ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, April 29, 2008

അക്കക്രമീകരണം മലയാളത്തില്‍

ഓഫീസില്‍ നിന്നിറങ്ങാറാവുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വിളി വന്നാല്‍ ഒന്നുറപ്പിക്കാം: ഇന്നും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നും എന്തോ വാങ്ങാനുണ്ടു്!

“എന്താ?” ഞാന്‍ സ്നേഹത്തോടെ ആരായും.
“തിരിച്ചു വരുന്ന വഴിയ്ക്കു് ഇന്ത്യന്‍ സ്റ്റോറില്‍ ഒന്നു കേറാമോ?”
“തീര്‍ച്ചയായും. ഇന്നു കണ്ടില്ലല്ലോ എന്നു് കടക്കാരനു തോന്നരുതല്ലോ!”
“ഓ, തമാശ കളഞ്ഞിട്ടു് ഇതൊന്നു എഴുതി എടുക്കൂ.”
“പറഞ്ഞോളൂ...”

സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ സാധനത്തിലൊതുങ്ങുന്ന ലിസ്റ്റു് നീണ്ടു നീണ്ടു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: “അതൊരു മെയിലായിട്ടു് അയച്ചു തന്നാല്‍ മതി.”

മലയാളത്തില്‍ വന്ന ലിസ്റ്റിന്‍റെ നീളം കണ്ടു് ഒന്നു ഞെട്ടിയ ശേഷം, മൊത്തം എത്ര സാധനം ഉണ്ടെന്നറിയാന്‍ ലിസ്റ്റെടുത്തു് വേഡിലിട്ടൂ് ഓട്ടോമാറ്റിക് നമ്പറിംഗ് (സ്വയപ്രേരിത അക്കക്രമീകരണം?) ഇട്ടു നോക്കി. ഒന്നും രണ്ടുമല്ല, 11 ഐറ്റംസ്‌!

ലിസ്റ്റു കണ്ടപ്പോഴാണു് പലപ്പോഴും തോന്നിയിട്ടുള്ള, എന്നാല്‍ ഇതുവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരുന്ന, ഒരു കാര്യം ശ്രദ്ധിച്ചതു്: മലയാളം ലിസ്റ്റായിരുന്നിട്ടു കൂടി അക്കക്രമീകരണത്തിനു് അറബിക് അക്കങ്ങള്‍ (1, 2, 3, തുടങ്ങിയവ) ആണു് ഉപയോഗിച്ചിരിക്കുന്നതു്.



എന്തായിരിക്കും ഇതിന്‍റെ കാരണം? ഒരു പക്ഷേ, ഇതു് വേഡിന്‍റെ ലീലാവിലാസമാവാമെന്നു ശങ്കിച്ചു്, പണ്ടു ചെയ്തതുപോലെ വേഡിന്‍റെ കീബോഡ് മലയാളമാക്കി നോക്കി.



എന്നിട്ടുണ്ടോ വല്ല മാറ്റവും?

ഈ പരീക്ഷണത്തില്‍ നിന്നും അക്കക്രമീകരണത്തിനുപയോഗിക്കുന്ന അക്കങ്ങള്‍ ഏതുരീതിയിലുള്ളതാവണമെന്ന തീരുമാനത്തില്‍ വേഡിനു വലിയ പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ പിന്നെ ഇതു നിയന്ത്രിക്കുന്നതു് വിന്‍ഡോസ് തന്നെയാവും. “നമുക്കു കണ്ടുപിടിക്കാം” എന്ന പഴയ മൂന്നാം ക്ലാസ് സയന്‍സ് പുസ്തകത്തിലെ വാചകം വീണ്ടും ഓര്‍ത്തു. എന്നാല്‍ പിന്നെ, കണ്ടുപിടിച്ചു കളയാം.

വിന്‍‍ഡോസില്‍, യൂസര്‍ ലൊകായ്ല്‍ (user locale) സെറ്റിംഗ് ആണു് സമയത്തിനും തീയതിക്കും അക്കക്രമീകരണങ്ങള്‍ക്കും നാണയമൂല്യത്തിനും മറ്റും മറ്റും എന്തൊക്കെ രീതികള്‍ ഉപയോഗിക്കണം എന്നു തീരുമാനിക്കുന്നതു്.

The user locale determines which default settings a user wants to use for formatting dates, times, currency, and large numbers. The user locale is not the language. The only influence the user locale has on the language is on the names of the days and months. For example, if you use the long date format to display "November 25, 1998," the "November" string will change based on the user locale.

- MSDN KB Article

ആഹാ! അപ്പോള്‍ അവനാണു വില്ലന്‍. എന്നാല്‍ പിന്നെ യൂസര്‍ ലൊകായ്ല്‍ മാറ്റി നോക്കാം എന്നു കരുതിയതും, ഫോണ്‍ വന്നല്ലോ!

“ഹലോ കടയിലെത്തിയോ? ഒരു സാധനം കൂടി വാങ്ങാനുണ്ടു്.”
“അതേ, ഞാന്‍ കുറച്ചു കഴിഞ്ഞേ ഇറങ്ങുകയുള്ളൂ. കടയിലെത്തുമ്പോള്‍ വിളിക്കാം.”
“ഉടനേ ഇറങ്ങുന്നെന്നു പറഞ്ഞതാണല്ലോ. ആശാരിപ്പണിയാണോ?”
“ഹേയ് അല്ല. കസ്റ്റമര്‍ എസ്കലേയ്ഷന്‍ കേയ്സാണു്. വീപി ഇന്‍‍വോള്‍വ്ഡ്, ഹൈ വിസിബിലിറ്റി.”
“ഇന്നു വരുന്നില്ലേ?”
“കോണ്‍ഫറന്‍സ് കോള്‍ നടക്കുന്നു. എന്നാലും ഞാന്‍ പെട്ടെന്നു് ഇറങ്ങാന്‍ നോക്കാം!”

അങ്ങനെ, സംഭാഷണം ഒരു വഴിക്കാക്കി, ഞാന്‍ വീണ്ടും സ്വയപ്രേരിത അക്കക്രമീകരണം മലയാളത്തിലാക്കാനുള്ള പ്രവൃത്തി തുടര്‍ന്നു.

Control Panel തുറന്നു്, Clock, Language, and Region എന്ന വിഭാഗത്തില്‍ നിന്നും Change Keyboards or other input methods എന്ന ലിങ്കില്‍ ക്ലിക് ചെയ്തു. അപ്പോള്‍ Regional and Language Options എന്ന ഡയലോഗ് പൊന്തി വന്നു. നേരേ Formats എന്ന റ്റാബിലേയ്ക്കു വിട്ടു. അവിടെ Current format ആയി ഉണ്ടായിരുന്ന English (United States) മാറ്റി Malayalam (India) ആക്കി.

(വിന്‍‍ഡോസ് XP ആണു് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Options എടുക്കുക. Regional Options റ്റാബില്‍ ഫോര്‍മാറ്റ് Malayalam (India) ആക്കുക.)



അതിനു ശേഷം വീണ്ടും പഴയ ലിസ്റ്റു നോക്കാന്‍ ചെന്നു. ഒരു വ്യത്യാസവുമില്ല!



ശ്ശെടാ, ഇതെന്തൊരു മറിമായം? അപ്പോഴാണു് മറ്റൊരു സൂത്രപ്പണിയെപ്പറ്റി ഓര്‍മ്മ വന്നതു്. ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ടു്. വീണ്ടും Regional and Language Options ഡയലോഗ് എടുത്തു് Formats റ്റാബിലേയ്ക്കു പോയി. അവിടെ ഇപ്പോള്‍ Current format Malayalam (India) ആണു്. ഈ ഡയലോഗിലുള്ള Customize this format... എന്ന ബട്ടണ്‍ അമര്‍ത്തി. തുടര്‍ന്നു വന്ന ഡയലോഗില്‍ Numbers റ്റാബില്‍ Use native digits എന്നതിന്‍റെ സെറ്റിംഗ് Never എന്നതില്‍ നിന്നും National എന്നാക്കി മാറ്റി.



വീണ്ടും പഴയ ലിസ്റ്റിലേയ്ക്കു്. ഹായ്, ഹായ്!



ഓട്ടോമാറ്റിക് നമ്പരുകള്‍ മാത്രമല്ല, സകല അക്കങ്ങളും മാറ്റി വേഡ് പ്രത്യക്ഷമായിരിക്കുന്നു. ചിത്രത്തില്‍ നോക്കിയാല്‍, ഫോണ്ട് വലിപ്പം, പേയ്ജ് എണ്ണം, വാക്കുകളുടെ എണ്ണം, സൂം ശതമാനം, ഡോക്യുമെന്‍റിന്‍റെ പേരിലെ അക്കം എന്നിവയെല്ലാം മലയാളത്തിലായതായി കാണാം. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ. ഈ മാറ്റം നടത്തിയാല്‍, വേഡു മാത്രമല്ല, അക്കങ്ങള്‍ കാണിക്കുന്ന മിക്ക പ്രോഗ്രാമുകളും സകല അക്കങ്ങളും ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രമിച്ചു നോക്കൂ!

(പിന്‍‍കുറിപ്പു്: ഈ പരീക്ഷണം നടത്തിയതിന്‍റെ ഫലമായാണു് ഞാന്‍ ഈ ബഗ്ഗ് ശ്രദ്ധിക്കുന്നതു്.)

Labels: , ,

Monday, April 21, 2008

കഥ പറയുന്ന മറുപടികള്‍

ജെ. ലളിതാംബിക ഐ. എ. എസ്-നെക്കുറിച്ചു് ഞാനൊരു കഥ കേട്ടിട്ടുണ്ടു്. പ്രീ-ഡിഗ്രിക്കു സഹപാഠിയായിരുന്ന ഒരു ഐ. എ. എസ് മോഹിയാണു് ഈ കഥ എന്നോടു പറഞ്ഞതു്.

ഐ. എ. എസ് ഇന്‍റര്‍വ്യൂവില്‍ ബോഡ് മെംബര്‍മാരിലൊരാള്‍ ലളിതാംബികയോടു് ജി. ശങ്കരക്കുറുപ്പിന്‍റെ ഒരു കവിത ചൊല്ലാമോ എന്നു ചോദിച്ചത്രേ. അതിനു മറുപടിയായി ലളിതാംബിക “ജി. ശങ്കരക്കുറുപ്പിന്‍റെ ഏതു കവിത വേണം?” എന്നു ചോദിച്ചുവെന്നും ബോഡ് മെംബര്‍ ആവശ്യപ്പെട്ട കവിത തന്നെ ചൊല്ലിക്കേള്‍പ്പിച്ചെന്നുമാണു് കഥ. (കഥയില്‍ സത്യമുണ്ടെന്നു് ഇവിടെ പറയുന്നു.)

ജി. ശങ്കരക്കുറുപ്പിന്‍റെ സകല കവിതകളും മനഃപാഠമായതിനാലാണു് ജെ. ലളിതാംബിക അങ്ങനെയൊരു മറുചോദ്യമെറിഞ്ഞതെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണു് ഇത്തരത്തിലുള്ള മറു ചോദ്യങ്ങള്‍. അതുവഴി ചോദ്യകര്‍ത്താവിനെ (പലപ്പോഴും താനുദ്ദേശിക്കുന്ന) മറ്റൊരു പാതയിലേയ്ക്കു് നയിക്കാന്‍ ഉദ്യോഗാര്‍ത്ഥിക്കാവും. ആത്മവിശ്വാസത്തിലുപരി, തദ്വിഷയത്തില്‍ സമീപകാലത്തു നടന്ന സംഭവമോ സംഭവങ്ങളോ സൂചിതവിഷയങ്ങളാക്കുന്നതു് ഉദ്യോഗാര്‍ത്ഥിയുടെ വിഷയത്തിലുള്ള താല്പര്യത്തെ കാണിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആത്മവിശ്വാസവും ധാര്‍ഷ്ട്യവും തമ്മിലുള്ള അന്തരം പലപ്പോഴും വളരെ നേര്‍ത്തതാകയാല്‍ ഇങ്ങനെയുള്ള മറുപടികള്‍ പറഞ്ഞാല്‍ ജോലി കിട്ടാതിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു കരുതി‍ ആത്മവിശ്വസം പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ പോലും അത് അടക്കിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ടു്. എന്നാലും ഉദ്യോഗാര്‍ത്ഥികള്‍ ഇങ്ങനെ ആത്മവിശ്വാസം കാട്ടുന്നതു് എനിക്കിഷ്ടമാണു്. വര്‍ഷങ്ങള്‍ക്കു മുമ്പു് ഒരു ഇന്‍റര്‍വ്യൂവില്‍ ഞാന്‍ ഒരു ഉദ്യോഗാര്‍ത്ഥിയോടു ചോദിച്ചു: “What are the advantages of DLL Surrogates?”

“Would you like me to start with the advantages or shall I take a stab at the disadvantages first?” എന്ന മറുപടി എനിക്കിഷ്ടമായി. DLL Surrogates ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടു് MSDN മാഗസിനില്‍ ഒരു ലേഖനം വന്നിട്ടു് അധികനാളായിരുന്നില്ല എന്നതാണു് ഈ മറുപടിയുടെ പിന്നിലെ കഥ.

ഓഫീസ് ലൈവ് റ്റീമിലേയ്ക്കു് എന്നെ ഇന്‍റര്‍വ്യൂ ചെയ്ത ഗ്വിനെത് മാര്‍ഷല്‍ എന്നോടു ചോദിച്ച ചോദ്യങ്ങളിലൊന്നിതാണു്: “What can you tell me about the Turkish-i?”

Sometimes, you've just got to say, “I don't give a flying %#@& about the Turkish 'i' today!” എന്നൊക്കെ മിനി-മൈക്രോസോഫ്റ്റ് പറയുമെങ്കിലും, വഴിയേ പോകുന്ന ആരെങ്കിലും റ്റര്‍ക്കിക്കോഴിയെപ്പറ്റി പറഞ്ഞാലും അതു് Turkish-i-യെപ്പറ്റിയാണോ എന്നു് ഇന്‍റര്‍നാഷണലൈസേയ്ഷനില്‍ ജോലി ചെയ്യുന്ന ആരും സംശയിക്കുക സ്വാഭാവികം. അങ്ങനെയാണു് ഈ വാര്‍ത്ത ഞാന്‍ വായിക്കുന്നതു തന്നെ.

[...] instead of writing the word “sıkısınca” he wrote “sikisince.” Ramazan wanted to write “You change the topic every time you run out of arguments” (sounds familiar enough) but what Emine read was, “You change the topic every time they are f***ing you” (sounds familiar too.)

സെല്‍ഫോണ്‍ SMS സോഫ്റ്റ്‍വെയറില്‍ Turkish-i ഇല്ലാതെ പോയതുമൂലമുണ്ടായ ദുരന്തം!

ഇനിയാരെങ്കിലും എന്നോടു് “What can you tell me about the Turkish-i?” എന്നു ചോദിച്ചാല്‍, ആ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാന്‍ പറയാന്‍ പോകുന്ന മറുപടി ഇതാവും: “I know it can kill people.”

Labels:

Wednesday, April 16, 2008

അവാര്‍ഡ്

(കരഘോഷം)

താങ്ക്യൂ, താങ്ക്യൂ!

(വീണ്ടും കരഘോഷം)



[...] ഈ അവാര്‍ഡിനു് അര്‍ഹമാകാന്‍ എനിക്കു് അവസരം നല്‍കിയ എന്‍റെ റ്റീം ക്യാപ്റ്റനു് ഞാന്‍ നന്ദി പറയുന്നു. എന്നെ ഓപണറാക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ധീരോദാത്തവും അഭിനന്ദനീയവും സമയോചിതവുമായിരുന്നു.

വിജയം നേടുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു് എത്ര ശരിയാണു്! ഈ നേട്ടത്തിനു പിന്നില്‍ എന്‍റെ ഭാര്യയ്ക്കും മകനുമുള്ള പങ്കു് വിസ്മരിക്കാനാവില്ല. വേറേ പണിയുള്ളതിനാല്‍ അവര്‍ക്കും ഈ അവാര്‍ഡു ദാനത്തിനു് എത്തിച്ചേരാനായിട്ടില്ല. എന്നാലും അവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ രേഖപ്പെടുത്തുന്നു. [...]

(വീണ്ടും കരഘോഷം)

പത്രലേഖകന്‍: അങ്ങയുടെ നേട്ടത്തിനു പിന്നില്‍ ഭാര്യയും മകനുമാണു് എന്നു പറഞ്ഞതു് വിശദീകരിക്കാമോ?
അവാര്‍ഡ് ജേതാവു്: തീര്‍ച്ചയായും. ഈ ലീഗ് നടന്ന സമയം അവര്‍ രണ്ടു പേരും നാട്ടിലായിരുന്നു.
പത്രലേഖകന്‍: എന്നു വച്ചാല്‍? അവരുടെ ശല്യമില്ലായിരുന്നു എന്നാണോ?
അവാര്‍ഡ് ജേതാവു്: ഹ ഹ ഹ...

* * *

ഭാര്യ: ഇതെന്തിനാ രാത്രി ഇങ്ങനെ കിടന്നു് അട്ടഹസിക്കുന്നതു്?
ഞാന്‍: അല്ല, ഈ ഇന്‍റര്‍വ്യൂവറിന്‍റെ...
ഭാര്യ: ഇന്‍റര്‍വ്യൂ? പാതിരാത്രി പിച്ചു പേയും പറയാതെ ഉറങ്ങാന്‍ നോക്കു് മനുഷ്യാ!

Labels: ,

Monday, April 14, 2008

പോട്‍ലക്

A potluck is a gathering of people where each person is expected to bring a dish of food to be shared among the group.
- Wikipedia

ഭാര്യ: ഞാന്‍ റീനയെ വിളിക്കാന്‍ പോകുന്നു. പോള്‍ വീട്ടിലുണ്ടോ എന്നു ചോദിക്കാന്‍ പറഞ്ഞതെന്തിനാ? പോളിനോടു് വല്ലതും പറയാനുണ്ടോ?
ഭര്‍ത്താവ്‍: ഒന്നും പറയാനില്ല. ഇന്നു് അവര്‍ കൊണ്ടുവരുന്ന മീങ്കറി കഴിക്കണോന്നു് തീരുമാനിക്കാനാ... പോളുണ്ടാക്കിയതാണെങ്കില്‍ അടിപൊളിയായിരിക്കും.
ഭാര്യ: അപ്പോ ധന്യേ വിളിക്കുമ്പോള്‍ രാജ് മുഴുവന്‍ സമയവും വീട്ടിലുണ്ടാരുന്നോ എന്നു ചോദിക്കുന്നതോ? അവള്‍ നന്നായി പാചകം ചെയ്യുന്നതല്ലേ?
ഭര്‍ത്താവ്: അതു തന്നെ കാര്യം. ഇന്നു് കണവന്‍ പാചകം ഏറ്റെടുത്തോന്നറിയാനാ. അവനാണു് പാചകമെങ്കില്‍ അവിയല്‍ എടുക്കാതെ കഴിക്കാം!

(കുറിപ്പു്: ഞാന്‍ പാചകം ചെയ്യാറില്ല. എന്നു വച്ചു് പാചകം ചെയ്യുന്ന പുരുഷന്മാരോടു് എനിക്കു് അസൂയ, ആദരവു്, വെറുപ്പു്, മതിപ്പു് എന്നീ വികാരങ്ങളും തോന്നാറില്ല. എന്നാലും പോട്‍ലക് ഉള്ള ദിവസങ്ങളില്‍ ഭാര്യമാരെ വിശ്രമിക്കാനനുവദിച്ചു് വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്ന പുരുഷന്മാരോടു് എനിക്കു വലിയ മതിപ്പില്ല.)

Labels:

Friday, April 11, 2008

ബ്ലോഗര്‍ കമന്‍റ് ഫോളോ അപ്

ബ്ലോഗറിലേയ്ക്കു/ഗൂഗിളിലേയ്ക്കു ലോഗിന്‍ ചെയ്യാതെ കമന്‍റിടാനെത്തിയാല്‍ നിങ്ങള്‍ക്കു് ഫോളോ അപ് ഈ-മെയിലിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല. പലരും ഇതിനു പ്രതിവിധിയായി ആദ്യം Google/Blogger ഐഡന്‍റിറ്റി ഉപയോഗിച്ചു് ഒരു കമന്‍റിടുകയും പിന്നീടു് ഈ-മെയിലില്‍ കമന്‍റുകള്‍ കിട്ടാനുള്ള ചെക്ബോക്സ് ചെക്കു ചെയ്തുകൊണ്ടു് രണ്ടാമതൊരു ‘ശൂന്യകമന്‍റ്’ ഇടുകയും ചെയ്യുന്നു.

ഇങ്ങനെ രണ്ടു കമന്‍റുകള്‍ ഒഴിവാക്കാനായി ഇത്തരം അവസരത്തില്‍ ഞാന്‍ ചെയ്യുന്നതു് ഇതാണു്:

കമന്‍റ് റ്റൈപ്പു ചെയ്ത ശേഷം പബ്ലിഷ് ചെയ്യുന്നതിനു പകരം പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്കു് കമന്‍റ് പ്രിവ്യൂ ദൃശ്യമാവും.



ഇപ്പോള്‍ പബ്ലിഷ് അമര്‍ത്തുന്നതിനു പകരം, പഴയ കമന്‍റു വിന്‍ഡോ നോക്കിയാല്‍ നിങ്ങള്‍ ലോഗിന്‍ ആയതായിക്കാണാം. ഇനി, ഈ-മെയില്‍ ഫോളോ അപിനുള്ള ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം കമന്‍റ് പബ്ലിഷ് ചെയ്യാം.



എന്നാല്‍ പിന്നെ, ഒരു ഈ-മെയില്‍ ഫീല്‍ഡുകൂടി ഈ യൂസര്‍ ഇന്‍റര്‍ഫേയ്സില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഈ പ്രശ്നം, പക്ഷേ, ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുന്നതു് ശ്രമകരമാണു്.

Labels: , ,

Sunday, April 06, 2008

ഫൊക്കാന വീണ്ടും

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യുമായി ഇടപഴകിയപ്പൊഴൊന്നും എനിക്കു് നല്ല അനുഭവമുണ്ടായിട്ടില്ല. പണ്ടുമില്ല, ഇപ്പൊഴുമില്ല.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം ഇവിടെ വിവരിച്ചിട്ടുണ്ടു്.

2001-ല്‍ കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടന്‍റെ ഭാരവാഹിയായിരിക്കേയാണു് ഞാന്‍ ഫൊക്കാനയെ പിന്നീടു കണ്ടുമുട്ടുന്നതു്. ഫൊക്കാനയില്‍ ‘മെംബര്‍ അസ്സോസിയേഷന്‍’ ആവാന്‍ നൂറു ഡോളര്‍ ആണു് ഫീസ് ആയി നല്‍കേണ്ടുന്നതു്. ഈ തുക നല്‍കുന്നതിനു മുമ്പു്, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒന്നറിയാമല്ലോ എന്നു കരുതി ഫൊക്കാനാ ജെനറല്‍ സെക്രട്ടറിയെ ഫോണ്‍ ചെയ്തു. (ആളിന്‍റെ പേരും സ്ഥലവും മറന്നു പോയി.)

ഞാന്‍ ആരാണെന്നു പരിചയപ്പെടുത്തിയ ശേഷം, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്നും, മെംബര്‍ അസ്സോസിയേഷനുകള്‍ക്കു് ഫൊക്കാനയില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം എന്നറിഞ്ഞാല്‍ കൊള്ളാമെന്നും അദ്ദേഹത്തോടു് പറഞ്ഞു.

‘ഫൊക്കാനയുടെ ന്യൂസ് ലെറ്റര്‍ കിട്ടുന്നില്ലേ?’ അദ്ദേഹം ആരാഞ്ഞു.
‘ഇല്ല.’
‘ഇനി മുതല്‍ അയച്ചു തരാം. അതില്‍ ഫൊക്കാനയെപ്പറ്റിയും അതിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പറയുന്നുണ്ടു്. അഡ്രസ് പറയൂ.’

ഞാന്‍ അഡ്രസ് പറഞ്ഞു തുടങ്ങി. പേരും സ്റ്റ്രീറ്റും പറഞ്ഞു കഴിഞ്ഞ് അപാര്‍ട്മെന്‍റ് നമ്പര്‍ പറഞ്ഞപ്പോള്‍ അതു് തടസ്സപ്പെടുത്തിക്കൊണ്ടു് ഫൊക്കാന ഭാരവാഹി പറഞ്ഞു:
‘അപ്പാര്‍ട്ടുമെന്‍റിലാണോ, വീടില്ലേ? ഞങ്ങളു് അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ക്കു് ന്യൂസ് ലെറ്റര്‍ അയയ്ക്കാറില്ല.’
‘അങ്ങനെയാണോ? അതെന്താ?’
‘അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ ഇടയ്ക്കിടയ്ക്കു് താമസം മാറും. അപ്പോഴൊക്കെ അഡ്രസ് അപ്ഡേറ്റ് ചെയ്യാന്‍ ആര്‍ക്കാ നേരം?’

അല്പം കല്ലുകടി തോന്നിയെങ്കിലും ഫൊക്കാനയില്‍ അംഗമായി തുടരാനുള്ള നൂറു ഡോളര്‍ അയച്ചു കൊടുത്തു. കാരണം അതു് എന്‍റെ തീരുമാനമല്ല; അസ്സോസിയേഷന്‍റെ തീരുമാനമാണല്ലോ.

മൂന്നാമതായി, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍, എറണാകുളം ചെല്ലാനം വില്ലേയ്ജില്‍ സുനാമിമൂലം വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കു വേണ്ടി വീടുവച്ചു കൊടുക്കുവാന്‍ ധനസമാഹരണം നടത്തിയിരുന്നു. ആ പണം, പരസ്യവും പത്രസമ്മേളനവും ആളാകലുമില്ലാതെ വീടു വയ്പിന്‍റെ മേല്‍നോട്ടക്കാര്‍ക്ക് എത്തിക്കാനൊരുങ്ങിയപ്പോളതാ ഫൊക്കാന രംഗത്തു വരുന്നു. സുനാമിമൂലം വീടു നഷ്ടപ്പെട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഫൊക്കാനയ്ക്കു് ബൃഹത്തായ പദ്ധതിയുണ്ടെന്നും അവരോടൊപ്പം ചേര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാമെന്നും അവര്‍ ഉറപ്പു തരുന്നു. എന്നിട്ടെന്തായി? യാതൊരു ‘ബൃഹദ്പദ്ധതി’യുമില്ലാതെ, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ കൊടുത്ത തുകമാത്രം ആഘോഷത്തോടും പരസ്യഘോഷങ്ങളോടും കൂടി സംഭാവനചെയ്യുന്നു. പിന്നീടു് ഇക്കൂട്ടര്‍ ആ വഴിക്കു് തിരിഞ്ഞു നോക്കിയോ എന്നു എനിക്കുറപ്പില്ല.

ഫൊക്കാനക്കാര്‍ തങ്ങള്‍ സ്വരൂപിച്ചയച്ചെന്നു പറഞ്ഞ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ ഗതി ഇവിടെ വായിച്ചിട്ടുണ്ടാവുമല്ലോ. എന്തൊരു പരസ്യകോലാഹലമായിരുന്നു അതിനും!

എല്ലാം പഴയ കഥ. അങ്ങനെയിരിക്കുമ്പോഴാണു് ഈ മാര്‍ച്ച് ആറാം തീയതി ഫൊക്കാന പ്രസിഡന്‍റ് ശശിധരന്‍ നായരില്‍ നിന്നും എനിക്കൊരു ഈ-മെയില്‍ കിട്ടുന്നതു്.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനിലെ എന്‍റെ അനുഭവം വായിച്ചെന്നും അതില്‍ ഖേദമുണ്ടെന്നും എന്നാല്‍, ഫൊക്കാനയുടെ പതിമൂന്നാം ജൂബിലി ആഘോഷിക്കുന്ന സമയമായതിനാല്‍ ധാരാളം പേര്‍ ഓണ്‍ലൈന്‍ രെജിസ്റ്റ്രേഷന്‍ നടത്തുന്ന സമയത്തു്, ഗൂഗിളിലും മറ്റു സേര്‍ച് എന്‍‍ജിനുകളിലും ഫൊക്കാന എന്നു് സേര്‍ച് ചെയ്യുമ്പോള്‍ ഒന്നാമതായി കിട്ടുന്ന ലിങ്ക് എന്‍റെ അനുഭവം വിവരിക്കുന്ന പേയ്ജായതിനാല്‍ അതു് നീക്കാം ചെയ്യാമോ എന്നുമായിരുന്നു ഈ-മെയിലിന്‍റെ ഉള്ളടക്കം.

ഇതു് എനിക്കു് നേരിട്ടുണ്ടായ അനുഭവമാണെന്നും എനിക്കുണ്ടായ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പ്രയാസമാണെന്നും ഞാന്‍ സൂചിപ്പിച്ചു. ഫൊക്കാനയ്ക്കുള്ള ഇത്തരമൊരു ഇമേയ്ജ് മാറ്റുവാന്‍ പുതിയ ഭാരവാഹികള്‍ക്കാവട്ടെ എന്നും ഞാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ ആലോചനയ്ക്കുശേഷം ആ പേയ്ജ് മാറ്റാമെന്നും ഞാന്‍ ശശിധരന്‍ നായര്‍ക്ക് എഴുതി.

അതേത്തുടര്‍ന്നു്, രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ FOKANA NEWS എന്ന പേരില്‍ ഫൊക്കാന കണ്‍‍വെന്‍ഷനെപ്പറ്റി വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ-മെയിലായി കിട്ടിത്തുടങ്ങി. ഒരാളുടേതൊഴികെയുള്ള എല്ലാ ഈ-മെയിലും bcc-യില്‍ ആയതിനാല്‍, ഇതു് വലിയ പ്രശ്നം സൃഷ്ടിച്ചില്ല.



അങ്ങനേയിരിക്കേയാണു്, ഏപ്രില്‍ 3-നു് FOKANA NEWS 7 എന്ന ഈ-മെയിലെത്തിയതു്. ഇത്തവണ, മെയില്‍ ഐഡികള്‍ bcc-യില്‍ വയ്ക്കുന്നതിനു പകരം 401 ഈ-മെയിലുകളും To ഫീല്‍ഡില്‍ തന്നെയാണുണ്ടായിരുന്നതു്. നമുക്കു് ഒട്ടും താല്പര്യമില്ലാത്ത ഒരു ഗ്രൂപ്പില്‍ നമ്മുടെ ഈ-മെയില്‍ ഐഡി പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെ, കുറച്ചുപേര്‍ (ശശിധരന്‍ നായരുടെ അനുകൂലികളും എതിരാളികളും) അങ്ങോട്ടുമിങ്ങോട്ടും മെയില്‍ യുദ്ധം ആരംഭിച്ചു.

എന്‍റെ ഈ-മെയില്‍ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന പാലിക്കാതെ വീണ്ടും മെയിലയയ്ക്കരുതു് എന്നു പറഞ്ഞപ്പോള്‍ ശശിധരന്‍ നായരുടെ ചുവന്ന വലിയ അക്ഷരത്തിലുള്ള മറുപടി:



My eyes are perfectly OK. You don't have to shout at me in large red color. എന്നു പ്രതികരിച്ച എനിക്കു കിട്ടിയ മറുപടി:



ഞാനാരാണു് എന്ന ചോദ്യത്തിനു് എമിലി ഡിക്കിന്‍സന്‍ പറഞ്ഞ ഈ വാക്കുകളല്ലാതെ മറ്റൊന്നും എനിക്കു് മറുപടിയായി മനസ്സില്‍ വരുന്നില്ല:

I'm nobody! Who are you?
Are you nobody, too?
Then there's a pair of us — don't tell!

ഇതിനിടയില്‍ ശശിധരന്‍ നായര്‍ക്കു് അനുകൂലമായും പ്രതികൂലമായും ‘എന്നെ ഈ ലിസ്റ്റില്‍ നിന്നും മാറ്റണേ’ എന്നു പറഞ്ഞുകൊണ്ടും ഒക്കെ ഈ-മെയിലുകള്‍ ഇപ്പോഴും പാറി നടക്കുന്നു. ആയിരത്തിലധികം മലയാളി കുടുംബങ്ങളുള്ള സീയാറ്റിലില്‍ നിന്നും 2006-ല്‍ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍‍വെന്‍ഷനു പങ്കെടുത്ത കുടുംബങ്ങളുടെ എണ്ണം മുപ്പത്തേഴാണു്. ഈ കണക്കിനു പ്രാതിനിധ്യ സ്വഭാവമുണ്ടെങ്കില്‍ ഫൊക്കാനയുടെ ഈ-മെയില്‍ കിട്ടിയ 401 പേരില്‍ ആ സംഘടനയെക്കുറിച്ചു താല്പര്യമുള്ളവര്‍ പതിനഞ്ചോളം പേര്‍ മാത്രമാനെന്നു കരുതേണ്ടി വരും. എന്നുവച്ചാല്‍ 401-ല്‍ 386 പേര്‍ക്കു് മറ്റെന്തോ വരാനിരുന്നതാണു്; അതു് ഇങ്ങനെ കുറേ ചവറു മെയിലുകളില്‍ ഒതുങ്ങിയെന്നു കരുതാം.

Labels: ,

Thursday, April 03, 2008

ഇടപെടലിന്‍റെ രാഷ്ട്രീയം

മനുഷ്യന്‍ സമൂഹജീവിയാവുകയും ബ്ലോഗുകള്‍ സാമൂഹിക ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നതിനാല്‍ ബ്ലോഗുലോകം ഭൂലോകത്തിന്‍റെ പരിച്ഛേദമാവാതെ തരമില്ലല്ലോ. ഭൂലോകത്തിലേക്കാള്‍ കൂടുതലായി, ഒരു പക്ഷേ, സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അവസരം ബ്ലോഗുലോകത്തിലാണുള്ളതു്. ഈ ആധിക്യമാവണം, അമ്മയെത്തല്ലിയാലും രണ്ടുപക്ഷം എന്ന മുറവിളി ഭൂലോകത്തിലേക്കാള്‍ ബ്ലോഗുലോകത്തില്‍ മുഴങ്ങി നില്‍ക്കുന്നതു് ഒരു കാരണം. പ്രശ്നപൂര്‍ണ്ണമായ ബ്ലോഗുലോകത്തിലെ സഹവാസികള്‍ക്കു് (അതു് ബ്ലോഗെഴുത്തുകാരോ വായനക്കാരോ ആവട്ടെ) ആശയങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും അനുയായികള്‍ എന്ന നിലയില്‍ ഇടപെടലിനുള്ള അവസരങ്ങള്‍ അധികമായതിനാല്‍ കറുപ്പും വെളുപ്പുമെന്ന രണ്ടുപക്ഷത്തില്‍ തന്നെയുള്ള തീക്ഷ്ണതയുടെ ഏറ്റക്കുറച്ചിലുകളാണു് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം.

പ്രശ്നം എന്ന വാക്കുകൊണ്ടു് എന്താണുദ്ദേശിക്കുന്നതു് എന്നു പറയാം. വാച്യാര്‍ത്ഥത്തിലെടുത്താല്‍, ഇതു് യാഹൂ, കൌമുദി തുടങ്ങിയ സംഭവങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലായ്പ്പോഴും ‘പ്രശ്നം’ എന്നതു് ബ്ലോഗും ബ്ലോഗിതര മാദ്ധ്യമങ്ങളുമായുള്ള ‘യുദ്ധ’മാണെന്നു കരുതരുതു്. ഉദാഹരണമായി, യൂണികോഡു ചര്‍ച്ച, ഭാരതീയ സംസ്കാരം വിഷയീകൃതമാവുമ്പോഴുണ്ടാവുന്ന തര്‍ക്കങ്ങള്‍ (1, 2), വായനലിസ്റ്റിന്‍റെ കോട്ടങ്ങളും നേട്ടങ്ങളും എന്ന വിഷയം, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ തുടങ്ങിയവയും പ്രശ്നം എന്ന ചെറുവാക്കിന്‍റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണം.

ഓരോ പ്രശ്നവും ഓരോ സമരമാണു്. സമരത്തിനു് നേതാക്കളും അനുയായികളും ലക്ഷ്യവും മാര്‍ഗ്ഗവും വേണം. സാധാരണഗതിയില്‍ ലക്ഷ്യവും മാര്‍ഗ്ഗവും തെരഞ്ഞെടുക്കുന്നതു് നേതാവോ നേതാക്കന്മാരോ ആയിരിക്കും. ബ്ലോഗുലോകത്തില്‍ ആരാണു് നേതാവിനെ തെരഞ്ഞെടുക്കുന്നതു്? ആര്‍ക്കാണു് അനുയായിയായി വേഷം കെട്ടേണ്ടി വരുന്നതു്? പല ചര്‍ച്ചകളിലും പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടതു പോലെ, എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും നേതാവാവാന്‍ കഴിയില്ല. എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും അനുയായി ആവാനും കഴിയില്ല. തുല്യസാദ്ധ്യതയുള്ള ഗണത്തില്‍ നിന്നും പ്രശ്നാധിഷ്ഠിതമായി നേതാവോ നേതാക്കളോ ഉയര്‍ന്നു വരുന്നു. ഇതു് ഭൂലോകത്തിലുള്ള അംഗീകൃത വ്യവസ്ഥയില്‍ നിന്നും വ്യത്യസ്ഥമാണു്. അമാനുഷവും അതിമാനുഷവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നവരെ നേതാവായി നെഞ്ചേറ്റി നടക്കുവാന്‍ ആളുകള്‍ക്കു് വൈമനസ്യമില്ല. സമൂഹത്തിന്‍റെ അടിസ്ഥാന നിലയിലുള്ള പ്രവര്‍ത്തന പരിചയം മൂലം ഉയര്‍ന്നുവന്ന നേതാവിനേയും ആള്‍ക്കാര്‍ അംഗീകരിക്കും. എന്നാല്‍ എല്ലാരും തുല്യരായ നാഥനില്ലാക്കളരിയില്‍ നിന്നും നേതൃസ്ഥാനത്തേയ്ക്കുള്ള ഒരാളുടെ പെട്ടന്നുള്ള വളര്‍ച്ചയാണു് അനുയായികളാവാന്‍ വിധിക്കപ്പെട്ടവരെ മോശം അനുയായികളാക്കുന്നതു്. നേതാവാവാന്‍ ജന്മവാസനയും പരിശീലനവും വേണമെന്നതു പോലെ, നല്ലൊരു അനുയായിയാവാനും പരിശീലനവും ക്ഷമയും ആവശ്യമാണു്. വിധി വശാല്‍ അനുയായിയായിത്തീര്‍ന്നവരെ പല തട്ടില്‍ അടുക്കുക എന്ന ക്രൂരകൃത്യമാണു് നിങ്ങളുടെ മൌനാനുവാദത്തോടെ ഞാന്‍ നിര്‍വ്വഹിക്കാന്‍ പോകുന്നതു്.

(എന്തിനീ ചെയ്തി എന്നു ചോദിക്കുന്നവര്‍ക്കു വേണ്ടി: ചില ജനിതകഗുണങ്ങളാല്‍ നമ്മളില്‍ പലര്‍ക്കും അനുയായികളാവാനാണു് യോഗം. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരു സ്വയം വിലയിരുത്തലിലൂടെ താന്‍ ഓരോ പ്രശ്നത്തിലും ഏതു തട്ടില്‍ നില്‍ക്കുന്നു എന്നു് തിരിച്ചറിയുന്നതു് നമ്മുടെ സമയ/ഊര്‍ജ്ജ ലാഭത്തിനു് ആവശ്യമാണു്. അതുമൂലം നമുക്കു് പലപ്പോഴും ലക്ഷ്യബോധമുള്ള അനുയായികളാവാനും സാധിക്കും. ഇവിടെ ഒരു കാര്യം കൂടി ഓര്‍മ്മിക്കുന്നതു് നല്ലതാണു്: എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്കു് ഒരേ വേഷം തന്നെ അഭിനയിക്കാന്‍ സാദ്ധ്യമല്ല. അഭിനയിക്കുന്ന വേഷത്തില്‍ ഭരത് അവാര്‍ഡാവട്ടെ, നമ്മുടെ ലക്ഷ്യം.)

ഇടപെടലുകാര്‍ മൂന്നു വിധമാണു്. ഇടപെടാത്ത ഒരു വിഭാഗത്തെ കൂടി അതോടൊപ്പം ചേര്‍ത്തു് നാലുവിധമാക്കിയാല്‍ ബ്ലോഗ് എന്ന മാദ്ധ്യമവുമായി സം‌വദിക്കുന്ന എല്ലാരുമായിക്കഴിഞ്ഞു.

ഏകാകി: ഉറ്റവരും ഉടയവരും ഇല്ലാത്ത ബ്ലോഗര്‍ എന്ന അര്‍ത്ഥത്തിലല്ല ഏകാകി എന്നു് ഈ മാന്യദേഹത്തെ വിളിക്കുന്നതു്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നും അകന്നു കഴിയാന്‍ ഇദ്ദേഹം ഇഷ്ടപ്പെടുന്നു. ബ്ലോഗുലോകത്തില്‍ തനിക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നതു് ഈ ബ്ലോഗറിനു് പ്രശ്നമല്ല. തന്നെ നേരിട്ടു് ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ മാത്രമേ ഈ വ്യക്തി തന്‍റെ ഇടപെടലുകള്‍ കൊണ്ടു് ആ പ്രശ്നത്തെ ധന്യമാക്കുകയുള്ളൂ. അഭിപ്രായമില്ലാത്ത അഥവാ അഭിപ്രായം പ്രകടിപ്പിക്കാത്തെ ഇയാളെ സ്വതന്ത്ര ചിന്താഗതിയുടെ പ്രായോജകരുടെ കൂട്ടത്തില്‍ പെടുത്തുവാനും ദൃക്‍സാക്ഷിയാണോ (അടുത്ത വിഭാഗം കാണുക) എന്നു സംശയിക്കപ്പെടാനും സാദ്ധ്യതയേറെയാണു്. ഒരു കണക്കില്‍ നോക്കിയാല്‍ പ്രശ്നമെന്താണെന്നോ നേതാവാരെന്നോ പോലും അറിയാത്ത ഇയാളെ അനുയായി എന്നു വിളിക്കുന്നതു പോലും സാങ്കേതികമായി ശരിയല്ല.

ദൃക്‍സാക്ഷി: ഏകാകിയുമായി ഈ സുന്ദരവ്യക്തിത്വത്തിനുള്ള പ്രധാന വ്യത്യാസം, ഈ കൂട്ടത്തില്‍ പെടുന്നയാള്‍ കളി നടക്കുമ്പോള്‍ ഗ്യാലറിയിലുണ്ടാവുമെന്നതാണു്. പ്രശ്നത്തിന്‍റെ നീക്കുപോക്കുകള്‍ സ്ഥിരവും സമഗ്രവുമായി പിന്തുടരുമെങ്കിലും ഇയാള്‍ കമാന്നൊരക്ഷരം മിണ്ടുകയില്ല. എന്നുമാത്രമല്ല, ഒന്നും മിണ്ടാതിരിക്കുവാന്‍ ഇദ്ദേഹം പലപ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യും. ‘എനിക്ക് മറുപടി പറയാന്‍ കൈ തരിച്ചു വരുന്നു’ എന്നൊക്കെ ആത്മഗതം ചെയ്യുമെങ്കിലും അത്തരം ധീരതയൊന്നും ദൃക്‍സാക്ഷിയില്‍ നിന്നും പ്രതീക്ഷിച്ചുകൂട. ഇയാളുടെ വികാരവിചാരങ്ങള്‍ നേതാവിനു് അനുകൂലമായാലും പ്രതികൂലമായാലും അതു പുറത്തറിയാത്ത സ്ഥിതിക്കും ഒരു മാപ്പുസാക്ഷിയായി മാറാന്‍ ദൃക്‍സാക്ഷിക്കു് താല്പര്യമില്ലാത്തതിനാലും നേതാക്കന്മാര്‍ ഇക്കൂട്ടരില്‍ യാതൊരു താല്പര്യവും കാണിക്കാറില്ല.

