ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, December 24, 2009

ഫൈവ് വൈസ്

അടുത്തകാലത്തുണ്ടായ ഒരു പ്രധാന പ്രശ്നത്തിന്‍റെ കാരണം ഫൈവ് വൈസ് (Five Whys) ഉപയോഗിച്ചു മനസ്സിലാക്കാനൊരു ശ്രമം നടത്തിയതാണു് ചുവടേ:

അച്ചു: “എനിക്കു് ഒന്നുമുതല്‍ നൂറുവരെ എഴുതാന്‍ പറ്റില്ല.”

ഞാന്‍: “Why?”

അച്ചു: “എഴുതുമ്പോള്‍ തെളിയുന്നില്ല.”

ഞാന്‍: “Why?”

അച്ചു: “ഈ പെന്‍‍സിലിനു് മുനയില്ല. കൂര്‍പ്പിക്കാന്‍ പറ്റുന്നില്ല.”

ഞാന്‍: “Why?”

അച്ചു: “ഷാര്‍പ്നര്‍ ഇല്ല, അച്ഛാ!”

ഞാന്‍: “Why?”

അച്ചു: “ഇവിടെ ഉള്ളതു കാണാനില്ല, പുതിയതു വേണമെന്നു പറയാന്‍ മറന്നല്ലോ!”

ഞാന്‍: “Why?”

അച്ചു: “എനിക്കു് പഠിക്കുന്നതു് ഇഷ്ടമല്ലെന്നു് അച്ഛനു് പണ്ടേ അറിഞ്ഞുകൂടേ?”

മൂലകാരണം കണ്ടെത്തുവാന്‍ Five Whys പറ്റിയ ഉപാധിതന്നെ.

Labels: ,

Thursday, December 17, 2009

മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ

വെറും 140 അക്ഷരങ്ങളിൽ താഴെ ജീവിതം വിവരിക്കാനുതകുന്ന റ്റ്വിറ്റർ എന്ന സർവീസിനെ ആർക്കും പരിചയപ്പെടുത്തേണ്ടുന്ന കാര്യമില്ലല്ലോ. എന്നാൽ കേട്ടോളൂ: റ്റ്വിറ്ററിന്‍റെ മലയാള ഭാഷാവിവേചനത്തിൽ പ്രതിഷേധിച്ചു് ബ്ലോഗുകറുപ്പിക്കേണ്ടുന്ന നേരമായി. എന്താണെന്നോ? 140 അക്ഷരങ്ങൾ എണ്ണിപ്പെറുക്കി മലയാളഭാഷയിൽ റ്റ്വീറ്റു ചെയ്യാൻ ചെന്നു നോക്കൂ. വിവരമറിയും.

140 പോയിട്ടു്, അതിന്‍റെ പകുതി എണ്ണം പോലും അക്ഷരങ്ങളില്ലാത്ത ഒരു വാചകവുമായി റ്റ്വീറ്റാൻ ചെന്നപ്പോൾ റ്റ്വിറ്റർ പറയുകയാണു് ഒരക്ഷരം കൂടുതലാണെന്നു്. ഇതു് പോലീസിനു് എല്ലു കൂടിയതുപോലെയൊന്നുമല്ല. റ്റ്വിറ്റർ പറഞ്ഞാൽ പറഞ്ഞതാണു്. മലയാളികളേ, നമ്മൾ ഇതെങ്ങെനെ സഹിക്കും!

ഹുതാശനശ്ചന്ദനപങ്കശ്ശീതളമായ മനസ്സുകൾക്കുടമകളായ മൂപ്പനേയും മുഗ്ദ്ധസ്സാന്നിദ്ധ്യക്വാണനേയുമ്പോലുള്ള നിരക്ഷരകുക്ഷികളെല്ലാമിക്ഷണമിക്ഷിതിവിട്ടകലേണം.

എന്നതായിരുന്നു റ്റ്വിറ്ററിലൂടെ ഞാൻ ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചതു്. സ്പേയ്സസ് (അകലം), ചില്ലു്, വിരാമ ചിഹ്നം എന്നിവയുൾപ്പടെ വെറും 66 അക്ഷരങ്ങൾ മാത്രമാണു് ഈ വാചകത്തിലുള്ളതു്. എന്നാൽ റ്റ്വിറ്ററിന്‍റെ കണ്ണിൽ ഈ വാചകത്തിൽ 141 ക്യാരക്റ്റേഴ്സ് ഉണ്ടുപോലും. (ചില്ലുകളെ സാധാരണഗതിയിൽ അക്ഷരങ്ങളായി കൂട്ടാറില്ലെങ്കിലും പദപ്രശ്നത്തിൽ ചില്ലിനെ അക്ഷരമാക്കി കണക്കാക്കാറുണ്ടു്.)

എന്താ ഇതിങ്ങിനെ? ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇംഗ്ലീഷുപോലുള്ള ഭാഷകളിൽ ഒരു യൂണികോഡ് ക്യാരക്റ്റർ കോഡ് ഒരു ഗ്ലിഫിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ 140 അക്ഷരങ്ങളുള്ള വാക്കുകൾക്കും വാചകങ്ങൾക്കും 140 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിച്ചാൽ മതി. എന്നാൽ, പലപ്പോഴും ഒന്നിലധികം ക്യാരക്റ്ററുകൾ ഉപയോഗിച്ചു് ഒരു ഗ്ലിഫ് നിർമ്മിച്ചെടുക്കുന്ന മലയാളം പോലുള്ള കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഭാഷകൾക്കു് 140 അക്ഷരമെത്താൻ 200-ഉം 250-ഉം വരെ ക്യാരക്റ്ററുകൾ ഉപയോഗിക്കേണ്ടി വരുന്നു. 66 അക്ഷരങ്ങളുള്ള വാചകമുണ്ടാക്കാൻ 141 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിക്കേണ്ടി വന്നതാണു് മുഗ്ദ്ധസാന്നിദ്ധ്യക്വാണനുപറ്റിയ തെറ്റു്.

ഉദാഹരണത്തിനു്, മലയാളം പദപ്രശ്നത്തിൽ ഗ്ദ്ധ്യ എന്നത് ഒരു അക്ഷരമായി കണക്കാക്കുമ്പോൾ റ്റ്വിറ്റർ അതിനെ ഏഴക്ഷരമായാണു് എണ്ണുക. ഗ്ദ്ധ്യ എന്ന അക്ഷരമുണ്ടാക്കാൻ ഗ, ്, ദ, ്, ധ, ്, യ എന്നീ ഏഴു യൂണികോഡ് കഥാപാത്രങ്ങൾ രംഗത്തുണ്ടു് എന്നതു തന്നെ കാരണം. ഇതുപോലുള്ള അക്ഷരക്കൂട്ടമങ്ങൊന്നായ് അർത്ഥം ഭേദിച്ചിടുംപടിയോ അല്ലാതെയോ ഉപയോഗിക്കുന്ന മലയാളികളെയാണു് റ്റ്വിറ്ററിന്‍റെ അക്ഷരമെണ്ണൽ വെട്ടിലാക്കുന്നതു്.

ചുരുക്കത്തിൽ, ഓരോ റ്റ്വീറ്റുകളിലും 140 ക്യാരക്റ്റർ അനിവദനീയമാണെങ്കിലും, സാധാരണമലയാളിയ്ക്കു് 50-നും 80-നും ഇടയ്ക്കു അക്ഷരങ്ങൾ മാത്രമേ ഒരു റ്റ്വീറ്റിൽ കൊള്ളിക്കാനാവുന്നുള്ളൂ. അതായതു്, ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ ഒരു പ്രാവശ്യം റ്റ്വീറ്റു ചെയ്യുന്നിടത്തു്, കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ രണ്ടോ അതിലധികമോ റ്റ്വീറ്റുകൾ ചെയ്യേണ്ടി വരുന്നു. ചില നേരത്തു് (ഇബ്രുവല്ല) എഴുതാനുള്ളതു മുഴുവൻ എഴുതാനാവാതെ വല്ലാത്ത ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന മലയാളി റ്റ്വിറ്റർ ഉപഭോക്താക്കളുടെ എണ്ണം ചില്ലറയല്ല.



(ചിത്രം: ആദിത്യന്‍റെ റ്റ്വീറ്റ്)

ഒരു റ്റ്വീറ്റിൽ പറയാനുള്ള വക പല റ്റ്വീറ്റിലാക്കേണ്ടി വരുമ്പോൾ തന്നെ പറയാനുള്ളതിന്‍റെ പഞ്ഛ് നഷ്ടപ്പെടും. മുമ്പെഴുതിയതിന്‍റെ ബാക്കിയാണു് രണ്ടാമതെഴുതിയത് എന്ന ആമുഖത്തോടെ രണ്ടാമത്തെ റ്റ്വീറ്റ് തുടങ്ങാമെന്നുവച്ചാൽ ആമുഖം പകുതിയിലേറെ സ്ഥലമപഹരിക്കും. ഇതു് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അവഗണനയല്ലെങ്കിൽ പിന്നെയെന്താണു്?

ഈ ‘കീഴാളൻ’ മനോഭാവം റ്റ്വിറ്ററിൽ മാത്രം ഒതുങ്ങുന്നില്ല. വിൻഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിൽ ഡയറക്റ്ററികളുണ്ടാക്കാൻ 260 ക്യാരക്റ്റേഴ്സിനു പകരം മലയാളിക്കു ലഭിക്കുന്നതു് 150-ൽപ്പരം അക്ഷരങ്ങൾ മാത്രം. വിൻഡോസിലെ മറ്റുപല ആപ്ലികേയ്ഷനുകളിലും ഫയൽ പേരുകൾക്കും മറ്റും ക്യാരക്റ്റർ പരിധിയുണ്ടു്. എന്തിനു്, ഡൊമൈൻ പേരുകൾക്കുള്ള 63 ക്യാരക്റ്റർ ലിമിറ്റുപോലും മലയാളിക്കു് സ്വന്തമാക്കണമെങ്കിൽ കൂട്ടക്ഷരങ്ങളോ സ്വരചിഹ്നങ്ങളോ ഉപയോഗിക്കാതെ വേണം എന്നതാണു് അവസ്ഥ.

മൈക്രോസോഫ്റ്റ് വേഡ് പോലുള്ള സോഫ്റ്റ്‍വെയറുകൾ അക്ഷരങ്ങളുടെ എണ്ണം തെറ്റായി പറയുന്നതും പ്രശ്നമാണു്. അക്ഷരങ്ങളുടെ എണ്ണത്തിൽ കൃത്യതവേണ്ടുന്ന ഒന്നാണല്ലോ ശ്ലോകനിർമ്മാണം. സമവൃത്തങ്ങളിലുള്ള ശ്ലോകങ്ങളിൽ വരികളിലെ എണ്ണം തുല്യമാവേണ്ടതുണ്ടു്. ഒരു വരിയിൽ വെറും 11 അക്ഷരങ്ങൾ വേണ്ടുന്ന രഥോദ്ധതവൃത്തത്തിലെ ഈ ശ്ലോകത്തിനു് (കുത്തും കോമയുമുൾപ്പടെ 58 അക്ഷരങ്ങൾ) 108 അക്ഷരങ്ങളുണ്ടെന്നാണു് മൈക്രോസോഫ്റ്റ് വേഡ് പറയുന്നതു്. കുറേക്കൂടി പ്രാവർത്തികമായി ചിന്തിച്ചാൽ, മത്സരപ്പരീക്ഷയ്ക്കോ മറ്റോ 1000 അക്ഷരത്തിൽ കുറയാതെ ലേഖനം എഴുതുക എന്ന നിബന്ധനയുണ്ടെന്നു വിചാരിക്കുക. വേഡിൽ എഴുതുന്ന ലേഖനത്തിലെ അക്ഷരങ്ങളുടെ എണ്ണം സ്വയം എണ്ണിനോക്കേണ്ടുന്ന ഗതികേടു വരുന്നു.

ഇക്കാര്യം അധികം പ്രയാസമില്ലാതെ പരിഹരിക്കാവുന്നതേയുള്ളൂ. ക്യാരക്റ്റർ എണ്ണുന്നതിനു പകരം ഖ്ലസ്റ്ററുകൾ എണ്ണുക. ക്യാരക്റ്ററുകളെ സം‌യോജിപ്പിച്ചോ [combined] അടുക്കിയോ [stacked] ഉണ്ടാക്കിയെടുക്കുന്ന ഗ്ലിഫിനെയാണു് ഖ്ലസ്റ്റർ എന്നു വിളിക്കുന്നതു്. ഇപ്പോൾത്തെന്നെ, വിഘടിക്കാനാവാത്ത ഖ്ലസ്റ്ററുകളെ (indivisible clusters) വിൻഡോസ് ആപ്ലികേയ്ഷനുകളെല്ലാം ഒരു entity ആയാണു് കണക്കാക്കുന്നതു്. നോട്പാടിലും വേഡിലും മറ്റും ഇത്തരം ഖ്ലസ്റ്ററുകൾ ഒരുമിച്ചാണു് സെലക്റ്റ് ആവുന്നതു്. Arrow keys ഉപയോഗിച്ചു് navigate ചെയ്താൽ, ഒരു ഖ്ലസ്റ്റർ ചാടിക്കടക്കാൻ ഒരു ഖഴ്സർ നീക്കം (cursor move) മതി. അതായതു്, മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്നെഴുതിയിട്ടു് arrow keys ഉപയോഗിച്ചു് മു മുതൽ ൻ വരെ എത്തിപ്പെടാൻ എട്ടുതവണ ഖഴ്സർ നീക്കിയാൽ മതി. മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിനു് 24 അക്ഷരമുണ്ടെന്നതിനു പകരം 8 ഖ്ലസ്റ്റേഴ്സ് ഉണ്ടെന്നു പറഞ്ഞാൽ അതു് മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണമായി നമുക്കു് കണക്കാക്കാവുന്നതേയുള്ളൂ. (ഈ ഉച്ചാരണമൊക്കെ ശരിയാണോ ഭഗവാനേ! കർമ്മഫലം, അല്ലാതെന്തു്?)

വൃത്തസഹായി അക്ഷരങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നുണ്ടു് എന്നതു് അത്ഭുതത്തിനു് വകനൽകേണ്ടുന്ന കാര്യമല്ല. വേഡ് ഒഴികെയുള്ള എഡിറ്റിംഗ് സോഫ്റ്റ്‍വെയറുകൾ ഈ പ്രശ്നം എങ്ങനെയാണു് പരിഹരിച്ചിരിക്കുന്നതു് എന്നറിയാൻ താല്പര്യമുണ്ടു്.

(മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ ഈ പോസ്റ്റിന്‍റെ ഐശ്വര്യം.)

Labels: , ,

Thursday, November 12, 2009

ഡോട്ട് കോം ഡോട്ട് കോം

വളരെപ്പണ്ടു നടന്ന സംഭവമാണു്. ഒരു പക്ഷേ ഈ കഥയ്ക്കും മുമ്പു്. പണ്ടു പണ്ടൊരു ഡോട്ട് കോം കാലത്തു്.

അന്നൊക്കെ കഞ്ഞിയും പയറും കുടിച്ചുനടന്ന വെറുമൊരു സുഖലോലുപനായിരുന്നു ഞാൻ. സ്റ്റോക്കെന്നും മറ്റും കേട്ടാൽ എനിക്കു് കാലിനടിയിൽ നിന്നും പെരുപ്പു കേറുമായിരുന്നു. (ഇന്നും വലിയ മാറ്റമില്ല.) കൂടെപ്പഠിച്ച ഒരു പഹയൻ അക്കാലത്തൊരിക്കൽ സിലിക്കൻ വാലിയിൽ നിന്നും മിനിട്ടിനു് 10 സെന്‍റ് വച്ചു് ചെലവിട്ടു് എന്നെ വിളിച്ചിട്ടു പറഞ്ഞു:

“എടാ, മൈ... ഡീയർ” (തെറ്റിദ്ധരിക്കരുതു്. “എടാ എന്‍റെ പ്രിയപ്പെട്ടവനേ” എന്നാണു് വിളിയെങ്കിലും ഞങ്ങൾ തമ്മിൽ ‘പ്രകൃതിവിരുദ്ധമായ’ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.)

“എന്തോ?” ഞാൻ വിളികേൾക്കും.

“എന്‍റെ മൂല്യം ഒരു മില്യനായെടാ! മാർക്കറ്റ് ഇങ്ങനെ പൊങ്ങിയാൽ ഞാൻ ഈ പൈസയെല്ലാം എവിടെക്കൊണ്ടു പോയി വയ്ക്കും?”

രാവിലെ എഴുന്നേറ്റാൽ ബർഗർ കിങ്ങിൽ പോയി കിഡ്സ് മീൽ കഴിച്ചുകൊണ്ടിരുന്ന എനിക്കു് അന്നൊന്നും ഒരു മില്യന്‍റെ വിലയറിയില്ല. അന്നല്ല, ഇന്നുമറിയില്ല.

“നീ വീട്ടിലാണോ ബാങ്കിലാണോ ഈ പൈസയൊക്കെ വയ്ക്കുന്നതു്? അമേരിക്കയാണെങ്കിലും ഇവിടേം കള്ളമാരുണ്ടാവും.” ഞാൻ ആശങ്കാകുലനായി.

ഒരു മില്യൻ എന്നതു് പേപ്പറിൽ മാത്രമുള്ള തുകയാണെന്നും സ്റ്റോക്കു് ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്നും ഇപ്പോൾ വിൽക്കാൻ പറ്റിയാൽ ഇത്ര കുട്ടുമായിരുന്നുവെന്നും എന്നെപ്പോലൊരു പാമരനാം കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ അന്നവൻ കാണിച്ചില്ല.

ഡോട്ട് കോമൊക്കെ പോയി, ആകാശത്തു ജ്വലിച്ചു നിന്ന നക്ഷത്രം പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിമാത്രമായപ്പോൾ അവൻ വീണ്ടും വിളിച്ചു. വീടിനു പണമടയ്ക്കാൻ കാശില്ലാതെ അപ്പാർട്ട്മെന്‍റിലേയ്ക്കു മാറിയെന്നു പറയാൻ.

അന്നാണ് ഡോട്ട് കോം ഇന്‍റർനെറ്റിന്‍റെ അവസാനമാണെന്ന് എനിക്കു ആദ്യം തോന്നിയത്. വർഷങ്ങൾ കഴിഞ്ഞ് അത് വീണ്ടും ഓർമ്മ വന്നത് ഈ സൈറ്റ് കണ്ടപ്പോഴാണ്: http://www.wwwdotcom.com (ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഡോട്ട്കോം ഡോട്ട്കോം).

Labels:

Wednesday, November 11, 2009

ബുധനാഴ്ച നല്ല ദിവസം

“എന്താണു് പരിപാടി?” പിടിപ്പതു ജോലിക്കിടയിൽ സുഹൃത്തു വിളിച്ചു ചോദിച്ചു.

“എന്തു പരിപാടി?”

“നല്ലോരു ദിവസമായിട്ടു് ലഞ്ചു വാങ്ങിത്തരൂ.”

“ഞാൻ സബ്‍വേയിൽ നിന്നും കഴിച്ചു.”

“എന്നാൽ ഡിന്നറാവാം.”

“ഇന്നു നടക്കില്ലെടോ. എനിക്കു് വൈകുന്നേരം ക്ലാസിനു പോകണം.”

“എന്നാൽ പിന്നെ നാലുമണിക്കു് ഒരു ചായയായാലോ?”

“അതും നടക്കില്ല. 3-നും 4-നും മീറ്റിംഗുകൾ ഉണ്ടു്.”

“അപ്പോ ആനിവേഴ്സറിയായിട്ടു് ഒരു മണ്ണാങ്കട്ടയുമില്ല?”

“അങ്ങനെ പറയരുതു്. 11:11:11-നു് റിമൈൻഡർ വച്ചൊരു സ്ക്രീൻ ഷോട്ടെടുത്തു. എന്താ ഭംഗി! ഞാൻ അയച്ചുതരാം!”



