ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, July 04, 2026

മെസി

ഇന്നലത്തെ കളി കണ്ടതോടെ ഉറപ്പിച്ചു: ഇത് ഇനിയും പോസ്റ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ "കവിത" എഴുതാൻ പറ്റിയില്ലെങ്കിലോ?
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കു കീർത്തി, മിശിഹാമെസി വാഴുമർജ്ജ-
ന്റീനയ്ക്കു മോഹമൊഴിയാ മിഴി ലോകകപ്പിൽ!

(വൃത്തം: വസന്തതിലകം)

Labels: ,

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Friday, January 03, 2025

താതവാക്യവും കേകയും

2023-ൽ കേകയായും വസന്തതിലകമായും കണക്കാക്കാവുന്ന ശ്ലോകം എഴുതി വിശദീകരണസഹിതം പ്രസിദ്ധീകരിച്ചിരുന്നു. നടുക്ക് (ഏഴ് അക്ഷരം കഴിഞ്ഞ്) യതിയുള്ള, വരിയുടെ ആറാമക്ഷരമോ ഏഴാമക്ഷരമോ പാടിനീട്ടാവുന്ന, 3/2/2 3/3/2 എന്ന രീതിയിൽ സ്വാഭാവികമായി ഗണം തിരിക്കാവുന്ന, വസന്തതിലകത്തിൽ എഴുതിയ ശ്ലോകങ്ങളെല്ലാം കേകയുമാണ് എന്നതാണ് ദ്വന്ദ്വവൃത്ത ശ്ലോകത്തിന്റെ ഗുട്ടൻസ്.

ഇനി മേലാൽ തന്റെ രചനകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തടരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞെന്നും ഏതോ 𝑃ℎ𝐷 വിദ്യാർത്ഥി തന്റെ തീസിസിൽ വസന്തതിലകത്തിലുള്ള തന്റെ രചനയെ കേകയാണെന്ന് എഴുതിവച്ചിട്ടും 𝑃ℎ𝐷 ഗൈഡ് ഉൾപ്പെടെ ആരും തിരിച്ചറിഞ്ഞില്ലെന്നും ചുള്ളിക്കാട് പരിതപ്പിച്ചു എന്നു ഒരു വാർത്ത വായിച്ച ഓർമ്മയിലാണ് ചില ശ്ലോകങ്ങൾ കേകയും വസന്തതിലകവും ആവാമല്ലോ എന്ന രീതിയിൽ മുകളിൽപ്പറഞ്ഞ പോസ്റ്റ് എഴുതിയത്.

ഈ അടുത്തകാലത്ത് 𝐴𝑟𝑡 𝐿𝑜𝑣𝑒𝑟𝑠 𝑜𝑓 𝐴𝑚𝑒𝑟𝑖𝑐𝑎 സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ ഞാൻ ഇക്കാര്യത്തിൽ 𝑑𝑜𝑢𝑏𝑙𝑒 𝑑𝑜𝑤𝑛 ചെയ്യുകയുണ്ടായി. ആ വീഡിയോയുടെ ലിങ്ക് കണ്ടിട്ട് രണ്ടാഴ്ചമുമ്പ് എന്റെ കസിൻ (ആൾ 𝑀𝑎𝑙𝑎𝑦𝑎𝑙𝑎𝑚 𝑀𝐴 ആണ്, ഒരു ലുക്കില്ലെന്നേയുള്ളൂ) എന്നോട് ചോദിച്ചു:

"കേക/വസന്തതിലകം പ്രശ്നം ചുള്ളിക്കാട് ചൂണ്ടിക്കാട്ടിയത് ഏത് കവിതയെപ്പറ്റിയാണെന്ന് അറിയാമോ?"

"ഇല്ല!"

"തോന്നി! അത് താതവാക്യത്തെപ്പറ്റിയാണ്."

എന്നിട്ട് കസിൻ എനിക്ക് ഈ വീഡിയോ അയച്ചുതന്നു. 𝑀𝑎𝑡ℎ𝑟𝑢𝑏ℎ𝑢𝑚𝑖 𝐼𝑛𝑡𝑒𝑟𝑛𝑎𝑡𝑖𝑜𝑛𝑎𝑙 𝐹𝑒𝑠𝑡𝑖𝑣𝑎𝑙 𝑂𝑓 𝐿𝑒𝑡𝑡𝑒𝑟𝑠-ന്റെ ഭാഗമായി ചുള്ളിക്കാട് സംസാരിക്കുന്നതാണ്. ഇതാണ് പ്രസക്തഭാഗം:
ഒരു സർവ്വകലാശാലയിൽ നിന്ന്, എന്റെ കവിതയിൽ, ഒരു വ്യക്തിക്ക്, ഗവേഷണം നടത്തിയിട്ട് 𝑃ℎ𝐷 കിട്ടിയിരിക്കുന്നു. ആ പ്രബന്ധത്തിലുള്ള ഒരു കാര്യം ഞാൻ പറയാം. ഒരേ ഒരു കാര്യം. ഞാൻ താതവാക്യം എന്നൊരു കവിതയെഴുതിയിട്ടുണ്ട്. അത് വസന്തതിലകം എന്ന വൃത്തത്തിലാണ്. 𝑃ℎ𝐷 കിട്ടിയ ഈ പ്രബന്ധം പിന്നീട് പുസ്തകമാക്കുകയും ചെയ്തു. രണ്ടിലും എഴുതിയിരിക്കുന്നു, എന്നെ അഭിനന്ദിച്ചിരിക്കുന്നു, കേകയിൽ ആ കവിത എഴുതിയതിന്. കേകയിൽ ഞാൻ വരുത്തിയ മാറ്റങ്ങളെ അഭിനന്ദിച്ചിരിക്കുന്നു, [...]. അതിന് ഒരു സർവ്വകലാശാല 𝑃ℎ𝐷 കൊടുത്തിരിക്കുന്നു. മലയാള കവിത പഠിപ്പിക്കുന്നു, ആ 𝑃ℎ𝐷 കിട്ടിയ ആൾ. ഇനി പറയൂ, എന്റെ കവിത ഗവേഷണം നടത്തരുത് എന്നു ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? [...] സ്കൂളിലും കോളജിലും ഒക്കെ എന്റെ കവിത പഠിപ്പിക്കാൻ വയ്ക്കുമ്പോൾ പ്രധാന റഫറൻസ് പുസ്തകം, ഈ ഗവേഷണപ്രബന്ധം പുസ്തകമാക്കിയതാണ്. ഇനി പറയൂ, എന്റെ കവിത സ്കൂളിലും കോളജിലും ഞാൻ പഠിപ്പിക്കാൻ വയ്ക്കണോ? [...] എനിക്ക് മലയാളത്തിന് 35% മാർക്കാ... 𝑀𝐴-യ്ക്ക് പോകാനുള്ള മാർക്ക് ഉണ്ടായിരുന്നില്ല. അതിൽ സങ്കടമുണ്ടായിരുന്നു. സങ്കടമെല്ലാം ഈ പ്രബന്ധം വായിച്ചതോടേ മാറിക്കിട്ടി.

എന്നെപ്പോലെ പലരും വസന്തതിലകം "വേണമെങ്കിൽ" കേകയുമാവാം എന്നൊക്കെ കമന്റായി എഴുതിക്കണ്ടു. പലരും "പാടി നീട്ടാം" എന്ന കാരണമാണ് വിശദീകരണമായി നല്‍കിയിരിക്കുന്നത്. വേറേ ചിലരാവട്ടെ 𝑃ℎ𝐷 കിട്ടിയ വ്യക്തിയെയും സർവ്വകലാശാലയെയും ന്യായീകരിക്കുന്നുണ്ട്.

"നമുക്ക് കണ്ടുപിടിക്കാം" (കടപ്പാട്: പഴയ മൂന്നാം ക്ലാസ് സയൻസ് പുസ്തകം) മോഡലിൽ ഈ വിഷയത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് കടന്നാലോ?

താതവാക്യം എന്ന കവിതയിൽ 24 ശ്ലോകങ്ങളാണുള്ളത്. 24 ശ്ലോകങ്ങളും വസന്തതിലകത്തിലാണ്. വസന്തതിലകത്തിൽ "മാറ്റം" വരുത്താൻ ശ്രമിച്ചിട്ടില്ല എന്നർത്ഥം.

ഒരു കവിത കേകയാവണമെങ്കിൽ, വരിയിലെ 14 അക്ഷരങ്ങൾ മൂന്ന്/രണ്ട്/രണ്ട്/ മൂന്ന്/രണ്ട്/രണ്ട് എന്നരീതിയിൽ സ്വാഭാവികമായി തരം തിരിക്കാവുന്നവയാവണം, ഏഴ് അക്ഷരം കഴിഞ്ഞ് (നടുക്ക്) നിർത്തുണ്ടാവണം (യതി), വരിയുടെ ആദ്യാക്ഷരങ്ങൾക്ക് പൊരുത്തമുണ്ടാവണം. ആറു ഗണങ്ങളിലും ഒരു ഗുരു വീതം എങ്കിലും ഉണ്ടാവണം.

ഈ നിബന്ധനകളിൽ, ഒരെണ്ണം വസന്തതിലകം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളിൽ എന്തായാലും ഉറപ്പാണ്. വസന്തതിലകത്തിന് എല്ലാവരിയും ഗുരുവിൽ തുടങ്ങണമെന്നതിനാൽ താതാവാക്യത്തിലെ എല്ലാ വരികൾക്കും ആദ്യാക്ഷരങ്ങൾക്ക് പൊരുത്തമുണ്ടാവും.

