ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, February 24, 2009

ക്വിസ് മത്സരങ്ങളുടെ ഭാവി

പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം നിര്‍ണ്ണയിക്കുന്ന ക്വിസ് മത്സരങ്ങള്‍ മുന്‍‍കാലങ്ങളിലെ സ്ഥിരം വിനോദോപാധിയായിരുന്നു. പരിഷ്കാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കായ്കയാല്‍ സാധാരണക്കാര്‍ക്കു് ആസ്വാദിക്കാവുന്ന പരിപാടി എന്ന നിലയില്‍ ക്വിസിന്‍റെ ഭാവി ശോഭനമല്ല. മലയാളം റ്റിവി-യില്‍ ഇനിയും ബാക്കിയുള്ള ഇത്തരം ചോദ്യോത്തര കലയെ ചോദ്യങ്ങള്‍ ഏറ്റവും അരസികമായി ചോദിക്കുന്ന ഇന്നത്തെ ക്വിസ് മാസ്റ്റര്‍മാര്‍ തുരത്തിയോടിക്കുന്ന കാലം വിദൂരവുമല്ല. ഒരു കാലത്തു് വളരെ ജനപ്രിയമായിരുന്ന Twenty Questions-നെ അശ്വമേധത്തിലൂടെ നിരപ്പാക്കിയ കഥ ആരും മറന്നിട്ടുണ്ടാവില്ല.

ഇക്കാര്യത്തില്‍ അമൃത റ്റിവിയില്‍ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയിലെ ക്വിസ് നടത്തിപ്പുകാരിയായ രേഖാ മേനോനും ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ടു്.

(രേഖാ മേനോനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ഫാമിലി റ്റെലി ക്വിസ് എന്ന പരിപാടി കണ്ടിട്ടു് പറയുന്നതല്ല. ഫാമിലി റ്റെലി ക്വിസിന്‍റെ ഒരു ഭാഗം പോലും ഞാന്‍ കണ്ടിട്ടില്ല. ഇതു് അമൃത റ്റിവിയിലെ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയെ മാത്രം അവലംബിച്ചുള്ളതാണു്.)

ജൂനിയര്‍ ജീനിയസ് പരിപാടിയിലെ രേഖയുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു് എബ്രഹാം ജോസഫും ഡോ. സി. ആര്‍. സോമനും ജെം മാത്യുവും മറ്റും പ്രസിദ്ധമാക്കിയ പഴയകാല മലയാള ക്വിസ് മത്സരങ്ങളാണു്. പൊതുവിജ്ഞാനം ആവശ്യത്തിലേറെ വിളമ്പുന്ന ഈ രീതി “കഴിഞ്ഞ തലമുറയുടെ” മുഖമുദ്രയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, റീയാലിറ്റി ഷോകള്‍ക്കിടയില്‍ ജനിച്ചു് അതിനിടയില്‍ത്തന്നെ വളരുന്ന ഇന്നത്തെ തലമുറയ്ക്കു് ഈ രീതി യോജിക്കില്ല. എന്‍റര്‍റ്റെയ്ന്മെന്‍റ് വാല്യു ഇല്ലാതെ ‘വെറുതേ’ പൊതുവിജ്ഞാനം മാത്രം വളര്‍ത്താന്‍ ഉപകരിക്കുന്ന ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിട്ടു് പ്രേക്ഷകരായിരിക്കാന്‍ പോലും ആളെക്കിട്ടാന്‍ വിഷമമായിരിക്കും.

ഈയവസരത്തില്‍, ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയുടെ ഒരു ചെറിയ ഭാഗമായാണെങ്കിലും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നോക്കേണ്ടതു് കണ്ടും പഴകിയും ശീലിച്ചു മടുത്ത ഒരു കലയെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രമിക്കുകയാണു്. എന്നാലിന്നോ? രേഖാ മേനോന്‍ ചോദ്യങ്ങളുമായി വരുമ്പോള്‍ ചാനല്‍ മാറ്റാനുള്ള സമയമായി എന്നു് ബയോളജികല്‍ ക്ലോക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

രേഖാ മേനോന്‍ കഴിവുകളുള്ള ആളാണെന്നു് ഏഷ്യാനെറ്റ് സാക്ഷ്യപ്പെടുത്തുന്നതു് വെറുതേയാവില്ല. എന്നാല്‍ ആ കഴിവുകളെല്ലാം തന്‍റെ ചോദ്യരീതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നു് സംശയമാണു്.
A multi faceted personality, Rekha Menon is a noted TV presenter, and the research and anchor for the famous Family Tele Quiz on Asianet for the last eight years. Knowledgeable, witty, and extremely challenging, she is a wizard of a quiz master, who can make you clutch the edges of your seat as you sweat it out to nail biting finishes in the most exciting contests.
ക്വിസ് മത്സരങ്ങള്‍ കുറേക്കൂടി ആകര്‍ഷകവും ജനകീയവുമാക്കാന്‍ എന്താണു് വഴി? ഉമേഷിന്‍റെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് വായിക്കാറില്ലേ? ബുദ്ധിപരീക്ഷയില്‍ താല്പര്യമില്ലാത്തവര്‍ പോലും വായിച്ചുരസിക്കുന്ന രീതിയിലാണു് ഉമേഷ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു്. ആ വഴി പിന്തുടര്‍ന്നു് കാണികള്‍ക്കു് ചോദ്യത്തിലും ഉത്തരത്തിലും താല്പര്യമില്ലെങ്കില്‍ കൂടി ചോദിക്കുന്ന രീതിയില്‍ താല്പര്യമുണ്ടാക്കിയെടുക്കുക. ചോദ്യങ്ങളില്‍ കുസൃതി ഒളിപ്പിക്കുക. ഉത്തരങ്ങളില്‍ ആകാംക്ഷ നിറയ്ക്കുക. ഇത്രയൊന്നും സാധിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും പൊതുവിജ്ഞാനം എന്ന രീതിയില്‍ നിന്നും നല്ലൊരു ക്വിസ് ചോദ്യമായി രൂപമാറ്റം വരുത്തുക. ഒരു ഉദാഹരണം നോക്കാം:
What company in the USA manufactures the canned meat SPAM?
ഈ ചോദ്യം കേട്ടാല്‍ എത്ര പേര്‍ ഇതിന്‍റെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കും? ഇനി ഇങ്ങനെയാണെങ്കിലോ?
Hormel Foods Corporation, owns a famous brand of canned meat, which has now acquired more unfortunate connotations in the Information Technology world. What is the brand name?
ഏഷ്യാനെറ്റിന്‍റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ക്വിസ് മത്സരങ്ങള്‍ കാണികളേയും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തണം. നഖം കടിക്കല്‍ ഉപേക്ഷിച്ചിട്ടു് ഇരുപത്തഞ്ചു വര്‍ഷമെങ്കിലുമായെങ്കിലും ഇന്നത്തെ രീതിയിലുള്ള ചോദ്യോത്തര പരിപാടി മാറിയാല്‍ വീണ്ടും ഈ ദുശ്ശീലം തുടങ്ങുവാന്‍ എനിക്കു് മടിയില്ല. രേഖാ മേനോന്‍ കേള്‍ക്കുന്നുണ്ടോ?

Labels: ,

Saturday, February 14, 2009

പ്രണയദിനം

അഖണ്ഡമായ് വരുമുയര്‍ച്ചതാഴ്ചയില്‍
സുഖത്തിലും കഠിനമാതപത്തിലും
സഹിച്ചതാണു മമ രാഗഭാജനം:
സഖേ, വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!

[വൃത്തം: സുമംഗല. ലക്ഷണം: ജഭം ജരത്തൊടു സുമംഗലാഭിധം. ഇതിനുതന്നെ പഞ്ചചാമരമെന്നും പേരുണ്ടെന്നു് വൃത്തമഞ്ജരി പറയുന്നു. ഈ വൃത്തവും നമുക്കു് പരിചിതമായ പഞ്ചചാമരവും വ്യത്യസ്തങ്ങളാണു്.]

Labels: , ,