ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, December 30, 2017

2017 റിവ്യൂ

2017-ൽ രണ്ടു മലയാള സിനിമകൾ കണ്ടു. തീയേറ്ററിൽ പോയി ഒന്നും (ടേക്ക് ഓഫ്) വീട്ടിലിരുന്ന് ഒന്നും (ശവം). രണ്ടും ഭാഗ്യത്തിന് പകുതിവച്ചു നിർത്തിയില്ല. ഇതിനു പുറമേ രണ്ടോ മൂന്നോ ഇംഗ്ലീഷ് ചിത്രങ്ങൾ കുട്ടികളോടൊപ്പവും കണ്ടു. തൂവാനത്തുമ്പികൾ ഈ വർഷവും കാണാൻ പറ്റിയില്ല. സീയാറ്റിലിൽ മലയാള സിനിമ വരുന്ന തീയേറ്റർ അടച്ചുപൂട്ടുകയാണെന്നൊരു ശ്രുതിയുണ്ട്. അതിനാൽ 2018 പ്രതീക്ഷ നൽകുന്നുണ്ട്. 2018-ൽ വീട്ടിലിരുന്ന് അഞ്ചു സിനിമയെങ്കിലും കാണണം. (“കാണും!” എന്നൊരശരീരി കേൾക്കുന്നു!)

പന്ത്രണ്ട് പുസ്തകങ്ങൾ വായിക്കണമെന്നുണ്ടായിരുന്നെങ്കിലും വായന അഞ്ചോളം പുസ്തകങ്ങളിലൊതുങ്ങി. ചുവന്ന ബാഡ്ജ് സഹിതം വായിക്കാനാഗ്രഹിച്ച ചില പുസ്തകങ്ങൾ കയ്യിൽ കിട്ടിയെങ്കിലും വായന കൂടെവന്നില്ല. 2018-ൽ “പന്ത്രണ്ട് പുസ്തകങ്ങളെങ്കിലും” എന്ന് ലക്ഷ്യം പുതുക്കുന്നു. ഇടയ്ക്ക് ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാനെടുത്തത് അബദ്ധമായി; വായനയുടെ ഫ്ലോ പോയി.

ശ്ലോകരചനാ ക്ലാസു നടത്തി (ഇത് ഇനി പറയില്ല, സത്യം!). പങ്കെടുത്തവർ പല നല്ല ശ്ലോകങ്ങളുമെഴുതി. ക്ലാസിനു വേണ്ടി ഉദാഹരണങ്ങളായും തിരുത്തലുകളായും ചില ശ്ലോകങ്ങൾ രചിച്ചു.

ഈ വർഷം ഏകദേശം 6000 ഫോട്ടോകൾ എടുത്തു. ഇഷ്ടപ്പെട്ടത് എന്നു പറയാവുന്ന ഇരുപതോളം എണ്ണം. 2018-ൽ ഇഷ്ടപ്പെടുന്നവ 25 എത്തിക്കാം എന്നാണ് വിചാരം.

ക്രിക്കറ്റ് കാണലും കളിക്കലും മാറ്റമില്ലാതെ തുടർന്നു. ക്ലബ് നാലു ടീമായി വളർന്നതിൽ ചെറിയ പങ്കുവഹിച്ചു. ക്ലബ്ബിന്റെ കൂടിച്ചേരലുകളിൽ അമ്മാവൻ സിൻഡ്രോം പുറത്തുവരാതിരിക്കാൻ കഷ്ടപ്പെട്ടു.

എഴുപത്തഞ്ചോളം പാർട്ടികളിലായി മുപ്പതിലധികം തരം ലഹരിപാനീയങ്ങൾ പരീക്ഷിച്ചു. ഇഷ്ടപ്പെടാത്തവ ഒഴുക്കിക്കളയാൻ ഒരു മടിയും കാണിച്ചില്ല. 2018-ൽ ഇത് മെച്ചപ്പെടാനേ തരമുള്ളൂ. (മദ്യപ്പടങ്ങൾ മിക്കവയും ഇൻസ്റ്റഗ്രാമിലേയ്ക്കു മാറ്റി.)

എല്ലാ വർഷാവസാനവും തോന്നുന്നതു തന്നെ ഇപ്പോഴും: “ഈ വർഷം പെട്ടെന്ന് പോയതു പോലെ. എന്തരോ ആവട്ട്, പുല്ല്.”

Labels: ,

Tuesday, December 26, 2017

സിനിമ: ശവം

“വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന പുള്ളിമാൻ കുട്ടികൾ പോലെ” എന്ന പാട്ടിന്റെ അറുപതാം വാർഷികം ആഘോഷിച്ചിരിക്കേയാണ് ഒരു സിനിമ കണ്ടാലോ എന്ന നിർദ്ദേശം വന്നത്.

ശവം എന്ന സിനിമ തുടങ്ങിയതു മുതൽ കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയായിരുന്നു മനസ്സിൽ. നാടിന്റെ പരിച്ഛേദം തന്നെയാണ് ഏതു മരണവീട്ടിലും. മരണപ്പെട്ടയാൾ, ചില്ലറ അപദാനങ്ങൾ, ആരുടേയോ കുറ്റങ്ങൾ, ചെറുതും വലുതുമായ വാർത്തകൾ, കുശുമ്പുകൾ അങ്ങനെ എല്ലാം. ഇപ്പറഞ്ഞതെല്ലാം അടുക്കിയവതരിപ്പിക്കുന്നു; ശവം. കാപട്യത്തോടെയെങ്കിലും ഉപചാരപൂര്‍വ്വം പെരുമാറണമെന്ന് കടമ്മനിട്ട പറയുമ്പോൾ പല മരണവീട്ടിലും, തോമാച്ചന്റെ വീട്ടിലുൾപ്പെടെ, കവിഭാവനപോലെയല്ല കാര്യങ്ങൾ എന്നതാണ് സത്യം.

രണ്ടു കാര്യങ്ങൾ: ക്യാമറ അല്പം കൂടി സീരിയസ്സായി കൈകാര്യം ചെയ്യാമായിരുന്നു. അവസാനരംഗമൊഴികെ മറ്റെല്ലാം ഒറ്റലെൻസിൽ, ഒരു ഫോക്കൽ ലെംഗ്‌തിൽ ചിത്രീകരിച്ചപോലെ തോന്നി. അവിടവിടെ അവിദഗ്ദ്ധത തുളുമ്പുന്നു (ഈ ട്രീറ്റ്‌മെന്റ് മനഃപൂർവ്വമാണോ എന്നറിയില്ല). മരണവീട്ടിലെ ഏറിയും താണുമുള്ള കരച്ചിൽ മുഴച്ചുനിൽക്കാതെ അവതരിപ്പിക്കുന്നതിന് ശ്രമിച്ചതായി തോന്നുന്നില്ല. പലപ്പോഴും കരച്ചിലിന്റെ ടോൺ സെലക്ഷൻ ഡിസ്ട്രാക്ഷനായി മാറുന്നുമുണ്ട്. ഒരു രണ്ടാം കാഴ്ചയിൽ ഇവ പ്രശ്നങ്ങളായി തോന്നാതിരിക്കാനും മതി.

ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക്: ശവം നെറ്റ്‌ഫ്ലിക്സിൽ ഉണ്ട്.

Labels: