ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, March 17, 2008

എലവേറ്റര്‍ പിച്ച്

‘നമ്മുടെ രശ്മിച്ചേച്ചിയില്ലേ?’ ഓഫീസില്‍ നിന്നും നേരത്തേ ചാടി വന്നതിനാല്‍ ബാക്കിയായ ചില ചില്ലറ ജോലികള്‍ ചെയ്തൊതുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേ നല്ലപാതി ഒരു സംഭാഷണത്തിനു വട്ടം കൂട്ടുകയാണു്.

രശ്മിച്ചേച്ചി ഉണ്ടെന്നു് ഭാര്യയ്ക്കും എനിക്കും അറിയാവുന്ന സംഗതിയാണു്. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിനു മറുപടി നല്‍കുന്നതെങ്ങനെ എന്നതു് നാം എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിനു്, അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു് ഈ സംഭാഷണമെന്നു കരുതുക. അപ്പോള്‍ എന്‍റെ മറുപടി, ‘ഉണ്ടല്ലോ, രശ്മിച്ചേച്ചിക്കെന്തു പറ്റി?’ എന്ന മറു ചോദ്യവും ആകാംക്ഷാനിര്‍ഭരമായ മുഖഭാവവുമായിരിക്കും. നല്ലൊരു ഗോസിപ്പു കേള്‍ക്കാനുള്ള അവസരം എന്തിനു പാഴാക്കണം!

എന്നാല്‍, ഈ ചോദ്യം തന്നെ, ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റുവര്‍ട്ട് എന്ന പരിപാടിക്കിടയിലെ പരസ്യ സമയത്തായാലോ?

മിക്കവാറും ‘ഉം’ എന്ന മൂളലാവും പ്രതികരണമായി പുറത്തു വരിക. ആ മൂളലില്‍ ഗോസിപ്പു കേള്‍ക്കാനുള്ള ആകാംക്ഷ ഒളിഞ്ഞിരിപ്പുണ്ടാവുമെങ്കിലും പരസ്യം തീരുന്നതിനുമുമ്പു് പറഞ്ഞു തീര്‍ക്കാനാവുമോ എന്ന ആശങ്കയുമുണ്ടാവും. അതായതു്, പെട്ടെന്നു് പറഞ്ഞു തീര്‍ക്കാമെങ്കില്‍ ആയിക്കോ അല്ലെങ്കില്‍ ആ സംഭാഷണം നമുക്കു് പിന്നീടാവാം എന്നര്‍ത്ഥം.

ഇനി, ചില്ലറ ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേയാണു് ഈ ചോദ്യമെങ്കില്‍ ഒരു പക്ഷേ നാം മറുപടി പറഞ്ഞില്ലെന്നു വരും. പരിപൂര്‍ണ്ണ നിശ്ശബ്ദത! അതിനര്‍ത്ഥം ‘നമ്മുടെ രശ്മിച്ചേച്ചിയില്ലേ?’ എന്ന ചോദ്യം ഞാന്‍ കേട്ടില്ല എന്നല്ല. സത്യമായും ആ കഥ കേള്‍ക്കാന്‍ ഇപ്പോള്‍ നേരമില്ല എന്നാണു്. അല്ലാതെ ആ കഥ എനിക്കു കേള്‍ക്കുകയേ വേണ്ട എന്നല്ല.

രശ്മിച്ചേച്ചി ഉണ്ടു് എന്ന കാര്യം എനിക്കു് പരിപൂര്‍ണ്ണ ബോദ്ധ്യമുണ്ടെന്നു കരുതുക. എന്നാലും എന്‍റെ മറുപടി ‘ഇല്ല’ എന്നാണെങ്കിലോ? വളരെ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കേണ്ടുന്ന മറുപടിയാണിതു്. ഇതിനു് മൂന്നര്‍ത്ഥങ്ങളാവാം.

ഒന്നാമതു്, ഈപ്പറയുന്ന രശ്മിച്ചേച്ചിയുടെ കഥ എനിക്കു് കേള്‍ക്കാന്‍ താല്പര്യമില്ല. പക്ഷേ, കഥ നാം കേള്‍ക്കണോ വേണ്ടയോ എന്നു് തീരുമാനിക്കുന്നതു് നമ്മളല്ലാത്തതിനാല്‍ ഇവിടെ നമ്മുടെ അഭീഷ്ടപ്രകാരം കാര്യങ്ങള്‍ നീങ്ങുന്നതിനു് 50% സാദ്ധ്യതയേയുള്ളൂ.

രണ്ടാമതു്, കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടു്, പക്ഷേ, നമുക്കു രണ്ടാള്‍ക്കുമറിയാവുന്നതും എന്നാല്‍ ഇനി തുടര്‍ന്നു ചോദിക്കാന്‍ സാദ്ധ്യതയുള്ളതുമായ ‘രശ്മിച്ചേച്ചിയുടെ അനിയന്‍ രതീഷില്ലേ?’, ‘രതീഷിന്‍റെ ഭാര്യ രമയില്ലേ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഒഴിവാക്കി, ‘രമയ്ക്ക് ഗര്‍ഭം’ എന്ന കാര്യത്തിലേയ്ക്കു് നേരിട്ടു് കടന്നാല്‍ ഉപകാരമായി എന്നതിന്‍റെ ഹിന്‍റാണു്.

മൂന്നാമതു്, രശ്മിച്ചേച്ചിയുടെ കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടു്. എന്നാല്‍ അതിലുപരി, ആ കഥ എന്നോടു പറയാന്‍ ഭാര്യയ്ക്കാണു് താല്പര്യം എന്നകാര്യം ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍, ഞാന്‍ ‘ഇല്ല’ എന്നു മറുപടി പറഞ്ഞാല്‍ ഇനി ഏതുരീതിയിലാവും ഈ കഥ അവതരിപ്പിക്കുക എന്നറിയാനുള്ള കൌതുകം. സൂക്ഷിക്കുക, നാം വേണ്ടെന്നു പറഞ്ഞാലും നമ്മോടു് പറയാന്‍ സാദ്ധ്യതയുള്ള കഥകള്‍ക്കു മാത്രം ഈ റ്റെക്നിക് ഉപയോഗിക്കുക.

മറ്റൊരുദാഹരണം പറയാം. ഷെയര്‍പോയ്ന്‍റ് കാര്യം ഏതുവരെയെത്തി എന്നു് എലവേറ്ററില്‍ (ലിഫ്റ്റില്‍) നാലാം നിലയിലേയ്ക്കു് പോകാന്‍ നില്‍ക്കവേ എന്‍റെ ജെനറല്‍ മാനേയ്ജര്‍ എന്നോടു് ചോദിച്ചു എന്നു വിചാരിക്കുക.

പരാമര്‍ശിക്കപ്പെട്ട സംഭവത്തിനു പിന്നാലേ നടക്കാന്‍ തുടങ്ങിയിട്ടു് കുറേ നാളായി. അക്കാര്യത്തില്‍ ജെനറല്‍ മാനേയ്ജര്‍ താല്പര്യം കാണിക്കുന്നു എന്നതു് ഒരേ സമയം നല്ലതും ചീത്തയുമാണു്. (ജെനറല്‍ മാനേയ്ജര്‍ എന്നയാള്‍ എന്‍റെ മാനേയ്ജറിന്‍റെ മാനേയ്ജറിന്‍റെ മാനേയ്ജര്‍ ആണു്.) ‘നാം ഷെയര്‍പോയിന്‍റ് പ്ലാറ്റ്ഫോം ആണല്ലോ ഉപയോഗിക്കുന്നതു്?’ എന്നു് അദ്ദേഹത്തോടു് ചോദിച്ചിട്ടു് അതിനു മറുപടി പ്രതീക്ഷിച്ചു നിന്നാല്‍ എലവേറ്റര്‍ നാലാം നിലയിലെത്തും. അദ്ദേഹം അദ്ദേഹത്തിന്‍റെ പാട്ടിനു പോകും. ജെനറല്‍ മാനേയ്ജറുമായി കാര്യമായി കൊച്ചുവര്‍ത്താനം പറയാനും വിസിബിലിറ്റി നേടിയെടുക്കാനുമുള്ള ശ്രമം പാളും.

ഈ ദുരന്തം ഒഴിവാക്കാനാണു് ഏതു കഥയ്ക്കും ഒരു എലവേറ്റര്‍ പിച്ച് തയ്യാറാക്കി വയ്ക്കണമെന്നു പറയുന്നതു്. നമ്മുടെ എലവേറ്റര്‍ പിച്ച് കേട്ടു് ജെനറല്‍ മാനേയ്ജര്‍ ഇങ്ങോട്ടു ചോദ്യം ചോദിച്ചു തുടങ്ങിയാലോ? എല്ലാം ശുഭപര്യവസായിയായി എന്നു കരുതുക. അപ്പോള്‍ രശ്മിച്ചേച്ചിയുടെ അനിയന്‍ രതീഷിന്‍റെ ഭാര്യ രമ ഗര്‍ഭിണിയായ കഥ വിശദമായി പറയാവുന്നതേയുള്ളൂ.

Labels:

Tuesday, March 11, 2008

നടക്കാത്ത സ്വപ്നം

തെല്ലൊട്ടുമില്ല രുചി, തോരനു, മോലനൊന്നും
വല്ലാത്ത ഗന്ധമൊഴുകുന്ന പുളിങ്കറിക്കും
ഉല്ലാസമോടശനമാകണമോ? സ്വപത്നീ-
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

വൃത്തം: വസന്തതിലകം.

(ഗുരുകുലത്തിലെ തല്ലാണു നല്ലവഴിയെന്നു തീര്‍ച്ചയല്ലേ? എന്ന സമസ്യയുടെ പൂരണം. സ്വമേധയാ കേയ്സെടുക്കുന്ന കോടതികളോടു്: ഞാന്‍ ഇന്നേവരെ ഭാര്യയെ തല്ലിയിട്ടില്ല. മാത്രമല്ല, ദിവ്യ സാമാന്യം നന്നായി പാചകം ചെയ്യുന്നവളുമാണു്.)

Labels: , ,