ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, March 28, 2024

ആടുജീവിതം

ഒരു വ്യാഴവട്ടത്തിലധികം കാലം ആടുജീവിതത്തിന്റെ കഥയുമായി സർവ്വോന്മേഷത്തേയും പരിഖണ്ഡനം ചെയ്യുന്ന തമസ്സിലകപ്പെടുന്നവണ്ണം വെമ്പൽപ്പെടുമാറുമട്ടിൽ ഒരാൾ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി എന്നുകേട്ടപ്പോൾ സിനിമാബ്ഭ്രാന്തനല്ലാത്ത ഈയുള്ളവൻ പോലും ലേശം സംഭ്രമചിത്തനായിച്ചമഞ്ഞു.

അന്യഭാഷകളിൽപ്പോലും അനന്യസാധാരണമായ അവഗാഹമുള്ള, അധോലോകനായകസങ്കല്പത്തിന് അന്യൂനമായ മാനങ്ങൾ നെയ്തുകൂട്ടിയ നായകൻ തന്റെ ചാരുത്വത്തോടു കൂടിയ മുഖത്തിനു നാസികയുടെ അധോഭാഗത്തായി വക്രത്വവും വാമനേത്രത്തിനു നിർജ്ജീവത്വവും ഒക്കെ നൽകുന്നത് ജീവൻ തുടിക്കുന്ന പോസ്റ്ററുകളിൽ കണ്ടുഞാനുല്ലസിച്ചു.

ചിത്രം കണ്ടിറങ്ങിയവർ, ചുമരിൽ പ്രതിഷ്ഠമായ മങ്ങിയ ചിരാതിനാൽ ഗോചരമായ ജീവിതത്തിലേയ്ക്ക് തിരിച്ചുവച്ച ഒരേട് എന്ന് പ്രസ്തുത നിർമ്മിതിയെ പുകഴുത്തുന്നത് കാണുമാറായി. എന്റെ മുന്നിൽക്കാണായിവന്ന ആസ്വാദനക്കുറിപ്പുകൾ വല്ല യക്ഷിയുടേയും മായാവൈഭവമാണോ അതോ ഏതോ ദുർദ്ദേവതയുടെ ചേഷ്ടയോ അതോ കേവലസത്യമോ എന്നൊക്കെ വിചാരപ്പെട്ടശേഷം, "കഠിനവ്യഥകളുടെ കരിങ്കാലം കടന്നു" എന്ന മൃദുവചനമാണ് മയക്കത്തിൽ നിന്നും ഈയുള്ളവന് ഉണരുവാനുള്ള പ്രചോദനമായിത്തീർന്നത്.

(കൂട്ടത്തിൽപ്പറയട്ടെ, ആടു് എന്ന പദത്തിന്റെ അവസാനത്തിൽ കാണുന്ന സംവൃതം ട-കാരത്തിന്റെ ഉച്ചാരണം സ്പഷ്ടമാക്കാൻമാത്രം ഉച്ചരിക്കുന്നതാണ്. ജീവിതം എന്ന പദവുമായി ചേരുമ്പോൾ ആടുജീവിതം എന്നുതന്നെ എഴുതണം, ആട് ജീവിതം പോരാ. ഇത് സത്യമല്ലെങ്കിൽ ആരെങ്കിലും തിരുത്തണേ!)

Labels:

0 Comments:

Post a Comment

<< Home