ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, August 30, 2007

അമ്പട ഞാനേ!

മലയാളി ബ്ലോഗര്‍മാരുടെ എഴുത്തില്‍ ഞാന്‍ എന്ന വാക്കിന്‍റെ അതിപ്രസരം കാണണമെങ്കില്‍ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. ഇതാ, ഈയുള്ളവന്‍റെ ബ്ലോഗു തുറന്നുവച്ചു രണ്ടുവരി വായിച്ചാല്‍ മതി! സംസാരത്തിലും എഴുത്തിലും വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണതയേക്കാള്‍ രസകരമെന്ന് തോന്നിയേക്കാവുന്ന മറ്റൊരു കാര്യമാണ്, പക്ഷേ, ഇവിടെ പ്രതിപാദ്യ വിഷയം.

പണ്ട് ഗോപാലപിള്ള സാറ് പറയാറുണ്ടായിരുന്നപോലെ; കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു അഭ്യാസമാണ് ഞാന്‍ നല്‍കാന്‍ പോകുന്നത്. എല്ലാവരും, ശബ്ദമുണ്ടാക്കാതെ ഉത്തരം കണ്ടു പിടിച്ച് ആര്‍ക്കും കാണിച്ചു കൊടുക്കാതെ ഉത്തരപ്പേപ്പറില്‍ എഴുതി പേപ്പര്‍ കമഴ്ത്തി വയ്ക്കുകയും പേന അടച്ചു വയ്ക്കുകയും ചെയ്യുക.

നമുക്കു കണ്ടുപിടിക്കാം:
(പണ്ടുകാലത്തെ മൂന്നാംക്ലാസ് സയന്‍സ് പാഠപുസ്തകത്തോട് കടപ്പാട്.)

൧. സ്വന്തമായി ബ്ലോഗുള്ളവര്‍ എല്ലാവരും അവരവരുടെ ബ്ലോഗ് തുറക്കുക (ബ്ലോഗില്ലാത്തവര്‍ സ്ഥിരം വായിക്കുന്ന ഏതെങ്കിലും നല്ല ബ്ലോഗ് തുറന്നു വയ്ക്കുക)

൨. “ഞാനും” എന്ന വാക്ക് (ഉദ്ധരണി ഉപേക്ഷിച്ച ശേഷം) ആ ബ്ലോഗില്‍ സേര്‍ച് ചെയ്യുക

൩. സേര്‍ച് റിസല്‍റ്റുകള്‍ ഓരോന്നായി പരിശോധിക്കുക
  • ‘ഞാനും’ എന്നത് മറ്റു ആളുകളോടൊപ്പമോ ജീവികളോടൊപ്പമോ അല്ല പ്രയോഗിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അടുത്ത റിസല്‍റ്റിലേയ്ക്ക് നീങ്ങുക (ഉദാ: അതു തന്നെ ഞാനും ആലോചിച്ചു.)

  • ‘ഞാനും’ എന്ന വാക്കിനുശേഷം, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണുമെടുക്കുക (ഉദാ: ഞാനും എന്‍റെ സുഹൃത്തും കൂടി അവിടെ പോയി.)

  • ‘ഞാനും’ എന്ന വാക്കിനു മുമ്പ്, തൊട്ടടുത്ത വാക്കുകളില്‍, മറ്റാരെയെങ്കിലും പറ്റി പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവയുടെ എണ്ണവും എടുക്കുക (ഉദാ: അനിയനും ഞാനും കൂടി കളിക്കുകയായിരുന്നു.)

ശരിതെറ്റുകളും പ്രയോഗസാധുതയും

ഞാനും സുഹൃത്തും എന്നു പറയുന്നതും സുഹൃത്തും ഞാനും എന്നു പറയുന്നതും തമ്മില്‍ ഭാഷാപരമായി വ്യത്യാസമൊന്നുമില്ല. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

Labels: ,

Wednesday, August 22, 2007

റ്റാഫിറ്റി

സില്‍വര്‍‍ലൈറ്റ് റ്റെക്നോളജിയുപയോഗിച്ച് വിന്‍‍ഡോസ് ലൈവ് സേര്‍ച്, റ്റാഫിറ്റി അവതരിപ്പിക്കുന്നു.

(റ്റാഫിറ്റി എന്നാല്‍ സ്വാഹീലി ഭാഷയില്‍ സേര്‍ചു ചെയ്യുക എന്നാണര്‍ഥം. കിഴക്കേ ആഫ്രിക്കയിലും കോം‍ഗോ പ്രദേശത്തും സംസാരിക്കുന്ന ബാന്‍റു ഭാഷയാണ് സ്വാഹീലി.)

സേര്‍ചിനാവുമെങ്കിലും പ്രദര്‍ശനത്തിന് യൂണികോഡ് വഴങ്ങില്ല എന്നത് റ്റാഫിറ്റിയുടെ ഈ ബേറ്റ വേര്‍ഷന്‍റെ പോരായ്മയാണ്. മറ്റുള്ള തെറ്റുകുറ്റങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels: ,

Thursday, August 16, 2007

പെണ്‍‍വാക്കു കേട്ടാല്‍

‘പൊടി പിടിച്ചിരിക്കുന്ന ആ കോഫീ മേക്കര്‍ ഒന്നെടുത്തു തരുമോ?’

വാരാന്ത്യത്തില്‍ പതിവില്ലാതെ നേരത്തേ ഉറക്കമുണര്‍ന്ന്, രാവിലെ എഴുന്നേറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ വിഷണ്ണനായിരുന്ന എന്നോട് നല്ലപാതി ചോദിച്ചു. പാത്രം കഴുകിത്തരുമോ, തുണി അടുക്കി വയ്ക്കാന്‍ സഹായിക്കുമോ, വാക്വം ചെയ്യാമോ എന്നീ കര്‍മ്മങ്ങളെ വച്ചു നോക്കുമ്പോള്‍ തുലോം അധ്വാനം കുറഞ്ഞതാണെങ്കിലും ഒരു കാരണവുമില്ലാതെ അല്പം പോലും എനര്‍ജി പാഴാക്കുന്നതില്‍ താല്പര്യമില്ലാത്ത ഞാന്‍ ചോദിച്ചു:

‘അതിന് നീ കാപ്പി കുടിക്കാറില്ലല്ലോ!’
‘ഞാന്‍ കല്യാണത്തിനു മുമ്പ് കാപ്പിയേ കുടിച്ചിട്ടുള്ളൂ. എന്‍റെ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ചായയല്ല, കാപ്പിയാണ് കുടിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടില്ലേ?’
‘ഇല്ല.’

ഇനി ഈ സംഭാഷണം അധികം നീണ്ടു പോകുന്നത് പന്തിയല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം അറിയാതെ എന്‍റെ മുഖത്തു കാണാറായി. അപ്പോഴാണ് വളരെ പ്രസക്തമായ മറ്റൊരു ചോദ്യം പൊന്തിവന്നത്:

‘അല്ലാ, എന്തിനാ കോഫീ മേയ്ക്കറില്‍ കോഫി ഉണ്ടാക്കുന്നത്? ചായയുണ്ടാക്കുന്നതുപോലെ, ആ ചായപ്പാത്രത്തില്‍ ഉണ്ടാക്കിയാല്‍ പോരേ?’
‘വെറുതേ എന്തിനാ ഗ്യാസിന് കാശുകളയുന്നത്? ഇവിടെ ഇലക്ട്രിസിറ്റിക്കല്ലേ വിലക്കുറവ്? അതുകൊണ്ട് കോഫീ മേക്കര്‍ തന്നെ നല്ലത്.’

ഞാന്‍ ഞെട്ടി. വീട്ടു സാധനങ്ങളുടെ വിലയെപ്പറ്റി യാതൊരൈഡിയയുമില്ലാതിരുന്ന ശ്രീമതി തന്നെയാണോ ഈ സംസാരിക്കുന്നത്? കഴിഞ്ഞ വീക്കെന്‍ഡില്‍ ‘വിനോദയാത്ര’ കണ്ടതിന്‍റെ ഫലം ഇത്ര വേഗം കണ്ടു തുടങ്ങിയെന്നോ?

‘മാത്രവുമല്ല, അന്നൊരിക്കല്‍ വാങ്ങിയ ഫില്‍ട്ടര്‍ പേപ്പര്‍ പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യാം!’

ഇന്നു തന്നെ പോയി ഫില്‍റ്റര്‍ പേപ്പര്‍ വാങ്ങേണ്ട എന്നു വന്നതോടെ എന്‍റെ എതിര്‍പ്പിന് വീണ്ടും ബലമില്ലാതായി. ഞാന്‍ വീണ്ടും സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം വീണ്ടും എന്‍റെ മുഖത്തു കാണാറായി.

ഗരാജിന്‍റെ ഭിത്തിയില്‍ ഞാന്‍ തന്നെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി സ്ഥാപിച്ച സ്റ്റോറേയ്ജ് തട്ടുകളുടെ ഏറ്റവും മുകളിലെത്തട്ടില്‍, ഇനി ഒരിക്കലും എടുക്കാന്‍ സാധ്യതയില്ലാത്തതും എന്നാല്‍ വലിച്ചെറിഞ്ഞുകളയാന്‍ തീരെ താല്പര്യമില്ലാത്തതുമായ ചവറുകളുടെ കൂട്ടത്തിലാണ് ബാച്ചിലര്‍ ലൈഫിന്‍റെ ബാക്കിപത്രമായ ആ കോഫീ മേയ്ക്കര്‍ ഇരിക്കുന്നത്. അതെടുത്ത് പൊടിതട്ടി, കഴുകിയെടുക്കുന്നത് ആനക്കാര്യമൊന്നുമല്ലെങ്കിലും അത്ര നിസ്സാരകാര്യമാണെന്ന് ഭാര്യയ്ക്ക് തോന്നാന്‍ പാടില്ല. അങ്ങനെയായാല്‍ ഇടയ്ക്കിടെ,‘ദേ, ഈ ഉരുളി എടുത്ത് ഏറ്റവും മുകള്‍ത്തട്ടില്‍ ഒന്നു വയ്ക്കാമോ?’ എന്ന് ആവശ്യപ്പെടുന്നേരം, ‘ങേ, ഏറ്റവും മുകള്‍ത്തട്ടിലോ? അതിനിനി കാര്‍ ഗരാജില്‍ നിന്നും പുറത്തിറക്കണം, ഏണി ചാരണം. ഒന്നാമതേ ആ ഏണിക്ക് ഒരു വളവുണ്ട്, ഇനി ഞാന്‍ കേറുമ്പോഴായിരുക്കും എല്ലാം കൂടി ഒടിഞ്ഞു വീഴുന്നത്. പിന്നെ ഉരുളിയെങ്ങാനും ഉരുണ്ട് താഴെ വീണാല്‍ പിന്നെ അതും പുലിവാല്’ എന്നു പറഞ്ഞ് തടി തപ്പാന്‍ നോക്കുമ്പോള്‍, ‘ഓ, ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇന്നാള് എത്ര കൂള്‍ കൂളായിട്ടാണ് മുകളിലത്തെ തട്ടില്‍ നിന്നും കോഫീ മേക്കര്‍ എടുത്തത്’ എന്നെങ്ങാനും പറഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ!

ആയതിനാല്‍, ‘ഏതു നിസ്സാര കാര്യം ചെയ്യുമ്പോഴും വിശദമായി ഒരുങ്ങുക. ശടപടേ ചെയ്തു തീര്‍ക്കാവുന്ന കാര്യമാണെന്ന ധാരണ ഭാര്യയുടെ മനസ്സില്‍ നിന്നു പാടേ അകറ്റുക’ എന്ന് ഭാര്യാസഹോദരന്‍ ഉപദേശിച്ചുതന്ന മന്ത്രം അനുസരിച്ച്,

‘കാറിന്‍റെ കീ എന്ത്യേ?’ എന്ന ചോദ്യത്തില്‍ ഞാന്‍ ആരംഭിച്ചു.
‘എന്നും വയ്ക്കുന്നിടത്തുണ്ട്’
‘അവിടെ കണ്ടില്ലല്ലോ. നീ അതെങ്ങാനും എടുത്ത് മോന് കളിക്കാന്‍ കൊടുത്തോ?’
‘കാറിന്‍റെ കീയെടുത്ത് കളിക്കാന്‍ കൊടുക്കാന്‍ എനിക്ക് വട്ടുണ്ടോ?’
‘അറിയില്ല!’

കാറിന്‍റെ കീ കിട്ടി. കാറെടുത്ത് ഗരാജിന് വെളിയിലിട്ടു. കാറിലെ സിഡി, കസെറ്റ് തുടങ്ങിയ മാറ്റുക, എയര്‍ ഫ്രഷ്നര്‍ പുതുക്കുക, കാര്‍ വാക്വം ചെയ്യുക എന്നിങ്ങനെ മുന്‍‍ദിവസങ്ങളില്‍ മാറ്റിവച്ച വല്ല പണിയുമുണ്ടെങ്കില്‍ അത് ഇപ്പോള്‍ ചെയ്യുന്നത് ഉചിതമായിരിക്കും. അതുമൂലം കോഫീ മേയ്ക്കര്‍ എടുക്കുന്നത് പരമാവധി വൈകിക്കാന്‍ പറ്റും. നിങ്ങളുടെ ഭാര്യ, ‘ഇതൊക്കെ പിന്നെച്ചെയ്തൂടെ മനുഷ്യാ’ എന്നു പറഞ്ഞ് പിന്നാലേ വരുന്ന റ്റൈപ്പാണെങ്കില്‍ വണ്ടിയുടെ ഓണേഴ്സ് മാനുവല്‍ വായിക്കുന്നതാണ് ഉചിതം. മുകളില്‍ പറഞ്ഞ ചോദ്യം കേള്‍ക്കുന്നതും നിങ്ങള്‍ക്ക് ‘എടീ, നമ്മുടെ കാറിന്‍റെ ഡാഷ് ബോഡില്‍ ഒരു മഞ്ഞ ലൈറ്റ് കത്തുന്നു, അത് എന്താണെന്ന് വായിച്ചു നോക്കുവാ, എഞ്ചിനു വല്ല കുഴപ്പവുമുണ്ടോ ആവോ’ എന്നു പറഞ്ഞു തടിതപ്പാം.

പിന്‍ സീറ്റിനിടയില്‍ നിലത്തു തൂവിയിട്ടിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മാറ്റി അവിടം ആവാസയോഗ്യമാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. കൊടുക്കുന്ന ഭക്ഷണം കളയാതെ കഴിക്കാന്‍ മൂന്നുവയസ്സുകാരന്‍ മകന് ഇനിയും അറിയില്ല എന്നത് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭാര്യ അതേറ്റുപിടിച്ച് ഒരു ഇഷ്യൂ ആക്കാത്തത് എന്നില്‍ നിരാശ ഉളവാക്കാതിരുന്നില്ല. നോക്കൂ, ഇത് റ്റൈം വേയ്സ്റ്റിംഗ് റ്റെക്നീക്കുകളില്‍ ഒന്നു മാത്രം. നിങ്ങളുടെ ഭാവനയ്ക്കും സന്ദര്‍ഭത്തിനുമനുസരിച്ച് ഏതുവിഷയം വേണമെങ്കിലും ഇവിടെ അവതരിപ്പിച്ച്, ഭാര്യയെക്കൊണ്ട് അതേറ്റു പിടിപ്പിച്ച്, സമയം കളയാവുന്നതാണ്.

അടുത്തപടിയായി, കാലിലിട്ടിരുന്ന സ്ലിപ് ഓണ്‍ ചെരുപ്പ് മാറ്റി, ഷൂസ് ഇട്ടു. എന്തിനാണെന്ന് ഭാര്യ ചോദിക്കില്ല. ഇതിന്‍റെ കാരണം അവള്‍ ഒരു പതിനായിരം തവണം ഇതിനോടകം കേട്ടിട്ടുണ്ടല്ലോ. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അതു ഒന്നുകൂടി പറയാം. ഉയരമുള്ള എവിടെ വലിഞ്ഞു കയറുമ്പോഴും കയ്യിലോ കാലിലോ ഊരി തെറിച്ചു പോകാവുന്ന ഒരു ഉപകരണവും ഉപയോഗിക്കരുതെന്ന് കോളജില്‍ നിന്നും നേയ്ചര്‍ ക്യാമ്പിന് (മലകയറാന്‍) പോയപ്പോള്‍ നമ്മുടെ ഗൈഡ് പറഞ്ഞിട്ടുണ്ടായിരുന്നു. അത് വകവയ്ക്കാതെ മലകയറിയ ജോമിയുടെ ഹാന്‍ഡ്ബാഗ് ഇലവീഴാപ്പൂഞ്ചിറയിലെ ഏതോ ഒരു ഗര്‍ത്തത്തിലൊളിച്ചു. പിന്നീടൊരിക്കല്‍, ബോബിയുടെ പുതിയ ബാറ്റാ ചെരുപ്പ് (വലതുകാലിലിടുന്നത്) മീന്മുട്ടിയില്‍ വച്ചു നഷ്ടപ്പെട്ടു. ഈ സംഭവം കഴിഞ്ഞതുമുതല്‍ കയ്യില്‍ കത്തി, സ്ക്രൂ ഡ്രൈവര്‍ എന്നിവയുമായോ, കാലില്‍ സ്ലിപ് ഓണ്‍ ചെരുപ്പുമായോ ഞാന്‍ ഏണിയിലോ, സ്റ്റെപ്പിംഗ് സ്റ്റൂളിലോ, മേശമേലോ കയറാറില്ല.

ഏണി ചാരി സ്റ്റോറേയ്ജ് തട്ടുകളുടെ മുകളിലുള്ള നിലയില്‍ നിന്നും അതിസൂക്ഷ്മമായി കോഫീ മേയ്ക്കറെ പുറത്തിറക്കുകയാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. അതിനു തടസ്സങ്ങള്‍ പലതാണ്. ഒന്നാമതായി, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആദ്യമായി വാങ്ങിയ കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരം ഈ മുകള്‍ത്തട്ടിലാണ് പൊടിപിടിച്ചിരിക്കുന്നത്. അതു കളയാന്‍ വാമഭാഗം പലതവണ പ്രമേയം പാസാക്കിയതാണെങ്കിലും കടിഞ്ഞൂല്‍ക്കിടാവിനെ അങ്ങനെ കളയുവതെങ്ങനെ? ജീവിതത്തിലെ എത്രയെത്ര സുന്ദരസുരഭില മുഹൂര്‍ത്തങ്ങള്‍ക്ക് അവന്‍ സാക്ഷിയായില്ല! (കൂടുതല്‍ പറയുന്നില്ല.) ഇനി, കമ്പ്യൂട്ടര്‍ ചട്ടക്കൂടിനെ മാറ്റിയെന്നു തന്നെ വയ്ക്കുക. പിന്നെയുമുണ്ട് കടമ്പകള്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കാല്‍കുത്തിയതുമുതല്‍ നാളിതുവരെ വിവിധ ഇലക്ട്രോണിക്സ് കടകളില്‍ കയറിയിറങ്ങിയതിന്‍റെ പാര്‍ശ്വഫലമായി എങ്ങനെയോ ‘കൈവന്ന’ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ചെറുകളിപ്പാട്ടങ്ങള്‍, വൈദ്യുതക്കമ്പിയിലൂടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രം, പ്രവര്‍ത്തനം നിലച്ച പോക്കറ്റ് റേഡിയോകള്‍, എഴുപത്തേഴിനം വിഡിയോ കേബിളുകള്‍, അല്ലറചില്ലറ കണക്റ്ററുകള്‍ എന്നിവയടങ്ങിയ പെട്ടി ഭാരമേറിയതാണ്. ഇനി അതും എടുത്തുമാറ്റിയാല്‍, കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി കമ്പനി തരുന്ന കുഞ്ഞുകുഞ്ഞു ഉപഹാരങ്ങള്‍ നിറച്ച അധികം ഭാരമില്ലാത്ത ഒരു പെട്ടികൂടി മാറ്റിയാല്‍ കോഫീ മേയ്ക്കറിനെ മോചിതയാക്കാം.

മാര്‍ഗ്ഗതടസ്സമായി നിന്നവയെയൊക്കെ ഒന്നൊന്നായി എടുത്ത് താഴെയിറക്കി വച്ചിട്ടുവേണം, കോഫി മേയ്ക്കര്‍ എടുക്കാന്‍. അതിനും വേണമല്ലോ ഭാര്യാസഹായം. ഓരോ തവണയും എടുത്തുമാറ്റേണ്ട വസ്തുവുമായി കോണിയിറങ്ങിവന്ന് ആ വസ്തു (പെട്ടിയായാലും കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരമായാലും) നിലത്ത് ഒതുക്കിവച്ച് വീണ്ടും കോണികയറി ഈ ക്രിയ ആവര്‍ത്തിക്കുന്നതിനാല്‍ എത്രയോ പ്രായോഗികമാണ് ‘എടിയേ!’ എന്ന് വിളിച്ച് ഭാര്യാസഹായം തേടുന്നത്.

‘എടിയേ,’ ഞാന്‍ വിളിച്ചു.

എന്തൊക്കെയോ മുറുമുറുത്തുകൊണ്ട് ഭാര്യ രംഗത്തെത്തി.

‘ഞാന്‍ ഓരോരോ സാധനങ്ങളായി എടുത്തുതരും. നീ അത് നിലത്ത് ഒതുക്കി വയ്ക്കണം. ഈ മുന്നിലിരിക്കുന്ന പെട്ടികള്‍ മാറ്റിയാലേ കോഫീ മേയ്ക്കര്‍ എടുക്കാന്‍ പറ്റൂ.’
‘ഞാന്‍ ഇതും പിടിച്ചു നിന്നാല്‍ പറ്റില്ല. എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്.’
‘ഇതും പിടിച്ച് നില്‍ക്കണ്ട. ഞാന്‍ തരുന്നതിനെ തറയിലേയ്ക്ക് വച്ചാല്‍ മതി. നിനക്ക് കോഫീ മേയ്ക്കര്‍ എടുക്കണോ വേണ്ടേ?’

കോഫീ മേയ്ക്കര്‍ എടുക്കണമെന്നത് അവളുടെ ആവശ്യമായതിനാല്‍ ഞാന്‍ താഴേയ്ക്കെടുത്തു കൊടുത്ത വസ്തുക്കള്‍ ഒന്നൊന്നായി ഭാര്യ നിലത്തു വയ്ക്കാന്‍ സഹായിച്ചു.

‘ഇനി ഇത് തിരിച്ചു വയ്ക്കാനും എന്‍റെ സഹായം വേണ്ടി വരുമല്ലോ, അല്ലേ?’
‘പിന്നല്ലാതെ നിന്‍റെ ഉപ്പാപ്പന്‍ വന്നു സഹായിക്കുമോ?’

ഉപ്പാപ്പന്‍ ഒരു സാങ്കല്പിക കഥാപാത്രമാണ്. ഭാര്യയ്ക്കും എനിക്കും ഉപ്പാപ്പന്മാരില്ല. എന്നാല്‍ ജനിപ്പിച്ച് വിട്ടവരെയോ അവരുടെ മാതാപിതാക്കളെയോ ഇങ്ങനെയുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ സംബോധന ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സാക്ഷിക്കുത്തു തോന്നാതെ വിളിക്കാന്‍ ഞങ്ങള്‍ കണ്ടെത്തിയ പദമാണ് ഉപ്പാപ്പന്‍. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഇരുവര്‍ക്കും കാര്യം പിടി കിട്ടുന്നു, എന്നാല്‍ വീട്ടുകാരെ ആക്ഷേപിച്ച വ്യസനമൊഴിവാക്കുകയും ചെയ്യാം, എപ്പടി?

കരികാറുമാറി ചന്ദ്രിക തളിയുന്നതുപോലെ, ചുറ്റുമുണ്ടായിരുന്ന അനാവശ്യ വസ്തുക്കള്‍ മാറിയതോടെ കോഫീ മേയ്ക്കര്‍ ഏതാണ്ട് പൂര്‍ണ്ണമായും ദൃഷ്ടിയില്‍പ്പെട്ടു. രണ്ടുകയ്യാലേ കോഫീ മേയ്ക്കറെടുത്ത്, അതീവ ശ്രദ്ധയോടെ ഞാന്‍ ഏണിയില്‍ക്കൂടി താഴേയ്ക്കിറങ്ങിത്തുടങ്ങി.

പെട്ടെന്നാണത് സംഭവിച്ചത്. ഏണി അനങ്ങിത്തുടങ്ങുന്നു!

കാര്യവും, കാരണവും, അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത് എന്ന വിശകലനവും ഒക്കെക്കഴിഞ്ഞ് കോഫീ മേയ്ക്കറും അതു വീണപ്പോള്‍ ഒപ്പം താഴെ വീണുപോകാതിരിക്കാന്‍ സ്റ്റോറേയ്ജ് തട്ടുകളിലൊന്നില്‍ കയറിപ്പിടിച്ചതിന്‍റെ ഫലമായി തകര്‍ന്നുവീണ തട്ടും തട്ടിനൊപ്പം വീണുപോയ തട്ടിലിരുന്ന മറ്റു സാധനങ്ങളും ഇവയെല്ലാം വന്നു വീണതു കാരണം പൊട്ടിത്തകര്‍ന്നു പോയ ഒന്നാം തരം ഡിന്നര്‍ സെറ്റും, നാലു വൈന്‍ ഗ്ലാസുകളും വരുത്തിവച്ച കോലാഹലമൊക്കെ പെറുക്കി മാറ്റി നടുവൊന്നു നിവര്‍ത്തിയപ്പോഴാണ്, ‘അല്ലെങ്കിലും കാപ്പിയൊന്നും ഉണ്ടാക്കാന്‍ എനിക്ക് പ്ലാനില്ലായിരുന്നു’ എന്ന പ്രസ്താവന കുളിര്‍കാറ്റുപോലെ എന്നെത്തഴുകി കടന്നുപോയത്.

Labels: ,

Wednesday, August 15, 2007

അതിരറിയാത്ത അയല്‍ക്കാര്‍

ഭൂലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന, അന്താരാഷ്ട്ര സംഘടനകളുടെ തര്‍ക്കപ്രദേശ പട്ടികയില്‍ സ്ഥാനം പിടിച്ച, അറുപതോളം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും വാദിയായോ പ്രതിയായോ ഇന്ത്യ ഭാഗഭാക്കാണ്. പതിമൂന്നു തര്‍ക്കങ്ങളില്‍ പങ്കാളിയായി ചൈന നമ്മുടെ മുന്നിലുള്ളതിനാല്‍ ‘ഏറ്റവും വലിയ വഴക്കാളി’ എന്ന പട്ടികയില്‍ നിന്ന് ഒഴിവായിക്കിട്ടി എന്നത് ആശ്വാസകരമാണെങ്കിലും അഭിമാനിക്കാവുന്ന സംഗതിയല്ല.

തര്‍ക്ക വിഷയമായ പ്രദേശങ്ങളെന്ന് വിളിക്കപ്പെടുന്നവയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത് ഏതിലൊക്കെ എന്നു നോക്കാം. (ഭാരതീയ പൌരന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ ലേഖകന്‍റെ അഭിപ്രായം. ഈ ലേഖനം, അന്താരാഷ്ട്ര സംഘടനകളുടെ കയ്യിലുള്ള തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്നവയേതെന്ന് പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; ആരാണ് വാദി, ആരാണ് പ്രതി എന്ന് വിശകലനം ചെയ്യുന്നില്ല.)

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയാണ് മക്മഹന്‍ രേഖ. 1914-ലാണ് ഇത് നിലവില്‍ വന്നതെങ്കിലും 1930-ലാണ് ഇന്ത്യ ഇത് അംഗീകരിച്ചത്. ചൈന ഇതുവരെ മക്മഹന്‍ രേഖ അംഗീകരിച്ചതായി അറിവില്ല. പ്രശ്നഭരിതം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇന്ത്യാ-ചൈനാ ബന്ധം നിര്‍വ്വചിക്കുന്നതില്‍ “ഒരു പുല്‍നാമ്പുപോലും വളരാത്ത” അരുണാചല്‍ പ്രദേശിലെ ഈ ഭാഗത്തിന് വലിയ പങ്കുണ്ട്. ഈ പ്രദേശത്തിന്‍റെ ഭരണം ഇന്ത്യയുടെ കൈവശമാണ്.

അക്സായി ചിന്‍: ജമ്മു കാഷ്മീരിന്‍റെ വടക്കു കിഴക്കുഭാണ് അക്സായി ചിന്‍ എന്നറിയപ്പെടുന്നത്. 1950-കളുടെ ആദ്യം ചൈന ഇവിടം അധീനത്തിലാക്കി. 1962-ല്‍ അക്സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായെന്ന് വിശ്വസിക്കപ്പെടുന്നു.

ആസാദ് കാശ്മീര്‍: ജമ്മു കാശ്മീര്‍ തര്‍ക്കത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ആസാദ് കാശ്മീര്‍ പ്രശ്നം. 1950-കളിലെ ചെറുയുദ്ധങ്ങളുടെ പരിണതഫലമായി പാകിസ്ഥാനി സൈനികര്‍ ആസാദ് കാശ്മീര്‍ അധിനിവേശപ്പെടുത്തി. 1956-ല്‍ പാകിസ്ഥാന്‍ ഭരണഘടന ആസാദ് കാശ്മീരിനെ ഒരു പാകിസ്ഥാന്‍ സംസ്ഥാനമായി അംഗീകരിച്ചെങ്കിലും ഇന്ത്യ ഇത് അംഗീകരിക്കുകയോ പാകിസ്ഥാന്‍ അസംബ്ലിയില്‍ ആസാദ് കാശ്മീരിന്‍റെ പ്രാതിനിധ്യം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആസാദ് കാഷ്മീരിന് സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമനിര്‍മ്മാണ സഭയുമുണ്ട്.

പാക്-അധിനിവേശ കാഷ്മീര്‍: പാക്-അധിനിവേശ കാഷ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത്-വെസ്റ്റ് ഫ്രണ്ടിയര്‍ റ്റെറിറ്റൊറി എന്ന് പാകിസ്ഥാനും വിളിക്കുന്ന കാഷ്മീരിന്‍റെ വടക്കു ഭാഗം ഇന്ത്യയുടേതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. 1849-ല്‍ രണ്ടാം സിഖ് യുദ്ധം കഴിഞ്ഞാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത്. 1955 മുതല്‍ 1970 വരെ ഈ പ്രദേശം അവിഭക്ത പാകിസ്ഥാന്‍റെ ഭാഗമായിരുന്നു. അതിനുശേഷമാണ് സിയാചെന്‍ ഗ്ലേഷര്‍ പോയിന്‍റ് ഉള്‍പ്പെടുന്ന ഈ പ്രദേശം കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്ക് കാരണമായി തുടരുന്നത്.

കൌഇരിക്: കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയുമായുള്ള അതിര്‍ത്തി പ്രദേശമാണ് കൌഇരിക്. ഈ പ്രദേശവും തര്‍ക്ക വിഷയമായത് മക്മഹന്‍ രേഖ മൂലമാണ്.


ചിത്രം: കൌഇരിക്

ലാപ്താള്‍: ഉത്തരാഞ്ചലും ചൈനയുമായുള്ള അതിര്‍ത്തിയിലുള്ള ലാപ്താള്‍ പ്രദേശം പല ഭൂപടങ്ങളിലും വേറിട്ട പ്രദേശമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


ചിത്രം: ലാപ്താള്‍

പാ-ലി-ചിയ-സ്സു: ജമ്മു-കാഷ്മീരിന്‍റെ തെക്കു കിഴക്കുഭാഗത്തായുള്ള ഈ പ്രദേശവും തര്‍ക്കവിമുക്തമല്ല.


ചിത്രം: പാ-ലി-ചിയ-സ്സു

സംഗ്: അക്സായി ചിന്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിത്തര്‍ക്കത്തിലെ മറ്റൊരു പ്രധാന പ്രദേശമാണ് സംഗ്. ഉത്തരാഞ്ചലും ഹിമാചല്‍ പ്രദേശും വേര്‍തിരിയുന്ന കിഴക്കന്‍ അതിര്‍ത്തിയാണ് സംഗ് സ്ഥിതിചെയ്യുന്നത്.


ചിത്രം: സംഗ്

(ഭൂപടങ്ങള്‍ മാപ്‍പോയിന്‍റില്‍ നിന്നും.)

ന്യൂ മൂര്‍ ദ്വീപ്: പര്‍ബാഷാ എന്നോ ന്യൂ മൂര്‍ ദ്വീപ് എന്നോ ഇന്ത്യയും തെക്കന്‍ താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശും വിളിക്കുന്ന ഈ ചെറിയ പ്രദേശം ഹരിഭംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനടുത്ത്, 1970-ലെ പ്രളയത്തിന്‍റെ അനന്തരഫലമായുണ്ടായതാണ്. 1970-കളുടെ അവസാനം ബംഗ്ലാദേശ് മീന്‍പിടുത്തക്കാര്‍ ആള്‍വാസമില്ലാത്ത ഈ ദ്വീപില്‍ പോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 1980-ല്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന ഈ ദ്വീപില്‍ ഒരു ചെറിയ താവളം സ്ഥാപിച്ചതു മുതല്‍ സമാധാനപരമായി ഇതിന്‍റെ അവകാശത്തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാലാപാനി: ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സം‌യോജിക്കുന്ന കാലാപാനി പ്രദേശത്തുള്ള മൂന്നു ഗ്രാമങ്ങള്‍ 1962-ല്‍ ഇന്ത്യയുടെ കൈവശമായതോടെയാണ് ഈ പ്രദേശം തര്‍ക്കത്തിനാധാരമായത്. അതിര്‍ത്തിയായി പരിഗണിച്ചു വന്ന ശാരദാനദിയില്‍ (നേപ്പാളിന് ഇത് മഹാകാളീനദിയാണ്), 1997-ല്‍ ജലവൈദ്യുത പദ്ധതിയുണ്ടാക്കാനുള്ള നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു.

തജ്കിസ്ഥാനുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതോടെ, ചൈന തങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളുടെ എണ്ണം പതിമൂന്നായി കുറച്ചിരിക്കുകയാണ്. ഇന്ത്യ പങ്കാളിയായ തര്‍ക്കങ്ങള്‍ അതേപടി തുടരുകയും മറ്റുരാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചൈന പരിഹരിക്കുകയും ചെയ്താല്‍ ‘വലിയ വഴക്കാളിപ്പട്ടം’ (ശരിയായോ തെറ്റായോ) ഇന്ത്യയുടെ മേല്‍ പതിയും. വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല. സ്പര്‍ധയിലിരിക്കുന്ന രണ്ടു പേര്‍ക്കും അംഗീകൃതമായ സമവായം ഉണ്ടാവണമെങ്കില്‍ രണ്ടു കൂട്ടരും ത്യാഗത്തിന് തയ്യാറാവാതെ തരമില്ലല്ലോ. ഇന്ത്യയുള്‍പ്പെടുന്ന തര്‍ക്കങ്ങളുടെ പട്ടികയിലൂടെ കണ്ണോടിച്ചാല്‍, പകുതിയിലധികവും കൊടും തണുപ്പുറഞ്ഞു കിടക്കുന്ന ഉപയോഗരഹിതമായ ഭൂഭാഗങ്ങള്‍ക്കു വേണ്ടിയാണെന്നു കാണാം. പെട്ടെന്നൊരുനാള്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ ഏതെല്ലാം പ്രദേശമാവും “കൊണ്ടു പോട്ടെ!” എന്ന് നിങ്ങള്‍ കരുതുക?

Labels: ,

Thursday, August 09, 2007

ഇന്നു കടം, നാളെ രൊക്കം!

സീയാറ്റിലിലെ കേരള അസോസിയേഷന്‍ വര്‍ഷാവര്‍ഷം ജൂലൈ മാസത്തില്‍ അംഗങ്ങള്‍ക്കായി പിക്നിക് നടത്താറുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വച്ചാണ് സാധാരണയായി പുതുതായി സീയാറ്റിലില്‍ വന്നവര്‍ സൌഹൃദങ്ങള്‍ തുടങ്ങുകയും പഴമക്കാര്‍ സൌഹൃദങ്ങള്‍ പുതുക്കുകയും ചെയ്യുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ ഉല്ലസിക്കുവാന്‍ തക്കവിധം സൌഹൃദസല്ലാപങ്ങളും മത്സരങ്ങളും മത്സരേതര കായിക വിനോദങ്ങളും സംഘടിപ്പിക്കാനും, വിജയിക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും മറ്റും വാരിക്കോരി കൊടുക്കുവാനും സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. മലയാളം മാത്രമേ സംസാരിക്കാവൂ തുടങ്ങിയ ചെറിയ ചെറിയ നിഷ്കര്‍ഷകളിലൂടെ മലയാളത്തോട് കുട്ടികള്‍ക്കുള്ള പ്രതിപത്തി നിലനിറുത്താനും പിക്നിക് ഉപകരിക്കുന്നു. ഇതിനെല്ലാമുപരി, പങ്കെടുക്കുന്ന എല്ലാ അംഗങ്ങള്‍ക്കും ഉച്ചഭക്ഷണവും മറ്റു ലഘു ഭക്ഷണ/പാനീയങ്ങളും അസോസിയേഷന്‍റെ ചെലവില്‍ നല്‍കാറുമുണ്ട്.

ഭക്ഷണം സൌജന്യമായി നല്‍കുന്നു എന്നു പറഞ്ഞെങ്കിലും, അതിലൊരു ചെറിയ ഫുട്നോട്ട് കൂടി ഉള്‍പ്പെടുത്തണം എന്ന് പറയേണ്ടതില്ലല്ലോ. ദിവസം മുഴുവന്‍ നിറയുന്ന ആഹ്ലാദത്തിനും ആരവങ്ങള്‍ക്കും മൂകസാക്ഷിയായി, ഒരു സംഭാവനപ്പെട്ടി, പിക്നിക് നടക്കുന്ന പാര്‍ക്കിന്‍റെ ഒരു മൂലയിലുണ്ടാവും. പിക്നിക് സംഘടിപ്പിക്കുന്നതിന്‍റെ ചെലവുകള്‍ (പാര്‍ക് റിസര്‍വു ചെയ്യുക, മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ വാങ്ങുക, ഭക്ഷണം തരപ്പെടുത്തുക) സ്വമേധയായുള്ള സംഭാവനകളിലൂടെ അംഗങ്ങളില്‍ നിന്ന് പിരിഞ്ഞു കിട്ടണമെന്നതാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്.



ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പലവട്ടം അസോസിയേഷന്‍ ഭാരവാഹിയായ അനുഭവം വച്ച്, ഈ മാതൃക ഒരിടത്തും വിജയിക്കില്ല എന്ന സ്വാഭാവികമായ അനുമാനത്തില്‍ ഞാന്‍ എത്തിയിരുന്നു. മൊത്തം ചെലവിന്‍റെ പത്തു മുതല്‍ ഇരുപത് ശതമാനം വരെ മാത്രമേ സംഭാവന എന്ന രീതിയില്‍ അസോസിയേഷനു ലഭിച്ചിരുന്നുള്ളൂ. അതില്‍ തന്നെ, പകുതിയിലധികവും ഭാരവാഹികള്‍ തന്നെ നല്‍കുന്ന സംഭാവനയത്രേ!

അങ്ങനെയിരിക്കവേയാണ് ഞാന്‍ റ്റെറാ ബൈറ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എസ്പ്രസോയും, സാന്‍ഡ്‍വിചുകളും, ഡിസേര്‍ടുകളും, കോഫിയും സൌജന്യമായി കൊടുക്കുന്ന കട! പൂര്‍ണ്ണമായും സൌജന്യം എന്നു പറഞ്ഞുകൂട: മനസ്സുണ്ടെങ്കില്‍ പണം കൊടുത്താല്‍ മതി. അവരുടെ സൈറ്റു പ്രകാരം,
Terra Bite Lounge is an upscale voluntary payment cafe/deli. Patrons choose what to pay, and are encouraged to pay what they would elsewhere. We also cheerfully serve those who cannot pay, in a non-stigmatizing customer setting, with no political or religious message, and with full-time availability.
ഫ്രീ കിട്ടിയാല്‍ ഫീനോളും കുടിക്കുന്ന തരക്കാരെ ഈ വരികളിലൂടെയാണ് അവര്‍ അകറ്റി നിറുത്തുന്നത്:
We exclude those who ruin the experience for others.
ഇതു മാത്രമോ, ഈ കടയ്ക്കുള്ളില്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റ്, X-Box/PS3 ഗെയിം ഖണ്‍സോളുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ലഭിക്കും. അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിക്കുന്ന പേജില്‍, ഈ സം‌വിധാനം കുറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിന്‍റെ ഏതോ കോണിലല്ല ഇതു നടക്കുന്നത്, ഞാന്‍ താമസിക്കുന്നതിനടുത്തു തന്നെ. അതിനാല്‍, ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ എനിക്കു സാധിക്കുന്നു. ഇത്തരം സം‌വിധാനം മറ്റെവിടെയെങ്കിലും നിലവിലുള്ളതായി അറിയുമോ?

Labels: , ,

Monday, August 06, 2007

മിറവേള്‍ഡ് റ്റിവി



വിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.

Labels: ,