“ഇതാണോ വലിയ കാര്യം. കമ്പ്യൂട്ടറിൽ സമയം റീസെറ്റു ചെയ്തിട്ട് എപ്പോഴെങ്കിലും എടുത്താൽ പോരായിരുന്നോ?”

“നീ ഫോൺ വച്ചിട്ടു പോ. എനിക്കല്പം തിരക്കുണ്ടു്.”

(ഇത്രയുമായ സ്ഥിതിയ്ക്കു് ഇതു് 11:11-നു് പോസ്റ്റു ചെയ്തേക്കാം.)

Labels: ,

Thursday, November 05, 2009

മൈക്രോസോഫ്റ്റിന്‍റെ ‘ന്‍റ’

ശ്രീ. സന്തോഷ് തോട്ടിങ്ങലിന്‍റെ പേരുവച്ചു് നവംബർ മാസം ജനപഥത്തിൽ അച്ചടിച്ചുവന്ന യൂണികോഡ്: മലയാളത്തിന് സംഭവിക്കുന്നതെന്ത്? എന്ന ലേഖനത്തിലെ വളരെച്ചെറിയ ഒരു ഖണ്ഡികയാണു് ഈ പോസ്റ്റിനു് ആധാരം.



ലേഖനത്തിന്‍റെ മറ്റുഭാഗങ്ങളെപ്പറ്റി അഭിപ്രായം പറയാതെ ഇക്കാര്യം മാത്രം പറയുന്നതു് ഈ ഖണ്ഡികയിൽ മൈക്രോസോഫ്റ്റ് വിരോധം മൂലം സംഭവിച്ചുപോയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനാണു്. (കുത്തക ഫോണ്ട്, മോശപ്പെട്ട ഫോണ്ട്, മൈക്രോസോഫ്റ്റ് പ്രതിനിധികൾ, എന്നൊക്കെ പെരുപ്പിച്ചു് പറഞ്ഞു് വായനക്കാരനെ ഇക്കിളിയിടാൻ ലേഖനം ഉപകരിക്കുന്നുണ്ടു് എന്നു മാത്രം പറഞ്ഞു വയ്ക്കുന്നു.)

ഒന്നാമതു്, കാർത്തിക ഫോണ്ടുപയോഗിച്ചു് ന്‍റ എന്നെഴുതിയാൽ ന്റ എന്നേ കാണുള്ളൂ എന്നതു് തെറ്റു്. അറ്റോമിക് ചില്ലിനു മുമ്പുള്ള (ലേഖകൻ പറയുന്ന 5.1 പതിപ്പിനു മുമ്പുള്ള) ഈ സ്ക്രീന്‍ ഷോട്ട് നോക്കുക.



രണ്ടാമതു്, പ്രസ്തുത യൂണികോഡ് മീറ്റിംഗിൽ മൈക്രോസോഫ്റ്റ് ‘പ്രതിനിധികൾ’ ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചു് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാമതു്, “അവരുടെ ഫോണ്ട് നിലവിൽ ന്‍റ എന്നെഴുതിയാൽ ന്റ എന്നു കാണിക്കുന്നതുകൊണ്ടു്” എന്ന നിരീക്ഷണം ശരിയല്ല (എന്നു് മുകളിൽ കണ്ടതാണല്ലോ).

നാലാമതു്, മുകളിൽപ്പറഞ്ഞ പ്രകാരം മൈക്രോസോഫ്റ്റ് പ്രതിനിധികൾ ആവശ്യപ്പെടുകയും യൂണികോഡ് അതങ്ങു് അംഗീകരിക്കുകയും ചെയ്തതല്ല. [എഡിറ്റ്: ഇനി പറയുന്ന വാചകം ശരിയല്ല. യൂണികോഡ് മീറ്റിംഗില്‍ വോട്ടെടുപ്പു് ഉണ്ടായിട്ടില്ല. സമവായത്തിലൂടെയാണു് തീരുമാനമായതു്.] ഒന്നിനെതിരേ മൂന്നു വോട്ടുകൾക്കാണു് ൻ + ് + റ എന്നതു് അംഗീകരിക്കപ്പെട്ടതു്. അതിൽത്തന്നെ ആദ്യ രണ്ടു വോട്ടുകൾ മൈക്രോസോഫ്റ്റിന്‍റേതായിരുന്നില്ല.

അഞ്ചാമതു്, “എന്നാണു് അറിയാന്‍ കഴിഞ്ഞതു്” എന്നതു് രസകരമായ രക്ഷാകവാടമാണു്. അതായതു് “ഞാൻ അന്വേഷിച്ചുമനസ്സിലാക്കിയിടത്തോളം” എന്നു് വായനക്കാർ അനുമാനിക്കുക. “അന്വേഷിക്കാതെ ഊഹിച്ചിടത്തോളം” എന്നു് അനുമാനിക്കാതിരിക്കുക.

പത്തു വാചകങ്ങൾ പോലും തികച്ചില്ലാത്ത ഒരു ഖണ്ഡികയിലാണു് നാലോളം ഫാക്ച്വൽ തകരാറുകൾ നിറഞ്ഞു നിൽക്കുന്നതു്. ഇപ്പറഞ്ഞ യൂണികോഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടൊന്നുമല്ല ഞാനും ഇക്കാര്യം എഴുതി വിടുന്നതു്. എന്നാൽ എനിക്കു് “ആധികാരികമായി അറിയാൻ കഴിഞ്ഞതു്” ഇപ്രകാരമാണു്.

(കുറിപ്പു്: ഞാൻ മൈക്രോസോഫ്റ്റ് ജീവനക്കാരനല്ല; മൈക്രോസോഫ്റ്റിനെ പ്രതിനിധാനം ചെയ്യുന്നുമില്ല.)

Labels: , ,

Wednesday, October 28, 2009

അച്ചുവിനു് അഞ്ചു് വയസ്സു്



ഈയിടെ അച്ചു മനസ്സിലാക്കിയ സത്യങ്ങളിലൊന്നു്:

അച്ഛമ്മയുടെ (അച്ഛന്‍റെ അമ്മ) വീട്ടിൽ insects ഉള്ളതു കാരണം അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിൽ നിൽക്കുന്നതാണു് ഇഷ്ടം. (പരിഭാഷ: അമ്മൂമ്മ ഇടയ്ക്കിടയ്ക്കു് ഓരോന്നു് വാങ്ങിക്കൊടുക്കുന്നതു കാരണം അമ്മൂമ്മയുടെ വീട്ടിൽ നിൽക്കാനാണു് താല്പര്യം.)
ഈയിടെ അച്ഛമ്മയും അമ്മൂമ്മയും നടത്തിയ സം‌യുക്ത പ്രസ്താവനകളിലൊന്നു്:
കൊച്ചൊരു പൂച്ചക്കുട്ടികണക്കാ-
ണിച്ചിരി പോലും മേനിയുമില്ല:
പച്ചിലതിന്നിട്ടാവണ; മെന്നാ-
ലച്ചുവിനഞ്ചായെന്നതു സത്യം!

അച്ചുവിന്‍റെ അമ്മയും അച്ഛനും പണ്ടേ മനസ്സിലാക്കിയ സത്യങ്ങളിൽ ചിലതു്:
  • ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ പാടില്ല.
  • അച്ചുവിന്‍റെ ‘മേനി’ക്കു് പ്രശ്നമേതുമില്ല. ആരോഗ്യവും മെലിഞ്ഞ ശരീരപ്രകൃതിയും തമ്മിൽ ബന്ധമില്ലല്ലോ.
  • അച്ചു ‘പച്ചില’ മാത്രമല്ല തിന്നുന്നതു്.
(ഈ വിഷയത്തിലുള്ള മുൻകാല പോസ്റ്റുകൾ ഇവിടേയും ഇവിടേയും. മുകളിലുള്ള ശ്ലോകം ചമ്പകമാല വൃത്തത്തിലാണു്.)

Labels: , , , ,

Wednesday, October 14, 2009

സഹായം

വഴിയേ പോകുന്ന വയ്യാവേലികൾ ചാടിമറിഞ്ഞു വന്നു് സഹായിക്കട്ടേയെന്നു ചോദിക്കുമ്പോൾ വേണ്ടെന്നു പറയണം എന്നു് പലപ്രാവശ്യം മനസ്സിലാലോചിച്ചിട്ടുള്ളതാണു്.

എന്നാലും നിത്യവിശുദ്ധനും പരമകാരുണ്യവാനുമായ ഔട്‍ലുക് വന്നു് ഒരു മഹാകാര്യം പറഞ്ഞിട്ടു്, അക്കാര്യം സഹായകരമാണോ എന്നു ചോദിച്ചപ്പോൾ, നമ്മളായി പ്രതികരിക്കാതിരുന്നാലെങ്ങനെ?



പ്രതികരണത്തിനു പിന്നിലൊരു രാഷ്ട്രീയമുള്ളതു കൊണ്ടാണു്, ‘ഈ ഇൻഫമേഷൻ സഹായകരമായിരുന്നോ?’ ഈ ലളിതമായ ചോദ്യത്തിനു മുന്നിൽ നിർന്നിമേഷം നോക്കി നിൽക്കാതെ, ഈ ഇൻഫമേഷൻ എനിക്ക് ഒട്ടും ഉപകാരപ്രദമായില്ല എന്നു പറയാമെന്നു വച്ചു് Was this information helpful? എന്ന നീല ലിങ്കിൽ ക്ലിക് ചെയ്തതു്. അപ്പോഴോ?



ഔട്‍ലുക് മുകളിൽ പകർന്നുതന്ന അറിവിന്‍റെ തേൻകണം ഉപയോക്താവിനു് ഉപകാരപ്രദമായിരുന്നു എന്നു വയ്ക്കുക. അങ്ങനെയാണെങ്കിൽ നേരമില്ലാത്ത നേരത്തു് ലിങ്കുകളിൽ ക്ലിക്കി മൈക്രോസോഫ്റ്റിന്‍റെ കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാമിൽ പങ്കെടുത്തു് മെഡൽ വാങ്ങാൻ നിൽക്കുമോ അതോ അവന്‍റെ പാട്ടു നോക്കിപ്പോവുമോ?