അപ്പോൾ, നമുക്ക് മൂന്ന്/രണ്ട്/രണ്ട്/ മൂന്ന്/രണ്ട്/രണ്ട് എന്ന രീതിയിൽ വാക്കുകൾ (സ്വാഭാവികമായി) തിരിക്കാൻ പറ്റുമോ എന്നും, ആറോ ഏഴോ അക്ഷരങ്ങൾ ഒന്നെങ്കിലും പാടി നീട്ടാമോ എന്നും (വസന്തതിലകത്തിൽ ആറും ഏഴും അക്ഷരങ്ങൾ ലഘുവാണ്. ഈ രണ്ടക്ഷങ്ങൾ ചേർന്നതാണ് കേകയുടെ മൂന്നാം ഗണം. എല്ലാ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണ്ടതിനാൽ ഈ രണ്ടക്ഷരങ്ങളിൽ ഒരെണ്ണമെങ്കിലും പാടി നീട്ടാവുന്നതാവണം) ഏഴ് അക്ഷരം കഴിഞ്ഞ് നിർത്തുണ്ടോ എന്നും നോക്കിയാൽ കാര്യം കഴിഞ്ഞു!

ഇനി പരിശോധിക്കേണ്ടത് 96 വരികളുള്ള (24 ശ്ലോകങ്ങൾ) താതവാക്യത്തിൽ ഏതെല്ലാം വരി കേക ആവും എന്നതാണ്.

എത്ര നോക്കിയാലും (പാടി നീട്ടൽ, നടുവിൽ നിർത്ത്, 3/2/2 | 3/2/2 എന്നീ ഗണവിന്യാസം) 96 വരികളിൽ താഴെപ്പറയുന്ന 11 വരികൾ മാത്രമാണ് കേകയിൽ വരുന്നത്.

11. നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
14. അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
27. സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
38. പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം
44. പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി
62. കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
63. മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
75. ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ
93. ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും

(ഈ വരികൾ മാത്രമാണ് "തോളത്തു ഘനം തൂങ്ങും വണ്ടിതൻ തണ്ടും പേറി" എന്ന ഈണത്തിൽ ചൊല്ലാൻ പറ്റുന്നത്.)

താതവാക്യം കേകയാണെന്ന് പറഞ്ഞ് പ്രസിദ്ധപ്പെടുത്തിയ പുസ്തകം ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ? പ്രത്യേകിച്ചും ആ പുസ്തകം ഒരു റഫറൻസ് ഗ്രന്ഥം കൂടി ആയ സ്ഥിതിക്ക് അറിയാൻ ആഗ്രഹം.

Labels: , ,

Tuesday, February 14, 2023

കേകയും വസന്തതിലകവും

വർഷങ്ങളുടെ പരിചയസമ്പന്നത നമ്മെ പഠിപ്പിക്കുന്നതെന്തെന്നാൽ, "കലിപ്പിനുള്ള" കാരണമെന്താണ് എന്ന് സ്വയം മനസ്സിലാക്കാനുള്ള ശേഷിയില്ലെങ്കിൽ മിണ്ടാതിരിക്കുക. അല്ലാതെ, അങ്ങോട്ടു ചെന്ന്, "എന്തു പറ്റി?" എന്ന ചോദ്യം എന്തുവിലകൊടുത്തും ഒഴിവാക്കുക.

(𝐷𝑖𝑠𝑐𝑙𝑎𝑖𝑚𝑒𝑟: 𝑡ℎ𝑖𝑠 𝑖𝑠 𝑝𝑒𝑟𝑓𝑜𝑟𝑚𝑒𝑑 𝑏𝑦 𝑎 𝑡𝑟𝑎𝑖𝑛𝑒𝑑 𝑝𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙. 𝐷𝑜 𝑛𝑜𝑡 𝑡𝑟𝑦 𝑡ℎ𝑖𝑠 𝑎𝑡 ℎ𝑜𝑚𝑒.)
ചന്തത്തിലുള്ള മിഴി ചെന്നിറമായിവന്നാൽ,
ചെന്താമരാക്ഷി, സഖി, മിണ്ടുകയില്ലയെന്നാൽ,
എന്തോതിയാലുമൊരു ഭാവവുമില്ലയെങ്കിൽ
"എന്തെ"ന്ന വാക്കൊഴികെ ചൊല്ലുവതെന്തുമാവാം!

(വൃത്തം: കേകയും വസന്തതിലകവും.)

കേക:
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.

പതിന്നാല് അക്ഷരങ്ങൾ ഒരു വരിയിൽ 3—2—2 യതി 3—2—2 എന്ന ക്രമത്തിൽ ആവണം. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വരുന്ന രീതിയിൽ വരിയുടെ മദ്ധ്യേ യതി (നിറുത്ത്) ഉള്ളതോണ് കേക. ലഘുവായ അക്ഷരത്തെ പാടിനീട്ടി ഗുരുവാക്കാം.

വസന്തതിലകം:
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം.
പതിന്നാല് അക്ഷരങ്ങൾ ത, ഭ, ജ, ജ, എന്നീ നാലു ഗണങ്ങളും വരിയുടെ അവസാനത്തിൽ രണ്ടു ഗുരുക്കളുള്ളതും വസന്തതിലകം.

അങ്ങനെ നോക്കുമ്പോൾ ചില ചട്ടവട്ടങ്ങൾ പാലിക്കുന്ന കേകയാണ് വസന്തതിലകം എന്നുവരും. എന്തൊക്കെയാണ് അവ?

14 അക്ഷരങ്ങൾ വേണമെന്നതു രണ്ടുവൃത്തങ്ങളുടേയും പ്രാഥമിക ആവശ്യമാണ്. ഇനി,
  1. പാദാരംഭങ്ങൾ ഒരു പോലെ ആവണം എന്നതും വസന്തതിലകത്തിനും കേകയ്ക്കും സംഗതമായ കാര്യമാണ്. വസന്തതിലകത്തിന് എല്ലാവരിയും ഗുരുവിൽ തുടങ്ങണമെന്നതിനാൽ കേകയുടെ എല്ലാ വരിയും ഗുരുവിൽ തുടങ്ങിയാൽ ഇതും ശരിയായി വരും.
  2. ഏഴ് അക്ഷരങ്ങൾ കഴിഞ്ഞാൽ യതി (കേകയ്ക്കു മാത്രം).
  3. കേകയ്ക്ക് ആറു ഗണങ്ങൾ 3/2/2 3/2/2 രീതിയിൽ, ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണം. കേകയുടെ രണ്ടക്ഷരമുള്ള മൂന്നാം ഗണം വസന്തതിലകത്തിൽ ഭ-ഗണത്തിന്റെ (- v v) അവസാനലഘുവും ജ-ഗണത്തിന്റെ (v - v) ആദ്യലഘുവും ചേർന്നതായതിനാൽ, ഇതിൽ ഒരക്ഷരം പാടിനീട്ടി ഗുരു ആക്കിയാൽ മാത്രമേ കേക ആവുകയുള്ളൂ. പക്ഷേ, മലയാള വൃത്തങ്ങളുടെ ലക്ഷണത്തിൽ പാടിനീട്ടൽ അനുവദനീയമായതിനാൽ ഇത് പ്രശ്നമാവുന്നില്ല.
ചുരുക്കത്തിൽ, നടുക്ക് (ഏഴ് അക്ഷരം കഴിഞ്ഞ്) യതിയുള്ള, വരിയുടെ ആറാമക്ഷരമോ ഏഴാമക്ഷരമോ പാടി നീട്ടാവുന്ന വസന്തതിലകത്തിൽ എഴുതിയ ശ്ലോകങ്ങളെല്ലാം കേകയുമാണ്.

(𝑃𝑆: ഏതെങ്കിലും 𝑃ℎ𝐷 പഠിതാക്കൾ മുകളിൽ എഴുതിയ പദ്യം വായിച്ച് "അതാ, കേക!" എന്ന് അഭിപ്രായപ്പെട്ടാൽ കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിലെ മൂല്യച്യുതിയെപ്പറ്റി എഴുതിത്തകർക്കില്ല എന്നുമാത്രമല്ല ആ പഠിതാക്കളേയോ അവരുടെ ഗൈഡുമാരേയോ മലയാളം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങില്ല എന്നും അറിയിക്കുന്നു.

മലയാളത്തിലെ ഫെബ്രുവരി 14 ശ്ലോകങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുന്നവർക്ക് മുകളിലെ ശ്ലോകം യഥേഷ്ടം ഉപയോഗിക്കാം. കേകയെന്നോ വസന്തതിലകമെന്നോ വൃത്തം പറയണമെന്ന ഒരു നിബന്ധനമാത്രം.)

Labels: , ,

Friday, November 11, 2022

മറവി

കല്യം കഴിഞ്ഞു പലകൊല്ലവുമായതോർക്കാൻ
മെല്ലെന്നു നാളു ശകടത്തിലടിച്ചു വച്ചൂ,
ആരോടു ചൊല്ലു, മതുതന്നെ മറന്നുവെന്നാ-
ലാരാകിലും മിഴികളാൽച്ചുടുചാരമാക്കും!

(വൃത്തം: വസന്തതിലകം)

Labels: , ,

Wednesday, September 29, 2021

ഒരു കുമ്പസാരം

ഒരാൾ വളരെക്കാലം ശ്ലോകവിദ്വേഷിയായി അറിയപ്പെടുന്നു. പെട്ടെന്ന് ഒരു ദിവസം മനംമാറ്റം വന്നിട്ടെന്നവണ്ണം "എനിക്ക് മലയാള ഭാഷയെപ്പറ്റി ഒരു സമസ്യ വേണം" എന്ന് ഉമേഷിനോട് ആവശ്യപ്പെടുന്നു. അങ്ങനെ ഉമേഷ് കൊടുത്ത സമസ്യയാണ് "ഇക്കൈരളിക്കു നവയൌവനമേകിടട്ടേ" എന്നത്.

അതിനുള്ള എന്റെ പൂരണം. ശ്ലോകവിദ്വേഷി കുമ്പസാരിക്കുന്നതായിട്ടാണ്.

ഇക്കണ്ടനാൾ പരിചയക്കുറവാൽ ശഠിച്ചൂ,
തർക്കിച്ചു: "പദ്യമൊരു പാഴുപണിക്കു തുല്യം!"
വെക്കം പൊറുക്കുക, സമസ്യയൊരുക്കി ഞാനു-
മിക്കൈരളിക്കു നവയൌവനമേകിടട്ടേ!

വൃത്തം: വസന്തതിലകം.

Labels: , , ,

Monday, March 29, 2021

കുളമാക്കല്ലേ

ശ്രീലേഖ (consider it a fictional character) മീൻകറി വച്ചു കുളമായി.
മാലോകർ വോട്ടു വലതിന്നു കൊടുത്തുവെന്നാൽ
ഭൂലോകമപ്പടി ബഡുക്കുകളേറ്റെടുത്താൽ
ഈലോകഗോളമഖിലം കുളമായി, കഷ്ടം
ശ്രീലേഖ മീൻകറി ചമച്ചതുപോലെയാകും.

വൃത്തം: വസന്തതിലകം (ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം)

Labels: ,

Sunday, January 10, 2021

പിറന്നാൾ മധുരം

2021 ജനുവരി 10-ന് എന്റെ birthday ആയിട്ട് കുറച്ചു കൂട്ടുകാർ ശ്ലോകം എഴുതി. അതിൽ ചിലതാണ് ഇവിടെ.

1. സജിത്ത് (സിദ്ധാർത്ഥൻ)
ഓഷം കടുത്ത ദിനമാട്ട്, തണുത്തതാട്ടാ-
ഘോഷം നടത്തി വിഹരിക്കുമൊരുറ്റ തോഴാ
രോഷം വെടിഞ്ഞുമകതാരിലതീവമാം സ-
ന്തോഷം നിറഞ്ഞുമിനിയാണ്ടുകൾ നീ ജയിക്ക

കുറിപ്പ് (സജിത്ത് വക): ഓഷം എന്നൊരു വാക്കുണ്ട്. എന്നെ വിശ്വസിക്കണം. പ്ലീസ്. ചൂട് എന്നും ദഹനം എന്നും അർത്ഥം. ഇവിടെ ചൂട് എന്നാണ് കവി ഉദ്ദേശിച്ചത്.
വൃത്തം: വസന്തതിലകം (ചൊല്ലാം വസന്തതിലകം തഭജം ജഗംഗം)

2. സജിത്ത് (സിദ്ധാർത്ഥൻ)
സന്തോഷേ
നിങ്ങൾക്കായ്
എമ്പാടും
സന്തോഷം

വൃത്തം: നാരി (മം നാരീ)

3. ഉമേഷ്
ചമയ്ക്കും ശ്ലോകങ്ങൾ പ്രണയമധുരം, പദ്യമെഴുതാൻ
ചതിക്കും ചാർട്ടേകും, നുരപതയുമാ മദ്യചഷകം
നിറയ്ക്കും ചിത്രങ്ങൾ നിറയെയിടു, മാ മത്സരമതിൽ
കറക്കിക്കുത്തീടും ചിലരെ, ബഹുസന്തോഷിയൊരുവൻ!

വൃത്തം: ശിഖരിണി (യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ)

4. ഉമേഷ്
ആരമ്യം കറ തീർന്നെഴു, ത്തഭിനയം, ശ്ലോകം, ചളം, വൈകിടും
നേരം കോക്ടെയി, ലൊട്ടു കോൽക്കളികളും, കമ്പ്യൂട്ടർ തന്നുള്ളിലെ
സാരം നേരെ വരുത്തിടും പണി, ചലച്ചിത്രങ്ങളുണ്ടാക്ക, ലീ
നേരമ്പോക്കുകളൊക്കെയായ് ചിരമിരുന്നീടട്ടെ സന്തോഷു നീ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

5. ഉമേഷ്
കുത്തും കോമയുമറ്റ ജീവിത, മഹോ! പന്ത്രണ്ടു മാസങ്ങളും
മദ്യത്തിങ്കൽ നിമഗ്നനായി, വനിതാകാര്യത്തിൽ നിഷ്ണാതനായ്,
നിത്യം കെട്ടു വിടാതെയിക്കിളിയെഴും ശ്ലോകങ്ങളിട്ടും, ചിരം
മെത്തും കാന്തി കലർന്നു ജന്മദിനമാഘോഷിക്ക സന്തോഷു നീ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

6. പ്രശാന്ത്
ജന്മദിനത്തിൽ കള്ളു കുടിക്കാൻ
ഷാപ്പിലു മോണിംഗ് ചെല്ലുക ചേട്ടാ
കള്ളുകളൊന്നായ് മിക്സുക വേണം
വാലുകിളുക്കും കോഴിയുമാവാൻ

കുറിപ്പ് (പ്രശാന്ത് വക): വാലു കിളുക്കും കോഴി എന്ന് കവി ഉദ്ദേശിച്ചത് കോക്ടെയിൽ സ്പെഷ്യലിസ്റ്റ് എന്നാണ്. ആരും തെറ്റിദ്ധരിക്കരുത്.
വൃത്തം: ചമ്പകമാല (ഭംമസഗംകേൾ ചമ്പകമാലാ)

7. പ്രശാന്ത്
ജനുവരീലടി നിന്നതു കാരണം
ജനന നാളിലു പച്ചമനുഷ്യനായ്
പല നിറങ്ങളൊരുക്കിയ കോപ്പയിൽ
കുലമണേ ലമണേഡു കുടിച്ചു ഞാൻ

വൃത്തം: ദ്രുതവിളംബിതം (ദ്രുതവിളംബിതമാം നഭവും ഭരം)

8. ഹരിദാസ് മംഗലപ്പിള്ളി
പണ്ടേ പാചകവിദ്യയിൽപ്പിറകിലാണെൻ സ്ഥാന,മൊറ്റയ്ക്കുചെ-
ന്നുണ്ടാക്കാനറിയില്ലകേക്ക്,പകരം നീട്ടട്ടെയീനിർമ്മിതി
കണ്ടേക്കാം പിഴവേറെയിറ്റുമധുരം കണ്ടില്ലയെന്നുംവരാം,
തുണ്ടൊന്നിൻ രസമെങ്കിലും നുകരുവാനാവട്ടെ, ആശംസകൾ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

9. ശ്യാം
സന്തോ
ഷായീ
ട്ടാഘോ
ഷിക്കൂ

വൃത്തം: സ്ത്രീ (രണ്ടും ഗം താൻ സ്ത്രീയാം വൃത്തം)

10. ശ്യാം
സന്തോ
ഹാപ്പീ
ബർത്ഡേ
റ്റൂയൂ

വൃത്തം: സ്ത്രീ (രണ്ടും ഗം താൻ സ്ത്രീയാം വൃത്തം)

11. സരിജ
സരസനായൊരു മാനുഷനെങ്കിലും
ഉയരെയാണിതു ബുദ്ധിയിലേതിലും
പിറവിയിന്നിവിടെത്തിയ നാളിതിൽ
നിനവിലാഗ്രഹമെന്തിനി ചൊൽസഖേ

വൃത്തം: ദ്രുതവിളംബിതം (ദ്രുതവിളംബിതമാം നഭവും ഭരം)

Labels: , , , , , ,

Monday, August 03, 2020

ഗ്രീൻ റ്റീ

ഗ്രീൻ റ്റീ ഉണ്ടാക്കാൻ നിങ്ങൾക്ക് വേണമെങ്കിൽ അഞ്ചരമിനുട്ട് നീളമുള്ള KJ Jacob-ന്റെ വീഡിയോകാണാം. അല്ലെങ്കിൽ വെറും 20 സെക്കന്റിൽ ഈ ശ്ലോകം വായിച്ചു മനസ്സിലാക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടം.
തൊണ്ണൂറുഡിഗ്രി തപമാർന്ന ജലത്തിലല്പം
'കണ്ണന്റെ റിപ്പിളു' പകർത്തിയടച്ചുവച്ചാൽ
വർണ്ണം വരാനതിനു മൂന്നുമിനിട്ടെടുക്കു-
മെണ്ണംപറഞ്ഞ, മികവാർന്ന, ചവർപ്പു ചായ!

(വസന്തതിലകം)

Labels: ,

Friday, May 29, 2020

നായിക കലിപ്പിലാണ്

അമരുകശതകത്തിലെ തൊണ്ണൂറ്റൊമ്പതാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: വസന്തതിലകം):
നാന്തഃപ്രവേശമരുണദ്വിമുഖീ ന ചാസീ-
ദാചഷ്ട രോഷപരുഷാണി ന ചാക്ഷരാണി
സാ കേവലം സരളപക്ഷ്മഭിരക്ഷിപാതൈഃ
കാന്തം വിലോകിതവതീ ജനനിർവിശേഷം

ഉമേഷിന്റെ പരിഭാഷ (വൃത്തം: വസന്തതിലകം):
വീട്ടിൽ കടപ്പതു വിലക്കിയതില്ല, കോപം
കാട്ടും വചസ്സരുളിയില്ല, മുഖം തിരിച്ചു
മാറ്റീല, കൺകളിടറാതെ നതാംഗി നേരേ
നോട്ടം പതിയ്ക്കു പരനെന്നതു പോൽ കൊടുത്താൾ.

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
വീട്ടിൽക്കടക്കാൻ തടയിട്ടതില്ല-
ന്നാട്ടുന്നപോലേ കെറുവിച്ചുമില്ല.
ചേട്ടന്റെ നേരേയിമവെട്ടിടാതേ
നോട്ടംനടത്തീ മുറപോലെയന്നും!

Labels: , , ,

Friday, June 15, 2018

അർജ്ജന്റീനയ്ക്കു കപ്പ്!

Umesh വക സമസ്യ. പൂരണം അയച്ചില്ലെങ്കിൽ അൺഫ്രണ്ട് ചെയ്യും പോലും. Even though that was an enticing prospect, I caved in. Link to the samasya is in the comments.

I struggled with this. വസന്തതിലകം നല്ല വൃത്തമല്ല എന്നു തീർച്ചപ്പെടുത്തി (അല്ലാതെ എന്റെ പ്രശ്നമാവാൻ വഴിയില്ല).

സമസ്യ
- - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -അർജ-
ന്റീനയ്ക്കു കപ്പ് - - - - - - - പോലെ.

പൂരണങ്ങൾ ഇതാ. ഒന്നല്ല, രണ്ട്. ആരും പിണങ്ങരുത്.

അർജന്റീന
ആണത്തമുള്ള മിശിഹാ, കളികാവ്യമാക്കു-
മീണത്തിലായ് കളിയരങ്ങുണരും കണക്കേ
ചാണക്യ തന്ത്രമൊടുവന്നിടുമെങ്കിലർജ്ജ-
ന്റീനയ്ക്കു കപ്പു പലമാത്രലഭിച്ചപോലെ!

റ്റീന
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കഹോ പെരുമയും! കനവെങ്കി, ലർജ്ജ-
ന്റീനയ്ക്കു കപ്പു; കലികാല തമാശപോലെ!

Labels: , , ,

Thursday, July 21, 2016

പൂശാണു ഭക്തി

വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
ലേശംകഴിച്ചു സുഖമായി സുഷുപ്തിയാവാം
മോശംവരാതെ പലരീതിയിൽ ഘോഷമാവാം
കാശെത്രയേറെ ചെലവാക്കിലുമാസ്വദിക്കാം
പൂശാണു ഭക്തി! ലഹരിക്കിതുരണ്ടുമൊപ്പം!

വൃത്തം: വസന്തതിലകം

Labels: ,

Sunday, July 17, 2016

കല്യാണി വീണ്ടും

വാക്ചിത്രം എന്ന പേരിൽ ഫേയ്സ്ബുക്കിൽ സംഘടിപ്പിച്ച പരിപാടിക്കായി എഴുതിയത്. #വാക്ചിത്രം എന്ന് ഫേയ്സ്ബുക്കിൽ സേർച്ച് ചെയ്താൽ എല്ലാ ശ്ലോകങ്ങളും കിട്ടും.
കല്യാണിമാരുമൊരുമിച്ചു രസിച്ചുപാർക്കാം
കല്യാണിരാഗമറിയാതെ തകർത്തുപാടാം
കല്യാണി ബീയറു ദിനേന കുടിക്കു, മെന്നാൽ-
കല്യാണമായിടുകിലാകരുതിത്രയൊന്നും!
വൃത്തം: വസന്തതിലകം

Labels: ,

Wednesday, October 07, 2009

ഇങ്ങനേയും മനുഷ്യർ!

മൈക്രോസോഫ്റ്റിലെ ജോലിയുപേക്ഷിച്ചു് ഞാൻ മറ്റൊരു സ്ഥാപനത്തിലെത്തിയ കാര്യം ഏകദേശം മൂന്നുമാസം മുമ്പു് എഴുതിയിരുന്നു. പുതിയ ജോലിയുടെ തിരക്കിൽ, കൂടുതൽ സമയവും ഊർജ്ജവും ആവശ്യമുള്ള ബ്ലോഗെഴുത്തിനേക്കാൾ ഫേയ്സ്ബുക്കും റ്റ്വിറ്ററും തരുന്ന യത്നരഹിതമായ സുഖം എനിക്കു് നിഷേധിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഈ സമയംതന്നെ ബ്ലോഗെഴുത്തിനൊപ്പമോ അതിലേറെയോ സമയം ആവശ്യമുള്ള ബ്ലോഗുവായനയും ഏതാണ്ടു് നിലച്ചിരുന്നു. ഇതിനെല്ലാം സമയമില്ലായ്മയെ പഴിചാരാമെങ്കിലും, വേണമെങ്കിൽ അല്പം സമയം ഉണ്ടാക്കി ഇതൊക്കെ തുടരാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്താണു് ഇപ്പോഴൊന്നും എഴുതാത്തതു് എന്നു് പണ്ടൊരിക്കൽ ഒരു ആദ്യകാല ബ്ലോഗറോടു് ചോദിച്ചപ്പോൾ, ബ്ലോഗും കഴിഞ്ഞു് അടുത്ത സാങ്കേതികവിദ്യയുടെ ഉദയം കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ആ മറുപടി എന്‍റേതാക്കിയാണു് ഇത്രനാളും ഞാനും ബ്ലോഗിൽ നിന്നും അകന്നുനിന്നതു്.

എഴുതാനൊന്നുമില്ലാതിരിക്കുമ്പോഴും ഉമേഷിന്‍റെ ബ്ലോഗു വായിച്ചാൽ എന്തെങ്കിലും എഴുതാൻ തോന്നുക സ്വാഭാവികമാണു്. ഗുരുകുലത്തിൽ പുതിയ സമസ്യ പ്രസിദ്ധം ചെയ്തുകഴിഞ്ഞു്, ഒരാഴ്ചയെങ്കിലും കഴിഞ്ഞാണു് പൂരണങ്ങൾ വായിക്കാൻ സമയമുണ്ടായതു്. അപ്പോൾ ഒരു പൂതി. ഒരു പൂരണം ശ്രമിച്ചാലോ?

ഭാര്യയെ കളിയാക്കാം എന്നു കരുതിയെങ്കിലും പുത്രകളത്രാദികൾ സ്ഥലത്തില്ലാത്തതിനാൽ ആ കടുംകൈ വേണ്ടെന്നു വച്ചു. എന്നാൽപ്പിന്നെ “ഇങ്ങനേയും ഇടിവെട്ടു സാധനമോ!” എന്നുപറയിപ്പിക്കുന്ന ഒരു ലോക്കൽ മഹാനെപ്പറ്റിയാവാമെന്നു വച്ചു. പിന്നെയുമാലോചിച്ചപ്പോൾ സ്വയം പൊങ്ങച്ചമെഴുതുന്നതാണു് ശരീരത്തിനു നല്ലതെന്ന ബോധോദയമുണ്ടായതു്.

അങ്ങനെ എഴുതിയ സമസ്യാപൂരണമാണിതു്. പലർക്കും മനസ്സിലാവണമെങ്കിൽ ലിങ്കുകൾ നിർബന്ധം. അതിനാൽ അതും ചേർക്കുകയാണു്:

ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പ്രോഡക്റ്റ് നന്നാവണമെന്ന താല്പര്യമുണ്ടായിരുന്നതിനാൽ സേർചിനു് ബിംഗ് (മുമ്പ് ലൈവ്) ആയിരുന്നു ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ സേർചിനായി ഉപയോഗിക്കുന്നതു് Blind Search ആണു്. വായനകുറഞ്ഞതോടേ ബ്ലോഗിലെ അടിയും പിടിയും ഒന്നും അറിയുന്നില്ല. മാതൃഭൂമിയുടെ ‘വസ്തുതാപരമായ പിശകുകളും’ രാജേഷിന്‍റെ fa-യും, ജ്യോനവന്‍റെ ദേഹവിയോഗവും മാത്രമായി അടുത്തകാലത്തു് വായിച്ചെന്നു പറയാവുന്നവ.

ഇപ്പോൾ മനസ്സിലായില്ലേ, ഇന്നും ഇതുപോലുള്ള മനുഷ്യരുണ്ടെന്നു്?

(വസന്തതിലകം)

Labels: , , , ,

Tuesday, March 11, 2008

നടക്കാത്ത സ്വപ്നം

തെല്ലൊട്ടുമില്ല രുചി, തോരനു, മോലനൊന്നും
വല്ലാത്ത ഗന്ധമൊഴുകുന്ന പുളിങ്കറിക്കും
ഉല്ലാസമോടശനമാകണമോ? സ്വപത്നീ-
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

വൃത്തം: വസന്തതിലകം.

(ഗുരുകുലത്തിലെ തല്ലാണു നല്ലവഴിയെന്നു തീര്‍ച്ചയല്ലേ? എന്ന സമസ്യയുടെ പൂരണം. സ്വമേധയാ കേയ്സെടുക്കുന്ന കോടതികളോടു്: ഞാന്‍ ഇന്നേവരെ ഭാര്യയെ തല്ലിയിട്ടില്ല. മാത്രമല്ല, ദിവ്യ സാമാന്യം നന്നായി പാചകം ചെയ്യുന്നവളുമാണു്.)

Labels: , , ,