ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, December 04, 2007

ചേയ്ഞ്ചില്ല

അതിമനോഹരമായി പണിതിരിക്കുന്ന മുംബൈ ഡൊമസ്റ്റിക് റ്റെര്‍മിനലിന്‍റെ സൌന്ദര്യം മതിയാവോളം നുകര്‍ന്നു നടക്കവേയാണ് കടുപ്പത്തിലൊരു മസാല ചായ കുടിച്ചാലോ എന്നു തോന്നിയത്. എന്നാല്‍പ്പിന്നെ കയ്യിലിരിക്കുന്ന ഇരുപത് ഡോളര്‍ രൂപയാക്കാമെന്നു വച്ചു. 37.45 ആണ് റേയ്റ്റ് ആയി എഴുതിവച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞപ്പോള്‍ വിശദീകരണം വന്നു: 2% കമ്മീഷന്‍ എടുക്കും. അതു കഴിഞ്ഞാല്‍ രൂപാ 734.02.

രണ്ടു പൈസയൊക്കെ പണ്ടുപണ്ടേ അപ്രത്യക്ഷമായതിനാല്‍ 734 രൂപയും പ്രതീക്ഷിച്ചു നിന്ന എനിക്ക് 730 രൂപ വച്ചു നീട്ടിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലിരിക്കുകയാണ് കൌണ്ടറിലിരിക്കുന്ന മാന്യദേഹം.

ബാക്കി നാലുരൂപ എവിടെപ്പോയെന്ന് ആലോചിക്കുന്ന എന്നെക്കണ്ട് അസുഖം മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “നോ ശേഞ്ച്!”

ഒരു സെന്‍റു വരെ കൃത്യമായി ബാക്കി കിട്ടി ശീലിച്ചിട്ടാവണം അറിയാതെ ചോദിച്ചു പോയി: “നാലു രൂപ ഇല്ലെങ്കില്‍ പിന്നെത്രയുണ്ട് കയ്യില്‍?” എന്‍റെ മുറി ഹിന്ദി കേട്ട് സഹാതാപം പൂണ്ട മുതലാളി മൊഴിഞ്ഞു: “മൂന്നു രൂപയേയുള്ളൂ!”

ആഹാ, നാലുരൂപ തരേണ്ടിടത്ത് മൂന്നു രൂപയേ ചേയ്ഞ്ചുള്ളൂ എന്ന കാരണത്താല്‍ ഒരു രൂപയും തരാതിരിക്കുക. “ഉള്ളതാവട്ടെ, ആ മൂന്നിങ്ങുതരൂ!” മലയാളത്തില്‍ത്തന്നെ പറഞ്ഞുകൊണ്ട് കൈ നീട്ടുമ്പോള്‍ ‘ഇവനേത് പിശുക്കന്‍’ എന്ന ഭാവത്തിലുള്ള നോട്ടത്തിനെ സൌകര്യപൂര്‍വം അവഗണിക്കേണ്ടി വന്നു.

രൂപയൊക്കെ മാറിയ സ്ഥിതിയ്ക്ക്, ഒരു കാപ്പി കുടിച്ചേക്കാം എന്നു കരുതി ആര്‍ഭാടം അധികമില്ലാത്ത ‘ദേശി കഫേ’യിലേയ്ക്കു നടന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൌകര്യമുള്ളതിനാലും ഫ്ലൈറ്റിനു വേണ്ടി നാലുമണിക്കൂറോളം കാത്തിരിക്കേണ്ടതിനാലും കാപ്പികുടിയോടൊപ്പം ഒരു ചെറുകടിയുമാവാമെന്നു വച്ചു. 192 രൂപ. 200 രൂപ കൊടുത്തപ്പോള്‍ ബാക്കി തരാന്‍ ചേയ്ഞ്ചില്ല!

ഫീയുടെ കാര്യത്തില്‍ ഏറ്റവും കത്തിയായ സിറ്റി കാര്‍ഡുപയോഗിച്ച് പണം കൊടുത്താല്‍, അവരുപോലും “ഫോറിന്‍ റ്റ്രാന്‍സാക്ഷന്‍ ഫീ” എന്ന പേരില്‍ 3% മാത്രമേ പിടുങ്ങൂ.

Labels: