ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, January 29, 2008

മൈക്രോസോഫ്റ്റ് വേഡും ചില്ലും

മൈക്രോസോഫ്റ്റ് വേഡില്‍ ചില്ലക്ഷരങ്ങള്‍ നേരേ ചൊവ്വേ കാണുന്നില്ല എന്ന പരാതി വളരെക്കാലം മുമ്പേ കേട്ടുതുടങ്ങിയതാണ്. വേഡുപയോഗിക്കുമ്പോള്‍ ചില ‘അപാകതകള്‍’ ഉള്ളതായി മലയാളം എഴുതിത്തുടങ്ങിയ നാളുകളില്‍ തന്നെ തോന്നിയിരുന്നതിനാല്‍, ഞാന്‍ നോട്പാഡ് ആണ് എഡിറ്ററായി ഉപയോഗിച്ചു വന്നത്. അതു മാത്രമല്ല, ആദ്യകാലത്ത് റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ പ്രോഗ്രാമുകള്‍ അധികം ഉപയോഗിക്കാതിരുന്നതിനാല്‍ വേഡില്‍ പോലും ചില്ലുപ്രശ്നം എന്നെ ബാധിച്ചിരുന്നില്ല. പിന്നീട്, കീമാന്‍, കീമാപ് എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോളാണ് പരാതികളില്‍ കഴമ്പുണ്ടല്ലോ എന്നു മനസ്സിലായത്.

എന്താണ് പ്രശ്നം?
റ്റ്രാന്‍സ്ലിറ്ററേഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ വേഡ് 2003-യിലും വേഡ് 2007-ലും മലയാളം ചില്ലുകള്‍ എഴുതാന്‍ പറ്റുന്നില്ല. ചില്ലുകളിലുള്ള ZWJ ഉപേക്ഷിച്ച രൂപമാണ് വേഡില്‍ പ്രത്യക്ഷമാവുന്നത്. ഉദാഹരണത്തിന്, അവന്‍ എന്നെഴുതുമ്പോള്‍ അവന് എന്ന് കാണുന്നു. കാര്‍ കാറ് ആയും, നമ്മള്‍ നമ്മള് ആയുമേ വേഡില്‍ തെളിയുന്നുള്ളൂ.

എന്നാല്‍ ചില ഓഫീസ് പ്രോഗ്രാമുകളില്‍ (ഉദാ: എക്സല്‍) ഈ പ്രശ്നമില്ലാതെ ചില്ലുകള്‍ കാണുന്നുണ്ടു താനും.

(വിശദാംശങ്ങളില്‍ താല്പര്യമില്ലാത്തവര്‍ എന്താണ് പരിഹാരം? എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

വേഡിന്‍റെ കുരുത്തക്കേടിനു കാരണമന്വേഷിച്ചിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് സിയാദ് ഖാലിദി, സോംബാത് ലീസറപോങ് എന്ന രണ്ട് ഓഫീസ് പുലികളുടെ മുന്നിലായിരുന്നു. ഓഫീസ് 2003, ഓഫീസ് 2007 എന്നീ സ്യൂറ്റുകളിലെ വേഡ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേയ്ഷനുകള്‍ കീമാന്‍, കീമാപ് തുടങ്ങിയ ഥേഡ് പാര്‍ട്ടി ഇന്‍പുട്ട് മെഥേഡ് എഡിറ്ററുകളുമായി ഉപയോഗിക്കുമ്പോള്‍ ചില്ലുകള്‍ ഉണ്ടാവുന്നില്ല എന്ന കാര്യം ഞാന്‍ ഈ മഹാന്മാരെ അറിയിച്ചു. മാത്രമല്ല, അടുത്ത ഓഫീസ് വേര്‍ഷനിലും (ഓഫീസ് 14) ഈ പ്രശ്നം നിലനില്‍കുന്നു എന്നും ഞാന്‍ ഇവരോട് പറഞ്ഞു.

എന്താണ് കാരണം?
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു മെയില്‍ കിട്ടി. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ IME-യുടെ പ്രശ്നങ്ങളാണ്.

അതുകൊള്ളാമല്ലോ. പക്ഷേ, അങ്ങനെ പറഞ്ഞ് കൈ കഴുകരുതെന്നും ഇപ്പറഞ്ഞത് IME-യുടെ പ്രശ്നം തന്നെയാണെന്നത് എന്നെ ബോധ്യപ്പെടുത്തണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. അങ്ങനെ, സിയാദും സോബാതും എന്നെ അവരുടെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു.

‘ഞാന്‍’ എന്ന വാക്ക് കീമാന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ (njAn) കീമാന്‍ അയയ്ക്കുന്ന വിന്‍ഡോസ് മെസ്സേജുകള്‍ അവര്‍ എനിക്ക് കാട്ടിത്തന്നു:



കീമാന്‍ ചെയ്യുന്നത് നോക്കൂ. വിന്‍ഡോസ് മെസ്സേയ്ജുകള്‍ കൊണ്ട് ഒരു കള്ളക്കളി തന്നെ. n കഴിഞ്ഞ് j അമര്‍ത്തുന്നതോടു കൂടി അദ്ദേഹം തുരുതുരാ VK_BACK മെസ്സേയ്ജുകള്‍ അയയ്ക്കുകയായി. എന്നു മാത്രമോ, WM_KEYDOWN, WM_CHAR, WM_KEYUP എന്നീ രീതിയിലല്ല മെസ്സേയ്ജുകള്‍ വേഡിന് കിട്ടുന്നത്. സാധാരണ ഗതിയില്‍, WM_KEYDOWN, WM_KEYUP മെസ്സേയ്ജുകള്‍ WM_CHAR ഇല്ലാതെ ആപ്ലിക്കേയ്ഷനു കിട്ടാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ IME ചെയ്യുന്നത്, WM_IME* മെസ്സേയ്ജുകള്‍ ഒപ്പമയച്ച്, ഈ മെസ്സേയ്ജുകള്‍ ഉറവെടുക്കുന്നത് ഒരു IME-യില്‍ നിന്നാണെന്ന് എഡിറ്ററെ അറിയിക്കുകയാണ്.

എഴുതുന്നത് IME ഉപയോഗിച്ചാണെന്ന് വേഡ് അറിയേണ്ട കാര്യമുണ്ടോ? ഒരു എഡിറ്ററായതിനാല്‍ സ്പെല്‍ ചെക്കര്‍, ഗ്രാമര്‍ തുടങ്ങിയ ഭാഷപരമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഓരോ ക്യാരക്റ്ററിന്‍റെ പോലും ഭാഷ ഏതെന്ന് വേഡ് ഓര്‍ത്തുവയ്ക്കുന്നു. ഇവിടെ IME ചെയ്യുന്നത് ഒരു ഹാക് ആണെങ്കിലും വര്‍ക് ചെയ്യുന്നുണ്ട്. നമ്മുടെ പ്രശ്നം, പക്ഷേ, ചില്ലുകള്‍ കാണുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് ചില്ലുകള്‍ കാണാത്തത്? വേഡ് വിചാരിച്ചിരിക്കുന്നത് നാം ഇപ്പോഴും ഇംഗ്ലീഷിലാണെഴുതുന്നതെന്നാണ്. അങ്ങനെയല്ല എന്നു കരുതാന്‍ വേണ്ടിയുള്ള വിവരം IME വേഡിനു നല്‍കുന്നില്ല. അതിനാല്‍ ചില്ലുണ്ടാവാന്‍ അവശ്യം വേണ്ട ZWJ-യെ (ആണവ ചില്ല് നിലവില്‍ വരുന്നതു വരെ) വേഡ് വിസ്മരിക്കുന്നു. വേഡിനെ സംബന്ധിച്ചിടത്തോളം, ഡോക്യുമെന്‍റ് ഇപ്പോഴും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതുമ്പോള്‍ ZWJ വേണ്ടല്ലോ.



ക്യാരക്റ്ററുകളുടേയും വാക്കുകളുടെയും ഭാഷ സൂക്ഷിക്കാത്ത ഓഫീസ് പ്രോഗ്രാമുകള്‍ ZWJ, ZWNJ തുടങ്ങിയവയെ വിസ്മരിക്കാത്തതിനാല്‍ അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ ചില്ലുകള്‍ കാണുന്നതിന് വിഷമമില്ല.

എന്താണ് പരിഹാരം?
എന്തുകൊണ്ടാണ് വേഡ് ചില്ല് കാണിക്കാത്തത് എന്നറിഞ്ഞപ്പോള്‍ അതിന്‍റെ പരിഹാരവും എളുപ്പമായി. ഉപയോഗിക്കുന്ന കീബോഡ് മലയാളത്തിലാക്കുക. അല്ലെങ്കില്‍ നാം മലയാളം കീബോഡ് ഉപയോഗിക്കുന്നു എന്ന് വേഡിനെ അറിയിക്കുക. അപ്പോള്‍ വേഡ് ZWJ, ZWNJ എന്നിവയെ മറക്കില്ല. അതിനാല്‍ വേഡില്‍ മലയാളം എഴുതുന്നവര്‍ ഇങ്ങനെ ചെയ്യുക:

൧. മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യുക: Windows XP-യില്‍ എങ്ങനെ മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യാം എന്നത് ഈ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വിന്‍ഡോസ് വിസ്തയാണ് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Option എടുക്കുക. Keyboards and Languages എന്ന റ്റാബിലേയ്ക്കു പോകുക. അവിടെ Change keyboards എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ Text Services and Input Languages എന്ന ഡയലോഗിലെത്തും. അവിടെ Add ബട്ടണ്‍ അമര്‍ത്തുക. Add Input Language എന്ന ലിസ്റ്റില്‍ നിന്നും Malayalam (India) എന്നതില്‍ അമര്‍ത്തുക. പിന്നീട് Keyboard എന്നതില്‍ നിന്നും Malayalam തിരഞ്ഞെടുത്ത ശേഷം OK അമര്‍ത്തുക. തുറന്നിരിക്കുന്ന എല്ലാ ഡയലോഗുകളും അടയ്ക്കുക.

