ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, February 23, 2011

ലെഗ് സ്റ്റം‍പ്

പതിവിലും ധൃതിയിൽ ബാറ്റിംഗ് ക്രീസിലേയ്ക്കു നടക്കുമ്പോൾ ഞാൻ അമിത്തിനോടു്‌ മിണ്ടിയതേയില്ല. സ്ഥിരമുള്ള “ബെസ്റ്റ് ഓഫ് ലക്” പോലും വിഷ് ചെയ്യാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. രാത്രിമഴയിൽ നനഞ്ഞുകിടക്കുന്ന മാറ്റിൽ നിന്നും മുഖത്തോളമുയരത്തിൽ പൊന്തിവരുന്ന ബോൾ എന്റെ ചിന്തകളിൽ നിറഞ്ഞു. ടോസ് കിട്ടിയപ്പോൾ ആദ്യം ബൌൾ ചെയ്യാമന്നു പറഞ്ഞതു്‌ ഞാനും ബൌളറായ വാസുവും മാത്രം. പ്രശാന്തിനും രാജേഷിനും പോലും അതിരാവിലെ പിച്ചിൽ നിന്നും കിട്ടുന്ന ജീവൻ മുതലാക്കാൻ താല്പര്യമുണ്ടായിരുന്നില്ല.

ആറരയടിയോളമെങ്കിലും ഉയരമുള്ള അജേന്ദ്ര, കേട്ടിടത്തോളം ലീഗിലെ ഏറ്റവും വേഗതയുള്ള ബൌളറാണു്. ഓഫ് സ്റ്റംപിൽ നിന്നും പുറത്തേയ്ക്കു് സ്വിംഗ് ചെയ്യുന്നവയാണു് അജേന്ദ്രയുടെ സ്റ്റോക് ബോളുകൾ. സ്ലോ ബൌൺസറുകൾക്കു പുറമേ ഓഫ് സ്റ്റം‍പിൽ നിന്നോ അല്പം പുറത്തുനിന്നോ റിബ്കേയ്ജ് ഉയരത്തിൽ അകത്തേയ്ക്കു് തിരിഞ്ഞുവരുന്നവ സർപ്രൈസ് ആയുധമായി അജേന്ദ്ര ഉപയോഗിക്കാറുണ്ടത്രേ.

നിത്യോപയോഗം കൊണ്ടു് നശിച്ചുതുടങ്ങിയിരുന്ന ബാറ്റിംഗ് ഗ്ലൗസ് വലിച്ചിടുമ്പോൾ പ്രശാന്ത് പതിവുപോലെ പറഞ്ഞു: “We need you to play through the innings...” ഞാൻ വെറുതേ ചിരിച്ചു. ഫസ്റ്റ് ഡൌൺ ഇറങ്ങുന്ന റിതേഷ് വാം അപ്പ് തുടങ്ങുന്നു. ഓപ്പണേഴ്സിൽ അത്രവിശ്വാസം പോരാത്തപോലെ. എന്നാലും ഔപചാരികതപോലെ റിതേഷ് കൂട്ടിച്ചേർത്തു: “Yea dude, hold one end together!” സുഭാഷ് കളി നിറുത്തിയതിൽ പിന്നെ ഞാനാണു് സ്ഥിരം ഓപ്പണർ. കളിയിലെ ആദ്യപന്തു് ഫേയ്സ് ചെയ്യുന്നവൻ. കണ്ണുകൾ വീണ്ടും അജേന്ദ്രയിലേയ്ക്ക് മടങ്ങി.

ക്രിക്കറ്റുകളി കണ്ടുകണ്ടാവണം, ക്രീസിലെത്തുമ്പോൾ വ്രതാനുഷ്ഠാനം പോലെ ഞാനും ചില ചേഷ്ടകൾ കാണിക്കാറുണ്ടു്. നിത്യാഭ്യാസം കാരണം നിറുത്താൻ വയ്യാത്തവ. ഗ്ലൗസ് ഒന്നു്‌ കൂടി ഊരി തിരിച്ചിടുക, ബാറ്റു നിലത്തൂന്നി രണ്ടുമൂന്നു്‌ പ്രാവശ്യം സ്ക്വാട്ട് ചെയ്യുക തുടങ്ങിയ നിർദ്ദോഷമായ കാര്യങ്ങൾ. അതും കഴിഞ്ഞു്‌, അമ്പയറുടെ ശ്രദ്ധകിട്ടിയാൽ ഗാർഡ് എടുക്കണം. ഞാൻ പൊതുവേ മിഡിൽ സ്റ്റം‍പ് ഗാർഡ് എടുക്കുന്ന കൂട്ടത്തിലായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു പ്രാവശ്യം റൗണ്ട്-ദ-ലെഗ്സ് ബൗൾഡ് ആയതു കാരണം ഇപ്പോൾ ലെഗ്‍സ്റ്റം‍പ് ഗാർഡാണു്‌ പതിവു്‌.

ഗാർഡ് മാർക്ക് ചെയ്തു്‌ അജേന്ദ്രയെ ഒന്നു കൂടി ഏറുകണ്ണിട്ടു നോക്കി. ക്രിക്കറ്റ് ചിലപ്പോൾ ചെസ് കളിപോലെയാണെന്നു്‌ തോന്നാറുണ്ടു്‌. കണക്കുകൂട്ടി, എതിരാളിയുടെ നീക്കത്തെ മുൻ‍കൂട്ടിക്കണ്ടു്‌ കളിക്കേണ്ടുന്ന കളി. അജേന്ദ്ര ഓഫിൽ ആളെക്കൂട്ടുകയാണു്‌. ഒരു സ്ലിപ്, ബാക്‍വേഡ് പോയിന്റ്, വൈഡിഷ് കവർ, മിഡ് ഓൺ.

ഫീൽഡർമാരുടെ പൊസിഷൻ നോക്കി, ഞാനും ചൊലതൊക്കെ കരുതി വച്ചു. പന്തു്‌ ഓഫിലാണു്‌. അതും ബാക്-ഓഫ്-ലെംഗ്ത്. അജേന്ദ്രയുടെ സ്വാഭാവിക ആംഗിൾ കാരണം, ഓഫ് സ്റ്റം‍പിൽ ആണെങ്കിൽ കൂടി വെറുതേ വിടാം. പിച്ചിനു്‌ ബൗൺസുള്ളതിനാൽ ഗുഡ് ലെംഗ്ത് ബോൾ പോലും വിക്കറ്റിനു മുകളിലൂടെ പോകും. ഓപ്ഷനുകൾ അനവധി. ഞാൻ പതിയെ മനസ്സിൽ പറഞ്ഞു: "കൃഷ്ണാ, ഗുരുവായൂരപ്പാ!"

അജേന്ദ്ര ഓടിയടുക്കുന്നു. ഞാൻ റിലീസ് പോയിന്റിലേയ്ക്കു്‌ ഉറ്റു നോക്കി. പന്തു്‌ പ്രതീക്ഷിച്ചതിനു വിരുദ്ധമായി ലെഗ്‍സ്റ്റം‍പിലാണു്‌. ഇടതുകാലിൽ പിവട്ടു ചെയ്തിട്ടു്‌ ഇവനെ ഫ്ലിക്ക് ചെയ്തു വിടണോ? അതോ, ആദ്യ ബോളിൽതന്നെ കളിക്കാൻ അതൊരു റിസ്കി ഷോട്ടാണോ?

Labels:

Wednesday, February 16, 2011

മിണ്ടാത്തതെന്തേ?

(വാലന്റൈൻസ് ഡേയ്ക്കു്‌ ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കൊടുത്തിട്ടു്‌, ആനന്ദാതിരേകത്താൽ ശബ്ദമിറങ്ങിപ്പോയി നിൽക്കുന്ന ഭാര്യയോടും, വാലന്റൈൻസ് ഡേയ്ക്കു്‌ ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കിട്ടാത്തതിനാൽ പിണങ്ങിനിൽക്കുന്ന ഭാര്യയോടും ചോദിക്കാൻ പറ്റിയ വാചകം.)
ഒന്നും
മിണ്ടാൻ
വയ്യേ
ഭാര്യേ?

(സൗകര്യ പൂർവ്വം ഈ വാചകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണു്‌ ചമച്ചിരിക്കുന്നതു്‌. ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.)

Labels: , ,

Monday, February 14, 2011

പാടില്ല, പാടില്ല, നമ്മേ നമ്മൾ...

പുസ്തകത്താളിനിടയിലെവിടെയെങ്കിലും മയിൽ‍പീലി പോയിട്ടു്‌, ഒരു സുമത്താളോ നഖക്ഷതമോ, എന്തിനു്‌, മഷിത്തുള്ളിയോ കണ്ടാൽ പോലും പ്രേമത്തിൽ പെട്ടുപോയിട്ടില്ലെന്നുറപ്പു വരുത്തുന്ന മാതാപിതാക്കളുള്ള ഒരു തലമുറയുണ്ടായിരുന്നു മലയാളത്തിൽ. ഇന്നാവട്ടെ, മകനു്‌ സ്കൂളിൽ കൊടുത്തുവിട്ട ബാഗിനുള്ളിൽ സകലമാന പെൺ‍തരികൾക്കുമുള്ള പ്രണയദിനസമ്മാനവുമുണ്ടായിരുന്നു—അതൊരുക്കിയതാവട്ടെ, സ്വന്തം അമ്മയും!
വന്നിഷ്ടമിയന്നെൻ പ്രിയസീമന്തിനി വീണ്ടും
നന്നായനുരാഗം പകരും മാദകനേരം,
അന്നേരമിടങ്കണ്ണുതിരിച്ചാൻ, മകനോതി:
"മുന്നേയറിയൂ, യിന്നു 'ലവേഴ്സിൻ ദിന'മല്ലേ?"

(ഈ ശ്ലോകം മദനാർത്ത വൃത്തത്തിലാണു്‌. എന്റെ പഴയ ശ്ലോകങ്ങൾ പരിശോധിച്ചാൽ ശ്ലോകവും വൃത്തവും തമ്മിലുള്ള ബന്ധം വ്യക്തമാവും.)

Labels: , ,