പങ്കാളി: പ്രശ്നപരിഹാരത്തിനായി നേതാവോ നേതാക്കളോ പിന്തുടരുന്ന പാതയെ അനുകൂലിച്ചോ എതിര്‍ത്തോ പങ്കെടുക്കുന്നയാളാണ് പങ്കാളി. സമയോചിതമോ ചിലപ്പോള്‍ അല്ലാത്തതോ ആയ അഭിപ്രായപ്രകടനങ്ങളിലൂടെ നേതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ വേണ്ടി സ്വന്തം സമയം നഷ്ടപ്പെടുത്താന്‍ പങ്കാളിക്കു് മടിയില്ല. ഇങ്ങനെയുള്ളവരെ (അവര്‍ അനുകൂലിക്കുന്നവരാണെങ്കിലും എതിര്‍ക്കുന്നവരാണെങ്കിലും) നേതാക്കന്മാര്‍ക്കു് ഇഷ്ടമായിരിക്കും. അനുകൂലിക്കുന്നവര്‍ നേതാവിനെ പിന്താങ്ങാനായി തന്‍റെ കഴിവു് വിനിയോഗിക്കും. എതിര്‍ക്കുന്നവനാണെങ്കില്‍, തന്‍റെ വശത്തേയ്ക്കു് ഇയാളെ മാറ്റിയെടുക്കണമെന്ന ആഗ്രഹവും മാറ്റിയെടുക്കാമെന്ന പ്രതീക്ഷയും ഏതൊരു നേതാവിനുമുണ്ടാവുകയും ചെയ്യും. ബ്ലോഗുലോകത്തില്‍ അഭിപ്രായം പറയുന്ന മഹാഭൂരിപക്ഷവും പങ്കാളി എന്ന വേഷമാണു് കെട്ടിയാടുന്നതു്.

തേരാളി: തന്‍റെ സമയത്തിന്‍റെ ഏറിയ പങ്കും പ്രശ്നത്തിലിടപെടാനും നേതാവിനെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായിക്കാന്‍ സദാ സന്നദ്ധനുമാവുന്നവനെ നമുക്കു തേരാളി എന്നു വിളിക്കാം. ലക്ഷ്യം നേടുന്നതുവരെ ഇയാള്‍ക്ക് ഊണിലും ഉറക്കത്തിലും ഒന്നു മാത്രമാവും ചിന്ത. നേതാവിന്‍റെ അനുകൂലികളെ യോജിപ്പിച്ചു നിര്‍ത്താനും എതിരാളികള്‍ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനയാനും ഇദ്ദേഹം തയ്യാര്‍. തേരാളി നേതാവിന്‍റെ എതിരാളിയാണെങ്കിലോ? അപ്പോള്‍ പ്രശ്നാനുകൂലികളെ എതിരാളികളാക്കാനും നേതാവിനെ വിലയിടിച്ചു കാണിക്കാനും തേരാളി തയ്യാറാവും. എല്ലാ പ്രശ്നങ്ങളിലും സജീവസാന്നിദ്ധ്യമാവണമെങ്കില്‍ ഒരുപാടു സമയം വിനിയോഗിക്കണമെന്നതിനാല്‍ ഗുണമേന്മയുള്ള തേരാളികളെ കണ്ടുമുട്ടാന്‍ പ്രയാസമാണു്. ഇക്കൂട്ടരില്‍ തന്നെ, സ്വന്തം നേതാവിനോ, പ്രശ്നത്തിനോ വേണ്ടി എന്തു ത്യാഗവും ചെയ്യാനും ഏതറ്റം വരെ പോകാനും തയ്യാറായ വില്ലാളികളുമുണ്ടാവും. അനുകൂലമായാലും പ്രതികൂലമായാലും വില്ലാളികളെ അവര്‍ വിശ്വസിക്കുന്നതിന്‍റെ മറുവശം ബോദ്ധ്യപ്പെടുത്തുക ശ്രമകരമായ സംഗതിയാവും. ഇത്തരത്തിലുള്ള അനുയായികള്‍ വളരെ അപൂര്‍വ്വമാണെന്നു മാത്രമല്ല, പലപ്പോഴും ഇക്കൂട്ടരെ നേതാക്കന്മാരായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ടു്. നേതാക്കന്മാര്‍ തങ്ങളെ അനുകൂലിക്കുന്ന തേരാളികളേയും വില്ലാളികളേയും അതിരറ്റു സം‍രക്ഷിക്കുകയും തങ്ങളെ എതിര്‍ക്കുന്നവരുടെ തോല്‍വിക്കായി പ്രയത്നിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോ.

ഓരോ പ്രശ്നത്തിലും നിങ്ങളുടെ വേഷം മനസ്സിലായ സ്ഥിതിയ്ക്കു് ഇടപെടലുകള്‍ തുടര്‍ന്നോളൂ!

Labels:

Tuesday, April 01, 2008

വിന്‍ഡോസ് വിസ്ത മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക്

2006 ഫെബ്രുവരിയില്‍ വിന്‍ഡോസ് എക്സ്പി മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് റിലീസ് ചെയ്തതുപോലെ വിന്‍ഡോസ് വിസ്തയ്ക്കുള്ള മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് തയ്യാറായി വരുന്നു. ഇത്തവണ, ബ്ലോഗ് വായനക്കാരുടേയും ബ്ലോഗെഴുത്തുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി ഒരു പ്രി-റിലീസ് വേര്‍ഷന്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

നിങ്ങള്‍ ചെയ്യേണ്ടതു്:
  1. മുകളില്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചോ ഈ ലിങ്കില്‍ റൈറ്റ്-ക്ലിക് ചെയ്തോ LIP_ml-IN.mlc ഫയല്‍ സേവ് ചെയ്യുക.

  2. LIP_ml-IN.mlc ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്തു് മലയാളം ഇന്‍സ്റ്റോള്‍ ചെയ്യുക.

  3. നിങ്ങളുടെ ഫീഡ്ബാക്ക് ഈ പോസ്റ്റില്‍ കമന്‍റായോ ഈമെയില്‍ വഴിയോ എത്രയും വേഗം എന്നെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരാഴ്ചയ്ക്കകമെങ്കിലും ലഭ്യമാക്കണേ!

  4. ഇതു് ഔദ്യോഗികമല്ലാത്ത റിലീസാണു്. സ്വന്തം റിസ്കില്‍ മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക. ഔദ്യോഗിക റിലീസ് പുറത്തുവരുമ്പോള്‍ ഇതു് അണ്‍‍ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമേ പുതിയതു് ഇന്‍സ്റ്റോള്‍ ചെയ്യാവൂ.

  5. ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ഡിസ്പ്ലേ ഭാഷ മലയാളമാവാന്‍ കണ്‍‍റ്റ്രോള്‍ പാനലില്‍ ഒരിക്കല്‍ കൂടി സെറ്റുചെയ്ത ശേഷം ലോഗോഫ്/ലോഗോണ്‍ ചെയ്യണം.

Labels: