ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, December 21, 2025

ശ്രീനിവാസൻ

ഞാൻ സിനിമകാണൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്.

ഇത് നാലാളുകേൾക്കെ പറയുമ്പോഴൊക്കെ "സിനിമ കാണാത്ത ആൾക്കാറുണ്ടോ? പകുതി ജീവിതം വ്യർത്ഥമായി!" എന്ന് അതിശയപ്പെടുന്ന ഒരുപാടുപേർ എന്റെ സുഹൃദ്‌വലയത്തിൽത്തന്നെയുണ്ട്.

എന്നാലും,

ഏതൊക്കെയാണ് ഇക്കാലത്തെ നല്ല മലയാളം പാട്ടുകൾ? ഓലി പോപ്പ് ഇനിയൊരു ടെസ്റ്റ് കളിക്കുമോ? നിങ്ങൾ ദിവസവും എത്ര സ്റ്റെപ്സ് നടക്കും? മദർ മേരി കംസ് റ്റു മി വായിച്ചുവോ? എന്നീ ചോദ്യങ്ങൾക്ക് ഉദ്ദേശിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിലും പകുതി ജീവിതം വ്യർത്ഥമായി എന്ന് നിങ്ങൾ ആകുലപ്പെടാൻ വഴിയില്ല എന്നാണ് എന്റെ തോന്നൽ. (Listening to music, following sports, watching movies, going for walks, and reading are among the most common leisure activities.)

സിനിമ കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും രണ്ടുവാക്ക് ആസ്വാദനമെന്ന പേരിൽ എഴുതുമെന്നതിനാൽ സിനിമ കാണാൻ പോകുമ്പോൾ എന്നെ കൂടെക്കൂട്ടാൻ അധികമാരും ശ്രമിക്കാറില്ല. "ഒരു പ്രത്യേക ജീവിതാല്ലേ?"

പറഞ്ഞുവന്നത്,

മറ്റു പല മലയാളികളേയും പോലെ, പ്രശസ്തമായ സിനിമാസംഭാഷണങ്ങൾ സ്ഥിരമായി വാചകങ്ങളിൽ ഉപയോഗിക്കുമെന്നതിനാൽ നേരിട്ടു സംവദിക്കുന്ന ഒരാൾക്ക് ഞാൻ കഥയറിയാതെയാണ് ആട്ടം കാണുന്നതെന്ന് തോന്നാറില്ല. പലപ്പോഴും ഈ വാചകങ്ങൾ ആര്, ഏതു സിനിമയിൽ, ഏതു സന്ദർഭത്തിൽ പറഞ്ഞതാണെന്ന് അറിയാതെയാണ് ഞാൻ പറയുന്നത്. നടൻ ശ്രീനിവാസന്റെ മരണാനന്തരംവന്ന അനുശോചനക്കുറിപ്പുകൾ കണ്ടപ്പോഴാണ് ഈ വാചകങ്ങളിൽപ്പലതും അദ്ദേഹം എഴുതിയതോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പറഞ്ഞതോ ആണെന്ന് മനസ്സിലാക്കുന്നത്.

ഒരു ഗ്ലാസ്‌ ബ്രാൻഡി, അത്ര കാറ്റ്‌ എനിക്ക് ആവശ്യമില്ല, സമാധാനമുള്ള ദാമ്പത്യജീവിതത്തിന് അനുസരണാശീലം വളരെ നല്ലതാണ്, ഇത്രേം ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, തേങ്ങയുടയ്ക്ക് സാമീ, എന്റെ മുന്നിലോ ബാലാ, ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ, പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്, ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനേ, ഏതാ ഈ അലവലാതി, നമ്മൾ എങ്ങിനെ തോറ്റുവെന്ന് ലളിതമായി ഒന്നു പറയാമോ, പവനായി ശവമായി, അയ്യോ അച്ഛാ പോകല്ലേ, എന്റെ തല എന്റെ ഫുൾ ഫിഗർ എന്നിങ്ങനെ സന്ദർഭമനുസരിച്ച് പറയാറുള്ള വാചകങ്ങൾ (പലതും ഓർമ്മയിൽ നിന്ന് എഴുതുന്നതാണ്, പദാനുപദം ശരിയായിക്കൊള്ളണമെന്നില്ല) ശ്രീനിവാസന്റേതായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.

