ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, March 11, 2019

കണ്മുന്നിൽ ഒരാൾ ഇല്ലാതാവുമ്പോൾ

2019 മാർച്ച് 9

രാത്രി പതിനൊന്നരയ്ക്കടുപ്പിച്ചാണ് സുഹൃത്തിന്റെ മരണമറിയിച്ചുകൊണ്ടുള്ള ഫോൺ വരുന്നത്.

“ഉറങ്ങിയിരുന്നോ?”
“ഇല്ല. പറയൂ...”
“--- മരിച്ചുപോയി. നാട്ടിലായിരുന്നു. Heart attack.”
“ങേ? എന്ത്?”
“---. വിശദമായി പിന്നെ.”

ഞാൻ മരവിച്ചിരുന്നു.

ഒരാൾ എന്നെന്നേയ്ക്കുമായി മറഞ്ഞുപോകുന്നു. സാമൂഹികമായി പ്രധാനമെന്നു നമ്മൾ കരുതുന്ന ആഘോഷങ്ങളിൽ മരിച്ചയാളിന് ഇനി പങ്കാളിയാവാൻ പറ്റില്ലല്ലോ എന്ന വിചാരം സങ്കടത്തിന്റെ ആക്കം കൂട്ടുന്നു. അച്ഛൻ മരിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് അദ്ദേഹത്തിന് കൊച്ചുമക്കളെ കാണാനുള്ള യോഗമില്ലാതെ പോയല്ലോ എന്നാണ് (ഇപ്പോഴും മകൾ ചോദിക്കും അപ്പൂപ്പൻ അവളെക്കാണാതെ എന്തിനാ മരിച്ചത് എന്ന്).

അടുപ്പമുള്ളവരിൽ ചിലർ മരിച്ചകന്നുപോയതനുഭവിച്ചതു കാരണം മരണം ജീവിതത്തിന്റെ ആഘോഷമായിരിക്കണം എന്ന നിലയിൽ മനസ്സിനെ പതം ചെയ്തിട്ടുണ്ട് ഞാൻ. അസ്സാന്നിദ്ധ്യം മൂലം വിഷമിക്കാനിടയുള്ള ചിന്തകൾക്കും ഓർമ്മകൾക്കുമുപരി പരസ്പരം പങ്കുവച്ച സന്തോഷത്തിന്റേയും സുഖാനുഭവങ്ങളുടേയും വിചാരങ്ങളാണ് മരണം മുന്നിൽ തെളിയിക്കുന്നത്. ഓരോരുത്തരും ഉറ്റവരുടെ മരണം ഓരോ രീതിയിലാണ് കാണുന്നത് എന്നതിനാൽ "മരിച്ചവരുടെ ജീവിതം ആഘോഷിക്കൂ" എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നതിൽ അപാകതയുണ്ടല്ലോ.

വേണ്ടപ്പെട്ടവർ ഇല്ലാതാവുമ്പോൾ ആ നഷ്ടങ്ങൾ സഹിക്കാനുള്ള കരുത്തുണ്ടാവട്ടെ.

Labels: