ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, May 22, 2008

കൊല്ലങ്കോട്ടമ്മ

(സ്ത്രീ എഴുത്തുകാരെ ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി എഴുതിയതു്.)

പത്തുപേരുള്ള എന്‍റെ റ്റീമില്‍ മാനേയ്ജരുള്‍പ്പെടെ എട്ടുപേരും പെണ്ണുങ്ങളാണു്. റഷ്യക്കാരന്‍ ഇവാനും ഞാനുമാണു് ആണായ്പ്പിറന്നവര്‍. രണ്ടുപെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നാലുള്ള അവസ്ഥാവിശേഷത്തെപ്പറ്റി കവികള്‍ പലരും തങ്ങള്‍ക്കാവും വിധം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതു വായിച്ച അനുഭവം വച്ചു് എട്ടു പെണ്ണുങ്ങള്‍ റ്റീം മീറ്റിങ്ങില്‍ ഒത്തു ചേരുന്നതിനെപ്പറ്റി നിങ്ങള്‍ക്കു് വല്ലതും ആലോചിച്ചു കൂട്ടാന്‍ കഴിയുന്നുണ്ടോ?

അങ്ങനെയൊരു ദുരന്തം ആലോചിക്കാനാവുന്നില്ലെങ്കില്‍ വെറുതേ വിഷമിക്കേണ്ട. ‘രണ്ടു്’, ‘നാലു്’ എന്നീ സംഖ്യകളുള്‍പ്പെടുന്നതും ‘ചേരും’, ‘ചേരില്ല’ എന്നീ ക്രിയാരൂപങ്ങളടങ്ങുന്നതുമായ ഒരു ചൊല്ലു് മലയാളക്കരയിലെന്നപോലെ റഷ്യയിലും നിലവിലുണ്ടു് എന്നു തിരിച്ചറിഞ്ഞ ഇവാനും ഞാനും റ്റീം മീറ്റിംഗുകള്‍ ഹൈജാക് ചെയ്തു് രക്ഷപ്പെട്ടു പോരുകയാണു് പതിവു്.

എന്നാലും സൂര്യനു കീഴിലുള്ള സകലമാന സംഗതികളേയും കുറിച്ചു് ഈ-മെയിലയച്ചു രസിക്കുക എന്നതു് ഈ തരുണീമണികളുടെ വിനോദമാണു്. അതു വായിക്കുകയും അവയ്ക്കു അപ്പപ്പോള്‍ മറുപടി പറയുകയും ചെയ്തില്ലെങ്കില്‍ ഇതേ കാര്യങ്ങള്‍ റ്റീം മീറ്റിംഗില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന ഭയത്താല്‍ ഇവാനും ഞാനും ഞങ്ങളാല്‍ കഴിയുന്ന വിധം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ അറിവു സമ്പാദിക്കാറാണു് പതിവു്.

ചുരുക്കത്തില്‍, പെണ്ണെഴുത്തു വായിക്കുന്നതു് എന്‍റെ ദിനചര്യയിലെ പ്രധാന ഇനമാണെന്നു സാരം. ആ ധൈര്യത്തിലാണു് പെണ്ണെഴുതുന്ന പെണ്ണെഴുത്തു് മഹാമഹം ആഘോഷിക്കാന്‍ കൂടിയാലോ എന്നു മോഹമുദിച്ചതു്.

പിന്നെ ഒട്ടുമാലോചിച്ചില്ല. കയ്യിലുള്ള പുസ്തകങ്ങളില്‍ സ്ത്രീകള്‍ എഴുതിയവ കണ്ടുപിടിക്കലായി ആദ്യപടി. ഇപ്പോള്‍ എന്‍റെ കൈവശമുള്ള നൂറ്റിയാറു് മലയാള പുസ്തകങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രമേ സ്ത്രീരചനകളായുള്ളൂ എന്നതു് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ആ പുസ്തകങ്ങള്‍ ഇവയാണു്:
  1. എന്‍റെ കഥ (മാധവിക്കുട്ടി)

  2. നീര്‍മാതളം പൂത്തകാലം (മാധവിക്കുട്ടി)

  3. കൊല്ലങ്കോട്ടമ്മ (കെ. ഓമന അമ്മ)

  4. തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (ദ്രൌപതി ജി. നായര്‍)

  5. സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം (ഡോ. രാധിക സി. നായര്‍)
ഇതില്‍ ആദ്യരണ്ടു കൃതികളെപ്പറ്റിയും എന്തെഴുതിയാലും അധികമാവില്ല. നാലാമത്തെ പുസ്തകം എന്നെ സ്വാധീനിച്ച കൃതികളില്‍ പെടുന്നില്ല. അഞ്ചാമത്തേതാവട്ടെ, അക്കാഡമിക് താല്പര്യത്തിനുമേല്‍ വാങ്ങിയതാണു്. അതൊരു ഗംഭീരപുസ്തകമാണെന്ന അഭിപ്രായം രചയിതാവിനുപോലുമില്ല. (“സമകാലിക സാഹിത്യ സിദ്ധാന്തത്തിന്‍റെയും വിമര്‍ശനപദ്ധതികളുടെയും രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന പുസ്തകമല്ല ഇതു്” - രണ്ടാം പതിപ്പിന്‍റെ ആമുഖമായി ഡോ. രാധിക പറയുന്നു.)

കെ. ഓമന അമ്മ എഴുതിയ കൊല്ലങ്കോട്ടമ്മ എന്ന പുസ്തകത്തെപ്പറ്റിയാണു് ഈ കുറിപ്പു്. ഡോ. രാധിക പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, പുസ്തകത്തിന്‍റെ രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ഒരു നിരൂപണമോ ആസ്വാദനമോ അല്ല ഈ ലേഖനം. കുറഞ്ഞ വാചകങ്ങളിലുള്ള ഒരു പുസ്തകപരിചയം മാത്രം.

ഈ പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് വെറും ഭംഗിവാക്കാവും. എന്നാലും കൊല്ലങ്കോട്ടമ്മയ്ക്കു് ഒരു ഭക്ത സമര്‍പ്പിച്ച സ്തുതിമാലയിലുള്ള ചില മുത്തുകളെ കണ്ടില്ലെന്നു നടിക്കുകവയ്യ. സമകാലീന മലയാളത്തിനു് അധികം പരിചിതമല്ലാത്ത ശാഖയില്‍ കൈവച്ചു വിജയിപ്പിച്ച, ഭക്തി അലര്‍ജിയായിട്ടുള്ളവര്‍ക്കുപോലും സാഹിത്യകൃതി എന്ന നിലയില്‍ വായിച്ചുരസിക്കാന്‍ പറ്റിയ വിധത്തില്‍ വരികള്‍ പടുത്ത, കവയിത്രിയുടെ കയ്യടക്കവും കരവിരുതും ശ്ലാഘനീയമാണു്. കവയിത്രിയുടെ അനുവാദത്തോടെ പകര്‍ത്തുന്ന ഈ വരികള്‍, ഭക്താന്ധതമൂലമുള്ള സാധാരണ സ്തുതിഗീതങ്ങളുടെ ശേഖരമല്ല ഈ പുസ്തകമെന്നതു് വിളിച്ചുപറയുന്നു.

അദ്ധ്യാത്മജ്ഞാനപ്രകാശമേകീടുമൊ-
രഗ്നിസമുത്ഭവതേജഃപുഞ്ജം
അദ്വൈതസിദ്ധാന്തമുദ്ഘോഷണോത്മക
മദ്വിതീയത്തിലും ദ്വിത്വഭാവം
ഏകചക്രസ്ഥിതഭാവ ഭദ്രാംബികേ!
മോഹമഹാമായാദ്വന്ദ്വഭാവം
അര്‍ദ്ധവൃത്തോജ്വലാകാരസമന്വയ-
വര്‍ദ്ധിതതേജസ്സം‌യുക്തരൂപം.

* * *

ചണ്ഡമുണ്ഡാസുരരെ രെണേകൊന്നൊരു
ചണ്ഡികേ! ഭണ്ഡാസുരേന്ദ്രസുഷൂദിനീ!
ചണ്ഡകിരണസമാനസുശോഭിത-
കുണ്ഡലാലംകൃതേ! ബ്രഹ്മാണ്ഡ നന്ദിതേ!

* * *

മണ്‍‍വെട്ടി, കൂന്താലിയേന്തിയനേകം പേര്‍
മണ്‍‍വെട്ടിമാറ്റാന്‍ ശ്രമിക്കയായി
അത്യഘോരശ്രമമെത്രതുടര്‍ന്നിട്ടും
വെട്ടിമാറ്റാനാര്‍ക്കും ശക്തിപോര.
കൂരിരുട്ടിന്‍റെ കരിം‍പുതപ്പൊട്ടൊരു
കാരിരുമ്പാണോ കരിമ്പാറയോ?
പാരിലെഭാരം ഘനീഭൂതമായി ഭീ-
മാകാരമായി ഭവിച്ചതാണോ?

* * *
മ്പ എന്ന അക്ഷരം ആവര്‍ത്തിക്കുന്ന വരികള്‍ എനിക്കു് എപ്പോഴും ഹൃദ്യമാണു്. “മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല” ഓര്‍ത്തുപോവും, അവ കാണുമ്പോള്‍:

ഒമ്പതാമുത്സവം വണ്ടിയോട്ടം, അന്നു
വെമ്പലോടമ്പലം ചുറ്റുമോട്ടം
നൊമ്പരമേകുന്ന കുത്തിയോട്ടം, ബാല-
രമ്പലം ചുറ്റി വരുന്നൊരോട്ടം.

* * *

പ്രകൃതി കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണു്. ഇത്തരം വരികള്‍ക്കു് യാതൊരു പഞ്ഞവുമില്ല:

മാരിചൊരിയുന്നപോലെ തെരുതെരെ
വാരിക്കൊടുക്കുമനുഗ്രഹങ്ങള്‍
വാരിധിയില്‍ തിരമാലകളെന്നപോല്‍
നാരിമാര്‍ക്കുള്ളിലാമോദമുണ്ടാം.

* * *

ദാരികന്‍ ബ്രഹ്മാവിനോടു് വരം ചോദിക്കുന്നതും ബ്രഹ്മാവു നിരസിക്കുന്നതും രണ്ടു വരിയില്‍ ഇതാ:

ചാകാതിരിക്കാന്‍ വരം വേണമെന്നവന്‍,
ആകാത്ത കാര്യമാണെന്നു ബ്രഹ്മന്‍!

എന്നാല്‍ പിന്നെ ഈവിധം ആവാമെന്നു് ദാരികന്‍:

ദേവനോ മര്‍ത്ത്യനോ ദാനവനോ, യെന്‍റെ
ദേഹ വിനാശം വരുത്തരുതേ
സ്ത്രീജനമാകിലോ കുറ്റമില്ല, കാര്യം
സ്ത്രീ, ഒരശക്ത, യബലയല്ലോ!

എന്നിട്ടോ, അവസാനം സ്ത്രീയുടെ കയ്യാല്‍ത്തന്നെ അന്ത്യവും വന്നുപെട്ടു!

* * *

പൊങ്കാലയ്ക്കു തീകൂട്ടിയാല്‍ തന്നെ:

ഉള്ളിലഹംഭാവമെള്ളോളമില്ലാതെ
ഉള്ളവയെല്ലാം ജ്വലിച്ചു തീരും
ഉള്ളിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നോരു
മുള്ളുകളെല്ലാമെരിഞ്ഞു വീഴും

നല്ല ഗുണങ്ങളും നന്മനോഭാവവും
നല്ലമണമായൊഴുകുമെങ്ങും.

* * *

കണ്ണടച്ചാലും തുറന്നാലുമമ്മയെന്‍
കണ്ണില്‍ വിഷുക്കണിയായ് വരണേ!

എന്നു വായിക്കുമ്പോള്‍ ആര്‍ക്കാണു് സ്വന്തം അമ്മയെ ഓര്‍മ്മവരാത്തതു്!

പുസ്തകം: കൊല്ലങ്കോട്ടമ്മ
പബ്ലിഷേഴ്സ്: സാകേതം, തിരുവനന്തപുരം
വില: 30 രൂപ

കുറിപ്പുകള്‍:
  1. കൊല്ലങ്കോടു് ഭദ്രകാളി അമ്പലം (മുന്നറിയിപ്പു്: ഓഡിയോ ഉള്ള ലിങ്ക്) കന്യാകുമാരി ജില്ലയില്‍ കേരളത്തിന്‍റെ അതിര്‍ത്തിക്കടുത്താണു്.

  2. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ‘ഭക്തപ്രിയ’, ശബരിമല ദേവസ്വത്തിന്‍റെ ‘സന്നിധാനം’ എന്നീ മാസികകള്‍ ഓമന അമ്മയുടെ കവിതകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ടു്. സഞ്ചാരസാഹിത്യമാണു് ഓമന അമ്മയുടെ മറ്റൊരു ഇഷ്ടവിഷയം.

Labels: ,

Wednesday, May 21, 2008

ഫിസിക്കല്‍ ആക്റ്റിവിറ്റി

കഴിഞ്ഞ ശനിയാഴ്ച വീണ്ടും ലങ്ക കിലുങ്ങി.
(ലിങ്കുകള്‍ തോറും പാറി നടന്നു് അറിവു സമ്പാദിക്കാന്‍ മടിയുള്ളവര്‍ക്കു് ഇതാ ഗുളികരൂപം. മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിച്ചവര്‍ ഈ ഗുളികരൂപം വായിക്കണമെന്നില്ല.

