ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, December 31, 2019

ഈയർ ഇൻ റിവ്യൂ 2019

2019 സമ്മിശ്രാനുഭവങ്ങളുടെ വർഷമായിരുന്നു.

ജോലിസംബന്ധമായി പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതുമായ കുറച്ചധികം നേട്ടങ്ങൾ ഉണ്ടായി. സെറ്റ്ബാക്കുകൾ ഉണ്ടായില്ല എന്നല്ല; പലതിനേയും അഭിമുഖീകരിക്കാനും തരണം ചെയ്യാനും സാധിച്ചു. ഇത്രകാലം ശ്രമിച്ചിട്ടില്ലാത്ത മേഖലകളിൽ കൈവച്ചു ശരാശരിക്കുമേൽ തൃപ്‌തികരമായി അവ ചെയ്തുകൂട്ടി. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ച് ഒട്ടനവധി കോൺഫറൻസുകളിലും മറ്റും പങ്കെടുക്കാനും സംസാരിക്കാനും സഹായിക്കാനും അവസരമുണ്ടായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ആദ്യത്തെ കവയിത്രി/കലാകാരിയായ ഓറിയകാത്തിയുടെ ഉപജ്ഞാതാക്കളോട് (സ്ലീബ, ഫാബിൻ) ഔദ്യോഗികനിലയിൽ സഹകരിക്കാൻ ഇടയായി.

എന്നാലും വ്യക്തിപരമായി പശ്ചാൽഗതിയായിരുന്നു. ഒരു മാസം ഒരു പുസ്തകം എന്ന ലക്ഷ്യം ഇത്തവണയും നടന്നില്ല. മൂന്നുനാലു പുസ്തകങ്ങൾ വായിച്ചു തുടങ്ങിയെങ്കിലും ഈ വർഷം ഒന്നും വായിച്ചു പൂർത്തിയാക്കിയില്ല. ജോലിത്തിരക്കും ജോലിസംബന്ധമായ യാത്രകളും കാരണമായി പറയാം. ഈ അവസ്ഥയ്ക്കു ഉടനേ മാറ്റമുണ്ടാവാൻ സാദ്ധ്യതകാണുന്നില്ല.

ലീസ, ജോജോ എന്നിവരുടെ നേതൃത്വത്തിൽ സീയാറ്റിലിൽ നടത്തിയ 'മുദ്രാംഗുലീയം' ഡാൻസ്-ഡ്രാമയിൽ വളരെചെറിയൊരളവിൽ പങ്കുകൊള്ളാൻ അവസരം കിട്ടിയത് നന്ദിയോടെ ഓർക്കുന്നു. സോക്കർ കളിച്ചില്ല. പതിവുപോലെ സോക്കർ പാർട്ടിയിൽ പോയെങ്കിലും പ്രസംഗിച്ചില്ല. ക്രിക്കറ്റ് കളിച്ചെങ്കിലും സംഭവം അവസാനിപ്പിക്കാൻ സമയമായി എന്ന തോന്നലാണ് ബാക്കി. വോളീബോൾ ഒന്നുകൂടി ഊർജ്ജിതമാക്കണം.

ഫേയ്സ്ബുക്കിൽ ഒരാഴ്ച ഒരു പടം പബ്ലിഷ് ചെയ്യണം എന്ന ഒരു മാരണത്തിൽ പെട്ടുപോയി. അത് അവസാന ആഴ്ചകളിൽ പലകാരണങ്ങളാൽ മുടങ്ങിക്കിടപ്പാണ്. പൊതുവേ ഫോട്ടോ എടുക്കാനുള്ള ഉത്സാഹം കുറഞ്ഞു.

തൂവാനത്തുമ്പികൾ ഈവർഷം ആദ്യം തന്നെ കണ്ടുതീർത്തു. അതിന്റെ "റിവ്യൂ"വിന് കിട്ടിയ പ്രതികരണം കൂടുതൽ പടങ്ങൾ കാണണമെന്ന മോഹമുദിപ്പിച്ചു. ആ ആവേശത്തിൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ കണ്ടുതുടങ്ങിയെങ്കിലും മുഴുമിപ്പിക്കാനായില്ല. ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, Marriage Story എന്നീ സിനിമകളേ ഈ വർഷം കാണാൻ പറ്റിയുള്ളൂ. മൂന്നും ഇഷ്ടപ്പെട്ടു. (റിവ്യൂ ഇടുന്നില്ല.) ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയിലൊക്കെയായി നൂറ്റിയമ്പത്തോളം പുതിയ മലയാള പടങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, പിന്നെ ആ പോത്തിനെപ്പറ്റിയുള്ള പടം എന്നിവയടക്കം ഒന്നും കണ്ടില്ല. ഓം ശാന്തി ഓശാനയെപ്പറ്റി (വീണ്ടും) രണ്ടുവാക്ക് നല്ലതു പറഞ്ഞതിന് തല്ലുകിട്ടിയില്ലെന്നേയുള്ളൂ.

(എഡിറ്റ്: ഉണ്ട, ലൂസിഫർ എന്നിവയും കാണേണ്ടി വന്നൂ, ഈ വർഷം. പെട്ടെന്ന് ഓർമ്മ വന്നില്ല.)

പട്ടകാലത്തിന്റെ സൂചനകൾ സുഹൃത്തുക്കളിലും പരിചയക്കാരിലും പ്രതിഫലിക്കുന്നു എന്നത് പ്രതീക്ഷയും നിരാശയും തരുന്നു. ശാസ്ത്രബോധത്തിനും മനുഷ്യത്വത്തിനും എതിരായി നിൽക്കുന്നവരുടേതു കൂടിയാണ് ലോകമെങ്കിലും സ്വന്തം മക്കളെയെങ്കിലും ആ വഴിക്കു വിടാതിരിക്കാനുള്ള വകതിരിവ് കാണിക്കണമെന്ന് 2019 ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.

Labels: ,

Monday, December 30, 2019

2019 റിവ്യൂ

2019 സമ്മിശ്രാനുഭവങ്ങളുടെ വർഷമായിരുന്നു.

ജോലിസംബന്ധമായി പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതുമായ കുറച്ചധികം നേട്ടങ്ങൾ ഉണ്ടായി. സെറ്റ്ബാക്കുകൾ ഉണ്ടായില്ല എന്നല്ല; പലതിനേയും അഭിമുഖീകരിക്കാനും തരണം ചെയ്യാനും സാധിച്ചു. ഇത്രകാലം ശ്രമിച്ചിട്ടില്ലാത്ത മേഖലകളിൽ കൈവച്ചു ശരാശരിക്കുമേൽ തൃപ്‌തികരമായി അവ ചെയ്തുകൂട്ടി. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ച് ഒട്ടനവധി കോൺഫറൻസുകളിലും മറ്റും പങ്കെടുക്കാനും സംസാരിക്കാനും സഹായിക്കാനും അവസരമുണ്ടായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ആദ്യത്തെ കവയിത്രി/കലാകാരിയായ ഓറിയകാത്തിയുടെ ഉപജ്ഞാതാക്കളോട് (സ്ലീബ, ഫാബിൻ) ഔദ്യോഗികനിലയിൽ സഹകരിക്കാൻ ഇടയായി.

എന്നാലും വ്യക്തിപരമായി പശ്ചാൽഗതിയായിരുന്നു. ഒരു മാസം ഒരു പുസ്തകം എന്ന ലക്ഷ്യം ഇത്തവണയും നടന്നില്ല. മൂന്നുനാലു പുസ്തകങ്ങൾ വായിച്ചു തുടങ്ങിയെങ്കിലും ഈ വർഷം ഒന്നും വായിച്ചു പൂർത്തിയാക്കിയില്ല. ജോലിത്തിരക്കും ജോലിസംബന്ധമായ യാത്രകളും കാരണമായി പറയാം. ഈ അവസ്ഥയ്ക്കു ഉടനേ മാറ്റമുണ്ടാവാൻ സാദ്ധ്യതകാണുന്നില്ല.
ലീസ, ജോജോ എന്നിവരുടെ നേതൃത്വത്തിൽ സീയാറ്റിലിൽ നടത്തിയ 'മുദ്രാംഗുലീയം' ഡാൻസ്-ഡ്രാമയിൽ വളരെചെറിയൊരളവിൽ പങ്കുകൊള്ളാൻ അവസരം കിട്ടിയത് നന്ദിയോടെ ഓർക്കുന്നു.

സോക്കർ കളിച്ചില്ല. പതിവുപോലെ സോക്കർ പാർട്ടിയിൽ പോയെങ്കിലും പ്രസംഗിച്ചില്ല. ക്രിക്കറ്റ് കളിച്ചെങ്കിലും സംഭവം അവസാനിപ്പിക്കാൻ സമയമായി എന്ന തോന്നലാണ് ബാക്കി. വോളീബോൾ ഒന്നുകൂടി ഊർജ്ജിതമാക്കണം.
ഫേയ്സ്ബുക്കിൽ ഒരാഴ്ച ഒരു പടം പബ്ലിഷ് ചെയ്യണം എന്ന ഒരു മാരണത്തിൽ പെട്ടുപോയി. അത് അവസാന ആഴ്ചകളിൽ പലകാരണങ്ങളാൽ മുടങ്ങിക്കിടപ്പാണ്. പൊതുവേ ഫോട്ടോ എടുക്കാനുള്ള ഉത്സാഹം കുറഞ്ഞു.

തൂവാനത്തുമ്പികൾ ഈവർഷം ആദ്യം തന്നെ കണ്ടുതീർത്തു. അതിന്റെ "റിവ്യൂ"വിന് കിട്ടിയ പ്രതികരണം കൂടുതൽ പടങ്ങൾ കാണണമെന്ന മോഹമുദിപ്പിച്ചു. ആ ആവേശത്തിൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ കണ്ടുതുടങ്ങിയെങ്കിലും മുഴുമിപ്പിക്കാനായില്ല. ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, Marriage Story എന്നീ സിനിമകളേ ഈ വർഷം കാണാൻ പറ്റിയുള്ളൂ. മൂന്നും ഇഷ്ടപ്പെട്ടു. (റിവ്യൂ ഇടുന്നില്ല.) ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയിലൊക്കെയായി നൂറ്റിയമ്പത്തോളം പുതിയ മലയാള പടങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, പിന്നെ ആ പോത്തിനെപ്പറ്റിയുള്ള പടം എന്നിവയടക്കം ഒന്നും കണ്ടില്ല. ഓം ശാന്തി ഓശാനയെപ്പറ്റി (വീണ്ടും) രണ്ടുവാക്ക് നല്ലതു പറഞ്ഞതിന് തല്ലുകിട്ടിയില്ലെന്നേയുള്ളൂ.

(എഡിറ്റ്: ഉണ്ട, ലൂസിഫർ എന്നിവയും കാണേണ്ടി വന്നൂ, ഈ വർഷം. പെട്ടെന്ന് ഓർമ്മ വന്നില്ല.)

പട്ടകാലത്തിന്റെ സൂചനകൾ സുഹൃത്തുക്കളിലും പരിചയക്കാരിലും പ്രതിഫലിക്കുന്നു എന്നത് പ്രതീക്ഷയും നിരാശയും തരുന്നു. ശാസ്ത്രബോധത്തിനും മനുഷ്യത്വത്തിനും എതിരായി നിൽക്കുന്നവരുടേതു കൂടിയാണ് ലോകമെങ്കിലും സ്വന്തം മക്കളെയെങ്കിലും ആ വഴിക്കു വിടാതിരിക്കാനുള്ള വകതിരിവ് കാണിക്കണമെന്ന് 2019 ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.

Labels:

Friday, December 20, 2019

മിണ്ടാതെ നിൽക്കുന്നവരോട്

എന്റെ ചുറ്റിലും മിണ്ടാതെ നിൽക്കുന്നവരോടാണ്.

വിശേഷാവകാശങ്ങൾ കൈപ്പറ്റിയവരോടാണ്. നിങ്ങൾ മിണ്ടാതെ തന്നെ നിൽക്കുക.
നിങ്ങളിൽപ്പലർക്കും ഇൻഡ്യയുടെ തെരുവുകൾ രണമണിയുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നത് വാർത്തയോ വൃത്താന്തമോ അല്ല. തീവ്രമതവാദഗോഗ്വാവിളികൾ ജനാധിപത്യത്തിന്റെ അഭയസ്ഥാനങ്ങളെ വിറകൊള്ളിക്കുമ്പോൾ, നഞ്ചുനിറച്ച പ്രചാരണവ്യവസ്ഥകൾ തമ്മിൽത്തല്ലിയലറുമ്പോൾ, ഉടയാടയും ചെകിടുരോമവും പോലും ശത്രുപക്ഷത്തെ നിര്‍വ്വചിക്കുമ്പോൾ, വൈവിദ്ധ്യമെന്ന് അഭിമാനിച്ചിരുന്ന സംസ്‌ക്കാരമാതൃകകൾ വിഭജനസാമഗ്രികൾ നിറച്ച പടക്കപ്പുരയിലെ ഉൽപ്രേരകങ്ങളാവുമ്പോൾ, അപ്പോഴൊക്കെ നിങ്ങൾ മിണ്ടാതെ നിൽക്കുക.

ഓരോതൂണും തകർന്നുവീഴും വരേയും നിങ്ങൾ മിണ്ടാതെ നിൽക്കുക. നിലയ്ക്കാതൊഴുകുന്ന ചോരപ്പുഴകണ്ട് അത്ഭുതം കൂറുക. മേധാശക്തി ഇനിയും പണയംവയ്ക്കാത്ത ഭാവിതലമുറയുടെ പ്രതിഷേധങ്ങളെ കുരുത്തക്കേടെന്ന് നിഷേധിക്കുക. മൂഢസ്വർഗ്ഗത്തിലേയ്ക്കുള്ള കോണിപ്പടികളിൽ നിന്ന് ഭൂമിയിലെ അശാന്തി നുകരുക. അതുമല്ലെങ്കിൽ മേലാളന്മാർ കനിവോടെവച്ചുനീട്ടിയ അരാഷ്ട്രീയത്തിന്റെ കരിമ്പടമണിഞ്ഞ് സുഖംനടിച്ച് സുഷുപ്തിയിലാവുക.

ഉറങ്ങിയുണരുമ്പോൾ നിങ്ങൾ ഏതുലോകത്തിലായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ നിശ്ശബ്ദതമൂലം ക്രമാനുസരണമാക്കപ്പെടുന്ന പുതിയ ലോകക്രമം സ്വപ്നത്തിലെങ്കിലും നിങ്ങൾ സങ്കല്പിച്ചിട്ടുണ്ടോ?

എന്തെങ്കിലും പറയൂ. നിങ്ങളുടെ ശബ്ദത്തിലൂടെ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ പുറത്തുവരട്ടെ.

Labels: