്‍‍ഗ്രാമുകള്‍ വിക്കിപ്പീടിയയിലുണ്ട്. മലയാളത്തിനും വേണ്ടേ ഒരെണ്ണം. ബ്ലോഗിലെ സാഹിതീവല്ലഭര്‍ എന്തു പറയുന്നു?

Labels:

Sunday, June 17, 2007

വിദ്യാരംഭം

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നെഴുതി ഇന്നു രാവിലെ അച്ചു വിദ്യാരംഭം കുറിച്ചു.

ഒരു കുഞ്ഞു മുണ്ടും നേര്യതും ഉടുപ്പിച്ച് ചെറിയൊരു മാലയിട്ടു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കമ്മലും വേണമത്രേ!

Labels:

Friday, June 15, 2007

പലനാള്‍ കള്ളന്‍

വെറുതേയിരുന്നു പാട്ടു കേട്ടുകൊണ്ടിരുന്ന അച്ചുവിനെ പാര്‍ക്കില്‍ കൊണ്ടുപോയി അത്യധ്വാനം ചെയ്യിപ്പിച്ചിട്ട് തിരിച്ചു വന്ന് റ്റി. വി. ഭാഷ ഇംഗ്ലീഷിലേയ്ക്ക് മാറ്റിയാലോയെന്നാലോചിച്ച് റിമോട്ടില്‍ കൈ വച്ചപ്പോഴാണ് അത് സംഭവിച്ചത്:

“ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്കു മനുഷ്യാ!”

കേട്ടു നല്ല പരിചയമുള്ള സ്വരമാണെങ്കിലും, ഇതാരാണ് ഇത്ര സ്നേഹമില്ലാതെ സംസാരിക്കുന്നതെന്നറിയാന്‍ ചുറ്റും നോക്കിയ എനിക്ക് കാണാന്‍ കഴിഞ്ഞത്, “അമ്മേ, ദേവി”-യില്‍ ദേവിയായി അഭിനയിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന സീരിയല്‍ നടിയെപ്പോലെ സംഹാരരുദ്രരൂപം പൂണ്ടെന്ന് വരുത്തി നില്‍ക്കുന്ന നല്ലപാതിയെയാണ്. ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നത് ആത്മഹത്യാപരമാണെന്ന് അറിയാവുന്നതുകൊണ്ട്, ഞാന്‍ തല്ക്കാലം നിശ്ശബ്ദത പാലിച്ചു.

“കഷ്ടം, മാന്യന്‍ വന്നിരിക്കുന്നു!”

എനിക്ക് കാര്യം മനസ്സിലാവുന്നില്ല. എന്തായിരിക്കും കാരണം? അടുത്ത കാലത്തൊന്നും മാന്യത കുറഞ്ഞ എന്തെങ്കിലും ചെയ്തതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. കാര്യമെന്തെന്ന് ഉടന്‍ അന്വേഷിക്കുന്നത് ബുദ്ധിയല്ല. അതിനാല്‍ തന്നെ ഞാന്‍ സ്പോര്‍ട്സ്‍സെന്‍റര്‍ കാണാനിരുന്നു.

നേരമേറെ കഴിഞ്ഞിട്ടും, “ഉറങ്ങുന്നില്ലേ?” എന്ന ചോദ്യം പോയിട്ട്, അമ്മയുടെയും കുഞ്ഞിന്‍റെയും അനക്കം പോലും കേള്‍ക്കാതായപ്പോള്‍ റ്റി. വി. ഓഫ് ചെയ്ത് ഞാനും ഉറങ്ങാന്‍ പോയി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. മാനേജര്‍ റിവ്യൂ സ്കോര്‍ തന്നിട്ട് പറയുന്നതു പോലെയാണിത്: “ശ്രമിച്ചാല്‍ ഇതിലും നല്ല റിവ്യൂ കിട്ടാവുന്നതേയുള്ളൂ!”

“ഇതിലും കൂടുതല്‍ എന്താണ് ചെയ്യേണ്ടത്?”
“റ്റ്രൈ റ്റു എക്സീഡ് എക്സ്പെക്റ്റേഷന്‍സ് ഇന്‍ ഓള്‍ ഫ്രന്‍റ്സ്. മീറ്റിംഗ് ഓള്‍ യുവര്‍ ഗോള്‍സ് ആന്‍ഡ് എക്സീഡിംഗ് ഇന്‍ സം ഒഫ് ദെം ഈസ് നോട്ട് ഗുഡ് ഇനഫ്!”

പിറ്റേന്ന് രാവിലേയ്ക്ക് ഞാന്‍ ഇക്കാര്യം മറന്നിരുന്നില്ലെങ്കിലും മട്ടും ഭാവവും കണ്ടിട്ട്, മാന്യനാവാനുള്ള ആഹ്വാനത്തെപ്പറ്റി ഭാര്യ ഓര്‍ക്കുന്നതായി തോന്നിയില്ല.

ഓഫീസിലേയ്ക്കിറങ്ങും മുമ്പ് പത്രങ്ങളും മറ്റും ഒന്നു ഓടിച്ചു നോക്കാം എന്നു വച്ച് കമ്പ്യൂട്ടറിനുമുന്നില്‍ ചെന്നിരുന്ന എന്നെ എതിരേറ്റത് ഒരു മെസേജ് ബോക്സ് ആണ്. ഒരു നോവലെഴുതാനും മാത്രമുള്ള വിശേഷങ്ങളുള്‍ക്കൊള്ളിച്ച് പടച്ചു വിടാറുള്ള, താഴെ ചിത്രത്തില്‍ കാണുന്ന മാതിരിയുള്ള, വല്ല എക്സല്‍ മെസേജും ആയിരിക്കും എന്നു കരുതി അവഗണിക്കാമെന്ന് വച്ചു.



(എക്സല്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

(പൊടിക്കൈ: നേരമില്ലാത്ത നേരത്ത് ഏതെങ്കിലും ആപ്ലിക്കേഷന്‍ നിങ്ങളുടെ മുന്നില്‍ ഒരു മെസേജ് ബോക്സ് തുറന്നു വച്ചാല്‍, ആ മെസേജ് ബോക്സില്‍ ക്യാന്‍സല്‍ ബട്ടന്‍ ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കാനില്ല, നേരേ ക്യാന്‍സല്‍ അമര്‍ത്തിക്കോളൂ. യാതൊന്നും സംഭവിക്കില്ല [സംഭവിച്ചു കൂട!] എന്നാല്‍ മെസേജ് ബോക്സില്‍ യെസ്/നോ ചോദ്യമാണെങ്കില്‍ ചോദ്യം വായിച്ചു നോക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.)

അങ്ങനെ മൌസ്, ക്യാന്‍സല്‍ ബട്ടന്‍റെ അരികിലേയ്ക്ക് യാന്ത്രികമായി നീങ്ങിയപ്പോഴല്ലേ വെണ്ടയ്ക്കാ വലിപ്പത്തില്‍ NOTICE എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്. മാത്രമല്ല, ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ എന്ന തലക്കെട്ടും.

നോട്ടീസിലെ ആദ്യവാചകം വായിച്ച് ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്ന മനസ്സ് ഹുതാശനശ്ചന്ദനപങ്കശീതളമല്ലാതായിത്തീര്‍ന്നു. എന്നിട്ട് മനസ്സിരുത്തി നോട്ടീസ് മുഴുവന്‍ വായിക്കാനാരംഭിച്ചു:



(ഡ്രൈവ്ക്ലീനര്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

അപ്പോള്‍ ഇതായിരുന്നല്ലേ, “നന്നാവാന്‍ നോക്കൂ മനുഷ്യാ!” എന്ന ഉപദേശത്തിനു പിന്നിലെ ഗുട്ടന്‍സ്.

ഇതേപ്പറ്റി ഏകാംഗ കമ്മീഷന്‍ അന്വേഷണം തുടങ്ങുന്നതിനു മുമ്പ്, ഇതു തന്നെയാണ് പ്രതി എന്ന് ഉറപ്പു വരുത്തി. (ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നതില്‍ അര്‍ഥമില്ലാത്തതു പോലെ, പ്രതി ഇതല്ല എങ്കില്‍ വെറുതേ അന്വേഷിച്ച് സമയം കളയുന്നതെന്തിന്?)

ജോലിയും കുടുംബവും തകരാന്‍ എന്തിന് സൈറ്റുകള്‍ തോറും കയറിയിറങ്ങണം, ഇതുപോലുള്ള രണ്ട് സ്വയമ്പന്‍ മെസേജ് ബോക്സുകള്‍ കാണിച്ചാല്‍ പോരേ? ഈ മെസേജ് വന്നത് മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ നിന്നാണെന്നും (അല്ലാതെ സത്യമായിട്ടും മറ്റേ സൈറ്റുകളില്‍ നിന്നല്ല എന്നും), ഡ്രൈവ് ക്ലീനര്‍ എന്നത് ‘സിസ്റ്റം ക്ലീനിംഗ്’ എന്ന പേരില്‍ ഉപയോക്താക്കളെ പറ്റിച്ചും (ഇതുപോലെ) പേടിപ്പിച്ചും ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്ന സ്പൈവെയറാണെന്നും തെളിവു സഹിതം ബോധ്യപ്പെടുത്താന്‍ അധിക സമയം വേണ്ടി വന്നില്ല എന്നു പറയുന്നത് അമ്മയാണെ അതിശയോക്തിയല്ല.

Labels: , ,

Wednesday, June 13, 2007

ഭൂരിപക്ഷത്തിനു തെറ്റിയാല്‍

When great changes occur in history, when great principles are involved, as a rule the majority are wrong. The minority are right.
എന്ന് Eugene V. Debs എവിടെയോ പറഞ്ഞിട്ടുണ്ടത്രേ.

ഒരു വിഷയത്തിനുമേല്‍ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണല്ലോ, ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷ തീരുമാനം പോലെ നടക്കട്ടെ എന്ന സമവായം ഉയര്‍ന്നുവരുന്നത്.

ഭൂരിപക്ഷ തീരുമാനം പുനര്‍വിചിന്തനത്തിനെടുക്കാത്ത ഏതെങ്കിലുമൊക്കെ കൂട്ടങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവാനിടയില്ല. ഈ കൂട്ടങ്ങളിലെ അംഗത്വം ചിലപ്പോള്‍ നാം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നവയാവും, മറ്റു ചിലപ്പോഴാകട്ടെ നമ്മില്‍ അടിച്ചേല്‍‍പ്പിക്കപ്പെടുന്നവയും. നാളുകള്‍ (ദിവസങ്ങളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയോ) കഴിയുമ്പോള്‍ ഈ തീരുമാനങ്ങളില്‍ ചിലതെങ്കിലും ഒരു പുനരാലോചനയ്ക്കായി നമ്മുടെ മുന്നില്‍ വന്നു നിന്നേക്കാം.

കൂട്ടായി എടുത്ത തീരുമാനം ശരിയായിരുന്നാല്‍ പിന്നീടൊരിക്കലും നമ്മളില്‍ പലരും ആ തീരുമാനത്തെപ്പറ്റിയോ ആ തീരുമാനം എടുക്കുവാനുണ്ടായ കാരണത്തെപ്പറ്റിയോ അധികം ആലോചിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, താനുള്‍പ്പെടെയുള്ള ഒരു കൂട്ടം ഭൂരിപക്ഷാഭിപ്രായം നോക്കിയെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നുവരുമ്പോഴാണ് നാം അതേപ്പറ്റി കൂടുതലാലോചിക്കുന്നതും തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും.

നിങ്ങള്‍ കൂടി യോജിച്ച് ഭൂരിപക്ഷത്തോടൊപ്പം എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലാവുന്നു എന്നു കരുതുക. ഇതിനെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പല പാതകളുമുണ്ട്. ഉദാഹരണമായി,

നിഷേധം: അന്നത്തെ പരിമിതമായ അറിവ് മൂലമാണ് തെറ്റായ തീരുമാനമെടുത്തതെന്നും, ഇതേ സാഹചര്യങ്ങളില്‍, ഇതേ അറിവ് വച്ച് നിങ്ങള്‍ ഇതേ തീരുമാനമേ എടുക്കാന്‍ സാധ്യതയുള്ളൂ എന്നും വിലയിരുത്തി ഫയല്‍ മടക്കുക.

ആരോപണം: തന്‍റെ തീരുമാനത്തെ, മറ്റൊരാളുടെയോ, മറ്റുപലരുടേയുമോ അഭിപ്രായം തെറ്റായ രീതിയില്‍ സ്വാധീനിച്ചെന്നും, തനിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം കുറവായിരുന്നുവെന്നും ആരോപിക്കുക.

നിരാശ: തീരുമാനമെടുക്കേണ്ട സന്ദര്‍ഭത്തില്‍ ദീര്‍ഘവീക്ഷണമില്ലായ്മ കാണിച്ചതില്‍ പരം അബദ്ധം ജീവിതത്തിലുണ്ടാവാനില്ലെന്നും, പൊതുവേ വിവേകശാലിയെന്ന് കരുതിയിരുന്ന തനിക്ക് എങ്ങനെയാണ് ഇത്തരം അബദ്ധ തീരുമാനങ്ങളോടൊപ്പം യോജിക്കാന്‍ കഴിഞ്ഞതെന്നും ഓര്‍ത്ത് നിരാശയില്‍ മുങ്ങുക.

ദേഷ്യം: മേലില്‍ അക്കാര്യം സംസാരിച്ചു പോകരുതെന്ന് ശഠിക്കുക. ആ വിഷയം ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവരോട് ദേഷ്യപ്പെടുകയും അവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുക.

സമ്മതം: അന്ന് ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള തന്‍റെ തീരുമാനം തെറ്റായെന്ന് നിരുപാധികം സമ്മതിക്കുക.

കാലം തെറ്റെന്ന് തെളിയിക്കാത്ത തീരുമാനങ്ങളെടുക്കുന്നത് ചില്ലറക്കാര്യമല്ല. അതിന്, ചെറുതല്ലാത്ത ദീര്‍ഘവീക്ഷണം ആവശ്യമാണ്. നമ്മളില്‍ പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിട്ടുള്ളവരായിരിക്കുമല്ലോ. നിങ്ങളുടെ ഇഷ്ട സമരായുധം നിഷേധമോ സമ്മതമോ?

Labels: ,

Monday, May 21, 2007

കമന്‍റിനും ക്രമനമ്പര്‍

ഒരു ബ്ലോഗു തുടങ്ങി രണ്ടു നാലു പോസ്റ്റൊക്കെയിട്ട് കമന്‍റു വരുന്നതും നോക്കിയിരിക്കുമ്പോള്‍ ബൂലോകത്ത് ഒരു മാഫിയാമണമടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ഉല്‍കണ്ഠയൊക്കെ അതിജീവിച്ച്, കിട്ടുന്ന കമന്‍റൊക്കെ എണ്ണിപ്പെറുക്കി നാളുകള്‍ തള്ളി നീക്കുമ്പോള്‍, ഒരു കമന്‍റു പ്രളയമുണ്ടായാലോ?

അപ്പോള്‍ വരും, കഴുകന്‍ കണ്ണുകളുമായി ചിലര്‍. അമ്പതാമത്തെയും നൂറ്റമ്പതാമത്തെയും കമന്‍റുകൊണ്ട് തൃപ്തിപ്പെടുന്ന ചിലര്‍, നൂറ്, ഇരുനൂറ് എന്നിവ മാത്രമടിക്കുന്ന ചിലര്‍, ഇരുനൂറ്റമ്പത്, അഞ്ഞൂറ് എന്നിവയില്‍ മാത്രം കണ്ണുള്ള ചില വമ്പന്മാര്‍ വേറേയും. ചിലര്‍ ഒറ്റയ്ക്കാക്രമിക്കുന്നവരാണെങ്കില്‍, മറ്റുചിലരാവട്ടെ, കൂട്ടത്തോടെ ആക്രമിക്കുന്നവരാകുന്നു. ചില എഴുത്തുകാര്‍ക്ക് ഈ കമന്‍റ് പ്രളയം ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് ഇതിനോട് വലിയ തൃപ്തിയില്ല. കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, ഞാനായിട്ട് വേണ്ടെന്നു പറയുന്നില്ല എന്നുള്ളവരാണ് അധികവും. ഒരു കാര്യത്തില്‍ തര്‍ക്കമില്ല: കമന്‍റ് സങ്കീര്‍ണ്ണമാണ്.

ദേഹം നോക്കാതെ കമന്‍റു തൊഴിലാളികള്‍ അത്യദ്ധ്വാനം ചെയ്യുന്ന ബ്ലോഗുകളുടെ ഉടമകള്‍ക്ക് വേണ്ടിയാകുന്നു ഈ കുറിപ്പ്. അധികം കമന്‍റു കിട്ടാത്ത ബ്ലോഗര്‍മാരും ഈ വിദ്യ ഉപയോഗിച്ചാല്‍ എളുപ്പം കമന്‍റുകള്‍ സ്വന്തമാക്കാം. ഇത് വായിച്ചു പുച്ഛിച്ചു തള്ളുന്നവരുടെ ബ്ലോഗുകളില്‍ അടുത്ത ആറുമാസം കമന്‍റു വീഴാനുള്ള സാധ്യത വിരളമാണ്.

കമന്‍റുകള്‍ക്ക് എങ്ങനെ ക്രമനമ്പര്‍ നല്‍കാം എന്നാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇതുകൊണ്ടുള്ള പ്രയോജനമെന്തെന്നോ? പോസ്റ്റുനോക്കുന്നയാള്‍ക്ക് ഇതുവരെ എത്ര കമന്‍റായി എന്നും താന്‍ ഇട്ട (അഥവാ ഇടാന്‍ പോകുന്ന) കമന്‍റ് ഏതെങ്കിലും നാഴികക്കല്‍ക്കമന്‍റ് ആവുമോ എന്നും എളുപ്പം മനസ്സിലാവുന്നു. ഇതുമൂലം ആ പോസ്റ്റിലെ കമന്‍റിന്‍റെ എണ്ണം കൂടുന്നതെങ്ങനെ എന്ന് നോക്കാം:

ബൂലോകത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വായനക്കാരന്‍റെ അല്ലെങ്കില്‍ വായനക്കാരിയുടെ (വക്കാരിയുടെയല്ല) സ്ഥാനത്ത് നിങ്ങളെ സങ്കല്പിക്കുക. തേങ്ങ തിരുവുന്നതിനെപ്പറ്റിയെഴുതിയ പോസ്റ്റില്‍ ആരൊക്കെയോ ചേര്‍ന്ന് 24 കമന്‍റുകള്‍ അടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു കമന്‍റിടണം എന്ന തോന്നല്‍ വരാതിരിക്കുമോ?

സങ്കല്പ പുഷ്പക വിമാനത്തിലേറിയ സ്ഥിതിയ്ക്ക് നമുക്ക് അല്പം കൂടി മുന്നോട്ടു പോകാം. നിങ്ങള്‍ 25 അടിച്ചു പോയ ആ പോസ്റ്റ് പതിനഞ്ചുമിനിറ്റു കഴിഞ്ഞപ്പോല്‍ തൊഴിലാളികള്‍ കീഴടക്കി എന്നും സങ്കല്പിക്കുക. ഭാഗ്യം നിങ്ങളുടെ കൂടെ ആയതുകൊണ്ട്, നിങ്ങള്‍ക്ക് നൂറടിക്കാനായി ‘യാരോ ഒരാള്‍’ തൊണ്ണൂറ്റി ഒമ്പതാം കമന്‍റിട്ടിട്ടു പോയിരിക്കുന്നു. സമയം കളയാതെ നിങ്ങള്‍ നൂറടിക്കുന്നു. ഇനിയും സങ്കല്പയാത്ര തുടരുക. നിങ്ങള്‍ തന്നെ ഇരുനൂറാമത്തെയും മുന്നൂറ്റമ്പതാമത്തെയും കമന്‍റ് ആ പോസ്റ്റില്‍ ഇടുന്നു.

രണ്ടാഴ്ച കഴിഞ്ഞൊരു വെള്ളിയാഴ്ച (നിങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ജീവിക്കുന്നയാളാണെങ്കില്‍ വ്യാഴാഴ്ച) കൂട്ടുകാരോടൊത്ത് അതുമിതും പറഞ്ഞിരിക്കുന്നതിനിടയില്‍, വിഷയം കമന്‍റോളജി ആവുകയും നാഴികക്കല്‍ക്കമന്‍റുകളിടുന്നതില്‍ നിങ്ങളുടെ പ്രാഗത്ഭ്യം നിങ്ങള്‍ വിളിച്ചു കൂവുകയും ചെയ്യുന്നു. എന്തിനേറെപ്പറയുന്നു, കൂട്ടുകാര്‍ തെളിവാവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ പോസ്റ്റു വീണ്ടും തപ്പിയെടുക്കുന്നു. നാളിതുവരെ 640 കമന്‍റുകള്‍ വീണ ആ പോസ്റ്റിലാവട്ടെ, കമന്‍റ് ക്രമനമ്പറുകളില്ലാത്തതിനാല്‍ മുന്നൂറ്റമ്പതാം കമന്‍റ് നിങ്ങളുടേതാണെന്ന് തെളിയിക്കണമെങ്കില്‍ കുത്തിയിരുന്ന് എണ്ണിപ്പെറുക്കണമെന്ന അവസ്ഥ.

കമന്‍റു ക്രമനമ്പരിന്‍റെ ആവശ്യം മനസ്സിലായ സ്ഥിതിയ്ക്ക് നിങ്ങളുടെ ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ ഇതെങ്ങനെ സാധിക്കാം എന്നു നോക്കാം.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ വക കുസൃതികള്‍ കാണിക്കുന്നതിനു മുമ്പ് റ്റെം‍പ്ലേയ്റ്റ് ബായ്കപ്പ് ചെയ്യേണ്ടതാണ്.)

൧. ബ്ലോഗ്സ്പോട്ടിന്‍റെ ഡാഷ്ബോഡിലേയ്ക്ക് ലോഗിന്‍ ചെയ്യുക.



൨. ലോഗിന്‍ ചെയ്തു കഴിഞ്ഞ് നിങ്ങളുടെ ബ്ലോഗ് സെറ്റിംഗില്‍ ലേ ഔട്ട് എന്ന ലിങ്കില്‍ ക്ലിക്കുക.



൩. അടുത്തപടി എഡിറ്റ് എഛ്. റ്റി. എം. എല്‍ എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുകയാണ്.



൪. അടുത്ത പേജില്‍ എക്സ്പാന്‍ഡ് വിജെറ്റ് റ്റെം‍പ്ലേയ്റ്റ് എന്ന ചെക്ബോക്സ് ചെക്കു ചെയ്യുക.



൫. ഇനി, റ്റെം‍പ്ലേയ്റ്റിലുള്ളവ മുഴുവന്‍ സിലെക്റ്റ് ചെയ്യുക (മൌസ് കൊണ്ട് റൈറ്റ് ക്ലിക് ചെയ്ത് സിലെക്റ്റ് ഓള്‍ എന്നതില്‍ ക്ലിക് ചെയ്യണം). അതു കഴിഞ്ഞ് അവ കോപ്പി ചെയ്യണം (മൌസ് റൈറ്റ് ക്ലിക്, കോപ്പി).



൬. ഇങ്ങനെ കോപ്പി ചെയ്തത് ഒരു റ്റെക്സ്റ്റ് എഡിറ്ററില്‍ (നോട്പാഡ്) പേയ്സ്റ്റ് ചെയ്യുക.

൭. ഇനിയാണ് തന്ത്രപ്രധാനമായ ഭാഗം: നോട്പാഡില്‍ data:post.comments എന്ന വാക്കുകള്‍ ഉള്ള വരി കണ്ടു പിടിക്കുക. (ഇതിന് ഇങ്ങനെ ചെയ്താല്‍ മതിയാവും: നോട്പാഡ് വിന്‍ഡോയില്‍ കണ്‍‍ട്രോള്‍ കീയും ഹോം കീയും ഒന്നിച്ചമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ നോട്പാഡിന്‍റെ ആദ്യ വരിയിലെത്തി. ഇനി, കണ്‍‍ട്രോള്‍ കീയും കീബോഡിലെ F കീയും അമര്‍ത്തുക. Find എന്ന ഒരു ഡയലോഗ് മുന്നില്‍ വരും. Find what എന്ന് ചോദിക്കുന്നിടത്ത് data:post.comments എന്നത് വള്ളിപുള്ളി വിടാതെ ടൈപ്പ് ചെയ്യുക [ഇവിടുന്ന് കോപ്പി-പേയ്സ്റ്റ് ചെയ്താലും മതി]. എന്നിട്ട് Enter കീ അമര്‍ത്തുക.)

൮. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ ol , li എന്നിവ ചേര്‍ക്കുക.



൯. ഇനി, ഇരുപതോളം വരികള്‍ക്കു ശേഷം, b:loop എന്നതുള്‍പ്പെടുന്ന വരി കണ്ടു പിടിക്കുക. ഈ വരിക്ക് തൊട്ടുമുമ്പും ശേഷവും ചിത്രത്തില്‍ കാണുന്ന പോലെ li, ol എന്നിവ ചേര്‍ക്കുക (ഇവിടെ li-യ്ക്കും ol-നും മുമ്പ് കാണുന്ന / മറക്കരുത്).



൧൦. ഇനി ഇതെല്ലാം നോട്പാഡില്‍ നിന്നും കോപ്പി ചെയ്ത് ബ്ലോഗര്‍ റ്റെം‍പ്ലേയ്റ്റിലേയ്ക്ക് പേയ്സ്റ്റ് ചെയ്യുക. എന്നിട്ട് റ്റെം‍പ്ലേയ്റ്റ് സേവ് ചെയ്യുക.

കമന്‍റുകളുടെ ക്രമനമ്പറുകള്‍ റെഡി.

Labels: ,