ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, January 04, 2026

ഈയർ ഇൻ റിവ്യൂ 2025

(100-125 കൊല്ലം മുമ്പുള്ള മലയാളഭാഷയിലുള്ള പരീക്ഷണമാണ്. മാർത്താണ്ഡവർമ്മാ നോവൽ ആണ് ഉപോദ്ബലകകൃതി.)

2025 എന്റെ മുന്നിൽ സാദ്ധ്യമാക്കിയ ചേഷ്ടകൾകണ്ട്, "ആവൂ! എന്നാത്മാഗതങ്ങളെ വചനരൂപേണ എങ്ങനെ ഗ്രഹിപ്പിക്കാൻ!" എന്നു ശങ്കപ്പെട്ടു കഴിഞ്ഞിട്ട് നാലാഞ്ചുനാളായി.

അർത്ഥലാഭമോ സ്ഥാനലാഭമോ മോഹിക്കാതെ ശ്ലോകമെന്ന കാവ്യരീതിയോടുള്ള പ്രതിപത്തിയാൽ പോയാണ്ടിൽ പതിനാറ് ശ്ലോകങ്ങളെ രചിക്കുകയുണ്ടായി. ഇത്രയുമായിട്ടുകൂടി സാധുപ്രകൃതികളുടെ ശാർദ്ദൂലവിക്രീഡിതമെന്ന് ഈയുള്ളവൻ തന്നെ പലനാളായി പറഞ്ഞുധരിപ്പിച്ചിട്ടുള്ള ഇന്ദ്രവജ്രയിൽ വെറും മൂന്നുശ്ലോകങ്ങളാണ് ചമയ്ക്കാനായത്. സ്രഗ്വിണിവൃത്തത്തോട് വിശേഷാൽപ്രിയം തോന്നിയവകയിൽ പിന്നൊരു മൂന്നുശ്ലോകങ്ങൾ എഴുതിയ സ്ഥിതിയും വന്നു. ശൃംഗാരം ഒരുതരം ഭക്തിയായി വരികയാൽ സ്ത്രീപ്രണാമ രൂപേണ കാമക്രീഡയിൽ രണ്ടു ശ്ലോകങ്ങൾ എഴുതിതീർത്തതിന്റെ ശേഷം മത്തമയൂരം, ചമ്പകമാല, ഭുജംഗപ്രയാതം എന്നിവയിലും ആശയാദികളിൽ ഹാസ്യഭാവത്തെ കലർത്തി, എന്നാൽ ജന്യമായ അലക്ഷ്യത്തോടെ ഉപയോഗിക്കയാൽക്കൂടി വൃത്തങ്ങൾ പലവഴിയും അനുസരണഭാവം കാണിച്ചുനിന്നു. ഇന്നാളുകളിൽ അൽപമാത്രമായി ഉപയോഗിച്ചുവരുന്നതായി കാണപ്പെടുന്ന സമാനികവൃത്തം ഒരു ശ്ലോകത്തിനായി ഉപയോഗിക്കയും ചെയ്തു. നിയമപ്രകാരം കാട്ടേണ്ടുന്ന ചാപല്യങ്ങൾ മറക്കാതെ ഫലമുഖി, പരിമളം, നാരാചിക, കേരളി എന്നീ വൃത്തങ്ങളിൽ അല്പം പരുങ്ങലോടുകൂടിയും ബഹുമാനഭയപൂർവ്വവും ശ്ലോകങ്ങൾ എഴുതാൻ തരമായതും ഇക്കഴിഞ്ഞയാണ്ടാണ്. സൂക്ഷ്മനേത്രങ്ങൾക്ക് ഇക്കൃതികളൊന്നും അസഹ്യതയെ ഉണ്ടാക്കിയില്ല എന്നു പറയുവാൻ തീർച്ച പോരാ. "കല്ലും മെല്ലെയെണീറ്റു കാലിണപിടിച്ചമ്പോടു കുമ്പിട്ടിടും" വിധം സൌന്ദര്യസമൃദ്ധവും പ്രൌഢവിലാസവുമായ സംഗതികൾ വരുങ്കൊല്ലമാകാം.

വാർദ്ധക്യംകൊണ്ടോ നിദ്രയുടെ അഭാവത്താലുണ്ടാവുന്ന ഈർഷ്യമൂലമോ അതികോപിഷ്ഠനായിച്ചമഞ്ഞിരിക്കുമ്പോൾ ആ കോപത്തെ അമർത്തുന്ന പുഞ്ചിരിക്ക് അധീനമാവാൻ സാധുശീലരായ മക്കൾ വിസ്തരിച്ച വചനകൌശലങ്ങൾ ("Is it a big deal?", "It's not that deep!") ഏതവസരത്തിലും അസ്വസ്ഥതയകറ്റാൻ പ്രയോഗിക്കാമെന്ന് കണ്ട് ഞാനും പരമാഹ്ലാദചിത്തനായി.

മുൻവർഷങ്ങളിലെ വിവശത ത്യജിച്ചിട്ട് ഏണത്തേക്കണ്ട കേസരിയെപ്പോലെ മുന്നോട്ടു കുതിച്ച Sidewinders ക്രിക്കറ്റ് ക്ലബ് പ്ലേ-ഓഫിലേയ്ക്കുള്ള വാതിലിനെ നാലാവർത്തി തുറക്കുക ചെയ്തു. കളിയാൽ വന്നുപെടാവുന്ന ദേഹാസ്വാസ്ഥ്യം മുതലായ വിചാരങ്ങൾകൊണ്ടു വിഷണ്ണനായിരുന്നെങ്കിലും "വിജയം സഫലമായെങ്കിൽ ഭാഗ്യം!" എന്ന നോട്ടത്താൽ പങ്കെടുക്കയാൽ പോരിനു വീണ്ടും ബാല്യമുണ്ടെന്നത് ദൃഢപ്പെടുകയും ചെയ്തു. സോക്കർ, വോളി തുടങ്ങിയ കേളീമുറകൾ നാട്ടുകാർ അന്ധാളിക്കത്തക്കവിധത്തിലുള്ള കലുഷത്തോടെ മാത്രമേ വിചാരത്തിൽ വരുന്നുള്ളൂ.

ജോലിയാൽ വലിയ ആനന്ദോന്മാദമൊന്നും വന്നുഭവിച്ചില്ല. GitHub CoPilot, Vibe Coding, MCP എന്നതിൽ നിന്നൊക്കെ സുഖം സിദ്ധിക്കുന്നതിൽ ആശമുഴുത്തെങ്കിലും ചിലവ സൂചികൾ കൊണ്ട് ദേഹംമുഴുവൻ കുത്തിയാലുണ്ടാകുന്നതുപോലുള്ള വേദനയും മനഃക്ലേശവും നേടിത്തന്നു. അടുപ്പിൽ തീ എരിയെ അയൽവീട്ടിൽ പോയി തിരികൊളുത്താനെരക്കാൻ അധൈര്യം വരികയാൽ Cursor, Supermaven, Notion ആദിയായ സംഗതികളിൽ ബുദ്ധിയെ അധികമായി പ്രവർത്തിപ്പിക്കാൻ മുതിർന്നുമില്ല. മാർഗ്ഗം അടഞ്ഞുകാണപ്പെട്ട സന്നിഗ്ദ്ധാവസ്ഥകൾ വന്നുകൂടലുണ്ടായപ്പോൾ വിനീതനായി നിന്നതല്ലാതെ ശ്ലാഘനീയമായ ക്രിയ വല്ലതും ചെയ്തു എന്നഭാവത്തെ തീരെ പ്രദർശിപ്പിച്ചില്ല. "അടിയൻ ലച്ചിപ്പോം!" എന്നൊരു പ്രതിശബ്ദം മുഴക്കാനും വയ്യെന്ന സ്ഥിതിയായി. എന്നുവച്ച് കരിമേഘത്താൽ ആകാശം മൂടപ്പെട്ടിട്ട് ഉഡുക്കളുടെ വെളിച്ചംപോലുമില്ലാതെ ദിക്കെല്ലാം അന്ധകാരമയമായി എന്നു വ്യാഖ്യാനിച്ചു നടക്കുന്നത് ശരിയാകയില്ല. പരിധിയില്ലാത്ത അവധിയുള്ളത് ദീപയഷ്ടികളുടെ ശോഭയെ വെല്ലുന്ന തേജസ്സോടെ നല്ലതിൻമണ്ണം ഉപയോഗിച്ച്, യാത്രകൾ തുടങ്ങിയ കൃത്യങ്ങളെ പലവട്ടമായി ആചരിക്കയുണ്ടായത് അന്തരംഗത്തെ പ്രശോഭിപ്പിച്ചു.

