ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, March 08, 2020

ഡ്രൈവിംഗ് ലൈസൻസ്

(റിവ്യൂ അല്ല)

പ്രീ-ഡിഗ്രിക്കാലത്ത് ഹോസ്റ്റൽ വാർഡൻ കുരിയാക്കോസച്ചൻ പനിപിടിച്ച് രണ്ടാഴ്ച ആശുപത്രിക്കിടക്കയിലായിരുന്ന സമയത്താണ് ഞാനുൾപ്പെടെ മൂന്നുപേർ അദ്ദേഹത്തിന്റെ വെസ്പയിൽ ഡ്രൈവിംഗ് പഠിക്കുന്നത് എന്ന കാര്യം മരണം വരെ അച്ചൻ അറിഞ്ഞിരുന്നില്ല.

വെസ്പ സ്കൂട്ടർ, എൻഫീൽഡ് മോട്ടോർ സൈക്കിൾ, അഞ്ചു പവന്റെ സ്വർണ്ണമാല, ഒന്നരപ്പവന്റെ സ്വർണ്ണക്കുരിശ്, ഇവാനിയോസ് കോളജ് ലൈബ്രറിയിലുള്ളതിനേക്കാൾ മലയാള പുസ്തകങ്ങളുടെ ശേഖരം എന്നിവ അച്ചനു സ്വന്തമായുണ്ടായിരുന്നെങ്കിലും ഇത്തരം പഞ്ചഭൂതദാത്മകമായ കാര്യങ്ങളിലൊന്നും അധികം ശ്രദ്ധയില്ലാതിരുന്നതിനാൽ ഞങ്ങളുടെ പഠനഫലമായി വെസ്പയ്ക്കുണ്ടായ ക്ഷ്ണതശിലാക്ഷതങ്ങൾ അച്ചൻ കണ്ടുകാണാൻ വഴിയില്ല.

അതിനും രണ്ടുകൊല്ലം മുമ്പ് മൂന്നാമതും SSLC എഴുതിത്തോറ്റു നിന്ന ഓമനേച്ചി പോലെയായി ഞാൻ: എല്ലാരും ആവശ്യപ്പെട്ടപോലെ പഠനം കഴിഞ്ഞു, എന്നാൽ ഇനിയും കല്യാണമൊട്ട് നടക്കുന്നുമില്ല. വണ്ടിയോടിക്കാൻ അറിയാം എന്നാൽ ലൈസൻസ് ഇല്ല. അതുകൊണ്ട് പകൽ സമയം ആരും അവരുടെ വണ്ടിയിൽ കൈവയ്ക്കാൻ സമ്മതിക്കുന്നില്ല. വണ്ടിയോടിക്കാനുള്ള വ്യഗ്രത ഒഴിവാക്കാൻ ജയനും (ശ്രീജ ഫെയിം) ഞാനും  ശനിയാഴ്ചകളികൾ അഞ്ചുമണിക്കുണർന്ന് സജി മാർക്കോസിന്റെ വണ്ടിയിൽ നേരെ പാളയം ഹനുമാൻകോവിലിൽ പോവും. ജയൻ കോവിലിൽകയറി മുട്ടിപ്പായി പ്രാർത്ഥിക്കും. അവൻ പ്രാർത്ഥനകഴിഞ്ഞു തിരിച്ചുവരുന്നതുവരെ ചാരിനിറുത്തിയ വണ്ടിയിൽ ചന്തിവച്ച് ഞാൻ ചുറ്റും നോക്കിയിരിക്കും.

അങ്ങനെയിരിക്കെ, വിപ്ലവനേതാവും ആദർശധീരനും സഹപാഠിയും സർവ്വോപരി ഹോസ്റ്റൽമേറ്റുമായ ബിജുവിനെക്കാണാൻ അവന്റെ ബന്ധു ഹോസ്റ്റലിൽ വന്നു. ബിജുവിന്റെ ബന്ധുവിനെ നമുക്കൊക്കെ വലിയകാര്യമായി. ചെറുപ്പക്കാരൻ. കവിതയുടെ അസ്കിതയുള്ളവൻ. തീക്ഷ്ണവും സമരോജ്ജ്വലവുമായ ജീവിതം നയിക്കുന്ന യുവതുർക്കി. ജോലികിട്ടിയിട്ട് അധികനാളായിട്ടില്ല. ജോലിയോ? നെടുമങ്ങാട് RTO ഓഫീസിൽ! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഡ്രൈവിംഗ് പഠിച്ച് ഹാഫ് സാരിയിൽ നിന്ന ഞങ്ങൾ ഒരുമാസത്തിനകം ലൈസൻസ് കിട്ടി ഫുൾസാരിയിലായി.

ലൈസൻസ് ഉപയോഗിച്ചും ഉപയോഗിക്കാതേയും പിന്നീട് പലതവണ പലവണ്ടികൾ ഓടിച്ചു. പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടി. പലദേശങ്ങളും പലലൈസൻസുകളും വന്നപ്പോൾ കഷ്ടപ്പെട്ടുനേടിയ പഴയതിനെ മറന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഇരുപതുകൊല്ലം കഴിഞ്ഞ് ലൈസൻസ് പുതുക്കാൻ നോക്കുമ്പോൾ സാധനം കാണുന്നില്ല. ലൈസൻസ് നമ്പർ എങ്ങും എഴുതിവച്ചിട്ടില്ല. നെടുമങ്ങാട് RTO ഓഫീസിൽ അന്വേഷിച്ചപ്പോൾ ഞാൻ ലൈസൻസ് എടുത്ത് രണ്ടുകൊല്ലത്തിനു ശേഷമുള്ള രേഖകൾ മുതൽ കമ്പ്യൂട്ടറിലുണ്ട്. മറ്റൊന്നും അവർക്കറിയില്ല. 4-Wheeler എൻഡോഴ്സ്മെന്റ് പതിച്ചുകിട്ടിയ കൊല്ലം RTO-യിലും രേഖയുമില്ല, ബിന്ദുവുമില്ല. ലൈസൻസ് നിർബന്ധമാണെങ്കിൽ ആദ്യമേ തുടങ്ങണം എന്ന് കസിന്റെ സുഹൃത്തായ ആറ്റിങ്ങൽ RTO-യിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉവാച. അങ്ങനെ ഞാൻ വീണ്ടും പോയി ലേണേഴ്സ് എടുത്തു, റോഡ് സേഫ്റ്റി ക്ലാസിൽ പോയി. H വരച്ചു, റോഡ് ടെസ്റ്റ് ചെയ്ത് പുതിയ ലൈസൻസ് കൈപ്പറ്റി.

വഴിക്കുവച്ച് മനംമടുത്ത്, ഈ പുല്ല് വേണ്ട, ഇനി ഞാൻ ഇൻഡ്യയിൽ ഡ്രൈവ് ചെയ്യുന്നില്ല എന്ന് തീരുമാനിക്കാമായിരുന്നു. അതുമല്ലെങ്കിൽ, സോഫ്റ്റ്‍വെയര്‍ ഫീൽഡിൽ ജോലി ചെയ്യുന്ന എനിക്കു വേണമെങ്കിൽ ഈ (കദന)കഥ ഒരു venture capitalist-നെ കേൾപ്പിച്ച്, "അളിയാ ഇതിനെക്കുറിച്ച് നമുക്കൊരു സോഫ്റ്റ്‍വെയര്‍ ഇറക്കി നാട്ടാരുടെ കയ്യിൽ നിന്നും നമുക്കു കാശു പിരിക്കാം. അവർക്ക് ഒരു entertainment-ഉം ആവും" എന്നു പറയുകയും ആർക്കും ഉപയോഗമില്ലാത്ത ഒരു കമ്പ്യൂട്ടർ പ്രോഗ്രാം entertainment എന്ന പേരിൽ പുറത്തിറക്കുകയും ചെയ്യാമായിരുന്നു. ആ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ "ഈ സോഫ്റ്റ്‍വെയര്‍ ആൾക്കാരുടെ ഒരു കാര്യം, അവരെക്കൊണ്ട് സോഫ്റ്റ്‍വെയര്‍കാരനായ ഞാൻ തോറ്റു!" എന്ന വിധത്തിലുള്ള നെഗളിപ്പുകൾ മെസ്സേജുകളായി സ്ക്രീനിൽ തെളിയിക്കാമായിരുന്നു. ഇടയ്ക്ക് കൺകണ്ട ദൈവങ്ങളായ ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്‌സ് എന്നിവരോട് ഫോണിൽ സംസാരിക്കുന്ന രംഗങ്ങൾ ചേർത്ത് സംഭവം കൊഴുപ്പിക്കാമായിരുന്നു. എന്തുവന്നാലും എന്റെർടെയിൻമെന്റിന് ഒരു കുറവും വരരുതല്ലോ.

പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല.

ഇതാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പൃഥ്വിരാജ് സുകുമാരൻ കഥാപാത്രമായ ഹരീന്ദ്രനും ഞാനും തമ്മിലുള്ള വ്യത്യാസം.

0 Comments:

Post a Comment

<< Home