ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, February 27, 2006

അതിവേഗം ബഹുദൂരം



ന്യൂസ്‍വീക്ക് വാരിക India Rising എന്ന പേരില്‍ ഒരു ലേഖനം അവരുടെ കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകകാര്യങ്ങളെപ്പറ്റി കാര്യവിവരമുള്ള ഫരീദ് സാഖറിയയാണ് ലേഖകന്‍. ജോണ്‍ സ്റ്റൂവെര്‍ട്ടിന്‍റെ ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റൂവെര്‍ട്ട് എന്ന പരിപാടി കാണുന്നവര്‍ ഫരീദിനെ അറിയുമായിരിക്കും. ഡിഷ് നെറ്റ്‍വര്‍ക്കിലെ ലിങ്ക് ചാനല്‍ (9410) കാണുന്നവര്‍ക്കും ഫരീദ് സാഖറിയയെ പരിചയപ്പെടുത്തേണ്ടല്ലോ.

ലേഖനത്തില്‍ നിന്ന്:
At this point, anyone who has actually been to India will probably be puzzled. "India?" he or she will say. "With its dilapidated airports, crumbling roads, vast slums and impoverished villages? We're talking about that India?" Yes, that, too, is India. The country might have several Silicon Valleys, but it also has three Nigerias within it, more than 300 million people living on less than a dollar a day. India is home to 40 percent of the world's poor and has the world's second largest HIV population. But that is the familiar India, the India of poverty and disease. The India of the future contains all this but also something new.

ലേഖനം അവസാനിക്കുന്നത് ഇങ്ങനെ:
The world turns and India will have its ups and downs. But today it is India's moment. It can grasp it and forge a new path for itself. Along that road lies a genuine and deep relationship between the planet's largest democracy and its wealthiest democracy. Until now, this has merely been a slogan. It could actually become a reality, and who knows what such a world might look like?

ബുഷിനെ കരിങ്കൊടി കാണിക്കണോ വേണ്ടയോ എന്ന വാദത്തിലേയ്ക്ക് കടക്കുന്നില്ല. ബുഷ് നാളെ കഴിഞ്ഞ് മറ്റെന്നാള്‍ പോകാനുള്ളയാളാണ്. അവസരങ്ങള്‍ പാഴാക്കാതിരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്.

Labels: ,

Thursday, February 23, 2006

സഫലമീ യാത്ര...

അഞ്ചുപതിറ്റാണ്ടിലേറെ സാഹിത്യരംഗത്ത് വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയും അതില്‍ നാല്പതു കൊല്ലത്തോളം മലയാള സാഹിത്യത്തെ നിലവാരത്തകര്‍ച്ചക്കനുവദിക്കാതെ ഒരു ക്വാളിറ്റി അഷ്വറന്‍സ് മാനേജരുടെ ശുഷ്കാന്തിയോടെ കാക്കുകയും ചെയ്ത വാരഫലക്കാരന്‍ വിടവാങ്ങി. ആ പുണ്യദേഹത്തിന്‍റെ ആത്മാവിന് അശ്രുപൂജയും ആദരാഞ്ജലികളും.

അദ്ദേഹത്തിനു പകരം വയ്ക്കാനാളില്ലല്ലോ എന്ന ചിന്ത എന്നെ മഥിക്കുന്നു.

സാഹിത്യവാരികകള്‍ വായിച്ചു തുടങ്ങിയ നാളെന്നോ ആണ് പ്രൊഫസര്‍ കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം വായിച്ചുതുടങ്ങുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരികസമ്മേളന വേദിയില്‍ വച്ചാണ് കൃഷ്ണന്‍ നായരെ ആദ്യമായി കാണുന്നത്. വിറയാര്‍ന്ന കൈകളാല്‍ എന്തിനോ ഉള്ള ഒരു സമ്മാനമായി ‘രമണന്‍’ ഏറ്റുവാങ്ങിയത് ഇന്നും നല്ല ഓര്‍മയാണ്. കാല്‍ തൊട്ടുവന്ദിക്കുമ്പോള്‍ ആ കരങ്ങള്‍ തലയില്‍ സ്പര്‍ശിച്ചിരുന്നു. ‘നന്നായി വരൂ’ എന്നോ മറ്റോ വളരെപ്പതിഞ്ഞ ശബ്ദത്തില്‍ അനുഗ്രഹ വാക്ക് ചൊരിഞ്ഞതായും ഓര്‍ക്കുന്നു.

എഴുതാനുള്ള കഴിവിനേക്കാള്‍ എഴുതിയവരെ തളര്‍ത്താനുള്ള കഴിവ് കൂടിവന്നപ്പോള്‍ സാഹിതീമണ്ഡലത്തില്‍ വിഹരിച്ചിരുന്ന സുഹൃത്തുക്കളില്‍ച്ചിലര്‍ “നീയാരാ കൃഷ്ണന്‍ നായരോ?” എന്നു ചോദിച്ചു തുടങ്ങി. ആ ചോദ്യം കേട്ട് ഞാന്‍ തെല്ലൊന്നുമല്ല രഹസ്യമായി അഹങ്കരിച്ചിരുന്നത്. ഇംഗ്ലീഷ് വാക്കുകള്‍ കഴിവതും അതിന്‍റെ ഉച്ചാരണം തെറ്റാതെ പറയണമെന്ന ഭ്രമമുണ്ടായതും ഈ “ലോക്കല്‍ കൃഷ്ണന്‍ നായരായി”ച്ചമയാന്‍ തുടങ്ങിയ ശേഷമാണ്. കൃഷ്ണന്‍ നായരെപ്പോലെ “മുഖം നോക്കാതെ” വിമര്‍ശിക്കുന്ന ഒരു സാഹിത്യവിമര്‍ശകനാവണമെന്ന നടക്കാനിടയില്ലാത്ത മോഹം ഇനിയും ബാക്കി.

തിരുവനന്തപുരത്ത് സ്റ്റാച്യു മുതല്‍ പുളിമൂട് വരെയുള്ള അരക്കിലോമീറ്റര്‍ കൃഷ്ണന്‍ നായരെ കണ്ടുമുട്ടാന്‍ ഏറ്റവും സാധ്യതയുള്ള മേഖലയായി ഞങ്ങളില്‍ ചിലര്‍ പ്രഖ്യാപിച്ചിരുന്നു. എന്നില്‍ക്കവിഞ്ഞാരടാ ഈ ഭൂലോകത്ത് എന്ന മട്ടില്‍ നടക്കുമ്പൊഴും, അടുത്തു ചെന്നു “സാറിനു സുഖമാണോ” എന്നു ചോദിക്കുവാന്‍ ഞാന്‍ ധൈര്യം കണ്ടെത്തുമായിരുന്നു. ചിലപ്പോള്‍ ഒരു ചെറുപുഞ്ചിരിയില്‍ മറുപടിയൊതുക്കിയാലും സസന്തോഷം പെയ്തൊഴിയാത്തൊരനുഗ്രഹപ്പൂമഴയായി അതേറ്റുവാങ്ങുമായിരുന്നു.

വിവാദങ്ങള്‍ കൃഷ്ണന്‍ നായര്‍ ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍. ഏതു വിവാദത്തിലും കൃഷ്ണന്‍ നായരുടെ ഭാഗത്താണ് ന്യായം എന്ന് കരുതാനും അദ്ദേഹത്തിനു (അദ്ദേഹമറിയാതെ!) മാനസ്സിക പിന്തുണ നല്‍കാനും രണ്ടാമതാലോചിക്കേണ്ടി വന്നിട്ടില്ല. എന്നു മാത്രമല്ല, അദ്ദേഹം ഇടയുന്നവരോട് അനിഷ്ടമുണ്ടാവാനും വളരെ എളുപ്പമായിരുന്നു. അങ്ങനെയാണ് കവി ശ്രീ. ഡി. വിനയചന്ദ്രനെ എനിക്ക് കണ്ടുകൂടാതായത്. ഞാന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ വിനയചന്ദ്രന്‍ സാര്‍ അവിടെ ലിറ്ററേചര്‍ വിഭാഗത്തിന്‍റെ ഉപമേധാവിയായിരുന്നു. വിനയചന്ദ്രന്‍ സാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എണ്ണിയാലൊടുങ്ങാത്തത്ര അവസരങ്ങള്‍ ലഭിച്ചപ്പോഴാണ് അദ്ദേഹം ഞാന്‍ വിചാരിച്ചപോലെ മോശക്കാരനല്ലെന്നും, പേരുപോലെ വിനയവും, സ്നേഹവും സഹാനുഭൂതിയും കരുണയുമുള്ള ഒരു മാന്യദേഹമാണെന്നും മനസ്സിലായത്. ആയിടക്കൊരിക്കല്‍, ഭൂതത്താന്‍‍കെട്ടിലോ ഇലവീഴാപ്പൂഞ്ചിറയിലോയിരുന്ന് വിനയചന്ദ്രന്‍ സാറും ഒരുപറ്റം സഹൃദയരായ വിദ്യാര്‍ഥികളും കൂടി ഘോരഘോരം കവിതകള്‍ചൊല്ലിത്തകര്‍ത്തതിന്നൊടുവില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു: “അങ്ങും കൃഷ്ണന്‍ നായരും തമ്മില്‍ അത്ര സൌഹൃദത്തിലാണെന്ന് തോന്നുന്നില്ലല്ലോ.” എന്നെ അതിശയിപ്പിച്ചുകൊണ്ട് വിനയചന്ദ്രന്‍ സാര്‍ പറഞ്ഞു: “ഏയ്, ഒന്നുമില്ല. എല്ലാം തെറ്റിദ്ധാരണകളാണ്, പിന്നെ പത്രക്കാരുടെ സെന്‍സേഷണലിസവും.” ഈ “ഒന്നുമില്ലായ്മ” അധികം നീണ്ടുനിന്നോ എന്നു സംശയം. ആയിടയ്ക്ക് വിനയചന്ദ്രന്‍ സാര്‍ “മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെ അടച്ചാക്ഷേപിച്ച്: “നക്ഷത്രമെവിടെ, പുല്‍ക്കൊടിയെവിടെ?” എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.

ലോകസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ വായിച്ച് അതുപോലെ മലയാളത്തിലെ എല്ലാ എഴുത്തുകാരും എഴുതണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ഒരു ആരോപണം. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ നിരൂപണങ്ങളെ അങ്ങനെയും വായിക്കാമായിരിക്കും. എന്നാലും സാഹിതീമോഷണങ്ങളെ മലയാളത്തില്‍ നിന്നകറ്റി നിര്‍ത്താനും, മലയാള സാഹിത്യരംഗത്തു നിന്ന് കഴിവില്ലാത്തവരെ അരിച്ചുകളയാനും (അരിഞ്ഞുകളയാനല്ല) കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

മലയാളിയെ ലോകസാഹിത്യത്തിലേക്കാകര്‍ഷിക്കാന്‍, കഥകളുടേയും നോവലുകളുടേയും പേരും രത്നച്ചുരുക്കവും വെറുതേയങ്ങ് പറഞ്ഞു തരിക മാത്രമല്ല കൃഷ്ണന്‍ നായര്‍ ചെയ്തിരുന്നത്. ഫെദറീകൊ ഗാര്‍സിആ ലൊര്‍കാ എന്ന സ്പാനിഷ് കവിയുടെ ഒരു കവിത അവതരിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം നല്‍കിയ തര്‍ജ്ജമ നോക്കൂ:
കന്യകയാണെന്ന് വിചാരിച്ച് ഞാന്‍ അവളെ നദീതീരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ അവള്‍ക്ക് ഭര്‍ത്താവുണ്ട്. ഗ്രീഷ്മകാല നിശീഥിനി... തെരുവുവിളക്കുകള്‍ പോയി. ചീവീടുകള്‍ പോയിട്ടില്ല. ഞാനവളുടെ നിദ്രാധീനങ്ങളായ സ്തനങ്ങള്‍ തൊട്ടു. അവ ഹിയസിന്ത് പൂങ്കുലപോലെ പെട്ടെന്ന് വിടര്‍ന്നു. പത്തുകത്തികള്‍കൊണ്ട് പട്ട് കീറിയാലെന്ന പോലെ അവളുടെ പാവാടയുടെ കഞ്ഞിപ്പശ എന്‍റെ കാതുകളെ പീഡിപ്പിച്ചു. ശ്വാനന്മാരുടെ ചക്രവാളം വിദൂരതയില്‍ ഓരിയിട്ടു... മണലില്‍, അവളുടെ തലവയ്ക്കാന്‍ വേണ്ടി ഞാനൊരു കുഴിയുണ്ടാക്കി... അവള്‍ വസ്ത്രങ്ങള്‍ മാറി... നിലാവുവീണ കണ്ണാടികളോ പുഷ്പദലങ്ങളോ അവളുടെ ശരീരത്തിനു തുല്യമല്ല. പ്രവാഹത്തില്‍‍പ്പെട്ട് വിസ്മയിച്ച മീനെന്നപോലെ അവളുടെ തുടകള്‍ പ്രകമ്പനം കൊണ്ടു... അന്നു രാത്രി ഏറ്റവും നല്ല രാജരഥ്യയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. എന്നോട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ പുരുഷനെന്ന നിലയില്‍ എനിക്കുപറയാന്‍ മടിയാണ്. ചുംബനങ്ങളിലും മണ്ണിലും പൊതിഞ്ഞ അവളെ ഞാന്‍ നദീതീരത്തുനിന്നു മാറ്റി. ലില്ലിപ്പൂക്കളുടെ വാളുകള്‍ അന്തരീക്ഷത്തെപ്പിളര്‍ന്നു... അവള്‍ക്കു ഭര്‍ത്താവുള്ളതുകൊണ്ട് ഞാനവളെ സ്നേഹിക്കാന്‍ ശ്രമിച്ചില്ല. എങ്കിലും നദീതീരത്തേയ്ക്ക് കൊണ്ടുപോയപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു അവള്‍ കന്യകയാണെന്ന്.