പറഞ്ഞുവരുന്നതു്, രണ്ടാമതു കണ്ട ഡയലോഗിലെ ഓപ്ഷനുകളെല്ലാം അനാവശ്യമാണു് എന്നാണു്.

ആദ്യത്തെ മെസേജ്ബോക്സ് കണ്ടിട്ടു്, ഒടുക്കത്തെ ഉപകാരമാണല്ലോ ഔട്‍ലുക് ചെയ്യുന്നതു് എന്നു കരുതി ലിങ്കിൽ ക്ലിക് ചെയ്തു് വന്നാൽ മാത്രമേ രണ്ടാമത്തെ ഡയലോഗിൽ ആരെങ്കിലും Yes ക്ലിക് ചെയ്യുകയുള്ളൂ. അതിനുള്ള സാദ്ധ്യത തുച്ഛമാണെന്നു് നേരത്തേ പറഞ്ഞല്ലോ. ഇത്രയുമായ സ്ഥിതിക്കു് Cancel പറഞ്ഞു പിരിഞ്ഞു പോകുമെന്നു കരുതുന്നതും മൂഢത്തരമാണു്. ഇത്രടം വരെ എത്തിയവരിൽ ബഹുഭൂരിപക്ഷവും No എന്നു ഉറപ്പിച്ചു പറയാൻ തന്നെ വന്നവരാണു് എന്നു് കരുതുന്നതിൽ തെറ്റില്ല.

മൈക്രോസോഫ്റ്റിനു് (ഔട്‍ലുക് റ്റീമിനും ‘കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാം’ പ്രോഗാം മാനേയ്ജർക്കും) ഇതാ ഫ്രീയായിട്ടു് ഒരു നിർദ്ദേശം (അടുത്ത നിർദ്ദേശം മുതല്‍ ചാർജ് ചെയ്തു തുടങ്ങുമേ!):

Was this information helful? എന്നതു മാറ്റി Tell us if this information is not helpful എന്നാക്കുക. ക്ലിക് ചെയ്യുമ്പോൾ വരുന്ന ഡയലോഗിൽ നിന്നും Yes എന്ന ഓപ്ഷൻ എടുത്തു മാറ്റുക. ആ ഡയലോഗിൽ തന്നെ Thank you എന്ന രണ്ടു വാക്കു കൂടി ചേർക്കുക. നന്ദി.

Labels:

Wednesday, October 07, 2009

ഇങ്ങനേയും മനുഷ്യർ!

മൈക്രോസോഫ്റ്റിലെ ജോലിയുപേക്ഷിച്ചു് ഞാൻ മറ്റൊരു സ്ഥാപനത്തിലെത്തിയ കാര്യം ഏകദേശം മൂന്നുമാസം മുമ്പു് എഴുതിയിരുന്നു. പുതിയ ജോലിയുടെ തിരക്കിൽ, കൂടുതൽ സമയവും ഊർജ്ജവും ആവശ്യമുള്ള ബ്ലോഗെഴുത്തിനേക്കാൾ ഫേയ്സ്ബുക്കും റ്റ്വിറ്ററും തരുന്ന യത്നരഹിതമായ സുഖം എനിക്കു് നിഷേധിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഈ സമയംതന്നെ ബ്ലോഗെഴുത്തിനൊപ്പമോ അതിലേറെയോ സമയം ആവശ്യമുള്ള ബ്ലോഗുവായനയും ഏതാണ്ടു് നിലച്ചിരുന്നു. ഇതിനെല്ലാം സമയമില്ലായ്മയെ പഴിചാരാമെങ്കിലും, വേണമെങ്കിൽ അല്പം സമയം ഉണ്ടാക്കി ഇതൊക്കെ തുടരാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്താണു് ഇപ്പോഴൊന്നും എഴുതാത്തതു് എന്നു് പണ്ടൊരിക്കൽ ഒരു ആദ്യകാല ബ്ലോഗറോടു് ചോദിച്ചപ്പോൾ, ബ്ലോഗും കഴിഞ്ഞു് അടുത്ത സാങ്കേതികവിദ്യയുടെ ഉദയം കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ആ മറുപടി എന്‍റേതാക്കിയാണു് ഇത്രനാളും ഞാനും ബ്ലോഗിൽ നിന്നും അകന്നുനിന്നതു്.

എഴുതാനൊന്നുമില്ലാതിരിക്കുമ്പോഴും ഉമേഷിന്‍റെ ബ്ലോഗു വായിച്ചാൽ എന്തെങ്കിലും എഴുതാൻ തോന്നുക സ്വാഭാവികമാണു്. ഗുരുകുലത്തിൽ പുതിയ സമസ്യ പ്രസിദ്ധം ചെയ്തുകഴിഞ്ഞു്, ഒരാഴ്ചയെങ്കിലും കഴിഞ്ഞാണു് പൂരണങ്ങൾ വായിക്കാൻ സമയമുണ്ടായതു്. അപ്പോൾ ഒരു പൂതി. ഒരു പൂരണം ശ്രമിച്ചാലോ?

ഭാര്യയെ കളിയാക്കാം എന്നു കരുതിയെങ്കിലും പുത്രകളത്രാദികൾ സ്ഥലത്തില്ലാത്തതിനാൽ ആ കടുംകൈ വേണ്ടെന്നു വച്ചു. എന്നാൽപ്പിന്നെ “ഇങ്ങനേയും ഇടിവെട്ടു സാധനമോ!” എന്നുപറയിപ്പിക്കുന്ന ഒരു ലോക്കൽ മഹാനെപ്പറ്റിയാവാമെന്നു വച്ചു. പിന്നെയുമാലോചിച്ചപ്പോൾ സ്വയം പൊങ്ങച്ചമെഴുതുന്നതാണു് ശരീരത്തിനു നല്ലതെന്ന ബോധോദയമുണ്ടായതു്.

അങ്ങനെ എഴുതിയ സമസ്യാപൂരണമാണിതു്. പലർക്കും മനസ്സിലാവണമെങ്കിൽ ലിങ്കുകൾ നിർബന്ധം. അതിനാൽ അതും ചേർക്കുകയാണു്:

ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പ്രോഡക്റ്റ് നന്നാവണമെന്ന താല്പര്യമുണ്ടായിരുന്നതിനാൽ സേർചിനു് ബിംഗ് (മുമ്പ് ലൈവ്) ആയിരുന്നു ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ സേർചിനായി ഉപയോഗിക്കുന്നതു് Blind Search ആണു്. വായനകുറഞ്ഞതോടേ ബ്ലോഗിലെ അടിയും പിടിയും ഒന്നും അറിയുന്നില്ല. മാതൃഭൂമിയുടെ ‘വസ്തുതാപരമായ പിശകുകളും’ രാജേഷിന്‍റെ fa-യും, ജ്യോനവന്‍റെ ദേഹവിയോഗവും മാത്രമായി അടുത്തകാലത്തു് വായിച്ചെന്നു പറയാവുന്നവ.

ഇപ്പോൾ മനസ്സിലായില്ലേ, ഇന്നും ഇതുപോലുള്ള മനുഷ്യരുണ്ടെന്നു്?

(വസന്തതിലകം)

Labels: , , ,

Monday, August 31, 2009

ഓണം

റ്റീവീയിൽ പുലിക്കളിയും ഓണപ്പൂക്കളവും നിറയുന്നു. അമ്മയും അമ്മൂമ്മയും അവിടെയുമിവിടെയുമുള്ള ഓണസദ്യയുടെ വിഭവങ്ങൾ താരതമ്യം ചെയ്യുന്നു. ഓണ വിശേഷങ്ങളാണു് സംഭാഷണത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നതു്.

അവസാനം ഫോണ്‍ വയ്ക്കുന്നതിനുമുമ്പു് ഓണാശംസകൾ നേരുന്ന തിരക്കു്. അമ്മ അമ്മൂമ്മയ്ക്കു്, അമ്മൂമ്മ മരുമകനു്, മരുമകൻ അപ്പൂപ്പനു്... ഒടുവിൽ അമ്മ അച്ചുവിനെ വിളിച്ചു് അമ്മൂമ്മയ്ക്കുമപ്പൂപ്പനും ഓണാശംസ പറയാൻ ആവശ്യപ്പെടുന്നു.

അച്ചു മടിച്ചു മടിച്ചു് ഫോണെടുത്തിട്ടു് അപ്പൂപ്പനോടു് ചോദിക്കുന്നു: “ഓണം എന്നു പറഞ്ഞാലെന്താ?”

എന്‍റെ തലമുറയുടെ പരാജയവും ദുഃഖവുമാണു് ഓണം.

ഓണം എന്നു പറഞ്ഞാൽ എന്താണെന്നറിയാവുന്നവർക്കു് ഓണാശംസകൾ!

Labels: ,

Tuesday, August 11, 2009

പ്ലാനിംഗ്

ഫിനാൻഷ്യൽ അഡ്വൈസർ: അഞ്ചാറു കൊല്ലത്തിനകം ഇവിടം വിട്ടു് ഇന്ത്യയിലേയ്ക്കു് പോകാനാണു് പരിപാടി എന്നു പറഞ്ഞല്ലോ.

ഞാൻ: അതെ. പോകണം. അമ്മയ്ക്കു വയസ്സാവുന്നു. ഭാര്യയുടെ അച്ഛനുമമ്മയ്ക്കും പ്രായമായി വരുന്നു...

ഫിനാൻഷ്യൽ അഡ്വൈസർ: അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നുകൂടേ?

ഞാൻ: ഓ, അതൊന്നും അത്ര എളുപ്പമല്ല. മാത്രമല്ല അധികകാലം ഇവിടെ നിൽക്കാൻ എനിക്കു് വലിയ താല്പര്യവുമില്ല.

ഫിനാൻഷ്യൽ അഡ്വൈസർ: നോ, പ്രോബ്ലം! അങ്ങനെയാണെങ്കിൽ ഉടനേ മകന്റെ കോളജ് ചെലവുകൾക്കു് പണം മാറ്റി വയ്ക്കണമെന്നില്ല. മാത്രമല്ല; ഇത്രയും അഗ്രസീവല്ലാത്ത ഇൻവെസ്റ്റ്മെന്റ് പ്ലാനായിരിക്കും യോജിക്കുക. ഞാൻ പുതിയൊരു പ്ലാനുമായി അടുത്തയാഴ്ച വരാം.

ഞാൻ: ങാ... അതേ... ഇനി പ്ലാൻ മാറ്റാനൊന്നും നിൽക്കേണ്ട. അതൊക്കെ ബുദ്ധിമുട്ടല്ലേ?

ഫിനാൻഷ്യൽ അഡ്വൈസർ: ഏയ്, എന്തു ബുദ്ധിമുട്ടു്? ക്ലൈന്റിന്റെ താല്പര്യമനുസരിച്ചു് പ്ലാനിംഗിൽ സഹായിക്കുക എന്നതാണല്ലോ നമ്മുടെ ജോലി.

ഞാൻ: അല്ല, അതല്ല... അഞ്ചാറു വർഷത്തിനകം പോകാൻ പറ്റിയില്ലെങ്കിൽ പിന്നെ പ്ലാൻ വീണ്ടും മാറ്റേണ്ടേ? അതിനൊന്നും നിൽക്കണ്ട. കോളജ് ഫണ്ടും അഗ്രസീവ് പ്ലാനും തന്നെ ഇരിക്കട്ടെ!

Labels: ,

Thursday, July 02, 2009

ശോകഗാനം, പ്ലീസ്

പ്രീ-സ്കൂളിൽ നിന്നും തിരികെ വരുന്ന വഴി അച്ചുവിന്റെ അപ്രതീക്ഷിതമായ അഭ്യർത്ഥന:

“അച്ഛാ, ശോകമുള്ള പാട്ടു്, പ്ലീസ്!”

ജീവിതക്ലേശങ്ങൾക്കിടയിൽ പെട്ടു് പെടാപ്പാടുപെടുമ്പോൾ ആ പരിതസ്ഥിതിയോടു് താദാത്മ്യം പ്രാപിക്കാനോ, അടിച്ചു ഫിറ്റായി പഴയ പ്രണയകഥകൾ അയവിറക്കുമ്പോൾ പശ്ചാത്തലസംഗീതമൊരുക്കാനോ, അതുമല്ലെങ്കിൽ കാമം കരഞ്ഞു തീർക്കേണ്ടി വരുന്ന അത്യപൂർവ്വങ്ങളായ ചില സന്ദർഭങ്ങളിലോ മാത്രമേ സാധാരണക്കാർ ശോകഗാനങ്ങൾ കേൾക്കൂ എന്നാണു് ഞാൻ ധരിച്ചുവച്ചിരുന്നതു്.

എന്നാൽ പ്രീ-സ്കൂൾ കഴിഞ്ഞു് മടങ്ങുന്ന, സന്തോഷകരമാവേണ്ടുന്ന, അവസരത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായ മകന്റെ അപേക്ഷ എന്നെ അമ്പരപ്പിക്കാതിരുന്നില്ല.

“എന്തിനാ മോനേ ശോകഗാനം കേൾക്കുന്നതു്? ഞാൻ ഒരു അടിപൊളി പാട്ടു വച്ചുതരട്ടേ?” ചാനലിലെ വായാടിപ്പെണ്ണു് ചോദിക്കുന്നതുപോലെ ഈണത്തിൽ ഞാൻ ആരാഞ്ഞു.

“വേണ്ട, അച്ചൂനു് ശോകം വേണം!”

‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...’ എന്നു കേട്ടതും അച്ചു പറഞ്ഞു: “ഇതല്ല!”

‘സന്യാസിനീ...’ “ഇതല്ലച്ഛാ!”

‘രാപ്പാടീ, കേഴുന്നുവോ...’ “ഇതുമല്ല. ശോകം പ്ലീസ്!”

അപ്പോൾ സ്റ്റോക്കുണ്ടായിരുന്ന ശോകഗാനങ്ങൾ ഒന്നൊന്നായി പുറത്തെടുത്തിട്ടും അനുവാചകൻ വഴങ്ങുന്നില്ല. “ഇനി ശോകഗാനം ഇല്ല,” ഞാൻ പാട്ടുതിരയുന്നതു നിറുത്തി.

“അച്ഛാ, മോണിംഗിൽ കേട്ടതാ അച്ഛാ. പ്ലീസ്!” അച്ചു വിടുന്ന ലക്ഷണമില്ല.

“മോണിംഗിൽ കേട്ടതോ? അതൊന്നും ശോകഗാനമല്ലല്ലോ!” എനിക്കു സംശയമായി. പിന്നെ, മോണിംഗിൽ കേട്ട പാട്ടു് വീണ്ടും വച്ചു കൊടുത്തു:

“പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു്, പൂക്കുന്നശോകം!”

അച്ചു ഹാപ്പി.

Labels:

Tuesday, June 30, 2009

ഗുഡ് ബൈ, മൈക്രോസോഫ്റ്റ്

2006 ജനുവരിയിൽ ബ്ലോഗിംഗ് തുടങ്ങിയ ശേഷം മാസത്തിൽ ഒരു പോസ്റ്റെങ്കിലും എഴുതുക എന്നതു് ഒരു പതിവാക്കിയിരുന്നു. ഇന്നൊരു പോസ്റ്റിട്ടില്ലെങ്കിൽ ആ പതിവു് മുടങ്ങും. അതിനാൽ പിന്നീടു് വിശദമായി എഴുതാം എന്നു കരുതിയിരുന്ന ഒരു വ്യക്തി വിശേഷം എഴുതുന്നു.

പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്ന മൈക്രോസോഫ്റ്റിനോടു് ഞാൻ വിടപറയുകയാണു്. ഇക്കഴിഞ്ഞ മെയ് മാസമാദ്യം എന്‍റെ ഗ്രൂപ്പ് ഇല്ലാതാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 4 ആയിരിക്കും മൈക്രോസോഫ്റ്റിലെ എന്‍റെ അവസാനത്തെ ഔദ്യോഗിക ദിവസം.

റെഡ്മൺഡിൽ തന്നെയുള്ള ഒരു ചെറിയ സ്റ്റാർടപ് കമ്പനിയാണു് എന്‍റെ അടുത്ത ജോലിദാതാവു്. പല പ്രോജക്റ്റുകളിലും ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടതുണ്ടു് എന്നതിനാൽ തുടർന്നും മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

എന്‍റെ അറിവിൽ ഏകദേശം മുന്നൂറ്റമ്പതോളം മലയാളികൾ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ മലയാളം ബ്ലോഗു ചെയ്യുന്നവർ നാലു പേർ മാത്രമാണു്. അവരാകട്ടെ, തങ്ങൾ മൈക്രോസോഫ്റ്റ് മലയാളികളാണെന്നു് വെളിപ്പെടുത്തിയിട്ടുമില്ല. ഇതു പറയാൻ കാരണമുണ്ടു്. മൈക്രോസോഫ്റ്റ് മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെ ഉപഭോക്താക്കളിലെത്തിക്കാൻ അവരിലാരെങ്കിലും തുടർന്നും ശ്രമിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. കമ്പനിയുടെ ഈ രംഗത്തുള്ള പുതിയ സം‍രംഭങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഇനി അധികം അവസരം ലഭിക്കില്ലെങ്കിലും ഇന്‍റർനാഷണലൈസേയ്ഷൻ റ്റീമുകളിൽ ജോലി ചെയ്യുന്ന ഒട്ടുമുക്കാലും പേരെ പരിചയമുള്ളതിനാൽ ബഗ് റിപ്പോർട്ടുകളും മറ്റും ശരിയായ റ്റീമുകളിലെത്തിക്കാൻ എനിക്കു കഴിഞ്ഞെന്നു വരും. അത്തരം കാര്യങ്ങൾക്കു് ഇനിയും എന്‍റെ സഹായമുണ്ടാവും.

മൈക്രോസോഫ്റ്റിൽ ഏഴു വർഷം തികഞ്ഞപ്പോൾ ഞാൻ ഒരു കുറിപ്പു് എഴുതിയിരുന്നു. അതിൽ പറഞ്ഞതു പോലെ ഒരു പക്ഷേ, ഞാൻ ഏറ്റവും നഷ്ടപ്പെടുന്നതു് ചുറ്റുമുണ്ടായിരുന്ന സഹപ്രവർത്തകരുടെ സർഗ്ഗപ്രതിഭ തന്നെയാവും. അവരുടെ കണ്ണിൽ നിന്നു് വിട്ടു് അധികം ദൂരത്തേയ്ക്കു പോകുന്നില്ല എന്നതും പുതിയ കമ്പനിയിൽ ഭൂരിപക്ഷവും മുൻ-മൈക്രോസോഫ്റ്റുകാരാണെന്നതും ഏറെ ആശ്വാസകരമാണു്.

Labels: ,

Thursday, May 14, 2009

ആകാശം ഇടിഞ്ഞു വീണപ്പോൾ

“അമ്മാ, ആകാശം കാണുന്നില്ല,” വീടിനു പുറത്തു നിന്നു് അച്ചു വിളിച്ചു പറയുകയാണു്.

സാധാരണഗതിയിൽ ആകാശം ഇടിഞ്ഞുവീണാലും അനങ്ങാറില്ല എന്നു നല്ലപാതി പരാതിപ്പെടാറുള്ള ഞാൻ മറ്റൊന്നുമാലോചിക്കാതെ പുറത്തേയ്ക്കോടി. ഇന്നത്തെ കാലമാണു്, സംഭവിക്കില്ല എന്നു കരുതിയിരുന്നതൊക്കെ സംഭവിക്കുന്ന കാലമാണു്. എന്നു മാത്രമോ, ആകാശം കാണുന്നില്ല പറഞ്ഞതു് വല്ലപ്പോഴും മാത്രം കള്ളം പറഞ്ഞു ശീലമുള്ള മകനും.

ചാടിയോടി പുറത്തു ചെന്നപ്പോൾ മുകളിലേയ്ക്കു നോക്കി നില്ക്കുകയാണു് ‘റിപ്പോർട്ടർ’.

“ആകാശം എവിടെപ്പോയി?” ഞാൻ ചോദിച്ചു.

“ദേ, നോക്കൂ, കാണാനില്ല!”

ഞാൻ മുകളിലേയ്ക്കു നോക്കി. മേഘങ്ങളേതുമില്ലാതെ എങ്ങും ഇളം നീല നിറം മാത്രം. ഇത്തരമൊരാകാശം ഈ ഭാഗത്തു കാണുന്നതു് അത്യപൂർവ്വമാണു്.

“ശരിയാണല്ലോ, മേഘം ഒട്ടുമില്ല. പക്ഷേ ആകാശം ഇപ്പോഴുമുണ്ടല്ലോ,” ഞാൻ അച്ചുവിനോടു യോജിച്ചു.

“അച്ഛാ, ഇതാണോ ആകാശം? അപ്പം കറുത്ത നെറത്തിലുള്ളതാ?”

“കറുത്ത നിറത്തിലുള്ളതു് നിന്റെ തല!” അമ്മ അകത്തു നിന്നു വിളിച്ചു പറഞ്ഞു.

അമ്മാ, (തലയിൽ തടവിയിട്ടു്) യുവാർ സ്മാർട്ട് അമ്മാ!”

Labels:

Friday, April 03, 2009

ഹൈപകോണ്‍‍ഡ്രിയ

എനിക്കു് ഒരു അമ്മായിയുണ്ടു്. നല്ല തങ്കപ്പെട്ട സ്വഭാവം. സ്നേഹമയി. കുശുമ്പും കുന്നായ്മയും പരദൂഷണവുമില്ലാത്ത സാധ്വി. അതു കൊണ്ടു തന്നെ ഈ പോസ്റ്റ് അവരെങ്ങാനും വായിച്ചാല്‍ എന്‍റെ കാര്യം പോക്കാണു്.

അമ്മായിയ്ക്ക് ഒരുകാര്യത്തില്‍ നിര്‍ബന്ധമാണു്: ഭൂമികുലുക്കമാണെന്നു പറഞ്ഞാലും, പക്ഷേ ദേഹമനക്കില്ല. എനിക്കു് അറിവായ നാള്‍ മുതല്‍ അവര്‍ രാവിലെ എഴുന്നേറ്റു് ഉമ്മറത്തേയ്ക്കു നോക്കി ഒറ്റയിരുപ്പാണു്. (എനിക്കറിവായ നാളില്‍ അവര്‍ക്കു് അധികം പ്രായമായിട്ടില്ല: ഏറിയാല്‍ ഒരു ഇരുപത്തെട്ടു്-മുപ്പതു് വയസ്സു്.)

അന്നു് കൂട്ടുകുടുംബമായാണു് താമസം. അപ്പൂപ്പനൊഴികെ വീട്ടിലെ ആണുങ്ങളെല്ലാം രാവിലെ എഴുന്നേറ്റു് പണിക്കു പോവും. പകലന്തിയോളം അമ്മായി ഒരിരുപ്പു് ഇരിക്കും. അതിനിടയില്‍ നാത്തൂന്മാരും ചേട്ടത്തിമാരും മറ്റും വച്ചു കൂട്ടുന്ന ചോറും കറികളും കഴിക്കാന്‍ മാത്രം ദേഹം അനങ്ങും.

“എടിയേ നെനക്കു് എന്തിന്‍റെ കേടാ?” അമ്മൂമ്മ ചോദിക്കും.

അമ്മായി ഒന്നു ചുമയ്ക്കും. പിന്നെ ഇരുന്ന ഇരുപ്പില്‍ കുറച്ചു കഫം തുപ്പും. നാലഞ്ചു് അസുഖങ്ങളുടെ പേരു പറയും. അടുത്തിരിക്കുന്ന കഷായക്കുപ്പിയില്‍ നിന്നും കുറച്ചെടുത്തു മോന്തും.

“നെനക്കേ, ചൊമേം കൊരേം ഒന്നൂല്ല. ദേഹോനങ്ങാത്തേന്‍റ കേടാ!” അമ്മൂമ്മ വിധി പറയും.

പക്ഷേ ആരോടു പറയാന്‍?

അമ്മാവനും അമ്മായിയും സ്വന്തം വീട്ടിലേയ്ക്കു മാറി താമസം തുടങ്ങിയ കാലമായപ്പോഴേയ്ക്കും അമ്മായി രണ്ടാണ്മക്കളേയും പാചകവും, തുണിയലക്കലും മറ്റു വീട്ടു ജോലികളും പഠിപ്പിച്ചിരുന്നു. അമ്മായി പുതിയ വീടിന്‍റെ ഉമ്മറപ്പടിയില്‍ ഇരുപ്പുതുടങ്ങി.

അമ്മായി വീടുമാറിപ്പോയപ്പോള്‍ കുടുംബ വീട്ടിലെ പെണ്ണുങ്ങള്‍ കൂടുതല്‍ ഉഷാറായി അമ്മായിയെപ്പറ്റി അടക്കം പറഞ്ഞു തുടങ്ങി.

“അവള്‍ക്കു് നീരെറക്കം വച്ചു് കാണും,” “അവള്‍ട ഡാവല്ലീ ഇദൊക്കെ!” എന്നൊക്കെയുള്ള മുറുമുറുപ്പുകള്‍ അല്ലാതെ അമ്മായിയ്ക്കു് എന്താണു് അസുഖമെന്നു് എനിക്കു് മനസ്സിലായിരുന്നില്ല.

We need to talk about Kevin എന്ന ലേഖനം വായിക്കവേ, ഹൈപകോണ്‍‍ഡ്രിയ എന്നൊരു വാക്കു് ശ്രദ്ധയില്‍ പെട്ടു. അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ എനിക്കൊരു ആഹാ മൊമെന്‍റ് ഉണ്ടായതു പോലെ.
Hypochondriasis (or hypochondria, sometimes referred to as health phobia) refers to an excessive preoccupation or worry about having a serious illness.
(ഇതൊന്നും കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ തോന്നിയ കാര്യങ്ങളല്ല. സത്യമായും എനിക്കൊരമ്മായിയുണ്ടു്. എന്‍റെ പരിമിതമായ വായനയില്‍ നിന്നും അവര്‍ക്കു് ഹൈപകോണ്‍‍ഡ്രിയയാണെന്നാണു് തോന്നുന്നതു്. സത്യം.)

Labels: ,

Tuesday, March 24, 2009

സ്പീക്കര്‍ ഫോണ്‍

“അമ്മേ, ദീപുവിന്‍റെ കല്യാണത്തിനു പോയോ?”
“ഗോപൂം പെണ്ണും ഈ വഴി വന്നതു കൊണ്ടു് പോവാന്‍ പറ്റി!”
“കല്യാണം എങ്ങനെ?”
“പെണ്ണു് കൊള്ളാം. നല്ല സ്വഭാവക്കാരാണെന്ന് തോന്നുന്നു. എന്തരോ വരട്ടു്!”
“പെണ്ണും കൊള്ളാം വീട്ടുകാരും കൊള്ളാം. പിന്നെന്താണു് ഒരു ‘എന്തരോ വരട്ടു്’?”

(നിശ്ശബ്ദത)

“ഹലോ?”
“അല്ല, അവളു മകവും അവന്‍ നിന്‍റെ പോലെ വിശാഖവുമാണു്...”
“അതിനു്?”
“നീ കെട്ടണോന്നും പറഞ്ഞു നടന്ന പെണ്ണില്ലേ? അവള്‍ടെ നാളും മകമാരുന്നു്. അതല്ലീ ഞാന്‍ അന്നു് വേണ്ടാന്നു് ശഠിച്ചതു്?”

(ഞാന്‍ അല്പം പരുങ്ങിയിട്ടു്)
“ഹലോ, ഇതു് സ്പീക്കര്‍ ഫോണിലാണു്...”
“ഏ? ഫോണാ? നീ ഫോണ്‍ ചെയ്തോണ്ടിരുന്ന പെണ്ണല്ല. മറ്റേ പെണ്ണു്. മകം...”
“എന്നാല്‍ ശരി. പിന്നെ വിളിക്കാം!”

ഞാന്‍: “ദീപൂന്‍റെ കല്യാണത്തിനു് അമ്മ പോയിരുന്നൂന്നു്!”
ഭാര്യ: “സ്പീക്കര്‍ ഫോണിലായിരുന്നല്ലോ. ഞാന്‍ കേട്ടു.”

വാല്‍ക്കഷണം:
അമ്മ പേറ്റു നോവറിയണം
മക്കള്‍ പോറ്റുനോവറിയണം
(കുഞ്ഞുണ്ണി)

Labels:

Sunday, March 22, 2009

കടമ്പകള്‍

മകനുറങ്ങണം ജോലിതീരണം
മലര്‍മിഴിക്കഹോ മൂഡുമാറണം
അതുകഴിഞ്ഞിടില്‍ സ്നേഹനാടകം
മിഥുനകേളിയില്‍ വിഘ്നമെത്രയോ!

[വൃത്തം: സമ്മത. ലക്ഷണം: നരരലംഗവും സമ്മതാഭിധം. ഹരിവരാസനം സമ്മത വൃത്തത്തിലാണു്.]

Labels: ,

Wednesday, March 18, 2009

ഭാരവാഹികളെ ആവശ്യമുണ്ടു്

ഞങ്ങളുടെ മലയാളി സമാജം പുതിയ ഭാരവാഹികളെ തേടുന്നു. ഈ ഏരിയയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കു് അപേക്ഷിക്കാം. മലയാളി അസ്സോസ്സിയേഷനുകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കു് മുന്‍‍ഗണനയുണ്ടു്.

പ്രസിഡന്‍റ്, സെക്രട്ടറി പദവികളിലേയ്ക്കാണു് തല്കാലം അപേക്ഷകള്‍ സ്വീകരിക്കുന്നതെങ്കിലും വൈസ് പ്രസിഡന്‍റ് തുടങ്ങിയ മറ്റു നിസ്സാരപദവികളിലേയ്ക്കും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍റ് ക്രിസ്ത്യാനിയും സെക്രട്ടറി ഹിന്ദുവുമായിരുന്നതിനാല്‍ 2009-ല്‍ ഹിന്ദുക്കള്‍ക്കു മാത്രമേ പ്രസിഡന്‍റായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. സെക്രട്ടറിയായി മത്സരിക്കുന്നയാള്‍ ക്രിസ്ത്യാനി ആയിരിക്കണമെന്നും നിര്‍ബന്ധമാണു്. (ഗണ്യമായ മുസ്ലിം അംഗബലം ഇല്ലാത്ത അസ്സോസ്സിയേഷനാകയാല്‍ മുസ്ലിം സം‌വരണം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.)

മത്സരിക്കാനാഗ്രഹിക്കുന്നവര്‍ ഏതെങ്കിലും മുന്‍‍കാല പ്രസിഡന്‍റിന്‍റേയോ സെക്രട്ടറിയുടേയോ പിന്തുണ നേടിയ ശേഷം, ഉടന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണു്.

പി. എസ്: അസ്സോസ്സിയേഷന്‍ ഭരണഘടനയില്‍ സം‌വരണക്കാര്യം പറയുന്നില്ല എന്നതിനാല്‍ അക്കാര്യം പബ്ലിക്കായി അസ്സോസ്സിയേഷന്‍റെ വെബ്സൈറ്റില്‍ ഇടാന്‍ ബുദ്ധിമുട്ടുണ്ടു്. സഹകരിക്കുമല്ലോ.

നന്ദി.

Labels:

Tuesday, February 24, 2009

ക്വിസ് മത്സരങ്ങളുടെ ഭാവി

പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം നിര്‍ണ്ണയിക്കുന്ന ക്വിസ് മത്സരങ്ങള്‍ മുന്‍‍കാലങ്ങളിലെ സ്ഥിരം വിനോദോപാധിയായിരുന്നു. പരിഷ്കാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കായ്കയാല്‍ സാധാരണക്കാര്‍ക്കു് ആസ്വാദിക്കാവുന്ന പരിപാടി എന്ന നിലയില്‍ ക്വിസിന്‍റെ ഭാവി ശോഭനമല്ല. മലയാളം റ്റിവി-യില്‍ ഇനിയും ബാക്കിയുള്ള ഇത്തരം ചോദ്യോത്തര കലയെ ചോദ്യങ്ങള്‍ ഏറ്റവും അരസികമായി ചോദിക്കുന്ന ഇന്നത്തെ ക്വിസ് മാസ്റ്റര്‍മാര്‍ തുരത്തിയോടിക്കുന്ന കാലം വിദൂരവുമല്ല. ഒരു കാലത്തു് വളരെ ജനപ്രിയമായിരുന്ന Twenty Questions-നെ അശ്വമേധത്തിലൂടെ നിരപ്പാക്കിയ കഥ ആരും മറന്നിട്ടുണ്ടാവില്ല.

ഇക്കാര്യത്തില്‍ അമൃത റ്റിവിയില്‍ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയിലെ ക്വിസ് നടത്തിപ്പുകാരിയായ രേഖാ മേനോനും ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ടു്.

(രേഖാ മേനോനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ഫാമിലി റ്റെലി ക്വിസ് എന്ന പരിപാടി കണ്ടിട്ടു് പറയുന്നതല്ല. ഫാമിലി റ്റെലി ക്വിസിന്‍റെ ഒരു ഭാഗം പോലും ഞാന്‍ കണ്ടിട്ടില്ല. ഇതു് അമൃത റ്റിവിയിലെ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയെ മാത്രം അവലംബിച്ചുള്ളതാണു്.)

ജൂനിയര്‍ ജീനിയസ് പരിപാടിയിലെ രേഖയുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു് എബ്രഹാം ജോസഫും ഡോ. സി. ആര്‍. സോമനും ജെം മാത്യുവും മറ്റും പ്രസിദ്ധമാക്കിയ പഴയകാല മലയാള ക്വിസ് മത്സരങ്ങളാണു്. പൊതുവിജ്ഞാനം ആവശ്യത്തിലേറെ വിളമ്പുന്ന ഈ രീതി “കഴിഞ്ഞ തലമുറയുടെ” മുഖമുദ്രയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, റീയാലിറ്റി ഷോകള്‍ക്കിടയില്‍ ജനിച്ചു് അതിനിടയില്‍ത്തന്നെ വളരുന്ന ഇന്നത്തെ തലമുറയ്ക്കു് ഈ രീതി യോജിക്കില്ല. എന്‍റര്‍റ്റെയ്ന്മെന്‍റ് വാല്യു ഇല്ലാതെ ‘വെറുതേ’ പൊതുവിജ്ഞാനം മാത്രം വളര്‍ത്താന്‍ ഉപകരിക്കുന്ന ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിട്ടു് പ്രേക്ഷകരായിരിക്കാന്‍ പോലും ആളെക്കിട്ടാന്‍ വിഷമമായിരിക്കും.

ഈയവസരത്തില്‍, ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയുടെ ഒരു ചെറിയ ഭാഗമായാണെങ്കിലും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നോക്കേണ്ടതു് കണ്ടും പഴകിയും ശീലിച്ചു മടുത്ത ഒരു കലയെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രമിക്കുകയാണു്. എന്നാലിന്നോ? രേഖാ മേനോന്‍ ചോദ്യങ്ങളുമായി വരുമ്പോള്‍ ചാനല്‍ മാറ്റാനുള്ള സമയമായി എന്നു് ബയോളജികല്‍ ക്ലോക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

രേഖാ മേനോന്‍ കഴിവുകളുള്ള ആളാണെന്നു് ഏഷ്യാനെറ്റ് സാക്ഷ്യപ്പെടുത്തുന്നതു് വെറുതേയാവില്ല. എന്നാല്‍ ആ കഴിവുകളെല്ലാം തന്‍റെ ചോദ്യരീതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നു് സംശയമാണു്.
A multi faceted personality, Rekha Menon is a noted TV presenter, and the research and anchor for the famous Family Tele Quiz on Asianet for the last eight years. Knowledgeable, witty, and extremely challenging, she is a wizard of a quiz master, who can make you clutch the edges of your seat as you sweat it out to nail biting finishes in the most exciting contests.
ക്വിസ് മത്സരങ്ങള്‍ കുറേക്കൂടി ആകര്‍ഷകവും ജനകീയവുമാക്കാന്‍ എന്താണു് വഴി? ഉമേഷിന്‍റെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് വായിക്കാറില്ലേ? ബുദ്ധിപരീക്ഷയില്‍ താല്പര്യമില്ലാത്തവര്‍ പോലും വായിച്ചുരസിക്കുന്ന രീതിയിലാണു് ഉമേഷ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു്. ആ വഴി പിന്തുടര്‍ന്നു് കാണികള്‍ക്കു് ചോദ്യത്തിലും ഉത്തരത്തിലും താല്പര്യമില്ലെങ്കില്‍ കൂടി ചോദിക്കുന്ന രീതിയില്‍ താല്പര്യമുണ്ടാക്കിയെടുക്കുക. ചോദ്യങ്ങളില്‍ കുസൃതി ഒളിപ്പിക്കുക. ഉത്തരങ്ങളില്‍ ആകാംക്ഷ നിറയ്ക്കുക. ഇത്രയൊന്നും സാധിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും പൊതുവിജ്ഞാനം എന്ന രീതിയില്‍ നിന്നും നല്ലൊരു ക്വിസ് ചോദ്യമായി രൂപമാറ്റം വരുത്തുക. ഒരു ഉദാഹരണം നോക്കാം:
What company in the USA manufactures the canned meat SPAM?
ഈ ചോദ്യം കേട്ടാല്‍ എത്ര പേര്‍ ഇതിന്‍റെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കും? ഇനി ഇങ്ങനെയാണെങ്കിലോ?
Hormel Foods Corporation, owns a famous brand of canned meat, which has now acquired more unfortunate connotations in the Information Technology world. What is the brand name?
ഏഷ്യാനെറ്റിന്‍റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ക്വിസ് മത്സരങ്ങള്‍ കാണികളേയും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തണം. നഖം കടിക്കല്‍ ഉപേക്ഷിച്ചിട്ടു് ഇരുപത്തഞ്ചു വര്‍ഷമെങ്കിലുമായെങ്കിലും ഇന്നത്തെ രീതിയിലുള്ള ചോദ്യോത്തര പരിപാടി മാറിയാല്‍ വീണ്ടും ഈ ദുശ്ശീലം തുടങ്ങുവാന്‍ എനിക്കു് മടിയില്ല. രേഖാ മേനോന്‍ കേള്‍ക്കുന്നുണ്ടോ?

Labels: ,

Saturday, February 14, 2009

പ്രണയദിനം

അഖണ്ഡമായ് വരുമുയര്‍ച്ചതാഴ്ചയില്‍
സുഖത്തിലും കഠിനമാതപത്തിലും
സഹിച്ചതാണു മമ രാഗഭാജനം:
സഖേ, വരൂ; പ്രണയഘോഷമാര്‍ക്കുവാന്‍!

[വൃത്തം: സുമംഗല. ലക്ഷണം: ജഭം ജരത്തൊടു സുമംഗലാഭിധം. ഇതിനുതന്നെ പഞ്ചചാമരമെന്നും പേരുണ്ടെന്നു് വൃത്തമഞ്ജരി പറയുന്നു. ഈ വൃത്തവും നമുക്കു് പരിചിതമായ പഞ്ചചാമരവും വ്യത്യസ്തങ്ങളാണു്.]

Labels: , ,

Tuesday, January 20, 2009

നേരത്തേ പറഞ്ഞിരുന്നെങ്കില്‍

ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി 1:44. ഇനിയും കുറേ നേരമുണ്ടല്ലോ വെളുത്തുകിട്ടാന്‍ എന്നാലോചിച്ചു് തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു. തോളിലെ വേദന കാരണം ഉറങ്ങാന്‍ പറ്റുന്നില്ല.

