ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, April 13, 2017

വിഷു സമാഗതം (വൃത്തത്തിൽ)

(ജി. സുധാകരന്റെ “വിഷു സമാഗതം” എന്ന ‘കവിത’യെ വൃത്തത്തിനുള്ളിലാക്കാനുള്ള ശ്രമമാണ്. ഒറിജിനലിനെപ്പോലെതന്നെ, ഈ ശ്രമത്തിലെ പലവരികൾക്കും അർത്ഥം, അലങ്കാരം, കാവ്യഭംഗി, ആദിയായ യാതൊരു ഗുണവുമില്ല. ആകെയുള്ളത്, ഒറിജിനൽ കൃതിയിലെ, പരസ്പരബന്ധമോ ഭാഷാമേന്മയോ ഇല്ലാത്ത വാക്കുകളേയും വരികളേയും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ട് സുഖാവഹം എന്ന വൃത്തത്തിൽ ആക്കിയിട്ടുണ്ട് എന്നതു മാത്രമാണ്. അതിനാൽ തന്നെ, ഈ പോസ്റ്റിന് വെറും അക്കാഡമിക് പ്രാധാന്യമേയുള്ളൂ.)



വിഷു മനോഹരം വിഷു സകാംക്ഷിതം
വിഷു സുമോഹനം വിഷു മഹോത്സവം!
അതിപുരാതനം മഹിമവാഹിയാം
നിറമതല്ലിയീ, മധുരമഞ്ജിമ!

ഇരുൾ നിറഞ്ഞൊരാ ഭുവന ജീവിതം
പുനർജനിക്കുവാൻ വിഷുസമാഗതം
കദനമാർന്നൊരീ കടലിനുള്ളിലായ്
മമതുരുത്തു നീ വിഷു മനോഹരി!

കരുണയാർന്നൊരീ മഹിതമഞ്ഞയെ
പുണരുവാൻ വരും നവവസന്തമേ!
ഹൃദയതട്ടകം നിറയെയാശയാൽ
തിരികൊളുത്തി ഞാൻ പതിയെ കൂപ്പിടാം!

കുളിരകന്നിടും കരുണമാറിടും
ഹൃദയരാഗമാം കണികയില്ലതാം
നനവുതൊട്ടിടാതുഴറിടുന്നിടും
മനുജ ജീവിതം കിടുകിടുങ്ങവേ

കടിമുറുക്കിടും കടുവതന്നിറം*
ഹൃദയഹാരിയായിരഗണിക്കുവോ?

ഇവിടെ ചന്തമായ് ലഹരിപൂത്തിടും
വിഷു വസന്തമാം നിരകൾ കാണവേ
സകല ഹൃത്തിലും വിതറുകില്ലയോ
പ്രമദമായിടും തരളവീചികൾ

ദിവസവും സദാ മുറുകെ കെട്ടിയ
ദുരിതപാശവും പതിയെമാറ്റുവാൻ
പ്രദവവീഥിമേൽ വഴിയെ നമ്മുടെ
വ്യസനമൊക്കെയും ശുഭദമായിടും!

*കടിച്ചു കീറുന്ന കടുവതൻ നിറം എന്നാണ് കവിവാക്യം. ഇതും ഇതിനടുത്തതും ചേർന്ന വരികളാണ് ഈ കവിതയുടെ ഹൈലൈറ്റ്.

Labels: , ,

0 Comments:

Post a Comment

<< Home