പ്രതിഭാധനനായിരുന്ന ശ്രീനിവാസന് ആദരാഞ്ജലി!

Labels:

Friday, December 19, 2025

ഉൾത്താരു കത്തുന്നു മേ!

ഇന്നത്തെക്കാലത്ത് സ്രഗ്വിണി വൃത്തത്തിൽ എഴുതാൻ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ശ്ലോകം:
താരരാ താരരാ രണ്ടു നേരം വരാൻ
രം ഗണം നാലുപേർ വേണമെല്ലായ്പ്പൊഴും:
പോറ്റിയേ കേറ്റിയേ ചേർത്തു കൊണ്ടുള്ളൊരാ
വാർത്തകേൾക്കുമ്പൊഴുൾത്താരു കത്തുന്നു മേ!

(നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത്‌ നാടകം കൃതിയിൽ നിന്നാണ് "ഉൾത്താരു കത്തുന്നു മേ" പ്രശസ്തിയാർജ്ജിച്ചത്. ഉൾത്താരു കത്തുന്നു മേ എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന രീതിയിൽ [ഉദാഹരണത്തിന്: സമസ്യാപൂരണം] ഒമ്പത് വൃത്തങ്ങളിൽ ശ്ലോകാമെഴുതാം.)
  1. കുമാരി (11 അക്ഷരം, "ഉൾത്താരു കത്തുന്നു മേ!" 5-11 വരെ)
  2. സ്രഗ്വിണി (12 അക്ഷരം, 6-12 വരെ)
  3. ഉർവ്വശി (13 അക്ഷരം, 7-13 വരെ)
  4. ക്ഷമ (13 അക്ഷരം, 7-13 വരെ)
  5. ചന്ദ്രരേഖ (15 അക്ഷരം, 9-15 വരെ)
  6. അലസ (18 അക്ഷരം, 12-18 വരെ)
  7. ശാർദ്ദൂലവിക്രീഡിതം (19 അക്ഷരം, 13-19 വരെ)
  8. മത്തേഭവിക്രീഡിതം (20 അക്ഷരം, 14-20 വരെ)
  9. വിലാസിനി (24 അക്ഷരം, 18-24 വരെ)
(വൃത്തം: സ്രഗ്വിണി)

Labels: ,

Saturday, December 06, 2025

മദ്യപാരായണം

ഒരു മദ്യപാനകൂടായ്മയുടെ സംഗമത്തിന് മദ്യപാരായണം എന്ന പേരിട്ടതിനെ വിമർശിച്ച് വന്ന അഭിപ്രായത്തോടുള്ള പ്രതികരണം.

വിമർശനം:
'പാരായണം’ എന്നത് ഭക്തിപാഠങ്ങൾ ചൊല്ലുന്ന ഒരു പരിശുദ്ധ പദമാണ്. പൂജ, കുർബാന, സലാത്, തരാവീഹ്, പാരായണം പോലുള്ള പദങ്ങൾ ആത്മീയമല്ലാത്ത പരിപാടികൾക്കായി സാധാരണ ഉപയോഗിക്കാറില്ല. അവയെ മദ്യം അടങ്ങിയ ഒരു കൂട്ടായ്മയുമായി ചേർത്തുപയോഗിക്കുന്നത് ചിലർക്കു അവരുടെ മതപരമായ വികാരങ്ങളെ അവഗണിച്ചതുപോലെ തോന്നാൻ ഇടയുണ്ട്. അതിനാൽ എല്ലാർക്കും ആശങ്കയില്ലാത്ത ഒരു പേര് നമുക്ക് തിരഞ്ഞെടുക്കാനാവുമോ എന്നതാണ് ഞാൻ ആലോചിക്കുന്നത്.
 
മറുപടി:
ഒരുകണക്കിന് ഇത്തരം ചർച്ചകൾ എല്ലാ ഗ്രൂപ്പിലും സംഭവിക്കേണ്ടതാണ്.  മത, ദേശീയ വൈകാരികതകൾ നമ്മൾ തുറന്ന മനസ്സോടെ തുടർച്ചയായി സംസാരിക്കുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തരം സംഭാഷണങ്ങൾ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മതകളെയും സൂചനകളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രമെന്നും സുരക്ഷിതമെന്നും നാം കരുതിയിരുന്ന മദിരാപാനസ്ഥലികൾ പോലും വന്നുവന്ന് അസഹിഷ്ണുതയുടെ അഗ്രഹാരങ്ങളായി (അല്ലെങ്കിൽ കാലിത്തൊഴുത്തുകളായി) പരിണമിച്ചു തുടങ്ങിയതായി തോന്നുന്നു.

"കലോപാസന"യുടെ വാക്കാൽകളിയായി "ജലോപാസന" വന്നു. മലയാള കവിതയിലും മറ്റും ദൈവധ്യാനപ്രവൃത്തികളെ വിവരിക്കുമ്പോൾ ഉപാസന എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ ബോധമണ്ഡലത്തിൽ ഉപാസനയ്ക്ക് ദൈവസാന്നിധ്യം വന്നുചേർന്നിട്ടില്ല. 

"പദ്യപാരായണ"ത്തിന്റെ പ്രാഗത്ഭ്യമേറ്റുന്ന രൂപാന്തരമാണ് "മദ്യപാരായണം." പക്ഷേ ഇവിടെ കളി മാറി. ഖുർആൻ പാരായണം, വേദപാരായണം എന്നൊക്കെ സ്ഥിരം കേൾക്കുന്ന നമ്മൾ പാരായണം ദൈവത്തിന് മാത്രമായി മാറ്റിവയ്ക്കാൻ വെമ്പുന്നു. അർച്ചന ആവും ഈ ലിസ്റ്റിലെ മറ്റൊരു വാക്ക്. ഉദാഹരണങ്ങൾ ഇനിയും ഏറെയുണ്ട്. 

ജലോത്സവം എങ്ങനെ അംഗീകാരം നേടി എന്നതാണ് അദ്‌ഭുതം. ഉത്സവങ്ങളെ നാം ദേവാലയങ്ങളിൽ നിന്നും മാറ്റിക്കെട്ടുന്നതിൽ വിജയിച്ചതാവാം കാരണം. 

സാംസ്കാരികവേദികളിൽ ഒരു ബാബുവിന് ഒരു ജോസും ഒരു വഹാബും സന്നിഹിതരാവുന്നതുപോലെ അടുത്തകൂടലുകൾക്ക് പേരന്വേഷിച്ചുപോകുമ്പോൾ നമ്മൾ സുന്നത്തുകല്യാണത്തിനും ഉയർത്തെഴുന്നേല്പിനും വല്ല wordplay-യും തരമാവുമോ എന്നാലോചിക്കേണ്ടി വരുന്നതിലെ ശരികേട് ഈ ഗ്രൂപ്പ് മനസ്സിലാക്കുമെന്ന് കരുതുന്നു.

ചുരുക്കത്തിൽ മദ്യപാരായണം എന്ന വാക്കിനോട് എതിർപ്പുള്ളവർ ആ എതിർപ്പിലെ കാര്യമില്ലായ്മ മനസ്സിലാക്കി സോമരസം പാനം ചെയ്യാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Labels: ,

Tuesday, November 11, 2025

കൂടും തോറും കൂടും!

വീര്യം കൂടും മദ്യം, കണ്ടിട്ടും കാണാതാവും കണ്ണും,
കാര്യം കേൾക്കാക്കാതും, നിത്യം വന്നീടുന്നോർമ്മത്തെറ്റും
ചേരുംനേരം ദാമ്പത്യം തല്ലിത്തീരാതാകും, കേൾക്കൂ:
നേരാംരാഗം കൊല്ലം കൂടും തോറും കൂടും, കട്ടായം!

വൃത്തം: കാമക്രീഡ

Labels: ,

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Saturday, September 20, 2025

കഞ്ഞിക്കഥകൾ

കഞ്ഞിയെപ്പറ്റി വൃത്തത്തിൽ പറയാത്തവരാരുണ്ട്?
മണിയേഴുകഴിഞ്ഞു മോശമി-
പ്പണിപാൽക്കഞ്ഞി തണുത്തുചീത്തയായ്

എന്ന് വിയോഗിനി വൃത്തത്തിൽ ഉള്ളൂരും
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

എന്ന് വസന്തതിലകം വൃത്തത്തിൽ ഉമേഷും പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.

ഉദ്ദണ്ഡശാസ്ത്രികൾ കഞ്ഞി സുന്ദരിയെപ്പോലെയാണെന്നു പറഞ്ഞതും മറക്കുന്നില്ല.

അതിനിടയിലാണ് നാടൻ ശീലുകളിൽ അഭിരമിച്ചിരുന്ന ശ്രീമാൻ Anjit Unni ഈയിടെ വൃത്തകുതുകിയായിച്ചമഞ്ഞത്. അദ്ദേഹം ഒരു പോസ്റ്റിൽ കഞ്ഞിസംബന്ധിയായ കമന്റിടുകയും സാന്ദ്രമായ പ്രോത്സാഹനം നല്കുന്നതിന്റെ ഭാഗമായി "കഞ്ഞീ കഞ്ഞീന്ന് പറഞ്ഞാൽ പോരാ. വൃത്തമൊക്കണം" എന്ന് ഈയുള്ളവൻ അഭിപ്രായപ്പെടുകയും ചെയ്തത്.

ഒട്ടും വൈകാതെവന്നൂ, അൻജിത്തിന്റെ കാവ്യം:
കലമതിലെജലമഖിലമതിലമരുമരിയും
അരിയചെറുപയറുതൻവറവുമൊരുമുളകും
അടപടലമുടലുടയും ചുട്ട പപ്പടവും
മൂപ്പിച്ചോരുള്ളിയിൽ തീർത്ത ചമ്മന്തിയു
അന്തിയ്ക്ക് മോന്തുവാൻ കഞ്ഞിയത്യുത്തമം.

ഒന്നാമതായി, ശ്ലോകം എന്നത് സാധാരണ നാല് വരിയാണ്. (അഞ്ചുവരിയുള്ള ഈ ശ്ലോകം വൃത്തത്തിൽ ഒപ്പിക്കാൻ നോക്കിയപ്പോൾ ഇത് സൌകര്യമായി. ഒരുവരി ഉപേക്ഷിക്കാമല്ലോ.)

രണ്ടാമതായി, വരികളിൽ മുഴുവൻ ലഘുക്കളുടെ (ഹ്രസ്വാക്ഷരങ്ങളുടെ) സമ്മേളനം. പതിനെട്ട് അക്ഷരമുള്ള ആദ്യവരിയിൽ അവസാന അക്ഷരമൊഴികെ പതിനേഴ് അക്ഷരവും ലഘു. ഇങ്ങനെ ഹ്രസ്വാക്ഷരങ്ങളുടെ ആധിക്യത്തിലല്ല നാം പൊതുവേ പറയുകയും പാടുകയും ചെയ്യുന്നത്. അതിനാൽ തന്നെ ലഘുക്കൾ അധികമായി ആവശ്യമായുള്ള വൃത്തങ്ങളിൽ ശ്ലോകം എഴുതുമ്പോൾ വൃത്തമൊപ്പിക്കാൻ വേണ്ടി നമ്മൾ മലയാളത്തിൽ അധികം പ്രയോഗത്തിലില്ലാത്ത വാക്കുകൾ തപ്പിയെടുത്ത് ഉപയോഗിക്കേണ്ടി വരുന്നു. പ്രയോഗങ്ങൾ മാറ്റേണ്ടിവരുന്നു. അപ്പോൾ Lathish Krishnan പറഞ്ഞതുപോലെ വായിക്കാൻ തന്നെ സമയമെടുക്കും!

ഉദാഹരണമായി, കലത്തിലെ എന്ന് എഴുതിയാൽ ല ഗുരുവാകും (ഇത് എങ്ങനെയെന്ന് അറിയാൻ ശ്ലോകരചനാ സഹായി വായിക്കുക) എന്നതിനാൽ സർവ്വതും ലഘുവാക്കാൻ കലമതിലെ എന്ന് എഴുതും. ഒരു വരിയ്ക്ക് പതിനാറും പതിനെട്ടും അക്ഷരങ്ങൾ വേണ്ടി വരുന്നതിനാൽ ജലത്തിൽ കിടക്കുന്ന അരി, ജലമഖിലം അതിൽ അമരുന്ന അരിയാവും. മൂന്നാംവരിയിലെത്തിയപ്പോൾ "ചുട്ട പപ്പടവും എന്നിടത്ത് ഒരു വൃത്തി പോരായ്ക തോന്നുന്നുണ്ട്" എന്ന് അൻജിത്ത് സമ്മതിക്കുന്നുണ്ട്. ഈ തോന്നലിനുള്ള കാരണം "ചുട്ട പപ്പടവും" എന്ന ഭാഗത്ത് ലഘുപ്രധാനമായ രചനാസാങ്കേതങ്ങളിൽ നിന്നും വ്യതിചലിച്ച് അൻജിത്ത് ഗുരുക്കളെ ഉപയോഗിച്ചു തുടങ്ങിയതാണ്. പക്ഷേ, അപ്പോൾ വൃത്തം തെറ്റുമല്ലോ. നാലും അഞ്ചും വരികളിൽ പിന്നെ ഒന്നും നോക്കാതെ, ഇന്നത്തെ മലയാളം പോലെ, ലഘു/ഗുരു പ്രളയമായിരുന്നു. അതിനാൽ ആ വരികൾ വായിച്ചെടുക്കാൻ അധികം പ്രയാസപ്പെടേണ്ടി വരുന്നില്ല.

അടുത്തപടി അൻജിത്തിന്റെ വാക്കുകളെ പരമാവധി പുനരുപയോഗം നടത്തി ഏതെങ്കിലും വൃത്തത്തിലാക്കാമോ എന്ന് നോക്കലാണ്. അങ്ങനെയാണ് പരിമളം എന്ന വൃത്തം കണ്ണിൽപ്പെടുന്നത്. പതിനാറക്ഷരമുള്ള പരിമളം വൃത്തത്തിൽ ആദ്യ പതിനഞ്ച് അക്ഷങ്ങളും ലഘു (ഹ്രസ്വം) ആണ്. ഈ പരിമിതാവസ്ഥ കാരണം ചുട്ടപപ്പടം, മൂപ്പിച്ച, ചമ്മന്തി, മോന്തുവാൻ അത്യുത്തമം എന്നീ വാക്കുകളൊന്നും പരിമളം വൃത്തത്തിലുള്ള ശ്ലോകത്തിൽ ഉപയോഗിക്കാനേ പറ്റില്ല. പപ്പടം വേണമെങ്കിൽ 'പ' ഒരു വരിയിലും 'പ്പട' അതിനടുത്ത വരിയിലുമൊക്കെയാക്കി കൊള്ളിക്കാം. എന്നാലും എളുപ്പമല്ല. അപ്പോൾ പിന്നെ ഒന്ന് ഉടച്ചുവാർക്കേണ്ടി വന്നു:
കലമതിലെ ജലധരയിലമരുമരിയും
ചെറുപയറുവറവു, മെരിയുമൊരു മുളകും
ഉടലുടയുമൊരു തലിതതകിടു സഹിതം
ദിനമൊടുവിലിദമദനമൊരധികസുഖം!

ഇങ്ങനെ എഴുതുമ്പോഴാണ് അടിക്കുറിപ്പുകൾ വേണ്ടി വരുന്നത്. അടിക്കുറിപ്പുകളില്ലാതെ എഴുതിയ കാര്യം ആൾക്കാർക്ക് മനസ്സിലാവില്ല. ശ്ലോകം ജനകീയമാകാതിരിക്കാനുള്ള പ്രധാനകാരണവും ഇതുതന്നെ.

തലിത - വറുത്തത്
തകിട് - Disk (പപ്പടം ഒരു ഡിസ്ക് പോലെ ആണല്ലോ! :))
ദിനമൊടുവിൽ - ദിവസത്തിന്റെ അവസാനം, അന്തിയിൽ
ഇദം - ഇപ്രകാരം
അദനം - ഭക്ഷണം

അതാ പറയുന്നത്, ഒരിക്കലും പരിമളം വൃത്തത്തിൽ എഴുതരുതെന്ന്. കൂട്ടത്തിൽ പറയട്ടേ, പരിമളം വൃത്തത്തിന്റെ വിക്കി ലിങ്കിൽ വൃത്തലക്ഷണം തെറ്റിയാണ് കൊടുത്തിട്ടുള്ളത്. വിക്കിയിൽ "ഭം സനനഭഗം ഗമിഹ വരികിലോ പരിണാമം" എന്നാണ്, ഇത് പരിണാമം എന്ന വൃത്തത്തിന്റെ ലക്ഷണമാണ്. പരിമളം വൃത്തലക്ഷണം "നനനനന ഗുരുവതു പരിമളമാം" എന്നാണ്.

അപ്പോൾ, അന്തിയ്ക്ക് അത്യുത്തമമായ കഞ്ഞി പരിമളത്തോടെ മോന്തുവാൻ എല്ലാവർക്കും ആശംസകൾ!

Labels: ,

Thursday, September 18, 2025

കൈപ്പുണ്യമല്ല പാചകം

ഇത്തവണ കുറച്ചധികം മുന്തിരി ഉണ്ടായതുകാരണം വൈൻ ഉണ്ടാക്കാൻ തീരുമാനിച്ചു. പാചകവിധികൾ തപ്പിനോക്കുമ്പോൾ പലതും പിടിപ്പതു പണിയുള്ളവ. ഗത്യന്തരമില്ലാതെ, ലക്ഷ്മി നായരുടെ വീഡിയോ മ്യൂട്ട് ചെയ്ത് കണ്ടു. ഏറ്റവും പണി കുറവുള്ള ഏർപ്പാട്. ലോംഗ് സ്റ്റോറി ഷോർട്ട്, ലഹരി തുളുമ്പുന്ന വീഞ്ഞ്‌ റെഡി. ഒന്നുരുചിച്ചു നോക്കിയിട്ട് സ്വയംതോളത്തു തട്ടി "കൈപ്പുണ്യമല്ല പാചകം" എന്നു മനസ്സിൽപ്പറഞ്ഞു. മനസ്സിൽപ്പാതി പറഞ്ഞാൽ ശ്ലോകത്തിൽ മുഴുവൻ പറയണമല്ലോ. ഹരിച്ചും ഗുണിച്ചും നോക്കിയപ്പോൾ നാരാചിക എന്ന വൃത്തത്തിൽ കൊള്ളും കൈപ്പുണ്യമല്ല പാചകം എന്ന അക്ഷരക്കൂട്ടം.

നാരാചിക എന്നാൽ നാരാചി ആണു പോലും. നാരാചി എന്നാലോ സ്വർണ്ണം തൂക്കുന്ന ത്രാസ്സ്. The wine is worth its weight in gold എന്നുകൂടി പറഞ്ഞുവച്ചാൽ എല്ലാം തികഞ്ഞു.
പാകത്തിലുപ്പു തൂവണം,
വേഗത്തിലങ്ങു തീർക്കണം
ഈ രണ്ടുമെന്നുമോർക്കണം:
കൈപ്പുണ്യമല്ല പാചകം!

വൃത്തം: നാരാചിക
ലക്ഷണം: നാരാചികാ ത രം ല ഗം

Labels: ,