ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, September 19, 2017

രഥോദ്ധതയും മഞ്ജുഭാഷിണിയും

ശ്ലോകരചനയെപ്പറ്റിയുള്ള കഴിഞ്ഞ പോസ്റ്റിൽ, മഞ്ജുഭാഷിണി വൃത്തത്തിൽ ശ്ലോകമെഴുതിയ Dhanesh Nair-നെ അഭിനന്ദിച്ചുകൊണ്ട്, മഞ്ജുഭാഷിണി എഴുതാൻ ബുദ്ധിമുട്ടുള്ള വൃത്തമാണെന്നും എഴുതാൻ എളുപ്പമായ രഥോദ്ധതയിൽ എഴുതി ആദിയിൽ രണ്ടു ലഘു ചേർത്താൽ മഞ്ജുഭാഷിണിയാകും എന്നും ഗുഗ്ഗുരു Umesh P Narendran കമന്റിട്ടിരുന്നു.

അതായത്,
തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍

എന്ന രഥോദ്ധത വൃത്തത്തിലുള്ള വരികളുടെ തുടക്കത്തിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി വൃത്തത്തിലാകുമെന്ന്.
അടി തന്നതില്ല പരനുള്ളുകാട്ടുവാ-
നുടനൊന്നുമേ നരനുപായമീശ്വരന്‍

(വരികളെ നശിപ്പിച്ചു, അല്ലേ?)

പ്രൂഫ് ഒഫ് കൺസപ്റ്റ് എന്ന നിലയിൽ 2006-ൽ ഞാൻ രഥോദ്ധതയിൽ എഴുതിയ ഒരു ശ്ലോകം ആദ്യം രണ്ടു ലഘു ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിക്കാണിക്കുകയും ചെയ്തു:

രഥോദ്ധതയിൽ എഴുതിയത്:
അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ മൌന നൊമ്പരം!

എല്ലാ പാദത്തിലും ആദിയിൽ രണ്ടു ലഘുക്കൾ ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിയത്:
സഖി, യന്നെനിക്കുരുകുമോര്‍മ്മയാണു നീ,
വ്യഥ തൻ പ്രഭാത, മതിരറ്റ മോഹവും.
ക്ഷിതി ചേർന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
സതി നീ വെറും പഴയ മൌന നൊമ്പരം!

“ഉരുകുമോർമ്മ” ശ്ലോകത്തിനു ഉമേഷ് 2006-ൽ തന്നെ രഥോദ്ധതയിൽ ഒരു മറുപടി എഴുതിയിരുന്നു. ആ ശ്ലോകം ഇതാണ്:
നിന്റെ വീഥിയില്‍ നിഴല്‍ പരത്തിടാന്‍
പൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
പണ്ടു ഞാനൊരു നിമിത്തമായി പോ-
ലെന്നതാണു മമ ചാരിതാര്‍ത്ഥ്യവും!

ആ മറുപടിയെ മഞ്ജുഭാഷിണിയിലാക്കിയാലോ എന്ന പൂതിയാൽ ഞാൻ ശ്രമിച്ചതാണിത്:
കരിപോലെ വീഥിയില്‍ നിഴല്‍ പരത്തിടാ-
നെരിപൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
ഹത! പണ്ടു ഞാനൊരു നിമിത്തമായി പോ-
ലതു തന്നെയാണു മമ ചാരിതാര്‍ത്ഥ്യവും!

രഥോദ്ധതയും മഞ്ജുഭാഷിണിയും തമ്മിലുള്ള ഈ ബന്ധം ഇതു വരെ ശ്രദ്ധിച്ചിരുന്നില്ല. Pretty cool!

Labels: , , ,

0 Comments:

Post a Comment

<< Home