ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, April 16, 2017

സിനിമ: ടേക്ക് ഓഫ്

ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി നോവൽ, സിനിമ തുടങ്ങിയ വിനോദോപാധികൾ നിർമ്മിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. സത്യത്തിൽ സംഭവിച്ച കാര്യങ്ങളിൽ (പ്രത്യേകിച്ചും അനന്തരഫലത്തിൽ) ക്രിയാത്മകതയ്ക്ക് അധികം സ്ഥാനമില്ല. എന്നാൽ സംഭവത്തിന്റെ പുനരവതരണത്തിൽ ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിക്കാതെവന്നാൽ സൃഷ്ടി ചരിത്രപുസ്തകമോ ഡോക്യുമെന്ററിയോ ആയിപ്പോവുകയും ചെയ്യും. ചരിത്ര സത്യത്തോടു നീതിപുലർത്തുമ്പോൾത്തന്നെ സർഗ്ഗാത്മകമായി കഥയുടെ ചുരുളഴിക്കുക. ചുരുക്കത്തിൽ, ഈ രണ്ടുഭാഗത്ത് എവിടെ “പിഴച്ചാലും” സിനിമയ്ക്കെതിരേയുള്ള ദോഷവർണ്ണനകൾ ഉയർന്നുവരും.

ടേക്ക് ഓഫിനോടുള്ള എന്റെ പരാതി ഈ രണ്ടുഭാഗത്തുമാണ്. ഇറാഖിലകപ്പെട്ട നേഴ്സുമാരെ രക്ഷിച്ചെടുക്കുന്ന കഥ മറ്റ് ഉപകഥകളൊഴിവാക്കി അവതരിപ്പിക്കാവുന്നതേയുള്ളൂ. ഇവർ, എല്ലാം അറിഞ്ഞിട്ട് എന്തിന് ഇറാഖിലേയ്ക്ക് പോയി എന്നത് സമർത്ഥിക്കാൻ ഏകദേശം ഒരു മണിക്കൂർ ചിലവാക്കിയിട്ടുണ്ട്. അതിനുവേണ്ടി ദുർബ്ബലബന്ധങ്ങളാൽ കുറേപ്പേരെ നിരത്തിവച്ചു. അതിൽ രണ്ടുപേരെ കല്യാണം കഴിപ്പിച്ചു. ഇത് സിനിമയിലെ വലിയ മുഹൂർത്തമാണ്--ബന്ധങ്ങൾക്ക് വലിയ വിലയൊന്നും കല്പിക്കാതെ മൂന്നുപതിറ്റാണ്ടെങ്കിലും “സ്വന്തം കാലിൽ” നിന്ന നായിക, അഞ്ചാറുമാസത്തിനിടയിൽ ഭർത്താവിനു വേണ്ടി എന്തും ചെയ്യും എന്ന് ഒരു നേരിൽക്കാഴ്ചയിലൂടെയും രണ്ടു ഫോൺ വിളികളിലൂടെയും മനസ്സിലാക്കി, മേലധികാരികളെ വരെ ധിക്കരിക്കുന്ന ഇന്ത്യൻ അംബാസഡറാണ് കളിയിലെ കേമൻ.

ഈ സംഭവത്തിൽ നിന്നും ഒരു നായികയെ ഒരുക്കിയെടുത്തതും അവൾ മൂലം (പലപ്പോഴും നേരിട്ട്, ഒരിക്കൽ നായികനിമിത്തമായി കഥയിലെത്തിയ കുട്ടികാരണം) മരണവൃത്തത്തിൽ നിന്നും മടങ്ങിവന്നതും അവതരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ അഗ്നിപരീക്ഷ നേരിടേണ്ടിവന്നവരുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും മനോബലവും ജീവിതതൃഷ്ണയും കുറച്ചുകാണുകയാണ് ചെയ്യുന്നത്. പിന്നെ ഇക്കാണിച്ചതൊക്കെയായിരുന്നു ഈ സിനിമയിലെ ധ്യാനമനനങ്ങളുടെ ആകെത്തുക എന്നുപറഞ്ഞാൽ സുല്ല് എന്നേ പറയാനുള്ളൂ.

എന്നാലും ദ്വയാർത്ഥപ്രയോഗങ്ങളിലാതെ, എല്ലാം തികഞ്ഞ നായകനോ നായികയോ ഇല്ലാതെ, രണ്ടുമണിക്കൂറിലധികം നീളമുള്ള ഒരു മലയാള സിനിമ കാണാൻ പറ്റുക എന്നത് ഇക്കാലത്ത് ചില്ലറക്കാര്യമല്ല. തീയേറ്ററിൽ ആകെ എട്ടുപേരേ ഉണ്ടായിരുന്നു എന്നതിനാൽ അച്ചുവിന് യഥേഷ്ടം ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടായി. സിറിയയെപ്പറ്റിയും മറ്റും അവനിൽ അല്പം കൂടി ആകാംക്ഷ ഉണ്ടായി വന്നതും വലിയ കാര്യം തന്നെ. സമീര, ഷഹീദിനെ അങ്കിൾ ആയി ഇബ്രുവിനു പരിചയപ്പെടുത്തിയപ്പോൾ അച്ചു പറയുന്നുണ്ടായിരുന്നു: #sadlife. ശോകം നിറഞ്ഞ ഒരു കൂട്ടം ജീവിതങ്ങളെ ഓർമ്മപ്പെടുത്തിയതുതന്നെയാണ് സിനിമയുടെ ഏകനേട്ടം.

Labels:

Thursday, April 13, 2017

വിഷു സമാഗതം (വൃത്തത്തിൽ)

(ജി. സുധാകരന്റെ “വിഷു സമാഗതം” എന്ന ‘കവിത’യെ വൃത്തത്തിനുള്ളിലാക്കാനുള്ള ശ്രമമാണ്. ഒറിജിനലിനെപ്പോലെതന്നെ, ഈ ശ്രമത്തിലെ പലവരികൾക്കും അർത്ഥം, അലങ്കാരം, കാവ്യഭംഗി, ആദിയായ യാതൊരു ഗുണവുമില്ല. ആകെയുള്ളത്, ഒറിജിനൽ കൃതിയിലെ, പരസ്പരബന്ധമോ ഭാഷാമേന്മയോ ഇല്ലാത്ത വാക്കുകളേയും വരികളേയും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ട് സുഖാവഹം എന്ന വൃത്തത്തിൽ ആക്കിയിട്ടുണ്ട് എന്നതു മാത്രമാണ്. അതിനാൽ തന്നെ, ഈ പോസ്റ്റിന് വെറും അക്കാഡമിക് പ്രാധാന്യമേയുള്ളൂ.)



വിഷു മനോഹരം വിഷു സകാംക്ഷിതം
വിഷു സുമോഹനം വിഷു മഹോത്സവം!
അതിപുരാതനം മഹിമവാഹിയാം
നിറമതല്ലിയീ, മധുരമഞ്ജിമ!

ഇരുൾ നിറഞ്ഞൊരാ ഭുവന ജീവിതം
പുനർജനിക്കുവാൻ വിഷുസമാഗതം
കദനമാർന്നൊരീ കടലിനുള്ളിലായ്
മമതുരുത്തു നീ വിഷു മനോഹരി!

കരുണയാർന്നൊരീ മഹിതമഞ്ഞയെ
പുണരുവാൻ വരും നവവസന്തമേ!
ഹൃദയതട്ടകം നിറയെയാശയാൽ
തിരികൊളുത്തി ഞാൻ പതിയെ കൂപ്പിടാം!

കുളിരകന്നിടും കരുണമാറിടും
ഹൃദയരാഗമാം കണികയില്ലതാം
നനവുതൊട്ടിടാതുഴറിടുന്നിടും
മനുജ ജീവിതം കിടുകിടുങ്ങവേ

കടിമുറുക്കിടും കടുവതന്നിറം*
ഹൃദയഹാരിയായിരഗണിക്കുവോ?

ഇവിടെ ചന്തമായ് ലഹരിപൂത്തിടും
വിഷു വസന്തമാം നിരകൾ കാണവേ
സകല ഹൃത്തിലും വിതറുകില്ലയോ
പ്രമദമായിടും തരളവീചികൾ

ദിവസവും സദാ മുറുകെ കെട്ടിയ
ദുരിതപാശവും പതിയെമാറ്റുവാൻ
പ്രദവവീഥിമേൽ വഴിയെ നമ്മുടെ
വ്യസനമൊക്കെയും ശുഭദമായിടും!

*കടിച്ചു കീറുന്ന കടുവതൻ നിറം എന്നാണ് കവിവാക്യം. ഇതും ഇതിനടുത്തതും ചേർന്ന വരികളാണ് ഈ കവിതയുടെ ഹൈലൈറ്റ്.

Labels: , ,