ഇദ്ദേഹത്തിനു കവിതയും വഴങ്ങുമായിരുന്നുവെന്നതിനു വേറേ തെളിവുവേണോ?

“ചങ്ങമ്പുഴയും കൃഷ്ണന്‍ നായരും തമ്മില്‍ എന്തേ വ്യത്യാസം?” എന്ന ചോദ്യത്തിനു ഒരിക്കല്‍ അദ്ദേഹം സാഹിത്യവാരഫലത്തിലെ ‘ചോദ്യം, ഉത്തരം’ എന്ന സെക്ഷനില്‍ ഉത്തരം നല്‍കിയിരുന്നു:
എന്തൊരു മര്യാദകെട്ട ചോദ്യം. ചങ്ങമ്പുഴ ഇരുപത്തഞ്ച് കൊല്ലം അതിമനോഹരമായി കവിതയെഴുതി. ഞാന്‍ അമ്പതുകൊല്ലമായി പരുക്കന്‍ ഗദ്യമെഴുതുന്നു. താനെഴുതിയതിന്‍റെ മനോഹാരിത ചങ്ങമ്പുഴയ്ക്ക് അറിഞ്ഞുകൂടായിരുന്നു. ഞാനെഴുതുന്നതിന്‍റെ വൈരൂപ്യം എനിക്കു നന്നായി അറിയാം.

അമ്പതു കൊല്ലമായി പുറമേ പരുക്കന്‍ ഭാവവും തൂലികത്തുമ്പില്‍ മനോഹര ഗദ്യവുമായി മലയാളിയുടെ മനസ്സില്‍ വിമര്‍ശന സാഹിത്യത്തിന്‍റെ പര്യായമായി ചേക്കേറിയിരുന്ന കൃഷ്ണന്‍ നായര്‍, ഇനി ഓര്‍മകളില്‍ മാത്രം. എന്‍റെ കണ്ണുകള്‍ നിറയുന്നു. മലയാളത്തിനു മറ്റൊരെഴുത്തച്ഛന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.

Labels:

Wednesday, February 22, 2006

ഗൂഢവാക്കുകള്‍

ഗൂഢവാക്കുകള്‍ക്കു (passwords) പകരം ഗൂഢച്ചൊല്ലുകള്‍ ഉപയോഗിക്കാന്‍ ഐവാന്‍ ജോസഫ് നിര്‍ദ്ദേശിക്കുന്നു. വര്‍ഷങ്ങളായി എന്‍റെ ഗൂഢവാക്കുകള്‍ മിക്കതും തന്നെ മലയാളത്തിലാണ് (ഇടയ്ക്ക് @, !, * തുടങ്ങിയവയും ചില നമ്പരുകളും ചേര്‍ത്താല്‍ കാര്യം കേമം). ഉദാഹരണം: @valud3Ra^ukal(A). അനന്തമായ സാധ്യതകള്‍!

Labels:

Tuesday, February 21, 2006

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Labels: ,

Monday, February 20, 2006

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ഏകദേശം നാലോളം കൊല്ലം മുമ്പ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് എറിത്രിയക്കാരനായ യോസഫ് ടെക്കി എന്ന മാന്യദേഹത്തിനായിരുന്നു. എന്‍റെ എക്കാലത്തേയും നല്ല മാനേജര്‍മാരിലൊരാളായിരുന്നു യോസഫ്. എന്നെ സാന്‍റോഷ് എന്നോ സന്‍റൂഷ് എന്നോ സായിപ്പ് മോഡലില്‍ വിളിക്കാതെ നല്ല പച്ചമലയാളക്കാരെപ്പോലെ സന്തോഷ് എന്നു വിളിക്കുമായിരുന്ന ഇന്ത്യാക്കാരല്ലാത്ത അപൂര്‍വം ചിലരില്‍ ഒരാളുമായിരുന്നു യോസഫ്.

ഞങ്ങളുടെ ടീമില്‍ അക്കാലത്ത് പന്ത്രണ്ട് അംഗങ്ങളുണ്ടായിരുന്നു. ഞാനുള്‍പ്പടെ മൂന്ന് ഇന്ത്യക്കാരേയും ബാക്കി വെള്ളക്കാരേയുമാണ് ശ്രീമാന്‍ ടെക്കിയദ്ദേഹം അടക്കിബ്ഭരിച്ചുകൊണ്ടിരുന്നത്. ആഴ്ചയിലൊരിക്കല്‍ ഒന്നൊന്നര മണിക്കൂര്‍ വട്ടം കൂടിയിരുന്ന് പരസ്പരം പുകഴ്ത്തി സായൂജ്യമടയുക ഞങ്ങളുടെ ഒരു ഇഷ്ട വിനോദമായിരുന്നു. ഇത്തരം “ടീം മീറ്റിംഗുകള്‍” പലപ്പോഴും ചെന്നെത്തുക ഇന്ത്യാ/എറിത്രിയാ വിശേഷങ്ങളിലാണ്.

മൂര്‍ഖന്‍ പാമ്പിനെപ്പേടിച്ച് ആനപ്പുറത്ത് യാത്ര ചെയ്യുന്ന ഒരു വര്‍ഗ്ഗം എന്നതാണ് പല സായിപ്പന്മാരുടേയും ഇന്ത്യാ വിജ്ഞാനം. ഒരുമിച്ച് വല്ലപ്പോഴും “ടീം ലഞ്ചിനു” പോകുമ്പോള്‍, വല്ല കരുവാടിന്‍റെ തലയും ചവച്ചുപോയാല്‍, “അച്ഛനും അമ്മയും അടുത്തില്ലാത്തതിനാല്‍ മുട്ടയും മീനുമൊക്കെ തട്ടി വിടുകയാണല്ലേ” എന്നൊരു ചോദ്യവും ചോദിക്കും.

ഇന്ത്യയെന്ന മഹാരാജ്യത്തിന്നു ഒന്നിലധികം വശങ്ങളുണ്ടെന്നും, അതിലെ അസത്യമോ അര്‍ധസത്യമോ ആയ ചില കാര്യങ്ങള്‍ മാത്രം മനസ്സിലാക്കി വച്ചിട്ട് അതുപോലെയാണ് ഇന്ത്യയൊട്ടുക്കും എന്ന് തീരുമാനിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ചന്ദ്രകുമാര്‍ സാറിന്‍റെ പടങ്ങളെല്ലാം ‘എ’ ആണ് എന്നു നമ്മുടെ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും മുന്‍‍വിധിയുള്ളതുപോലെ, സായിപ്പന്മാരും അവരുടെ മുന്‍‍വിധി എളുപ്പം മാറ്റാന്‍ തയ്യാറായില്ല. ഇത് നാലു കൊല്ലം മുമ്പത്തെ കഥ. ഇന്നു കാര്യങ്ങള്‍ വ്യത്യസ്ഥമാണ്.

മൂന്നാഴ്ച അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിശേഷമുള്ള രണ്ടുമൂന്നു ടീം മീറ്റിംഗുകള്‍ യോസഫ് എറിത്രിയ വിശേഷത്തിനു മാത്രമായി മാറ്റി വച്ചു. പുകഴ്ത്തലുകളോ ഇന്ത്യാ വിശേഷങ്ങളോ ഇല്ല എന്നര്‍ത്ഥം. “നാടെങ്ങനെ?” എന്ന നിര്‍ദ്ദോഷമായ ചോദ്യത്തിന് മറുപടിയായി യോസഫ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി:
We are just like India. Full of corrupt politicians, bribery, and some really smart people. The only difference probably is that we are all black! There are a lot of good things back there though. You not only know your neighbor, you also know the entire people in the entire village. And you can get things done if you have money, to name a few! Oh, did I mention that we also have a Pakistan of our own: Ethiopia.

ഇതൊക്കെക്കേട്ട് ഇങ്ങനേയും ഒരു രാജ്യമോ എന്ന മട്ടില്‍ സായിപ്പന്മാര്‍ വാ പൊളിച്ചിരിന്നു. സായിപ്പന്മാര്‍ അനുഭവിച്ചിട്ടില്ലാത്ത ചില ചെറു സൌഭാഗ്യങ്ങളെ ചെറിയ ചെറിയ “ട്രൂ സ്റ്റോറി”കളിലൂടെ അവര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ അസൂയാലുക്കളാക്കുക യോസഫിന്‍റെ ഒരു ദൌര്‍ബല്യമാണ്. എറിത്രിയയിലെ ഒരു കല്യാണക്കഥയാണ് ഇത്തവണ സായിപ്പിനെ കൊതിപ്പിക്കാനായി യോസഫ് പുറത്തെടുത്തത്.

ശ്രീമാന്‍ ടെക്കിയും അദ്ദേഹത്തിന്‍റെ അമ്പതോളം വരുന്ന ബന്ധുക്കളും അസ്മാരയില്‍ (എറിത്രിയയുടെ തലസ്ഥാനം) ഒരു കല്യാണത്തില്‍ പങ്കുകൊള്ളാന്‍ ഒരു “ചാര്‍ട്ടേഡ്” ബസ്സില്‍-അതെ, നമ്മുടെ നാട്ടിലെ കല്യാണ വണ്ടി തന്നെ-തലേന്നേ യാത്രയായി. ജീവിതത്തിലാദ്യമായി സ്വന്തം ഗ്രാമത്തിനു പുറത്തേക്കു യാത്ര ചെയ്യുന്ന ഒന്നു രണ്ട് അമ്മാവന്മാരും സംഘത്തിലുണ്ടായിരുന്നത്രേ. എല്ലാവരും “ഡൌണ്‍ ഠൌണ്‍ അസ്മാരയില്‍” ഉള്ള സാവന്ന ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ചേക്കേറി.

സായിപ്പിന്‍റെ സംശയം: "50 people in a star hotel in downtown? The power of the dollar, huh?"

യോസഫദ്ദ്യേം കിട്ടിയ അവസരം പാഴാക്കിയില്ല: “Its only around a hundred dollars for everyone for a day." അപ്പറഞ്ഞത് മിക്കവാറും പുളുവായിരിക്കുമെന്ന് ഞങ്ങള്‍ ഭാരതീയര്‍ക്ക് മനസ്സിലായി. സായിപ്പ് പക്ഷേ അത് കണ്ണടച്ചു വിഴുങ്ങി (അഥവാ വിഴുങ്ങിയതായി നടിച്ചു). കഥ തടസ്സപ്പെടുത്തിയ നീരസം തെല്ലൊന്നു പ്രകടിപ്പിച്ച് യോസഫ് തുടര്‍ന്നു:

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാവന്മാരിലൊരാള്‍ക്ക് ഒന്നിനു പോകണം. ഗ്രൂപ്പ് ലീഡറായ യോസഫ്, ഹോട്ടല്‍ ടോയ്‍ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഒരു സ്റ്റഡി ക്ലാസ്സ് നല്‍കി മാമായെ കുളിമുറി-കം-കക്കൂസിലേക്കു തള്ളിവിട്ടു. മൂന്ന് നീണ്ട മിനിറ്റുകള്‍ സംഭവരഹിതമായി കടന്നുപോയി. ആ നൂറ്റിയെണ്‍പത് സെക്കന്‍റുകള്‍ക്കൊടുവില്‍ മാമന്‍ പോയപോലെ തിരിച്ചിറങ്ങി വന്നു.

പിന്നെ നാം കാണുന്നത് സന്തോഷവാനായി അസ്മാരയിലേയ്ക്ക് ടാക്സിയില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന മാമന്‍റെ ക്ലോസപ്പാണ്. ഫ്രെയിം സൂമൌട്ട് ചെയ്യുമ്പോള്‍ കാറിനുള്ളില്‍ നമുക്ക് യോസഫിനേയും ഡ്രൈവറേയും കാണാം. നഗരത്തില്‍ നിന്ന് ഇരുപത്തഞ്ചോളം കിലോമീറ്റര്‍ മാറി റോഡരികിലുള്ള മരച്ചോട്ടില്‍ മുള്ളിയതിന്‍റെ സുഖം മാമന്‍റെ മുഖത്തും, മാമന് ഒരു കമ്പനി കൊടുത്തതിന്‍റെ സുഖം യോസഫിന്‍റെ മുഖത്തും കാണാമായിരുന്നു.
എന്തൊക്കെയുണ്ടെന്നു പറഞ്ഞിട്ടെന്താ? നിങ്ങളൊക്കെ എതെങ്കിലും വെളിമ്പ്രദേശത്ത് ഒന്നിനും രണ്ടിനും പോയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടുണ്ടാവില്ലെന്നെനിക്കുറപ്പാ. ഇനിയൊട്ട് ചെയ്യാനും പോണില്ല.

യോസഫിന്‍റെ വായിലിരിക്കുന്നത് ബാക്കികൂടി കേള്‍ക്കേണ്ടാ എന്നു വിചാരിച്ചാവണം, ഈ പ്രവൃത്തിമൂലമുണ്ടാവുന്ന പരിസ്ഥിതിപ്രശ്നങ്ങളുടെ ചര്‍ച്ചയിലേക്ക് സായിപ്പന്മാരാരും കടന്നില്ല.

Labels:

Wednesday, February 15, 2006

കണ്ണേ മടങ്ങുക

2000 ജൂലൈ 13-ന് എ.ബി.വി.പി-ആര്‍.എസ്സ്.എസ്സ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ ബസ്സ് കണ്ടക്ടര്‍ രാജേഷ് ആക്രമണത്തിനു വിധേയനാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലയാളികളില്‍ ചിലര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് തിരുവനന്തപുരം “ഫാസ്റ്റ് ട്രാക്ക്” കോടതി ഉത്തരവായിരിക്കുന്നു. മൊത്തം 25 പേര്‍ക്ക് വിവിധ കാലയളവിലുള്ള ശിക്ഷകള്‍ വിധിച്ചിട്ടുണ്ട്.

നമ്മള്‍ പരാജയപ്പെടുന്നത് ഇവിടെയൊക്കെയാണ്. ചുരുങ്ങിയ പക്ഷം നാം ഇത്രയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു:
  1. ഈ വിധിയോ കേസു നടത്തലോ മാതൃകാപരമല്ല. വിവിധ മലയാളം ചാനലുകളിലായി ഈ അക്രമത്തിന്‍റെ മിനിറ്റുകള്‍ (ചിലപ്പോള്‍ മണിക്കൂറുകളും) നീളുന്ന ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. ഇതെല്ലാം ക്രോഡീകരിച്ച് കണ്ടാലറിയാവുന്നവര്‍ക്കെതിരെയെല്ലാം കേസെടുത്ത് വിചാരണ ചെയ്താലേ, ഇനിയും ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ രണ്ടാവര്‍ത്തി ആലോചിക്കയുള്ളൂ.

  2. അക്രമികളെ പന്ത്രണ്ടോ പതിന്നാലോ വര്‍ഷം “ജീവപര്യന്തം” തീറ്റിപ്പോറ്റിയിട്ട് എന്തു നേടാന്‍? ഇവരെ, നല്ല കായികാധ്വാനം ആവശ്യമുള്ളതും എന്നാല്‍ സാധാരണ ഗതിയില്‍ പണിക്കാരെ ലഭ്യമല്ലാത്തതുമായ ജോലിക്കായി നിയോഗിക്കുക. (മനുഷ്യത്വ ഹീനമായ ജോലി ചെയ്യിപ്പിക്കണമെന്നല്ല ഉദ്ദേശിച്ചത്.) ജയിലിനകത്ത് ആരുമറിയാതെ പണിയെടുപ്പിക്കരുത്: അകമ്പടിക്കാരോടു കൂടിയാണെങ്കിലും, ഇവരെ പരസ്യമായി പൊതുജനമധ്യത്തില്‍ ജോലിയെടുപ്പിക്കുക. (ഇങ്ങനെയുള്ളവര്‍ക്ക് നല്‍കാനായി ഏറ്റവും കുറവ് അപേക്ഷകര്‍ ഉള്ള ജോലികളുടെ ഒരു ലിസ്റ്റ് ജയില്‍ വകുപ്പിനു കരുതാവുന്നതാണ്.)

  3. ഈ അക്രമികളെ, അക്രമങ്ങള്‍ക്കെതിരായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന “ഞാന്‍ അക്രമി” എന്ന പരമ്പരയില്‍ ഒരു എപ്പിസോഡില്‍ ഒന്ന് എന്ന രീതിയില്‍ അവതരിപ്പിക്കുക. ആക്രമണത്തിനു വിധേയരായവരെയോ അവരുടെ കുടുംബത്തേയൊ, അവര്‍ക്കു സമ്മതമാണെങ്കില്‍ ഈ പരിപാടിയിലുള്‍പ്പെടുത്തി പ്രസ്തുത ക്രൂരകൃത്യം അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പൊതുജനത്തെ അറിയിക്കാവുന്നതാണ്. ഈ പരമ്പര “പ്രൈം റ്റൈമില്‍” സംപ്രേഷണം ചെയ്യുകയും വേണം.

  4. ഫാസ്റ്റ് ട്രാക്കിലൂടെ പരിഹാരം കാണാനാണ് അഞ്ചിലധികം വര്‍ഷം കാത്തിരുന്നതെന്നോര്‍ക്കണം. പൊതുമുതല്‍ നശീകരണം, അഴിമതി മുതലായ സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണം.

  5. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത കര്‍മ്മമാണെങ്കില്‍ (ഈ കേസിലേതുപോലെ), അക്രമികളുടെ മേല്‍ ചുമത്തപ്പെടുന്ന പിഴ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കെട്ടണമെന്ന വ്യവസ്ഥ കൊണ്ടുവരിക. ഇനി അക്രമികള്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തന്നെ ആണെങ്കില്‍ (അതും ഈ കേസിലേതുപോലെ) അവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുക.

  6. ഇത്തരം കേസുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിക്കാതിരിക്കുക. സര്‍ക്കാരിന്‍റെ താല്പര്യങ്ങള്‍ക്കല്ല, ജനങ്ങളുടെ താല്പര്യങ്ങള്‍ക്കാവണം മുന്‍‍ഗണന.

ഈ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുന്നു. ഗാന്ധിജി പറഞ്ഞത് ഇക്കാര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന ആലോചനയിലാണു ഞാന്‍.
You must be the change you wish to see in the world.

മൂര്‍ത്തിമാരാരെങ്കിലും ഒരു ക്ലൂ തരുമോ?

Labels:

Monday, February 13, 2006

വാലന്‍റൈന്‍സ് ഡേ ഗിഫ്റ്റ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീയെന്‍റെ
സുവര്‍ണ്ണ സ്വപ്നങ്ങളിലെ നായികയായി വന്നപ്പോള്‍
നീയറിയാതെ ഞാന്‍ നിന്നെ എന്‍റെ പ്രണയിനിയാക്കി.

നമ്മുടെ കല്യാണ നിശ്ചയം കഴിഞ്ഞ്
നമ്മള്‍ ഭൂമിയുടെ അതിര്‍വരമ്പിലുള്ള
മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ത്തു.

നമ്മുടെ വിവാഹ ശേഷം ഞാന്‍ നിനക്ക്
വിവാഹം എല്ലാക്കാലത്തേക്കുമെന്നു പറഞ്ഞ്
മൂന്നു കല്ലുള്ള വൈരമോതിരം തന്നു.

ആദ്യ കുഞ്ഞിന്‍റെ ജനന ശേഷമിതാ ഞാന്‍
വീണ്ടും വാലന്‍റൈസ് ഡേ ഗിഫ്റ്റുമായെത്തുന്നു:
“ഈ ദിവസം ഡയപ്പര്‍ ചേയ്ഞ്ച് ഡ്യൂട്ടി എനിക്ക്!”

നിന്‍റെ കണ്ണുകളില്‍ ഞാന്‍ ഡയമണ്ടുകള്‍ കാണുന്നു.

* * *

നീയെന്‍റെ ജീവന്‍റെയുള്‍ത്തുടിപ്പ്,
എന്നും ജ്വലിക്കുന്ന പ്രേമഭാവം,
നീലാംബരത്തിലെ മാരിവില്ല്,
പൂവിടും പിച്ചകപ്പൂനിലാവ്!
നീയെന്നും ചൂടേകും സൂര്യനാളം
ആലിലക്കാറ്റിന്‍റെ ഹര്‍ഷതാളം
പച്ചപ്പുതപ്പിടുമദ്രിതന്നുച്ചിയി-
ലാറിയുറയുന്ന വര്‍ഷഗീതം!

Labels:

Friday, February 10, 2006

മിഴികള്‍ രാമപാദത്തില്‍, മനമെന്‍ മനോഹരിയിലും

യാത്ര
“ഗമിക്കട്ടെ ഞാന്‍!” സകല-
സൌഭാഗ്യങ്ങളില്‍ നിന്നുമെന്‍
ജ്യേഷ്ഠന്‍ നടക്കുന്നു.
ഒപ്പം മൈഥിലി, ചുറ്റിയ മരവുരിക്കുള്ളില്‍
ഞെരിയും വിദ്വേഷവും
തുളുമ്പും കുചമാംസധാരയും.
ആരണ്യമാര്‍ഗ്ഗേ ചരിക്കവേ,
മറന്നൂ, യാത്രചോദിച്ചുവോ:
“ഗമിക്കട്ടെ ഞാന്‍!”

യാത്രാമൊഴി
വൃദ്ധയാം ദുഷ്ടമാതാവിന്‍
ഹൃദയം കാളകൂടശോചിതം
അല്ലായ്കിലോതുമോ സ്വപുത്ര-
നല്ലാകിലും, “കാനനമാര്‍ഗ്ഗം!”

നേരമായ്, പോകുവാന്‍ നേരമായാ-
നേരമോതുവാന്‍ ഞാനിതുമോര്‍ത്തുവച്ചു:
“നേരിനായ്, നല്ലൊരു രാമരാജ്യത്തിനായ്
പാരിതില്‍ നീ നിത്യം പ്രാര്‍ത്ഥിക്കണം!”

പഞ്ചവടി
കാലടികള്‍ തുടരുവാന്‍
ഞാന്‍ നടക്കുന്നു
കാലിടറി വീഴാതെ
കാഴ്ചകള്‍ കാണാതെ
കാമിനിയുമില്ലാതെ
ഞാന്‍ ചരിക്കുന്നു.

മടക്കം
അവളെവിടെ, ദീര്‍ഘമാം
ഒരു വ്യാഴവട്ടത്തിന്നുമപ്പുറം
ജീവിത രഥ്യയില്‍
വൈധവ്യമേറ്റൊരെന്‍
പ്രേയസ്സിയെവിടെയോ!
എവിടെയെന്നൂര്‍മ്മിള,
സര്‍വ്വം സഹിച്ച മല്‍-
പ്രേയസ്സിയിന്നെവിടെ?

പുനഃസമാഗമം
എന്തു നീയെന്നെ വിളിക്കുന്നു:
പതി ധര്‍മ്മമറിയാത്ത പാപിയെന്നോ?
കപടസ്നേഹത്തിന്‍ പ്രതീകമെന്നോ?
അരുത്! നീയെന്നോടടുക്കരുത്; വീണ്ടുമാ-
സ്നേഹവായ്പെന്നില്‍ ചൊരിയരുത്!

നിന്നെയുപേക്ഷിച്ച വനചാരിയാണു ഞാന്‍
മാപ്പേകല്ലൊരിക്കലും, മമനീച
കര്‍മ്മം മറക്കല്ലൊരിക്കലും,
സ്നേഹലതയായ് പടരരുതൊരിക്കലും!

Labels:

Wednesday, February 08, 2006

വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍

അല്ലാ, ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ... എന്താ നിങ്ങളുടെ ഉദ്ദേശം?

ഞങ്ങള്‍ പൊതുവേ സമാധാനപ്രിയരായ ഒരു കൂട്ടമാണ്. ഞങ്ങളില്‍ ചിലരുടെ കയ്യില്‍ ശൂലവും കുന്തവുമൊക്കെയിരിപ്പുണ്ടെങ്കിലും, അവയൊക്കെ ഞങ്ങള്‍ അറ്റകൈക്കേ ഉപയോഗിക്കാറുള്ളൂ. അതുതന്നെ, പലപ്പോഴും, നിങ്ങളാകുന്ന അശുക്കളുടെ രക്ഷയ്ക്കാണു താനും. കഴിഞ്ഞയാഴ്ചയിലെ 'ഓള്‍ ഹാന്‍ഡ്സ് മീറ്റിംഗി'ല്‍ ഈ പ്രശ്നം ഞങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും, നിങ്ങളുടെ ഈ പുറപ്പാടിന് സര്‍വ്വസമ്മതമായ ഒരു കാരണം കണ്ടെത്താനായില്ല. അതുകൊണ്ട് ചോദിക്ക്വാ... എന്താ നിങ്ങളുടെ ഉദ്ദേശം?

ഞങ്ങളിവിടെ വളരെ ബിസിയായി ഓരോ പരാതിയും പരിഭവവും കേട്ടും ചിലതിനൊക്കെ നിങ്ങളാവശ്യപ്പെട്ട പരിഹാരം സമ്മതിച്ചും മറ്റുചിലതിന് ഞങ്ങളുടേതായ പരിഹാരമാര്‍ഗ്ഗം തേടിയും ആരേയുമുപദ്രവിക്കാതെ അടങ്ങിയൊതുങ്ങി നാളുകഴിക്കവേയാണ് നിങ്ങളുടെ പ്രകോപനം എന്നോര്‍ക്കണം. ഞങ്ങളായതുകൊണ്ട് ക്ഷമിച്ചും സഹിച്ചും അങ്ങനെ പോകുന്നെന്നേയുള്ളൂ. അല്ല, വല്ലവരും നിങ്ങളുടെ തോളില്‍ക്കേറിയിങ്ങനെ നിരങ്ങിയാല്‍ നിങ്ങള് സഹിക്കുമോ?

ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം: ഈ ആധുനിക യുഗത്തിലും ഞങ്ങളോരോരുത്തരും അവരവരുടെ വ്യക്തിത്വം സൂക്ഷിക്കുന്നവരാണ്. (നിങ്ങളില്‍ പലരേയും പോലെ നിമിഷം തോറും നിറം മാറുന്നവരല്ലന്നു സാരം, മനസ്സിലാകുന്നുണ്ടോ?) വളരെ ശക്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് ഞങ്ങള്‍. അതത്ര രഹസ്യമൊന്നുമല്ല. ഉദാഹരണത്തിന്, ചിലര്‍ക്ക് താടിയും മുടിയും നീട്ടി വളര്‍ത്തുന്നതാണിഷ്ടം. മറ്റു ചിലര്‍ക്ക് ക്ലീന്‍ ഷേവത്രേ സുഖപ്രദം. ഇനി വേറേ ചിലര്‍ക്ക് സദാ കണ്ണടച്ചിരിക്കാനാണ് താല്പര്യം. ചിലര്‍ റീസന്‍റ് ഫോട്ടോയിലൊന്നും വിശ്വസിക്കാതെ ഇപ്പോഴും തന്‍റെ ഒന്നരവയസ്സിലെ ഫോട്ടോ വിതരണം ചെയ്ത് രസിക്കുന്നവരാണ്. ഇനി മറ്റു ചിലരാവട്ടെ, ഫോട്ടോ എടുക്കുന്നതുപോലും ഇഷ്ടമല്ലാത്തവരാണ്.

പാമ്പും ചുറ്റി, കരിയും പൂശി നടക്കാനിഷ്ടമുള്ളയാളിനെ കുന്തവും കൊടുത്ത് കുതിരപ്പുറത്തു കേറുന്നവനായി ചിത്രീകരിക്കുന്നത് ശരിയാണോ? അമ്മയും കുഞ്ഞുമിരിക്കുന്ന പടമെടുത്ത് കുഞ്ഞിനു പകരം കുഞ്ഞാറ്റയെ മോര്‍ഫു ചെയ്തു വയ്ക്കുന്നത് നല്ലതാണോ? വീണയേന്തും കൈകളില്‍ വാളേല്‍പ്പിക്കുന്നതക്രമമല്ലേ?

നിങ്ങളുടെ കൂട്ടത്തിലെ പല സാഹിത്യനായകന്മാരും വെള്ളമടിക്കാരാവാം. എന്നാലും ഈ പടം ഉചിതമായോ?

പടം എടുക്കാന്‍ സമ്മതമല്ലാത്ത ഒരാളിന്‍റെ രേഖാചിത്രം നിങ്ങള്‍ വരച്ചു. അതും പോരാഞ്ഞ്, ആ സമാധാനപ്രിയന്‍റെ കയ്യില്‍ ആയുധവും പിടിപ്പിച്ചു, അല്ലേ? എന്താ അടുത്ത പടി?

ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ... എന്താ നിങ്ങളുടെ ഉദ്ദേശം? വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍...

Labels: ,

Saturday, February 04, 2006

ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ലക്ക്

അര്‍ത്ഥമില്ലാതൊഴുകും പദങ്ങളാല്‍
അര്‍ദ്ധമാനസ്സേ നല്‍കുമാശംസകള്‍,
വ്യര്‍ഥമെന്നു കണ്ടറിഞ്ഞീടുവാന്‍
ബുദ്ധിയുണ്ടാകും നാളെനിക്കെന്നേലും!

Labels:

Thursday, February 02, 2006

പുതിയ ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക്

മൈക്രോസോഫ്റ്റ് മലയാള ഭാഷയ്ക്കു വേണ്ടി ഒരു 'ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക്' ഇന്ന് പുറത്തിറക്കി. ശ്രമിച്ചു നോക്കിയിട്ട് അഭിപ്രായമറിയിക്കൂ. (ഞാന്‍ ഇതെഴുതുന്നത് നോട്ട് പാഡ് ഉപയോഗിച്ചാണ്. ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മെനുവിനു വന്ന മാറ്റം ശ്രദ്ധിക്കൂ. ഇത് മാറ്റങ്ങളിലൊന്നു മാത്രം!)

Labels: ,

Wednesday, February 01, 2006

അടയാളമൂര്‍ത്തി പറഞ്ഞുതന്നത്

പകലുമുഴുവന്‍ ഉച്ചീലച്ചോര ഉള്ളങ്കാലിലാക്കി പണിയെടുത്ത്, കിട്ടിയ കാശിനു വെള്ളമടിക്കാതെ ഏഴുമണിയോടെ വീട്ടില്‍ ചെന്നപ്പോള്‍ ഭാര്യ സ്ഥലത്തില്ല. പതിനഞ്ചു മാസം മാത്രം പ്രായമുള്ള മകന്‍ തൊട്ടിലില്‍ ചാരിക്കിടന്ന് സ്വയം കുപ്പിപ്പാലു കുടിക്കുന്നു. “നിന്‍റെ തള്ള എവിടെ?” എന്ന് ചോദിക്കാമെന്നു വച്ചാല്‍ അവനൊരു പിണ്ണാക്കും പറയാനറിയില്ല.

ക്ണീം, ക്ണീം, ക്ണീം...

ഈ എഴു മണിക്ക് എന്തിനാണാവോ അലാം അലറുന്നത്? പുതിയ വല്ല സ്ത്രീജന്മങ്ങളോ ചുടലയക്ഷിയോ ഈ സമയത്ത് ഇറങ്ങുന്നുണ്ടോ?

മണികിലുക്കത്തിന്‍റെ അടിയില്‍ നിന്ന് കിട്ടിയ കുറിപ്പ്: “സന്തോഷേട്ടാ, ഈ വിന്‍ഡോസ് മുഴുവന്‍ ബഗ് ആണ് എന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതോര്‍ക്കുമല്ലോ. ഇനിയും ഇങ്ങനെ കണ്ടില്ല എന്ന് നടിക്കാന്‍ വയ്യ. എന്നാലാവുന്നതൊക്കെ ഫിക്സ് ചെയ്തിട്ട് ഞാന്‍ ഒരു പത്തു പത്തരയാകുമ്പോള്‍ എത്താം.”

ങേ! ആ പേരും പറഞ്ഞാണല്ലോ എന്നും ഞാന്‍ ആപ്പീസിലേയ്ക്ക് എഴുന്നള്ളുന്നത്. യൂ റ്റൂ...?

എന്തോ പന്തികേടുണ്ടല്ലോ. അതോ ഇതൊക്കെ എന്‍റെ തോന്നലോ? കുന്ത്രാണ്ടമെടുത്ത് കറക്കി നാട്ടിലേയ്ക്ക് ഒന്ന് വിളിക്കാന്‍ തീരുമാനിച്ചു. അങ്ങേത്തലയ്ക്കല്‍ മറ്റേമ്മ!

അതെ, ദീര്‍ഘനാളായി വാര്‍ദ്ധക്യ സഹജമായവയകളെയും പേറി, പരസഹായത്താലല്ലാതെ എഴുന്നേല്‍ക്കാനാവാതെ, കിടപ്പിലായിരുന്ന മറ്റേമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന അമ്മേടമ്മ. എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ് മറ്റേമ്മയുടെ സ്വരം: “അവള് കൊല്ലം-കടയ്ക്കല്‍ റൂട്ടില്‍ മരണപ്പാച്ചില്‍ നടത്തുന്ന ‘ഇളം തെന്നല്‍’ ഇല്ലേ, അതില് ഡ്രൈവറായി പോയിരിക്ക്യാ. വണ്ടി പതുക്കെ ഓടിച്ചു കാണിച്ചിട്ടേ വീട്ടില്‍ കേറൂന്ന് പറഞ്ഞാ പോയത്. നീ വൈയുന്നേരം വിളി.”

“ദാറ്റ് ഡസിന്‍റ് മേക്ക് എനി സെന്‍സ്” എന്ന് രണ്ടും കല്പിച്ച് ഇംഗ്ലീഷില്‍ത്തന്നെ മറ്റേമ്മയ്ക്കിട്ടൊന്നു കാച്ചി.

ഇത്രയുമായപ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്. ഭാര്യയുടെ തിരിച്ചുവരവാണെന്ന് ശങ്കിച്ച്, വായില്‍ കിടക്കുകയായിരുന്ന ലഡ്ഡു വലിച്ചെറിഞ്ഞ്, കൊളസ്റ്ററോളിന്‍റെ സിദ്ധൌഷധമായ വെളുത്തുള്ളിയെടുത്ത് ചവച്ചു കൊണ്ട് ഓടിച്ചെന്ന് വാതില്‍ തുറന്നു. “മല മറിക്കാന്‍ പോയിട്ടെന്തായി? ഓരോരുത്തര്‍ക്ക് ഓരോന്നു പറഞ്ഞിട്ടുണ്ട്” എന്നു തുടങ്ങി നല്ല നാല് ഡയലോഗ് പറയാമെന്ന സന്തോഷത്തില്‍.

“ഒരെണ്ണമാണല്ലോ ഓര്‍ഡര്‍ ചെയ്തത്. ദാ പിടിക്കൂ” എന്നായി മുന്നില്‍ നില്‍ക്കുന്ന അപരിചിതന്‍. “പോകാന്‍ ധൃതിയുണ്ട്, ഗുഡ് ലക്ക്!” ഞാന്‍ കവര്‍ വെളിച്ചമുള്ളിടത്തേയ്ക്ക് മാറ്റിപ്പിടിച്ചു പൊട്ടിച്ചു.

“നീ കിട്ടണമെന്നു പ്രാര്‍ത്ഥിച്ച ഒരു ക്ലൂ ഞാന്‍ കൊടുത്തയയ്ക്കുകയാണ്. ആവശ്യമെങ്കില്‍ ഇനിയും പ്രാര്‍ത്ഥിക്കാന്‍ മടിക്കുകയോ മറക്കുകയോ ചെയ്യരുത്. ഇന്നത്തെ ക്ലൂ ‘അടയാളം അഥവാ സൈന്‍’ എന്നതാണ്. എന്ന്, സ്വന്തം ദൈവം (ഒപ്പ്).”

ഇതൊക്കെ ഓരോ അടയാളങ്ങളാണ്.

പിന്നെ മറ്റൊന്നുമാലോചിച്ചില്ല. അടയാളമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച്, കണ്ണുകള്‍ മുറുകെയടച്ച്, ആദ്യം മനസ്സില്‍ തോന്നിയ ഏഴുവരിക്കും ഏഴക്ഷരത്തിനും പകരം http എന്ന നാലക്ഷരം അഡ്രസ്സ് ബാറിലേയ്ക്ക് പകര്‍ന്നു. ബാക്കിയക്ഷരങ്ങള്‍ സ്വയം തെളിഞ്ഞുവന്ന് എന്നെ ഈ സൈറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ഭുതം!

IIT-യില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അഞ്ച് പയ്യന്‍സ് ‘പരിത്രാണ’ എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കുന്നത്രേ. രാഷ്ട്രീയക്കാര്‍ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളാത്ത ഇന്നത്തെ സാഹചര്യത്തില്‍ തൃണമൂലത്തില്‍ പ്രവര്‍ത്തിക്കാനാണ് ഇക്കൂട്ടര്‍ രാഷ്ട്രീയത്തിലേയ്ക്ക് മുണ്ടും പറിച്ച് എടുത്തു ചാടുന്നത്. അവര്‍ നമ്മളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്കു വേണ്ടി ഉപേക്ഷിക്കുന്നതെന്തൊക്കെയാണെന്നറിയേണ്ടേ? അവരുടെ തന്നെ വാക്കുകളില്‍: “മനോഹരങ്ങളായ ശമ്പള പായ്ക്കേജുകള്‍, കുടുംബ സുഖം, സുഹൃത്തുക്കളുടെ പിന്തുണ...”

കൊള്ളാം, മനോഹരമായിരിക്കുന്നു ഈ പ്രകടനം. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ വന്ന കണക്കനുസ്സരിച്ച് IIT ബോംബേ അഞ്ച് ലക്ഷം രൂപയോളമാണ് ഒരു വിദ്യാര്‍ഥിയുടെ നാലു വര്‍ഷത്തെ പഠനത്തിന് സബ്സിഡിയായി നല്‍കുന്നത്. അതോ, പഠിച്ചു മിടുക്കനായി നമ്മുടെ രാജ്യത്തിനു വേണ്ടി “എന്തെങ്കിലും” ചെയ്യുമെന്ന പ്രതീക്ഷയില്‍. മിടുക്കരില്‍ മിടുക്കരെത്തന്നെ തെരഞ്ഞെടുത്ത് ഇങ്ങനെ ആറ്റുനോറ്റു പഠിപ്പിക്കുന്നത് നൂറുമേനി കൊയ്യാമെന്ന അതിമോഹം കൊണ്ടുകൂടിയാണ്. ഈ രാജ്യത്തിന്‍റെ പ്രതീക്ഷമുഴുവന്‍ നിങ്ങളെപ്പോലുള്ളവരിലായിരിക്കവേ, ഈ ചതി ഭാരതാംബയോടു വേണമായിരുന്നോ?

ഓരോരുത്തര്‍ക്ക് ഓരോന്നു പറഞ്ഞിട്ടില്ലേ? രാഷ്ട്രീയക്കാര്‍ ശരിയല്ലെന്ന് പറഞ്ഞ്, അറിയാത്ത കാര്യത്തിനിറങ്ങിത്തിരിക്കാതെ, ശരിയല്ലാത്ത രാഷ്ട്രീയക്കാരെ നമുക്കെല്ലാം ചേര്‍ന്നങ്ങു ശരിയാക്കിയാല്‍ പോരേ? വേണോ ഇനിയുമഞ്ച് രാജു നാരായണ സ്വാമിമാര്‍?

Labels: ,