ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, August 09, 2024

യാത്രയ്ക്കും മുമ്പേ

ഈയിടെ ഇൻഡ്യ സന്ദർശിച്ച ചില പ്രമുഖർ കല്പിതകഥാസാഹിത്യശാഖയിൽ കൈവയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആ കൃതികളിൽ പ്രചോദിതനായി, ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത രണ്ടു കഥാസന്ദർഭങ്ങൾ ഈയുള്ളവനും അവതരിപ്പിക്കുകയാണ്. അനുഗ്രഹിച്ചാലും.

* * *

സിംഗപ്പൂരിലേയ്ക്ക് പോകാൻ സ്കൂട്ട് എയർലൈൻസിന്റെ ചെക്കിൻ കൌണ്ടറിൽ ഞാൻ എത്തി. കൌണ്ടറിൽ നിൽക്കുന്ന പെൺകുട്ടി എന്റെ മുഖത്തേയ്ക്ക് അദ്ഭുതം കലർന്ന പുഞ്ചിരിയോടെ നോക്കിയിട്ട്, പകുതി ആത്മഗതമെന്നോണം പറയുന്നു:

"ഫേയ്‌സ്‌ബുക്കിൽ..."

പലപ്പോഴും നേരിട്ട് കാണുന്നവരുടെ പോലും പേര് മറന്നുപോകുന്ന ഞാൻ പെൺകുട്ടിയുടെ പേര് ഓർക്കാൻ ശ്രമിക്കാതെ, "ഫ്രണ്ട്" ആയിരിക്കും എന്ന ധാരണയിൽ "അതേ" എന്ന് തലയാട്ടി.

"സർ, ഇന്ദുവദനയാണോ, അതോ?" അവൾ ചോദിച്ചു.

എനിക്ക് അഭിമാനം തോന്നി. വൃത്തം എന്നൊക്കെക്കേട്ടാൽ ഓടിയൊളിക്കുന്ന ഇന്നത്തെ യുവജനങ്ങൾക്കിടയിൽ ഇവൾ ഒരു വേറിട്ട സ്വരം തന്നെ! ഇന്ദുവദന എന്ന വൃത്തം ഉള്ള കാര്യം പോലും പലർക്കും അറിയില്ല, അപ്പോഴാണ്.

"അല്ല, ഇന്ദുവദനയിലല്ല, ഞാൻ സാധാരണ ഇന്ദ്രവജ്ര, സമ്മത, ചമ്പകമാല എന്നിവയിലൊക്കെയാണ് ശ്ലോകങ്ങൾ എഴുതാറ്."

"സർ ഒന്ന് സൈഡിലേയ്ക്ക് നിൽക്കാമോ? ഞാൻ ഈ മാഡത്തിനെ ചെക്കിൻ ചെയ്തിട്ട് വിളിക്കാം."

എന്നിട്ട് എന്റെ പിറകിൽ നിന്ന സ്ത്രീയെ നോക്കി: "ഇന്ദുവദന, അല്ലേ?"

* * *

'ബുക്കും പേപ്പറും' ഇമിഗ്രേഷൻ ഓഫീസറെ ഏൽപ്പിച്ചിട്ട് ആകാംക്ഷയോടെ ഓഫീസറുടെ മുഖത്തു നോക്കി നിൽക്കുകയാണ് ഞാൻ. എന്റെ പാസ്പോർട്ടിലേയ്ക്കും മുഖത്തേക്കും നോക്കിയിട്ട് അദ്ദേഹം പറയുന്നു:

"നല്ല മുഖപരിചയം. പേരിനും പരിചയം തോന്നുന്നു."

സാധാരണഗതിയിൽ വലിയ ഗൌരവക്കാരാണ് എനിക്കു കിട്ടുന്ന ഇമിഗ്രേഷൻ ഓഫീസർമാർ എല്ലാം. പതിവില്ലാതെ ഓഫീസർ തന്റെ മാനുഷികവശം കാണിച്ചപ്പോൾ സ്കൂട്ട് കൌണ്ടറിൽ നേരിട്ട ഇന്ദുവദനപ്രശ്നം മറന്ന്, രൂപത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രായം അനുമാനിച്ച്, ഞാൻ പറഞ്ഞു:

"ബ്ലോഗ് കാലത്തുനിന്നായിരിക്കും. ശേഷം..."

"ശേഷം പറയേണ്ട. ഓർമ്മവന്നു."

"വായിക്കാറുണ്ടായിരുന്നോ?" എന്ന ചോദ്യം മനസ്സിലുദിച്ച് വായിൽക്കൂടി പുറത്തുവരുംമുമ്പ് അദ്ദേഹം തുടർന്നു:

"കഴിഞ്ഞയാഴ്ച ഇവിടെക്കിടന്ന് ബഹളമുണ്ടാക്കിയവന്റെ പേരും ഇതായിരുന്നു."

Labels: ,

0 Comments:

Post a Comment

<< Home