ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, December 06, 2025

മദ്യപാരായണം

ഒരു മദ്യപാനകൂടായ്മയുടെ സംഗമത്തിന് മദ്യപാരായണം എന്ന പേരിട്ടതിനെ വിമർശിച്ച് വന്ന അഭിപ്രായത്തോടുള്ള പ്രതികരണം.

വിമർശനം:
'പാരായണം’ എന്നത് ഭക്തിപാഠങ്ങൾ ചൊല്ലുന്ന ഒരു പരിശുദ്ധ പദമാണ്. പൂജ, കുർബാന, സലാത്, തരാവീഹ്, പാരായണം പോലുള്ള പദങ്ങൾ ആത്മീയമല്ലാത്ത പരിപാടികൾക്കായി സാധാരണ ഉപയോഗിക്കാറില്ല. അവയെ മദ്യം അടങ്ങിയ ഒരു കൂട്ടായ്മയുമായി ചേർത്തുപയോഗിക്കുന്നത് ചിലർക്കു അവരുടെ മതപരമായ വികാരങ്ങളെ അവഗണിച്ചതുപോലെ തോന്നാൻ ഇടയുണ്ട്. അതിനാൽ എല്ലാർക്കും ആശങ്കയില്ലാത്ത ഒരു പേര് നമുക്ക് തിരഞ്ഞെടുക്കാനാവുമോ എന്നതാണ് ഞാൻ ആലോചിക്കുന്നത്.
 
മറുപടി:
ഒരുകണക്കിന് ഇത്തരം ചർച്ചകൾ എല്ലാ ഗ്രൂപ്പിലും സംഭവിക്കേണ്ടതാണ്.  മത, ദേശീയ വൈകാരികതകൾ നമ്മൾ തുറന്ന മനസ്സോടെ തുടർച്ചയായി സംസാരിക്കുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തരം സംഭാഷണങ്ങൾ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മതകളെയും സൂചനകളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രമെന്നും സുരക്ഷിതമെന്നും നാം കരുതിയിരുന്ന മദിരാപാനസ്ഥലികൾ പോലും വന്നുവന്ന് അസഹിഷ്ണുതയുടെ അഗ്രഹാരങ്ങളായി (അല്ലെങ്കിൽ കാലിത്തൊഴുത്തുകളായി) പരിണമിച്ചു തുടങ്ങിയതായി തോന്നുന്നു.

"കലോപാസന"യുടെ വാക്കാൽകളിയായി "ജലോപാസന" വന്നു. മലയാള കവിതയിലും മറ്റും ദൈവധ്യാനപ്രവൃത്തികളെ വിവരിക്കുമ്പോൾ ഉപാസന എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ ബോധമണ്ഡലത്തിൽ ഉപാസനയ്ക്ക് ദൈവസാന്നിധ്യം വന്നുചേർന്നിട്ടില്ല. 

"പദ്യപാരായണ"ത്തിന്റെ പ്രാഗത്ഭ്യമേറ്റുന്ന രൂപാന്തരമാണ് "മദ്യപാരായണം." പക്ഷേ ഇവിടെ കളി മാറി. ഖുർആൻ പാരായണം, വേദപാരായണം എന്നൊക്കെ സ്ഥിരം കേൾക്കുന്ന നമ്മൾ പാരായണം ദൈവത്തിന് മാത്രമായി മാറ്റിവയ്ക്കാൻ വെമ്പുന്നു. അർച്ചന ആവും ഈ ലിസ്റ്റിലെ മറ്റൊരു വാക്ക്. ഉദാഹരണങ്ങൾ ഇനിയും ഏറെയുണ്ട്. 

ജലോത്സവം എങ്ങനെ അംഗീകാരം നേടി എന്നതാണ് അദ്‌ഭുതം. ഉത്സവങ്ങളെ നാം ദേവാലയങ്ങളിൽ നിന്നും മാറ്റിക്കെട്ടുന്നതിൽ വിജയിച്ചതാവാം കാരണം. 

സാംസ്കാരികവേദികളിൽ ഒരു ബാബുവിന് ഒരു ജോസും ഒരു വഹാബും സന്നിഹിതരാവുന്നതുപോലെ അടുത്തകൂടലുകൾക്ക് പേരന്വേഷിച്ചുപോകുമ്പോൾ നമ്മൾ സുന്നത്തുകല്യാണത്തിനും ഉയർത്തെഴുന്നേല്പിനും വല്ല wordplay-യും തരമാവുമോ എന്നാലോചിക്കേണ്ടി വരുന്നതിലെ ശരികേട് ഈ ഗ്രൂപ്പ് മനസ്സിലാക്കുമെന്ന് കരുതുന്നു.

ചുരുക്കത്തിൽ മദ്യപാരായണം എന്ന വാക്കിനോട് എതിർപ്പുള്ളവർ ആ എതിർപ്പിലെ കാര്യമില്ലായ്മ മനസ്സിലാക്കി സോമരസം പാനം ചെയ്യാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Labels: ,