ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, July 29, 2008

അനിയന്മാരില്‍ നിന്നു് പഠിക്കേണ്ടതു്

നിങ്ങളുടെ ചെറുഗ്രാമത്തിലെ പഠന സംബന്ധമായ എല്ലാ റെക്കോഡുകളും തകര്‍ത്താണു് നിങ്ങളുടെ വിദ്യാഭ്യാസം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നു് ബാര്‍ബര്‍ കുട്ടപ്പേണ്ണന്‍ നിങ്ങളെ കാണുമ്പോഴൊക്കെ പറയാറുണ്ടെന്നു വിചാരിക്കുക. പത്താം തരത്തില്‍, തൊട്ടടുത്ത എതിരാളി 1960-കളില്‍ സൃഷ്ടിച്ച 357 മാര്‍ക്ക് എന്ന നിങ്ങളുടെ പഞ്ചായത്തു് റെക്കോഡ് എത്ര ആയാസ രഹിതമായാണു് നിങ്ങള്‍ തകര്‍ത്തതു് എന്നു് അഭിമാനപൂര്‍വം നിങ്ങളെ ഓര്‍മിപ്പിച്ചതു് ആ റെക്കോഡിനുടമായിരുന്ന ശ്രീമാന്‍ പീതാംബരന്‍ മാമന്‍ തന്നെയാണെനും വിചാരിക്കുക. ഇത്രയും സങ്കല്പിക്കാനായാല്‍, നിങ്ങളുടെ ട്രാക്ക് റെക്കോഡ് കണ്ടു് അന്തം‍വിട്ട ആ നാട്ടിലെ കുഞ്ഞുപൈതങ്ങളുടെ മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികള്‍ക്കു കൂടി ആ പഠന രീതി സ്വായത്തമാക്കാന്‍ എത്രയെത്രെ സന്ധ്യകളില്‍ നിങ്ങളുടെ വീട്ടില്‍ കയറിയിറങ്ങുന്ന കാര്യവും നിസ്സാരമായി സങ്കല്പിക്കാവുന്നതേയുള്ളൂ!

വന്നവരോടെല്ലാം നിങ്ങള്‍ ഉപദേശിക്കുകയാണു്: “കുഞ്ഞുങ്ങളേ, എന്‍റെ ഈ വിജയത്തിനു പിന്നില്‍ മന്ത്രമോ തന്ത്രമോ ഒന്നുമില്ല. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. പഠനത്തിന് ആരോഗ്യമുള്ള മനസ്സു് അത്യാവശ്യമാണ്. അതിനാല്‍, എല്ലിങ്കൂടുപോലിരിക്കുന്ന ഞാന്‍ ആരോഗ്യം നേടുവാന്‍ ഒരു സിമ്പിള്‍ റ്റെക്നിക് ഉപയോഗിക്കുന്നു. ഒരു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അര മണിക്കൂര്‍ കളി. ദാറ്റ്സ് ഓള്‍!”

നിങ്ങളുടെ ഉപദേശം അറിവില്ലാപ്പൈതങ്ങള്‍ക്കു് വേദവാക്യമായിരുന്നെങ്കിലും പൈതങ്ങളുടെ അമ്മമാര്‍ക്കു് സ്വീകാര്യമായിരുന്നില്ലെന്നതിനാല്‍ അവര്‍ തങ്ങളുടെ കുട്ടികളെ “ഓരോ ഒരു മണിക്കൂര്‍ പഠനത്തിനും അര മണിക്കൂര്‍ കളി” എന്ന ശീലം ശീലിപ്പിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

“ഒരു മണിക്കൂര്‍ പഠനം അര മണിക്കൂര്‍ കളി” എന്ന നിങ്ങളുടെ മന്ത്രം നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു മൂരാച്ചി നിങ്ങളുടെ അനിയനാവാനാണു് സാധ്യത. നിങ്ങള്‍ അനിയനെ പലവുരു ഉപദേശിച്ചു് നന്നാക്കാന്‍ ശ്രമിക്കും. എന്നാല്‍, ഒരു സ്ഥലത്തു അടങ്ങിയൊതുങ്ങിയിരുന്നു് പഠിച്ചാല്‍ മനസ്സു് മുരടിച്ചുപോകുമെന്നും, പഠനത്തില്‍ താല്പര്യം കുറയുമെന്നും മറ്റുമുള്ള നിങ്ങളുടെ ആധികാരികമായ വാദങ്ങള്‍ക്കു് അനിയന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. എന്നു മാത്രമല്ല, പ്രീ-ഡിഗ്രിക്ക് ആദ്യവര്‍ഷം ‘കിട്ടാതിരുന്ന’ ഇംഗ്ലീഷ് എഴുതി ജയിക്കാന്‍ അനിയന്‍റെ പഠന രീതി പ്രയോഗിച്ചു നോക്കാന്‍ അനിയന്‍ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ നിങ്ങള്‍ സഹിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്നപോലെയും അനിയന്‍ പ്രതീക്ഷിച്ചതു പോലെയും നിങ്ങളുടെ പത്താം ക്ലാസിലെ മാര്‍ക്കിന്‍റെ റെക്കോഡ്, അനിയന്‍ വെറുതേ ഭേദിക്കുക മാത്രമായിരുന്നില്ല, തകര്‍ത്തു് തരിപ്പണമാക്കുകയായിരുന്നു. അന്നു നിങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്കു് നിങ്ങളേക്കാള്‍ വിവരമുണ്ടവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

ഇനി നിങ്ങള്‍ക്കു് മറ്റൊരനിയനും കൂടി ഉണ്ടെന്നു സങ്കല്പിക്കുക. ആറാം തരമോ ഏഴാം തരമോ കഴിഞ്ഞു നില്‍ക്കുന്ന ഒരു മദ്ധ്യവേനലവധിക്കാണു് ക്രിക്കറ്റ് ഒരു കായിക വിനോദം എന്ന രീതിയില്‍ നിങ്ങള്‍ അനിയന്മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതു്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ പടിപടിയായി വളര്‍ന്നു് സ്കൂള്‍ ടീമിന്‍റെ ഓപ്പണറും ഒരു പാര്‍ട്-ടൈം സ്പിന്നറുമായി മാറിയതു് വളരെപ്പെട്ടന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീമിന്‍റെ ഭാഗമായി വീട്ടുകാരറിയാതെ ഉപജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, മത്സരം തോറ്റെങ്കിലും രണ്ടു് ഫോറുകളുടെ സഹായത്തോടെ പന്ത്രണ്ടു് റണ്‍സ് അടിച്ചവിവരം അനിയന്മാരോടു് പറയാനാവാതെ നിങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടു് എന്നു സങ്കല്പിക്കാന്‍ പ്രയാസമുണ്ടോ? (അനിയന്മാരോടു പറഞ്ഞാല്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്നു് ഭീഷണിപ്പെടുത്തി അവന്മാര്‍ എന്തൊക്കെ നേടിയെടുക്കില്ല!). പക്ഷേ, നിങ്ങളുടെ ഈ അമാനുഷികത അധികനാള്‍ നീണ്ടുനില്‍ക്കുന്നില്ല. നിങ്ങളുടെ ഇന്‍‍സ്വിംഗിംഗ് യോര്‍ക്കറുകള്‍ ലോംഗോഫ് ബൌണ്ടറിയിലേയ്ക്കും, റിബ്കേയ്ജ് ലാക്കാക്കി നിങ്ങളെറിയുന്ന ബൌണ്‍സറുകള്‍ മിഡ്‍വിക്കറ്റിനു മുകളിലൂടെ ദേവകിയമ്മയുടെ പുരയിടത്തിലേയ്ക്കും പറക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നു: ഇളയവനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, “ഹി ഓണ്‍സ് യുവര്‍ ബൌളിംഗ്.”

അതായതു്, അനിയന്‍ എതിര്‍ ടീമിലായിരിക്കുന്നിടത്തോളം കാലം ഇനിയും നിങ്ങള്‍ ഈ കളി തുടരുന്നതിലര്‍ത്ഥമില്ല. അങ്ങനെ ഒരേ ടീമിന്‍റെ ഭാഗമായി നിങ്ങള്‍ കുറച്ചു നാള്‍ കൂടി ക്രിക്കറ്റ് കളിക്കുന്നു. പബ്ലിക്കായി നിങ്ങളുടെ റ്റെക്നികുകളിലെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ പെട്ടി മടക്കാന്‍ തീരുമാനിക്കുന്നു. ഒരിക്കല്‍ മറന്നു പോയ കാര്യം നിങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

Labels:

10 Comments:

  1. Blogger സുല്‍ |Sul Wrote:

    സത്യം സത്യമായി പറഞ്ഞിരിക്കുന്നു. ഇടക്ക് എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് ഇതു പോലെയെല്ലാം.

    എനിക്കൊരനിയനില്ലാതെ പോയല്ലോ... ഇതൊന്നു പരീക്ഷിക്കാന്‍..
    -സുല്‍

    July 29, 2008 11:31 PM  
  2. Blogger കുട്ടിച്ചാത്തന്‍ Wrote:

    ചാത്തനേറ്: ഭാഗ്യം രണ്ടെണ്ണമുള്ളതിനും തൂക്കം എന്റെ ഇരട്ടിയായതു കാരണം ക്രിക്കറ്റ് ടിവീല്‍ മാത്രേ കാണാറുള്ളൂ...പിന്നേ എന്റെ പത്താം തരം റെക്കോഡ് അതും പൊട്ടീല... പക്ഷേ കാര്യവിവരവും ബുദ്ധീം രണ്ടിനും എന്നേക്കാള്‍ കൂടുതലാണെന്നുള്ളതിനു എനിക്ക് അസൂയയുണ്ടോ! ഏയ് ചെറുപ്പത്തില്‍ കാണുമാവും.. ഇപ്പോള്‍ ഇല്ല... എന്തായാലും അവരെന്റെ അനിയന്മാരല്ലേ :)

    July 30, 2008 1:08 AM  
  3. Blogger ഹരിത് Wrote:

    എത്ര അനിയന്മാരുണ്ട് സന്തോഷിനു? ഹൃദയസ്പര്‍ശിയായ പോസ്റ്റ്:)

    July 30, 2008 1:22 AM  
  4. Blogger Babu Kalyanam Wrote:

    bouncer ഉം സ്വിംങും എറിയുന്ന സ്പിന്നര്‍ ആയിരുന്നല്ലേ ;-)
    അനിയനെ കുറ്റം പറയാന്‍ പറ്റില്ല!!!!

    July 30, 2008 2:03 AM  
  5. Blogger ശ്രീ Wrote:

    അതു കൊള്ളാല്ലോ സന്തോഷേട്ടാ...

    പുതു തലമുറ എല്ലാക്കാര്യവും എത്ര വേഗമാണ് പഠിച്ചെടുക്കുന്നത്...
    :)

    July 30, 2008 2:40 AM  
  6. Blogger Unknown Wrote:

    സത്യം.. അനിയത്തിക്കുട്ടിയായതോണ്ട് അക്കാഡമിക് റെക്കോഡ്സ് മാത്രമേ തകര്‍ന്നു തരിപ്പണമായുള്ളൂ...

    ശ്ശോ! പറയാന്‍ മറന്നു, ക്രിക്കറ്റിലും അവള്‍ തന്നെ മുന്‍പില്‍, കാരണം ഞാന്‍ കമ്പ്യൂ‍ട്ടറിലേ ക്രിക്കറ്റ് കളിക്കാറുള്ളൂ. അതവള്‍ പഠിച്ചതോടെ അവിടേം നമ്മള്‍....

    നല്ല പോസ്റ്റ് ട്ടാ...

    July 30, 2008 3:23 AM  
  7. Blogger Santhosh Wrote:

    അനിയന്മാര്‍ കുറേയുണ്ടു് ഹരിതേ. രണ്ടെണ്ണത്തില്‍ നിന്നു പഠിച്ചപ്പോഴേയ്ക്കും മതിയായി.

    ബാബു: ആവേശത്തില്‍ എഴുതിയതാ... അല്ലേലും തലങ്ങും വിലങ്ങും അടി കിട്ടുമ്പോള്‍ എന്തു സ്പിന്‍? പിന്നെ പിടലി നോക്കി വലിച്ചെറിയല്ലേ? :)

    വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി.

    July 30, 2008 9:27 AM  
  8. Blogger smitha adharsh Wrote:

    അനിയന്‍ ഇല്ലെങ്കിലും...അതിന്‍റെ ഒരു കുറവും അനുഭവിച്ചിട്ടില്ല.തലതെറിച്ച ഒരു വിത്ത്(കസിന്‍ ) ഉണ്ടായിരുന്നു...
    നല്ല പോസ്റ്റ്

    July 31, 2008 1:03 AM  
  9. Blogger നവരുചിയന്‍ Wrote:

    ഒരുത്തന്‍ ഉണ്ട് ..ഈ പറഞ്ഞ രണ്ടു കാര്യവും അവന്‍ ചെയ്തു ..പോരാഞ്ഞിട്ട്‌ കോളേജിലെ എന്റെ സസ്പെന്‍ഷന്‍ വാങ്ങിയതിന്റെ റെക്കോര്‍ഡ് തകര്ത്തു കൊണ്ടു ഇരിക്കുന്നു

    July 31, 2008 4:30 AM  
  10. Blogger Viswaprabha Wrote:

    മൂത്ത സന്തതികളെ കടിഞ്ഞൂല്‍പ്പൊട്ടന്‍ എന്നാണു വിളിക്കാറു്‌. പാവങ്ങള്‍ക്കു് ഒക്കെ first principles മുതല്‍ പഠിച്ചുതുടങ്ങണം. വഴിയിലുള്ള കുഴിയിലൊക്കെ ചെന്നു ചാടും. വേണ്ടാത്ത ചേറിലും ചേതത്തിലും ആറാടും.

    പിന്നാലെ വരുന്നോന്മാര്‍ ഭാഗ്യവാന്മാര്‍. ചേട്ടച്ചാരുടെ വീഴ്ച്ച കണ്ടു പഠിച്ചിട്ടുള്ള അവര്‍ കുഴി കാണുമ്പോളേ മാറി നടക്കും. മിക്കപ്പോഴും ചേട്ടപ്പൊട്ടനുമുന്‍പു തന്നെ എത്തേണ്ടിടത്തു് എത്തിയിരിക്കുകയും ചെയ്യും.

    പക്ഷേ ഒന്നുണ്ടു്. Crisis Management, Team responsibilty, Leadership ഒക്കെ വേണോ? മൂന്നാലു് അനിയന്മാരുള്ള ഒരു ചേട്ടനെത്തന്നെ പിടി.

    (വീണിടത്തുകിടന്നുരുളുമ്പോള്‍ കൈകൊട്ടിച്ചിരിക്കാന്‍ എനിക്കു് അനിയന്മാരില്ല. പകരം “അയ്യോചേട്ടാ, വീഴല്ലേ” എന്നും പറഞ്ഞു് വെറുതെ കിടന്നു് കാറിക്കൊണ്ടിരുന്ന മൂന്നു് അനിയത്തിമാരുണ്ടു്....)

    August 04, 2008 5:33 PM  

Post a Comment

<< Home