ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, June 25, 2007

മലയാളം പാന്‍‍ഗ്രാം

ഭാഷയിലെ എല്ലാ അക്ഷരങ്ങളും ഒരു തവണയെങ്കിലും ഉപയോഗിച്ചുണ്ടാക്കുന്ന വാചകത്തിനെയാണ് പാന്‍‍ഗ്രാം എന്ന് വിളിക്കുന്നത്. മുപ്പത്തിമൂന്ന് അക്ഷരങ്ങളുള്ള The quick brown fox jumps over a lazy dog എന്നതായിരിക്കണം ഒരു പക്ഷേ സാങ്കേതികവിദ്യയില്‍ പ്രയോഗ സാധുതയുണ്ടായതും അധികമായി ഉപയോഗിച്ചതുമായ ആദ്യത്തെ ഇംഗ്ലീഷ് പാന്‍‍ഗ്രാം. ഈ വാചകത്തില്‍, o നാലു പ്രാവശ്യവും a, e, r, u എന്നിവ രണ്ടു പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.

ഇതില്‍ ചെറിയ വ്യതിയാനം വരുത്തിയെടുത്ത, മുപ്പത്തഞ്ച് അക്ഷരങ്ങള്‍ ഉള്ള The quick brown fox jumps over the lazy dog എന്ന വാചകമാണ് വിന്‍ഡോസ്, ഇംഗ്ലീഷുഭാഷയിലെ മാതൃകാ (sample) വാചകമായി അതിലെ പ്രോഗ്രാമുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യം ഇരുപത്താറ് അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് പാന്‍‍ഗ്രാമുകളും ദുര്‍ല്ലഭമല്ല.

റ്റെക്നികല്‍ അലേര്‍ട്ട് (വേണമെങ്കില്‍ ഇതൊഴിവാക്കിയും ഈ ലേഖനം വായിക്കാം എന്നര്‍ഥം): കൂട്ടത്തില്‍ പറയട്ടെ, വിന്‍ഡോസില്‍ റ്റ്രൂ റ്റൈപ്പ് ഫോണ്ടുകളില്‍ ഫോണ്ട് വ്യൂഅര്‍ പ്രോഗ്രാം Jackdaws love my big sphinx of quartz എന്ന പാന്‍‍ഗ്രാം ആണ് ഉപയോഗിച്ചിരുന്നത്. അത് വിസ്തയില്‍ ഒഴിവാക്കിയെന്ന് മൈക്കില്‍ കാപ്ലാന്‍ പറയുന്നു. ഇപ്പോള്‍ വിവിധ ഭാഷകളില്‍ ഈ വാചകം ലോകലൈസ് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെയും ഇവിടെയും വായിക്കുക (ഹിന്ദിയില്‍ ഇത് सारे जहाँ से अच्छा हिंदोस्तां हमारा ആണ്).

ജാപ്പനീസിനും ഹീബ്രുവിനും ഥായിക്കുമുള്‍പ്പടെ മുപ്പത്തഞ്ചോളം ഭാഷകളിലെ പാന്‍‍ഗ്രാമുകള്‍ വിക്കിപ്പീടിയയിലുണ്ട്. മലയാളത്തിനും വേണ്ടേ ഒരെണ്ണം. ബ്ലോഗിലെ സാഹിതീവല്ലഭര്‍ എന്തു പറയുന്നു?

Labels:

Sunday, June 17, 2007

വിദ്യാരംഭം

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നെഴുതി ഇന്നു രാവിലെ അച്ചു വിദ്യാരംഭം കുറിച്ചു.

ഒരു കുഞ്ഞു മുണ്ടും നേര്യതും ഉടുപ്പിച്ച് ചെറിയൊരു മാലയിട്ടു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കമ്മലും വേണമത്രേ!

Labels:

Friday, June 15, 2007

പലനാള്‍ കള്ളന്‍

വെറുതേയിരുന്നു പാട്ടു കേട്ടുകൊണ്ടിരുന്ന അച്ചുവിനെ പാര്‍ക്കില്‍ കൊണ്ടുപോയി അത്യധ്വാനം ചെയ്യിപ്പിച്ചിട്ട് തിരിച്ചു വന്ന് റ്റി. വി. ഭാഷ ഇംഗ്ലീഷിലേയ്ക്ക് മാറ്റിയാലോയെന്നാലോചിച്ച് റിമോട്ടില്‍ കൈ വച്ചപ്പോഴാണ് അത് സംഭവിച്ചത്:

“ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്കു മനുഷ്യാ!”

കേട്ടു നല്ല പരിചയമുള്ള സ്വരമാണെങ്കിലും, ഇതാരാണ് ഇത്ര സ്നേഹമില്ലാതെ സംസാരിക്കുന്നതെന്നറിയാന്‍ ചുറ്റും നോക്കിയ എനിക്ക് കാണാന്‍ കഴിഞ്ഞത്, “അമ്മേ, ദേവി”-യില്‍ ദേവിയായി അഭിനയിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന സീരിയല്‍ നടിയെപ്പോലെ സംഹാരരുദ്രരൂപം പൂണ്ടെന്ന് വരുത്തി നില്‍ക്കുന്ന നല്ലപാതിയെയാണ്. ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നത് ആത്മഹത്യാപരമാണെന്ന് അറിയാവുന്നതുകൊണ്ട്, ഞാന്‍ തല്ക്കാലം നിശ്ശബ്ദത പാലിച്ചു.

“കഷ്ടം, മാന്യന്‍ വന്നിരിക്കുന്നു!”

എനിക്ക് കാര്യം മനസ്സിലാവുന്നില്ല. എന്തായിരിക്കും കാരണം? അടുത്ത കാലത്തൊന്നും മാന്യത കുറഞ്ഞ എന്തെങ്കിലും ചെയ്തതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. കാര്യമെന്തെന്ന് ഉടന്‍ അന്വേഷിക്കുന്നത് ബുദ്ധിയല്ല. അതിനാല്‍ തന്നെ ഞാന്‍ സ്പോര്‍ട്സ്‍സെന്‍റര്‍ കാണാനിരുന്നു.

നേരമേറെ കഴിഞ്ഞിട്ടും, “ഉറങ്ങുന്നില്ലേ?” എന്ന ചോദ്യം പോയിട്ട്, അമ്മയുടെയും കുഞ്ഞിന്‍റെയും അനക്കം പോലും കേള്‍ക്കാതായപ്പോള്‍ റ്റി. വി. ഓഫ് ചെയ്ത് ഞാനും ഉറങ്ങാന്‍ പോയി.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. മാനേജര്‍ റിവ്യൂ സ്കോര്‍ തന്നിട്ട് പറയുന്നതു പോലെയാണിത്: “ശ്രമിച്ചാല്‍ ഇതിലും നല്ല റിവ്യൂ കിട്ടാവുന്നതേയുള്ളൂ!”

“ഇതിലും കൂടുതല്‍ എന്താണ് ചെയ്യേണ്ടത്?”
“റ്റ്രൈ റ്റു എക്സീഡ് എക്സ്പെക്റ്റേഷന്‍സ് ഇന്‍ ഓള്‍ ഫ്രന്‍റ്സ്. മീറ്റിംഗ് ഓള്‍ യുവര്‍ ഗോള്‍സ് ആന്‍ഡ് എക്സീഡിംഗ് ഇന്‍ സം ഒഫ് ദെം ഈസ് നോട്ട് ഗുഡ് ഇനഫ്!”

പിറ്റേന്ന് രാവിലേയ്ക്ക് ഞാന്‍ ഇക്കാര്യം മറന്നിരുന്നില്ലെങ്കിലും മട്ടും ഭാവവും കണ്ടിട്ട്, മാന്യനാവാനുള്ള ആഹ്വാനത്തെപ്പറ്റി ഭാര്യ ഓര്‍ക്കുന്നതായി തോന്നിയില്ല.

ഓഫീസിലേയ്ക്കിറങ്ങും മുമ്പ് പത്രങ്ങളും മറ്റും ഒന്നു ഓടിച്ചു നോക്കാം എന്നു വച്ച് കമ്പ്യൂട്ടറിനുമുന്നില്‍ ചെന്നിരുന്ന എന്നെ എതിരേറ്റത് ഒരു മെസേജ് ബോക്സ് ആണ്. ഒരു നോവലെഴുതാനും മാത്രമുള്ള വിശേഷങ്ങളുള്‍ക്കൊള്ളിച്ച് പടച്ചു വിടാറുള്ള, താഴെ ചിത്രത്തില്‍ കാണുന്ന മാതിരിയുള്ള, വല്ല എക്സല്‍ മെസേജും ആയിരിക്കും എന്നു കരുതി അവഗണിക്കാമെന്ന് വച്ചു.



(എക്സല്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

(പൊടിക്കൈ: നേരമില്ലാത്ത നേരത്ത് ഏതെങ്കിലും ആപ്ലിക്കേഷന്‍ നിങ്ങളുടെ മുന്നില്‍ ഒരു മെസേജ് ബോക്സ് തുറന്നു വച്ചാല്‍, ആ മെസേജ് ബോക്സില്‍ ക്യാന്‍സല്‍ ബട്ടന്‍ ഉണ്ടെങ്കില്‍ മറ്റൊന്നും നോക്കാനില്ല, നേരേ ക്യാന്‍സല്‍ അമര്‍ത്തിക്കോളൂ. യാതൊന്നും സംഭവിക്കില്ല [സംഭവിച്ചു കൂട!] എന്നാല്‍ മെസേജ് ബോക്സില്‍ യെസ്/നോ ചോദ്യമാണെങ്കില്‍ ചോദ്യം വായിച്ചു നോക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.)

അങ്ങനെ മൌസ്, ക്യാന്‍സല്‍ ബട്ടന്‍റെ അരികിലേയ്ക്ക് യാന്ത്രികമായി നീങ്ങിയപ്പോഴല്ലേ വെണ്ടയ്ക്കാ വലിപ്പത്തില്‍ NOTICE എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുന്നത്. മാത്രമല്ല, ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ എന്ന തലക്കെട്ടും.

നോട്ടീസിലെ ആദ്യവാചകം വായിച്ച് ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്ന മനസ്സ് ഹുതാശനശ്ചന്ദനപങ്കശീതളമല്ലാതായിത്തീര്‍ന്നു. എന്നിട്ട് മനസ്സിരുത്തി നോട്ടീസ് മുഴുവന്‍ വായിക്കാനാരംഭിച്ചു:



(ഡ്രൈവ്ക്ലീനര്‍ മെസേജ് ബോക്സ്: ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ മെസേജ് ബോക്സ് വായിക്കാനുതകുന്ന വലിപ്പത്തിലാവും.)

അപ്പോള്‍ ഇതായിരുന്നല്ലേ, “നന്നാവാന്‍ നോക്കൂ മനുഷ്യാ!” എന്ന ഉപദേശത്തിനു പിന്നിലെ ഗുട്ടന്‍സ്.

ഇതേപ്പറ്റി ഏകാംഗ കമ്മീഷന്‍ അന്വേഷണം തുടങ്ങുന്നതിനു മുമ്പ്, ഇതു തന്നെയാണ് പ്രതി എന്ന് ഉറപ്പു വരുത്തി. (ആരോപിക്കപ്പെടാത്ത കുറ്റം സ്വമേധയാ സമ്മതിക്കുന്നതില്‍ അര്‍ഥമില്ലാത്തതു പോലെ, പ്രതി ഇതല്ല എങ്കില്‍ വെറുതേ അന്വേഷിച്ച് സമയം കളയുന്നതെന്തിന്?)

ജോലിയും കുടുംബവും തകരാന്‍ എന്തിന് സൈറ്റുകള്‍ തോറും കയറിയിറങ്ങണം, ഇതുപോലുള്ള രണ്ട് സ്വയമ്പന്‍ മെസേജ് ബോക്സുകള്‍ കാണിച്ചാല്‍ പോരേ? ഈ മെസേജ് വന്നത് മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ എന്ന സൈറ്റില്‍ നിന്നാണെന്നും (അല്ലാതെ സത്യമായിട്ടും മറ്റേ സൈറ്റുകളില്‍ നിന്നല്ല എന്നും), ഡ്രൈവ് ക്ലീനര്‍ എന്നത് ‘സിസ്റ്റം ക്ലീനിംഗ്’ എന്ന പേരില്‍ ഉപയോക്താക്കളെ പറ്റിച്ചും (ഇതുപോലെ) പേടിപ്പിച്ചും ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്ന സ്പൈവെയറാണെന്നും തെളിവു സഹിതം ബോധ്യപ്പെടുത്താന്‍ അധിക സമയം വേണ്ടി വന്നില്ല എന്നു പറയുന്നത് അമ്മയാണെ അതിശയോക്തിയല്ല.

Labels: , ,

Wednesday, June 13, 2007

ഭൂരിപക്ഷത്തിനു തെറ്റിയാല്‍

When great changes occur in history, when great principles are involved, as a rule the majority are wrong. The minority are right.
എന്ന് Eugene V. Debs എവിടെയോ പറഞ്ഞിട്ടുണ്ടത്രേ.

ഒരു വിഷയത്തിനുമേല്‍ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണല്ലോ, ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷ തീരുമാനം പോലെ നടക്കട്ടെ എന്ന സമവായം ഉയര്‍ന്നുവരുന്നത്.

ഭൂരിപക്ഷ തീരുമാനം പുനര്‍വിചിന്തനത്തിനെടുക്കാത്ത ഏതെങ്കിലുമൊക്കെ കൂട്ടങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവാനിടയില്ല. ഈ കൂട്ടങ്ങളിലെ അംഗത്വം ചിലപ്പോള്‍ നാം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നവയാവും, മറ്റു ചിലപ്പോഴാകട്ടെ നമ്മില്‍ അടിച്ചേല്‍‍പ്പിക്കപ്പെടുന്നവയും. നാളുകള്‍ (ദിവസങ്ങളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയോ) കഴിയുമ്പോള്‍ ഈ തീരുമാനങ്ങളില്‍ ചിലതെങ്കിലും ഒരു പുനരാലോചനയ്ക്കായി നമ്മുടെ മുന്നില്‍ വന്നു നിന്നേക്കാം.

കൂട്ടായി എടുത്ത തീരുമാനം ശരിയായിരുന്നാല്‍ പിന്നീടൊരിക്കലും നമ്മളില്‍ പലരും ആ തീരുമാനത്തെപ്പറ്റിയോ ആ തീരുമാനം എടുക്കുവാനുണ്ടായ കാരണത്തെപ്പറ്റിയോ അധികം ആലോചിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, താനുള്‍പ്പെടെയുള്ള ഒരു കൂട്ടം ഭൂരിപക്ഷാഭിപ്രായം നോക്കിയെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നുവരുമ്പോഴാണ് നാം അതേപ്പറ്റി കൂടുതലാലോചിക്കുന്നതും തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും.

നിങ്ങള്‍ കൂടി യോജിച്ച് ഭൂരിപക്ഷത്തോടൊപ്പം എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലാവുന്നു എന്നു കരുതുക. ഇതിനെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പല പാതകളുമുണ്ട്. ഉദാഹരണമായി,

നിഷേധം: അന്നത്തെ പരിമിതമായ അറിവ് മൂലമാണ് തെറ്റായ തീരുമാനമെടുത്തതെന്നും, ഇതേ സാഹചര്യങ്ങളില്‍, ഇതേ അറിവ് വച്ച് നിങ്ങള്‍ ഇതേ തീരുമാനമേ എടുക്കാന്‍ സാധ്യതയുള്ളൂ എന്നും വിലയിരുത്തി ഫയല്‍ മടക്കുക.

ആരോപണം: തന്‍റെ തീരുമാനത്തെ, മറ്റൊരാളുടെയോ, മറ്റുപലരുടേയുമോ അഭിപ്രായം തെറ്റായ രീതിയില്‍ സ്വാധീനിച്ചെന്നും, തനിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം കുറവായിരുന്നുവെന്നും ആരോപിക്കുക.

നിരാശ: തീരുമാനമെടുക്കേണ്ട സന്ദര്‍ഭത്തില്‍ ദീര്‍ഘവീക്ഷണമില്ലായ്മ കാണിച്ചതില്‍ പരം അബദ്ധം ജീവിതത്തിലുണ്ടാവാനില്ലെന്നും, പൊതുവേ വിവേകശാലിയെന്ന് കരുതിയിരുന്ന തനിക്ക് എങ്ങനെയാണ് ഇത്തരം അബദ്ധ തീരുമാനങ്ങളോടൊപ്പം യോജിക്കാന്‍ കഴിഞ്ഞതെന്നും ഓര്‍ത്ത് നിരാശയില്‍ മുങ്ങുക.

ദേഷ്യം: മേലില്‍ അക്കാര്യം സംസാരിച്ചു പോകരുതെന്ന് ശഠിക്കുക. ആ വിഷയം ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവരോട് ദേഷ്യപ്പെടുകയും അവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുക.

സമ്മതം: അന്ന് ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള തന്‍റെ തീരുമാനം തെറ്റായെന്ന് നിരുപാധികം സമ്മതിക്കുക.

കാലം തെറ്റെന്ന് തെളിയിക്കാത്ത തീരുമാനങ്ങളെടുക്കുന്നത് ചില്ലറക്കാര്യമല്ല. അതിന്, ചെറുതല്ലാത്ത ദീര്‍ഘവീക്ഷണം ആവശ്യമാണ്. നമ്മളില്‍ പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിട്ടുള്ളവരായിരിക്കുമല്ലോ. നിങ്ങളുടെ ഇഷ്ട സമരായുധം നിഷേധമോ സമ്മതമോ?

Labels: ,