ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, April 20, 2018

ദുരന്തത്തിലവസാനിക്കുന്ന അഭ്യാസങ്ങൾ

അറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ചിലപ്പോൾ ഏഴിൽ ആവാം; മിഡിൽ സ്കൂളിൽ ആണ്. ഒരു സൈക്കിൾ അഭ്യാസക്കാരൻ സ്കൂളിൽ വരുന്നു. വർഷത്തിലൊരിക്കൽ സ്കൂളുകളിൽ ഇത്തരം അഭ്യാസം പതിവാണ്.

സംഭവത്തിനും ഒരാഴ്ചമുമ്പേ തന്നെ റ്റീച്ചർമാർ ഹൈപ്പ് തുടങ്ങിയിരുന്നു. എല്ലാവരും സൈക്കിൾ യജ്ഞം കാണണം, ഗംഭീരമാണ്. മുമ്പ് വന്നിട്ടുള്ളയാളാണ്. കഴിവിനനുസരിച്ച് പത്തു പൈസയോ നാലണയോ എന്താണെന്നു വച്ചാൽ, മുട്ടായി വാങ്ങിക്കളയുന്ന കാശ്, സൈക്കിൾയജ്ഞക്കാർക്ക് കൊടുക്കണം എന്നൊക്കെ കാഷ്വലായി നിർദ്ദേശങ്ങൾ. അഞ്ചുപൈസപോലും കയ്യിലില്ലാത്തെ നമ്മളിൽ പലരും ഈ സഹായാഹ്വാനബഹളം ഗൌനിച്ചതേയില്ല.

അങ്ങനെ ഒരു വെള്ളിയാഴ്ച മൂന്നുമണി കഴിഞ്ഞ് യജ്ഞ സംഘം സ്കൂളിലെത്തി. അഞ്ചുപേരാണ് സംഘത്തിൽ: ഒരു വൃദ്ധൻ, ഒരു സ്ത്രീ, എട്ടോ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി, ഒരു കുരങ്ങൻ, പിന്നെ ഒരു സൈക്കിൾ.

സ്കൂൾ ഗ്രൗണ്ടിൽ വൃദ്ധൻ ഒരു വലിയ വട്ടം വരച്ചു. സ്ത്രീ അവിടെ ചെറിയ ഒരു കല്ല് കൊണ്ടിട്ട് അതിൽ ഹനുമാന്റെ ചിത്രം ചാരിവച്ച് അരികിൽ ഇരിപ്പായി. പെൺകുട്ടിയും വൃദ്ധനും ഹനുമാനെ തൊഴുത് കുരങ്ങനും സൈക്കിളുമൊപ്പം വട്ടത്തിനുള്ളിലേയ്ക്ക് കയറി. കുട്ടികൾ ചുറ്റും കൂടിയിട്ടുണ്ട്. അദ്ധ്യാപകർക്ക് പ്രീമിയം സീറ്റിംഗ് ആണ്. ആറേഴ് കസേരകൾ അവർക്കായി ഇട്ടിട്ടുണ്ട്.

യജ്ഞം ആരംഭിച്ചു. അഭ്യാസങ്ങൾ കണ്ട് കുട്ടികൾ കയ്യടിച്ചു. പെൺകുട്ടിയും കുരങ്ങനും വൃദ്ധനോടൊപ്പം പല ഇനങ്ങളിൽ പങ്കെടുത്തു. സൈക്കിളിന്റെ പിറകിൽ ഘടിപ്പിച്ച കാരിയരിൽ കയറി നിന്നിട്ട് വൃദ്ധന്റെ തോളിൽ നിന്നു രണ്ടു കയ്യും മാറ്റി ബാലൻസ് ചെയ്തു നിൽക്കുക, സൈക്കിൾ ഹാൻഡിലിൽ ഇരുന്നിട്ട് സൈക്കിൾ ചവിട്ടുന്ന വൃദ്ധന്റെ ദേഹത്തേയ്ക്ക് കാലുകൾ നീട്ടിപ്പിടിക്കുക, തോളിൽ വച്ച കുരങ്ങനുമായി സൈക്കിൾ ചവുട്ടുന്ന വൃദ്ധന്റെ തോളിൽ കയറുക തുടങ്ങിയവായിരുന്നു പെൺകുട്ടിയുടെ പ്രകടനങ്ങൾ. ചെയ്യുന്നത് ജാഗ്രതയോടെയാണെങ്കിലും താല്പര്യക്കുറവ് പെൺകുട്ടിയിൽ തെളിഞ്ഞുകാണാമായിരുന്നു.

കുരങ്ങന്റെ വികൃതികൾ പലതും കണ്ട് കുട്ടികൾ ആർത്തു ചിരിച്ചു. കയ്യടിച്ചുരസിക്കുന്ന കുട്ടികൾക്കുനേരേ കുരങ്ങൻ പല്ലിളിച്ചിട്ട് കാണിച്ചു. പെൺകുട്ടിയോടും കുരങ്ങനോടും ഒപ്പവും അല്ലാതെയും വൃദ്ധൻ തന്റെ അഭ്യാസം തുടർന്നു. അതേസമയം സ്ത്രീ ഒരു പാത്രവുമായി വട്ടത്തിനു ചുറ്റും നടന്നു. കുട്ടികളിൽ ചിലരും അദ്ധ്യാപകരും അതിൽ ചില്ലറയിട്ടു.

കാണികൾ യജ്ഞത്തിൽ ഹരം പിടിച്ചിരുന്ന നേരം നിരുപദ്രവമെന്നു തോന്നിപ്പിക്കുന്ന ഒരു അഭ്യാസത്തിനിടയിൽ പെൺകുട്ടി സൈക്കിളിൽ നിന്നും താഴെവീണു. അവൾ കരച്ചിൽ തുടങ്ങി. വൃദ്ധൻ സൈക്കിൾ നിർത്തി പെൺകുട്ടിയെ പൊക്കിയെടുത്തു. പൊടിപറ്റിയിരുന്ന കൈമുട്ടിൽ രക്തം പൊടിഞ്ഞിരുന്നു. മുറിവിന്മേൽ തടവിയ വൃദ്ധന്റെ പരുക്കൻ കൈ ചെറിയൊരു കരച്ചിലോടെ പെൺകുട്ടി തട്ടിമാറ്റി. അപ്പോൾ പ്യൂൺ ചേട്ടൻ ഓടിപ്പോയി മൊന്തയിൽ വെള്ളവുമായി വന്ന് പെൺകുട്ടിയുടെ കൈമുട്ട് കഴുകാൻ സഹായിച്ചു. വേദനകാരണം പെൺകുട്ടി വീണ്ടും കരഞ്ഞു.

സ്ത്രീയ്ക്കും വൃദ്ധനും അദ്ധ്യാപകർക്കും വലിയ കൂസലൊന്നുമുണ്ടായില്ലെങ്കിലും പെൺകുട്ടിയുടെ വേദന ഞങ്ങളിൽ പടർന്നു. ദുരന്തം കണ്ടുനിൽക്കാൻ കരുത്തില്ലാത്ത, എന്നാൽ കയ്യിൽ കാശുണ്ടായിരുന്ന, ആരോ പറഞ്ഞു: “അഭ്യാസോന്നും കാണിക്കണ്ട. നമ്മക്ക് പൈസാ കൊടുക്കാം. ന്താ?”

അഭ്യാസങ്ങൾക്കും ദുരന്തങ്ങൾക്കും അവയെ നിർവ്വികാരം നോക്കിനിൽക്കുന്നവർക്കും, പക്ഷേ, ഇന്നും അന്ത്യമില്ല.

Labels: