ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 02, 2022

വൻമരങ്ങൾ വീഴുമ്പോൾ

ഹിഗ്വിറ്റ എന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് "ആദ്യം" ഓർമ്മവരുന്നത്?

René Higuita 1989 മുതൽ 1999 വരെ കൊളംബിയൻ ഫുട്ബോൾ ടീമംഗമായിരുന്നു. 1990-ൽ ഇറ്റലിയിൽ വച്ചു നടന്ന വേൾഡ് കപ്പിലാണ് അദ്ദേഹം പ്രസിദ്ധനും അതുപോലെ കുപ്രസിദ്ധനും ആവുന്നത്. ഇത്രയും ചരിത്രം NS മാധവന്റെ ഹിഗ്വിറ്റ എന്നപേരിലുള്ള ചെറുകഥ വായിച്ചിട്ടില്ലാത്ത കുറേയേറെ മലയാളികൾക്കും അറിയേണ്ടതാണ്.

1993-ന് മുമ്പായിരുന്നു ഞാൻ ആ കഥ വായിച്ചത്. പത്തുമുപ്പത്‌ കൊല്ലമായി എന്ന്. ഗീവർഗ്ഗീസ് അച്ഛന്റെ ഫുട്ബോൾ ബന്ധം മാറ്റിവച്ചാൽ കഥയ്ക്ക് ഹിഗ്വിറ്റയുമായി എന്തുബന്ധം എന്ന് അന്ന് കുറച്ച് ആലോചിച്ചു കൂട്ടിയിരുന്നു. അച്ചനല്ലേ, അവസരം കാത്തുനിൽക്കുന്ന ഏകാന്തതയല്ലേ, മുന്നിൽ പത്തുപേർ പാഴ് കളി കളിക്കുന്നതുകാണാൻ വിധിക്കപ്പെട്ട് നിസ്സഹായനായി നിൽക്കേണ്ടി വരുന്നവനല്ലേ എന്നൊക്കെ വളരെ straightforward ആയ കാര്യങ്ങൾ ഒരു സുഹൃത്തുമായി സംസാരിച്ചതായി അവ്യക്തമായ ഓർമ്മയുണ്ട്. കളിക്കാരനായിരുന്ന സമയത്ത് അച്ചൻ ഗോളിയല്ല. "The Madman" എന്നുവിളിക്കത്തക്കവണ്ണം eccentric പോലുമല്ല.

അന്നുകാണാത്ത ഹിഡൻ ജെം വല്ലതും ഉണ്ടോ എന്നറിയാൻ ഹിഗ്വിറ്റ ഒരിക്കൽക്കൂടി വായിച്ചു. സിനിമക്കാർക്ക് പിന്നാലേ ഇനി ചെറുകഥാകൃത്തുക്കളും പഠിച്ചിട്ട് വിമർശിക്കാൻ പറയുമായിരുക്കും. എന്നാലും പറയട്ടെ, ആ കഥയ്ക്ക് വേറെ എന്തുപേരിട്ടാലും വലിയ വ്യത്യാസമൊന്നും വരാനില്ല. ഉദാഹരണത്തിന്, "ദൈവഹിതം" എന്ന് പേരിട്ടിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം?

എഴുത്തുകാരൻ നവംബർ 28-ന് എന്താ പറഞ്ഞതെന്ന് നോക്കാം.
Malayalam cinema has always loved and respected writers. What this venture has done is it has taken away my rights on title of a movie based on my story, which generations have studied in schools. I wish no writer in any language to suffer my plight.

വലിയ പരാതിയൊന്നുമല്ല. "എന്റെ ഹിഗ്വിറ്റ കഥയെ ആസ്പദമാക്കി സിനിമയുണ്ടാക്കുമ്പോൾ ഞാൻ എന്തു പേരിടും" എന്ന നിരാശമാത്രമേ എനിക്ക് വായിക്കാൻ പറ്റിയുള്ളൂ.

ഡിസംബർ 1 ആയപ്പോൾ "സാംസ്കാരികനായകന്മാരെ എക്കാലത്തും സ്നേഹിച്ചും ആദരിച്ചും പോന്ന ചരിത്രമുള്ള" സിനിമാക്കാർ അദ്ദേഹത്തെ ഇങ്ങനെ അറിയിച്ചു:
I have been informed that that the name Higuita will not be used for the movie. I am grateful to Kerala Film Chamber for facilitating this. Thanks for all the support. I wish young director Hemanth Nair and his film all success. May people flock to see Suraj-Dhyaan movie.

പിന്നല്ല. താൻ പോലുമറിയാതെ അദ്ദേഹം നമ്മുടെ സിനിമാക്കാരെ ഒരു പാഠം പഠിപ്പിച്ചു. എഴുത്തുകാരെക്കൊണ്ടല്ലാതെ ആരെക്കൊണ്ടു പറ്റും ഇങ്ങനെയൊക്കെ! മാധവൻ സാർ ജയിക്കട്ടെ.

PS: ഹിഗ്വിറ്റ എന്ന കഥാസമാഹാരത്തിൽ ഹിഗ്വിറ്റ എന്ന കഥയ്ക്കു ശേഷമുള്ള കഥയുടെ പേര് "വൻമരങ്ങൾ വീഴുമ്പോൾ."

Labels:

0 Comments:

Post a Comment

<< Home