Thursday, July 02, 2009

ശോകഗാനം, പ്ലീസ്

പ്രീ-സ്കൂളിൽ നിന്നും തിരികെ വരുന്ന വഴി അച്ചുവിന്റെ അപ്രതീക്ഷിതമായ അഭ്യർത്ഥന:

“അച്ഛാ, ശോകമുള്ള പാട്ടു്, പ്ലീസ്!”

ജീവിതക്ലേശങ്ങൾക്കിടയിൽ പെട്ടു് പെടാപ്പാടുപെടുമ്പോൾ ആ പരിതസ്ഥിതിയോടു് താദാത്മ്യം പ്രാപിക്കാനോ, അടിച്ചു ഫിറ്റായി പഴയ പ്രണയകഥകൾ അയവിറക്കുമ്പോൾ പശ്ചാത്തലസംഗീതമൊരുക്കാനോ, അതുമല്ലെങ്കിൽ കാമം കരഞ്ഞു തീർക്കേണ്ടി വരുന്ന അത്യപൂർവ്വങ്ങളായ ചില സന്ദർഭങ്ങളിലോ മാത്രമേ സാധാരണക്കാർ ശോകഗാനങ്ങൾ കേൾക്കൂ എന്നാണു് ഞാൻ ധരിച്ചുവച്ചിരുന്നതു്.

എന്നാൽ പ്രീ-സ്കൂൾ കഴിഞ്ഞു് മടങ്ങുന്ന, സന്തോഷകരമാവേണ്ടുന്ന, അവസരത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായ മകന്റെ അപേക്ഷ എന്നെ അമ്പരപ്പിക്കാതിരുന്നില്ല.

“എന്തിനാ മോനേ ശോകഗാനം കേൾക്കുന്നതു്? ഞാൻ ഒരു അടിപൊളി പാട്ടു വച്ചുതരട്ടേ?” ചാനലിലെ വായാടിപ്പെണ്ണു് ചോദിക്കുന്നതുപോലെ ഈണത്തിൽ ഞാൻ ആരാഞ്ഞു.

“വേണ്ട, അച്ചൂനു് ശോകം വേണം!”

‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...’ എന്നു കേട്ടതും അച്ചു പറഞ്ഞു: “ഇതല്ല!”

‘സന്യാസിനീ...’ “ഇതല്ലച്ഛാ!”

‘രാപ്പാടീ, കേഴുന്നുവോ...’ “ഇതുമല്ല. ശോകം പ്ലീസ്!”

അപ്പോൾ സ്റ്റോക്കുണ്ടായിരുന്ന ശോകഗാനങ്ങൾ ഒന്നൊന്നായി പുറത്തെടുത്തിട്ടും അനുവാചകൻ വഴങ്ങുന്നില്ല. “ഇനി ശോകഗാനം ഇല്ല,” ഞാൻ പാട്ടുതിരയുന്നതു നിറുത്തി.

“അച്ഛാ, മോണിംഗിൽ കേട്ടതാ അച്ഛാ. പ്ലീസ്!” അച്ചു വിടുന്ന ലക്ഷണമില്ല.

“മോണിംഗിൽ കേട്ടതോ? അതൊന്നും ശോകഗാനമല്ലല്ലോ!” എനിക്കു സംശയമായി. പിന്നെ, മോണിംഗിൽ കേട്ട പാട്ടു് വീണ്ടും വച്ചു കൊടുത്തു:

“പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു്, പൂക്കുന്നശോകം!”

അച്ചു ഹാപ്പി.

Tuesday, June 30, 2009

ഗുഡ് ബൈ, മൈക്രോസോഫ്റ്റ്

2006 ജനുവരിയിൽ ബ്ലോഗിംഗ് തുടങ്ങിയ ശേഷം മാസത്തിൽ ഒരു പോസ്റ്റെങ്കിലും എഴുതുക എന്നതു് ഒരു പതിവാക്കിയിരുന്നു. ഇന്നൊരു പോസ്റ്റിട്ടില്ലെങ്കിൽ ആ പതിവു് മുടങ്ങും. അതിനാൽ പിന്നീടു് വിശദമായി എഴുതാം എന്നു കരുതിയിരുന്ന ഒരു വ്യക്തി വിശേഷം എഴുതുന്നു.

പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്ന മൈക്രോസോഫ്റ്റിനോടു് ഞാൻ വിടപറയുകയാണു്. ഇക്കഴിഞ്ഞ മെയ് മാസമാദ്യം എന്‍റെ ഗ്രൂപ്പ് ഇല്ലാതാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 4 ആയിരിക്കും മൈക്രോസോഫ്റ്റിലെ എന്‍റെ അവസാനത്തെ ഔദ്യോഗിക ദിവസം.

റെഡ്മൺഡിൽ തന്നെയുള്ള ഒരു ചെറിയ സ്റ്റാർടപ് കമ്പനിയാണു് എന്‍റെ അടുത്ത ജോലിദാതാവു്. പല പ്രോജക്റ്റുകളിലും ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടതുണ്ടു് എന്നതിനാൽ തുടർന്നും മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

എന്‍റെ അറിവിൽ ഏകദേശം മുന്നൂറ്റമ്പതോളം മലയാളികൾ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ മലയാളം ബ്ലോഗു ചെയ്യുന്നവർ നാലു പേർ മാത്രമാണു്. അവരാകട്ടെ, തങ്ങൾ മൈക്രോസോഫ്റ്റ് മലയാളികളാണെന്നു് വെളിപ്പെടുത്തിയിട്ടുമില്ല. ഇതു പറയാൻ കാരണമുണ്ടു്. മൈക്രോസോഫ്റ്റ് മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെ ഉപഭോക്താക്കളിലെത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടു്. കമ്പനിയുടെ ഈ രംഗത്തുള്ള പുതിയ സം‍രംഭങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഇനി അധികം അവസരം ലഭിക്കില്ല. എങ്കിലും ഇന്‍റർനാഷണലൈസേയ്ഷൻ റ്റീമുകളിൽ ജോലി ചെയ്യുന്ന ഒട്ടുമുക്കാലും പേരെ പരിചയമുള്ളതിനാൽ ബഗ് റിപ്പോർട്ടുകളും മറ്റും ശരിയായ റ്റീമുകളിലെത്തിക്കാൻ എനിക്കു കഴിഞ്ഞെന്നു വരും. അത്തരം കാര്യങ്ങൾക്കു് ഇനിയും എന്‍റെ സഹായമുണ്ടാവും.

മൈക്രോസോഫ്റ്റിൽ ഏഴു വർഷം തികഞ്ഞപ്പോൾ ഞാൻ ഒരു കുറിപ്പു് എഴുതിയിരുന്നു. അതിൽ പറഞ്ഞതു പോലെ ഒരു പക്ഷേ, ഞാൻ ഏറ്റവും നഷ്ടപ്പെടുന്നതു് ചുറ്റുമുണ്ടായിരുന്ന സഹപ്രവർത്തകരുടെ സർഗ്ഗപ്രതിഭ തന്നെയാവും. അവരുടെ കണ്ണിൽ നിന്നു് വിട്ടു് അധികം ദൂരത്തേയ്ക്കു പോകുന്നില്ല എന്നതും പുതിയ കമ്പനിയിൽ ഭൂരിപക്ഷവും മുൻ-മൈക്രോസോഫ്റ്റുകാരാണെന്നതും ഏറെ ആശ്വാസകരമാണു്.

Thursday, May 14, 2009

ആകാശം ഇടിഞ്ഞു വീണപ്പോൾ

“അമ്മാ, ആകാശം കാണുന്നില്ല,” വീടിനു പുറത്തു നിന്നു് അച്ചു വിളിച്ചു പറയുകയാണു്.

സാധാരണഗതിയിൽ ആകാശം ഇടിഞ്ഞുവീണാലും അനങ്ങാറില്ല എന്നു നല്ലപാതി പരാതിപ്പെടാറുള്ള ഞാൻ മറ്റൊന്നുമാലോചിക്കാതെ പുറത്തേയ്ക്കോടി. ഇന്നത്തെ കാലമാണു്, സംഭവിക്കില്ല എന്നു കരുതിയിരുന്നതൊക്കെ സംഭവിക്കുന്ന കാലമാണു്. എന്നു മാത്രമോ, ആകാശം കാണുന്നില്ല പറഞ്ഞതു് വല്ലപ്പോഴും മാത്രം കള്ളം പറഞ്ഞു ശീലമുള്ള മകനും.

ചാടിയോടി പുറത്തു ചെന്നപ്പോൾ മുകളിലേയ്ക്കു നോക്കി നില്ക്കുകയാണു് ‘റിപ്പോർട്ടർ’.

“ആകാശം എവിടെപ്പോയി?” ഞാൻ ചോദിച്ചു.

“ദേ, നോക്കൂ, കാണാനില്ല!”

ഞാൻ മുകളിലേയ്ക്കു നോക്കി. മേഘങ്ങളേതുമില്ലാതെ എങ്ങും ഇളം നീല നിറം മാത്രം. ഇത്തരമൊരാകാശം ഈ ഭാഗത്തു കാണുന്നതു് അത്യപൂർവ്വമാണു്.

“ശരിയാണല്ലോ, മേഘം ഒട്ടുമില്ല. പക്ഷേ ആകാശം ഇപ്പോഴുമുണ്ടല്ലോ,” ഞാൻ അച്ചുവിനോടു യോജിച്ചു.

“അച്ഛാ, ഇതാണോ ആകാശം? അപ്പം കറുത്ത നെറത്തിലുള്ളതാ?”

“കറുത്ത നിറത്തിലുള്ളതു് നിന്റെ തല!” അമ്മ അകത്തു നിന്നു വിളിച്ചു പറഞ്ഞു.

അമ്മാ, (തലയിൽ തടവിയിട്ടു്) യുവാർ സ്മാർട്ട് അമ്മാ!”

Friday, April 03, 2009

ഹൈപകോണ്‍‍ഡ്രിയ

എനിക്കു് ഒരു അമ്മായിയുണ്ടു്. നല്ല തങ്കപ്പെട്ട സ്വഭാവം. സ്നേഹമയി. കുശുമ്പും കുന്നായ്മയും പരദൂഷണവുമില്ലാത്ത സാധ്വി. അതു കൊണ്ടു തന്നെ ഈ പോസ്റ്റ് അവരെങ്ങാനും വായിച്ചാല്‍ എന്‍റെ കാര്യം പോക്കാണു്.

അമ്മായിയ്ക്ക് ഒരുകാര്യത്തില്‍ നിര്‍ബന്ധമാണു്: ഭൂമികുലുക്കമാണെന്നു പറഞ്ഞാലും, പക്ഷേ ദേഹമനക്കില്ല. എനിക്കു് അറിവായ നാള്‍ മുതല്‍ അവര്‍ രാവിലെ എഴുന്നേറ്റു് ഉമ്മറത്തേയ്ക്കു നോക്കി ഒറ്റയിരുപ്പാണു്. (എനിക്കറിവായ നാളില്‍ അവര്‍ക്കു് അധികം പ്രായമായിട്ടില്ല: ഏറിയാല്‍ ഒരു ഇരുപത്തെട്ടു്-മുപ്പതു് വയസ്സു്.)

അന്നു് കൂട്ടുകുടുംബമായാണു് താമസം. അപ്പൂപ്പനൊഴികെ വീട്ടിലെ ആണുങ്ങളെല്ലാം രാവിലെ എഴുന്നേറ്റു് പണിക്കു പോവും. പകലന്തിയോളം അമ്മായി ഒരിരുപ്പു് ഇരിക്കും. അതിനിടയില്‍ നാത്തൂന്മാരും ചേട്ടത്തിമാരും മറ്റും വച്ചു കൂട്ടുന്ന ചോറും കറികളും കഴിക്കാന്‍ മാത്രം ദേഹം അനങ്ങും.

“എടിയേ നെനക്കു് എന്തിന്‍റെ കേടാ?” അമ്മൂമ്മ ചോദിക്കും.

അമ്മായി ഒന്നു ചുമയ്ക്കും. പിന്നെ ഇരുന്ന ഇരുപ്പില്‍ കുറച്ചു കഫം തുപ്പും. നാലഞ്ചു് അസുഖങ്ങളുടെ പേരു പറയും. അടുത്തിരിക്കുന്ന കഷായക്കുപ്പിയില്‍ നിന്നും കുറച്ചെടുത്തു മോന്തും.

“നെനക്കേ, ചൊമേം കൊരേം ഒന്നൂല്ല. ദേഹോനങ്ങാത്തേന്‍റ കേടാ!” അമ്മൂമ്മ വിധി പറയും.

പക്ഷേ ആരോടു പറയാന്‍?

അമ്മാവനും അമ്മായിയും സ്വന്തം വീട്ടിലേയ്ക്കു മാറി താമസം തുടങ്ങിയ കാലമായപ്പോഴേയ്ക്കും അമ്മായി രണ്ടാണ്മക്കളേയും പാചകവും, തുണിയലക്കലും മറ്റു വീട്ടു ജോലികളും പഠിപ്പിച്ചിരുന്നു. അമ്മായി പുതിയ വീടിന്‍റെ ഉമ്മറപ്പടിയില്‍ ഇരുപ്പുതുടങ്ങി.

അമ്മായി വീടുമാറിപ്പോയപ്പോള്‍ കുടുംബ വീട്ടിലെ പെണ്ണുങ്ങള്‍ കൂടുതല്‍ ഉഷാറായി അമ്മായിയെപ്പറ്റി അടക്കം പറഞ്ഞു തുടങ്ങി.

“അവള്‍ക്കു് നീരെറക്കം വച്ചു് കാണും,” “അവള്‍ട ഡാവല്ലീ ഇദൊക്കെ!” എന്നൊക്കെയുള്ള മുറുമുറുപ്പുകള്‍ അല്ലാതെ അമ്മായിയ്ക്കു് എന്താണു് അസുഖമെന്നു് എനിക്കു് മനസ്സിലായിരുന്നില്ല.

We need to talk about Kevin എന്ന ലേഖനം വായിക്കവേ, ഹൈപകോണ്‍‍ഡ്രിയ എന്നൊരു വാക്കു് ശ്രദ്ധയില്‍ പെട്ടു. അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ എനിക്കൊരു ആഹാ മൊമെന്‍റ് ഉണ്ടായതു പോലെ.

Hypochondriasis (or hypochondria, sometimes referred to as health phobia) refers to an excessive preoccupation or worry about having a serious illness.
(ഇതൊന്നും കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ തോന്നിയ കാര്യങ്ങളല്ല. സത്യമായും എനിക്കൊരമ്മായിയുണ്ടു്. എന്‍റെ പരിമിതമായ വായനയില്‍ നിന്നും അവര്‍ക്കു് ഹൈപകോണ്‍‍ഡ്രിയയാണെന്നാണു് തോന്നുന്നതു്. സത്യം.)

Tuesday, March 24, 2009

സ്പീക്കര്‍ ഫോണ്‍

“അമ്മേ, ദീപുവിന്‍റെ കല്യാണത്തിനു പോയോ?”
“ഗോപൂം പെണ്ണും ഈ വഴി വന്നതു കൊണ്ടു് പോവാന്‍ പറ്റി!”
“കല്യാണം എങ്ങനെ?”
“പെണ്ണു് കൊള്ളാം. നല്ല സ്വഭാവക്കാരാണെന്ന് തോന്നുന്നു. എന്തരോ വരട്ടു്!”
“പെണ്ണും കൊള്ളാം വീട്ടുകാരും കൊള്ളാം. പിന്നെന്താണു് ഒരു ‘എന്തരോ വരട്ടു്’?”

(നിശ്ശബ്ദത)

“ഹലോ?”
“അല്ല, അവളു മകവും അവന്‍ നിന്‍റെ പോലെ വിശാഖവുമാണു്...”
“അതിനു്?”
“നീ കെട്ടണോന്നും പറഞ്ഞു നടന്ന പെണ്ണില്ലേ? അവള്‍ടെ നാളും മകമാരുന്നു്. അതല്ലീ ഞാന്‍ അന്നു് വേണ്ടാന്നു് ശഠിച്ചതു്?”

(ഞാന്‍ അല്പം പരുങ്ങിയിട്ടു്)
“ഹലോ, ഇതു് സ്പീക്കര്‍ ഫോണിലാണു്...”
“ഏ? ഫോണാ? നീ ഫോണ്‍ ചെയ്തോണ്ടിരുന്ന പെണ്ണല്ല. മറ്റേ പെണ്ണു്. മകം...”
“എന്നാല്‍ ശരി. പിന്നെ വിളിക്കാം!”

ഞാന്‍: “ദീപൂന്‍റെ കല്യാണത്തിനു് അമ്മ പോയിരുന്നൂന്നു്!”
ഭാര്യ: “സ്പീക്കര്‍ ഫോണിലായിരുന്നല്ലോ. ഞാന്‍ കേട്ടു.”

വാല്‍ക്കഷണം:
അമ്മ പേറ്റു നോവറിയണം
മക്കള്‍ പോറ്റുനോവറിയണം
(കുഞ്ഞുണ്ണി)

Sunday, March 22, 2009

കടമ്പകള്‍

മകനുറങ്ങണം ജോലിതീരണം
മലര്‍മിഴിക്കഹോ മൂഡുമാറണം
അതുകഴിഞ്ഞിടില്‍ സ്നേഹനാടകം
മിഥുനകേളിയില്‍ വിഘ്നമെത്രയോ!

[വൃത്തം: സമ്മത. ലക്ഷണം: നരരലം ഗവും സമ്മതാഭിധം.
ഹരിവരാസനം സമ്മത വൃത്തത്തിലാണു്.]

Wednesday, March 18, 2009

ഭാരവാഹികളെ ആവശ്യമുണ്ടു്

ഞങ്ങളുടെ മലയാളി സമാജം പുതിയ ഭാരവാഹികളെ തേടുന്നു. ഈ ഏരിയയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കു് അപേക്ഷിക്കാം. മലയാളി അസ്സോസ്സിയേഷനുകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കു് മുന്‍‍ഗണനയുണ്ടു്.

പ്രസിഡന്‍റ്, സെക്രട്ടറി പദവികളിലേയ്ക്കാണു് തല്കാലം അപേക്ഷകള്‍ സ്വീകരിക്കുന്നതെങ്കിലും വൈസ് പ്രസിഡന്‍റ് തുടങ്ങിയ മറ്റു നിസ്സാരപദവികളിലേയ്ക്കും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍റ് ക്രിസ്ത്യാനിയും സെക്രട്ടറി ഹിന്ദുവുമായിരുന്നതിനാല്‍ 2009-ല്‍ ഹിന്ദുക്കള്‍ക്കു മാത്രമേ പ്രസിഡന്‍റായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. സെക്രട്ടറിയായി മത്സരിക്കുന്നയാള്‍ ക്രിസ്ത്യാനി ആയിരിക്കണമെന്നും നിര്‍ബന്ധമാണു്. (ഗണ്യമായ മുസ്ലിം അംഗബലം ഇല്ലാത്ത അസ്സോസ്സിയേഷനാകയാല്‍ മുസ്ലിം സം‌വരണം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.)

മത്സരിക്കാനാഗ്രഹിക്കുന്നവര്‍ ഏതെങ്കിലും മുന്‍‍കാല പ്രസിഡന്‍റിന്‍റേയോ സെക്രട്ടറിയുടേയോ പിന്തുണ നേടിയ ശേഷം, ഉടന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണു്.

പി. എസ്: അസ്സോസ്സിയേഷന്‍ ഭരണഘടനയില്‍ സം‌വരണക്കാര്യം പറയുന്നില്ല എന്നതിനാല്‍ അക്കാര്യം പബ്ലിക്കായി അസ്സോസ്സിയേഷന്‍റെ വെബ്സൈറ്റില്‍ ഇടാന്‍ ബുദ്ധിമുട്ടുണ്ടു്. സഹകരിക്കുമല്ലോ.

നന്ദി.