ഒന്നു മയങ്ങി; വീണ്ടും ഉണര്‍ന്നു. സമയം 1:56. ഇനിയും എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല. ഭാര്യ എന്നു പറയുന്നവള്‍ക്കു് ഇതു വല്ലതും അറിയണോ? യാതൊരു കുലുക്കവുമില്ലാതെ കിടന്നുറങ്ങുന്നുണ്ടു്. വേദനമൂലം ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നതൊന്നും അറിയേണ്ടല്ലോ ഇവര്‍ക്കൊന്നും.

ഞാന്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇപ്പോള്‍ ഉറക്കം പോയിട്ടു് മയക്കം പോലും വരുന്നില്ല.

“അതേ, എനിക്ക് തോളില്‍ ഭയങ്കര വേദന,” ഞാന്‍ പതുക്കെ പറഞ്ഞു.

ആരു കേള്‍ക്കാന്‍?

“ഇവിടെ ബെന്‍‍ഗെ ഇരുപ്പുണ്ടോ?” അരണ്ട വെളിച്ചത്തില്‍ ഞാന്‍ തപ്പിത്തടഞ്ഞു. യാതൊരു മറുപടിയുമില്ല.

കുറച്ചു വെള്ളം കുടിക്കാം എന്നു കരുതിയപ്പോള്‍ വെള്ളപ്പാത്രം കാലിയാണ്. അര ഗ്ലാസ് വെള്ളമിരിപ്പുണ്ടു്.

“ഇതു് ഇന്നു് എടുത്തതാണോ, അതോ പഴയതോ?” ചോദ്യം ബധിരകര്‍ണ്ണങ്ങളിലേയ്ക്കു പറന്നകന്നു.

“ഹലോ? ഞാന്‍ പറയുന്നതു വല്ലതും കേള്‍ക്കുന്നുണ്ടോ?” ഞാന്‍ അല്പം കൂടി സ്വരമുയര്‍ത്തി.

“എന്താ?” എന്നു ചോദിച്ചുകൊണ്ടു് ഭാര്യ ഞെട്ടിയുണര്‍ന്നു.

“അപ്പോള്‍ ഞാന്‍ ചോദിച്ചതൊന്നും കേട്ടില്ലേ?”

“ഇല്ല. എന്തു പറ്റി?”

“എനിക്കേ തോളില്‍ നല്ല വേദനയുണ്ട്. ഉറങ്ങാന്‍ പറ്റുന്നില്ല. ബെന്‍‍ഗെ നോക്കി; കാണുന്നില്ല. ഈയിരിക്കുന്ന വെള്ളം പഴയതാണെന്നു് തോന്നുന്നു.”

“ഇതിനാണോ ഇവിടെക്കിടന്നു് പരവേശം കാണിക്കുന്നതു്? ആ പെയിന്‍ കില്ലര്‍ എടുത്ത് കഴിച്ചിട്ടു് കിടന്നാല്‍ പോരേ?”

“അതു ശരിയാണല്ലോ. ഞാന്‍ അക്കാര്യം ആലോചിച്ചതേയില്ല. ഇതെന്താ നിനക്കു് നേരത്തേ പറയാമായിരുന്നില്ലേ? വെറുതേ ഇത്രയും നേരം വെറുതേ വേദന തീറ്റിച്ചു!”

Labels:

Wednesday, January 14, 2009

ജനനത്തീയതിയും ജീവിതവിജയവും

‘ഭാഗ്യവന്തം പ്രസൂയേഥാഃ മാ ശൂരം, മാ ച പണ്ഡിതം’ എന്നു പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടു്? ഭാഗ്യമുള്ളവരെ (ജീവിതവിജയം നേടുന്നവരെ എന്ന അര്‍ത്ഥത്തില്‍) പ്രസവിക്കാന്‍ എന്തെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ടോ?

പണ്ടൊക്കെ മിക്കവാറും എല്ലാ കുട്ടികളുടേയും പിറന്നാള്‍ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു. പണ്ടൊക്കെ എന്നു പറഞ്ഞാല്‍ ഏകദേശം ഇരുപതു കൊല്ലം മുമ്പൊക്കെ വരെ.

ജൂലൈ, ഓഗസ്റ്റ്, മാസങ്ങള്‍ പ്രത്യുല്പാദനത്തിനു് അനുയോജ്യമായിരുന്നതു മാത്രമല്ല ഇതിനു കാരണം. ഒന്നാം ക്ലാസില്‍ ചേരുന്നതിനു് ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം എന്ന നിബന്ധനയാണു് കുട്ടികളുടെ ജനനത്തീയതി ജൂണിനു മുമ്പുള്ള മാസങ്ങളില്‍ ഫിക്സ് ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കിയതു്. പലപ്പോഴും, സ്കൂളില്‍ ചേരുന്നതിനു് ജനന സേര്‍ടിഫികറ്റ് വേണ്ടിയിരുന്നില്ല എന്നതിനാല്‍, അദ്ധ്യാപകര്‍ തന്നെ ജൂണിനു ശേഷം ജനിച്ച, അഞ്ചുവയസ്സു തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ള, (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്റ്റോബര്‍ മാസങ്ങളില്‍ ജനിച്ച) കുട്ടികളുടെ ജനനത്തീയതി മാറ്റി അവരെ പഠനം ആരംഭിക്കാന്‍ യോഗ്യരാക്കിയിട്ടുണ്ടു്. വേണ്ടത്ര കുട്ടികളില്ലെങ്കില്‍ ഡിവിഷന്‍ നഷ്ടമാവുന്നതുമൂലം സ്ഥലം മാറ്റപ്പെടുകയോ ജോലി നഷ്ടപ്പെടുകയോ സംഭവിക്കും എന്ന സാഹചര്യമുണ്ടെങ്കില്‍ ഇത്തരം തിരുത്തലുകലുകള്‍ പ്രോത്സാഹിക്കപ്പെട്ടിട്ടുമുണ്ടു്.

വിചിത്രമായ മറ്റൊരു സംഗതി, അഞ്ചുവയസ്സു തികഞ്ഞ കുട്ടികളുടെ—അതായതു്, ഏപ്രില്‍, മേയ് മാസങ്ങള്‍ക്കു മുമ്പു് (നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍) ജനിച്ചതും എന്നാല്‍ മുന്‍‍വര്‍ഷത്തില്‍ സ്കൂളില്‍ ചേരാന്‍ സാധിക്കാതിരുന്നതുമായവരുടെ—ജനനത്തീയതി, “ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം” എന്ന നിബന്ധന തെറ്റായി വ്യാഖ്യാനിച്ചു്, ഏപ്രില്‍/മേയ് മാസങ്ങളിലേയ്ക്കാക്കിയിട്ടുണ്ടു് എന്നതത്രേ.

ഓഗസ്റ്റ് മുപ്പത്തൊന്നു് ആണു് വാഷിം‍ഗ്റ്റണില്‍ സ്കൂളുകളിലെ കട്ട്-ഓഫ് ഡേയ്റ്റ്. ഒക്റ്റോബറില്‍ ജനിച്ച അച്ചുവിനു് ഓഗസ്റ്റ് മുപ്പത്തൊന്നിനു് “പ്രായം തികയാത്തതിനാല്‍” അടുത്ത അദ്ധ്യയന വര്‍ഷം വരെ കാത്തിരിക്കണം. അതുകൊണ്ടു തന്നെ ക്ലാസിലെ മുതിര്‍ന്ന കുട്ടികളിലൊരാളായിരിക്കും അച്ചു. അതിനു് എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല. സത്യത്തില്‍ ഞങ്ങള്‍ അതേപ്പറ്റി ആകുലപ്പെട്ടിട്ടില്ല.


(ചിത്രത്തിനു കടപ്പാടു്: ആമസോണ്‍)

അടുത്തകാലത്തു വായിച്ച Quirkology: How We Discover the Big Truths in Small Things എന്ന പുസ്തകത്തിലെ താഴെപ്പറയുന്ന ഖണ്ഡികകളാണു് ഇക്കാര്യങ്ങള്‍ മനസ്സിലേയ്ക്കെത്തിച്ചതു്.
After analyzing the birthdays of approximately 3,000 English professional football players, [Dutch psychologist Ad] Dudink found that twice as many were born between September and November as were born between June and August.

[...] At the time of his analysis in the early 1990s, budding English footballers were eligible to play professionally only if they were at least seventeen years old when the season started, which was in August. Potential players born between September and November would therefore have been born about 10 months older, and more physically mature, than those born between June and August. These extra few months proved to be a real bonus when it came to the strength, endurance, and speed needed to play football, with the result that those born between September and November were more likely to be picked to play at a professional level.

[...] From American Major League baseball to British county cricket, Canadian ice hockey to Brazilian soccer, the month of birth of athletes is related to their sporting success.
ഇത്തരം പഠനങ്ങള്‍ ശാരീരികബലവും വേഗതയും മറ്റും അവശ്യഗുണങ്ങളായി വേണ്ടുന്ന കായികതാരങ്ങള്‍ക്കിടയില്‍ മാത്രമേ നടന്നിട്ടുള്ളതായി കാണുന്നുള്ളൂ എങ്കിലും കായികേതര രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നവര്‍ക്കും ഇതു് ബാധകമാകാമെന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പത്താം തരത്തില്‍ റാങ്കുവാങ്ങുന്നവരുടേയും മെഡിക്കല്‍/എന്‍‍ജിനീയറിംഗ് അഡ്മിഷന്‍ കിട്ടുന്നവരുടേയും സ്കൂള്‍ കലോത്സവങ്ങളിലെ കലാപ്രതിഭാ/കലാതിലകങ്ങളുടേയും ജനനത്തീയതികള്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു് നമ്മളില്‍ പലരുടേയും മാതാപിതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഇന്നത്തെ തലമുറ, ഒരു പക്ഷേ, ആഗ്രഹിക്കുന്നതു്, സ്റ്റാര്‍ സിംഗര്‍ പോലുള്ള റീയാലിറ്റി ഷോ വിജയികളുടേയും സിനിമാക്കാരുടേയും ജനനത്തീയതി പഠനങ്ങളായാല്‍ അദ്ഭുതപ്പെടാനില്ല.

Labels: ,