൨. വേഡ് തുറക്കുക. എന്നിട്ട് നിങ്ങളുടെ കീബോഡ് മലയാളമാക്കുക.



൩. വേഡില്‍ കീബോഡ് മലയാളമാണെന്ന് ഉറപ്പുവരുത്തിയ ശേഷം njAn എന്ന് IME ഉപയോഗിച്ച് എഴുതി നോക്കൂ:



പ്രശ്ന പരിഹാരമായില്ലേ? ഒരു വിധം, എന്നാണുത്തരം. ഈ രീതി അവലംബിച്ചാലും ചിലപ്പോള്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരങ്ങളുള്ള വാക്കുകളെഴുതിയാല്‍ ആദ്യത്തേതൊഴികെ ഒന്നും ശരിയായി വരുന്നില്ല എന്നു കാണാം. അതിന് താഴെപ്പറയുന്ന ഒരു മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളൂ:

൪. IME ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കീമാനും കീമാപിനും പകരം IME ഡോക്യുമെന്‍റേയ്ഷന്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള മൈക്രോസോഫ്റ്റ് ഫൊണറ്റിക് ഇന്‍പുട്ട് റ്റൂള്‍ ഉപയോഗിക്കുക. കീമാന്‍, കീമാപ് എന്നിവയോട് വളരെ സമാനമാണ് ഈ റ്റൂളിലെ റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ സ്കീം. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടു താനും. (ഇത് ഏകീകരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.) അതല്ലെങ്കില്‍, IME ഒഴിവാക്കി മലയാളം കീബോഡ് നേരിട്ട് ഉപയോഗിക്കുക. അത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ ലേഖനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവ ദൂരീകരിക്കാന്‍ മടിക്കരുത്.

Labels: , ,

Friday, January 18, 2008

അജഗജാന്തരം

അനന്തമായ അറിവിന്‍റെ നിധിശേഖരം പങ്കുവയ്ക്കുന്നതുവഴി അപഥസഞ്ചാരം നടത്തുന്ന ഒരു സമൂഹത്തെത്തന്നെ ഉദ്ധരിക്കാമെന്നും, ഉറങ്ങുകയല്ലെങ്കിലും ഉറക്കംനടിക്കുന്ന മനസ്സിനെ തൊട്ടുണര്‍ത്തി സാമൂഹികാവബോധം കുത്തിവയ്ക്കാമെന്നുള്ള പ്രതീക്ഷയോടെയാണ്, മറ്റുപലരേയും പോലെ, ഞാനും ബ്ലോഗെഴുതുന്നത്. 2007-ലോ അതിനു മുമ്പോ നിലവില്‍ വന്ന ജനപ്രിയ അവാര്‍ഡുകളൊന്നും തരമായില്ലെങ്കിലും ‘ഏറ്റവും നല്ല നവോത്ഥാന ബ്ലോഗ്’ എന്ന വിഭാഗത്തില്‍ സ്പെഷല്‍ ജൂറി പരാമര്‍ശം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് ഈ സാമൂഹിക പ്രതിബദ്ധത കൊണ്ടു മാത്രമാണ്. ‘കല ജീവിതം തന്നെ’ എന്ന സിദ്ധാന്തത്തിനോടുള്ള എന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞുവയ്ക്കുന്നത്.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ (ഡ്രാഫ്റ്റ് രൂപത്തില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്ന നിരവധി പോസ്റ്റുകളില്‍ ഏതാണ് ഉടന്‍ പ്രസിദ്ധീകരണയോഗ്യം എന്ന് മനസ്സിലാക്കാന്‍ ഞാന്‍ തന്നെ നിര്‍മ്മിച്ച പതിനൊന്നിന റ്റെസ്റ്റാണ് സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റ്) പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാം. ഓഫ് റ്റോപിക് ആയി വന്നതും (എനിക്ക് അഹങ്കാരമാണെന്ന് ആരോപിച്ചതുള്‍പ്പടെയുള്ളവ) സ്വന്തം ബ്ലോഗു പരസ്യങ്ങളായി വന്നതുമായ കമന്‍റുകള്‍ ഒരു ബോട്ടുപയോഗിച്ച് ഡിലീറ്റ് ചെയ്തതുകൊണ്ടുമാത്രമാണ് (കൈ കൊണ്ടു ഡിലീറ്റു ചെയ്യുക കേവലം അസാധ്യമായിരുന്നു) ആ പോസ്റ്റില്‍ കമന്‍റുകള്‍ തീരെ കുറവാണല്ലോ എന്ന് ബ്ലോഗിലെ നവാഗതര്‍ക്ക് തോന്നുന്നത്. ആ പോസ്റ്റിന്‍റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് എനിക്കുണ്ടായ അഭൂതപൂര്‍വ്വമായ പ്രശസ്തി സാമൂഹികനന്മയ്ക്കുപകരിക്കും‍വിധം വഴിതിരിച്ചുവിടുന്നതിനു ചുക്കാന്‍ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരം നഗരത്തില്‍ രൂപം കൊള്ളാനിരുന്ന ‘ശേഷം ചിന്ത്യം ഫാന്‍സ് അസോസിയേഷന്‍’ എന്ന ജീവകാരുണ്യസംഘടയുടെ ആദ്യയോഗം എന്‍റെ തന്നെ നിര്‍ബന്ധപ്രകാരം മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവച്ചതും പരസ്യമായ രഹസ്യം മാത്രമാണ്. ‘റൂമര്‍ മില്‍’ എന്ന പോസ്റ്റില്‍ പറഞ്ഞകാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു: എന്‍റെ സമയം നന്നല്ല എന്ന് കലണ്ടര്‍, പഞ്ചാംഗം, ആദിയായ കാര്യങ്ങളില്‍ നിപുണനായ ഒരു സരസകവി എന്നെ അറിയിക്കുകയുണ്ടായി. അതുമൂലമാണ് യോഗം മാറ്റിവയ്ക്കേണ്ടി വന്നത്. അല്ലാതെ കുത്തകകമ്പനികളിലെ ജീവനക്കാര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മൂലമല്ല. എന്‍റെ സമയം നന്നായാലുടന്‍ SCFA അതിന്‍റെ രൂപീകരണയോഗവുമായി മുന്നോട്ടുപോകുന്നതാണ്.

പറഞ്ഞു കാടുകയറിയതുകാരണം പറയേണ്ട കാര്യം ഇതുവരെ പറഞ്ഞില്ല.

ഞാന്‍ അഭിപ്രായം മാറ്റി!

കാളപെറ്റെന്നു കേള്‍ക്കും മുമ്പ് കയറെടുത്തോടരുത്. പോസ്റ്റുമുഴുവന്‍ വായിച്ചിട്ടേ അഭിപ്രായം പറയാവൂ. പണ്ടൊക്കെയായുന്നെങ്കില്‍ നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായം മാറ്റിയാലും ഒരു ചുക്കും സംഭവിക്കില്ലായിരുന്നു. ഇന്ന് അങ്ങനെയാണോ? പണ്ടു പറഞ്ഞതെന്ത്? ഇന്ന് പറയുന്നതെന്ത്? പണ്ടു പറഞ്ഞതു മൂലം ബ്ലോഗുലോകത്തിനുണ്ടായ മാറ്റങ്ങളെ ഇല്ലായ്മ (undo) ചെയ്ത് പുതിയ അഭിപ്രായത്തിലേയ്ക്ക് സമന്വയിപ്പിക്കുന്നത് സാധ്യമോ? അങ്ങനെയെങ്കില്‍ അതിന്‍റെ ചുമതല ആര്‍ക്ക്? പഴയ അഭിപ്രായത്തെ അധികരിച്ചുണ്ടാക്കിയ പ്രബന്ധങ്ങളെ പിന്താങ്ങിയവരുടെ ഗതിയെന്ത്? അങ്ങനെയുള്ളവരെ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തുമോ? അവരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചു നടത്തുവാന്‍ പറ്റിയ തത്വശാസ്ത്രം വല്ലതും പുതിയ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നുണ്ടോ? ഇനിയും അഭിപ്രായം മാറാന്‍ സാധ്യതയുണ്ടോ? പഴയ അഭിപ്രായത്തോടു അന്ന് യോജിപ്പുപ്രകടിപ്പിച്ചവര്‍ക്ക് പുതിയ അഭിപ്രായത്തെ ഇപ്പോള്‍ പിന്താങ്ങാമോ? അവരെ അവസരവാദിയെന്ന് വിളിക്കാതിരിക്കാന്‍ മുന്‍‍കരുതലെടുത്തിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മറ്റുള്ളവര്‍ ചോദിക്കുന്നരൂപേണ സ്വയം ചോദിച്ച് അതിന് സ്വയം ഉത്തരം കണ്ടെത്തി, പരിക്കുകളേതുമില്ലാതെ രക്ഷപ്പെടാം എന്നു ബോധ്യമായശേഷമേ എന്നെപ്പോലുള്ളവര്‍ക്ക് അഭിപ്രായം മാറാന്‍ പറ്റൂ. (കാര്യം വളരെ കഷ്ടമാണ്. എന്നാലും പ്രശസ്തിയോടൊപ്പം വന്നുചേരുന്ന ഇത്തരം ചില്ലറ അസൌകര്യങ്ങള്‍ വിസ്മരിക്കാതെ വയ്യല്ലോ.)

പറയേണ്ട കാര്യം ഇനിയും പറഞ്ഞില്ല.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാമെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ. ആ പോസ്റ്റില്‍,

ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

എന്ന് ഞാന്‍ സമര്‍ഥിച്ചിരുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ‘ഞാനും നീയും’ എന്നതിനു പകരം, സായിപ്പ് പറയുമ്പോലെ ‘നീയും ഞാനും’ എന്ന് പറയുന്നതാണ് മലയാളത്തിനും ഉചിതമെന്ന് പറഞ്ഞുവയ്ക്കുവാന്‍ അന്നെനിക്ക് ജളതയുണ്ടായില്ല.

മറ്റൊരു പ്രശസ്ത വ്യക്തിയായ എം. എല്‍. ബാലകൃഷ്ണനേയും എന്നേയും ഒരു വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമന്‍റ് കേള്‍ക്കാനിടയായിയായതാണ് എന്‍റെ അഭിപ്രായമാറ്റത്തിന് കാരണമായി ഭവിച്ചത്. തുടര്‍ന്നു വായിക്കുമ്പോള്‍, ഞാന്‍ ചെയ്തത് മഹാപരാധമല്ലെന്നും, സ്വന്തം ഇമേയ്ജിനെപ്പറ്റി ബോധമുള്ള ഏതൊരു മലയാളിയും ചെയ്യുന്നതാണ് ഇത്തരം അഭിപ്രായമാറ്റങ്ങളെന്നും നിങ്ങള്‍ക്ക് മനസ്സിലാവും. (ഒരു കാര്യം പറഞ്ഞേക്കാം: ഇതൊന്നും ചെന്ന് എം. എല്‍. ബാലകൃഷ്ണനോട് ചോദിച്ചേക്കരുത്, രണ്ടുപേര്‍ക്കും അനാവശ്യ പ്രശസ്തി ഇഷ്ടമല്ല.) ആ കമന്‍റിനു മറുപടിയായി, മുകളില്‍ പ്രതിപാദിച്ച നിയമം തെറ്റിക്കാതെ ഞാന്‍ പറഞ്ഞു:

എം. എല്‍. ബാലകൃഷ്ണനും ഞാനും തമ്മില്‍ അജഗജാന്തരമുണ്ട്.

അജഗജാന്തരത്തില്‍ അജം (ആട്) ആദ്യം വരുന്നതിനാലും ഗജം (ആന) എന്നു വിളിക്കപ്പെടാന്‍ തക്ക തടിയുണ്ടെന്ന് സമ്മതിക്കാന്‍ എനിക്ക് വിഷമമായതിനാലും, ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു:

ഞാനും എം. എല്‍. ബാലകൃഷ്ണനും തമ്മില്‍ അജഗജാന്തരമുണ്ട്.

നല്ല ഡിസൈനറും ആശാരിയും ആയാലും ഇന്ത്യയും ബ്രിട്ടനുമായാലും പുതുതലമുറയും പഴയതലമുറയുമായാലും, അജഗജാന്തരം എന്ന വാക്കുപയോഗിക്കുമ്പോള്‍ ആരെ ആനയാക്കണം എന്ന് ആലോചിച്ചിട്ട് മറ്റേയാളെ ആടാക്കുക എന്നത് വെറും സാമാന്യബോധം മാത്രമാകുന്നു. സ്വന്തം കാര്യമാവുമ്പോള്‍ ഇത് ശ്രദ്ധിക്കേണ്ടത് ഏറ്റവും അത്യാവശ്യവും.

സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാതിരിക്കാനും, വേണമെങ്കില്‍ തകര്‍ക്കാനും തിരുത്താനുമല്ലെങ്കില്‍ പിന്നെ നമ്മളൊക്കെയെന്തിനാ റൂളുണ്ടാക്കുന്നത്?

Labels: ,

Saturday, January 12, 2008

പണം തരൂ, സ്ഥലം വിടൂ

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം പവര്‍ഹൌസ് ജങ്ഷന്‍റെ മൂലയ്ക്കുണ്ടായിരുന്ന ‘മഹാരാജാ’യില്‍ നിന്നും 60 രൂപയ്ക്ക് ‘റെഡീമെയ്ഡ്’ ഷര്‍ട്ട് വാങ്ങിയിറങ്ങുമ്പോള്‍ നേരേ എതിരേ പലനിലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍ത്ഥാസിലേയ്ക്ക് ഇരുന്നൂറ്റമ്പതും മുന്നൂറും രൂപയ്ക്ക് ഷര്‍ട്ട് വാങ്ങാന്‍ കയറുന്നവരോടെനിക്ക് അസൂയയായിരുന്നു. പിന്നീട്, ചുവന്നുലഞ്ഞ സമത്വസുന്ദരമനോഹരലോകം മനസ്സില്‍ നിറഞ്ഞ നാളുകളിലെന്നോ അസൂയ പുച്ഛമായി മാറി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, പാര്‍ത്ഥാസ് എന്ന കട നല്‍കുന്ന സൌകര്യം ഞാന്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. ഓണത്തിനും ആണ്ടറുതിയ്ക്കും വാങ്ങുന്ന അത്യാവശ്യം തുണി ആഡംബരമല്ലെന്നും അതിന് പാര്‍ത്ഥാസ് നല്‍കുന്ന സൌകര്യം ഉപയോഗപ്പെടുത്താമെന്നും അങ്ങനെ ചെയ്യുന്നത് മൂലം ഞാന്‍ കരുതിയിരുന്നമാതിരി വിപത്തൊന്നും ഇഹലോകത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും എനിക്ക് ബോധ്യമായി.

ഞാനും കുടുംബവും പാര്‍ത്ഥാസിന്‍റെ വിശ്വസ്ത ഉപഭോക്താക്കളായി കഴിയവേയാണ് താഴെപ്പറയുന്ന സംഭവം അരങ്ങേറുന്നത്.

അതൊരു തിങ്കളാഴ്ചയായിരുന്നു. ‘എന്തരടേ അണ്ണാ, ഇത്രയും വലിയ ക്യൂകള്’ എന്ന ചോദ്യത്തിന് മറുപടി പറയണോ എന്നു ശങ്കിച്ചിരിക്കവേ, വന്നൂ ഉത്തരം: ‘നാളെ ക്രിസ്മസാണല്ലേ... അവധിയായതുകൊണ്ട് കുടിച്ചു തീര്‍ക്കാനാണണ്ണാ!’

ദേശീയ ഉപഭോക്തൃദിനം. പത്രങ്ങളായ പത്രങ്ങളിലൊക്കെ ഫുള്‍പേജ് പരസ്യം. പണമുള്ളവനാണ് രാജാവ്. വല്ലതും വന്നു വാങ്ങൂ, എന്നും വാങ്ങുന്നവന്‍ രാജാധിരാജന്‍.

ഇന്നത്തെ സാധാരണ ജൌളിവില വച്ചു നോക്കുമ്പോള്‍ 6000 രൂപ വെറും കപ്പലണ്ടി. എന്നാലും തെറ്റു തെറ്റാണല്ലോ.

‘സാര്‍, ഇത് തെറ്റാണല്ലോ? ഇങ്ങനെ അല്ലല്ലോ ഇവിടെ പതിവ്?’

പതിവുകാരനായാല്‍ പോരാ. 6000 രൂപയുടെ ബില്ലെവിടെ, ലക്ഷങ്ങളുടെ ബില്ലെവിടെ? 6000 രൂപ ചെലവാക്കുന്ന പതിവുകാരനോട് മതിപ്പു പോര.

‘നിങ്ങള്‍ക്കെന്തു വേണം?’ സ്വരം കനക്കുന്നു.
‘മാനേജരെ ഒന്നു കാണണം,’ ഉപഭോക്താവ് ആരായുന്നു.
‘മാനേജര്‍ ഇല്ല.’

പകരക്കാരനും ഇല്ല. ഇപ്പോള്‍ നാഥനില്ലാക്കളരി. വരും. ചിലപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്. ചിലപ്പോള്‍ ഇന്ന് വന്നില്ലെന്നും വരാം.

‘എങ്കില്‍ പരാതി ആരോടു പറയും?’
‘ആരോടു വേണമെങ്കിലും പറയാം. ഗവണ്മന്‍റില്‍ പരാതിപ്പെടൂ! ഇവിടെ ആളില്ല. ഇത് പരാതി എടുക്കുന്ന സ്ഥലമല്ല. ആളുകള്‍ വരുന്നു, തുണി വാങ്ങുന്നു, പൈസ തരുന്നു, പോകുന്നു.’
‘അപ്പോള്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍?’

ഇന്നു വരെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ആരും പറഞ്ഞിട്ടുമില്ല.

‘നിങ്ങള്‍ മാത്രമാണ് ഇതിത്ര വലിയ കാര്യമാക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇതിനു പിറകേ നടക്കാന്‍ സമയം കാണില്ല. കുമാര്‍ സാര്‍ വരുമ്പോള്‍ പറഞ്ഞു നോക്കൂ. പക്ഷേ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.’
‘കുമാര്‍ സാര്‍ ആണോ മാനേജര്‍?’
‘എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ സമയമില്ല. മാറി നില്‍ക്കൂ. നിങ്ങള്‍ക്കു വേറേ പണിയില്ലേ?’
‘ഇല്ല, ഇന്ന് ദേശീയ ഉപഭോക്തൃദിനമാണ്!’
‘ഒന്നു പോടോ...’

സംസാരം ശ്രദ്ധിച്ച് മറ്റു ‘സാധാരണക്കാര്‍’ ഞങ്ങള്‍ക്കു ചുറ്റും കൂടുന്നു. എന്തരടേ അപ്പികളേ? ഞങ്ങളുടെ വിവരണം കേട്ട് ചുറ്റും കൂടുന്നവരുടെ എണ്ണം അല്പാല്പമായി വര്‍ദ്ധിക്കുന്നു.

അപ്പോളതാ, കുമാര്‍ പ്രത്യക്ഷനാവുകയായി, ആരെടാ, എന്തെടാ സ്റ്റൈലില്‍ത്തന്നെ.

‘സര്‍, ദാ...’
‘എനിക്കൊന്നും കേള്‍ക്കണ്ട. നിങ്ങളെ ഉദ്ദേശിച്ചല്ല ഈ കട നടത്തുന്നത്.’

സുഹൃത്തുക്കളേ, കേട്ടില്ലേ? നമ്മള്‍ തുണി വാങ്ങാന്‍ വരുന്നവരെ ഉദ്ദേശിച്ചല്ലത്രേ ഈ കട!

‘എന്നാലൊരു കാര്യം ചെയ്യ്, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയ്, ആള്‍ക്കാരിവിടെ കയറാതിരിക്കുമോ എന്നു നോക്കട്ടെ!’

ഞാന്‍ വിന്‍ഡോസ് മീഡിയ റ്റീമില്‍ ആയിരുന്നപ്പോള്‍ ഞങ്ങളുടെ Wall of Fame -ല്‍ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ടായിരുന്ന ഈ വാചങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി:

A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is a part of it. We are not doing him a favor by serving him. He is doing us a favor by giving us an opportunity to do so.
Mahatma Gandhi
അങ്ങനെ ഞാന്‍ അവസാനമായി പാര്‍ത്ഥാസില്‍ പോയി. പാര്‍ത്ഥാസിന്‍റെ മാനേയ്ജുമെന്‍റില്‍ ‘പിടിപാടുള്ള’ ശ്രീമതി. ലതയോട് പറയണോ എന്ന് ആലോചിച്ചു. ഒരു പുനരാലോചനയില്‍, കുമാര്‍ ആവശ്യപ്പെട്ടതു പോലെ, കടയ്ക്കു പുറത്തിറങ്ങി നിന്ന് വിളിച്ചു പറയുന്നതില്‍ തെറ്റില്ല എന്നു കരുതി അങ്ങനെ ചെയ്യുന്നു.

പണം മുടക്കുന്നവര്‍ക്ക് സേവനമേന്മ പ്രശ്നമല്ലാതാവുമ്പോള്‍ ചെലവഴിക്കുന്നതില്‍ മടികാണിക്കാത്ത മലയാളിയ്ക്ക് നഷ്ടമാവുന്നത് അനുകരണീയമായ ഉപഭോക്തൃസംസ്കാരമാണ്.

(ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല.)

Labels: ,

Wednesday, January 09, 2008

മിസ്ഡ് കോള്‍

“ഹലോ, 329 xxxx അല്ലേ?” ഞാന്‍ ആരാഞ്ഞു.
“അതെ!” മറുതലയ്ക്കല്‍ നിന്നും സ്ത്രീശബ്ദം.
“എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു?”
(മകന്‍ സതീശനോടാവണം) “എടാ സതീശോ, ദേണ്ട നോക്കടാ, ആരാണ്ടാ വിളിച്ച് എന്താണ്ടാ പറേണ്!”
“ഹലോ,” സതീശന്‍ ഫോണെടുത്തു.
“ഹലോ, എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു. തെറ്റിദ്ധരിക്കരുത്, ഇത്രമാത്രമേ ഞാന്‍ അമ്മയോടും പറഞ്ഞിട്ടുള്ളൂ.”

* * *

“ഹലോ സുരേഷ് ചേട്ടനാണോ?” മറുതലയ്ക്കല്‍ നിന്നും ഹലോ കേട്ടയുടനെ ഞാന്‍ ചോദിച്ചു.
“അല്ല, രാമചന്ദ്രനാണ്.”
“ക്ഷമിക്കണം, റോംഗ് നമ്പര്‍.”
“ഇതാരാണ്? ആരെയാണ് വേണ്ടത്?”

റോംഗ് നമ്പര്‍ കറക്കി വിളിക്കുന്നവരോടും സംസാരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുണ്ടെന്നത് പുതിയ അറിവ്‍!

* * *

“വണ്ടി ഇന്നലെ കൊല്ലത്തിനു പോയിരുന്നോ?” ഫോണെടുത്തയുടന്‍ വന്നൂ, മറുവശത്തു നിന്നു ചോദ്യം.
“ഇല്ല, കൊല്ലത്തിനു പോയില്ലല്ലോ.” ഞാന്‍ പറഞ്ഞു.
“അതു വെറുതേ, ഞാന്‍ പാരിപ്പള്ളിയില്‍ വച്ച് കണ്ടല്ലോ!”
“ഓ, അതോ? ഇന്നലെ ചാത്തന്നൂര്‍ പോയിരുന്നു.” വീട്ടാവശ്യത്തിനുള്ള ചില ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ചാത്തന്നൂരുള്ള ഒരു ഹാര്‍ഡ്‍വെയര്‍ കടയില്‍ പോയത് ശരിയാണ്.
“അതു പറ! ലോഡ് കിട്ടിയോ?”
“വാങ്ങാന്‍ പോയതെല്ലാം കിട്ടിയില്ല. പക്ഷേ ബാക്കിയുള്ളത് അവര്‍ കൊണ്ടു വന്നു തരും.”
“അപ്പോള്‍ എന്‍റെ കാശ്?”
“ങേ? എന്തു കാശ്? ഇത് ആരാണ്?”
“ഇത് 265 xxxx അല്ലേ?”
“അല്ല, ഇത് 268 xxxx ആണ്.”

* * *

“എടാ, നീ പോയില്ലേ?” ഫോണെടുത്ത് ഹലോ പറഞ്ഞയുടന്‍ ചോദ്യം വന്നു.
“ഇല്ല, ഞാന്‍ അടുത്തയാഴ്ചയാ പോകുന്നത്.”
“ഞാനിപ്പോള്‍ വന്നാല്‍ നീ അവിടെ കാണുമോ?”
ഇത്രയുമായപ്പോള്‍ എനിക്കൊരു സംശയം: “ഡേയ്, നീ വിനോദാഡേയ്?” ഞാന്‍ ആരാഞ്ഞു.
“നിനക്കെന്നെ മനസ്സിലായില്ലേടാ പട്ടീ?” അടുത്ത ബന്ധുവാണെങ്കിലും ഇതുവരെ ശത്രുതയൊന്നുമില്ലാതെ കഴിഞ്ഞിരുന്ന വിനോദില്‍ നിന്നും ഇങ്ങനെ ഒന്നു പ്രതീക്ഷിക്കാത്തതിനാല്‍ ഞാനല്പം വിഷണ്ണനായ് ചമഞ്ഞു.
“എനിക്കു നിന്നെ മനസ്സിലായി, പക്ഷേ നിനക്ക് എന്നെ മനസ്സിലായോ എന്ന് സംശയം...”
ഒരു നിമിഷം നിശ്ശബ്ദത. അതിനു ശേഷം വന്നു മറുപടി: “അണ്ണാ, അണ്ണനായിരുന്നാണ്ണാ? അണ്ണന്‍റേം അഭിലാഷിന്‍റേം ഒച്ച ഒരുപോലിരുക്കുന്നണ്ണാ!”

* * *

ഈ അടുത്ത കാലത്ത് കേരളത്തിലായിരുന്നപ്പോളുണ്ടായ ചില ഫോണ്‍ സംഭാഷണങ്ങളാണിവ. ഫോണ്‍ കോളുകള്‍ വഴി ഈ ലേഖകനു പറ്റിയ ചില അമളികള്‍ ‘എഴുത്തുകാരന്‍റെ സ്വാതന്ത്ര്യം’ എന്ന സൌകര്യം ഉപയോഗിച്ച് ഇവിടെ വെളിപ്പെടുത്തുന്നില്ല. ഒന്നുണ്ട്: മുന്‍‍പരിചയമില്ലാത്തവരോട് സംസാരിക്കുമ്പോള്‍ പോലും ഫോണ്‍ ചെയ്യുന്നയാള്‍ താന്‍ ആരാണെന്നതും തനിക്ക് ആരോടാണ് സംസാരിക്കേണ്ടതെന്നതും വെളിപ്പെടുത്തുന്നതിനു മുമ്പ് സംഭാഷണം ആരംഭിച്ച് അവസാനിപ്പിക്കുന്നതാണ് എന്‍റെ പ്രദേശത്ത് പൊതുവില്‍ കണ്ട രീതി.

Labels: ,