ഫേയ്സ്ബുക്ക്, ഇൻസ്റ്റ എന്നിവിടങ്ങൾ പകർന്ന അറിവുകൾ വയസ്സിൽ പാതി താനറിയാതെ മാഞ്ഞുപോയതുപോലെ കാണായിവന്നു. ഇൻസ്റ്റയിൽ whynotscience_, fryrsqared, merriamwebster, physicsisfun_official എന്നിത്രാദികളും ഫേയ്സ്ബുക്കിൽ BBC Archive, Julie Nolke, The Rest Is Science, Author Jason K Pargin, Mini Philosophy, Would I Lie To You?, Pilot Debrief, Steve Mould എന്നും മറ്റുമുള്ള സംഗതികളും ഇഷ്ടവിനോദം പകരാൻ നിമിത്തങ്ങളായിത്തീർന്നു.

വരാനിരിക്കുന്നയാണ്ടിൽ ജീവിതം നാകലോകതുല്യമായി ഭവിക്കണമെന്നാണ് മോഹം! 😀

Labels: ,

Friday, January 02, 2026

കളരിവിളക്ക് തെളിഞ്ഞതാണോ

ഹോം ഡിപ്പോയിലേയ്ക്ക് ഡ്രൈവ് ചെയ്തപ്പോൾ കളരിവിളക്ക് തെളിഞ്ഞതാണോ എന്നപാട്ട് പ്ലേലിസ്റ്റിൽ നിന്നും പാടിത്തുടങ്ങി. 1989 മുതൽ ഈ പാട്ട് കേട്ടുതുടങ്ങിയതാണെങ്കിലും കഴിഞ്ഞ മുപ്പത്തഞ്ചുവർഷം ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു!

കളരിവിളക്ക്, കുന്നത്ത്, ശംഖ്, മാറത്ത്, എന്നിങ്ങനെ സംവൃതോകാരത്തിൽ അവസാനിക്കുന്ന നാലുവാക്കുകൾ വരികളിൽ ഉണ്ടെങ്കിലും കെ എസ് ചിത്ര കളരിവിളക്ക് മാത്രമേ സംവൃതോകാരത്തിൽ ഉച്ചരിക്കുന്നുള്ളൂ. മറ്റുവാക്കുകൾ യഥാക്രമം കുന്നത്തു, ശംഖു, മാറത്തു എന്നിങ്ങനെ ഉകാരത്തിൽ അവസാനിക്കുന്നതായി ഉച്ചരിക്കുന്നത് വളരെ വ്യക്തമായി കേൾക്കാം!

ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അമൃതവർഷിണി പാടുമ്പോൾ ശംഖു മാത്രമേ ഉകാരത്തിൽ അവസാനിക്കുന്നുള്ളൂ.

എന്താവും ഇതിന് കാരണം?

ഇതിന്റെ കാരണമെന്താവും എന്ന ജിജ്ഞാസയ്ക്കു പുറമേ, പെട്ടെന്ന് ഓർമ്മവന്നത് m3db-യെയാണ്. അവർ ഈ സൂക്ഷ്‌മഭേദം കണക്കിലെടുത്തിട്ടുണ്ടാവുമോ എന്ന കൌതുകം. മലയാളസിനിമാപ്പാട്ടുകളുടെ വരികൾ തിരയുമ്പോൾ ഞാൻ എപ്പോഴും m3db-യെയാണ് ആശ്രയിക്കാറ്. ശരിയായ വരികൾ പ്രസിദ്ധീകരിക്കുന്നതിൽ അവർ കാണിക്കുന്ന ജാഗ്രത അതീവശ്രദ്ധേയമാണ് എന്നതു തന്നെ കാരണം. എന്റെ പ്രതീക്ഷ തെറ്റിയില്ല: m3db-ഈ വരികൾ ചിത്ര പാടിയതുപോലെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

എന്നാലും എന്താവും ചിത്ര കളരിവിളക്കു എന്ന് പാടാത്തത്? അല്ലെങ്കിൽ അമൃതവർഷിണി ശംഖ് എന്ന് പാടാത്തത്? 😀

(പരിചയക്കാരിൽച്ചിലർ m3db-യുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നതായി കണ്ടു. m3db-യ്ക്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ആശംസകൾ!)

Labels: ,

Tuesday, December 30, 2025

ഇറോട്ടിക് കവികൾ

വെറുതേ ശ്ലോകംമാത്രം എഴുതിനടക്കുന്നവരെ കവികൾ എന്നു വിളിക്കാറില്ല. അല്ലായിരുന്നെങ്കിൽ ഇവിടെ പലരേയും ഇറോട്ടിക് കവികൾ എന്നു വിളിക്കേണ്ടിവരുമായിരുന്നു.

അമരുകശതകത്തിലെ ഏതാനും ശ്ലോകങ്ങൾ ഇന്ദ്രവജ്രയിൽ മാറ്റിയെഴുതിയത് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, കുസുമമഞ്ജരി തുടങ്ങിയ ദീർഘവൃത്തങ്ങളിലുള്ള ശ്ലോകങ്ങൾ ഒരുവരിയിൽ പതിനൊന്ന് അക്ഷരം മാത്രമുള്ള ഇന്ദ്രവജ്രയിൽ "പരിഭാഷ"പ്പെടുത്തുമ്പോൾ മൂലശ്ലോകത്തിലെ ആശയങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിനാൽ ഈ മൊഴിമാറ്റങ്ങളെ പരിഭാഷ എന്നുവിളിക്കുന്നതിൽ പന്തികേടുണ്ട്.

എന്നാലും അക്കാദമികതാല്പര്യപ്രകാരം (!) രതിജന്യമായ മൂന്ന് ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു. സംസ്കൃതശ്ലോകങ്ങൾക്ക് Umesh P Narendran രചിച്ച മലയാളപരിഭാഷയെ അധികരിച്ചാണ് ഞാൻ അവയെ ഇന്ദ്രവജ്രയിൽ ആക്കിയത്.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

മൂലശ്ലോകം (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ടാലുമീ ഞാൻ മിഴിയാൽ നടത്തും
കൊണ്ടാട്ടമെല്ലാം! മറയാതെ പെണ്ണേ!

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
ചങ്കും ചുവപ്പിച്ചു, കരം നമിച്ചൂ,
ചങ്കിന്നെ നന്നായ്ത്തഴുകീ, കുമാരീ!
പങ്കൻ ക്ഷണത്താൽത്തടിയൂരിയപ്പോൾ
മങ്കയ്ക്കു പുല്ലാണുയിരും പുമാനും.

(അമരുകശതകത്തിലെ എല്ലാ ശ്ലോകങ്ങളും ഇതുപോലെ മൊഴിമാറ്റണം എന്നുണ്ടായിരുന്നു. അധികം പ്രോത്സാഹനം കിട്ടിയില്ല. 😃)

Labels: , ,

Wednesday, December 24, 2025

Palakkad Gap

Made it for a friend’s party a few months ago and it’s been my favorite since.

Recipe:
  • 1.5 oz Tequila
  • 0.5 oz Agave juice
  • 1 oz Fresh lime juice
  • 1.5 oz Passion Fruit juice
  • 0.25 oz Thai Chili juice
  • 1 oz Egg white
Tropical up front, with a creamy texture, zesty lime, and a slow-building chili heat that lingers just enough to keep things interesting.

Labels:

Sunday, December 21, 2025

ശ്രീനിവാസൻ

ഞാൻ സിനിമകാണൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്.

ഇത് നാലാളുകേൾക്കെ പറയുമ്പോഴൊക്കെ "സിനിമ കാണാത്ത ആൾക്കാറുണ്ടോ? പകുതി ജീവിതം വ്യർത്ഥമായി!" എന്ന് അതിശയപ്പെടുന്ന ഒരുപാടുപേർ എന്റെ സുഹൃദ്‌വലയത്തിൽത്തന്നെയുണ്ട്.

എന്നാലും,

ഏതൊക്കെയാണ് ഇക്കാലത്തെ നല്ല മലയാളം പാട്ടുകൾ? ഓലി പോപ്പ് ഇനിയൊരു ടെസ്റ്റ് കളിക്കുമോ? നിങ്ങൾ ദിവസവും എത്ര സ്റ്റെപ്സ് നടക്കും? മദർ മേരി കംസ് റ്റു മി വായിച്ചുവോ? എന്നീ ചോദ്യങ്ങൾക്ക് ഉദ്ദേശിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിലും പകുതി ജീവിതം വ്യർത്ഥമായി എന്ന് നിങ്ങൾ ആകുലപ്പെടാൻ വഴിയില്ല എന്നാണ് എന്റെ തോന്നൽ. (Listening to music, following sports, watching movies, going for walks, and reading are among the most common leisure activities.)

സിനിമ കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും രണ്ടുവാക്ക് ആസ്വാദനമെന്ന പേരിൽ എഴുതുമെന്നതിനാൽ സിനിമ കാണാൻ പോകുമ്പോൾ എന്നെ കൂടെക്കൂട്ടാൻ അധികമാരും ശ്രമിക്കാറില്ല. "ഒരു പ്രത്യേക ജീവിതാല്ലേ?"

പറഞ്ഞുവന്നത്,

മറ്റു പല മലയാളികളേയും പോലെ, പ്രശസ്തമായ സിനിമാസംഭാഷണങ്ങൾ സ്ഥിരമായി വാചകങ്ങളിൽ ഉപയോഗിക്കുമെന്നതിനാൽ നേരിട്ടു സംവദിക്കുന്ന ഒരാൾക്ക് ഞാൻ കഥയറിയാതെയാണ് ആട്ടം കാണുന്നതെന്ന് തോന്നാറില്ല. പലപ്പോഴും ഈ വാചകങ്ങൾ ആര്, ഏതു സിനിമയിൽ, ഏതു സന്ദർഭത്തിൽ പറഞ്ഞതാണെന്ന് അറിയാതെയാണ് ഞാൻ പറയുന്നത്. നടൻ ശ്രീനിവാസന്റെ മരണാനന്തരംവന്ന അനുശോചനക്കുറിപ്പുകൾ കണ്ടപ്പോഴാണ് ഈ വാചകങ്ങളിൽപ്പലതും അദ്ദേഹം എഴുതിയതോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പറഞ്ഞതോ ആണെന്ന് മനസ്സിലാക്കുന്നത്.

ഒരു ഗ്ലാസ്‌ ബ്രാൻഡി, അത്ര കാറ്റ്‌ എനിക്ക് ആവശ്യമില്ല, സമാധാനമുള്ള ദാമ്പത്യജീവിതത്തിന് അനുസരണാശീലം വളരെ നല്ലതാണ്, ഇത്രേം ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, തേങ്ങയുടയ്ക്ക് സാമീ, എന്റെ മുന്നിലോ ബാലാ, ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ, പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്, ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനേ, ഏതാ ഈ അലവലാതി, നമ്മൾ എങ്ങിനെ തോറ്റുവെന്ന് ലളിതമായി ഒന്നു പറയാമോ, പവനായി ശവമായി, അയ്യോ അച്ഛാ പോകല്ലേ, എന്റെ തല എന്റെ ഫുൾ ഫിഗർ എന്നിങ്ങനെ സന്ദർഭമനുസരിച്ച് പറയാറുള്ള വാചകങ്ങൾ (പലതും ഓർമ്മയിൽ നിന്ന് എഴുതുന്നതാണ്, പദാനുപദം ശരിയായിക്കൊള്ളണമെന്നില്ല) ശ്രീനിവാസന്റേതായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.

പ്രതിഭാധനനായിരുന്ന ശ്രീനിവാസന് ആദരാഞ്ജലി!

Labels:

Friday, December 19, 2025

ഉൾത്താരു കത്തുന്നു മേ!

ഇന്നത്തെക്കാലത്ത് സ്രഗ്വിണി വൃത്തത്തിൽ എഴുതാൻ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ശ്ലോകം:
താരരാ താരരാ രണ്ടു നേരം വരാൻ
രം ഗണം നാലുപേർ വേണമെല്ലായ്പ്പൊഴും:
പോറ്റിയേ കേറ്റിയേ ചേർത്തു കൊണ്ടുള്ളൊരാ
വാർത്തകേൾക്കുമ്പൊഴുൾത്താരു കത്തുന്നു മേ!

(നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത്‌ നാടകം കൃതിയിൽ നിന്നാണ് "ഉൾത്താരു കത്തുന്നു മേ" പ്രശസ്തിയാർജ്ജിച്ചത്. ഉൾത്താരു കത്തുന്നു മേ എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന രീതിയിൽ [ഉദാഹരണത്തിന്: സമസ്യാപൂരണം] ഒമ്പത് വൃത്തങ്ങളിൽ ശ്ലോകാമെഴുതാം.)
  1. കുമാരി (11 അക്ഷരം, "ഉൾത്താരു കത്തുന്നു മേ!" 5-11 വരെ)
  2. സ്രഗ്വിണി (12 അക്ഷരം, 6-12 വരെ)
  3. ഉർവ്വശി (13 അക്ഷരം, 7-13 വരെ)
  4. ക്ഷമ (13 അക്ഷരം, 7-13 വരെ)
  5. ചന്ദ്രരേഖ (15 അക്ഷരം, 9-15 വരെ)
  6. അലസ (18 അക്ഷരം, 12-18 വരെ)
  7. ശാർദ്ദൂലവിക്രീഡിതം (19 അക്ഷരം, 13-19 വരെ)
  8. മത്തേഭവിക്രീഡിതം (20 അക്ഷരം, 14-20 വരെ)
  9. വിലാസിനി (24 അക്ഷരം, 18-24 വരെ)
(വൃത്തം: സ്രഗ്വിണി)

Labels: ,

Saturday, December 06, 2025

മദ്യപാരായണം

ഒരു മദ്യപാനകൂടായ്മയുടെ സംഗമത്തിന് മദ്യപാരായണം എന്ന പേരിട്ടതിനെ വിമർശിച്ച് വന്ന അഭിപ്രായത്തോടുള്ള പ്രതികരണം.

വിമർശനം:
'പാരായണം’ എന്നത് ഭക്തിപാഠങ്ങൾ ചൊല്ലുന്ന ഒരു പരിശുദ്ധ പദമാണ്. പൂജ, കുർബാന, സലാത്, തരാവീഹ്, പാരായണം പോലുള്ള പദങ്ങൾ ആത്മീയമല്ലാത്ത പരിപാടികൾക്കായി സാധാരണ ഉപയോഗിക്കാറില്ല. അവയെ മദ്യം അടങ്ങിയ ഒരു കൂട്ടായ്മയുമായി ചേർത്തുപയോഗിക്കുന്നത് ചിലർക്കു അവരുടെ മതപരമായ വികാരങ്ങളെ അവഗണിച്ചതുപോലെ തോന്നാൻ ഇടയുണ്ട്. അതിനാൽ എല്ലാർക്കും ആശങ്കയില്ലാത്ത ഒരു പേര് നമുക്ക് തിരഞ്ഞെടുക്കാനാവുമോ എന്നതാണ് ഞാൻ ആലോചിക്കുന്നത്.
 
