ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, July 01, 2018

പുസ്തകങ്ങൾ: പ്രപഞ്ചവും മനുഷ്യനും

എന്റെ ഒരു ബന്ധുവുണ്ട്. ദിവസക്കണക്കുകൾ കോറിയിട്ടിരിക്കുന്ന പഴയ ഡയറിത്താളുകളിലെ തിരക്കൊഴിഞ്ഞ മൂലകളിൽ എഴുത്തിച്ചേർത്തിരിക്കുന്ന ഓരോ കുറിപ്പുകളും രസകരമായ വായനാനുഭവങ്ങളായതിനാൽ അവരുടെ പാചകക്കുറിപ്പുകൾ പുസ്തകമായി ഇറക്കിയാൽ അടുപ്പില്ലാത്തെ വീടാണെങ്കിൽ കൂടി ധൈര്യമായി വാങ്ങാമെന്ന് ഞാൻ ശുപാർശ ചെയ്യും.

എന്നാൽ ഏകദേശം അമ്പതു വർഷം മുമ്പ്, 1969-ൽ, കെ. വേണു എഴുതിയ പ്രപഞ്ചവും മനുഷ്യനും എന്ന പുസ്തകമാണെങ്കിലോ? പ്രപഞ്ചവും മനുഷ്യനും വായിച്ചു തുടങ്ങിയപ്പോൾ തന്നെ അദ്ധ്യാപകൻ അവധിയായ ക്ലാസിന്റെ ഓർമ്മ വന്നു. ഹെഡ് മാസ്റ്റർ വന്നിട്ട്, “എല്ലാരും ഫിസിക്സ് പുസ്തകം എടുത്തിട്ട് ഇനി പഠിപ്പിക്കാനുള്ള ചാപ്റ്റർ വായിക്കൂ. ഞാൻ കുറച്ചു കഴിഞ്ഞു വന്ന് ചില ചോദ്യങ്ങൾ ചോദിക്കും” എന്ന ഓർമ്മ. കഷ്ടപ്പെട്ട് അടുത്ത അദ്ധ്യായം വായിക്കുകയും പലപേജുകളും പുനർവായിക്കുകയും ചെയ്തുകഴിയുമ്പോഴാണ് ഹെഡ് മാസ്റ്റർ ഇനി വരുകയുമില്ല, നാളെ ഇതിന്റെ പരീക്ഷയുമില്ല എന്ന് ഓർമ്മ വരുന്നത്.

പുസ്തകങ്ങൾ വായിച്ചുപോകുമ്പൊൾ ചെറിയ നോട്സ് സൂക്ഷിക്കുന്ന പതിവുണ്ട്. ചിലപ്പോൾ കമ്പ്യൂട്ടറിൽ, ചിലപ്പോൾ ഫോണിൽ, മറ്റു ചിലപ്പോൾ പേപ്പറിൽ. പ്രപഞ്ചവും മനുഷ്യനും വായിക്കുമ്പോൾ കരുതിയ നോട്സ് മുഴുവൻ പേപ്പറിൽ ആണ് സൂക്ഷിച്ചത്. ആദ്യ അറുപതു പേജു വായിച്ചപ്പോൾ എഴുതിവച്ചിരുന്ന നോട്സ് മുഴുവൻ നഷ്ടപ്പെട്ടുപോയി. അതുണ്ടായാലും ഇല്ലെങ്കിലും ഈ കുറിപ്പിന് മാറ്റം വരില്ല എന്നതിനാൽ ആ പേജുകൾ വീണ്ടും വായിക്കാൻ മിനക്കെടുന്നില്ല.

ആരാണ് വായനക്കാർ?

ഇതൊരു ആധികാരിക ശാസ്ത്രപുസ്തകമാണോ? (അല്ല.) ശാസ്ത്രം ലളിതമായി വിവരിക്കുന്ന മികച്ച വായനാനുഭവമാണോ? (അല്ല.) ശാസ്ത്രത്തിന്റെ ചരിത്രമോ ചരിത്രത്തിന്റെ ശാസ്ത്രമോ അപഗ്രഥിക്കാനുള്ള ശ്രമമാണോ? (അല്ല.) താൻ പ്രതിനിധീകരിച്ചിരുന്ന സംഘടനയ്ക്ക് ശാസ്ത്രത്തെ പരിചയപ്പെടുത്താനുള്ള കൈപ്പുസ്തകം? (ആവാം.) വരും തലമുറയ്ക്കു പരിശോധിക്കാൻ ശാത്രാവബോധത്തിന്റെ പരിച്ഛേദം സൂക്ഷിച്ചു വച്ചതാണോ? (ആവാം.) ആരാണിതിന്റെ വായനക്കാർ? (അറിയില്ല.)

പലപ്പോഴും ആലങ്കാരിക ഭാഷാപ്രയോഗത്തിന്റെ ആധിക്യതയാലും അവിടവിടെ ചിതറിക്കിടക്കുന്ന തെറ്റുകൾ മൂലവും റഫറൻസ് സ്വഭാവം നഷ്ടപ്പെടുന്നതിനാൽ ഇത് ശാസ്ത്രവിദ്യാർത്ഥികൾക്കു വേണ്ടിയുള്ളതല്ലെന്ന് ഊഹിക്കാം. സയൻസ് അറിയുന്നവർക്ക് ഭാഷാപാണ്ഡിത്യവും ഭാഷ അറിയുന്നവർക്ക് സയൻസ് പരിജ്ഞാനവും ഇല്ലാത്തത് കെ. വേണുവിന്റെ കുറ്റമല്ല. എന്നാൽ വായനക്കാരിൽ ആർക്കുമാർക്കും ദഹിക്കാതിരിക്കാനുള്ള യോഗമാണ് ഈ പുസ്തകത്തിനുള്ളത്.

ഭാഷ

പലപ്പോഴും ദുർഗ്രഹമാവുന്ന ഭാഷയാണ് ശാസ്ത്രം ലളിതമായി വിശദീകരിക്കുന്നു എന്നുഭാവിക്കുന്ന പുസ്തകത്തിന്റേത്. ഇംഗ്ലീഷിൽ സുപരിചിതങ്ങളായ ചില പ്രയോഗങ്ങളെ മലയാളീകരിച്ച് വായനയ്ക്ക് തടസ്സം വരുത്തുന്നതിൽ രചയിതാവിന് ഒരു മടിയുമില്ല. വായിച്ചുപോകുമ്പോൾ എന്താ ഈ പറയുന്ന സാധനം എന്ന് റഫർ ചെയ്തുകൊണ്ടേയിരിക്കണം. ഉദാഹരണത്തിന്,

“നിയമിത ഗാലക്സികൾ രണ്ടു വിഭാഗമുണ്ട്. അണ്ഡാകാരങ്ങളും സർപ്പിലങ്ങളും.” ഈ വരി വായിച്ചിട്ട്, നമ്മൾ സ്വാഭാവികമായും “type of galaxies” എന്നു സെർച് ചെയ്യുന്നു. അപ്പോൾ നമുക്കു കിട്ടുന്നതോ? “The three different types of galaxies are the Spiral galaxy, the Elliptical galaxy, and the Irregular galaxy.” ശാസ്ത്രവാക്കുകൾ മലയാളത്തിൽ നിർബാധം ഉപയോഗിച്ചിട്ടുണ്ട്. “ചൂളംവിളിയുടെ താരത്വം,” “ക്ഷോഭമണ്ഡലം,” “കിണ്വം,” “ഗുപ്തജീൻ,” “ദകവിന്യാസം” എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ പുസ്തകത്തിലുടനീളം കാണാം. തത്തുല്യമായ ഇംഗ്ലീഷ് പദത്തിന്റെ അഭാവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുക ദുഷ്കരമാവുന്നു. (ഇത് വിൻഡോസിൽ മലയാളം LIP ഉപയോഗിക്കുന്നതു പോലെയാണ്. ചില മെനു ഐറ്റങ്ങൾ “സംഭവബഹുലമായി സംജാതമാക്കുക” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാവും. കാര്യമെന്തെന്നറിയണമെങ്കിൽ ഇംഗ്ലീഷ് OS ഉള്ള മറ്റൊരു കമ്പ്യൂട്ടർ അടുത്തു വേണം.)

പ്രൂഫ് റീഡിംഗിന്റെ അഭാവമാണ് മറ്റൊരു കല്ലുകടി. “മറ്റൊരു ഭൗതികപദാർത്ഥത്തിനും ഇല്ലാത്ത ചില ഗുണങ്ങളാണല്ലോ ജീവികളുടെ പ്രത്യേകത. ഒരു കോശം രണ്ടായി വിഭജിക്കുന്നതുകൊണ്ടാണല്ലോ വളർച്ച സാദ്ധ്യമാവുന്നത്. ഒരു ഭ്രൂണകോശം വിഭജിച്ച് കോടിക്കണക്കിനു കോശങ്ങളായി വളരുന്നതാണല്ലോ ഓരോ മനുഷ്യനും.” പുസ്തകത്തിൽ അനുബന്ധമായി കൊടുത്തിരിക്കുന്ന ഒരു ലേഖനം 1989-ൽ ഒരു മാസികയിൽ പ്രസിദ്ധീകരിച്ചതാണ്. അത് അപ്പടി പകർത്തി ഉപയോഗിച്ചതുകൊണ്ട്, “ടോമി മാത്യു സൂചിപ്പിച്ചതുപോലെ” എന്നൊക്കെ ഈ പുസ്തകത്തിൽ നിങ്ങൾക്ക് വായിക്കാം.

‘സാഹിത്യം’

പുസ്തകത്തിലെ ചില ഭാഗങ്ങളിൽ വേണു കാല്പനികതയുടെ വേണുവുമൂതി നടക്കുന്നുണ്ട്. “യുഗാന്തരങ്ങളിലൂടെ ഊനംതട്ടാതെ നിലനിന്നുപോന്ന ആ ആശയങ്ങളുടെ സാധുതയെയും അവയെ പ്രതിനിധാനം ചെയ്യുന്ന പദങ്ങളുടെ അർത്ഥകല്പനയെയും കുറിച്ച് നിരന്തരം സമാർജ്ജിക്കപ്പെട്ടുകൊണ്ടിരുന്ന നൂതന വിജ്ഞാനസമ്പത്തിന്റെ വെളിച്ചത്തിൽ പുനഃപരിശോധന നടത്താൻ ആരും തയ്യാറായില്ല. തന്മൂലം പ്രാചീന സാങ്കല്പികമേഖലകളിൽ ഉദിച്ചുയർന്ന ഒട്ടേറേ ആശയങ്ങൾ ആധുനിക ശാസ്ത്രീയതയ്ക്കു മുന്നിൽ മരിച്ചുവീണെങ്കിലും, അവയുടെ ശുഷ്കിച്ച പ്രേതങ്ങൾ കണക്കേ അർത്ഥകല്പന മാറിയ പദങ്ങൾ ഇന്നും നമ്മുടെയിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് അലഞ്ഞുതിരിയുന്നു. പദാർത്ഥം, ജീവൻ, മനസ്സ് തുടങ്ങിയവ അത്തരത്തിൽപ്പെടുന്നു.”

ഇനി ഗുരുവായൂരപ്പനു ജലദോഷം കൂടി വന്നാൽ എല്ലാം പൂർത്തിയായി.

പുസ്തകത്തിലുടനീളം ശാസ്ത്രവസ്തുതകൾ ഇതുപോലെ വിചിത്രമായ ഭാഷാപ്രയോഗങ്ങൾക്കും പരിഭാഷാതന്ത്രങ്ങൾക്കുമരികിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമുണ്ട്.

“അനന്തവിശാലമായ വിശ്വമേഖലകളുടെ അറ്റം കണ്ടെത്താനുള്ള നമ്മുടെ നഗ്നനേത്രങ്ങളുടെ ശ്രമം എല്ലായ്പ്പോഴും പരാജയപ്പെടുന്നു, രാത്രികളിൽ ആകാശത്തു ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ പ്രപഞ്ചത്തിന്റെ സീമയെ കണ്ടെത്താൻ ശ്രമിക്കുന്തോറും നമ്മുടെ ചിന്താശക്തി തളർന്നുപോവുകയല്ലാതെ ഉത്തരത്തിലെത്തുകയില്ല.”

“നിരപേക്ഷമായ ചലനങ്ങളും ആപേക്ഷികമായ ചലനങ്ങളും വേർതിരിക്കുന്നതിനുള്ള മാപനാധാരമായിരുന്നു ന്യൂട്ടോണിയൻ നിരപേക്ഷതലം.

“ക്ഷീരപഥം പരന്നു വൃത്താകാരത്തിലുള്ള ഒരു സർപ്പിലമാണ്.”

അദ്ധ്വാനമേ സംതൃപ്തി

1969-ൽ എഴുതിയ പുസ്തകമാണെന്ന് പറഞ്ഞല്ലോ. അന്ന് ചുമ്മാ ഇന്റർനെറ്റിൽ പോയി തിരഞ്ഞ് ഇതൊക്കെ എഴുതിക്കൂട്ടാൻ പറ്റില്ല. ലൈബ്രറികൾ തന്നെ ശരണം. ചിലപ്പോൾ അന്നുണ്ടായിരുന്ന വിവരം ഇതായിരിക്കാം എന്നൊക്കെ സമാധിച്ചാണ് പുസ്തകം ഓരോ പേജും വായിക്കുന്നത്. അതിനുള്ള അദ്ധ്വാനവും ഓർക്കണം. രണ്ടും മൂന്നും മാസം തുടർച്ചയായി നാലഞ്ചു വയസ്സുള്ള കുട്ടികളെ ഡാൻസ് എന്ന പേരിൽ എന്തൊക്കെയോ കാട്ടാൻ പഠിപ്പിച്ചിട്ട് അവർ ആറേഴു മിനുട്ട് പരിപാടി സ്റ്റേജിൽ അവതരിപ്പിച്ചിട്ടിറങ്ങുമ്പോൾ എന്നെ സ്ഥിരം ഓർമ്മപ്പെടുത്താറുള്ള ഒരു കാര്യമുണ്ട്: “വല്ലതും നല്ലതു പറഞ്ഞേക്കണേ! പിള്ളര് ഒരുപാട് പ്രാക്റ്റീസ് ചെയ്തതാണ്.” ഇത്തരമൊരു പുസ്തകം അരനൂറ്റാണ്ട് മുമ്പ് എഴുതിയുണ്ടാക്കിയത് വലിയൊരു ‘ജോലി’ തന്നെയാണ്. എന്നാലും, ‘വേണ്ടിയിരുന്നോ?’ എന്ന ചോദ്യം മനസ്സിൽ വരും. കല/പുസ്തകം നിർമ്മിക്കുന്നതിനുള്ള പ്രയത്നം ഒരളവിൽ കവിഞ്ഞ് ആസ്വാദകർ കണക്കിലെടുക്കേണ്ടതില്ല. ഗുഡ്‌വിൽ ആയോ മറ്റോ കലാകാരനും ആസ്വാദകനും തമ്മിൽ ക്രയവിക്രയം നിലവിലുള്ള സാഹചര്യത്തിൽ മാത്രമേ ആസ്വാദകന് “മാനുഷികപരിഗണനയ്ക്കു പുറത്തുള്ള” ഇത്തരമൊരു വിട്ടുവീഴ്ചയെപ്പറ്റി ആലോചിക്കേണ്ടതുള്ളൂ.

നിൽക്കണോ പോണോ?

പ്രപഞ്ചവും മനുഷ്യനും വായിക്കണോ എന്ന് ആരു ചോദിച്ചാലും—കാന്താരിമുളകിന് എരിവുണ്ടെങ്കിലും മുളകരച്ച് കണ്ണിൽ തേച്ചാൽ കണ്ണ് നീറുമോ എന്നു സ്വയം പരീക്ഷിച്ചുനോക്കുന്നവരൊഴികെ—വേണ്ടെന്നല്ലാതൊരുത്തരം പറയാൻ ചില്ലറ വൈരാഗ്യമൊന്നും പോര. വാട്സാപ്പിൽ ‘ശാസ്ത്രം’ പരത്തുന്നവർ വേണമെങ്കിൽ ഈ പുസ്തകം ഒന്നു വായിച്ചാൽ കൊള്ളം. പുസ്തകം വായിച്ചുതീർക്കാനെടുക്കുന്ന ഏതാനും ദിവസമെങ്കിലും അവരുടെ വിരൽത്തുമ്പുകൾ വിശ്രമിക്കുമല്ലോ.

ഇനി പുസ്തകം വായിച്ചേതീരൂ എന്നു വാശിയുള്ളവർ മൂന്നാം ഭാഗമായ “മനോമണ്ഡലം” വായിച്ചു നോക്കുക. ഏറ്റവും ആയാസരഹിതവായന ഈ ഭാഗത്താണ്. കൂട്ടത്തിൽ പറയട്ടെ, ഈയിടെ വൈശാഖൻ തമ്പി ചെയ്ത ഒരു പ്രഭാഷണത്തിനൊടുവിൽ എന്താണ് M-theory എന്ന് വിശദീകരിക്കാമോ എന്നൊരാൾ ചോദിച്ചിരുന്നു. കെ. വേണു ഇപ്പോഴും ഈ മണ്ഡലത്തിലൊക്കെ ഉള്ളതു തന്നെ ആശ്വാസം.

Labels:

0 Comments:

Post a Comment

<< Home