ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, January 20, 2009

നേരത്തേ പറഞ്ഞിരുന്നെങ്കില്‍

ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി 1:44. ഇനിയും കുറേ നേരമുണ്ടല്ലോ വെളുത്തുകിട്ടാന്‍ എന്നാലോചിച്ചു് തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു. തോളിലെ വേദന കാരണം ഉറങ്ങാന്‍ പറ്റുന്നില്ല.

ഒന്നു മയങ്ങി; വീണ്ടും ഉണര്‍ന്നു. സമയം 1:56. ഇനിയും എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല. ഭാര്യ എന്നു പറയുന്നവള്‍ക്കു് ഇതു വല്ലതും അറിയണോ? യാതൊരു കുലുക്കവുമില്ലാതെ കിടന്നുറങ്ങുന്നുണ്ടു്. വേദനമൂലം ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നതൊന്നും അറിയേണ്ടല്ലോ ഇവര്‍ക്കൊന്നും.

ഞാന്‍ വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇപ്പോള്‍ ഉറക്കം പോയിട്ടു് മയക്കം പോലും വരുന്നില്ല.

“അതേ, എനിക്ക് തോളില്‍ ഭയങ്കര വേദന,” ഞാന്‍ പതുക്കെ പറഞ്ഞു.

ആരു കേള്‍ക്കാന്‍?

“ഇവിടെ ബെന്‍‍ഗെ ഇരുപ്പുണ്ടോ?” അരണ്ട വെളിച്ചത്തില്‍ ഞാന്‍ തപ്പിത്തടഞ്ഞു. യാതൊരു മറുപടിയുമില്ല.

കുറച്ചു വെള്ളം കുടിക്കാം എന്നു കരുതിയപ്പോള്‍ വെള്ളപ്പാത്രം കാലിയാണ്. അര ഗ്ലാസ് വെള്ളമിരിപ്പുണ്ടു്.

“ഇതു് ഇന്നു് എടുത്തതാണോ, അതോ പഴയതോ?” ചോദ്യം ബധിരകര്‍ണ്ണങ്ങളിലേയ്ക്കു പറന്നകന്നു.

“ഹലോ? ഞാന്‍ പറയുന്നതു വല്ലതും കേള്‍ക്കുന്നുണ്ടോ?” ഞാന്‍ അല്പം കൂടി സ്വരമുയര്‍ത്തി.

“എന്താ?” എന്നു ചോദിച്ചുകൊണ്ടു് ഭാര്യ ഞെട്ടിയുണര്‍ന്നു.

“അപ്പോള്‍ ഞാന്‍ ചോദിച്ചതൊന്നും കേട്ടില്ലേ?”

“ഇല്ല. എന്തു പറ്റി?”

“എനിക്കേ തോളില്‍ നല്ല വേദനയുണ്ട്. ഉറങ്ങാന്‍ പറ്റുന്നില്ല. ബെന്‍‍ഗെ നോക്കി; കാണുന്നില്ല. ഈയിരിക്കുന്ന വെള്ളം പഴയതാണെന്നു് തോന്നുന്നു.”

“ഇതിനാണോ ഇവിടെക്കിടന്നു് പരവേശം കാണിക്കുന്നതു്? ആ പെയിന്‍ കില്ലര്‍ എടുത്ത് കഴിച്ചിട്ടു് കിടന്നാല്‍ പോരേ?”

“അതു ശരിയാണല്ലോ. ഞാന്‍ അക്കാര്യം ആലോചിച്ചതേയില്ല. ഇതെന്താ നിനക്കു് നേരത്തേ പറയാമായിരുന്നില്ലേ? വെറുതേ ഇത്രയും നേരം വെറുതേ വേദന തീറ്റിച്ചു!”

Labels:

Wednesday, January 14, 2009

ജനനത്തീയതിയും ജീവിതവിജയവും

‘ഭാഗ്യവന്തം പ്രസൂയേഥാഃ മാ ശൂരം, മാ ച പണ്ഡിതം’ എന്നു പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടു്? ഭാഗ്യമുള്ളവരെ (ജീവിതവിജയം നേടുന്നവരെ എന്ന അര്‍ത്ഥത്തില്‍) പ്രസവിക്കാന്‍ എന്തെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ടോ?

പണ്ടൊക്കെ മിക്കവാറും എല്ലാ കുട്ടികളുടേയും പിറന്നാള്‍ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു. പണ്ടൊക്കെ എന്നു പറഞ്ഞാല്‍ ഏകദേശം ഇരുപതു കൊല്ലം മുമ്പൊക്കെ വരെ.

ജൂലൈ, ഓഗസ്റ്റ്, മാസങ്ങള്‍ പ്രത്യുല്പാദനത്തിനു് അനുയോജ്യമായിരുന്നതു മാത്രമല്ല ഇതിനു കാരണം. ഒന്നാം ക്ലാസില്‍ ചേരുന്നതിനു് ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം എന്ന നിബന്ധനയാണു് കുട്ടികളുടെ ജനനത്തീയതി ജൂണിനു മുമ്പുള്ള മാസങ്ങളില്‍ ഫിക്സ് ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കിയതു്. പലപ്പോഴും, സ്കൂളില്‍ ചേരുന്നതിനു് ജനന സേര്‍ടിഫികറ്റ് വേണ്ടിയിരുന്നില്ല എന്നതിനാല്‍, അദ്ധ്യാപകര്‍ തന്നെ ജൂണിനു ശേഷം ജനിച്ച, അഞ്ചുവയസ്സു തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ള, (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്റ്റോബര്‍ മാസങ്ങളില്‍ ജനിച്ച) കുട്ടികളുടെ ജനനത്തീയതി മാറ്റി അവരെ പഠനം ആരംഭിക്കാന്‍ യോഗ്യരാക്കിയിട്ടുണ്ടു്. വേണ്ടത്ര കുട്ടികളില്ലെങ്കില്‍ ഡിവിഷന്‍ നഷ്ടമാവുന്നതുമൂലം സ്ഥലം മാറ്റപ്പെടുകയോ ജോലി നഷ്ടപ്പെടുകയോ സംഭവിക്കും എന്ന സാഹചര്യമുണ്ടെങ്കില്‍ ഇത്തരം തിരുത്തലുകലുകള്‍ പ്രോത്സാഹിക്കപ്പെട്ടിട്ടുമുണ്ടു്.

വിചിത്രമായ മറ്റൊരു സംഗതി, അഞ്ചുവയസ്സു തികഞ്ഞ കുട്ടികളുടെ—അതായതു്, ഏപ്രില്‍, മേയ് മാസങ്ങള്‍ക്കു മുമ്പു് (നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍) ജനിച്ചതും എന്നാല്‍ മുന്‍‍വര്‍ഷത്തില്‍ സ്കൂളില്‍ ചേരാന്‍ സാധിക്കാതിരുന്നതുമായവരുടെ—ജനനത്തീയതി, “ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം” എന്ന നിബന്ധന തെറ്റായി വ്യാഖ്യാനിച്ചു്, ഏപ്രില്‍/മേയ് മാസങ്ങളിലേയ്ക്കാക്കിയിട്ടുണ്ടു് എന്നതത്രേ.

ഓഗസ്റ്റ് മുപ്പത്തൊന്നു് ആണു് വാഷിം‍ഗ്റ്റണില്‍ സ്കൂളുകളിലെ കട്ട്-ഓഫ് ഡേയ്റ്റ്. ഒക്റ്റോബറില്‍ ജനിച്ച അച്ചുവിനു് ഓഗസ്റ്റ് മുപ്പത്തൊന്നിനു് “പ്രായം തികയാത്തതിനാല്‍” അടുത്ത അദ്ധ്യയന വര്‍ഷം വരെ കാത്തിരിക്കണം. അതുകൊണ്ടു തന്നെ ക്ലാസിലെ മുതിര്‍ന്ന കുട്ടികളിലൊരാളായിരിക്കും അച്ചു. അതിനു് എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല. സത്യത്തില്‍ ഞങ്ങള്‍ അതേപ്പറ്റി ആകുലപ്പെട്ടിട്ടില്ല.


(ചിത്രത്തിനു കടപ്പാടു്: ആമസോണ്‍)

അടുത്തകാലത്തു വായിച്ച Quirkology: How We Discover the Big Truths in Small Things എന്ന പുസ്തകത്തിലെ താഴെപ്പറയുന്ന ഖണ്ഡികകളാണു് ഇക്കാര്യങ്ങള്‍ മനസ്സിലേയ്ക്കെത്തിച്ചതു്.
After analyzing the birthdays of approximately 3,000 English professional football players, [Dutch psychologist Ad] Dudink found that twice as many were born between September and November as were born between June and August.

[...] At the time of his analysis in the early 1990s, budding English footballers were eligible to play professionally only if they were at least seventeen years old when the season started, which was in August. Potential players born between September and November would therefore have been born about 10 months older, and more physically mature, than those born between June and August. These extra few months proved to be a real bonus when it came to the strength, endurance, and speed needed to play football, with the result that those born between September and November were more likely to be picked to play at a professional level.

[...] From American Major League baseball to British county cricket, Canadian ice hockey to Brazilian soccer, the month of birth of athletes is related to their sporting success.
ഇത്തരം പഠനങ്ങള്‍ ശാരീരികബലവും വേഗതയും മറ്റും അവശ്യഗുണങ്ങളായി വേണ്ടുന്ന കായികതാരങ്ങള്‍ക്കിടയില്‍ മാത്രമേ നടന്നിട്ടുള്ളതായി കാണുന്നുള്ളൂ എങ്കിലും കായികേതര രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നവര്‍ക്കും ഇതു് ബാധകമാകാമെന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പത്താം തരത്തില്‍ റാങ്കുവാങ്ങുന്നവരുടേയും മെഡിക്കല്‍/എന്‍‍ജിനീയറിംഗ് അഡ്മിഷന്‍ കിട്ടുന്നവരുടേയും സ്കൂള്‍ കലോത്സവങ്ങളിലെ കലാപ്രതിഭാ/കലാതിലകങ്ങളുടേയും ജനനത്തീയതികള്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു് നമ്മളില്‍ പലരുടേയും മാതാപിതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഇന്നത്തെ തലമുറ, ഒരു പക്ഷേ, ആഗ്രഹിക്കുന്നതു്, സ്റ്റാര്‍ സിംഗര്‍ പോലുള്ള റീയാലിറ്റി ഷോ വിജയികളുടേയും സിനിമാക്കാരുടേയും ജനനത്തീയതി പഠനങ്ങളായാല്‍ അദ്ഭുതപ്പെടാനില്ല.

Labels: ,