മറുപടി:
ഒരുകണക്കിന് ഇത്തരം ചർച്ചകൾ എല്ലാ ഗ്രൂപ്പിലും സംഭവിക്കേണ്ടതാണ്.  മത, ദേശീയ വൈകാരികതകൾ നമ്മൾ തുറന്ന മനസ്സോടെ തുടർച്ചയായി സംസാരിക്കുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തരം സംഭാഷണങ്ങൾ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മതകളെയും സൂചനകളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രമെന്നും സുരക്ഷിതമെന്നും നാം കരുതിയിരുന്ന മദിരാപാനസ്ഥലികൾ പോലും വന്നുവന്ന് അസഹിഷ്ണുതയുടെ അഗ്രഹാരങ്ങളായി (അല്ലെങ്കിൽ കാലിത്തൊഴുത്തുകളായി) പരിണമിച്ചു തുടങ്ങിയതായി തോന്നുന്നു.

"കലോപാസന"യുടെ വാക്കാൽകളിയായി "ജലോപാസന" വന്നു. മലയാള കവിതയിലും മറ്റും ദൈവധ്യാനപ്രവൃത്തികളെ വിവരിക്കുമ്പോൾ ഉപാസന എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ ബോധമണ്ഡലത്തിൽ ഉപാസനയ്ക്ക് ദൈവസാന്നിധ്യം വന്നുചേർന്നിട്ടില്ല. 

"പദ്യപാരായണ"ത്തിന്റെ പ്രാഗത്ഭ്യമേറ്റുന്ന രൂപാന്തരമാണ് "മദ്യപാരായണം." പക്ഷേ ഇവിടെ കളി മാറി. ഖുർആൻ പാരായണം, വേദപാരായണം എന്നൊക്കെ സ്ഥിരം കേൾക്കുന്ന നമ്മൾ പാരായണം ദൈവത്തിന് മാത്രമായി മാറ്റിവയ്ക്കാൻ വെമ്പുന്നു. അർച്ചന ആവും ഈ ലിസ്റ്റിലെ മറ്റൊരു വാക്ക്. ഉദാഹരണങ്ങൾ ഇനിയും ഏറെയുണ്ട്. 

ജലോത്സവം എങ്ങനെ അംഗീകാരം നേടി എന്നതാണ് അദ്‌ഭുതം. ഉത്സവങ്ങളെ നാം ദേവാലയങ്ങളിൽ നിന്നും മാറ്റിക്കെട്ടുന്നതിൽ വിജയിച്ചതാവാം കാരണം. 

സാംസ്കാരികവേദികളിൽ ഒരു ബാബുവിന് ഒരു ജോസും ഒരു വഹാബും സന്നിഹിതരാവുന്നതുപോലെ അടുത്തകൂടലുകൾക്ക് പേരന്വേഷിച്ചുപോകുമ്പോൾ നമ്മൾ സുന്നത്തുകല്യാണത്തിനും ഉയർത്തെഴുന്നേല്പിനും വല്ല wordplay-യും തരമാവുമോ എന്നാലോചിക്കേണ്ടി വരുന്നതിലെ ശരികേട് ഈ ഗ്രൂപ്പ് മനസ്സിലാക്കുമെന്ന് കരുതുന്നു.

ചുരുക്കത്തിൽ മദ്യപാരായണം എന്ന വാക്കിനോട് എതിർപ്പുള്ളവർ ആ എതിർപ്പിലെ കാര്യമില്ലായ്മ മനസ്സിലാക്കി സോമരസം പാനം ചെയ്യാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Labels: ,