ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, January 31, 2011

ചെരിപ്പു വീശും പെൺമണികൾ

പൊതുവേദികളിലും മറ്റും ധാരാളിത്തത്തോടെ ഉപയോഗിക്കുന്ന പോപുലർസ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു പ്രശ്നം അതിന്റെ അവിശ്വസനീയതയാണു്‌. ഈ അവിശ്വസനീയത തന്നെയാണു്‌ അതിന്റെ ഗുണവും. കേൾവിക്കാരിൽ "വൗ!" എന്നൊരാത്തനാദം പുറപ്പെടുവിക്കാനായാൽ പറയുന്ന വിഷയത്തിന്റെ "കേൾക്കബിലിറ്റി"യും ആളുകളെ "പിടിച്ചിരുത്തബിലിറ്റി"യും കൂടുമെന്നുറപ്പല്ലേ? അവിശ്വസനീയതയിൽ തുടങ്ങി, പിന്നീടു്‌ പതിയെ, "ശരിയായിരിക്കും അല്ലേ? അല്ലാതെപിന്നെ ഈ കണക്കൊക്കെ ചുമ്മാ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ?" എന്ന ചിന്ത കേൾവിക്കാരിലുറപ്പിച്ചാൽ, പറയുന്ന കാര്യത്തിനു്‌ വിശ്വസനീയത ലഭിക്കാനാണോ പാടു്‌?

വിൻഡോസ്-7 ഫോണിൽ Amazing Facts എന്നൊരു ആപ്ലികേയ്ഷൻ ലഭിക്കും. നമ്മെ അമേയ്സ് ചെയ്യുന്ന ഒന്നും അറിയാനുള്ള അവസരം വിട്ടുകളയരുതെന്നു്‌ 18 വർഷം മുമ്പു്‌ (ഇപ്പോൾ അപ്രസക്തവും വിവരണാതീതവുമായ മറ്റൊരു കോൺറ്റെക്സ്റ്റിൽ) ശ്രീമാൻ കോരസാർ പറഞ്ഞതു്‌ മറന്നിട്ടില്ലാത്തതിനാൽ, Amazing Facts കണ്ടയുടനെ, ഡൗൺലോഡ് ചെയ്തു്‌ ഉപയോഗമാരംഭിച്ചു.

Amazing Fact 35 of 5001 എത്തിയപ്പോൾ ഞാൻ വൗ! പറഞ്ഞുപോയി. അതിനുമുമ്പു്‌ എന്നെക്കൊണ്ടു്‌ പറയിപ്പിക്കണമെന്നു്‌ ആപ്ലികേയ്ഷൻ നിർമ്മാതാക്കളായ XiMAD-നു്‌ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ വഴങ്ങിയിരുന്നില്ല. ഫാക്റ്റ് 35 ഇതായിരുന്നു:

"40% of women have hurled footwear at a man."

ഞാൻ സകല ഭരദേവതകളേയും (അധികം പേരില്ല) മനസ്സിൽധ്യാനിച്ചു്‌, ഭാര്യയെ വിളിച്ചു:

"എടീ, നിന്റെ അമ്മ ആളു്‌ തരക്കേടില്ലല്ലോ!"

"അതു്‌ ഇപ്പോഴാണോ മനസ്സിലായതു്‌?"

"അല്ല, ഇപ്പോഴല്ല. എന്നാലും ചെരിപ്പെറിയുക എന്നൊക്കെപ്പറഞ്ഞാൽ?"

"ചെരിപ്പെറിയുകയോ? മനസ്സിലായില്ല."

"നീ എനിക്കെതിരെ ചെരിപ്പു്‌ ഒരു ആയുധമായി പ്രയോഗിച്ചിട്ടില്ല. ഉണ്ടോ?"

"ചോദ്യങ്ങൾ ഒഴിവാക്കി കാര്യം പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ! നിങ്ങൾക്കു്‌ എലവേറ്റർ പിച്ച് ബാധകമല്ലേ?"

"എന്നാൽ പറയാം. 5-ൽ 2 പെണ്ണുങ്ങൾ ആണുങ്ങൾക്കു നേരേ ചെരിപ്പു വീശിയിട്ടുണ്ടെന്നാണു്‌ കണക്കു്‌. എന്റെ അറിവിൽ നീയോ, എന്റെ അമ്മയോ, മറ്റേമ്മയോ ഈ കൃത്യം നിർവ്വഹിച്ചതായി അറിവില്ല. പിന്നെ മനസ്സിൽ വന്ന ആദ്യത്തെ അഞ്ചു വനിതകളിൽ ബാക്കിയുള്ളതു്‌ നിന്റെ അമ്മയും എന്റെ കുഞ്ഞമ്മയുമാണു്‌..."

വലിയൊരു തമാശക്കാരൻ എന്ന മട്ടിൽ ഭാര്യ എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: "നിങ്ങളുടെ കുഞ്ഞമ്മ അങ്ങനെ ചെയ്തിട്ടുണ്ടെന്നു്‌ വിചാരിച്ചാൽ പോലും കണക്കു ശരിയാവില്ലല്ലോ. ചിലപ്പോൾ 50-ൽ 2 പെണ്ണുങ്ങൾ എന്നതു്‌ 5-ൽ 2 എന്നായിപ്പോയതാവും."

ഇനി പറഞ്ഞു വന്ന കാര്യം പറയാം. ബെസ്റ്റ് ആക്റ്റർ എന്ന മലയാള സിനിമയിൽ കേട്ടാൽ വിശ്വസിച്ചുപോകുന്ന ഒരു ശതമാനക്കണക്കു്‌ പറയുന്നുണ്ടു്‌. 95% പേർക്കും സിനിമയിൽ അഭിനയിക്കണമെന്നു്‌ ആഗ്രഹമുണ്ടത്രേ (കേരളത്തിലെയാണോ അതോ ലോകത്തിലെയാണോ എന്നു്‌ പറച്ചിലിൽ നിന്നും വ്യക്തമല്ല). പക്ഷേ ആരും പുറത്തു പറയില്ല പോലും.

ഇതു കേട്ടപാടെ ഞാനൊരു ഞെട്ടു ഞെട്ടി. മറ്റൊന്നും കൊണ്ടല്ല, ഏതുനിമിഷവും അന്യം നിന്നു പോകാവുന്ന, ബാക്കിയുള്ള, 5%-ന്റെ പ്രതിനിധിയാണല്ലോ ഞാൻ എന്നൊർത്തിട്ടു്‌. "എന്റെ അറിവിലുള്ള ആർക്കും ഇങ്ങനെയൊരസുഖം ഉള്ളതായി അറിയില്ലല്ലോ" എന്നുപറയാമെന്നു വച്ചാൽ "ആരും പുറത്തുപറയാത്ത" വികാരമായതുകൊണ്ടു്‌ ആ വഴിക്കു ചിന്തിക്കുകയേ വേണ്ട. എന്നാലും ഈ കണക്കു്‌ വെള്ളം തൊടാതെ വിഴുങ്ങണമെങ്കിൽ, എന്റെ അമ്മയുമമ്മായിയമ്മയും, അനിയന്മാരും അളിയന്മാരും, അവരുടെ ഭാര്യമാരും സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടായിട്ടു്‌ പുറത്തു പറയാതെ നടക്കുന്നവരായിരിക്കണം.

ഈ സിനിമക്കാരുടെ ഒരു കാര്യമേ! എല്ലാവരും അവരെപ്പോലെയാവാൻ ശ്രമിക്കുകയാണെന്നു്‌ കരുതി നടക്കുന്ന പാവങ്ങൾ!

സിനിമാഭിനയം എന്നതൊഴിവാക്കി, അല്പം ഭേദഗതിയോടെ, 95% പേരും പ്രശസ്തരാവണമെന്നു്‌ (നാലാളറിഞ്ഞാൾ കൊള്ളാമെന്നു്‌) ആഗ്രഹിച്ചു നടക്കുന്നവരാണെന്നെങ്ങാനും കാച്ചിയിരുന്നെങ്കിൽ ഈ പോസ്റ്റ് തന്നെ വേണ്ടി വരുമായിരുന്നില്ല. വൗ! എന്നൊരാർത്തനാദത്തോടെ ഞാനതങ്ങു്‌ വെള്ളം തൊടാതെ വിഴുങ്ങിയേനെ.

Labels: ,

Friday, January 28, 2011

മൂന്ന് മിനിറ്റ്

പകലന്തിയോളം പണിയെടുത്തു്‌ ഏഴെട്ടു മണിയാവുമ്പോൾ വീടുപറ്റുന്ന നേരത്താണു്‌ സകലമാന റ്റെലിമാർക്കറ്റർമാർക്കും നമ്മോടു്‌ സംസാരിക്കാൻ പൂതിയുണ്ടാവുന്നതു്‌.

പണ്ടൊക്കെ, എന്നു വച്ചാൽ അച്ചുവിനു്‌ പറഞ്ഞാൽ മനസ്സിലാവാതിരുന്ന പ്രായത്തിൽ, ഇത്തരം കോളുകളാണെങ്കിൽ, ഫോണെടുത്തു്‌ വായിൽത്തോന്നുന്ന വികടത്തരം പുലമ്പാറുണ്ടായിരുന്നു. തന്തയും തള്ളയും ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കാൻ അവസരം പാർത്തുനടക്കുകയാണു്‌ അച്ചു എന്നതിനാൽ അധികം ക്രീയേറ്റീവ് ആവാൻ ഇക്കാലത്തു്‌ അവസരം ലഭിക്കാറില്ല.

അങ്ങനെയിരിക്കെ, അച്ചുവും അവന്റെ അമ്മയും സ്ഥലത്തില്ലാതിരുന്ന ഒരു വൈകുന്നേരം അല്പനേരം റ്റീവി കണ്ടിരിക്കാമെന്നു വിചാരിക്കേ, അതാ വരുന്നു, ഖസ്റ്റമേഴ്സിനു്‌ കസ്റ്റമേഴ്സിനു്‌ പുതിയ സർവീസുകളുമായി യു. എസ്. ബാങ്കിന്റെ ഫോൺ വിളി.

"ഹൗ ആർ യു ഡൂയിംഗ് സർ?"

ഒന്നാലോചിച്ചിട്ടു്‌ ഞാൻ പറഞ്ഞു, "വെൽ, ഖൺസിഡറിംഗ് കൺസിഡറിംഗ് ദ സർകംസ്റ്റാൻസസ്, ഐ ഥിങ്ക് തിങ്ക് ഐ ആം ഡൂയിംഗ് പ്രെറ്റി ഓകെ, ഹിയർ!"

മറുവശത്തു നിന്നും കഥക്കൂട്ടിന്റെ കെട്ടഴിച്ചു തുടങ്ങവേ, ഞാൻ ഇടയ്ക്കു കയറിപ്പറഞ്ഞു: "ബട്ട് ഐ ഹഫ് റ്റു റ്റെൽ യു ദാറ്റ് ദിസ് ഈസ് നോട്ട് എ ഗുഡ് റ്റൈം റ്റു റ്റോക്!"

"ഓ, ഐ ആം സോറി ഇഫ് യു വെയർ ഇൻ ദ മിഡിൽ ഓഫ് സംഥിങ് സംതിങ്!" റ്റെലിമാർക്കറ്റർ ക്ഷമചോദിക്കുന്നതായി നടിച്ചു.

"യെസ്, ഐ ആം ഇൻ ദ മിഡിൽ ഓഫ് ഹാവിങ് സെക്സ് വിത് മൈ വൈഫ്..." ഞാൻ സ്വരപ്പതർച്ചയില്ലാതെ പറഞ്ഞൊപ്പിച്ചു.

"സർ, വെൽ, ഐ വിൽ കോൾ ബാക് ഇൻ ത്രീ മിനിറ്റ്സ്, ദെൻ?"

അദ്ദേഹത്തിന്റെ മറുപടിയുടെ ഗൂഢാർത്ഥങ്ങൾ മനസ്സിലാക്കിയെടുക്കുമ്പോൾ വളരെ വൈകിപ്പോയി. അപ്പോഴേയ്ക്കും ഡിസ്ഖണക്റ്റ് ഡിസ്കണക്റ്റ് റ്റോൺ പുറപ്പെടുവിച്ചു്‌ ഫോൺ എന്റെ ദുഃഖാചരണത്തിൽ പങ്കുചേർന്നിരുന്നു.

Labels: ,