ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, March 23, 2017

പുസ്തകങ്ങൾ: ശരീരം അറിയുന്നത്

“You are not entitled to your opinion” എന്ന് വാദിക്കുന്നവരുണ്ട്. കേൾക്കുമ്പോൾ ചെടിപ്പ് തോന്നുമെങ്കിലും അതത്ര മോശം വാദമല്ലാതെ വരുന്നത് വാദത്തിന്റെ ശിഷ്ടരൂപം “You are only entitled to what you can argue for” എന്നതായതിനാലാണ്. അഭിപ്രായപ്രകടനങ്ങളിൽ generic irreverence ഇടയ്ക്കെല്ലാം തലപൊക്കാറുണ്ടെന്ന് പൊതുവേ ഒരാക്ഷേപം എന്നെപ്പറ്റി നിലവിലുണ്ടെങ്കിലും പ്രായം കൂടുമ്പോൾ സാധാരണയായി പുറത്തുവരുന്ന അസഹിഷ്ണുതയുടെ ഭാഗമായിക്കണ്ട് പലരും അതത്ര കാര്യമാക്കാറില്ല എന്നാണ് എന്റെ നിരീക്ഷണം. പുസ്തകങ്ങളെപ്പറ്റി പറയുമ്പോഴും ഇപ്പറഞ്ഞ irreverence തോന്നുന്നുണ്ടെങ്കിൽ, വാദിക്കാൻ തയ്യാറാണെന്നതിനാൽ, അതിശയിക്കരുതെന്ന് സാരം.

കഴിഞ്ഞ വർഷം പുത്തരിക്കണ്ടത്തു നടന്ന മാതൃഭൂമിയുടെ പുസ്തകപ്രദർശനത്തിനു പോകുക വഴി സി. വി. ബാലകൃഷ്ണന്റെ ‘ശരീരം അറിയുന്നത്’ എന്ന കഥാസമാഹാരം കാണാനും വാങ്ങാനും അവസരമുണ്ടായി. സി. വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ മാത്രമേ ഞാൻ വായിച്ചിരുന്നുള്ളൂ. അതാവട്ടെ, 1989-1992-കാലഘട്ടത്തിലെപ്പോഴോ ആയിരിക്കണം. ഈ സമയത്തിനും മുമ്പുതന്നെ, ഹോസ്റ്റൽ വാസം കാരണം ബൈബിൾ സാഹിത്യം എന്നിൽ സ്വാധീനം ചെലുത്തിയിരുന്നു. വായനാനന്തരം, ആയുസ്സിന്റെ പുസ്തകത്തിലെ ഭാഷകൊണ്ടു മാത്രം ആ പുസ്തകത്തോട് പ്രത്യേകിച്ചൊരിഷ്ടം തോന്നിയതായും ഓർക്കുന്നു. പിന്നീടെന്തുകൊണ്ടോ, വല്ലപ്പോഴുമൊരിക്കൽ പുസ്തകക്കടകളിൽ കയറിയിറങ്ങുമ്പോഴൊന്നും സി. വി. ബാലകൃഷ്ണന്റെ ഒരു പുസ്തകവും എന്റെ കണ്മുന്നിൽ വന്നുപെട്ടില്ല. ‘ശരീരം അറിയുന്നത്’ എന്ന പുസ്തകത്തിന്റെ പുറം ചട്ടയിൽ ‘പ്രണയത്തിന്റെയും രതിയുടെയും കഥകൾ’ എന്നുകൂടി വിശദീകരിച്ചതു കണ്ടതേ മറ്റൊന്നുമാലോചിക്കാതെ വാങ്ങുകയായിരുന്നു.

“I want to do to you what spring does with the cherry trees” എന്ന വരികളില്ലാതെ എന്തോന്ന് പ്രണയത്തിന്റെയും രതിയുടെയും പുസ്തകം എന്നതിനാൽ കവിതയുടെ അവസാന വരികൾ മലയാളത്തിലാക്കി ആദ്യമേ അരങ്ങൊരുക്കിയിട്ടുണ്ട്. അതും കഴിഞ്ഞാണ് രണ്ടുഭാഗങ്ങളിലായി 26 കഥകൾ അവതരിപ്പിക്കുന്നത്.

എന്തിനാ കൂടുതൽ പറഞ്ഞ് നിങ്ങളുടേയും എന്റേയും സമയം കളയുന്നത്? ഈ ഇരുപത്താറ് കഥകളിൽ ഏഴെണ്ണമൊഴികെ ബാക്കിയെല്ലാം വെറും പാഴാണ്. ഏഴു കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുവതെങ്ങനെ, ഒരു പുസ്തകമെന്നൊക്കെപ്പറയുമ്പോൾ കുറഞ്ഞത് നൂറ്-നൂറ്റമ്പതു പേജെങ്കിലും തികയ്ക്കേണ്ടേ എന്ന പ്രസാധകന്റെ നിർദ്ദേശപ്രകാരം ഒറ്റരാത്രികൊണ്ട് എഴുതിത്തീർത്തപോലുള്ളവയാണ് മറ്റെല്ലാ ‘കഥ’കളും. ഭാഷയുടെ, പ്ലോട്ടിന്റെ, രാഷ്ട്രീയത്തിന്റെ, അതിലുപരി, പുസ്തകത്തിന്റെ ഏറ്റവും വലിയപരസ്യമായ പ്രണയം, രതി എന്നീ വികാരങ്ങളുടെ തലങ്ങളിൽ അനുവാചകനെ സ്പർശിക്കുന്ന (ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുന്ന, അപൂർവ്വമായി ചിരിപ്പിക്കുകപോലും ചെയ്യുന്ന) സൃഷ്ടികളുടെ കൂട്ടത്തിൽ പെടുത്താവുന്നവ ‘ബ്ലോസം മാർട്ടിന,’ ‘ഇപ്പോൾ മൺമറയിലൂടെ കാണുന്നു,’ ‘തികച്ചും വ്യത്യസ്തമായ ഒരു സായാഹ്നം,’ ‘സാന്ദ്രസൗഹൃദം,’ ‘രഹസ്യവാതിൽ,’ ‘പുകയിലക്കള്ളൻ,’ ‘ഹൃദയാകാശം’ എന്നീ ഏഴെണ്ണം മാത്രം.

ഇക്കൂട്ടത്തിൽ ‘രഹസ്യവാതിൽ’ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കളങ്കമില്ലാത്ത വൈകാരികാവിഷ്കാരമാണ് ഈ കഥയുടെ ജീവൻ. ചെറുകഥയ്ക്കനുയോജ്യമായ സന്ദർഭവും കഥാപാത്രങ്ങളും. വിസ്മയം നിലനിർത്തിയുള്ള, വായനക്കാരെ വ്യാപൃതരാക്കുന്ന രീതിയിൽ നാടകീയമായ ആഖ്യാനം. മനോഹരമായ അന്ത്യം. ‘തികച്ചും വ്യത്യസ്തമായ ഒരു സായാഹ്ന’വും ‘പുകയിലക്കള്ള’നും പ്രണയമോ രതിയോ ഇതു രണ്ടുമോ പങ്കുവയ്ക്കുന്നതിനു പുറമേ ഒരു പുഞ്ചിരികൂടി അവശേഷിപ്പിക്കും. ‘ബ്ലോസം മാർട്ടിന,’ ‘ഇപ്പോൾ മൺമറയിലൂടെ കാണുന്നു,’ ‘ഹൃദയാകാശം’ എന്നിവ ടെക്സ്റ്റ്ബുക്ക് ടൈപ്പ് ചെറുകഥകളാണെങ്കിലും വായനാസുഖം അവശേഷിപ്പിക്കുന്നവയാണ്. ഈ പുസ്തകത്തിലെ ഏറ്റവും നീണ്ടകഥകളാണ് ‘സാന്ദ്രസൗഹൃദ’വും (14 പേജ്) ‘ഉറങ്ങാൻ വയ്യ’യും (17 പേജ്). പന്ത്രണ്ടു ഭാഗങ്ങളായി പകുത്ത് ഏകാഗ്രതയോടെ പറയുന്ന ‘സാന്ദ്രസൗഹൃദ’ത്തിന്റെ നേരെതിരാണ് ‘ഉറങ്ങാൻ വയ്യ’യുടെ ആവിഷ്കാരശൈലി. വായിച്ചുകൊണ്ടിരിക്കുമ്പോൾ മൂന്നോ നാലോ തവണ “ഇത് ഇവിടെ നിർത്തിയാൽ നന്നാവും” എന്നു തോന്നുന്ന ഭാഗങ്ങളുണ്ട്. പക്ഷേ, നമുക്കു തോന്നിയിട്ട് കാര്യമില്ലല്ലോ. ഒന്നു തിരുത്തിയെഴുതിയാൽ ഏറ്റവും നന്നായേക്കാവുന്ന കഥ ‘ഉറങ്ങാൻ വയ്യ’ ആണെന്നു പറയാം.

167 പേജേയുള്ളൂവെങ്കിലും വളരെ കഷ്ടപ്പെട്ടാണ് ‘ശരീരം അറിയുന്നത്’ വായിച്ചു തീർത്തത്. ഏഴുകഥകൾ ആസ്വദിക്കാൻ വേണ്ടി മറ്റു പത്തൊമ്പതെണ്ണം സഹിക്കുന്നത് അല്പം കടന്ന കയ്യാണ്. വായിക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ ഏഴെണ്ണം വായിക്കുക, ബാക്കിയുള്ളത് ഉറക്കസഹായിയായി കരുതിവയ്ക്കുക. എന്നിട്ടും ഉറക്കം വന്നില്ലെങ്കിൽ പ്രണയവും രതിയും ആസ്പദമാക്കി ഞാനെഴുതിയ ‘ശുപാര്‍ശക്കത്ത്,’ ‘സ്വപ്നപ്രഭ’ എന്നീ കഥകൾ കൂടി വായിച്ചു നോക്കുക. നന്നായി ഉറങ്ങും.

ഈ പുസ്തകസംബന്ധിയായ മൂന്നു കാര്യങ്ങൾ കൂടി:

തളർന്നുറങ്ങുന്ന ഭാഷ:

ചില കൃതികൾ വാക്കുകൾ കൊണ്ട് മായിക പ്രപഞ്ചം വിരിയിക്കും. വായനക്കാരൻ ചുറ്റുശാലയിൽ നിന്നും കഥാപാത്രത്തോടൊപ്പം കളിക്കളത്തിലെത്തും. ‘ശരീരം അറിയുന്നത്’ പോലെയുള്ള രചനകളാവട്ടെ (മിക്ക കഥയിലും), ഭാഷയാൽ വായനക്കാരനെ തെല്ലകലത്തിൽ നിർത്തും. രണ്ടു പെണ്ണുങ്ങൾ കുളിക്കാൻ കയറുന്നത് ഒരേകണ്ണുകൊണ്ടു കാണുന്ന കഥാകൃത്ത് രണ്ടുകഥകളിൽ ഏകദേശം ഒരുപോലെ എഴുതുന്നതിൽ തെറ്റില്ലെങ്കിലും 128-ആം പേജിൽ കന്യാദശ എന്ന കഥയിൽ:

‘ഞാൻ കുളിക്കുന്നു,’ റൂം ബോയ് പുറത്തിറങ്ങിയതും മായ പ്രഖ്യാപിച്ചു. അവൾ ടൗവലുമായി കുളിമുറിയിലേക്കു കയറി. വാതിൽ അടഞ്ഞുകിടക്കുകയാണെങ്കിലും സുതാര്യമായ ഒരു ചില്ലുപാളിയിലൂടെയെന്നപോലെ വിനോദ് തന്നെ കാണുന്നുവെന്നതറിയാതെ അവൾ ഷവറിനു കീഴേ നിന്നു.

ഇങ്ങനെ വായിച്ചിട്ട്, ആ ചൂടാറും മുമ്പ്, 137-ആം പേജിൽ വിനോദസഞ്ചാരികൾ എന്ന കഥയിൽ ഇങ്ങനെ വായിക്കുമ്പോൾ:

‘ഞാനൊന്നു കുളിക്കട്ടെ,’ ക്രിസ്റ്റീന പറഞ്ഞു. നോബർട്ടിന്റെ കൺമുന്നിൽവെച്ചുതന്നെ വസ്ത്രം അഴിച്ചുമാറ്റി ഒരു ബാത് ടൗവൽ കൈയിലെടുത്ത് ക്രിസ്റ്റീന കുളിമുറിയിലേക്കു നടന്നു. നോബർട്ടിന്റെ കണ്ണുകളിലൂടെ, ഗോതമ്പുനിറമുള്ള നഗ്നമായ ഉടലുമായി അവൾ നടന്നകന്നു.

ഉറങ്ങിപ്പോയതിനാൽ പേജുകൾ അറിയാതെ പിറകിലേയ്ക്ക് മറിഞ്ഞ് വായിച്ച കഥ വീണ്ടും വായിക്കുകയാണോ എന്നു സംശയിക്കും. ചിലപ്പോൾ അറിഞ്ഞില്ലെന്നുതന്നെ വരും!

കഥയുടെ മതവും ജാതിയും:

‘വാതിൽ’ എന്ന കഥയുടെ പാത്രസൃഷ്ടിയെപ്പറ്റിയൊന്നും പറയാത്തതാണ് നല്ലത്. കഥാപാത്രങ്ങളുടെ ജാതിയും മതവുമൊക്കെ വളരെ യാദൃച്ഛികമായി കഥകൃത്തിന്റെ മനസ്സിലെത്തുന്നതാവാനാണു സാദ്ധ്യത. ബാക്കി വായനക്കാർ തീരുമാനിക്കട്ടെ.

പിശുക്കില്ലാത്ത തലക്കെട്ടുകൾ:

കഥകൾക്കു പേരിടുന്നത് ഒരു കലതന്നെയാണ്. സി. വി. ബാലകൃഷ്ണൻ ഈ പുസ്തകത്തിലെ പല കഥകൾക്കും വളരെ നല്ല പേരുകൾ കൊടുത്തിട്ടുണ്ട്. പലപ്പോഴും ആ പേരുകൾ വളരെ അനുയോജ്യവുമാണ്. മുകളിൽ പരാമർശിക്കാത്ത കഥകളിൽ നിന്നും രണ്ട് ഉദാഹരണങ്ങൾ: കൊച്ചു കൊച്ചു കുരിശുരൂപങ്ങൾ, ഗന്ധമാദനം. പേരുകണ്ട് ഓടിച്ചെന്ന് വായിച്ചേക്കരുത്!

Labels: