ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, October 11, 2021

നെടുമുടി

ഫേയ്‌സ്ബുക്കിൽ പത്തിരുപതിനായിരം ആൾക്കാർ ഫോളോ ചെയ്യുന്ന ഒരാളുടെ സഹോദരനും ഞാനും ഒന്നിച്ച് കോട്ടയത്ത് പഠിച്ചിരുന്നു. ഒരു ശനിയാഴ്ച സഹപാഠി എന്നോട്, "അച്ഛന് സ്ഥലംമാറ്റമായി ഇവിടെ അടുത്ത് വന്നിട്ടുണ്ട്. ഞാൻ അവിടംവരെ ഒന്നു പോവുകയാണ്. വരുന്നുണ്ടോ?" എന്നു ചോദിച്ചു.

ശനിയാഴ്ചകളിൽ അതിരമ്പുഴയ്ക്ക് ആൾക്കാർ പറയുന്നത്ര കാല്പനിക ഭംഗിയൊന്നുമില്ല. വല്ല ഭംഗിയും കാണണമെങ്കിൽ അതിരാവിലെ ഈറനണിഞ്ഞ് ഏറ്റുമാനൂർ പോകണം. ആ ബസ് പോയ സ്ഥിതിക്ക് ഞാൻ അവന്റെ സഹയാത്രികനാവാൻ സമ്മതിച്ചു.

ഞങ്ങൾ അങ്ങനെ കോട്ടയം ചങ്ങാനാശ്ശേരി വഴി രണ്ടുമൂന്നു ബസ് മാറിക്കയറി നാലുമണിയോടെ ഒരു ബസ് സ്റ്റോപ്പിൽ ചെന്നിറങ്ങിയപ്പോൾ സുഹൃത്ത് പറഞ്ഞു: "ഇതാണ് സ്ഥലം."

അവിടെ ഒരു മൈൽക്കുറ്റിയിൽ എഴുതിവച്ചിരിക്കുന്നത് ഞാൻ അവിശ്വസനീയമായി നോക്കി. അനന്തരം മനസ്സിൽ വായിച്ചു:

"നെടുമുടി"

സുഹൃത്ത് എന്നെ നോക്കി. ഞാനും അവനും അവന്റെ അച്ഛന്റെ വാടകവീടന്വേഷിച്ചു വയൽവരമ്പിലൂടെ നടന്നു.

Labels: ,