ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, August 09, 2024

യാത്രയ്ക്കും മുമ്പേ

ഈയിടെ ഇൻഡ്യ സന്ദർശിച്ച ചില പ്രമുഖർ കല്പിതകഥാസാഹിത്യശാഖയിൽ കൈവയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആ കൃതികളിൽ പ്രചോദിതനായി, ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത രണ്ടു കഥാസന്ദർഭങ്ങൾ ഈയുള്ളവനും അവതരിപ്പിക്കുകയാണ്. അനുഗ്രഹിച്ചാലും.

* * *

സിംഗപ്പൂരിലേയ്ക്ക് പോകാൻ സ്കൂട്ട് എയർലൈൻസിന്റെ ചെക്കിൻ കൌണ്ടറിൽ ഞാൻ എത്തി. കൌണ്ടറിൽ നിൽക്കുന്ന പെൺകുട്ടി എന്റെ മുഖത്തേയ്ക്ക് അദ്ഭുതം കലർന്ന പുഞ്ചിരിയോടെ നോക്കിയിട്ട്, പകുതി ആത്മഗതമെന്നോണം പറയുന്നു:

"ഫേയ്‌സ്‌ബുക്കിൽ..."

പലപ്പോഴും നേരിട്ട് കാണുന്നവരുടെ പോലും പേര് മറന്നുപോകുന്ന ഞാൻ പെൺകുട്ടിയുടെ പേര് ഓർക്കാൻ ശ്രമിക്കാതെ, "ഫ്രണ്ട്" ആയിരിക്കും എന്ന ധാരണയിൽ "അതേ" എന്ന് തലയാട്ടി.

"സർ, ഇന്ദുവദനയാണോ, അതോ?" അവൾ ചോദിച്ചു.

എനിക്ക് അഭിമാനം തോന്നി. വൃത്തം എന്നൊക്കെക്കേട്ടാൽ ഓടിയൊളിക്കുന്ന ഇന്നത്തെ യുവജനങ്ങൾക്കിടയിൽ ഇവൾ ഒരു വേറിട്ട സ്വരം തന്നെ! ഇന്ദുവദന എന്ന വൃത്തം ഉള്ള കാര്യം പോലും പലർക്കും അറിയില്ല, അപ്പോഴാണ്.

"അല്ല, ഇന്ദുവദനയിലല്ല, ഞാൻ സാധാരണ ഇന്ദ്രവജ്ര, സമ്മത, ചമ്പകമാല എന്നിവയിലൊക്കെയാണ് ശ്ലോകങ്ങൾ എഴുതാറ്."

"സർ ഒന്ന് സൈഡിലേയ്ക്ക് നിൽക്കാമോ? ഞാൻ ഈ മാഡത്തിനെ ചെക്കിൻ ചെയ്തിട്ട് വിളിക്കാം."

എന്നിട്ട് എന്റെ പിറകിൽ നിന്ന സ്ത്രീയെ നോക്കി: "ഇന്ദുവദന, അല്ലേ?"

* * *

'ബുക്കും പേപ്പറും' ഇമിഗ്രേഷൻ ഓഫീസറെ ഏൽപ്പിച്ചിട്ട് ആകാംക്ഷയോടെ ഓഫീസറുടെ മുഖത്തു നോക്കി നിൽക്കുകയാണ് ഞാൻ. എന്റെ പാസ്പോർട്ടിലേയ്ക്കും മുഖത്തേക്കും നോക്കിയിട്ട് അദ്ദേഹം പറയുന്നു:

"നല്ല മുഖപരിചയം. പേരിനും പരിചയം തോന്നുന്നു."

സാധാരണഗതിയിൽ വലിയ ഗൌരവക്കാരാണ് എനിക്കു കിട്ടുന്ന ഇമിഗ്രേഷൻ ഓഫീസർമാർ എല്ലാം. പതിവില്ലാതെ ഓഫീസർ തന്റെ മാനുഷികവശം കാണിച്ചപ്പോൾ സ്കൂട്ട് കൌണ്ടറിൽ നേരിട്ട ഇന്ദുവദനപ്രശ്നം മറന്ന്, രൂപത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രായം അനുമാനിച്ച്, ഞാൻ പറഞ്ഞു:

"ബ്ലോഗ് കാലത്തുനിന്നായിരിക്കും. ശേഷം..."

"ശേഷം പറയേണ്ട. ഓർമ്മവന്നു."

"വായിക്കാറുണ്ടായിരുന്നോ?" എന്ന ചോദ്യം മനസ്സിലുദിച്ച് വായിൽക്കൂടി പുറത്തുവരുംമുമ്പ് അദ്ദേഹം തുടർന്നു:

"കഴിഞ്ഞയാഴ്ച ഇവിടെക്കിടന്ന് ബഹളമുണ്ടാക്കിയവന്റെ പേരും ഇതായിരുന്നു."

Labels: ,

Monday, February 26, 2024

ഓഫീസിലെ തെറിയോർമ്മകൾ

2005-06 കാലത്താണെന്നാണ് ഓർമ്മ. Office Suit-ൽ (പ്രധാനമായും Microsoft Word-ൽ) മലയാളം spelling correction implement ചെയ്യുന്ന സമയത്ത് അതിന്റെ ചുമതലയുള്ള Program Manager മലയാളികൾക്കായുള്ള ഡിസ്ട്രിബ്യൂഷൻ ലിസ്റ്റിലേയ്ക്ക് ഏകദേശം ഈ അർത്ഥത്തിൽ ഒരു മെയിൽ അയയ്ക്കുന്നു:
“I am in search of a compilation of Malayalam words that we should refrain from suggesting to our users. We want to stay away from suggesting terms widely recognized as indecent, offensive, profane, or vulgar. I am sharing an Excel sheet for you to contribute to enhancing this feature. As a token of appreciation, I’ll offer a free lunch voucher for every 10 words you propose.”

എക്സൽ ഷീറ്റിൽ മൂന്ന് കോളങ്ങൾ: നിർദ്ദേശിക്കുന്ന വാക്ക്, വാക്കിന്റെ ഏകദേശ അർത്ഥം, നിർദ്ദേശിച്ച ആളിന്റെ പേര്.

മെയിൽ വന്ന് ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞാണ് എക്സൽ തുറന്നു നോക്കാൻ തരമായത്. പത്തമ്പത്തോളം വാക്കുകൾ (ചിലതിന്റെയൊക്കെ അർത്ഥവും) ചേർത്തിട്ടുണ്ടെങ്കിലും നിർദ്ദേശിച്ച ആളിന്റെ പേര് ഒന്നിനുമില്ല. ശ്ശെടാ!

Last modified by നോക്കിയപ്പോൾ സ്ഥലത്തെ പ്രധാനിയുടെ പേരാണ്. വാക്ക് നിർദ്ദേശിച്ചെങ്കിലും തങ്ങളാണ് ഈ വാക്കുകളിൽ ചിലതൊക്കെ എഴുതിക്കൂട്ടിയത് എന്നറിയിക്കാൻ പങ്കെടുത്തവർക്ക് മടി. ഫ്രീ ലഞ്ച് പോയാലും വേണ്ടില്ല.

എന്തിനധികം പറയുന്നു: രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ആറോ ഏഴോ ലഞ്ച് വൌച്ചർ കിട്ടി.

(നിർത്തി. ഈ വിഷയം ഇതോടെ കഴിഞ്ഞു.)

Labels: ,

Sunday, December 18, 2022

World Cup

What am I not missing anymore? Fox Sports commentators add more tension to an already tensed match.

When Argentina was leading 1-0:
"𝑇ℎ𝑒 𝑙𝑎𝑠𝑡 𝑡𝑖𝑚𝑒 𝑤ℎ𝑒𝑛 𝐴𝑟𝑔𝑒𝑛𝑡𝑖𝑛𝑎 𝑙𝑒𝑑 1-0 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓 𝑖𝑛 𝑡ℎ𝑖𝑠 𝑡𝑜𝑢𝑟𝑛𝑎𝑚𝑒𝑛𝑡, 𝑡ℎ𝑒𝑦 𝑙𝑜𝑠𝑡 𝑡ℎ𝑒 𝑚𝑎𝑡𝑐ℎ."

When Argentina was leading 1-0:
"𝑇ℎ𝑒 𝑙𝑎𝑠𝑡 𝑡𝑖𝑚𝑒 𝐴𝑟𝑔𝑒𝑛𝑡𝑖𝑛𝑎 𝑤𝑎𝑠 𝑙𝑒𝑎𝑑𝑖𝑛𝑔 1-0, 𝑡ℎ𝑒𝑦 𝑙𝑜𝑠𝑡 𝑡ℎ𝑒 𝑓𝑖𝑛𝑎𝑙 𝑜𝑓 𝑡ℎ𝑒 𝑊𝑜𝑟𝑙𝑑 𝐶𝑢𝑝 𝑖𝑛 1930."

When MBappe had just scored his second goal:
"𝐶𝑎𝑛 𝑀𝐵𝑎𝑝𝑝𝑒 𝑠𝑐𝑜𝑟𝑒 𝑎 ℎ𝑎𝑡-𝑡𝑟𝑖𝑐𝑘 𝑖𝑛 𝑡ℎ𝑒 𝑓𝑖𝑛𝑎𝑙?"

When Martinez saved a certain goal in the dying minutes:
"𝐶𝑎𝑛 ℎ𝑒 𝑠𝑢𝑟𝑣𝑖𝑣𝑒 𝑡𝑤𝑜 𝑚𝑜𝑟𝑒 𝑚𝑖𝑛𝑢𝑡𝑒𝑠?"

Glad they wrapped it off with: “𝑇ℎ𝑒 𝐺𝑂𝐴𝑇 ℎ𝑎𝑠 𝑡ℎ𝑒 𝑔𝑜𝑙𝑑!”

Labels:

Friday, December 16, 2022

അർജന്റീനയുടെ മിശിഹ

അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള വിവിധ ഗൂഢാലോചനാസിദ്ധാന്തങ്ങളും നൊസ്ട്രഡാമസിന്റെയുൾപ്പടെയുള്ള പ്രവചനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പലതും വിചിത്രമെന്ന് തോന്നാമെങ്കിലും അദ്ഭുതകരമാംവിധം വിശ്വസനീയവുമാണ്. ഫുട്ബോൾസ് യൂസ്ഡ് ഇൻ കോർണർ കിക്ക്സ് (ഇതിന് abbreviation ഇല്ല) എന്നപേരിൽ ബെക്കമിന്റേതായി ഒരു തിയറിതന്നെ ഇറങ്ങിയിട്ടുണ്ട്.

ഗ്രൂപ്പ് സ്റ്റേജുകളിൽ മൊറോക്കോ, ബെൽജിയം, ക്യാനഡ എന്നിവരുടെ ഭാഗ്യനക്ഷത്രങ്ങൾ 1986-ലും 2022-ലും ഒരുപോലെയായിരുന്നു എന്നത് കേവലം യാദൃച്ഛികത മാത്രമാണെന്ന് ഫുട്ബോൾ കാര്യമായി പിന്തുടരുന്ന, നാല്പത്തഞ്ചുവയസ്സു കഴിഞ്ഞ, ഏവർക്കും അറിയാം. (നാല്പത്തഞ്ച് കഴിയാത്തവരൊക്കെ എന്ത് ഫുട്ബോൾ പ്രേമികൾ?)

മഞ്ഞക്കാർഡ് ഖത്തറിൽ ഔട്ട് ഒഫ് സ്റ്റോക്ക് ആണെന്നത് പുതിയ വാർത്തയല്ല. എന്നാൽ മഞ്ഞക്കാർഡ് സംഭവം മറ്റൊരു ഒത്തുകളിയെ മൂടിവയ്ക്കാനായിരുന്നു എന്നതാണ് ചിലർ പറയുന്ന ന്യായം. പോർച്ചുഗൽ-മോറോക്കോ മത്സരം നിയന്ത്രിക്കാനായി ആദ്യം ഒരു ജർമ്മൻ റഫറിയായിരുന്നുവെന്നും പിന്നീട് ഫിഫ തന്ത്രപൂർവ്വം അത് അർജന്റീന റഫറിയെ ഏൽപ്പിച്ചു എന്നുമുള്ള വാദം വെറും ബാലിശമാണ്.

ഈ വാദങ്ങൾക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അതിനാൽ അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയമായ തെളിവ് ആദ്യമായി ഞാൻ അവതരിപ്പിക്കുകയാണ്.

സോക്രട്ടീസിനു മുമ്പ് 490-430 BC യിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫർ ആയ Zeno ആണ് താരം. 2022 മൂന്നിൽക്കണ്ട് അദ്ദേഹം താളിയോലയിൽ ഇങ്ങനെ കുറിച്ചു:
𝑇ℎ𝑎𝑡 𝑤ℎ𝑖𝑐ℎ 𝑖𝑠 𝑖𝑛 𝑙𝑜𝑐𝑜𝑚𝑜𝑡𝑖𝑜𝑛 𝑚𝑢𝑠𝑡 𝑎𝑟𝑟𝑖𝑣𝑒 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓-𝑤𝑎𝑦 𝑠𝑡𝑎𝑔𝑒 𝑏𝑒𝑓𝑜𝑟𝑒 𝑖𝑡 𝑎𝑟𝑟𝑖𝑣𝑒𝑠 𝑎𝑡 𝑡ℎ𝑒 𝑔𝑜𝑎𝑙.

എന്നുവച്ചാൽ പന്ത് ഗോളിൽ എത്തുന്നതിനുമുമ്പ് ഗോളിനും കാലിനും ഇടയിലുള്ള നേർ മദ്ധ്യമായ പാതി വഴിയിൽ എത്തണമെന്ന്! പിന്നീടുള്ളവർ ഇതിനെ 𝐷𝑖𝑐ℎ𝑜𝑡𝑜𝑚𝑦 𝑃𝑎𝑟𝑎𝑑𝑜𝑥 എന്നുവിളിച്ച് ആക്ഷേപിച്ചു.

കേട്ടാൽ ചിരി വരുമെങ്കിലും കാര്യം അത്ര നിസ്സാരമല്ല. ബോൾ പാതിവഴി എത്തുന്നതിനുമുമ്പ് കാലിനും പാതി വഴിയ്ക്കും മദ്ധ്യത്തുള്ള കാൽ വഴിയിൽ എത്തണമല്ലോ. അതിനു മുമ്പ് 1/8 ദൂരം പോണം. അതിനും മുമ്പ് 1/16 ദൂരം പോണം. അതായത്, പന്ത് ഗോളിലെത്തുന്നതിന് മുമ്പ് 1/2, 1/4, 1/8, 1/6, 1/32, ... ഇങ്ങനെ ചെറുതെങ്കിലും അനന്തമായി നീളുന്ന വഴികൾ താണ്ടണം. വീണ്ടും പറയുന്നു: താണ്ടാനുള്ളത്, ചെറുതെങ്കിലും അനന്തമായി (𝑖𝑛𝑓𝑖𝑛𝑖𝑡𝑒) നീളുന്ന വഴികളാണ്.

ഒരിക്കലുമവസാനിക്കാത്ത ഇത്തരമൊരു പണി അചേതന വസ്തുവായ വെറുമൊരു തോൽപ്പന്തിനെ ഏൽപ്പിക്കുന്നത്, ഇനി അത് ശക്തമായ തൊഴിയിലൂടെ ആണെങ്കിൽക്കൂടി, മാനുഷികമായ കാര്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ഇവിടെയാണ് അമാനുഷികതയുടെ പ്രസക്തി. ആ കാൽപ്പന്ത് തൊഴിക്കുന്നത് ആരാണ്? സാക്ഷാൽ മിശിഹ!

𝑄𝑢𝑜𝑑 𝐸𝑟𝑎𝑡 𝐷𝑒𝑚𝑜𝑛𝑠𝑡𝑟𝑎𝑛𝑑𝑢𝑚.

Labels:

Monday, November 01, 2021

കോലി നീർക്കോലിപോലെയായ്

(തലക്കെട്ടിന് കടപ്പാട് Haridas Mamgalappilly)

പാകിസ്ഥാൻ ഇനി എന്തെങ്കിലും ചെയ്യട്ടെ.
  • അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനോടു ജയിക്കും (ഒത്തുകളി എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട), ഇൻഡ്യയോടു തോൽക്കും — അഫ്ഗാനിസ്ഥാൻ 6 പോയിന്റ്.
  • ന്യൂസിലാൻഡ് സ്കോട്ലാൻഡിനോടും നമീബിയയോടും ജയിക്കും, അഫ്ഗാനിസ്ഥാടു തോൽക്കും (ഒത്തുകളി എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട) — ന്യൂസിലാൻഡ് 6 പോയിന്റ്.
  • ഇൻഡ്യ ഇനിയുള്ള എല്ലാ കളിയും ജയിക്കും (അഫ്ഗാനിസ്ഥാൻ, സ്കോട്ലാൻഡ്, നമീബിയ) (ആരേയും ഇൻഡ്യൻ ടീം കുറച്ചു കാണുന്നില്ല എന്ന് കോലി പറയും, കാര്യമാക്കണം) — ഇൻഡ്യ 6 പോയിന്റ്.
  • നമീബിയ, സ്കോട്ലാൻഡ് എന്നീ കളികളിലൂടെ ഇൻഡ്യ റൺ റേറ്റിൽ മുന്നിൽ വരും (ദുർബ്ബലടീമിനെതിരേ എന്തുമാവാം എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട). ഇൻഡ്യ സെമിയിൽ കടക്കും.
  • കോലി തന്റെ ആദ്യ T20 ഇന്റർനാഷണൽ സെഞ്ച്വറി നമീബിയയ്ക്കെതിരേ അടിക്കും. (ദുർബ്ബലടീമിനെതിരേ എന്തുമാവാം എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട).
  • അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡ് മത്സരഫലത്തിന്റെ ഉപകാരസ്മരണയ്ക്ക് BCCI ഈ രണ്ടു രാജ്യങ്ങളിലും ക്രിക്കറ്റ് വളർത്താൻ സഹായിക്കും. (എവിടെയോ എന്തോ ചീഞ്ഞു നാറുന്നു എന്ന് അസൂയാലുക്കൾ പറയും, കാര്യമാക്കേണ്ട).
ഒന്നും കാണാതെയൊന്നും BCCI ഈ ഫിക്സ്ചറിന് സമ്മതിക്കൂല, കേട്ടോ.

Labels:

Wednesday, May 26, 2021

ഫേയ്സ്ബുക്ക് പ്രതികരണങ്ങൾ

Clubhouse കൂടി വന്നതോടെ പുതിയ തലമുറയിൽപ്പെട്ട പഴയവർ പോലും ഫേയ്സ്ബുക്കിനെ ഏതാണ്ടുപേക്ഷിച്ച മട്ടാണല്ലോ. ഇനിയും ഫേയ്സ്ബുക്കിൽ ബാക്കിയുള്ളവർ എല്ലാരും കൂടി വിചാരിച്ചാൽ ഇവിടം അല്പമെങ്കിലും വർണ്ണാഭമാക്കി നിർത്താം. അതിന് ആദ്യപടിയായി ഒരു ചെറിയ ഫേയ്സ്ബുക്ക് ഉപയോഗ ഗൈഡ് പ്രസിദ്ധീകരിക്കുന്നു.

പാഠം 1: എങ്ങനെ പ്രതികരിക്കാം?

പോസ്റ്റുകൾ കാണുമ്പോൾ വെറുതേ 👍 കുത്താതെ പഠിച്ചിട്ട് പ്രതികരിക്കൂ സുഹൃത്തേ! നിങ്ങൾക്ക് വേണ്ടി ഇന്റർനെറ്റിൽ ആദ്യമായി ഇതാ പ്രതികരണ സൂചിക. ഇനി മുതൽ നിങ്ങളുടെ മനസ്സിലിരുപ്പ് അനുസരിച്ചുള്ള ഇമോജി ഉപയോഗിക്കാം.
  • പോസ്റ്റ്/ഫോട്ടോ കണ്ടു കേട്ടോ / തരക്കേടില്ല / ഇനിയും നന്നാക്കാം — 👍 (Like — Thumbs Up)
  • എനിക്ക് ഇതങ്ങ് ബോധിച്ചു / സുന്ദരാ / സുന്ദരീ / സ്നേഹം, പ്രേമം താങ്ങാൻ വയ്യല്ലോ എന്റെ ദേവീ / എന്റെ ഹൃദയം നിറഞ്ഞു — ❤️ (Love — Beating Heart)
  • ഏന്തൊരു കരുതലാണെനിക്ക് / എന്റെ പ്രാർത്ഥനയിൽ നീ / ശ്രദ്ധയോടെ നിന്നെയോർക്കുന്നു (COVID—19 special) — 🤗 (Hugging face holding a red love heart — not a standard Unicode emoji)
  • നിന്റെ ഒരു തമാശ! / ഹമ്മേ ചിരിച്ചു മരിച്ചു — 😂 (Haha — Laughing Face)
  • അവിശ്വസനീയം! / നീയിതെന്താണ് പറയുന്നത്! അസംഭവ്യം! — 😯 (Wow — Surprised Face)
  • അനുശോചിക്കുന്നു / എനിക്ക് വിഷമമുണ്ട് / നിന്റെ വിഷമത്തിൽ പങ്കുചേരുന്നു — 😢 (Sad — Crying Face)
  • എന്തൊരു *ര് / പന്നപ്പന്നികൾ / ഇടിച്ചു കൂമ്പു വാട്ടാനുള്ള ദേഷ്യം വരുന്നുണ്ട്, ഞാൻ കമ്പ്യൂട്ടറിൽ (ഫോണിൽ) ആയത് നിന്റെ ഭാഗ്യം — 😡 (Angry — Red / Angry / Pouting Face)
കാര്യവും കാരണവും നോക്കി പ്രതികരിച്ച് ഫേയ്സ്ബുക്കിനെ ബിസിനസിൽ നിന്നും പുറത്താകുന്നതിൽ നിന്ന് നമുക്ക് രക്ഷിക്കാം! ഒരു കൈ സഹായിക്കൂ.

(തുടരും)

PS: ഈ പോസ്റ്റിന്റെ പ്രതികരണങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതാണ്. (😂 Haha — Laughing Face)

Labels:

Monday, January 06, 2020

പരിഭാഷ

സാധുജനങ്ങൾക്കുവേണ്ടി പച്ചമലയാളത്തിൽ നടത്തുന്ന പൊതുജന സേവന വിജ്ഞാപനം:
ഏതേത് ആശയസംഹിതയ്ക്കു വേണ്ടി നിങ്ങൾ നിലകൊണ്ടാലും, ഏതേത് കാരണങ്ങളാൽ നിങ്ങൾ പോരാടിയാലും ഏതേത് ലക്ഷ്യം ഈ (സമര) മാർഗ്ഗത്തിലൂടെ നേടാൻ നിങ്ങൾ പ്രതീക്ഷിച്ചാലും ഹഠകാരവും വിധ്വംസനശീലവും ഒന്നിനും പ്രത്യുത്തരമല്ല എന്നറിയുക. തോക്കിൻകുഴലിൽ കൂടി മാത്രം സാദ്ധ്യമാവുന്ന വിപ്ലവം എന്ന ആശയം സിനിമയ്ക്ക് പറ്റിയതാണെങ്കിലും ജീവിതത്തിൽ വിപ്ലവമെന്നത് ഹിംസയുടേയും അരാജകത്വത്തിന്റേയും പര്യായമാവുന്നത് അഹിംസയിലൂടേയും നിസ്സഹകരണത്തിലൂടേയും സ്വാതന്ത്യം നേടിയ ഈ രാജ്യത്തിലെ ജനത എത്ര പരിതാപകരമായ അവസ്ഥയിലാണെന്നത് സൂചിപ്പിക്കുന്നു. അതുമാത്രമോ, ആളാധിപത്യ അന്തഃസത്തയുടെ അറുംകൊലയാണ് അറിവിന്റേയും അഭ്യസനത്തിന്റേയും ആവാസഭൂമികയിൽ ആവേശിക്കുന്നതും അവിടെ അല്പമായ ആദരവിൽ അദ്ധ്യേതാക്കൾക്കുമേൽ അക്രമം അഴിച്ചുവിടുന്നതും. ഇച്ചെയ്തി കുറ്റകരമായ അപരാധത്തിന്റെ അങ്ങേയറ്റമാണ് എന്നു മാത്രമല്ല കർക്ക‍ശമായ ശിക്ഷയർഹിക്കുന്നതുമാണ്. എന്നാലും നിങ്ങൾ ഓർക്കാൻ വേണ്ടി ഞാൻ വീണ്ടും പറയട്ടെ, കലാപം സംശ്രവണം ചെയ്യുന്ന ഏതു നിഷേധപ്രകടനവും തെറ്റുതന്നെയാണ്. ശാന്തമായി നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രവും, ഞാൻ നേരത്തേ പറഞ്ഞപോലെ... ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നില്ല. മറ്റാരു തോറ്റാലും ഹിന്ദ് ജയിക്കട്ടെ.

(ഒറിജിനൽ)

Labels:

Wednesday, July 24, 2019

മക്കൾ മാഹാത്മ്യം

മക്കൾ മാഹാത്മ്യം എന്ന പേരിൽ പുതിയൊരു സീരീസ് തുടങ്ങുന്നു. മക്കൾ ഉള്ളവർ നിർബന്ധമായും വായിക്കുക. നിങ്ങളുടേതല്ലാത്ത മക്കളപ്പറ്റിയുള്ള വർണ്ണനകൾ നിങ്ങൾക്ക് എത്രമാത്രം അസഹനീയമാണെന്ന് പെട്ടന്ന് ബോദ്ധ്യപ്പെടും.

മാഹാത്മ്യം ഒന്ന് -- ഗെസ്റ്റ് വൈഫൈ

മകൾ: അച്ഛാ, എനിക്കീ വീഡിയോ കാണാൻ പറ്റുന്നില്ല.
ഞാൻ: വൈഫൈ പ്രശ്നമായിരിക്കും. നോക്കട്ടെ.
ഞാൻ വൈഫൈ ഡിസ്കണക്ട് ചെയ്ത് വീട്ടിലെ ഗെസ്റ്റ് network-ൽ കണക്ട് ചെയ്യാൻ നോക്കുന്നു.
ഇതു കണ്ടുകൊണ്ടിരുന്ന മകൾ: Guest? I am not a guest. I live here. I don't want guest connection.

(മാഹാത്മ്യം എന്നൊക്കെപ്പറഞ്ഞെങ്കിലും ഇത്തരം ചളികൾ ആയിരിക്കും. സബ്സ്ക്രൈബ് ചെയ്ത് ആസ്വദിക്കുക. അഞ്ചുപൈസ ചെലവില്ലല്ലോ. )

Labels: ,

Friday, May 17, 2019

പൊടിക്കൈകൾ

ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നതു തടയാനുള്ള പൊടിക്കൈയാണ് ഇന്നത്തെ അടുക്കളക്കാഴ്ചയിൽ.

ഒരു സ്റ്റീൽ ടംബ്ലറിൽ ആറ് ഐസ് കഷണങ്ങൾ എടുക്കുക. അതിൽ 60 മില്ലി വോഡ്ക, 7.5 മില്ലി ഡ്രൈ വെർമൂത്, 5 മില്ലി ഒലീവ് ജ്യൂസ് എന്നിവ ചേർത്ത ശേഷം ഒരു ഗ്ലാസ്കോലുകൊണ്ട് ചേരുവകൾ ഇളക്കുക (കുലുക്കരുത്!). എന്നിട്ട് ആ ദ്രാവകക്കൂട്ട് ഐസ് ഒഴിവാക്കി അരിച്ച് വാവട്ടം കൂടിയ ഒരു ഗ്ലാസിലേയ്ക്കു പകരുക. അതിലേയ്ക്ക് മൂന്ന് ഒലീവു കഷണങ്ങൾ ഒരു ചെറുകമ്പിൽ കുത്തി ഇറക്കിവയ്ക്കുക.

ഉള്ളി അരിയാൻ തുടങ്ങുന്നതിനു മുമ്പ് ഈ കൂട്ടിൽ നിന്നും ഒരു സിപ്പ് പതുക്കെ നുണയുക. പിന്നെ കണ്ണു നിറയുന്നു എന്നു തോന്നുമ്പോഴൊക്കെ ഈ ദ്രാവകക്കൂട്ട് നുണഞ്ഞുകൊണ്ടേയിരിക്കുക. ഗ്ലാസ് കാലിയായാലും ഉള്ളി അരിഞ്ഞുതീരുന്നില്ലെങ്കിൽ വീണ്ടും കൂട്ടുണ്ടാക്കി വച്ച ശേഷം മാത്രമേ ഉള്ളി അരിയൽ തുടരാവൂ.

മൂർച്ചകുറഞ്ഞ കത്തിയാണ് ഈ പൊടിക്കൈയ്ക്കൊപ്പം ഉപയോഗിക്കേണ്ടത്.

Labels:

Thursday, April 13, 2017

വിഷു സമാഗതം (വൃത്തത്തിൽ)

(ജി. സുധാകരന്റെ “വിഷു സമാഗതം” എന്ന ‘കവിത’യെ വൃത്തത്തിനുള്ളിലാക്കാനുള്ള ശ്രമമാണ്. ഒറിജിനലിനെപ്പോലെതന്നെ, ഈ ശ്രമത്തിലെ പലവരികൾക്കും അർത്ഥം, അലങ്കാരം, കാവ്യഭംഗി, ആദിയായ യാതൊരു ഗുണവുമില്ല. ആകെയുള്ളത്, ഒറിജിനൽ കൃതിയിലെ, പരസ്പരബന്ധമോ ഭാഷാമേന്മയോ ഇല്ലാത്ത വാക്കുകളേയും വരികളേയും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ട് സുഖാവഹം എന്ന വൃത്തത്തിൽ ആക്കിയിട്ടുണ്ട് എന്നതു മാത്രമാണ്. അതിനാൽ തന്നെ, ഈ പോസ്റ്റിന് വെറും അക്കാഡമിക് പ്രാധാന്യമേയുള്ളൂ.)



വിഷു മനോഹരം വിഷു സകാംക്ഷിതം
വിഷു സുമോഹനം വിഷു മഹോത്സവം!
അതിപുരാതനം മഹിമവാഹിയാം
നിറമതല്ലിയീ, മധുരമഞ്ജിമ!

ഇരുൾ നിറഞ്ഞൊരാ ഭുവന ജീവിതം
പുനർജനിക്കുവാൻ വിഷുസമാഗതം
കദനമാർന്നൊരീ കടലിനുള്ളിലായ്
മമതുരുത്തു നീ വിഷു മനോഹരി!

കരുണയാർന്നൊരീ മഹിതമഞ്ഞയെ
പുണരുവാൻ വരും നവവസന്തമേ!
ഹൃദയതട്ടകം നിറയെയാശയാൽ
തിരികൊളുത്തി ഞാൻ പതിയെ കൂപ്പിടാം!

കുളിരകന്നിടും കരുണമാറിടും
ഹൃദയരാഗമാം കണികയില്ലതാം
നനവുതൊട്ടിടാതുഴറിടുന്നിടും
മനുജ ജീവിതം കിടുകിടുങ്ങവേ

കടിമുറുക്കിടും കടുവതന്നിറം*
ഹൃദയഹാരിയായിരഗണിക്കുവോ?

ഇവിടെ ചന്തമായ് ലഹരിപൂത്തിടും
വിഷു വസന്തമാം നിരകൾ കാണവേ
സകല ഹൃത്തിലും വിതറുകില്ലയോ
പ്രമദമായിടും തരളവീചികൾ

ദിവസവും സദാ മുറുകെ കെട്ടിയ
ദുരിതപാശവും പതിയെമാറ്റുവാൻ
പ്രദവവീഥിമേൽ വഴിയെ നമ്മുടെ
വ്യസനമൊക്കെയും ശുഭദമായിടും!

*കടിച്ചു കീറുന്ന കടുവതൻ നിറം എന്നാണ് കവിവാക്യം. ഇതും ഇതിനടുത്തതും ചേർന്ന വരികളാണ് ഈ കവിതയുടെ ഹൈലൈറ്റ്.

Labels: , ,

Friday, April 01, 2011

ബട്ടർഫിംഗേഴ്സ്

ഇന്ത്യാ-പാകിസ്താൻ ക്രിക്കറ്റ് ലോകകപ്പു്‌ സെമി-ഫൈനൽ മത്സരത്തിൽ മൂന്നാം തവണയും സചിന്റെ ക്യാച്ച് നിലത്തിട്ടപ്പോൾ കമന്റേറ്ററായ റമീസ് രാജ നിരാശയോടെയാണെങ്കിലും സാഹചര്യത്തിന്റെ ലാഘവം വിടാതെ സഹകമന്റേറ്ററായ മഞ്ജ്‍രേക്കറോടു ചോദിക്കുന്നു:

"ഇദ്ദേഹം ഇന്നെന്താണാവോ പ്രാതലിനു്‌ കഴിച്ചതു്‌!"

ഇന്നു്‌ കണികണ്ടതാരെയെന്നൊക്കെ ചോദിക്കുന്നതുപോലെയുള്ള ചോദ്യത്തിനു്‌ തമാശയെന്തെന്നു കെട്ടുകേൾവിപോലുമില്ലാത്ത മഞ്ജ്‍രേക്കറുടെ മറുപടി:

"യോഗർട്ട് ആവാനാണു സാദ്ധ്യത. ഇന്ത്യൻ കളിക്കാർ കളിക്കുമുമ്പു്‌ യോഗർട്ട് കഴിക്കുക പതിവാണു്‌."

ഇത്രയും പറഞ്ഞിട്ടും മതിവരാതെ കളിക്കാരുടെ ആഹാരശീലാദികളെപ്പറ്റി വർണ്ണിക്കാനൊരുമ്പെട്ടിരുന്ന മഞ്ജ്‍രേക്കറെ ദയനീയമായി നോക്കിയിട്ടു്‌ റമീസിന്റെ അവസാനശ്രമം:

"പാകിസ്താൻ കളിക്കാർ ഇന്നു്‌ ബട്ടർ കഴിച്ചിരിക്കാനാണു സാദ്ധ്യത."

ഇതു പറഞ്ഞശേഷം അദ്ദേഹം ഒന്നു നിറുത്തി. മഞ്ജ്‍രേക്കറിൽ നിന്നും ഒരു പുഞ്ചിരിപോലും പ്രതീക്ഷിക്കേണ്ടന്നു മനസ്സിലാക്കിയ റമീസിന്റെ അന്തിമവിലാപം:

"ബട്ടർ കഴിച്ചവർ... അതാവണം അവർക്കു്‌ ബട്ടർഫിംഗേഴ്സ്..."

(വായനക്കാർക്കിടയിലെ മഞ്ജ്‍രേക്കർമാർക്കുവേണ്ടി: ബട്ടർഫിംഗേഴ്സ് ഉള്ള കളിക്കാർ എന്നാൽ വിരലുക്കൾക്കുറപ്പില്ലാത്തവർ, എളുപ്പം ക്യാച്ചു വിടുന്നവർ എന്നു സാരം.)

Labels:

Friday, January 28, 2011

മൂന്ന് മിനിറ്റ്

പകലന്തിയോളം പണിയെടുത്തു്‌ ഏഴെട്ടു മണിയാവുമ്പോൾ വീടുപറ്റുന്ന നേരത്താണു്‌ സകലമാന റ്റെലിമാർക്കറ്റർമാർക്കും നമ്മോടു്‌ സംസാരിക്കാൻ പൂതിയുണ്ടാവുന്നതു്‌.

പണ്ടൊക്കെ, എന്നു വച്ചാൽ അച്ചുവിനു്‌ പറഞ്ഞാൽ മനസ്സിലാവാതിരുന്ന പ്രായത്തിൽ, ഇത്തരം കോളുകളാണെങ്കിൽ, ഫോണെടുത്തു്‌ വായിൽത്തോന്നുന്ന വികടത്തരം പുലമ്പാറുണ്ടായിരുന്നു. തന്തയും തള്ളയും ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കാൻ അവസരം പാർത്തുനടക്കുകയാണു്‌ അച്ചു എന്നതിനാൽ അധികം ക്രീയേറ്റീവ് ആവാൻ ഇക്കാലത്തു്‌ അവസരം ലഭിക്കാറില്ല.

അങ്ങനെയിരിക്കെ, അച്ചുവും അവന്റെ അമ്മയും സ്ഥലത്തില്ലാതിരുന്ന ഒരു വൈകുന്നേരം അല്പനേരം റ്റീവി കണ്ടിരിക്കാമെന്നു വിചാരിക്കേ, അതാ വരുന്നു, ഖസ്റ്റമേഴ്സിനു്‌ കസ്റ്റമേഴ്സിനു്‌ പുതിയ സർവീസുകളുമായി യു. എസ്. ബാങ്കിന്റെ ഫോൺ വിളി.

"ഹൗ ആർ യു ഡൂയിംഗ് സർ?"

ഒന്നാലോചിച്ചിട്ടു്‌ ഞാൻ പറഞ്ഞു, "വെൽ, ഖൺസിഡറിംഗ് കൺസിഡറിംഗ് ദ സർകംസ്റ്റാൻസസ്, ഐ ഥിങ്ക് തിങ്ക് ഐ ആം ഡൂയിംഗ് പ്രെറ്റി ഓകെ, ഹിയർ!"

മറുവശത്തു നിന്നും കഥക്കൂട്ടിന്റെ കെട്ടഴിച്ചു തുടങ്ങവേ, ഞാൻ ഇടയ്ക്കു കയറിപ്പറഞ്ഞു: "ബട്ട് ഐ ഹഫ് റ്റു റ്റെൽ യു ദാറ്റ് ദിസ് ഈസ് നോട്ട് എ ഗുഡ് റ്റൈം റ്റു റ്റോക്!"

"ഓ, ഐ ആം സോറി ഇഫ് യു വെയർ ഇൻ ദ മിഡിൽ ഓഫ് സംഥിങ് സംതിങ്!" റ്റെലിമാർക്കറ്റർ ക്ഷമചോദിക്കുന്നതായി നടിച്ചു.

"യെസ്, ഐ ആം ഇൻ ദ മിഡിൽ ഓഫ് ഹാവിങ് സെക്സ് വിത് മൈ വൈഫ്..." ഞാൻ സ്വരപ്പതർച്ചയില്ലാതെ പറഞ്ഞൊപ്പിച്ചു.

"സർ, വെൽ, ഐ വിൽ കോൾ ബാക് ഇൻ ത്രീ മിനിറ്റ്സ്, ദെൻ?"

അദ്ദേഹത്തിന്റെ മറുപടിയുടെ ഗൂഢാർത്ഥങ്ങൾ മനസ്സിലാക്കിയെടുക്കുമ്പോൾ വളരെ വൈകിപ്പോയി. അപ്പോഴേയ്ക്കും ഡിസ്ഖണക്റ്റ് ഡിസ്കണക്റ്റ് റ്റോൺ പുറപ്പെടുവിച്ചു്‌ ഫോൺ എന്റെ ദുഃഖാചരണത്തിൽ പങ്കുചേർന്നിരുന്നു.

Labels: ,

Saturday, April 03, 2010

ഇൻ‍വിറ്റേയ്ഷൻ

(ഔട്‍ലുക്ക് മുതലായ കലണ്ടറിംഗ് ഉപാധികൾ ഉപയോഗിച്ചു് മീറ്റിംഗ് സംഘടിപ്പിച്ചിട്ടില്ലാത്തവർക്കു് ഈ പോസ്റ്റിലെ തമാശ മനസ്സിലാവണമെന്നില്ല.)

ജോലിയിൽ പ്രവേശിച്ച പുത്തൻ പ്രവാസിയെ (ഭാരതീയനല്ല) ഭരിക്കാൻ മുതലാളി ഏർപ്പെടുത്തിയതു് ഈയുള്ളവനെ. എന്‍റെ ഭരണനയമനുസരിച്ചു് (അനുഭവമനുസരിച്ചും) ആഴ്ചയിലൊരിക്കൽ മിണ്ടിയും പറഞ്ഞുമിരുന്നില്ലെങ്കിൽ പുതിയ ജോലിക്കാർ പണിയെടുക്കില്ല. ‘ഞാനിവിടെ പുതിയതല്ലേ, എനിക്കൊന്നുമറിഞ്ഞുകൂടേ!’ എന്നമട്ടിലിരിക്കും. പുത്തനച്ചി പുരപ്പുറം തൂത്തു വൃത്തിയാക്കിയതൊക്കെ പണ്ടു് കേരളക്കരയിൽ മാത്രം.

അങ്ങനെ, നാട്ടുനടപ്പുപോലെ, ഞാൻ അദ്ദേഹത്തിനു് മൂന്നുവരി മെയിലയച്ചു:
I want to chat with you once a week regarding your ramp up, prep work, schedules etc. Can you schedule ½ hour recurring meeting with me? My calendar is up-to-date.

ഉടൻ മറുപടിയെത്തി:
You can schedule it anytime. But if I have to decide it, it will be good at 2pm – 6pm, on Mondays and Tuesdays.

“If I have to decide it?” അങ്ങനെ ഒരു ഓപ്ഷൻ തന്നതായി ഞാൻ ഓര്‍ക്കുന്നില്ലല്ലോ! എന്നുമാത്രമോ, നിന്നോടു് schedule ചെയ്യാൻ പറയുമ്പോൾ നീ എന്നോടു് schedule ചെയ്യാൻ പറയുന്നോ. അത്രയ്ക്കു പോലും മൂടനങ്ങാൻ മടിയായിത്തുടങ്ങിയോ? എന്നാൽ നീ തന്നെ schedule ചെയ്താൽ മതി. എന്നോടാണു് കളി! ഞാൻ തിരിച്ചെഴുതി:
Monday 2 PM works for me. Please send me an invite.

നിമിഷനേരത്തിനകം മറുകുറിവന്നു:
I would like to invite you to the recurring meetings on all Mondays at 2 PM. Please come. Thank you.

കൂട്ടത്തിൽ പറയട്ടെ, we are hiring. As you see, we don’t set unreasonable expectations on our new-hires!

Labels:

Thursday, April 01, 2010

കണ്ടുപിടുത്തം

(മുൻ‍കൂർ ജാമ്യം: വളരെക്കാലത്തിനു ശേഷമുള്ള ശ്രമമാണു്.)

ഹൊ, ഭയങ്കരം. ഈ ബുദ്ധി എനിക്കു് തോന്നിയില്ലല്ലോ!

സ്ഥിതിചെയ്യുന്നതു് ഇറ്റലിയിലാണെങ്കിലും തനി അമേരിക്കൻ വിധേയത്വം വച്ചുപുലർത്തിവരുന്ന റോമിലെ ജോൺ കോബോൾട് യൂണിവേഴ്സിറ്റിയിലെ ഹോറോളജി ഡിപാര്‍ട്മെന്‍റിലെ ശാസ്ത്രജ്ഞന്മാർ അത്ഭുതകരമായ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നു. (നമ്മൾ സാധാരണക്കാർ വിചാരിക്കുന്ന സാധനമല്ല ഹോറോളജി. അതുകൊണ്ടു് ബഹുമാന്യ വായനക്കാരുടെ ഊഹം മുഴുവൻ ഊഹമായിമാത്രം അവശേഷിക്കട്ടെ.)

കണ്ടുപിടുത്തം എന്താണെന്നോ? സമയമറിയാൻ ഉപയോഗിക്കുന്ന ക്ലോക്കുകളില്ലേ? അതിനു് 24 മണിക്കൂറാണല്ലോ അലോട്ട് ചെയ്തിരിക്കുന്നതു്? എന്നാൽ 34-ഓളം ചിമ്പാൻസികളിൽ ഹോറോളജി ഡിപാര്‍ട്മെന്‍റ് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ 24 മണിക്കൂർ എന്നത് 36 ആയാലും യാതൊരു കുഴപ്പവുമില്ല എന്നു് ആധികാരികമായി തെളിയിച്ചിരിക്കുന്നു. ഡോ. റിച്ചാർഡ് പൊട്ടന്‍റെ നേതൃത്വത്തിലാണു് പതിനാറു വർഷം നീണ്ടുനിന്ന ഈ പരീക്ഷണം നടന്നതു്.

റോമിന്‍റെ പുറമ്പോക്കിലുള്ള വില്ല അൽബനിയിലുള്ള തന്‍റെ വില്ലയിൽ വച്ചു് ഡോ. പൊട്ടൻ ഈ പുതിയ ക്ലോക്ക് ലോകത്തിനു സമർപ്പിച്ചു.



ഇതേത്തുടർന്നു് റോമിൽ എല്ലാവരും വീണ നിർത്തി മറ്റു വാദ്യോപകരണങ്ങൾ വായിച്ചുതുടങ്ങി എന്നാണു് റിപ്പോർട്ട്. അത്രയും നല്ലതു്.

Labels: ,

Wednesday, October 22, 2008

ഫോട്ടോഗ്രാഫിക് ഓര്‍മ്മ

കുറേക്കാലം നാട്ടില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ക്കു് നാട്ടിലെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയുടെ അസുഖം ഉണ്ടാകുന്നതു് സാധാരണയാണല്ലോ. ബൈക്കോടിക്കണം, കേയെസ്സാര്‍റ്റീസീ ബസ്സില്‍ യാത്ര ചെയ്യണം, രവിയണ്ണന്‍റെ കടയില്‍ തയ്ച്ചെടുത്ത ഉടുപ്പിടണം, കുട്ടനാശാനെക്കൊണ്ടു് മുടിവെട്ടിപ്പിക്കണം, പാടത്തെ ചെളിയില്‍ ചവുട്ടി നടക്കണം, പണ്ടു തെക്കുവടക്കു നടക്കുമ്പോള്‍ മൈന്‍ഡു ചെയ്യാതിരുന്ന ഹിന്ദിറ്റീച്ചറെക്കാണുമ്പോള്‍ താണുവണങ്ങി ബഹുമാനിക്കണം, പഠിച്ച പ്രൈമറി സ്കൂളിന്‍റെ മുറ്റത്തു ചെന്നു നിന്നിട്ടു്, ‘ഇവിടെയായിരുന്നു തുടക്കം’എന്നതിശയിക്കണം തുടങ്ങിയ സാദാ ആഗ്രഹങ്ങള്‍ക്കുപരി മറ്റൊരു അത്യാഗ്രഹം കൂടി മനസ്സില്‍ വച്ചാണു് ഏകദേശം ഒമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പു് ഞാന്‍ തിരുവനന്തപുരത്തു് പറന്നിറങ്ങിയതു്.

അമേരിക്കയില്‍ വന്ന ആദ്യകാലത്തു് ഏതൊരു കെട്ടിടം കണ്ടാലും അതിനുമുന്നില്‍ ഞെളിഞ്ഞു നിന്നു പടമെടുക്കുക എന്നതു് മറ്റുപലരേയും പോലെ എന്‍റേയും ബലഹീനതകളില്‍ ഒന്നായിരുന്നു. നാട്ടിലുള്ളവര്‍ക്കുകൂടി പരിചിതമായ സ്ഥലമോ സ്ഥാപനമോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. വേള്‍ഡ് റ്റ്രേഡ് സെന്‍റര്‍, വൈറ്റ് ഹൌസ്, നയാഗ്രാ വെള്ളച്ചാട്ടം എന്നിവയുടെയൊക്കെ അറ്റത്തു ചെന്നു നിന്നു് പടം പിടിച്ചു് പടം പിടിച്ചാണു് ആരംഭിച്ചതെങ്കിലും അതൊരു ജ്വരമായി മാറുമെന്നു കരുതിയിരുന്നില്ല. എഡിസന്‍, ഗ്രഹാം ബെല്‍ എന്നിവരുടെ പരീക്ഷണശാലകളിലൂടെ, അറ്റ്ലാന്‍റിക് സിറ്റിയിലെ റ്റാജ്മഹല്‍ കസീനോയിലൂടെ, ഹാര്‍വേഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളിലെത്തിയപ്പോഴാണു് ഐഡിയ ഉദിക്കുന്നതു്. അഥവാ, അത്രയും താമസിച്ചേ ഐഡിയ ഉദിച്ചുള്ളൂ: എന്തുകൊണ്ടു് കേരള യൂണിവേഴിസ്റ്റി കെട്ടിടത്തിനു മുന്നില്‍ നില്‍ക്കുന്ന പടം ആയിക്കൂട?

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ നിറയുന്ന കലാലയ തിരുമുറ്റങ്ങളില്‍ തിരുച്ചുപോയി അവിടെ നിന്നു് ഫോട്ടോ എടുക്കണം എന്നു് ഓയെന്‍‍വിക്ക് തോന്നിയ അതേ മോഹം തന്നെയാണു് എനിക്കുമുണ്ടായിരുന്നതു്. പല രൂപത്തില്‍, പല ഭാവത്തില്‍. ഒരു കാല്‍ മടക്കി തൂണില്‍ ചാരി നിന്നു് അകലേയ്ക്കു നോക്കുന്ന പോസ്, കൈവരിയില്‍ കയറിയിരുന്നു വിദൂരതയില്‍ കണ്ണുനട്ടു് ചിന്തിക്കുന്ന പോസ്, നീണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്കു ക്യാമറയ്ക്കു പുറം തിരിഞ്ഞു് നടക്കുന്ന പോസ്, രാജാരവിവര്‍മ്മ ബോയ്സ് ഹൈസ്കൂള്‍ എന്നും മാര്‍ ഈവാനിയോസ് കോളജ് എന്നും എഴുതിവച്ചിരിക്കുന്നതു കൂടി ഫ്രെയിമില്‍ വരത്തക്ക വിധത്തിലുള്ള പോസ്...

നാട്ടിലുണ്ടായിരുന്ന കാലത്തൊന്നും തോന്നാതിരുന്ന ആഗ്രഹമാണിതു്. ഫീസടയ്ക്കാനും, അടച്ച ഫീസിലെ തെറ്റു തിരുത്താനും, ഹോള്‍റ്റിക്കറ്റു വാങ്ങാനും, ഡിഗ്രി സേര്‍ട്ടിഫിക്കറ്റിന്‍റെ ഡ്യൂപ്ലിക്യേറ്റും റ്റ്രിപ്ലിക്യേറ്റും സംഘടിപ്പിക്കാനും, വെറുതേ ചെന്നിരിക്കാനും, തുടങ്ങി എത്രയോ തവണ പോയിട്ടും ഇന്നേ വരെ യൂണിവേഴ്സിറ്റിയുടെ ഫോട്ടോ എടുത്തിട്ടില്ല. ഇനി പടമെടുക്കണമെന്നു തോന്നിയിരുന്നെങ്കില്‍ത്തന്നെ, കയ്യില്‍ ക്യാമറയില്ലായിരുന്നു. ആയുധം കയ്യിലില്ലാത്തോന്‍, അങ്കക്കളത്തിലാണെങ്കിലും, അടരാടുന്നതെങ്ങനെ?

ഒരു ഞായറായാഴ്ച വൈകുന്നേരം ഒരുങ്ങിക്കെട്ടി കേരള യൂണിവേഴ്സിറ്റിയുടെ പാളയം ക്യാമ്പനിനു മുന്നില്‍ ചെന്നിറങ്ങി. തിരക്കില്ലാതെ സൌകര്യപ്രദമായി പടമെടുക്കാനാണു് ഞായറായാഴ്ച തെരഞ്ഞെടുത്തതു്. സന്ധ്യമയങ്ങും നേരം. നഗരച്ചന്ത, പക്ഷേ, പിരിയാറായിട്ടില്ല. ഗേയ്റ്റ് കടന്നു് ഇടതു വശത്തേയ്ക്കു് മാറി നിന്നു്, അന്തിവെയിലില്‍ കുളിച്ചു നില്‍ക്കുന്ന യൂണിവേഴ്സിറ്റി കെട്ടിടത്തിന്‍റെ പൌഢഭംഗി ക്യാമറയിലേയ്ക്കു് ആവാഹിച്ചു തുടങ്ങിയതും ഒരു മൊരടന്‍ അലര്‍ച്ച കാതുകളില്‍ വന്നു പതിച്ചു:

“ടേയ്... നിര്‍ത്തടേയ്‌!”

എന്നോടായിരിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ല. വ്യൂഫൈന്‍ഡറിലൂടെ നോക്കിയുറപ്പിച്ചു് ആവശ്യമുള്ള ഭാഗങ്ങളെല്ലാം പടത്തില്‍ വരുമെന്നുറപ്പാക്കി ക്ലിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാരെങ്കിലും ‘എടേ പോടേ’ വിളിക്കു വിളികേള്‍ക്കുമോ?

“ടേയ്... നെനക്കു് കേക്കാന്‍ വയ്യേടേയ്? ഇവ്ട ഫോട്ടോ എടുത്തൂടന്നു് എഴ്ത്യേക്കണതു് നെനക്കു് കണ്ടൂടേടേയ്? ടേയ്, ടേയ്, ടേയ്!”

ഞാന്‍ തിരിഞ്ഞു നോക്കി. അതാ, യൂണിവേഴ്സിറ്റി മുറ്റത്തൊരു സെക്യൂരിറ്റി ഗാര്‍ഡ്.

“എന്താ, എന്താ ഞാന്‍ പടമെടുത്താലു്” എന്നു് നാഗവല്ലി സ്റ്റൈലില്‍ ചോദിക്കാനൊരുങ്ങിയതാണു്. എന്നാല്‍ ആവേശം അടക്കി, ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു: “അതൊക്കെ ഓരോ അനാവശ്യ നിയന്ത്രണങ്ങളല്ലേ? ഒരു ഫോട്ടോ എടുത്തെന്നു വച്ചു് എന്താവാനാ?”
“എന്തായാലും ഇവിടെ പടമെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.” സെക്യൂരിറ്റി ഗാര്‍ഡ് വിട്ടുതരുന്നില്ല.
“ചേട്ടന്‍ ഇങ്ങനെ ചൂടായാലോ? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലല്ലോ.” ഞാന്‍ സോപ്പിടലിന്‍റെ വഴിയിലായി.
“ചേട്ടനാ? നെനക്കൊക്കെ തോന്നുമ്പം തരാതരം പോലെ വിളിക്കാനൊരു പേരാണല്ലു് ചേട്ടാന്നു്. ഒന്നു് പോടാ വെറുതെ.”

അതു ന്യായം. അദ്ദേഹത്തിനു് കുറഞ്ഞതു് ഒരു അമ്പതു വയസ്സു തോന്നിക്കും. അമ്പതുകാരനെ ചേട്ടാന്നു വിളിക്കുന്നതു് ഫീല്‍ ചെയ്യത്തക്ക വിധമുള്ള അപരാധമാണു് എന്നു ഞാന്‍ മനസ്സിലാക്കി.

ഏതായാലും ഇനി അധികം നിന്നാല്‍ പന്തികേടാവുമെന്നു മനസ്സിലായി. പതിയെ മുങ്ങുകതന്നെ. അതിനിടയില്‍ ‘ഗാര്‍ഡ് ചേട്ടന്‍റെ’ ഒരു സഹായി കൂടി എത്തിച്ചേര്‍ന്നു. ചേട്ടന്‍ സഹായിയോടു് കാര്യങ്ങളുടെ കിടപ്പു് ധരിപ്പിച്ചു. സഹായി എന്നോടു വന്നു പറഞ്ഞു:

“നിങ്ങള്‍ ഗേറ്റിനു പൊറത്തു പോണം. ഞങ്ങക്കു് വേറേ പണീണ്ടു്.”

പിന്നൊന്നും ആലോചിച്ചില്ല. ഞാന്‍ തിരിച്ചു് ഒരു നടത്തമല്ലായിരുന്നോ! നാളിതുവരെ ആള്‍ക്കാര്‍ കൈവയ്ക്കാത്ത തങ്കപ്പെട്ട ശരീരമാണു്. ഒരു പടത്തിനു വേണ്ടി എന്തിനു ആ റെക്കോഡ് തിരുത്തണം? പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നു് പടം പിടിക്കണമെന്ന മോഹം തല്ക്കാലം ഉപേക്ഷിച്ചു തടികേടാക്കാതെ മടങ്ങുകതന്നെ.

ഈ സംഭവത്തിനു ശേഷം, കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കണ്ട ഒരു ഈ-മെയില്‍ അഡ്രസ്സിലേയ്ക്കു് ഞാനൊരു കത്തെഴുതി. പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നും പടമെടുക്കണമെന്നതു് ഏതൊരു വിദ്യാര്‍ത്ഥിയുടേയും ആഗ്രഹമാണെന്നും അതിനാല്‍ കെട്ടിടങ്ങളുടെ പടമെടുക്കരുതു് എന്ന നിര്‍ദ്ദേശം പിന്‍‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്തു്. കത്തിനു യഥാസമയം മറുപടി വന്നു. തല്ക്കാലം നിര്‍ദ്ദേശം പിന്‍‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ ഫോട്ടോ ലഭ്യമാക്കാന്‍ ഉടന്‍ നടപടി എടുക്കുന്നുണ്ടു് എന്നു കാണിച്ചുമായിരുന്നു മറുപടി.

ചില ചില്ലറ തിരക്കുകളില്‍ കുടുങ്ങിപ്പോയതിനാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ നാളിന്നേവരെ ഈ സംഭവം ഫോളോ-അപ് ചെയ്യാന്‍ സാധിച്ചില്ല. (സോറി!) കേരള യൂണിവേഴ്സിറ്റി തന്ന ഉറപ്പു് പാലിച്ചിട്ടുണ്ടു് എന്നു് നിങ്ങളെ അറിയിക്കാന്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കു് അതിയായ സന്തോഷമുണ്ടു്. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍, ഫോട്ടോ ഗ്യാലറിയാണു് മറ്റെന്തിനേക്കാളും മുന്നേ ഇപ്പോള്‍ നമ്മുടെ കണ്ണില്‍ പെടുന്നതു്.


(ഫോട്ടോ: കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹോം പേയ്ജ്. കടപ്പാടു്: കേരള യൂണിവേഴ്സിറ്റി)

യൂണിവേഴ്സിറ്റി ഡിപാര്‍ട്മെന്‍റുകളുടെ ഹൈ-റെസല്യൂഷന്‍ പടം എന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നം സാദ്ധ്യമാക്കിയ കേരള യൂണിവേഴ്സിറ്റിയെ എത്ര അഭിനന്ദിച്ചാലാണു് മതിയാവുക? പടങ്ങളെടുക്കാന്‍ ശ്രമിച്ചു് ജീവനും കൊണ്ടോടിയിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ മാത്രമല്ല, വിദ്യാലയ കെട്ടിടങ്ങളുടെ പടങ്ങളില്‍ താല്പര്യമുള്ള വരുംതലമുറയും കേരള യൂണിവേഴ്സിറ്റിയോടു് എന്നെന്നും കടപ്പെട്ടിരിക്കും. ഈ പടങ്ങള്‍ യഥേഷ്ടം ഡൌണ്‍ലോഡു ചെയ്യാന്‍ അനുവദിക്കുവഴി, കേരള യൂണിവേഴ്സിറ്റി തങ്ങളുടെ വിശാലമനസ്കതയും ഓപണ്‍ സോഴ്സിനോടുള്ള അനുഭാവവും തെളിയിച്ചു കഴിഞ്ഞു. വിദൂരദേശങ്ങളിലിരുന്നുകൊണ്ടു് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോന്‍റന്‍സ് വഴി പഠിച്ചവര്‍ക്കു്, അവര്‍ ഒരിക്കല്‍ പോലും തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും, ഈ ഫോട്ടോകള്‍ ഡിജിറ്റലി മാറ്റി താന്താങ്ങളുടെ ഡിപാര്‍ട്മെന്‍റിന്‍റെ മുന്നിലും വരാന്തയിലും മറ്റും നില്‍ക്കുന്ന പടമുണ്ടാക്കുക എന്നതു് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. ഈ മാറ്റത്തിനു വഴിയൊരുക്കുക വഴി ഒമ്പതു കൊല്ലങ്ങള്‍ കൊണ്ടു് കേരളത്തിലെ മറ്റേതു സ്വയംഭരണ സ്ഥാപനത്തേക്കാളും അഭിമാനാര്‍ഹമായ നേട്ടമാണു് കേരള യൂണിവേഴ്സിറ്റിയ്ക്കുണ്ടായിരിക്കുന്നതു് എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാം തുടങ്ങി വച്ചതു് ഈയുള്ളവന്‍റെ ഫോട്ടോഗ്രഫി ശ്രമമാണെന്നതു് ഈ മുന്നേറ്റത്തിനു് രത്നശോഭയേകുന്നു.

വരും കാലങ്ങളിലും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു് സമൂലപരിവര്‍ത്തനങ്ങള്‍ക്കു് നാന്ദികുറിച്ചേക്കാവുന്ന, ചെറുതെങ്കിലും പ്രാധാന്യമേറിയ ഇത്തരം ഇടപെടലുകള്‍ നടത്താനുള്ള എന്‍റെ സന്നദ്ധതയ്ക്കുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടു് ഈ കുറിപ്പു് അവസാനിപ്പിക്കുന്നു.

(എന്‍. ബി. കുമാറിന്‍റെ യൂണിവേഴ്സിറ്റി കോളേജ് എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരനുഭവം.)

Labels: ,

Friday, September 12, 2008

വിജയരഹസ്യം

വെള്ളിയാഴ്ച രാവിലെ ഓഫീസിലിരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ഫോണ്‍: “ഇന്നു് വൈകുന്നേരം അവിടെ കൂടാം!”
“അതിനെന്താ, അങ്ങനെയാവാം,” കൂടുതലാലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു.
“വല്ലതും കഴിക്കാന്‍ കാണുമോ?” അദ്ദേഹത്തിനു് ആശങ്ക.
“എന്താ വേണ്ടതു്? അല്പസൊല്പം വീട്ടില്‍ കാണും. തികഞ്ഞില്ലെങ്കില്‍ വാങ്ങിയാല്‍ പോരേ? വേണ്ടതെന്താണെന്നു പറ, ഞാന്‍ വാങ്ങിവച്ചേക്കാം!”
“അതല്ല, ഭക്ഷണമുണ്ടാവുമോ എന്നാണു് ചോദിക്കുന്നതു്.”
“ഓ! അതു് ഭാര്യയോടു ചോദിക്കട്ടെ!”

ഭാര്യയുടെ അനുവാദം ചോദിക്കാതെ ഉത്തരവാദിത്തങ്ങളും പൊല്ലാപ്പുകളും വലിച്ചു് തലയില്‍ വച്ചിട്ടു് കുടുംബകലഹമില്ലാതെ എങ്ങനെ രക്ഷപ്പെടുന്നു എന്ന ചോദ്യം എന്‍റെ പല സുഹൃത്തുക്കളും എന്നോടു ചോദിച്ചിട്ടുണ്ടു്. ആ ചോദ്യത്തില്‍ രണ്ടു് factual errors ഉണ്ടു്.

  1. പൊതുവേ റിസ്ക് എടുക്കാന്‍ മടിയുള്ളയാളാണു് ഞാന്‍. അതിനാല്‍ തന്നെ, പൊല്ലാപ്പാണെന്നുറപ്പായാല്‍ ഞാന്‍ അതെടുത്തു് തലയില്‍ വയ്ക്കാറില്ല. (നിങ്ങള്‍ ആലോചിക്കുന്നതെന്തെന്നു മനസ്സിലായി: ഒരബദ്ധം ആര്‍ക്കും പറ്റില്ലേ!)

  2. കുടുംബകലഹമില്ലാതെ രക്ഷപ്പെടുന്നു എന്നതു് നിങ്ങളുടെ അനുമാനം മാത്രമാണു്.
എന്തായാലും ചോദിച്ച സ്ഥിതിക്കു് പറഞ്ഞേക്കാം. ഇനി ആരെങ്കിലും ചോദിച്ചാല്‍ ഈ പോസ്റ്റിലേയ്ക്കൊരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ.

ഗ്രെയ്സ് ഹോപര്‍ എന്ന പേരു് ചിലര്‍ക്കെങ്കിലും പരിചിതമായിരിക്കും. അമേരിക്കന്‍ നേവല്‍ ഓഫീസറായിരുന്ന ഗ്രെയ്സ് അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റു കൂടി ആയിരുന്നു. അമേരിക്കന്‍ നേവിയില്‍ ജോലി, കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റ് എന്നിങ്ങനെയൊക്കെ ആയിട്ടും ഗ്രെയ്സ് നല്ല വിവരമുള്ള കൂട്ടത്തിലായിരുന്നു. എപ്പൊഴോ ഒരു ഉള്‍വിളിയുണ്ടായപ്പോള്‍ ഗ്രെയ്സ് ഇങ്ങനെ പറയുകയുണ്ടായി:

It's easier to ask forgiveness than it is to get permission.
ആകസ്മികമായി ഇതു വായിക്കാനിടയായപ്പോള്‍ ഞാന്‍ ആനന്ദചിത്തനായിച്ചമഞ്ഞു. ഇതു തന്നെയായിരുന്നല്ലോ ഗ്രെയ്സേ ഞാന്‍ നോക്കി നടന്ന വാചകം! അന്നുമുതല്‍ ഞാന്‍ അനുവാദം ചോദിക്കല്‍ നിറുത്തി മാപ്പിരന്നു തുടങ്ങി.

എന്നാല്‍ ഗ്രെയ്സിനു തെറ്റിയെന്നും ഇതു പറയുന്നതുപോലെ അത്ര എളുപ്പപ്പണിയല്ലെന്നും മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. മാപ്പു് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം എന്നതിനെപ്പറ്റി ഗ്രെയ്സിന്‍റെ സ്റ്റ്രാറ്റജിയില്‍ ഒന്നും പറയുന്നില്ല. ഇതു നടക്കുന്നകാര്യമല്ല എന്നു ഗ്രെയ്സിനോടു പറയാമെന്നുവച്ചാല്‍ 1992-ല്‍, ഞാന്‍ മാപ്പിരന്നു തുടങ്ങുന്നതിനും ഒന്‍‍പതു വര്‍ഷം മുമ്പു്, ഗ്രെയ്സ് ചോദ്യങ്ങളില്ലാത്തെ ലോകത്തിലേയ്ക്കു് യാത്രയാവുകയും ചെയ്തു.

ഇനിയെന്താണു വഴി? ഈ ക്വട്ടേഷന്‍ ഓപണ്‍ സോഴ്സായതു ഭാഗ്യം! നമുക്കു വേണ്ടുന്ന രീതിയില്‍ തിരുത്തി ഉപയോഗിക്കാമല്ലോ. ഇതൊക്കെ തിരുത്തുന്നതിനാവശ്യമായ റ്റെക്നോളജി എന്‍റെ കൈവശമുണ്ടുതാനും. പിന്നൊന്നുമാലോചിച്ചില്ല:

90% of the time it's easier to ask forgiveness than it is to get permission. The key to success is determining where the other 10% is.
എന്നങ്ങു തിരുത്തി. സ്വയം നിര്‍മ്മിച്ച ഈ പെരുമാറ്റച്ചട്ടം ഉപയോഗിച്ചുതുടങ്ങിയതിനു ശേഷം എനിക്കു വച്ചടിവച്ചടി വിജയമല്ലേ! നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ.

Labels: ,

Friday, January 18, 2008

അജഗജാന്തരം

അനന്തമായ അറിവിന്‍റെ നിധിശേഖരം പങ്കുവയ്ക്കുന്നതുവഴി അപഥസഞ്ചാരം നടത്തുന്ന ഒരു സമൂഹത്തെത്തന്നെ ഉദ്ധരിക്കാമെന്നും, ഉറങ്ങുകയല്ലെങ്കിലും ഉറക്കംനടിക്കുന്ന മനസ്സിനെ തൊട്ടുണര്‍ത്തി സാമൂഹികാവബോധം കുത്തിവയ്ക്കാമെന്നുള്ള പ്രതീക്ഷയോടെയാണ്, മറ്റുപലരേയും പോലെ, ഞാനും ബ്ലോഗെഴുതുന്നത്. 2007-ലോ അതിനു മുമ്പോ നിലവില്‍ വന്ന ജനപ്രിയ അവാര്‍ഡുകളൊന്നും തരമായില്ലെങ്കിലും ‘ഏറ്റവും നല്ല നവോത്ഥാന ബ്ലോഗ്’ എന്ന വിഭാഗത്തില്‍ സ്പെഷല്‍ ജൂറി പരാമര്‍ശം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് ഈ സാമൂഹിക പ്രതിബദ്ധത കൊണ്ടു മാത്രമാണ്. ‘കല ജീവിതം തന്നെ’ എന്ന സിദ്ധാന്തത്തിനോടുള്ള എന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞുവയ്ക്കുന്നത്.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ (ഡ്രാഫ്റ്റ് രൂപത്തില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്ന നിരവധി പോസ്റ്റുകളില്‍ ഏതാണ് ഉടന്‍ പ്രസിദ്ധീകരണയോഗ്യം എന്ന് മനസ്സിലാക്കാന്‍ ഞാന്‍ തന്നെ നിര്‍മ്മിച്ച പതിനൊന്നിന റ്റെസ്റ്റാണ് സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റ്) പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാം. ഓഫ് റ്റോപിക് ആയി വന്നതും (എനിക്ക് അഹങ്കാരമാണെന്ന് ആരോപിച്ചതുള്‍പ്പടെയുള്ളവ) സ്വന്തം ബ്ലോഗു പരസ്യങ്ങളായി വന്നതുമായ കമന്‍റുകള്‍ ഒരു ബോട്ടുപയോഗിച്ച് ഡിലീറ്റ് ചെയ്തതുകൊണ്ടുമാത്രമാണ് (കൈ കൊണ്ടു ഡിലീറ്റു ചെയ്യുക കേവലം അസാധ്യമായിരുന്നു) ആ പോസ്റ്റില്‍ കമന്‍റുകള്‍ തീരെ കുറവാണല്ലോ എന്ന് ബ്ലോഗിലെ നവാഗതര്‍ക്ക് തോന്നുന്നത്. ആ പോസ്റ്റിന്‍റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് എനിക്കുണ്ടായ അഭൂതപൂര്‍വ്വമായ പ്രശസ്തി സാമൂഹികനന്മയ്ക്കുപകരിക്കും‍വിധം വഴിതിരിച്ചുവിടുന്നതിനു ചുക്കാന്‍ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരം നഗരത്തില്‍ രൂപം കൊള്ളാനിരുന്ന ‘ശേഷം ചിന്ത്യം ഫാന്‍സ് അസോസിയേഷന്‍’ എന്ന ജീവകാരുണ്യസംഘടയുടെ ആദ്യയോഗം എന്‍റെ തന്നെ നിര്‍ബന്ധപ്രകാരം മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവച്ചതും പരസ്യമായ രഹസ്യം മാത്രമാണ്. ‘റൂമര്‍ മില്‍’ എന്ന പോസ്റ്റില്‍ പറഞ്ഞകാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു: എന്‍റെ സമയം നന്നല്ല എന്ന് കലണ്ടര്‍, പഞ്ചാംഗം, ആദിയായ കാര്യങ്ങളില്‍ നിപുണനായ ഒരു സരസകവി എന്നെ അറിയിക്കുകയുണ്ടായി. അതുമൂലമാണ് യോഗം മാറ്റിവയ്ക്കേണ്ടി വന്നത്. അല്ലാതെ കുത്തകകമ്പനികളിലെ ജീവനക്കാര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മൂലമല്ല. എന്‍റെ സമയം നന്നായാലുടന്‍ SCFA അതിന്‍റെ രൂപീകരണയോഗവുമായി മുന്നോട്ടുപോകുന്നതാണ്.

പറഞ്ഞു കാടുകയറിയതുകാരണം പറയേണ്ട കാര്യം ഇതുവരെ പറഞ്ഞില്ല.

ഞാന്‍ അഭിപ്രായം മാറ്റി!

കാളപെറ്റെന്നു കേള്‍ക്കും മുമ്പ് കയറെടുത്തോടരുത്. പോസ്റ്റുമുഴുവന്‍ വായിച്ചിട്ടേ അഭിപ്രായം പറയാവൂ. പണ്ടൊക്കെയായുന്നെങ്കില്‍ നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായം മാറ്റിയാലും ഒരു ചുക്കും സംഭവിക്കില്ലായിരുന്നു. ഇന്ന് അങ്ങനെയാണോ? പണ്ടു പറഞ്ഞതെന്ത്? ഇന്ന് പറയുന്നതെന്ത്? പണ്ടു പറഞ്ഞതു മൂലം ബ്ലോഗുലോകത്തിനുണ്ടായ മാറ്റങ്ങളെ ഇല്ലായ്മ (undo) ചെയ്ത് പുതിയ അഭിപ്രായത്തിലേയ്ക്ക് സമന്വയിപ്പിക്കുന്നത് സാധ്യമോ? അങ്ങനെയെങ്കില്‍ അതിന്‍റെ ചുമതല ആര്‍ക്ക്? പഴയ അഭിപ്രായത്തെ അധികരിച്ചുണ്ടാക്കിയ പ്രബന്ധങ്ങളെ പിന്താങ്ങിയവരുടെ ഗതിയെന്ത്? അങ്ങനെയുള്ളവരെ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തുമോ? അവരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചു നടത്തുവാന്‍ പറ്റിയ തത്വശാസ്ത്രം വല്ലതും പുതിയ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നുണ്ടോ? ഇനിയും അഭിപ്രായം മാറാന്‍ സാധ്യതയുണ്ടോ? പഴയ അഭിപ്രായത്തോടു അന്ന് യോജിപ്പുപ്രകടിപ്പിച്ചവര്‍ക്ക് പുതിയ അഭിപ്രായത്തെ ഇപ്പോള്‍ പിന്താങ്ങാമോ? അവരെ അവസരവാദിയെന്ന് വിളിക്കാതിരിക്കാന്‍ മുന്‍‍കരുതലെടുത്തിട്ടുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മറ്റുള്ളവര്‍ ചോദിക്കുന്നരൂപേണ സ്വയം ചോദിച്ച് അതിന് സ്വയം ഉത്തരം കണ്ടെത്തി, പരിക്കുകളേതുമില്ലാതെ രക്ഷപ്പെടാം എന്നു ബോധ്യമായശേഷമേ എന്നെപ്പോലുള്ളവര്‍ക്ക് അഭിപ്രായം മാറാന്‍ പറ്റൂ. (കാര്യം വളരെ കഷ്ടമാണ്. എന്നാലും പ്രശസ്തിയോടൊപ്പം വന്നുചേരുന്ന ഇത്തരം ചില്ലറ അസൌകര്യങ്ങള്‍ വിസ്മരിക്കാതെ വയ്യല്ലോ.)

പറയേണ്ട കാര്യം ഇനിയും പറഞ്ഞില്ല.

ഏതാദ്യം എഴുതും, ഏതാദ്യം എഴുതും എന്ന കണക്കില്‍ എന്നെ വലയ്ക്കുമാറ് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളോട് മല്ലടിച്ച്, അവസാനം, ‘സൂപ്പര്‍ ഹൈ ഇം‍പാക്റ്റ് റ്റെസ്റ്റി’ല്‍ പാസായി വന്ന ‘അമ്പട ഞാനേ’ എന്ന പോസ്റ്റ് വായനക്കാരുടേയും കമന്‍റര്‍മാരുടേയും കാര്യത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ സൃഷ്ടിച്ച വിവരം ഏവര്‍ക്കുമറിയാമെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ. ആ പോസ്റ്റില്‍,

ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശ/അന്യ ഭാഷകളില്‍ ‘ഞാനും’ എന്നത് അവസാനം പറയുന്നതിനാണ് പ്രയോഗസാധുതയെന്നു മാത്രം (ഉദാ: My friends and I എന്നതാണ് I and my friends എന്നതിനേക്കാള്‍ അംഗീകരിക്കപ്പെട്ട പ്രയോഗം). നിത്യേന നമ്മുടെ ജീവിതത്തില്‍ നിറയുന്ന ഞാനെന്ന ഭാവത്തിന്‍റെ ആധിക്യം വച്ചു നോക്കുമ്പോള്‍, ഇക്കാര്യത്തില്‍ മാത്രം വിദേശിയെ അനുകരിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

എന്ന് ഞാന്‍ സമര്‍ഥിച്ചിരുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, ‘ഞാനും നീയും’ എന്നതിനു പകരം, സായിപ്പ് പറയുമ്പോലെ ‘നീയും ഞാനും’ എന്ന് പറയുന്നതാണ് മലയാളത്തിനും ഉചിതമെന്ന് പറഞ്ഞുവയ്ക്കുവാന്‍ അന്നെനിക്ക് ജളതയുണ്ടായില്ല.

മറ്റൊരു പ്രശസ്ത വ്യക്തിയായ എം. എല്‍. ബാലകൃഷ്ണനേയും എന്നേയും ഒരു വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമന്‍റ് കേള്‍ക്കാനിടയായിയായതാണ് എന്‍റെ അഭിപ്രായമാറ്റത്തിന് കാരണമായി ഭവിച്ചത്. തുടര്‍ന്നു വായിക്കുമ്പോള്‍, ഞാന്‍ ചെയ്തത് മഹാപരാധമല്ലെന്നും, സ്വന്തം ഇമേയ്ജിനെപ്പറ്റി ബോധമുള്ള ഏതൊരു മലയാളിയും ചെയ്യുന്നതാണ് ഇത്തരം അഭിപ്രായമാറ്റങ്ങളെന്നും നിങ്ങള്‍ക്ക് മനസ്സിലാവും. (ഒരു കാര്യം പറഞ്ഞേക്കാം: ഇതൊന്നും ചെന്ന് എം. എല്‍. ബാലകൃഷ്ണനോട് ചോദിച്ചേക്കരുത്, രണ്ടുപേര്‍ക്കും അനാവശ്യ പ്രശസ്തി ഇഷ്ടമല്ല.) ആ കമന്‍റിനു മറുപടിയായി, മുകളില്‍ പ്രതിപാദിച്ച നിയമം തെറ്റിക്കാതെ ഞാന്‍ പറഞ്ഞു:

എം. എല്‍. ബാലകൃഷ്ണനും ഞാനും തമ്മില്‍ അജഗജാന്തരമുണ്ട്.

അജഗജാന്തരത്തില്‍ അജം (ആട്) ആദ്യം വരുന്നതിനാലും ഗജം (ആന) എന്നു വിളിക്കപ്പെടാന്‍ തക്ക തടിയുണ്ടെന്ന് സമ്മതിക്കാന്‍ എനിക്ക് വിഷമമായതിനാലും, ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു:

ഞാനും എം. എല്‍. ബാലകൃഷ്ണനും തമ്മില്‍ അജഗജാന്തരമുണ്ട്.

നല്ല ഡിസൈനറും ആശാരിയും ആയാലും ഇന്ത്യയും ബ്രിട്ടനുമായാലും പുതുതലമുറയും പഴയതലമുറയുമായാലും, അജഗജാന്തരം എന്ന വാക്കുപയോഗിക്കുമ്പോള്‍ ആരെ ആനയാക്കണം എന്ന് ആലോചിച്ചിട്ട് മറ്റേയാളെ ആടാക്കുക എന്നത് വെറും സാമാന്യബോധം മാത്രമാകുന്നു. സ്വന്തം കാര്യമാവുമ്പോള്‍ ഇത് ശ്രദ്ധിക്കേണ്ടത് ഏറ്റവും അത്യാവശ്യവും.

സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാതിരിക്കാനും, വേണമെങ്കില്‍ തകര്‍ക്കാനും തിരുത്താനുമല്ലെങ്കില്‍ പിന്നെ നമ്മളൊക്കെയെന്തിനാ റൂളുണ്ടാക്കുന്നത്?

Labels: ,

Thursday, August 16, 2007

പെണ്‍‍വാക്കു കേട്ടാല്‍

‘പൊടി പിടിച്ചിരിക്കുന്ന ആ കോഫീ മേക്കര്‍ ഒന്നെടുത്തു തരുമോ?’

വാരാന്ത്യത്തില്‍ പതിവില്ലാതെ നേരത്തേ ഉറക്കമുണര്‍ന്ന്, രാവിലെ എഴുന്നേറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ വിഷണ്ണനായിരുന്ന എന്നോട് നല്ലപാതി ചോദിച്ചു. പാത്രം കഴുകിത്തരുമോ, തുണി അടുക്കി വയ്ക്കാന്‍ സഹായിക്കുമോ, വാക്വം ചെയ്യാമോ എന്നീ കര്‍മ്മങ്ങളെ വച്ചു നോക്കുമ്പോള്‍ തുലോം അധ്വാനം കുറഞ്ഞതാണെങ്കിലും ഒരു കാരണവുമില്ലാതെ അല്പം പോലും എനര്‍ജി പാഴാക്കുന്നതില്‍ താല്പര്യമില്ലാത്ത ഞാന്‍ ചോദിച്ചു:

‘അതിന് നീ കാപ്പി കുടിക്കാറില്ലല്ലോ!’
‘ഞാന്‍ കല്യാണത്തിനു മുമ്പ് കാപ്പിയേ കുടിച്ചിട്ടുള്ളൂ. എന്‍റെ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ചായയല്ല, കാപ്പിയാണ് കുടിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടില്ലേ?’
‘ഇല്ല.’

ഇനി ഈ സംഭാഷണം അധികം നീണ്ടു പോകുന്നത് പന്തിയല്ല എന്നറിയാവുന്നതിനാല്‍ ഞാന്‍ സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം അറിയാതെ എന്‍റെ മുഖത്തു കാണാറായി. അപ്പോഴാണ് വളരെ പ്രസക്തമായ മറ്റൊരു ചോദ്യം പൊന്തിവന്നത്:

‘അല്ലാ, എന്തിനാ കോഫീ മേയ്ക്കറില്‍ കോഫി ഉണ്ടാക്കുന്നത്? ചായയുണ്ടാക്കുന്നതുപോലെ, ആ ചായപ്പാത്രത്തില്‍ ഉണ്ടാക്കിയാല്‍ പോരേ?’
‘വെറുതേ എന്തിനാ ഗ്യാസിന് കാശുകളയുന്നത്? ഇവിടെ ഇലക്ട്രിസിറ്റിക്കല്ലേ വിലക്കുറവ്? അതുകൊണ്ട് കോഫീ മേക്കര്‍ തന്നെ നല്ലത്.’

ഞാന്‍ ഞെട്ടി. വീട്ടു സാധനങ്ങളുടെ വിലയെപ്പറ്റി യാതൊരൈഡിയയുമില്ലാതിരുന്ന ശ്രീമതി തന്നെയാണോ ഈ സംസാരിക്കുന്നത്? കഴിഞ്ഞ വീക്കെന്‍ഡില്‍ ‘വിനോദയാത്ര’ കണ്ടതിന്‍റെ ഫലം ഇത്ര വേഗം കണ്ടു തുടങ്ങിയെന്നോ?

‘മാത്രവുമല്ല, അന്നൊരിക്കല്‍ വാങ്ങിയ ഫില്‍ട്ടര്‍ പേപ്പര്‍ പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യാം!’

ഇന്നു തന്നെ പോയി ഫില്‍റ്റര്‍ പേപ്പര്‍ വാങ്ങേണ്ട എന്നു വന്നതോടെ എന്‍റെ എതിര്‍പ്പിന് വീണ്ടും ബലമില്ലാതായി. ഞാന്‍ വീണ്ടും സേവന സന്നദ്ധനായി. ഭാര്യയ്ക്ക് എന്തോ വലിയ ഉപകാരം ചെയ്യാന്‍ പോകുന്നു എന്ന ഭാവം വീണ്ടും എന്‍റെ മുഖത്തു കാണാറായി.

ഗരാജിന്‍റെ ഭിത്തിയില്‍ ഞാന്‍ തന്നെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി സ്ഥാപിച്ച സ്റ്റോറേയ്ജ് തട്ടുകളുടെ ഏറ്റവും മുകളിലെത്തട്ടില്‍, ഇനി ഒരിക്കലും എടുക്കാന്‍ സാധ്യതയില്ലാത്തതും എന്നാല്‍ വലിച്ചെറിഞ്ഞുകളയാന്‍ തീരെ താല്പര്യമില്ലാത്തതുമായ ചവറുകളുടെ കൂട്ടത്തിലാണ് ബാച്ചിലര്‍ ലൈഫിന്‍റെ ബാക്കിപത്രമായ ആ കോഫീ മേയ്ക്കര്‍ ഇരിക്കുന്നത്. അതെടുത്ത് പൊടിതട്ടി, കഴുകിയെടുക്കുന്നത് ആനക്കാര്യമൊന്നുമല്ലെങ്കിലും അത്ര നിസ്സാരകാര്യമാണെന്ന് ഭാര്യയ്ക്ക് തോന്നാന്‍ പാടില്ല. അങ്ങനെയായാല്‍ ഇടയ്ക്കിടെ,‘ദേ, ഈ ഉരുളി എടുത്ത് ഏറ്റവും മുകള്‍ത്തട്ടില്‍ ഒന്നു വയ്ക്കാമോ?’ എന്ന് ആവശ്യപ്പെടുന്നേരം, ‘ങേ, ഏറ്റവും മുകള്‍ത്തട്ടിലോ? അതിനിനി കാര്‍ ഗരാജില്‍ നിന്നും പുറത്തിറക്കണം, ഏണി ചാരണം. ഒന്നാമതേ ആ ഏണിക്ക് ഒരു വളവുണ്ട്, ഇനി ഞാന്‍ കേറുമ്പോഴായിരുക്കും എല്ലാം കൂടി ഒടിഞ്ഞു വീഴുന്നത്. പിന്നെ ഉരുളിയെങ്ങാനും ഉരുണ്ട് താഴെ വീണാല്‍ പിന്നെ അതും പുലിവാല്’ എന്നു പറഞ്ഞ് തടി തപ്പാന്‍ നോക്കുമ്പോള്‍, ‘ഓ, ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഇന്നാള് എത്ര കൂള്‍ കൂളായിട്ടാണ് മുകളിലത്തെ തട്ടില്‍ നിന്നും കോഫീ മേക്കര്‍ എടുത്തത്’ എന്നെങ്ങാനും പറഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ!

ആയതിനാല്‍, ‘ഏതു നിസ്സാര കാര്യം ചെയ്യുമ്പോഴും വിശദമായി ഒരുങ്ങുക. ശടപടേ ചെയ്തു തീര്‍ക്കാവുന്ന കാര്യമാണെന്ന ധാരണ ഭാര്യയുടെ മനസ്സില്‍ നിന്നു പാടേ അകറ്റുക’ എന്ന് ഭാര്യാസഹോദരന്‍ ഉപദേശിച്ചുതന്ന മന്ത്രം അനുസരിച്ച്,

‘കാറിന്‍റെ കീ എന്ത്യേ?’ എന്ന ചോദ്യത്തില്‍ ഞാന്‍ ആരംഭിച്ചു.
‘എന്നും വയ്ക്കുന്നിടത്തുണ്ട്’
‘അവിടെ കണ്ടില്ലല്ലോ. നീ അതെങ്ങാനും എടുത്ത് മോന് കളിക്കാന്‍ കൊടുത്തോ?’
‘കാറിന്‍റെ കീയെടുത്ത് കളിക്കാന്‍ കൊടുക്കാന്‍ എനിക്ക് വട്ടുണ്ടോ?’
‘അറിയില്ല!’

കാറിന്‍റെ കീ കിട്ടി. കാറെടുത്ത് ഗരാജിന് വെളിയിലിട്ടു. കാറിലെ സിഡി, കസെറ്റ് തുടങ്ങിയ മാറ്റുക, എയര്‍ ഫ്രഷ്നര്‍ പുതുക്കുക, കാര്‍ വാക്വം ചെയ്യുക എന്നിങ്ങനെ മുന്‍‍ദിവസങ്ങളില്‍ മാറ്റിവച്ച വല്ല പണിയുമുണ്ടെങ്കില്‍ അത് ഇപ്പോള്‍ ചെയ്യുന്നത് ഉചിതമായിരിക്കും. അതുമൂലം കോഫീ മേയ്ക്കര്‍ എടുക്കുന്നത് പരമാവധി വൈകിക്കാന്‍ പറ്റും. നിങ്ങളുടെ ഭാര്യ, ‘ഇതൊക്കെ പിന്നെച്ചെയ്തൂടെ മനുഷ്യാ’ എന്നു പറഞ്ഞ് പിന്നാലേ വരുന്ന റ്റൈപ്പാണെങ്കില്‍ വണ്ടിയുടെ ഓണേഴ്സ് മാനുവല്‍ വായിക്കുന്നതാണ് ഉചിതം. മുകളില്‍ പറഞ്ഞ ചോദ്യം കേള്‍ക്കുന്നതും നിങ്ങള്‍ക്ക് ‘എടീ, നമ്മുടെ കാറിന്‍റെ ഡാഷ് ബോഡില്‍ ഒരു മഞ്ഞ ലൈറ്റ് കത്തുന്നു, അത് എന്താണെന്ന് വായിച്ചു നോക്കുവാ, എഞ്ചിനു വല്ല കുഴപ്പവുമുണ്ടോ ആവോ’ എന്നു പറഞ്ഞു തടിതപ്പാം.

പിന്‍ സീറ്റിനിടയില്‍ നിലത്തു തൂവിയിട്ടിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മാറ്റി അവിടം ആവാസയോഗ്യമാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. കൊടുക്കുന്ന ഭക്ഷണം കളയാതെ കഴിക്കാന്‍ മൂന്നുവയസ്സുകാരന്‍ മകന് ഇനിയും അറിയില്ല എന്നത് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭാര്യ അതേറ്റുപിടിച്ച് ഒരു ഇഷ്യൂ ആക്കാത്തത് എന്നില്‍ നിരാശ ഉളവാക്കാതിരുന്നില്ല. നോക്കൂ, ഇത് റ്റൈം വേയ്സ്റ്റിംഗ് റ്റെക്നീക്കുകളില്‍ ഒന്നു മാത്രം. നിങ്ങളുടെ ഭാവനയ്ക്കും സന്ദര്‍ഭത്തിനുമനുസരിച്ച് ഏതുവിഷയം വേണമെങ്കിലും ഇവിടെ അവതരിപ്പിച്ച്, ഭാര്യയെക്കൊണ്ട് അതേറ്റു പിടിപ്പിച്ച്, സമയം കളയാവുന്നതാണ്.

അടുത്തപടിയായി, കാലിലിട്ടിരുന്ന സ്ലിപ് ഓണ്‍ ചെരുപ്പ് മാറ്റി, ഷൂസ് ഇട്ടു. എന്തിനാണെന്ന് ഭാര്യ ചോദിക്കില്ല. ഇതിന്‍റെ കാരണം അവള്‍ ഒരു പതിനായിരം തവണം ഇതിനോടകം കേട്ടിട്ടുണ്ടല്ലോ. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അതു ഒന്നുകൂടി പറയാം. ഉയരമുള്ള എവിടെ വലിഞ്ഞു കയറുമ്പോഴും കയ്യിലോ കാലിലോ ഊരി തെറിച്ചു പോകാവുന്ന ഒരു ഉപകരണവും ഉപയോഗിക്കരുതെന്ന് കോളജില്‍ നിന്നും നേയ്ചര്‍ ക്യാമ്പിന് (മലകയറാന്‍) പോയപ്പോള്‍ നമ്മുടെ ഗൈഡ് പറഞ്ഞിട്ടുണ്ടായിരുന്നു. അത് വകവയ്ക്കാതെ മലകയറിയ ജോമിയുടെ ഹാന്‍ഡ്ബാഗ് ഇലവീഴാപ്പൂഞ്ചിറയിലെ ഏതോ ഒരു ഗര്‍ത്തത്തിലൊളിച്ചു. പിന്നീടൊരിക്കല്‍, ബോബിയുടെ പുതിയ ബാറ്റാ ചെരുപ്പ് (വലതുകാലിലിടുന്നത്) മീന്മുട്ടിയില്‍ വച്ചു നഷ്ടപ്പെട്ടു. ഈ സംഭവം കഴിഞ്ഞതുമുതല്‍ കയ്യില്‍ കത്തി, സ്ക്രൂ ഡ്രൈവര്‍ എന്നിവയുമായോ, കാലില്‍ സ്ലിപ് ഓണ്‍ ചെരുപ്പുമായോ ഞാന്‍ ഏണിയിലോ, സ്റ്റെപ്പിംഗ് സ്റ്റൂളിലോ, മേശമേലോ കയറാറില്ല.

ഏണി ചാരി സ്റ്റോറേയ്ജ് തട്ടുകളുടെ മുകളിലുള്ള നിലയില്‍ നിന്നും അതിസൂക്ഷ്മമായി കോഫീ മേയ്ക്കറെ പുറത്തിറക്കുകയാണല്ലോ നമ്മുടെ പ്രഖ്യാപിത ലക്ഷ്യം. അതിനു തടസ്സങ്ങള്‍ പലതാണ്. ഒന്നാമതായി, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആദ്യമായി വാങ്ങിയ കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരം ഈ മുകള്‍ത്തട്ടിലാണ് പൊടിപിടിച്ചിരിക്കുന്നത്. അതു കളയാന്‍ വാമഭാഗം പലതവണ പ്രമേയം പാസാക്കിയതാണെങ്കിലും കടിഞ്ഞൂല്‍ക്കിടാവിനെ അങ്ങനെ കളയുവതെങ്ങനെ? ജീവിതത്തിലെ എത്രയെത്ര സുന്ദരസുരഭില മുഹൂര്‍ത്തങ്ങള്‍ക്ക് അവന്‍ സാക്ഷിയായില്ല! (കൂടുതല്‍ പറയുന്നില്ല.) ഇനി, കമ്പ്യൂട്ടര്‍ ചട്ടക്കൂടിനെ മാറ്റിയെന്നു തന്നെ വയ്ക്കുക. പിന്നെയുമുണ്ട് കടമ്പകള്‍. അമേരിക്കന്‍ ഐക്യനാടുകളില്‍ കാല്‍കുത്തിയതുമുതല്‍ നാളിതുവരെ വിവിധ ഇലക്ട്രോണിക്സ് കടകളില്‍ കയറിയിറങ്ങിയതിന്‍റെ പാര്‍ശ്വഫലമായി എങ്ങനെയോ ‘കൈവന്ന’ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ചെറുകളിപ്പാട്ടങ്ങള്‍, വൈദ്യുതക്കമ്പിയിലൂടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രം, പ്രവര്‍ത്തനം നിലച്ച പോക്കറ്റ് റേഡിയോകള്‍, എഴുപത്തേഴിനം വിഡിയോ കേബിളുകള്‍, അല്ലറചില്ലറ കണക്റ്ററുകള്‍ എന്നിവയടങ്ങിയ പെട്ടി ഭാരമേറിയതാണ്. ഇനി അതും എടുത്തുമാറ്റിയാല്‍, കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി കമ്പനി തരുന്ന കുഞ്ഞുകുഞ്ഞു ഉപഹാരങ്ങള്‍ നിറച്ച അധികം ഭാരമില്ലാത്ത ഒരു പെട്ടികൂടി മാറ്റിയാല്‍ കോഫീ മേയ്ക്കറിനെ മോചിതയാക്കാം.

മാര്‍ഗ്ഗതടസ്സമായി നിന്നവയെയൊക്കെ ഒന്നൊന്നായി എടുത്ത് താഴെയിറക്കി വച്ചിട്ടുവേണം, കോഫി മേയ്ക്കര്‍ എടുക്കാന്‍. അതിനും വേണമല്ലോ ഭാര്യാസഹായം. ഓരോ തവണയും എടുത്തുമാറ്റേണ്ട വസ്തുവുമായി കോണിയിറങ്ങിവന്ന് ആ വസ്തു (പെട്ടിയായാലും കമ്പ്യൂട്ടറിന്‍റെ അസ്ഥിപഞ്ജരമായാലും) നിലത്ത് ഒതുക്കിവച്ച് വീണ്ടും കോണികയറി ഈ ക്രിയ ആവര്‍ത്തിക്കുന്നതിനാല്‍ എത്രയോ പ്രായോഗികമാണ് ‘എടിയേ!’ എന്ന് വിളിച്ച് ഭാര്യാസഹായം തേടുന്നത്.

‘എടിയേ,’ ഞാന്‍ വിളിച്ചു.

എന്തൊക്കെയോ മുറുമുറുത്തുകൊണ്ട് ഭാര്യ രംഗത്തെത്തി.

‘ഞാന്‍ ഓരോരോ സാധനങ്ങളായി എടുത്തുതരും. നീ അത് നിലത്ത് ഒതുക്കി വയ്ക്കണം. ഈ മുന്നിലിരിക്കുന്ന പെട്ടികള്‍ മാറ്റിയാലേ കോഫീ മേയ്ക്കര്‍ എടുക്കാന്‍ പറ്റൂ.’
‘ഞാന്‍ ഇതും പിടിച്ചു നിന്നാല്‍ പറ്റില്ല. എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്.’
‘ഇതും പിടിച്ച് നില്‍ക്കണ്ട. ഞാന്‍ തരുന്നതിനെ തറയിലേയ്ക്ക് വച്ചാല്‍ മതി. നിനക്ക് കോഫീ മേയ്ക്കര്‍ എടുക്കണോ വേണ്ടേ?’

കോഫീ മേയ്ക്കര്‍ എടുക്കണമെന്നത് അവളുടെ ആവശ്യമായതിനാല്‍ ഞാന്‍ താഴേയ്ക്കെടുത്തു കൊടുത്ത വസ്തുക്കള്‍ ഒന്നൊന്നായി ഭാര്യ നിലത്തു വയ്ക്കാന്‍ സഹായിച്ചു.

‘ഇനി ഇത് തിരിച്ചു വയ്ക്കാനും എന്‍റെ സഹായം വേണ്ടി വരുമല്ലോ, അല്ലേ?’
‘പിന്നല്ലാതെ നിന്‍റെ ഉപ്പാപ്പന്‍ വന്നു സഹായിക്കുമോ?’

ഉപ്പാപ്പന്‍ ഒരു സാങ്കല്പിക കഥാപാത്രമാണ്. ഭാര്യയ്ക്കും എനിക്കും ഉപ്പാപ്പന്മാരില്ല. എന്നാല്‍ ജനിപ്പിച്ച് വിട്ടവരെയോ അവരുടെ മാതാപിതാക്കളെയോ ഇങ്ങനെയുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ സംബോധന ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സാക്ഷിക്കുത്തു തോന്നാതെ വിളിക്കാന്‍ ഞങ്ങള്‍ കണ്ടെത്തിയ പദമാണ് ഉപ്പാപ്പന്‍. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഇരുവര്‍ക്കും കാര്യം പിടി കിട്ടുന്നു, എന്നാല്‍ വീട്ടുകാരെ ആക്ഷേപിച്ച വ്യസനമൊഴിവാക്കുകയും ചെയ്യാം, എപ്പടി?

കരികാറുമാറി ചന്ദ്രിക തളിയുന്നതുപോലെ, ചുറ്റുമുണ്ടായിരുന്ന അനാവശ്യ വസ്തുക്കള്‍ മാറിയതോടെ കോഫീ മേയ്ക്കര്‍ ഏതാണ്ട് പൂര്‍ണ്ണമായും ദൃഷ്ടിയില്‍പ്പെട്ടു. രണ്ടുകയ്യാലേ കോഫീ മേയ്ക്കറെടുത്ത്, അതീവ ശ്രദ്ധയോടെ ഞാന്‍ ഏണിയില്‍ക്കൂടി താഴേയ്ക്കിറങ്ങിത്തുടങ്ങി.

പെട്ടെന്നാണത് സംഭവിച്ചത്. ഏണി അനങ്ങിത്തുടങ്ങുന്നു!

കാര്യവും, കാരണവും, അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടിയിരുന്നത് എന്ന വിശകലനവും ഒക്കെക്കഴിഞ്ഞ് കോഫീ മേയ്ക്കറും അതു വീണപ്പോള്‍ ഒപ്പം താഴെ വീണുപോകാതിരിക്കാന്‍ സ്റ്റോറേയ്ജ് തട്ടുകളിലൊന്നില്‍ കയറിപ്പിടിച്ചതിന്‍റെ ഫലമായി തകര്‍ന്നുവീണ തട്ടും തട്ടിനൊപ്പം വീണുപോയ തട്ടിലിരുന്ന മറ്റു സാധനങ്ങളും ഇവയെല്ലാം വന്നു വീണതു കാരണം പൊട്ടിത്തകര്‍ന്നു പോയ ഒന്നാം തരം ഡിന്നര്‍ സെറ്റും, നാലു വൈന്‍ ഗ്ലാസുകളും വരുത്തിവച്ച കോലാഹലമൊക്കെ പെറുക്കി മാറ്റി നടുവൊന്നു നിവര്‍ത്തിയപ്പോഴാണ്, ‘അല്ലെങ്കിലും കാപ്പിയൊന്നും ഉണ്ടാക്കാന്‍ എനിക്ക് പ്ലാനില്ലായിരുന്നു’ എന്ന പ്രസ്താവന കുളിര്‍കാറ്റുപോലെ എന്നെത്തഴുകി കടന്നുപോയത്.

Labels: ,

Wednesday, April 19, 2006

സാര്‍, കൈക്കൂലി വാങ്ങിയാലും! - രണ്ടാം ഭാഗം

ഉണ്ടുമുറങ്ങിയും, ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഒന്നുരണ്ടു മലയാളിപ്പെണ്‍കൊടികളെ ആഴ്ചയിലൊരിക്കല്‍ സിനിമ കാണിച്ചും അതുവഴിയിട്ട പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും (കൊച്ചു കള്ളികളേ, ‘യൂ ആര്‍ വെല്‍ക്കം!’) ഞങ്ങളുടെ ന്യൂജേഴ്സി ജീവിതനദി വിഘ്നം കൂടാതൊഴുകി ആഴ്ചകളും മാസങ്ങളും കടന്നു പോയി.

(ഇതും, ഇതിന്‍റെ ഒന്നാം ഭാഗവും വായിച്ച്, ശ്ശെ, ഇവന്മാര് പക്കാ സ്ത്രീലമ്പടന്‍സ് ആണല്ലോ, അല്ലെങ്കില്‍ പണ്ട് ആയിരുന്നല്ലോ എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കു തെറ്റി. ആദ്യ ഭാഗത്തില്‍ പരാമര്‍ശിച്ച കോത ഡ്രൂവിനെപ്പോലെയിരുന്നതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ നിര്‍ന്നിമേഷാക്ഷരായ് നിന്നു പോയത്. അവള്‍ വല്ല പാരിസ് ഹില്‍ട്ടനെപ്പോലെയോ, സല്‍മാ ഹായക്കിനെപ്പോലെയോ മറ്റോ ആയിരുന്നെങ്കില്‍, ഞങ്ങള്‍ അവളുടെ മുഖത്തു നോക്കില്ലായിരുന്നു. അതുപോലെ മുകളില്‍ പറഞ്ഞ പാലം, നിളയ്ക്കു കുറുകേ കെട്ടിയ കുറ്റിപ്പുറം പാലം പോലെയൊന്നുമായിരുന്നില്ല, കലക്ക വെള്ളം വന്നു മറിയുന്ന തോടിനു കുറുകേ മണ്ട ചീഞ്ഞ തെങ്ങുംതടി വെട്ടിയിട്ട പോലൊരു സെറ്റപ്പു മാത്രം. നിങ്ങളുടെയും, അതിബലവാനായ എന്‍റെ ഭാര്യാ സഹോദരന്‍റെയും സംശയം മാറിയെന്നു കരുതുന്നു.)

നിര്‍ത്താതെയുള്ള മണിയടിയോടൊപ്പം, സഹമുറിയന്‍ തെലുങ്കന്‍റെ “ഫോണ് എതറ എഥവാ!” എന്ന് തുടങ്ങിയ പുളിച്ച തെറിയും കേട്ടാണ് ഒരു ശനിയാഴ്ച പ്രഭാതം പൊട്ടി വിരിഞ്ഞത്. “എനിക്ക് മിസ്റ്റര്‍ ക്യാരുറ്റി ലവാടിയുമായി ഒന്നു സംസാരിക്കണം”, ഉറക്കത്തില്‍ നിന്നും വിളുച്ചുണര്‍ത്തിയ സ്ത്രീശബ്ദം എന്നോടു മൊഴിഞ്ഞു. കേട്ടിട്ടില്ലാത്ത സ്വരം. മദാമ്മയെ വളയ്ക്കാന്‍ തക്കവണ്ണം ഗിരീഷ് വളര്‍ന്നോ? ചോദിച്ചേക്കാം.

“ആരു നീ, ജിന്‍മകളേ?”

സമാധാനം. പാറപ്പുറത്ത് ചിരട്ടയിട്ടുരച്ചതു പോലെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന ഗിരീഷ് കരുത്തിലാവാടിയെ വിളിച്ചുണര്‍ത്തി ഞാന്‍ ഫോണ്‍ കൊടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റിന്‍റെ കാലാവധി അവസാനിക്കുമെന്നും, പകരം ഇന്‍ഷുറന്‍സ് ഫയലില്‍ വയ്ക്കാന്‍ ന്യൂജേഴ്സി ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നും ഉപദേശിക്കാനാണ് മദാമ്മ വിളിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ഓഫ് അമേരിക്കയുടെ കിഴക്കേ തീരം വിറപ്പിച്ച് വണ്ടി പറപ്പിച്ച് നടന്ന ഗിരീഷിനാണോ, ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നു പറയുമ്പോള്‍ കുലുങ്ങുന്നത്? നെവെര്‍ ഇന്‍ അനദര്‍ ഫിഫ്റ്റിട്ടൂ ഈയേഴ്സ്. (എഴുപത്തേഴു കഴിഞ്ഞാല്‍ ശേഷം ചിന്ത്യമെന്ന് ജാതകം.)

“തോറ്റു, അല്ലേ?” ടെസ്റ്റ് എഴുതാന്‍ പോയിട്ട്, അണ്ടികളഞ്ഞ അണ്ണാച്ചിയെപ്പോലെ മടങ്ങി വന്ന ഗിരീഷിനോട് ഞാന്‍ ആഹ്ലാദപരവശനായി ചോദിച്ചു. റിട്ടണ്‍ ടെസ്റ്റ് പാസ്സായെങ്കിലും, സാങ്കേതിക തടസ്സമുണ്ടെന്ന കാരണത്താല്‍ ഡ്രൈവിങ് ടെസ്റ്റ് എടുക്കാന്‍ അനുവദിക്കാതിരുന്ന കണ്ണു നീരില്‍ കുതിര്‍ന്ന കദന കഥ അവിടെ ഹൌസ് ഫുള്‍ ആയി അവതരിച്ചു.

ഡിപാര്‍ട്മെന്‍റ് ഓഫ് ലൈസന്‍സിങ്ങിലെ ഏമാന്‍: “ടായ് പയലേ, നിനക്ക് ഖണക്റ്റികറ്റില്‍ ആറുമാസത്തെ നിരോധനാജ്ഞയുണ്ടെന്ന് നോം മഷിയിട്ട് നോക്കിയപ്പോള്‍ കാണുമാറാകുന്നുവല്ലോ.”
ഗിരീഷ്: (കമ്പ്യൂട്ടറിനെ നോക്കി) “എന്തതിശയമേ, കുന്തത്തിന്‍ ശൌര്യം...” (പിന്നെ ഏമാനോട്) “കല്പനയുണ്ടായിരുന്ന കാലത്ത് ഞാന്‍ അവിടെ നിന്നും സ്വയം ഓടിച്ച് ന്യൂജേഴ്സിയിലേയ്ക്ക് വന്നിട്ടേയില്ല. എന്നെക്കണ്ടാല്‍ അങ്ങനെ വന്നവനാണെന്ന് തോന്നുമോടാ കൂവേ?”
ഏമാന്‍: “ഓക്കി ഡോക്കി... ഖണക്റ്റികറ്റുകാര്‍ വിലക്ക് പിന്‍‍വലിച്ചു എന്നെഴുതിത്തന്ന തുണ്ടുകടലാസ് കൃപയാ കാട്ടിയാലും.”
ഗിരീഷ്: “വാട്ട് കടലാസ്? ആറുമാസം കഴിഞ്ഞാല്‍ സ്വമേധയാ ഒഴിയുന്ന ബാധയല്ലയോ അത്? (ശബ്ദം താഴ്ത്തി) ആ ചരിത്ര സംഭവം നടന്നുകൊണ്ടിരുന്ന രാത്രിയില്‍ കുട്ടികളുണ്ടാവാന്‍ വേണ്ടി ഉത്സാഹിച്ച മിക്ക ആള്‍ക്കാര്‍ക്കും ഇപ്പോള്‍ കുട്ടികളുണ്ട്. (ശബ്ദം ഉയര്‍ത്തി) ആ ചരിത്ര സംഭവം നടന്നിട്ട് ഇന്നേയ്ക്ക് ഒന്‍പതോ പത്തോ മാസമാകുന്നല്ലോ. ”
ഏമാന്‍: “ആ പാപ്പിറസ് ഇല്ലാതെ ഒന്നും നടക്കില്ല മോനേ, ഗിരീശാ!”
ഗിരീഷ്: “ക്യാന്‍ ഐ പേ സം മണി, ആന്‍‍ഡ്...”
ഏമാന്‍: “വാട്ട്യൂ മീന്‍? ആര്‍ യൂ ട്രൈയിന്‍ റ്റു ബ്രൈബ് മി?”

സായിപ്പേമാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നു കണ്ടപ്പോള്‍ ഗിരീശന്‍ പ്ലേറ്റ് മാറ്റി. “ഓ, നോ, നോ! ഞാന്‍ ഫൈനടച്ച് തടിതപ്പാമോന്ന് നോക്കിയതാ, വെറുതേ തെറ്റിദ്ധരിച്ചു...”

ദിവസങ്ങള്‍ കടന്നുപോയി. ഭക്ഷണം കഴിക്കാനും കക്കൂസില്‍ പോകാനുമൊഴികെ മറ്റെല്ലാ കാര്യവും അലാറം വച്ചാല്‍ മാത്രം ഓര്‍ത്തുവയ്ക്കുന്ന ഗിരീഷ്, വിലക്ക് പിന്‍‍വലിച്ചു എന്നെഴുതി തുല്യം ചാര്‍ത്തിയ കടലാസ് ഖണക്റ്റികറ്റ് സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന കാര്യം പാടേ മറന്നുപോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോകേ, “എങ്ങനെ ഞാന്‍ മറക്കും, മറുതേ!” എന്നൊരു ഗാനവുമായി ഇന്‍ഷുറന്‍സ് മദാമ്മ ഗിരീഷിന് ആദ്യത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു.

ക്ലാസിലെ പല്ലുന്തിയ പെണ്ണ്, റസണന്‍സ് കോളം പ്രാക്റ്റിക്കല്‍ ചെയ്യുന്നതിനിടയില്‍ ആരും കേള്‍ക്കാതെ ഐലവ്യൂ പറഞ്ഞിട്ടും അത് തന്നോടല്ല എന്ന മട്ടില്‍ ഫോര്‍ക്കെടുത്ത് ആഞ്ഞടിച്ച് പ്രകമ്പനങ്ങള്‍ ഉണ്ടാക്കിക്കളിക്കുന്ന കോളജുകുമാരന്‍റെ നിഷ്കളങ്കതയോടെ, ഗിരീഷ് മദാമ്മയുടെ ലാസ്റ്റ് വാണിംഗ് തള്ളിക്കളഞ്ഞു. അനതിവിദൂരഭാവിയില്‍ ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക/സാംസ്കാരിക പ്രശ്നത്തെക്കുറിച്ചോര്‍ത്ത് ആധിപൂണ്ട ഞാന്‍, ഗിരീഷിനെ നേര്‍വഴിക്കു നടത്താന്‍ ഉദ്ദേശിച്ച് എന്‍റെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തി.

സാമൂഹിക/സാംസ്കാരിക പ്രശ്നം: ഗിരീഷിന്‍റെ ലൈസന്‍സ് റദ്ദായാല്‍ പിന്നെ ആ ദേഹത്തിനെ ഓഫീസില്‍ കൊണ്ടു വിടുന്നതും അവിടുന്ന് പൊക്കിക്കൊണ്ടുവരുന്നതും എന്‍റെ തലയിലാവും. അത് എന്‍റെ പ്രൈവസിയുടെ മേല്‍ സംഭവിക്കുന്ന മാരകമായ ഒരു പ്രഹരമായിരിക്കും.
വിലയേറിയ അഭിപ്രായം: “ടേയ്, ഖണക്റ്റികറ്റിലെ പണ്ടാരങ്ങളെ വിളിച്ച് നിന്‍റെ എന്‍. ഓ. സീ. തപാലിലയച്ചു തരാന്‍ പറയെടേയ്...”

എന്‍റെ അഭിപ്രായം മാനിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല ഗിരീഷ്. മാനിച്ചവര്‍ ഇന്ന് സമൂഹത്തിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുകയും ചില്ലുമേടകളിലിരുന്ന് കല്ലെറിഞ്ഞ് കളിക്കുകയും ചെയ്യുന്നു. മാനിക്കാത്ത അപൂര്‍വം ചിലരോ, വെളിച്ചമില്ലാത്ത വിളക്കുമരങ്ങള്‍ക്കു താഴെ ഗുണം പിടിക്കാതെ അലയുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മദാമ്മ പിന്നെയും വിളിച്ചു. ഗിരീഷ് ചോദിച്ചു:
“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് എലോങ് വിത്ത് മൈ ഇന്‍ഷുറന്‍സ് ആന്‍‍ഡ് കണ്ടിന്യൂ റ്റു യൂസ് ദിസ് ഐ. ഡി. പി?” അതാവത്, കാലാവധി തീര്‍ന്ന സാധനം തുടര്‍ന്നും ഉപയോഗിച്ചോട്ടേന്ന്.
“യൂ മസ്റ്റ് ബി കിഡിംഗ്...” മദാമ്മയ്ക്ക് ഗിരീഷ് ആ പറഞ്ഞത് മനസ്സിലായേയില്ല.

അങ്ങനെ ചുളുവില്‍ ഒന്നും നടക്കില്ലെന്നും എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുമെന്നും പറഞ്ഞ് മദാമ്മ രണ്ടാമത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു. മറ്റ് മാര്‍ഗമില്ലാതെ ഗിരീഷ് എന്‍റെ ഉപദേശം അനുസരിക്കാന്‍ തീരുമാനിച്ചു.

“അതിനെന്താ, എന്‍. ഓ. സീ. അയയ്ക്കുന്നത് വളരെ എളുപ്പമാണല്ലോ” ഖണക്റ്റികറ്റിലെ ആപ്പീസര്‍ ഫോണിലൂടെ അറിയിച്ചു. “എന്‍. ഓ. സീ. താങ്കള്‍ക്ക് നേരിട്ട് അയച്ചുതരണോ അതോ ഞങ്ങള്‍ ന്യൂജേഴ്സി ആപ്പീസിലേക്ക് ഫാക്സ് ചെയ്താല്‍ മതിയോ?”

എന്തൊരു മാന്യന്‍. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഗിരീഷ് എന്നെ നോക്കി ഒരു ‘ഥംസ് അപ്’ കാണിച്ചു.

“ഇതിന് ചിക്ലി വല്ലതും ആവുമോ? ആര്‍ ദേര്‍ എനി ഫീസ് ഫോര്‍ ദിസ് സര്‍വീസ്?”
“അബ്സല്യൂറ്റ്ലി നണ്‍!” ഗിരീഷ് ആഹ്ലാദ പരവശനായി, “നര്‍ത്തകികള്‍ നൃത്തമാടട്ടെ!” എന്ന് വിളിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍.
“താങ്കളുടെ ഇന്‍ഷുറന്‍സ് കമ്പനി, താങ്കള്‍ക്ക് SR22 ഉണ്ട് എന്നതിന്‍റെ തെളിവ് ഞങ്ങള്‍ക്കയച്ചുതന്നാലുടനെ ഞങ്ങള്‍ ഇത് താങ്കള്‍ക്കയച്ചു തരാം.”

അങ്ങനെ ആണും പെണ്ണും ആദ്യദര്‍ശനത്തിലോ ആദ്യസ്പര്‍ശനത്തിലോ ആദ്യാലിംഗനത്തിലോ ആകൃഷ്ടരായ ശേഷം ബാക്കി പിന്നെയാവാം എന്നോര്‍ത്ത് ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുന്നതുപോലെ, ഗിരീഷും ഖണക്റ്റികറ്റിലെ ആപ്പീസറും പേരും, നാളും, ഫോണ്‍, ഫാക്സ്, നെഞ്ചളവ് ആദിയായ നമ്പരുകളും കൈമാറി. വീണ്ടും ബന്ധിക്കും വരെ വണക്കം എന്ന് വികാരവിവശരായിപ്പറഞ്ഞ് അവര്‍ മനസ്സില്ലാമനസ്സോടെ ഫോണ്‍ കമഴ്ത്തി.

SR22 എന്താണെന്ന് ഗിരീഷിനോ എനിക്കോ അറിയില്ലായിരുന്നു. അത് അറിയേണ്ട കാര്യവുമില്ല. എന്തായാലും നമ്മുടെ കയ്യിലില്ലാത്ത കാര്യമാണ്. കാര്യം, പക്ഷേ, ബഹുത് ഈസി. ഇന്‍ഷുറന്‍സുകാരിയെ വിളിക്കുക, ‘അധികം സംസാരിക്കാതെ അയയ്ക്കടീ എസ്സാര്‍ ഇരുപത്തിരണ്ട്’ എന്ന് അലറുക.

അറിയാവുന്നവരോട് ചോദിക്കുമ്പോഴാണല്ലോ, അറിഞ്ഞുകൂടാത്ത പലതും നമുക്ക് അറിയാവുന്നതാവുന്നത്. ഇന്‍ഷുറന്‍സുകാരിയെ വിളിച്ചപ്പൊഴാണ് ഈ വിഷയം സംബന്ധിച്ച് നമുക്കറിവില്ലാതിരുന്ന മറ്റൊരു കാര്യം മനസ്സിലായത്. നിലവില്‍ ഒരു അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് ഉള്ളവര്‍ക്കേ, ഇന്‍ഷുറന്‍സ് കമ്പനികള്‍ SR22 എന്ന ഹൈ റിസ്ക് ഇന്‍ഷുറന്‍സ് നല്‍കുകയുള്ളൂ. ഗിരീഷിന് ഇന്ത്യയില്‍ നിന്നും തരപ്പെടുത്തിയ ഇന്‍റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റ് എന്ന ഐ. ഡി. പി. മാത്രമേയുള്ളൂ. അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടാന്‍ വേണ്ടിയാണ് SR22 വേണ്ടത്.

ചുരുക്കത്തില്‍, ഗിരീഷ് ചെന്നുപെട്ടത് ഒരു വിഷമ വൃത്തത്തിലാണ്. ഗിരീഷിന് അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടണമെങ്കില്‍, ഖണക്റ്റികറ്റില്‍ നിന്നും എന്‍. ഓ. സീ. വേണം. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 വേണം. SR22 വേണമെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് ഇഷ്യൂ ചെയ്ത ഡ്രൈവേഴ്സ് ലൈസന്‍സ് വേണം.

പതിവുപോലെ, ഉപദേശവുമായി ഞാന്‍ റെഡി. വെറും പച്ചമാങ്ങയും പച്ചവെള്ളവും മോന്തിയാല്‍ ഏ-വണ്‍ ഉപദേശങ്ങള്‍ ഒഴുകിവരാന്‍ പ്രയാസമാണെന്നും, കോഴിക്കാലും ഫോറിന്‍-മേയ്ഡ് ഫോറിന്‍ ലിഖറും കരുമുരാ അകത്താക്കിയാല്‍ അധികം ആലോചിക്കാതെ ഐഡിയാ വരുമെന്നും അറിയാവുന്ന ഗിരീഷ്, വേഗം പോയി സാമാന്യം വലിപ്പമുള്ള ഒരു കുപ്പിയുമായി മടങ്ങിവന്നു. ഒരു തുള്ളിപോലും ബാക്കിവയ്ക്കാതെ കുപ്പികാലിയാക്കിയ ശേഷം, ‘എല്ലാം പറഞ്ഞപോലെ’ എന്നു പറഞ്ഞ് തെലുങ്കനും ഞാനും, ‘ഇനി നീയായി നിന്‍റെ പാടായി’ എന്ന മട്ടില്‍ ഉറങ്ങാന്‍ പോയി.

ഗിരീഷ് ഇന്‍ഷുറന്‍സുകാരിയെ വീണ്ടും വിളിച്ചു. വല്ല വിധേനയും ലൈസന്‍സ് ഇല്ലാത്ത തനിക്ക് ഒരു SR22 ഒപ്പിച്ചു താരാമോ എന്ന് കെഞ്ചി. നോ രക്ഷ. മദാമ്മ അടുക്കുന്നില്ല.

“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് ആന്‍ഡ്...”

ഇല്ല, അതും വിലപ്പോവുന്നില്ല.

“എടീ, എരണം കെട്ടവളേ, ഞാന്‍ നിനക്ക് കുറച്ച് കാശുതന്നാല്‍ നീ ഇല്ലാത്ത ഒരു ലൈസന്‍സ് നമ്പര്‍ വച്ച് എനിക്കാ തൊല്ല ഒന്നു ശരിയാക്കിത്തരുമോ?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും?”
“അതൊന്നും എനിക്കറിയില്ല. എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്ത് ആ വിവരം ഞങ്ങളുടെ ഫയലില്‍ വയ്ക്കാന്‍ എത്തിച്ചില്ലെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് റദ്ദാക്കും.”
“പക്ഷേ, എനിക്ക് SR22 ഇല്ലാതെ എങ്ങനെ...?”
“അതൊന്നും എനിക്കറിയില്ല.”
“പിന്നെ ഞാന്‍ എന്തു ചെയ്യും? എനിക്ക് നിന്‍റെ മാനേജരോട് സംസാരിക്കണം.”
“ഓ, യെസ്.”

മാനേജര്‍ ഇതിലുമപ്പുറം. ഇത് ഇങ്ങനെ കുറെ നേരം തുടര്‍ന്നു. സംഭാഷണം നിറുത്തി ദേഷ്യവും സങ്കടവും വന്ന് ഗിരീഷ് ഫോണ്‍ വലിച്ചെറിയുന്നു. അടുത്ത വിളി ഖണക്റ്റികറ്റിലേയ്ക്ക്.

“SR22 കിട്ടിയില്ല.”
“എന്‍. ഓ. സീ. തരില്ല.”
“എനിക്ക് SR22 കിട്ടില്ല. SR22 ലൈസന്‍സ് ഉള്ളവര്‍ക്കേ കൊടുക്കൂ.”
“അതൊന്നും എനിക്കറിയില്ല. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 ആയി വരൂ.”
“എനിക്ക് SR22 കിട്ടില്ല.”
“അതൊന്നും എനിക്കറിയില്ല.”
“ക്യാന്‍ ഐ പേ എ ഫൈന്‍ ആന്‍ഡ് ദെന്‍ വില്‍ ഐ ഗെറ്റ് ദ എന്‍. ഓ. സീ.?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും? ഞാന്‍ താങ്കള്‍ക്ക് കുറച്ച് കാശ് തരട്ടെയോ, ഇതൊന്നു ശരിയാക്കാന്‍?”
“കൈക്കൂലി? ഓ, നോ! ഇവിടെ അതൊന്നും നടപ്പില്ല. ഒരു പക്ഷേ നിങ്ങളുടെ രാജ്യത്തില്‍ സാധിക്കുമായിരിക്കും.”
“ഞാന്‍ നിന്‍റെ തലവനോട് സംസാരിക്കട്ടെ.”

ഇത്രയും സംഭാഷണം തലവനുമായും നടത്തി. അയാളും കൈമലര്‍ത്തി.

ഒന്നര ആഴ്ച കഴിഞ്ഞ് ഒരു രാഹുകാലത്ത്, ഗിരീഷിന്‍റെ ഇന്‍ഷുറന്‍സ് റദ്ദാക്കിക്കൊണ്ടുള്ള കത്ത് തപാലില്‍ വന്നു. ഗിരീഷിനെ ചുമക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടു. (എന്‍റെ പ്രൈവസി പോയെങ്കിലും ഗിരീഷിന്‍റെ പ്രൈവസിയില്‍ കൈകടത്താനായതില്‍ ഞാന്‍ അതിരറ്റ് ആനന്ദിച്ചു.) കല്യാണം കഴിഞ്ഞ് ഭാര്യയില്ലാതെ ഗള്‍ഫില്‍ പോയവനെപ്പോലെ, സ്വന്തമായി കാറുണ്ടായിട്ടും ഡ്രൈവ് ചെയ്യാനാവാതെ ഗിരീഷ് നീറി. മുന്‍പറഞ്ഞ ഗള്‍ഫുകാരനില്‍ നിന്നു വിരുദ്ധമായി; സ്വന്തം കാര്‍, സ്വന്തം കണ്മുന്നില്‍ വച്ച് മറ്റുള്ളവര്‍ ഓടിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വരികയും, കാറോടിക്കണമെന്ന ആഗ്രഹം അടക്കാന്‍ വയ്യാതായാല്‍ക്കൂടി അതിനു കഴിയാതെ, മറ്റുള്ളവര്‍ ഓടിക്കുന്നത് നോക്കിയിരിക്കാന്‍ മാത്രം വിധിയുണ്ടാവുകയും ചെയ്തു. നാലാള്‍ കാണ്‍കെ കാറോടിക്കല്‍ വിലക്കിയിരുന്നതിനാല്‍, ഒളിച്ചും പാത്തും, ഇരുളിന്‍റെ മറവില്‍, പാര്‍ക്കിംഗ് ലോട്ടില്‍ വച്ചോ മറ്റിടനാഴികളില്‍ വച്ചോ അദ്ദേഹം തന്‍റെ വികാരങ്ങള്‍ ശമിപ്പിച്ചു.

എല്ലാ തിങ്കളാഴ്ചയും ഓഫീസില്‍ പോകുന്നതിനു മുമ്പ്, ന്യൂജേഴ്സി ഡിപാര്‍ട്മെന്‍റ് ഓഫ് ലൈസന്‍സിംഗ്, ഖണക്റ്റികറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ വിളിച്ച് ക്ഷേമമന്വേഷിക്കുന്നത് ഗിരീഷ് ഒരു പതിവാക്കിയിരുന്നു. ഈ രണ്ട് ഓഫീസിലെയും എല്ലാ ജീവനക്കാര്‍ക്കും ഗിരീഷിനെ നല്ല പരിചയമായി. ഈ സൌഹൃദത്തിനിടയിലും, ഒരു തരിമ്പുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഒരാളും ഒരുക്കമായിരുന്നില്ല. ‘നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്ന മറുപടി എല്ലാ ആഴ്ചയിലും ഗിരീഷിനു കിട്ടിക്കൊണ്ടിരുന്നു.

ഏതാണ്ട് ഏഴുമാസം കഴിഞ്ഞൊരുനാളില്‍, ഖണക്റ്റികറ്റ് ഓഫീസില്‍ ഒരു പുതിയ സൂപ്പര്‍വൈസര്‍ ചാര്‍ജ് എടുത്തു എന്ന് ‘പരിചയക്കാരിലൊരാള്‍’ ഗിരീഷിനെ അറിയിച്ചു. ഗിരീഷ് തന്‍റെ ദുഃഖം പുതിയ മേലാളത്തിയെ അറിയിക്കുകയും ദയയുണ്ടാവണമെന്ന് കേണപേക്ഷിക്കുകയും ചെയ്തു. സംഭവ കഥ മുഴുവന്‍ വള്ളിപുള്ളിവിസ്സര്‍ഗം വിടാതെ എഴുതി, അത് ഒരു പബ്ലിക് നോട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് സമര്‍പ്പിച്ചാല്‍ എന്‍. ഓ. സീ. തരുന്ന കാര്യം പരിഗണിക്കാമെന്ന് മനുഷ്യത്വമുള്ള ആ സ്ത്രീ ഗിരീഷിനോട് പറഞ്ഞു.

ഗിരീഷ് അങ്ങനെ തന്‍റെ ആദ്യ നോവല്‍ എഴുതിത്തുടങ്ങി. നാലുനാളുകള്‍ക്കു ശേഷം, ഏഴു പേജ് സത്യവാങ്മൂലവുമായി ഞങ്ങള്‍ നോട്ടറിയെത്തേടിയിറങ്ങി.

“ക്വൈറ്റ് എ സ്റ്റോറി”, നോട്ടറി അതിശയം പൂണ്ടു. “ബട്ട്, ദെന്‍, ഹൈ ഡു ഐ നോ യൂ ആര്‍ റ്റെല്ലിങ് ദ ട്രൂത്ത്?”
“ഐ ആം റ്റെല്ലിങ് ദ ട്രൂത്ത്!”
“ഹൈ ഡു ഐ നോ?”
(എന്നെ ചൂണ്ടി) “ഹി ഈസ് എ വിറ്റ്നസ്.”
“ബട്ട്, ദെന്‍, ഹൈ ഡു ഐ നോ ഹീ ഈസ് റ്റെല്ലിങ് ദ ട്രൂത്ത്?”

ഞങ്ങള്‍ മാറി നിന്ന് കുശുകുശുത്തു. നോട്ടറിയേമാന് കുലുക്കമില്ല. സത്യവാന്‍. സത്യമാണെന്നറിഞ്ഞാലേ, ഇഷ്ടന്‍ ഒപ്പിടൂ... അറ്റകൈ പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

“താങ്കള്‍ക്ക് എത്രയാണ് ഫീസ്?”
“ഇരുപത്തഞ്ച് ഡോളര്‍.”
“സാര്‍, ഞങ്ങള്‍ നൂറ് ഡോളര്‍ തരാം, ദയവായി ഒപ്പിട്ടു തരണം!”

നോട്ടറിയാന്‍ ഞങ്ങളെ തുറിച്ചു നോക്കി. ആദ്യം അവിശ്വസീനയമായി. പിന്നെ ‘പറ്റിക്കല്ലേ മക്കളേ’ എന്ന രീതിയില്‍. രണ്ടാമത്തെ രീതിയിലുള്ള നോട്ടം ഒരുപാട് കണ്ട് തഴമ്പിച്ച കണ്ണുകളായതിനാല്‍ നമുക്ക് കാര്യം പിടികിട്ടി.

“സാര്‍, നൂറ് ഡോളര്‍ താങ്കള്‍ക്ക് തരാം, ജീവിത പ്രശ്നമാണ്, സഹായിക്കണം.” ഗിരീഷ് ലേലം ഉറപ്പിച്ചു.

നൂറു ഡോളര്‍ എണ്ണി വാങ്ങി, ആ സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കുമ്പോഴും, ഒരു അരവട്ടനെപ്പോലെ നോട്ടറിയാന്‍ പറഞ്ഞു കൊണ്ടിരുന്നു:

“ബട്ട്, ദെന്‍, ഐ ഹാവ് നോ ഐഡിയ ഇഫ് യൂ ടൂ ആര്‍ റ്റെല്ലിങ് ദ ട്രൂത്ത്!”

(അവസാനിച്ചു)

Labels: ,

Sunday, April 09, 2006

സാര്‍, കൈക്കൂലി വാങ്ങിയാലും!

ലോകം കറങ്ങുന്നതിനെപ്പറ്റിയുള്ള എന്‍റെ മിക്ക തിയറികള്‍ക്കും, അതു കേട്ടിട്ടുള്ള പലരും പുല്ലുവിലപോലും കല്‍പ്പിച്ചിട്ടില്ല. ഇടയ്ക്കിടെ എന്‍റെ തിയറികളില്‍ തെറ്റുണ്ടെന്ന് അനുഭവങ്ങളിലൂടെ എന്നെ ബോധ്യപ്പെടുത്തുക വഴി, ദൈവം തമ്പുരാന്‍ എന്‍റെ ജല്പനങ്ങളെല്ലാം കൃത്യമായും ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഈ കഥ നടക്കുന്നത്.

ന്യൂജേഴ്സിയിലെ എഡിസണില്‍ നിന്ന് ന്യൂയോര്‍ക്കു വഴി ഏകദേശം നാലു മണിക്കൂര്‍ വടക്കുകിഴക്കേയ്ക്ക് കാര്‍‍യാത്ര ചെയ്താല്‍ ഞങ്ങളുടെ സുഹത്തുക്കള്‍ ആനന്ദും മത്തായിയും താമസിക്കുന്ന ബോസ്റ്റണിലെ കേംബ്രിഡ്ജിലെത്താം. പക്ഷേ, ഇത്തവണ ഞങ്ങള്‍ക്ക്-എന്‍റെ സുഹൃത്ത് ഗിരീഷിനും എനിക്കും-ബോസ്റ്റണ്‍ വരെ പോകേണ്ട. ഖണക്റ്റികറ്റ് എന്ന സംസ്ഥാനത്തിലെ, എഡിസണില്‍ നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്തെത്താവുന്ന റ്റോളണ്ട് എന്നോ മറ്റോ പേരുള്ള ഒരു ഓണം കേറാമൂലയിലെ കോടതിവളപ്പ് ഉന്നം വച്ചാണ് നമ്മുടെ ഈ യാത്ര. അതിനു കാരണമായതോ, ഏകദേശം ഒന്നര മാസം മുമ്പ് നടത്തിയ കേംബ്രിഡ്ജ് സന്ദര്‍ശനവും.

അന്ന്, കേംബ്രിഡ്ജില്‍ നിന്നും മടങ്ങി വരുന്ന വഴി, 65 മൈല്‍ സ്പീഡ് ലിമിറ്റ് ഉള്ള ഹൈവേയില്‍ 110 മൈല്‍ സ്പീഡില്‍ വണ്ടിയോടിച്ചതിന് 350 ഡോളര്‍ ജാമ്യം കെട്ടിവച്ചാണ് ഗിരീഷിനെ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ജയില്‍വാസത്തില്‍ നിന്നും മോചിപ്പിച്ചത്. അറസ്റ്റു ചെയ്ത പോലീസിനോട് വാശി തീര്‍ക്കാനെന്നോണം ‘കോടതിയില്‍ക്കാണാം’ എന്ന് പലപ്രാവശ്യം വെല്ലുവിളിച്ചിട്ടേ, ഗിരീഷിന്‍റെ തിളയ്ക്കുന്ന ചോരയ്ക്ക് തണുക്കാന്‍ തോന്നിയുള്ളൂ. അങ്ങനെ ‘കോടതിയില്‍ക്കാണാനാണ്’
അവധിയെടുത്ത് സുഹൃത്തും ഞാനും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

(ഗിരീഷ് ലോക്കപ്പിനുള്ളിലായിരുന്ന സമയം ക്രിയാത്മകമായി ചെലവഴിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന ആലോചനയിലായിരുന്ന ഞാന്‍, പോലീസിനു ചെറിയൊരു കൈക്കൂലി ഓഫര്‍ ചെയ്യാനും, അതിനയാള്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഗാന്ധിജിയുടെ സത്യം, ധര്‍മം, നീതിബോധം, തുടങ്ങിയവയെപ്പറ്റി ചെറിയൊരു ലക്ചര്‍ നടത്താനും, ‘നിങ്ങളുടെ ചേഷ്ടകളെല്ലാം വീഡിയോയില്‍ റെക്കോഡ് ചെയ്യപ്പെടും’ എന്ന മുന്നറിയിപ്പ് വായിച്ച് അരിശം തോന്നി, പോലീസ് സ്റ്റേഷന്‍റെ വിശാലമായ സ്വീകരണമുറിയുടെ ഒരു മൂലയില്‍
ആരാലും ശ്രദ്ധിക്കപ്പെടാതെ വച്ചിരുന്ന വീഡിയോ ക്യാമറയെ നോക്കി കൊഞ്ഞനം കുത്താനുമായി വിലയേറിയ നിമിഷങ്ങള്‍ വിനിയോഗിച്ചത് പ്രസക്തമല്ലെങ്കിലും വായനക്കാര്‍ക്ക് എന്‍റെ ബയോഡാറ്റയെപ്പറ്റി മതിപ്പുണ്ടാവാന്‍ ഇവിടെ കൊടുക്കുന്നുവെന്ന് മാത്രം.)

കഥയിലേയ്ക്ക് തിരിച്ചു വരാം. കോട്ടയത്തെ മറ്റൊരു തച്ചോളി തറവാട്ടില്‍ ജനിച്ചയാളായതിനാല്‍, പിഴയൊടുക്കി തലയൂരിവരാന്‍ ഗിരീഷിന് സമ്മതമായിരുന്നില്ല. പിന്നീട് കോടതിയില്‍ ഹാജരാവാമെന്നെഴുതി കയ്യൊപ്പു വച്ച്, ‘നിന്നെപ്പിന്നെക്കണ്ടോളാം’ എന്ന വെല്ലുവിളിയും മുഴക്കി, എന്നിട്ടുമരിശം തീരാഞ്ഞ്, തിരിഞ്ഞുനിന്ന്, നീയൊന്നും നന്നാവില്ലെന്ന് ആംഗലേയത്തിലും, ആവേശം കൂടിയപ്പോള്‍ ഗ്രാമര്‍ പിഴച്ചതിനാല്‍ മാംഗലേയത്തിലും വിളിച്ചുകൂവിയിട്ടും, എല്‍. ബി. ഡബ്ള്യൂ. അപ്പീല്‍ കേട്ട സ്റ്റീവ് ബഖ്നറെപ്പോലെ നിന്നൂ, പോലീസ് സായ്‍വ്.

പറഞ്ഞവാക്കിനു വിലയുള്ള, തന്തയ്ക്കു പിറന്ന, രണ്ട് മാന്യന്മാരായതിനാല്‍, പോലീസ് സായ്‍വിനു കൊടുത്ത വാക്കുപാലിക്കാനും കോടതിയില്‍ ഞങ്ങളുടെ ഭാഗം സ്വയം വാദിക്കാനുമായി ഖണക്റ്റികറ്റ് സര്‍ക്കാരിന്‍റെ രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാവനുള്ള ഇണ്ടാസു പ്രകാരം അരയും തലയും മുറുക്കി ഇറങ്ങാനൊരുങ്ങിയതാണ് നിങ്ങള്‍ രണ്ടാം ഖണ്ഡികയില്‍ വായിച്ചു തുടങ്ങിയത്. ഏതു ദിക്കില്‍ പോയാലും ഭാഗ്യദേവത വിടാതെ കൂടുന്ന സൊയമ്പന്‍ വ്യക്തിത്വമാണ് ഗിരീഷിനുള്ളത്. ഗിരീഷ് ഒരുവഴിക്കിറങ്ങുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍, “ഗുഡ് ലക്ക്”, “ബെസ്റ്റ് ഓഫ് ലക്ക്”, “ലക്ക് ലഗാന്‍”, ഇത്യാദി ചൊല്ലി യാത്രയാക്കുകയും, തിരിച്ചു വരുമ്പോള്‍, “ഹാര്‍ഡ് ലക്ക്”, റ്റഫ് ലക്ക്”, “ബാഡ് ലക്ക്”, “അണ്‍ലക്കി ബാസ്റ്റാര്‍ഡ്” എന്നീ വാക്കുകളാല്‍ വരവേല്‍ക്കുകയും ചെയ്യുക സാധാരണമായിരുന്നു. ഈ ദേവതാ ഇഫക്ട് നെഗേറ്റ് ചെയ്യാന്‍ വേണ്ടി, 11 മണിക്ക് കോടതിയിലെത്തേണ്ടുന്ന ഞങ്ങള്‍ രാവിലെ 7 മണിക്ക് പുറപ്പെട്ടു. ഭാവനയെയും ഭാനുപ്രിയയെയും ഭാര്‍ഗവിയെയും ചതിക്കാം (ഇവരെയൊക്കെ ചതിച്ചു എന്നല്ല), എന്നാലും ഭാഗ്യദേവതയെപ്പറ്റിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

ന്യൂയോര്‍ക്കില്‍ നിന്നും ബോസ്റ്റണിലേക്ക് പോകുന്ന പ്രധാന വഴിയായ I-95-ല്‍ തിരക്കോട് തിരക്ക്. മൂന്നോളം വരികള്‍ ഗതാഗതത്തിനുതകാത്ത വിധം വലിയൊരു അപകടം നടന്നുവെന്ന് ഗതാഗതവകുപ്പിന്‍റെ അറിയിപ്പ് റേഡിയോവഴി കേട്ടു. റോഡ് അതിവേഗം ഒരു വലിയ പാര്‍ക്കിംഗ് ലോട്ട് ആയി മാറിക്കൊണ്ടിരിക്കുന്നു. സാധാരണ അപകടസ്ഥലം ക്ലിയര്‍ ചെയ്യാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കാറില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. എന്നു മാത്രമല്ല, ഈ അപകടം, കാര്യങ്ങള്‍ മുന്‍‍കൂട്ടിക്കാണാനും അവയ്ക്കെതിരെ ആവശ്യമായ മുന്‍‍കരുതല്‍ എടുക്കാനുമുള്ള എന്‍റെ അസാമാന്യ കഴിവിന്‍റെ മറ്റൊരുദാഹരണമാണെന്ന് ഗിരീഷിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

തൊട്ടുമുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും വെളുത്തു തുടുത്ത, കണ്ടാല്‍ ഡ്രൂ ബാരിമൂറിനെപ്പോലെയിരിക്കുന്ന, ഒരു സുന്ദരിക്കോത പുറത്തേക്കിറങ്ങി നിന്ന് കാറ്റുകൊണ്ടു. കണ്ട്രോള്‍ വിട്ട മൂരിയെപ്പോലെ ഞാന്‍ കാറില്‍ നിന്നും പറത്തേയ്ക്കു ചാടി. ഏതാണ്ട് സമാനമായ വികാര വിചാരങ്ങളില്‍ക്കൂടിക്കടന്നുപോയെന്ന് പിന്നീടവകാശപ്പെട്ട ഗിരീഷും, അവളുടെ ഗന്ധം മോഷ്ടിച്ചെത്തുന്ന മന്ദാനിലനു വേണ്ടി കടിപിടി കൂടി.

“എവിടേയ്ക്കാ?” ഐസ് ബ്രേക്കിംഗില്‍ ബിരുദാനന്തര ബിരുദമുള്ള ഗിരീഷ് സമയം പാഴാക്കിയില്ല.
“വണ്ടിയപകടമാണെന്ന് തോന്നുന്നു!” അവളുടെ അംഗപ്രത്യംഗ സൂക്ഷ്മ പരിശോധനയ്ക്കിടയില്‍ ഗിരീഷടിച്ച ഗോള്‍ കണ്ട് കണ്ണും പൂട്ടി കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മാത്രം മണ്ടനായിരുന്നില്ല ഞാന്‍.

“ഞങ്ങള്‍ ബോസ്റ്റണിലേയ്ക്കാണ്.” ആറടി മൂന്നിഞ്ചുകാരന്‍ ഒരു ബെന്‍ അഫ്ളാക്കും മറ്റൊരു ആറടി ചുള്ളനും ഞങ്ങള്‍ക്കുള്ള മറുപടിയുമായി കാറില്‍ നിന്നിറങ്ങി. ഇരുപത് വയസ്സില്‍ത്താഴെയുള്ള പിള്ളേരാണ്. എന്നാലും ഞങ്ങളെ രണ്ടു പേരെ ശരിപ്പെടുത്താന്‍ അതില്‍ ഒരുവന്‍ തന്നെ ധാരാളം.

“വേര്‍ ആര്‍ യൂ ഗൈസ് ഗോയിന്‍?” അവന്മാര്‍ക്ക് നമ്മളോട് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരാശ.

നമുക്കോ? അവള്‍ ഒരു സൈഡില്‍ നില്‍ക്കുന്നിടത്തോളം കുട്ടികളോട് കണ്ണില്‍ നോക്കി സംസാരിക്കാന്‍ പറ്റില്ല. അവളുടെ രസകരമായ ഓരോ ചെയ്തികള്‍ കണ്ടാനന്ദിച്ച് ഞങ്ങളുടെ രക്തം, റേയ്സിനു നില്‍ക്കുന്ന കാറെഞ്ചിന്‍ പോലെ, ചൂടായിത്തന്നെ നില്‍ക്കുകയാണ്. ചെറുക്കന്മാര്‍ നമ്മളെ വിടാന്‍ ഒരുക്കമില്ലാത്തതിനാല്‍, ഞാന്‍ പറഞ്ഞു: “ഞാന്‍ കാറില്‍ കയറിയിരിക്കാം. ഈ കാറ്റ് എനിക്കത്ര പിടിക്കുന്നില്ല.”

ഇളം വെയില്‍. ചെറിയ കാറ്റും. കാല്പനിക സുന്ദര കാലാവസ്ഥ. പറഞ്ഞിട്ടെന്താ? ഡ്രൂവിനെ നോക്കിയിരിക്കണമെങ്കില്‍ കാറിനകം തന്നെ ശരണം. ഞാന്‍ കാറിലേക്ക് വലിഞ്ഞു അവളെ കാര്‍ന്നു തിന്നാന്‍‍ തുടങ്ങി. കൂടിയാല്‍ 15 സെക്കന്‍റ് കഴിഞ്ഞുകാണും. ഗിരീഷും കാറിനകത്തായി, എന്‍റെ നേരേ അമ്പട കള്ളാ എന്ന ഒരു നോട്ടവും. ഞങ്ങള്‍ ഡ്രൂവിനെ അടിമുടി പരിശോധിച്ച് അവള്‍ക്ക് ഒറ്റനോട്ടത്തില്‍ യാതൊരു ‘കുറവും’ ഇല്ല (അല്പം കൂടുതലുണ്ടെങ്കിലേ ഉള്ളൂ) എന്ന് വിധിയെഴുതിയപ്പോഴേയ്ക്കും തടസ്സം മാറി വാഹനങ്ങള്‍ ചലിച്ചു തുടങ്ങി.

അര മണിക്കൂര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഗിരീഷിനു വിശന്നു. അതൊരു ന്യൂസ് അല്ല. ആളിനു നമ്മുടെ സിനിമാ നടന്‍ കൊച്ചുപ്രേമന്‍റെ ആകാരമാണെങ്കിലും എം. എല്‍. ബാലകൃഷ്ണന്‍റെ ശരീരത്തിനു വേണ്ടിയാണ് ഇഷ്ടന്‍റെ ഭക്ഷണമുറകള്‍. ഒരു നാല് ബര്‍ഗര്‍ അകത്താക്കിയിട്ട് ‘ഓ, ഇന്നു തീരെ വിശപ്പില്ല’ എന്ന് അദ്ദേഹം കൂളായി പറയും. ആദ്യ വിമാനയാത്രയില്‍ തരുണീമണി വന്ന് ‘വെജിറ്റേറിയന്‍ ഓര്‍ നോണ്‍ വെജിറ്റേറിയന്‍ ഫോര്‍ യുവര്‍ ഡിന്നര്‍, സര്‍’ എന്ന് ചോദിച്ചപ്പോള്‍ ‘ബോത്ത്’ എന്നു പറഞ്ഞ് വാങ്ങി പോത്തു പോലെ ശാപ്പിട്ട്, ഒരു നാല് ലാര്‍ജും ഓര്‍ഡര്‍ ചെയ്ത് സുഖമായി ഉറങ്ങിയവനത്രേ ടിയാന്‍.

അമൃതേത്തും കഴിഞ്ഞ് ചോദിച്ചും പറഞ്ഞും കോടതി വളപ്പിലെത്തിയപ്പോള്‍ സമയം 11:10. പതുക്കെ മുഖവും മുടിയും മിനുക്കി ക്ലാര്‍ക്കിനെപ്പോയിക്കണ്ടു. ‘നിങ്ങളുടെ കേസ് വിളിച്ചല്ലോ’ എന്ന് ക്ലാര്‍ക്ക്. ‘അതിനെന്താ, ഒന്നൂടെ വിളിച്ചാല്‍ പോരേ’ എന്ന് ഞങ്ങള്‍. ‘ഇം‍പോസിബിള്‍’ എന്ന് ക്ലാര്‍ക്ക്. ‘പോസിബിള്‍, പോസിബിള്‍’ എന്ന് ഞങ്ങള്‍. ‘ഡോണ്ട് യൂ അണ്ടര്‍സ്റ്റാന്‍റ്?’ എന്ന് ക്ലാര്‍ക്ക്. ‘വി അണ്ടര്‍സ്റ്റാന്‍റ്’ എന്ന് ഞങ്ങള്‍.

ഗിരീഷും ഞാനും ഒരു ചെറിയ ചര്‍ച്ച നടത്തി ഭാവിപരിപാടികളെപ്പറ്റി ഒരു ഏകദേശ രൂപം ഉണ്ടാക്കി. ഒരു സംശയം.
“ഇനി അടുത്ത സ്റ്റെപ്സ് എന്താ?”
“അന്ന് അടച്ച 350 ഡോളര്‍ പിഴയായി കണക്കാക്കി കേസ് ഡിസ്മിസ് ചെയ്തു.”
“അപ്പോള്‍ നോ പ്രോബ്ലമാ?”
“അതെ, ഇനി ഒന്നുമില്ല. കേസ് ഒഴിവാക്കി. ഓ, ഒരു കാര്യം കൂടി: തിരിച്ചു പോകുമ്പോള്‍ താങ്കള്‍ വണ്ടി ഓടിക്കേണ്ട. കൂട്ടുകാരന്‍ ഓടിക്കട്ടെ. ആറ് മാസത്തേക്ക് ഖണക്റ്റികറ്റില്‍ വണ്ടിയോടിക്കുന്നതില്‍ നിന്നും നിങ്ങളെ വിലക്കിയിട്ടുണ്ട്.”

ഹ, ആര്‍ക്കു ചേതം? ന്യൂജേഴ്സിയില്‍ താമസിക്കുന്ന തന്നെ ആറുമാസം ഖണക്റ്റികറ്റില്‍ വണ്ടിയോടിക്കുന്നതില്‍ നിന്ന് വിലക്കിയാല്‍ ആര്‍ക്കു ചേതം? എന്നാലും 350 ഡോളര്‍ ഖണക്റ്റികറ്റ് സര്‍ക്കാര്‍ പിടുങ്ങിയതിലുള്ള നിരാശ, വിലക്ക് ലംഘിച്ച് വണ്ടിയോടിച്ചാല്‍ മാറുമെന്നതിനാല്‍ മടക്കയാത്രയില്‍ ഖണക്റ്റികറ്റിന്‍റെ അത്ര വിരിവില്ലാത്ത മാറിലൂടെ ഗിരീഷ് തന്നെ കാറ് ഓടിച്ചു.

ഉള്ളത് ഉള്ളതു പോലെ പറയണമല്ലോ. കോടതിയുടെ കാര്യക്ഷമത ഞങ്ങളെ ഇംപ്രസ് ചെയ്യിച്ചു. ആളു ഹാജരില്ലാത്തതിനാല്‍ മാറ്റി വയ്ക്കാന്‍ നില്‍ക്കാതെ, വലിയ തെറ്റെന്നു പറയാന്‍ വയ്യാത്ത ഒരു വിധി പ്രഖ്യാപിച്ചല്ലോ. എന്നാണാവോ ഈ സമ്പ്രദായം നമ്മുടെ നാട്ടില്‍ വരുന്നത് എന്നു ഞങ്ങളില്‍ ഉറങ്ങിക്കിടന്ന ആദര്‍ശധീരന്മാര്‍ ഓര്‍ത്തു. അഴിമതിയും കൈക്കൂലിയും അവസാനിച്ചാല്‍ നമ്മുടെ ജീവിതം മോഹനസുന്ദരമാവുമെന്നും ഇന്ത്യ വികസനത്തിലേക്കും ലോക നേതൃത്വത്തിലേക്കും മുന്നേറുമെന്നും മറ്റാരുടേയും മനസ്സില്‍ നാളിതുവരെ തോന്നാത്ത ഒരു ഒറിജിനല്‍ തിയറി മുന്നോട്ടു വയ്ക്കാന്‍ ഞാന്‍ ആ അവസരം വിനിയോഗിച്ചു.

എന്നാലും, ആദ്യം നമ്മളെ തടഞ്ഞു നിറുത്തിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നവനായിരുന്നെങ്കില്‍ എന്ന് ഗിരീഷ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. വല്ല പത്തോ അമ്പതോ കൊടുത്ത് ഒതുക്കാമായിരുന്ന കേസാണല്ലോ. ഈ ഒരു കോടതി കയറ്റത്തിന്‍റെ പേരില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ‘സാര്‍ കൈക്കൂലി വാങ്ങുമോ’ എന്ന് മറ്റു പലരോടും ഗിരീഷിനു ചോദിക്കേണ്ടി വരുമെന്ന് അന്ന് ഞങ്ങളറിഞ്ഞിരുന്നില്ല; അതു വഴി എന്‍റെ തിയറി കാറ്റില്‍പ്പറക്കുമെന്നും.

(തുടരും. അതെ, ഭീഷണി തന്നെ!)

Labels: ,