ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, September 05, 2016

പുസ്തകങ്ങൾ: വിഷ്ണു

(ഞാൻ ഒരു നിരൂപകനല്ല. നിരൂപണം പഠിച്ചിട്ടില്ല. വേണമെങ്കിൽ കഥയെഴുതിക്കാണിക്കാൻ തയ്യാറാണ്.)

പുസ്തകത്തിന്റെ കനം കുറവുകൊണ്ടു മാത്രമാണ് വിമാനത്തിലെ വായനയ്ക്ക് ആനന്ദിന്റെ “വിഷ്ണു” തിരഞ്ഞെടുത്തത്. മുമ്പ് പലയാത്രകളിലും ഉറക്കം, മദ്യം, ലോകത്തിലെല്ലാരും കണ്ടിട്ടും നമ്മളുമാത്രം കാണാത്ത സിനിമ എന്നീ പ്രലോഭനങ്ങൾ കാരണം വായിക്കാനെടുക്കുന്ന പുസ്തകം ഒരു പേജുപോലും തുറക്കേണ്ടി വന്നിട്ടില്ല.

എ. വി. പവിത്രന്റെ ഏഴുപേജിലുള്ള പഠനം/ആമുഖം, സതീഷ് കെ. വരച്ച പത്തു ഫുൾപേജ് പടങ്ങൾ എന്നിവ ഒഴിവാക്കിയാൽ വെറും 35 പേജ് മാത്രമുള്ള വളരെച്ചെറിയ നോവലാണ് വിഷ്ണു.

എ. വി. പവിത്രന്റെ പരിചയപ്പെടുത്തൽ ലേഖനം നോവലിന്റെ പിന്നീടുള്ള വായനയെ സഹായിക്കുമെങ്കിലും അതൊരു അനാവശ്യഭാരമായി അനുഭവപ്പെട്ടു. “സമകാലിക ഇന്ത്യനവസ്ഥയുടെ പരിഛേദമാണ്” ഈ കഥ എന്നു സമ്മതിക്കുമ്പോൾ തന്നെ, “ആഖ്യാതാവിൽ എന്നപോലെ വായനക്കാരിലും വിഭ്രാമകസത്യങ്ങളുടെ ഒരു പരമ്പരതന്നെ ഈ ‘ഒരേ പലർ’ തുറന്നിടുന്നുണ്ട്” എന്നൊരു അതിവായനയ്ക്കൊന്നും വിഷ്ണു ഇടം തരുന്നില്ല.

വല്ലപ്പോഴും നാട്ടിലെത്തുന്ന പ്രവാസിയുടെ ചിന്തകളുടെ ദശാവതാരമായി വിഷ്ണുവിനെക്കാണാനാണെനിക്കിഷ്ടം. ആരോടൊക്കെയോ സംവദിക്കണമെന്നും “എല്ലാം ശരിയാക്കണ”മെന്നും അത് എങ്ങനെ ചെയ്യണമെന്നും “എല്ലാം അറിയുന്ന” പ്രവാസി. പ്രായോഗികപരിചയമില്ലെങ്കിലും അവൻ പ്രശ്നപരിഹാരങ്ങളെ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ഒരു രാവുവെളുക്കുമ്പോൾ എല്ലാം “അവിടത്തെപ്പോലെ” ആയിരുന്നെങ്കിൽ എന്ന് ഉറക്കെച്ചിന്തിച്ചിട്ടുണ്ട്. താൻ ബാക്കിയാക്കിപ്പോയ ബന്ധുമിത്രാദികളെ, അവർ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടങ്ങളെ, മറക്കാനാഗ്രഹിക്കുന്ന രീതിക്രമങ്ങളെ ഋജുരേഖയിലാക്കാൻ വെമ്പുന്ന, അടൂരോ മറ്റോ പറഞ്ഞതുപോലെ, തന്റെ സമരാഹ്വാനങ്ങൾക്ക് മറ്റാരെങ്കിലും ഗതികോർജ്ജം പകരുമെന്ന് രഹസ്യമായാഗ്രഹിക്കുന്ന കപടവിപ്ലവകാരി.

ഈ അവസ്ഥ, പക്ഷേ, പ്രവാസിക്കുമാത്രമുള്ള വിധിയല്ലെന്നു വിഷ്ണു പറഞ്ഞുതരുന്നു. തനിക്കു ചുറ്റും കറങ്ങുന്ന, തന്റെ ഇപ്പോഴുള്ള ആഭിമുഖ്യത്തിന്റെ കടുംചായം കലർന്ന വാർത്തകൾ കണ്ട് നേരേ ഫേസ്‌ബുക്ക് വഴി പുച്ഛം തുപ്പുന്ന, അരാഷ്ട്രീയതയുടെ കൂത്തരങ്ങായ ചെറുലോകത്തും ദശാവതാരങ്ങൾ സംവദിക്കാനെത്താം. അവസാന അവതാരവും സംഹരിക്കപ്പെടുന്നതുവരെ ഈ കൂടിക്കാഴ്ച നിലനിൽക്കും.

ഈ അഭിമുഖങ്ങളിൽ, അനുഭവങ്ങളാൽ കരുത്താർജ്ജിക്കുന്ന ജീവിതം വരച്ചുകാട്ടുന്നൂ, ആനന്ദ്. സ്വയം ചൂടനുഭവിച്ചും അന്യരെ സഹായിക്കുന്ന സൈക്കിൾ റിക്ഷക്കാരനായാണ് വിഷ്ണു ജീവിതയാത്ര ആരംഭിക്കുന്നത്. തണൽ വൃക്ഷങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നവൻ. വളരുന്ന ലോകത്തിൽ ഒഴുക്കിനൊപ്പം നീന്തി കൺസ്ട്രക്ഷൻ തൊഴിലാളിയായും ബിസിനസ് എക്സിക്യുട്ടീവ് ആയും വളരുമ്പോഴും അടിച്ചമർത്തപ്പെടുന്ന “താഴ്ന്ന ജീവിതങ്ങൾ” ഇക്കോണമിയുടെ വളർച്ചയുടെ പാർശ്വഫലങ്ങളായി ഉൾക്കൊള്ളാനും എഴുതിത്തള്ളാനും വിഷ്ണുവിനു വ്യഗ്രതയുണ്ട്. ധൂർത്തിന്റെ, ആർത്തിയുടെ, അധികച്ചെലവിന്റെ ലോകം ആദ്യമായി നേരിൽക്കാണുന്ന മദ്ധ്യവർഗ്ഗത്തിന്റെ നിരാശ വിഷ്ണുവിനെ നിയന്ത്രണങ്ങളോടെ ജീവിക്കുന്നതിനെപ്പറ്റി വാചാലനാക്കുന്നു. പിന്നീടെപ്പോഴോ വിഷ്ണു എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമാണ്. സ്വയം കെടുതികളെ നേരിടുമ്പോഴും തന്നേക്കാൾ പ്രിവിലെജ്‌ഡ് അല്ലാത്തവരെ കൊച്ചുസന്തോഷങ്ങളിൽ നിന്ന് അകറ്റി നിറുത്താൻ വിഷ്ണു മറക്കുന്നില്ല.

അതിജീവിനമാണ് വിഷ്ണുവിന്റെ മുഖം. അതിനാൽ തന്നെ, ഢാബ ജോലിക്കാരനിൽ നിന്നും കബാബ് ഗർഡനിലേയ്ക്കുള്ള പ്രമോഷൻ അനിവാര്യമായ മാറ്റമാണ്. അവിടെയാണ് ഗ്ലോബലൈസേഷന്റെ ആദ്യഫലങ്ങൾ വിഷ്ണു രുചിക്കുന്നത്. പിന്നീട് ജീവിക്കാൻ വേണ്ടി മതപ്രീണനമുൾപ്പടെയുള്ള പലവേഷങ്ങളും കെട്ടാൻ വിഷ്ണുവിനെ പാകപ്പെടുത്തുന്നതും അവിടം തന്നെ.

ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ വിഷ്ണു വീണ്ടും പിറകോട്ടു സഞ്ചരിക്കുന്നത് നമുക്കുകാണാം. “ഒന്നും ശരിയല്ല” എന്നത് ധിഷണയെ ചലിപ്പിക്കുന്നില്ല എന്നത് വിഷ്ണുവിന് ഒരു പോരായ്മയായി തോന്നുന്നില്ല. “പ്രായോഗികതയിലേയ്ക്കുള്ള നയപരമായ പിൻമാറ്റമോ, വിപ്ലവത്തിലേയ്ക്കുള്ള അനിവാര്യമായ മുന്നേറ്റമോ ആയിരുന്നില്ല, വിഷ്ണുകുമാറിന്റെ വഴി.” എന്ന് ആനന്ദ് പറയുന്നുണ്ട്. നാടിന്റേയും ലോകത്തിന്റേയും ശോച്യാവസ്ഥയിൽ വ്യഥപൂണ്ടവനാണ് വിഷ്ണുവെങ്കിലും അതിനുവേണ്ടി ചെറുവിരൽ ചലിപ്പിക്കാൻ പോലും വിഷ്ണു മുതിരുന്നില്ല. നിസ്സഹായതയുടെ കോടിമുണ്ട് (അനാവശ്യമായിത്തന്നെ) സ്വയമണിഞ്ഞ് സംഹരിക്കപ്പെടാൻ സമയമെണ്ണി, കനത്ത മൂടൽ മഞ്ഞിലേയ്ക്ക് വിഷ്ണു അപ്രത്യക്ഷമാവുന്നു.

ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നെന്നു സ്വയം വിശ്വസിക്കുകയും, എന്നാൽ നീന്തലറിയാതെ ഒരു പൊങ്ങുതടിയിൽ പറ്റിപ്പിടിച്ച് വല്ലപ്പോഴും കൈകാലുകളിട്ടടിച്ച് നദിയുടെ ഒഴുക്കിനൊപ്പം യാത്രയ്ക്കായി ലവലേശം പ്രയാസപ്പെടാതെ കടലിലടിയുകയും ചെയ്യുന്ന വ്യക്തിത്വങ്ങളുടെ ആത്മകഥയാണ് വിഷ്ണു എന്ന നോവലിലൂടെ ആനന്ദ് വരച്ചുകാട്ടുന്നത്. ഇത് “സമകാലിക ഇന്ത്യനവസ്ഥയുടെ പരിഛേദ”മാകുന്നതാണ് ഇന്ത്യയുടെ കഷ്ടവും നഷ്ടവും.

Labels: