ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, December 25, 2008

വിക്കിപ്പീഡിയയുടെ ആധികാരികത

മലയാളം വിക്കിപ്പീഡിയയില്‍ റബറിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു:

വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവ[ശാ]ലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല.
എത്ര സത്യം! ഇതു് പല യൂണിവേഴ്സിറ്റികളുടേയും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നയമാണിതു്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്നു് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിനു് അവസാനവാക്കെന്നു് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായതു് എന്ന വിഷയത്തില്‍ നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ടു് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്നു് കണ്ടെത്തുകയുണ്ടായെന്നു് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പലപ്പോഴും ‘വിക്കിപ്പീഡിയയ്ക്കെന്താണു് കുഴപ്പം?’ എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും മുകളില്‍ സൂചിപ്പിച്ച പോസ്റ്റു് ‘എന്താണു കുഴപ്പം’ എന്ന ചോദ്യത്തിനു് തൃപ്തികരമാം വിധം ഉത്തരം നല്‍കുന്നതാണു്. മലയാളം വിക്കിപ്രവര്‍ത്തകരെപ്പോലെ ഗുണനിയന്ത്രണ നിഷ്കര്‍ഷ മറ്റുഭാഷാ വിക്കികളുടെ പരിപാലകര്‍‍ പാലിക്കും എന്നതിനു് യാതൊരുറപ്പുമില്ല. (മലയാളം വിക്കി കുറ്റമറ്റതാണെന്നോ അല്ലെന്നോ പറയാന്‍ പരിചയക്കുറവു മൂലം എനിക്കാവുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ള മിക്ക മലയാളം വിക്കി ലേഖനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണു്.)

അക്കാദമിക് പേപ്പറുകളില്‍ വിക്കിപ്പീഡിയ ലേഖനങ്ങള്‍ ഉദ്ധരിക്കുന്നതു് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു് വിരുദ്ധമാണെങ്കിലും കൃത്യമായ റെഫറന്‍സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വിക്കിപ്പീഡിയ ലേഖനങ്ങളിലെ ആശയങ്ങള്‍ അക്കാദമിക് പേപ്പറുകളില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടു്.

ഒരു ഉദാഹരണം പറയാം. അക്കൌണ്ടിംഗ് വിഷയത്തിന്‍റെ ആമുഖമായി ബാലന്‍സ് ഷീറ്റ്, ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ്, ക്യാഷ്ഫ്ലോ സ്റ്റേയ്റ്റ്മെന്‍റ്, തുടങ്ങിയ എന്താണു് എന്നു് വിശദീകരിക്കുന്ന ഒരു പേപ്പര്‍ എഴുതേണ്ടിവന്നു. ഇന്‍കം സ്റ്റേയ്റ്റ്മെന്‍റ് എന്നു് വിക്കിയില്‍ തിരഞ്ഞാല്‍ ഈ പേയ്ജ് ആണു് നമുക്കു് ലഭിക്കുക. പേപ്പറില്‍ ഉപയോഗിക്കാന്‍ പറ്റിയ വാചകമാണിതു്:
The Income statement must indicate how revenue is transformed into net income. The purpose of the income statement is to show managers and investors whether the company made or lost money during the period being reported.
എന്നാല്‍ ഇതു് വിക്കിപ്പീഡിയയില്‍ നിന്നും എടുത്തതാണെന്നു് പറഞ്ഞു് പേപ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ ലേഖനത്തിന്‍റെ റെഫറന്‍സ് സെക്ഷനില്‍,
Harry I. Wolk, James L. Dodd, Michael G. Tearney. Accounting Theory: Conceptual Issues in a Political and Economic Environment (2004). ISBN 0324186231.
എന്ന പുസ്തകത്തെ പരാമര്‍ശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക. അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം. അല്ലെങ്കിലോ, ഈ പുസ്തകത്തിന്‍റെ ISBN നമ്പര്‍ 0324186231 ഉപയോഗിച്ചു് ആമസോണില്‍ സേര്‍ചു ചെയ്യുക. നമുക്കു് ഈ ലിങ്ക് ലഭിക്കും. ഇനി, ആമസോണിന്‍റെ Look Inside ഫീച്ചര്‍ ഉപയോഗിച്ചു് പുസ്തകത്തിന്‍റെ റ്റേയ്ബിള്‍ ഓഫ് കണ്ടന്‍റ്സില്‍ നിന്നും ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ് എന്ന ചാപ്റ്റര്‍ പേയ്ജ് 381-ല്‍ ആണു് ആരംഭിക്കുന്നതു് എന്നു് മനസ്സിലാക്കാം. മുകളില്‍ സൂചിപ്പിച്ച വാചകം
ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ ലംഘിക്കാതെ വിക്കിപ്പീഡിയ റെഫറന്‍സായി ഉപയോഗിക്കണമെങ്കില്‍, പക്ഷേ, ലേഖനങ്ങള്‍ വിശ്വസ്തവും ആധികാരികവുമായ റെഫറന്‍സ് നല്‍കി തയ്യാറാക്കിയതാവണം. മൈക്രോസോഫ്റ്റും മനോരമയും ചേര്‍ന്നു് മലയാളം വിക്കി ഹൈജാക് ചെയ്യുന്നു എന്നു പറയുന്നവരുണ്ടെങ്കില്‍, അവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തതും ഇതുതന്നെ.

താന്‍ സ്വന്തമായ റിസേര്‍ചിലൂടെ കണ്ടെത്തിയ വസ്തുതകള്‍ക്കു് ആധികാരികത വരുത്താന്‍ എന്താണു വഴി? Peer review സം‌വിധാനം നിലവിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണു് ഏറ്റവും എളുപ്പ വഴി. റബര്‍ സംബന്ധിയായ പുതിയ അറിവുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണു്. തന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഉപയോഗപ്രദമായി വരണമെന്നുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കു പിറകേ വച്ചുപിടിക്കാതെ ഈവഴി വല്ലതും സ്വീകരിക്കുകയാവും ഉത്തമം.

Labels: , ,

Wednesday, December 10, 2008

അവധിയ്ക്കു പോകുമ്പോള്‍

അവധിയ്ക്കു് നാട്ടില്‍ പോകുന്ന സുഹൃത്തിനെ ‘സഹായിക്കലാ’യിരുന്നു ഞായറാഴ്ച പണി. നാട്ടില്‍ പോകാനിരിക്കുന്നയാളിനെ ഇത്ര സഹായിക്കാനെന്തിരിക്കുന്നു എന്നാവും, അല്ലേ? ഏതോ സിനിമയില്‍ ആരോ പറയുമ്പോലെ (ഇപ്പോള്‍ വന്നുവന്നു് സിനിമയില്‍ പറയാത്ത കാര്യമില്ല) “ഇപ്പോഴത്തെ നാട്ടില്‍ പോക്കല്ലേ നാട്ടില്‍ പോക്കു്? പണ്ടൊക്കെ എന്തു് നാട്ടില്‍ പോക്കു്!”

പ്രീ-ഡിഗ്രിക്കാലം. നാലാഞ്ചിറ നിന്നും കിളിമാനൂര്‍ വഴി കൊട്ടാരക്കര പോകുന്ന ഒരു ഫാസ്റ്റ് പാസഞ്ചറില്‍ ചാടിക്കയറി. ആള്‍ത്തിരക്കു കാരണം മരുതൂര്‍ കഴിഞ്ഞാണു് കണ്‍‍ഡക്റ്റര്‍ റ്റിക്കറ്റു ചോദിച്ചു വന്നതു്. പതിവുപോലെ പോക്കറ്റില്‍ കയ്യിട്ട ഞാന്‍ ഞെട്ടി: അഞ്ചു നായാപ്പൈസയില്ല.

ഉള്ള രൂപയെല്ലാം പോക്കറ്റിലിട്ടാണു് നടപ്പു്. മൂക്കിനു കീഴില്‍ നിന്നും ആരും പോക്കറ്റടിച്ചതല്ല. പിന്നെന്തു സംഭവിച്ചു? ആലോചിച്ചു നോക്കി. നാട്ടില്‍ പോകാനായി ഇറങ്ങി പകുതി വഴിയെത്തിയപ്പോഴാണു് ഷര്‍ട്ടില്‍ മുഴുവന്‍ അഴുക്കാണെന്നു മനസ്സിലായതു്. തിരികെ കയറിപ്പോയി ഷര്‍ട്ടു മാറി വന്നു. പക്ഷേ, രൂപ പുതിയ ഷര്‍ട്ടിന്‍റെ പോക്കറ്റിലാക്കാന്‍ മറന്നു പോയി.

ഇത്ര നിസ്സാരമായിരുന്നു വീട്ടില്‍ പോക്കു്. വീട്ടില്‍ പോകാന്‍ തോന്നിയാല്‍ വീട്ടില്‍ പോകും, അത്ര തന്നെ.

ബാംഗ്ലൂരില്‍ നിന്നുള്ള വീട്ടില്‍ പോക്കു് ഇത്രത്തോളം നിസ്സാരമായിരുന്നില്ലെങ്കിലും അതും ലളിതമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുരുഗേഷ്പാളയയ്ക്കു പോണോ തീവണ്ടി പിടിക്കണോ എന്ന ചോദ്യത്തോളം ലളിതം.

എന്നാലിന്നോ? ഒരു മാസമെങ്കിലും അവധിയില്ലാതെ എന്തു നാട്ടില്‍ പോക്കു്? അവധി കിട്ടിയാല്‍ ആദ്യപടിയായി. പിന്നെ ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങള്‍ ഒന്നൊന്നായി എഴുതിവച്ചു് ചെക്കു ചെയ്തു മാറ്റുക. ഒരു സാധാരണക്കാരന്‍റെ നാട്ടില്‍പോക്കു ലിസ്റ്റ് നമുക്കൊന്നു പരിശോധിക്കാം:

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സാധനങ്ങള്‍/സമ്മാനങ്ങള്‍ വാങ്ങുക, ബില്ലുകള്‍ ഓട്ടോമാറ്റിക് പേയ്മെന്‍റാക്കുക, ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ക്രെഡിറ്റ്കാര്‍ഡ് കമ്പനിയെ വിളിച്ചു് വിദേശവിനിമയം പ്രതീക്ഷിക്കുന്നുണ്ടെന്നു പറയുക, ഓഫീസ് കമ്പ്യൂട്ടറിന്‍റെ പാസ്‍വേഡ് മാറ്റുക (നാട്ടില്‍ നിന്നും ഓഫീസ് മെയിലുകള്‍ നോക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അവധിയ്ക്കിടയില്‍ പാസ്‍വേഡ് എക്സ്പെയര്‍ ചെയ്യാതിരിക്കണമല്ലോ), വീടു് കൊടുങ്കാറ്റു്, പേമാരി, കൊടും‍തണുപ്പു് തുടങ്ങിയവയ്ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പറ്റും വിധം കാലാവസ്ഥാ പ്രൂഫ് ആക്കുക, സ്വാഭാവിക രോഗപ്രതിരോധശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ ആവശ്യമായ പ്രതിരോധകുത്തിവയ്പുകള്‍ എടുക്കുക, റെഫ്രിജെറേയ്റ്റര്‍ കാലിയാക്കുക, ഓട്ടോ ഇന്‍ഷുറന്‍സ് താല്കാലികമായി നിറുത്തിവയ്ക്കുക, സെല്‍ഫോണ്‍ കവറേയ്ജ് അനുയോജ്യമായ രീതിയില്‍ മാറ്റുക, വീടിന്‍റെ ഹീറ്റര്‍/ഏ.സി. (ഏതാണെന്നുവച്ചാല്‍ അതു്) താപനില സെറ്റു ചെയ്യുക, റ്റോയ്‍ലറ്റ് വൃത്തിയാക്കി ലിഡ് ഉയര്‍ത്തിവയ്ക്കുക, പോസ്റ്റല്‍ മെയില്‍ ഹോള്‍ഡു ചെയ്യിക്കുക, ന്യൂസ് പേപ്പര്‍ താല്ക്കാലികമായി നിറുത്തുക, പൈപ്പു വെള്ളം അടയ്ക്കുക, വാട്ടര്‍ ഹീറ്റര്‍ ഓഫാക്കുക, ബായ്ക്കപ് ചെയ്തശേഷം കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്യുക. ബായ്ക്കപ്പ് സുഹൃത്തിന്‍റെ വീട്ടില്‍ വയ്ക്കുക, ആഭരണങ്ങള്‍, സേര്‍ട്ടിഫികറ്റുകള്‍ എന്നിവയുണ്ടെങ്കില്‍ സേയ്ഫ് ഡെപോസിറ്റ് ലോക്കറില്‍ വയ്ക്കുക, റ്റീവി, കോഫീ മേക്കര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പ്ലഗില്‍ നിന്നും ഊരിയിടുക, ഗാര്‍ബേയ്ജ് ബിന്‍, റീസൈക്കിള്‍ ബിന്‍, യാര്‍ഡ് വേയ്സ്റ്റ് ബിന്‍ എന്നിവയുണ്ടെങ്കില്‍ കാലിയാക്കി ഒതുക്കിവയ്ക്കുക, സെക്യൂരിറ്റി സിസ്റ്റം ഉണ്ടെങ്കില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ഒരു സുഹൃത്തിനെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക, ലൈറ്റ് റ്റൈമറുകള്‍ ഉപയോഗിച്ചു് സന്ധ്യമുതല്‍ ഒമ്പതുമണിവരെയെങ്കിലും വീടിനകത്തെ ഒന്നുരണ്ടു ലൈറ്റുകള്‍ ദിവസവും ഓണാക്കാനുള്ള ഏര്‍പ്പാടാക്കുക, പാസ്പോര്‍ട്ട്/വിസ എന്നിവ കാലാവധി കഴിയാത്തതാണെന്നു് ഉറപ്പുവരുത്തുക, സുഹൃത്തുക്കളെ വിളിച്ചു് ഈ ലിസ്റ്റ് വായിച്ചു കേള്‍പ്പിച്ച ശേഷം എന്തെങ്കിലും വിട്ടുപോയോ എന്നു ചോദിക്കുന്ന ജോലി ഭാര്യയെ ഏല്‍‍പ്പിക്കുക, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവയും അല്ലാത്തവയും ചെയ്തെന്നു് വീണ്ടും വീണ്ടും ഉറപ്പുവരുത്തുക, എന്നിട്ടും തൃപ്തിവരുന്നില്ലെങ്കില്‍ പോക്കുതന്നെ വേണ്ടെന്നുവയ്ക്കുക...

ഒരു ഫ്ലാഷ്ബായ്ക് കൂടി: മറ്റേമ്മ എന്നു് ഞങ്ങള്‍ വിളിക്കുന്ന അമ്മയുടെ അമ്മ, ശബരിമലയില്‍ പോകാന്‍ ഇരുമുടിയുമെടുത്തു് നില്‍ക്കുകയാണു്. നാമജപവും അയ്യപ്പസ്തോത്രവുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. “സാമിയേ, അയ്യപ്പാ” എന്നിങ്ങനെ സാധാരണ ചോദ്യോത്തരശൈലിയിലുള്ള ശരണം വിളിയ്ക്കു് തല്ക്കാലവിരാമം വരുത്തുന്നതു്, “സ്വാമിയേ....യ്” എന്ന നീട്ടിയുള്ള വിളിയും അതിനു “ശരണമയ്യ...പ്പാ” എന്ന മറുവിളിയുമായാണു്. അങ്ങനെ, വീട്ടില്‍ നിന്നു് ഇറങ്ങും മുമ്പുള്ള ശരണംവിളി എന്ന നിലയില്‍ ബാബുവണ്ണന്‍ വിളിച്ചു:

“സ്വാമിയേ....യ്”

അതിനു മറുപടിയായി, ഞങ്ങള്‍ക്കൊരവസരം വരുന്നതിനു മുമ്പേ മറ്റേമ്മയുടെ വിളി:

“കോഴിയയെയടച്ചോടേ...യ്?”

യാത്രയ്ക്കു പോകും മുമ്പു് മനസ്സില്‍ കൂടി കടന്നു പോകുന്ന ഒരായിരം ചെക്കുലിസ്റ്റുകളിലൊന്നില്‍ ചെക്കുമാര്‍ക്കു കാണാത്തതിനെത്തുടര്‍ന്നുണ്ടായ പരവേശമായിരുന്നു അതെന്നു് എത്രപേര്‍ക്കു മനസ്സിലായിക്കാണും!

Labels: