ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, March 28, 2024

ആടുജീവിതം

ഒരു വ്യാഴവട്ടത്തിലധികം കാലം ആടുജീവിതത്തിന്റെ കഥയുമായി സർവ്വോന്മേഷത്തേയും പരിഖണ്ഡനം ചെയ്യുന്ന തമസ്സിലകപ്പെടുന്നവണ്ണം വെമ്പൽപ്പെടുമാറുമട്ടിൽ ഒരാൾ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി എന്നുകേട്ടപ്പോൾ സിനിമാബ്ഭ്രാന്തനല്ലാത്ത ഈയുള്ളവൻ പോലും ലേശം സംഭ്രമചിത്തനായിച്ചമഞ്ഞു.

അന്യഭാഷകളിൽപ്പോലും അനന്യസാധാരണമായ അവഗാഹമുള്ള, അധോലോകനായകസങ്കല്പത്തിന് അന്യൂനമായ മാനങ്ങൾ നെയ്തുകൂട്ടിയ നായകൻ തന്റെ ചാരുത്വത്തോടു കൂടിയ മുഖത്തിനു നാസികയുടെ അധോഭാഗത്തായി വക്രത്വവും വാമനേത്രത്തിനു നിർജ്ജീവത്വവും ഒക്കെ നൽകുന്നത് ജീവൻ തുടിക്കുന്ന പോസ്റ്ററുകളിൽ കണ്ടുഞാനുല്ലസിച്ചു.

ചിത്രം കണ്ടിറങ്ങിയവർ, ചുമരിൽ പ്രതിഷ്ഠമായ മങ്ങിയ ചിരാതിനാൽ ഗോചരമായ ജീവിതത്തിലേയ്ക്ക് തിരിച്ചുവച്ച ഒരേട് എന്ന് പ്രസ്തുത നിർമ്മിതിയെ പുകഴുത്തുന്നത് കാണുമാറായി. എന്റെ മുന്നിൽക്കാണായിവന്ന ആസ്വാദനക്കുറിപ്പുകൾ വല്ല യക്ഷിയുടേയും മായാവൈഭവമാണോ അതോ ഏതോ ദുർദ്ദേവതയുടെ ചേഷ്ടയോ അതോ കേവലസത്യമോ എന്നൊക്കെ വിചാരപ്പെട്ടശേഷം, "കഠിനവ്യഥകളുടെ കരിങ്കാലം കടന്നു" എന്ന മൃദുവചനമാണ് മയക്കത്തിൽ നിന്നും ഈയുള്ളവന് ഉണരുവാനുള്ള പ്രചോദനമായിത്തീർന്നത്.

(കൂട്ടത്തിൽപ്പറയട്ടെ, ആടു് എന്ന പദത്തിന്റെ അവസാനത്തിൽ കാണുന്ന സംവൃതം ട-കാരത്തിന്റെ ഉച്ചാരണം സ്പഷ്ടമാക്കാൻമാത്രം ഉച്ചരിക്കുന്നതാണ്. ജീവിതം എന്ന പദവുമായി ചേരുമ്പോൾ ആടുജീവിതം എന്നുതന്നെ എഴുതണം, ആട് ജീവിതം പോരാ. ഇത് സത്യമല്ലെങ്കിൽ ആരെങ്കിലും തിരുത്തണേ!)

Labels:

Sunday, March 17, 2024

കോവിയും ഗോപിയും

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിക്കാൻ തൃശൂരിലെ പ്രശസ്തനായ ഡോക്ടർ തന്റെ പേഷ്യന്റുകൂടിയായ കലാമണ്ഡലം ഗോപിയോട് പറഞ്ഞുപോലും. അനുഗ്രഹിച്ചാൽ പദ്മഭൂഷൺ സംഘടിപ്പിച്ചു കൊടുക്കും എന്നായിരുന്നു വാഗ്ദാനം. പോയി പണിനോക്കെടോ എന്ന് ഗോപിയാശാന്റെ മറുപടി.
കോവീടെ നന്മയ്ക്കിടയായി നിൽക്കാൻ
കാവീധരന്മാർ നിരയായ് വിളിച്ചൂ!
കോപം വരുത്താതവരോടു ചൊല്ലീ:
"ഗോപിക്കു പദ്മം മയിരാണു നൂനം!"

(വൃത്തം: ഇന്ദ്രവജ്ര)

Labels: ,

Monday, March 11, 2024

കമനീയമായിട്ടുണ്ട്

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജയമോഹൻ മലയാളികളെ കുടിയന്മാരും സാമൂഹിക പ്രതിബദ്ധതയില്ലാത്തവരും ആക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു.
വെറിമൂത്തതു പോലൊരുവൻ തലതിന്നു രമിക്കേ
തലവച്ചു ചതഞ്ഞമരാൻ മലയാളികളെങ്ങും!
ജയമോഹനു ജയ് വിളിയാൽ ജനപിന്തുണയേകും
മരവാഴകളാലുലകം കമനീയതയാർന്നു!

(വൃത്തം: കമനീയം. ലക്ഷണം: കമനീയമതാം സഗണങ്ങളൊരഞ്ചൊടുവിൽ ഗം. കമനീയം വൃത്തത്തിൽ ഇതിനുമുമ്പ് ഒരു ശ്ലോകം കണ്ടിട്ടില്ല. ആദ്യ പന്ത്രണ്ട് അക്ഷരം മാത്രമായാൽ തോടകം വൃത്തമാവും.)

PS: ജയമോഹന്റെ വെറി കണ്ടില്ലെങ്കിൽ പരിഭാഷയുടെ ലിങ്ക് ഇവിടെ.

Labels: , ,

Saturday, March 02, 2024

സോമം, ദീപം എന്നിവ സമാസമം ചേർത്താൽ

സി വി ശ്രീരാമൻ, മന്ദാക്രാന്താ സെൻ എഴുതി ടി പി വിനോദ് പരിഭാഷപ്പടുത്തിയ കവിത "സ്വതന്ത്ര വിവർത്തനം" എന്നുപറഞ്ഞ് യാതൊരു ഉളുപ്പുമില്ലാതെ സ്വന്തമാക്കി.
സോമൻ പണ്ടേ കളവുകലയാൽ പുസ്തകങ്ങൾ രചിച്ചൂ,
ദീപാവാദ്ധ്യാർ കുളിരുവിതറാൻ കാവ്യകൃത്യം തുടങ്ങീ,
അയ്യേ, രാമാ, കവിതവിരിയാൻ കഷ്ടമാണെങ്കിലപ്പം
സോമം ദീപം ക്രമമളവിലായ് ചേർത്തു മോഷ്ടിച്ചു നോക്കൂ!

(വൃത്തം: മന്ദാക്രാന്ത)

കാര്യം മനസ്സിലാവാൻ സേർച്ച് ചെയ്യേണ്ടത്:
  1. Manoj Ravindran Niraksharan, സോമനടി
  2. എസ്. കലേഷ്, ഭൂതകാലക്കുളിർ
  3. TP Vinod, ശ്രീരാമൻ

Labels: ,