ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 28, 2007

കക്കാനും നില്‍ക്കാനും പഠിച്ചവര്‍

നമ്മുടെ പിന്നാമ്പുറത്തു നിന്ന് കറിവേപ്പില മോഷണം പോയിട്ട് മാസം ഒന്നാവാന്‍ പോകുന്നു. യാഹുവിന്‍റെ ബ്ലോഗു മോഷണത്തെപ്പറ്റി യാഹുവിനോട് പരാതിപ്പെട്ടു. ഞാനല്ല, എന്‍റെ കാര്യസ്ഥനാണ് മോഷ്ടാവ്, അവന്‍റെ കുത്തിനു പിടിക്കൂ എന്നു യാഹു. കാര്യസ്ഥന്‍ കുത്തിനു പിടിക്കാന്‍ നിന്നിട്ടു വേണ്ടേ? കയ്യബദ്ധമാണെന്ന് കാര്യസ്ഥന്‍റെ വീട്ടുകാര്‍.

അവസാനം ഇത് വലിയ കാര്യമാക്കാതെ തരമില്ലെന്നായി. ബൂലോഗ ക്ലബ്ബു പോലൊന്നുമല്ല പ്രസ്ക്ലബ്ബ്. അവിടെ എല്ലാരും ഒന്നാണ്. എന്തൊരു സഹോദര സ്നേഹം! കണ്ടു പഠിക്കണം.

“തെളിവ്?”
“ദാ, ഈ സൈറ്റുകള്‍ നോക്കൂ!”
“ഏ. പി. റിപ്പോര്‍ട്ടു ചെയ്തോ?”
“ഇല്ല. പക്ഷേ നിങ്ങള്‍ക്കാകാമല്ലോ.”
“ആകാം, മുട്ടടി കാരണം പറ്റുന്നില്ല. അടുത്ത തവണ ഉറപ്പ്.”
“അടുത്ത തവണയോ? ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റുന്നതിന് അറുതി വരില്ലെന്നാണോ?”

യാഹുവിനെ അറിയിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കി പ്രതിഷേധിക്കാന്‍ മറ്റു വഴികള്‍ നോക്കി വരികയായിരുന്നു. മറ്റൊന്നിനുമല്ല, ഈ വഴിക്ക് പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല. തെറ്റ് തെറ്റായിക്കാണാനുള്ള ആഗ്രഹം.

നാഴികയ്ക്ക് നാല്പതുവട്ടം നാടു നന്നാവില്ല എന്നു പറഞ്ഞാല്‍ പോര, അതിനു കാരണമാവുന്നതിനെതിരെ പ്രതികരിക്കണം, പ്രതിഷേധിക്കണം.

മാര്‍ച്ച് അഞ്ചിന് ഒരു കൂട്ട പ്രതിഷേധം. ഇനിയിതാവര്‍ത്തിക്കില്ല എന്ന ഉറപ്പോടെ, മാതൃകാപരമായി, മാന്യമായി പറഞ്ഞുതീരുന്നില്ലെങ്കില്‍, മാര്‍ച്ച് അഞ്ചിനുള്ള പ്രതിഷേധത്തില്‍ എല്ലാ മലയാളം ബ്ലോഗര്‍മാരും പങ്കുചേരാന്‍ അപേക്ഷിക്കുന്നു. അതുവഴി, അടഞ്ഞുതന്നെ കിടക്കുന്ന കണ്ണുകളില്‍ അല്പം വെളിച്ചം വീഴുന്നെങ്കില്‍ വീഴട്ടെ. പരസ്യമായ കുറ്റസമ്മതം, ഖേദപ്രകടനം. പിന്നെ മുതലിന്നുടമ ആവശ്യപ്പെടുന്നെങ്കില്‍ മാന്യമായ നഷ്ടപരിഹാരം.

കമ്യൂണിറ്റിയുടെ വിഷമം മാറ്റാന്‍ മാര്‍ച്ച് രണ്ടിന് കോടതി കൂടുന്നത്രേ. മുതലുടമയുമായി ഫോണിലും മെയിലിലും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ സമൂഹത്തിനെ തലോടാനെത്തിയതാണെന്നുമാണ് തസ്കരവീരന്‍റെ അറിയിപ്പ്. എന്‍റെ ഈ-മെയിലില്‍ കിട്ടിയതായതിനാല്‍ എന്നേയും ക്ഷണിച്ചിട്ടുണ്ട് എന്നു കരുതുന്നു.

From: Vinay Chhajlani
Date: Wednesday, February 28, 2007 1:27 AM
To: wdblog@webdunia.com
Subject: Malayalam Recipe Content


Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website ( http://malayalam.yahoo.in ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani | CEO | Webdunia.com ( India) Pvt Ltd
ഉഷ്ണം ഉഷ്ണേന ശാന്തി എന്നായതു കൊണ്ടാണോ ബ്ലോഗിലെ കളവിന് ബ്ലോഗില്‍ വച്ചുതന്നെ ഒത്തുതീര്‍പ്പു നടത്തുന്നത്? സ്വന്തമായി നാലിഞ്ച് സ്ഥലമില്ലാത്തതിനാലാണല്ലോ വേഡ്പ്രസിന്‍റെ അടുക്കളയില്‍ പാര്‍ട്ടി വിളിച്ചിരിക്കുന്നത്. വിധി നിര്‍ണ്ണയിക്കുന്നത് എങ്ങനെയാണാവോ? ഭൂരിപക്ഷം നോക്കിയാണോ, അതോ ബ്ലോഗിലെ പുലികളുടെ/ജനപ്രിയ എഴുത്തുകാരുടെ അഭിപ്രായപ്രകാരമോ? (പുലി, ജനപ്രീതി എന്നൊക്കെ പറയുന്നത് ആപേക്ഷികമല്ലേ? ഇന്നത്തെ പുലി, നാളത്തെ എലി; മറിച്ചും.)

‘കുട്ടനും മുട്ടനും’ കഥ ഓര്‍ക്കുന്നത് നന്ന്. ചോരവാര്‍ന്നൊഴുകുന്ന നെറ്റിയും കാത്ത്, കുമ്പിളും കുത്തിയിരിക്കുന്നവരോട്: സദ്യയ്ക്ക് ഒരില കുറച്ച് വച്ചാല്‍ മതി. ആ വഴിക്ക് ഞാനില്ല.

Labels: ,

Wednesday, February 14, 2007

ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്

കേരളത്തില്‍ വാലന്‍റൈന്‍സ് ഡേയുടെ വാണിജ്യവല്‍ക്കരണം തുടങ്ങുന്നതിനും മുമ്പുള്ള കാലത്താണ് തോമസ് ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ് എന്ന നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഞാന്‍ വായിക്കുന്നത്. (നോവല്‍ ഇവിടെ വായിക്കാം. കടപ്പാട്: ഇടങ്ങള്‍.) നോവലിലെ പതിമൂന്നാമധ്യായം “Sortes Sanctorum - The Valentine” ആരംഭിക്കുന്നത് ഇങ്ങനെയാണ്:
It was Sunday afternoon in the farmhouse, on the thirteenth of February.
വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ആ നോവലില്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ടോ, പഠിപ്പിച്ച അധ്യാപകന്‍ ചെറുപ്പക്കാരനായതിനാലോ, ക്ലാസില്‍ ‘ദിവ്യയാമവതാരചാരുതയാര്‍ന്ന രാഗപൂത’മാരുണ്ടായിട്ടോ വാലന്‍റൈന്‍ എന്നാല്‍ എന്താണെന്നും അതിന്‍റെ പ്രസക്തിയെന്താണെന്നും മറ്റും മറ്റും ഞങ്ങളെല്ലാവരും അറിവുനേടി. മേല്‍പ്പറഞ്ഞ വരി കാരണമാവണം, ഫെബ്രുവരി 13 ആണ് വാലന്‍റൈന്‍സ് ഡേ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാലും കാലാകാലങ്ങളില്‍ ഫെബ്രുവരി 14-ന് വാലന്‍റൈന്‍സ് ഡേയുടെ കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍, ‘എന്നാലും എന്‍റെ ഹാര്‍ഡീ’ എന്ന് ഞാന്‍ ആലോചിച്ചു പോകാറുണ്ട്.

പഠിക്കാനുണ്ടായിരുന്ന പുസ്തകങ്ങളില്‍ എനിക്കിപ്പോഴും മനസ്സില്‍ തങ്ങുന്നതാണ് 1874-ല്‍ തോമസ് ഹാര്‍ഡി രചിച്ച ഫാര്‍ ഫ്രം ദ മാഡിംഗ് ക്രൌഡ്.
I've lost my love, and I care not,
I've lost my love, and I care not;
I shall soon have another
That's better than t'other;
I've lost my love, and I care not.
എന്നും
'The rose is red,
The violet blue,
Carnation's sweet,
And so are you.'
എന്നും മറ്റും മറ്റുമുള്ള വരികള്‍ പിന്നീടെത്ര തവണ ഞങ്ങളില്‍ പലര്‍ക്കും സഹായകമായില്ല!

ഇടയ്ക്കിടെ മണിമുത്തുകള്‍ പോലെ പൊഴിഞ്ഞുവീഴുന്ന ഇത്തരം ‘ആശംസാ കാര്‍ഡ്’ വചനങ്ങള്‍ മാത്രമല്ല ഈ നോവലിന്‍റെ പ്രത്യേകത. അധ്യായങ്ങളുടെ തലക്കെട്ടുകള്‍ പോലും ജിജ്ഞാസയുണര്‍ത്തുന്നവയായിരുന്നു: Hot Cheeks and Tearful Eyes എന്നതും Beauty in Loneliness എന്ന അധ്യായവുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആര്‍ക്കാണ് ക്ലാസ് കട്ട് ചെയ്യാന്‍ തോന്നുക!

ബാത്ഷേബാ എവര്‍ഡേയ്നിന്‍റെയും ഗബ്രിയേല്‍ ഓകിന്‍റെയും കാല്പനിക സൌന്ദര്യമാര്‍ന്ന പ്രണയ കഥ ഓര്‍ക്കാന്‍ ഇതിലും നല്ലൊരു ദിവസമുണ്ടോ?

Labels:

Monday, February 05, 2007

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി...”
ഞാന്‍: “ഓ, പിന്നേയ്... (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍...”
ദിവ്യ: “പാവങ്ങളല്ലേ... ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ കാതുകൂർപ്പിച്ചു. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ... എന്തോ കുടുംബ...”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു എനിക്കിഷ്ടപ്പെട്ടു. ബ്ലസ്സി സം‌വിധായകരിലെ അഗ്രഗണ്യപദവിക്ക് അർഹൻ തന്നെ!

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബപ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

Labels: ,