പണ്ടൊരിക്കല്‍ പളുങ്കു് എന്ന സിനിമയുടെ പ്രസക്തഭാഗങ്ങള്‍ റ്റി. വി.യില്‍ കണ്ടുകൊണ്ടിരുന്ന ഞാന്‍, “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?” എന്നു നായിക നായകനോടു ചോദിക്കുന്നതു കേട്ടു ഞെട്ടുകയും, നായിക പറഞ്ഞതു് കുടുംബ പ്രവര്‍ത്തനം എന്നല്ല, കുടുംബ പ്രാര്‍ത്ഥന എന്നായിരുന്നുവെന്നു് പിന്നീടു് മനസ്സിലാക്കുകയുമുണ്ടായി. ഈ അസുഖത്തിനു് ഇംഗ്ലീഷു ഭാഷയില്‍ Mondegreen എന്നാണു് പറയുന്നതെന്നു് പറഞ്ഞുതന്നതു് രാജേഷ് വര്‍മ്മയാണു്. Mondegreen എന്നതിന്‍റെ മലയാള പരിഭാഷയായി രാജേഷിന്‍റെ സംഭാവനയാണു് “ലങ്ക കിലുങ്ങുക”.)

കേരളത്തിലെ ചില സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, സീയാറ്റില്‍ മലയാളികളില്‍ പ്രമുഖരായ സന്തോഷ് നായരും സന്തോഷ് പടിയത്തും സന്തോഷ് മാത്യുവും, പിന്നെ, ഈയുള്ളവനും (എന്തൊരു വിനയം!) ജനക്കൂട്ടങ്ങളെ ഒഴിവാക്കി ജീവിച്ചുവരികയായിരുന്നെങ്കിലും സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന ദിവസമായതിനാലും നാട്ടില്‍ നിന്നും അമേരിക്കയ്ക്കു വന്നു ബോറടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ അച്ഛനമ്മമാര്‍ക്കു “എല്ലാരേയും കാണണമെന്നു” വാശിയായതിനാലും, ഈ സീസണിലെ ആദ്യത്തെ പുറം‍ലോക പാര്‍ട്ടിയായതിനാലുമാണു് ഇക്കഴിഞ്ഞ ശനിയാഴ്ച ഭാര്യയും മകനും ഞാനും യഥാസമയം പാര്‍ക്കിലെത്തി ഗോവിന്ദിന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടതു്.

സുഹൃത്തുക്കളോടു് ഉപചാരവാക്കുകളൊക്കെപ്പറഞ്ഞു് കട്‍ലറ്റും മറ്റു ചെറുതീറ്റസാധനങ്ങളുമിരിക്കുന്ന മേശനോക്കി പായവേ, ഒരു വശത്തുനിന്നു് കയ്യിലൊരു പിടിവീണു.

“എടോ, എങ്ങോട്ടാ ഈ ഓടുന്നേ?” സുഹൃത്തായ ഹരിയുടെ അച്ഛനാണു്.

“കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍ നിന്നും വല്ലാതായല്ലോ!” ഭാര്യ സാധാരണ പറയാറുള്ള വാചകങ്ങള്‍ ഞാന്‍ കടമെടുത്തു.

“എടോ, I am 68. Do you think I will get better as I get older?”
“അച്ഛാ, ഇവര്‍ക്കൊക്കെ മലയാളം മനസ്സിലാവും, ട്ടോ!” ഹരി ഇടപെട്ടു.
“നീ പോടാ!”

ഇതൊക്കെ കേട്ടുകൊണ്ടു് ജോജോയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.

ഹരിയുടെ അച്ഛന്‍ തുടരുകയാണു്: “സന്തോഷിന്‍റെ മുടിയൊക്കെ അങ്ങുമിങ്ങും നരച്ചു തുടങ്ങിയല്ലോ... ഫിസിക്കല്‍ ആക്റ്റിവിറ്റിക്ക് കുറവുണ്ടൊ?” ചോദ്യം ചോദിച്ചു കഴിഞ്ഞു് ഒരു കള്ളച്ചിരിയും.

ഞാന്‍ ഒന്നു പരുങ്ങി. അച്ഛന്‍റെ പ്രായമുള്ള മാന്യ ദേഹമാണു്. ഇദ്ദേഹത്തോടു് എങ്ങനെയാണു് ഈ ചോദ്യത്തിനുത്തരം പറയുക. ഞാന്‍ സുഹൃത്തിനെ നോക്കി. പിന്നെ ഹരിയുടെ അച്ഛനെ നോക്കി. അതു കഴിഞ്ഞു് ചുറ്റും നോക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

“ഏയ്, അങ്ങനെയൊന്നുമില്ല!”

ഹരിയുടെ അച്ഛനുണ്ടോ വിടുന്നു: “എന്നു വച്ചാല്‍?”

ഇനിയും മടിച്ചു നിന്നിട്ടു കാര്യമില്ല. എന്തും വരട്ടെയെന്നുവച്ചു ഞാന്‍ പറഞ്ഞു: “ഇല്ല!”

“എടോ താനൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ? വീട്ടിലൊരുത്തനുണ്ടു്, അവനോടു പറഞ്ഞിട്ടും ഒരു കാര്യവുമില്ല...”

“കഴിക്കാനെടുത്തിട്ടു വരാം,” സംഭാഷണം കേട്ടുകൊണ്ടിരുന്ന സുഹൃത്തിനെ ഒരു വിധത്തില്‍ ഞാന്‍ അവിടുന്നു മാറ്റി നിറുത്തി ചോദിച്ചു: “ജോജോ, മേനോന്‍ സാറു് എന്തിനാ എന്‍റെ ഫിസിക്കല്‍ ആക്റ്റിവിറ്റിയെപ്പറ്റി ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നതു്? ഹരിയോടു പറഞ്ഞിട്ടു കാര്യമില്ല പോലും!”

“എന്തു ഫിസിക്കല്‍ ആക്റ്റിവിറ്റി? സന്തോഷ് ഫിസിക്കല്‍ ചെക്കപ്പിനു് പോകാറുണ്ടോ എന്നല്ലേ സാറു് ചോദിച്ചതു്?”

Labels:

Tuesday, May 13, 2008

മറ്റേ അച്ഛന്‍

പ്രിയപ്പെട്ട ഡോക്റ്റര്‍,

സ്ത്രീകളുടെ മനസ്സു് ഒരു പ്രഹേളികയാണെന്നു മനസ്സിലായിത്തുടങ്ങിയതു് ഒമ്പതാം ക്ലാസുമുതലാണു്. സരസ്വതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും മനോരമ കടം വാങ്ങി ബാറ്റണ്‍‍ബോസ്/വേളൂര്‍ പി. കെ. രാമചന്ദ്രന്‍ നോവലുകള്‍ക്കൊപ്പം താങ്കളുടെ മനശ്ശാസ്ത്ര പംക്തിയും സ്ഥിരമായി വായിച്ചുതുടങ്ങുന്നതും ഒമ്പതാം ക്ലാസില്‍ വച്ചുതന്നെ. ഒരു മനശ്ശാസ്ത്രജ്ഞനാവുക എന്നതായിരുന്നു അന്നുമുതല്‍ എന്‍റെ ആഗ്രഹം. പിടികിട്ടാതെ വരുന്ന പല സങ്കീര്‍ണ്ണപ്രശ്നങ്ങളും, പ്രശ്നഹേതുക്കളായ അവളുമാരെയൊക്കെ പിടിച്ചുകിടത്തി ഒരു മനോവായന നടത്തിയാല്‍ തീരുന്നതേയുള്ളൂ എന്ന തിരിച്ചറിവായിരുന്നു എന്‍റെ അത്യാഗ്രഹത്തിന്‍റെ മൂലകാരണം.

കാലം കഴിയവേ, പെണ്‍‍മനസ്സിനെ വായിച്ചെടുക്കാമെന്ന അമിതാഗ്രഹമൊക്കെയുപേക്ഷിച്ചു് ഞാനൊരു എഞ്ചിനീയറായിത്തീരുകയും അതു കാര്യമാക്കാതെ കല്യാണം കഴിക്കുകയും ചെയ്തു. താങ്കള്‍ കൈകാര്യം ചെയ്യുന്ന ‘ഡോക്റ്ററോടു ചോദിക്കൂ’ എന്ന പംക്തി, ഭാര്യ കാണാതെയാണെങ്കിലും, ഇപ്പോഴും മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ടു്. (അതിനു വേണ്ടിക്കൂടിയാണു് ഞാന്‍ തന്നെ മുന്‍‍കൈയെടുത്തു് ഈ മാസിക വരുത്തിത്തുടങ്ങിയതു് എന്ന കാര്യം ഭാര്യയ്ക്കറിയില്ല.)

ഇനി കാര്യത്തിലേയ്ക്കു വരാം. കഴിഞ്ഞ ഒന്നരമാസമായി എന്നെ അലട്ടുന്ന പ്രശ്നത്തിനു് താങ്കളുടെ പംക്തിയിലൂടെ മറുപടി കിട്ടാനാണു് ഈ കത്തയയ്ക്കുന്നതു്. ദയവായി എന്‍റെ പേരും സ്ഥലവും വെളിപ്പെടുത്തരുതു്. ഇനിഷ്യലും സ്ഥലപ്പേരും പോലും വയ്ക്കരുതു്, പ്ലീസ്. താങ്കളുടെ മാസിക വായിക്കാത്തവരായോ ഈ കഥ അറിയാത്തവരായോ ഇപ്രദേശത്തു് അധികം പെണ്ണുങ്ങളില്ല.

കാറ്റും മഴയും മാറാതെ നിന്ന വൈകുന്നേരങ്ങളിലൊന്നില്‍ ഓഫീസില്‍ നിന്നെത്തി വാതില്‍ തുറന്നു് അകത്തുകടന്ന എന്നെക്കണ്ടിട്ടു് മൂന്നരവയസ്സുകാരന്‍ വിളിച്ചു പറയുകയാണു്, “അമ്മാ, മറ്റേ അച്ഛയല്ല, ഓഫിസി പോണ അച്ഛ വന്നു!”

സത്യം പറഞ്ഞാല്‍, ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കു് ആദ്യമൊന്നും തോന്നിയതേയില്ല. “ഓഫിസി പോയ അച്ഛ വന്നു” എന്നാണു് ഞാന്‍ കേട്ടതു തന്നെ. പിന്നീടുള്ള ദിവസങ്ങളിലാണു്, “ഓഫീസി പോയ അച്ഛ” എന്നല്ല മകന്‍ പറയുന്നതെന്നും “ഓഫീസി പോണ അച്ഛ” എന്നാണെന്നും ഞാന്‍ മനസ്സിലാക്കുന്നതു്. ഈ തിരിച്ചറിവിനു ശേഷവും, ഓഫീസില്‍ നിന്നും വന്നു കയറുമ്പോള്‍ മകന്‍ പറയുന്ന അസംഖ്യം കഥകളിലൊന്നിന്‍റെ തുടക്കം എന്നു മാത്രമേ ഞാനിതിനെ കരുതിയുള്ളൂ. എന്നാല്‍ പിന്നീടു് മകനുമായുള്ള ഇടപഴകലുകളില്‍ “മറ്റേ അച്ഛന്‍റെ” സ്വാധീനം കൂടി വരുന്നതു് എന്നില്‍ ആശങ്ക ഉണര്‍ത്തി.

ഡോക്റ്ററുടെ അറിവിലേയ്ക്കും പൂര്‍ണ്ണമായ രോഗനിര്‍ണ്ണയത്തിനുമായി മകനുമായി മറ്റേ അച്ഛന്‍ സംബന്ധിയായി നടന്ന സംഭാഷണങ്ങളുടെ മൂന്നു് ഉദാഹരണങ്ങള്‍ കൊടുക്കുന്നു.

ഞാന്‍: “മോനേ, നിനക്കു് അമ്മയെയാണോ ഇഷ്ടം, അച്ഛനെയാണോ ഇഷ്ടം?”
മകന്‍: “അമ്മേ ആണിസ്ടം.”
ഞാന്‍: “ഓക്കേ, അമ്മ കഴിഞ്ഞാല്‍ പിന്നെ ആരെയാണിഷ്ടം?”
മകന്‍: “ഓക്കേ, ബൈ ബൈ!”
ഞാന്‍: “അതല്ല, മോനേ... അച്ഛനെ ഇഷ്ടമല്ലേ?”
മകന്‍: “മറ്റേ അച്ഛനെ ഇസ്ടം.”

* * *

ഞാന്‍: മോനും, അമ്മയും, അച്ഛനും കൂടി ഇന്നു് എവിടെ പോവും?
മകന്‍: മോനും, അമ്മയും, മറ്റേ അച്ഛയും ഇന്നു് കടേ പോവും. അമ്മയ്ക്കു് മറ്റേ അച്ഛ ഡ്രസ് വാങ്ങിയ്ക്കും.

* * *

ഞാന്‍: മോനേ, അച്ഛന്‍റെ കമ്പ്യൂട്ടറില്‍ തൊടല്ലേ. കമ്പ്യൂട്ടര്‍ ചീത്തയായാല്‍ ഓഫീസില്‍ പോകുമ്പോ അച്ഛനു് അടി കിട്ടും.
മകന്‍: മറ്റേ അച്ഛേടെ കമ്പ്യൂത്തലില് തൊടട്ടാ?
ഞാന്‍: നിന്‍റെയൊരു മറ്റേ അച്ഛന്‍. മറ്റേ അച്ഛന്‍ എങ്ങനെയിരിക്കും?
മകന്‍: (കസേരയില്‍ ഇരിക്കുന്നതുപോലെ കാണിച്ചിട്ടു്) മറ്റേ അച്ഛ ഇങ്ങനെയിരിക്കും.

* * *

മറ്റേ അച്ഛനെപ്പറ്റി മകനില്‍ നിന്നു തന്നെ കൂടുതല്‍ അറിയാം എന്നു് എനിക്കു് പ്രതീക്ഷയില്ല ഡോക്റ്റര്‍. ഇതൊക്കെ കേട്ടിട്ടു് അവസാനം ഒരു സമാധാനവുമില്ലാതെ ഞാന്‍ ഭാര്യയോടു് തന്നെ ഈ മറ്റേ അച്ഛനെപ്പറ്റി ചോദിച്ചു. ഈയിടെയായി മകനു് കഥയുണ്ടാക്കിപ്പറച്ചില്‍ കൂടുതലാണെന്നായിരുന്നു ഭാര്യയുടെ വളരെ സാ-മട്ടിലുള്ള മറുപടി. ബെഡ് റൂമില്‍ സിംഹവും മകനും കൂടി കളിച്ചെന്നും അടികൂടി സിംഹത്തിനെ ശരിയാക്കിയെന്നും ഇടയ്ക്കു പറയും പോലും. ഈവിധം ഇമാജിനറി സംഭവങ്ങള്‍ പറയലാണു് ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയത്രേ.

ഈ കഥകളൊന്നും മകന്‍ എന്നോടു പറയുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു നോക്കി. ഇതൊക്കെ എന്നോടും പറയാറുണ്ടായിരുന്നെന്നും ഇതൊന്നും പറഞ്ഞാല്‍ അച്ഛന്‍ മൈന്‍ഡു ചെയ്യില്ല എന്നു മനസ്സിലാക്കിയാവണം അച്ഛന്‍ നല്ലവണ്ണം മൈന്‍ഡു ചെയ്യുന്ന ഒരു കഥ കണ്ടു പിടിച്ചതെന്നുമാണു് ഭാര്യയുടെ വിശദീകരണം.

സര്‍, ഭാര്യ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടു്? സംശയരോഗി എന്നു മുദ്രകുത്തപ്പെടാതെ, ഭാര്യയെ തല്ലാതെ, വീട്ടില്‍ രഹസ്യമായി വീഡിയോ ക്യാമറ സ്ഥാപിക്കാതെ, കോയമ്പത്തൂര്‍ പോകുന്നെന്നും പറഞ്ഞു് (അല്ല, കാലിഫോര്‍ണിയയില്‍ പോകുന്നെന്നും പറഞ്ഞു്) അവിടെ പോകാതെ വീട്ടുപരിസരത്തു് ഒളിച്ചിരിക്കാതെ, ഈ പ്രശ്നത്തിന്‍റെ കുരുക്കഴിക്കുന്നതെങ്ങനെയാണു് ഡോക്റ്റര്‍? അങ്ങയുടെ വിലയേറിയ മറുപടി അടുത്തമാസം പ്രസിദ്ധീകരിക്കണമെന്നു് അപേക്ഷിച്ചുകൊണ്ടു് നിറുത്തുന്നു.

Labels:

Monday, May 12, 2008

2000000 മിനിറ്റുകള്‍

സാമ്പത്തികരംഗത്തു് വടക്കേ അമേരിക്കയുടെ ക്ഷയവും ഉന്നതവിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കുതിപ്പും മിശ്രപ്രതികരണമാണു് സാധാരണ അമേരിക്കക്കാരില്‍ ഉണ്ടാക്കുന്നതു്. ഇരുപതു ലക്ഷം (രണ്ടു മില്യന്‍) മിനിറ്റുകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഏതാണ്ടു് അതേ സമയം തന്നെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ആര്‍ജ്ജിതവിജ്ഞാനത്തിലുള്ള അന്തരം കാട്ടിത്തരുകയും അതുവഴി ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ക്കു് വടക്കേ അമേരിക്കന്‍ യുവത്വം തയ്യാറല്ലെന്നും കാട്ടുകയാണു് 2000000 മിനിറ്റുകള്‍ (Two Million Minutes) എന്ന ഡോക്യുമെന്‍ററി ചെയ്യുന്നതു്.

ഇതൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും ഡോക്യുമന്‍ററി കണ്ടിട്ടാണു് ഞാന്‍ ഇതൊക്കെ എഴുതിയതെന്നു്. അല്ലേയല്ല! സീയാറ്റില്‍ പബ്ലിക് റേഡിയോയില്‍ ഇന്നുരാവിലെ ഒമ്പതുമണിക്കു കേട്ട ‘വീക് ഡേ’ എന്ന പരിപാടിയില്‍ നിന്നാണു് ഈ വിവരം. ഒമ്പതു മുതല്‍ പത്തുമണിവരെയാണു് ‘വീക് ഡേ’. പത്തുമണി കഴിഞ്ഞതും ഇന്നത്തെ പരിപാടി കേട്ടോ എന്നു ചോദിച്ചു് രണ്ടു മൂന്നു സുഹൃത്തുക്കളുടെ മെയില്‍ പ്രതികരണങ്ങളുമുണ്ടായി.

‘2000000 മിനിറ്റുകളു’ടെ എക്സക്യുട്ടിവ് പ്രൊഡ്യൂസര്‍ ബോബ് കോം‍പ്റ്റനുമായി സ്റ്റീവ് ഷേര്‍ നടത്തിയ ഇന്‍റര്‍വ്യൂ ആയിരുന്നു ഇന്നത്തെ ‘വീക് ഡേ’-യില്‍. ബാംഗ്ലൂരില്‍ നിന്നുള്ള അപൂര്‍വ ഉപ്പാലയും (Apoorva Uppala) ഇന്‍‍ഡിയാനയിലെ വിദ്യാര്‍ത്ഥിയായ നീല്‍ എറന്‍ഡും (Neil Ahrendt) പങ്കെടുക്കുന്നുണ്ടു്.

ബോബ് കോം‍പ്റ്റന്‍റെ വാക്കുകള്‍:
America fundamentally has a cultural challenge. The cultures in India and China [...] revere and reward and recognize intellectual and academic achievements. In America, we revere and reward and recognize athletic and extra-curricular achievement. [...] One thing we need to do as a nation is to look at our culture and is our culture right for the twenty first century going up against two countries that are each four times larger than us where the students, parents, and community and nation revere and recognize academic and intellectual achievement particularly in science and mathematics.

I thought the movie was a pretty accurate portrayal of what [you know] an average Indian student's life is like. [...] it did a fair amount of justice in 54 minutes എന്നു് അപൂര്‍വയും, as far as how the film portrayed me, you know, I have no complaints. It was pretty accurate in terms of how my life went, in terms of how much effort I put in school and what I did in my free time എന്നു നീലും സാക്ഷ്യപ്പെടുത്തുന്നുണ്ടു്.

പ്രതികരണങ്ങള്‍ ഇങ്ങനെ പോയി:

ജയേഷ്: വിധി പറയാന്‍ ഞാനില്ല, എന്നാലും ഇതു് രസകരമായിരിക്കുന്നു. ഇതു കേള്‍ക്കാന്‍ മറക്കരുതു്.

വിനു: എട്ടുമുതല്‍ അഞ്ചുവരെയാണു് ക്ലാസ് എന്നൊക്കെപ്പറയുന്ന തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടു്.

ആഷ്‍ലി: റ്റ്യൂഷന്‍ സമയം കൂടി കണക്കാക്കിയാല്‍ അതൊരു തെറ്റാണോ? ഒമ്പതിലും പത്തിലും പഠിക്കുമ്പോള്‍ എന്‍റെ പഠനസമയം അതിലും കൂടുതലായിരുന്നു.

മനോജ്: ഇന്ത്യയിലേയും ചൈനയിലേയും വിദ്യാഭ്യാസം കാണാപ്പാഠം പഠിക്കലാണെന്ന പൊതു വിശ്വാസത്തിനു അറുതിവരും, അവ ‘Well-rounded’ ആയ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനുതകുന്നതല്ലെന്നുള്ള വാദം പൊളിയും.

ഗിരി: എന്നാലും രണ്ടു വിദ്യാര്‍ത്ഥികളെ മാത്രമുപയോഗിച്ചുള്ള പഠനത്തിന്‍റെ സത്യാവസ്ഥ സംശയിക്കേണ്ടിയിരിക്കുന്നു.

മനോജ്: ഒരു എന്നാലുമില്ല. “linear interpolation: law of large numbers at work.”

പറയേണ്ടുന്ന കാര്യത്തെ പൊലിപ്പിച്ചുറപ്പിക്കാനുതകുന്ന ചില സാരമല്ലാത്ത തെറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യയുടെ വിദ്യാഭ്യാസരീതിയേയും അതിനു സമൂഹം നല്‍കുന്ന പ്രാധാന്യത്തേയും എടുത്തുകാണിക്കാനും അതുവഴി സാധാരണ അമേരിക്കക്കാരന്‍റെ മനസ്സില്‍ കൂടുതല്‍ ഭയവും അരക്ഷിതാവസ്ഥയും തള്ളിവിടാനും ഈ ഡോക്യുമെന്‍ററി സഹായിക്കേണ്ടതാണു്. ഇന്‍റര്‍വ്യൂ കേട്ടു നോക്കൂ!

Labels: