ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, December 30, 2025

ഇറോട്ടിക് കവികൾ

വെറുതേ ശ്ലോകംമാത്രം എഴുതിനടക്കുന്നവരെ കവികൾ എന്നു വിളിക്കാറില്ല. അല്ലായിരുന്നെങ്കിൽ ഇവിടെ പലരേയും ഇറോട്ടിക് കവികൾ എന്നു വിളിക്കേണ്ടിവരുമായിരുന്നു.

അമരുകശതകത്തിലെ ഏതാനും ശ്ലോകങ്ങൾ ഇന്ദ്രവജ്രയിൽ മാറ്റിയെഴുതിയത് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, കുസുമമഞ്ജരി തുടങ്ങിയ ദീർഘവൃത്തങ്ങളിലുള്ള ശ്ലോകങ്ങൾ ഒരുവരിയിൽ പതിനൊന്ന് അക്ഷരം മാത്രമുള്ള ഇന്ദ്രവജ്രയിൽ "പരിഭാഷ"പ്പെടുത്തുമ്പോൾ മൂലശ്ലോകത്തിലെ ആശയങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിനാൽ ഈ മൊഴിമാറ്റങ്ങളെ പരിഭാഷ എന്നുവിളിക്കുന്നതിൽ പന്തികേടുണ്ട്.

എന്നാലും അക്കാദമികതാല്പര്യപ്രകാരം (!) രതിജന്യമായ മൂന്ന് ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു. സംസ്കൃതശ്ലോകങ്ങൾക്ക് Umesh P Narendran രചിച്ച മലയാളപരിഭാഷയെ അധികരിച്ചാണ് ഞാൻ അവയെ ഇന്ദ്രവജ്രയിൽ ആക്കിയത്.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

മൂലശ്ലോകം (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ടാലുമീ ഞാൻ മിഴിയാൽ നടത്തും
കൊണ്ടാട്ടമെല്ലാം! മറയാതെ പെണ്ണേ!

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
ചങ്കും ചുവപ്പിച്ചു, കരം നമിച്ചൂ,
ചങ്കിന്നെ നന്നായ്ത്തഴുകീ, കുമാരീ!
പങ്കൻ ക്ഷണത്താൽത്തടിയൂരിയപ്പോൾ
മങ്കയ്ക്കു പുല്ലാണുയിരും പുമാനും.

(അമരുകശതകത്തിലെ എല്ലാ ശ്ലോകങ്ങളും ഇതുപോലെ മൊഴിമാറ്റണം എന്നുണ്ടായിരുന്നു. അധികം പ്രോത്സാഹനം കിട്ടിയില്ല. 😃)

Labels: , ,

Wednesday, December 24, 2025

Palakkad Gap

Made it for a friend’s party a few months ago and it’s been my favorite since.

Recipe:
  • 1.5 oz Tequila
  • 0.5 oz Agave juice
  • 1 oz Fresh lime juice
  • 1.5 oz Passion Fruit juice
  • 0.25 oz Thai Chili juice
  • 1 oz Egg white
Tropical up front, with a creamy texture, zesty lime, and a slow-building chili heat that lingers just enough to keep things interesting.

Labels:

Sunday, December 21, 2025

ശ്രീനിവാസൻ

ഞാൻ സിനിമകാണൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്.

ഇത് നാലാളുകേൾക്കെ പറയുമ്പോഴൊക്കെ "സിനിമ കാണാത്ത ആൾക്കാറുണ്ടോ? പകുതി ജീവിതം വ്യർത്ഥമായി!" എന്ന് അതിശയപ്പെടുന്ന ഒരുപാടുപേർ എന്റെ സുഹൃദ്‌വലയത്തിൽത്തന്നെയുണ്ട്.

എന്നാലും,

ഏതൊക്കെയാണ് ഇക്കാലത്തെ നല്ല മലയാളം പാട്ടുകൾ? ഓലി പോപ്പ് ഇനിയൊരു ടെസ്റ്റ് കളിക്കുമോ? നിങ്ങൾ ദിവസവും എത്ര സ്റ്റെപ്സ് നടക്കും? മദർ മേരി കംസ് റ്റു മി വായിച്ചുവോ? എന്നീ ചോദ്യങ്ങൾക്ക് ഉദ്ദേശിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിലും പകുതി ജീവിതം വ്യർത്ഥമായി എന്ന് നിങ്ങൾ ആകുലപ്പെടാൻ വഴിയില്ല എന്നാണ് എന്റെ തോന്നൽ. (Listening to music, following sports, watching movies, going for walks, and reading are among the most common leisure activities.)

സിനിമ കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും രണ്ടുവാക്ക് ആസ്വാദനമെന്ന പേരിൽ എഴുതുമെന്നതിനാൽ സിനിമ കാണാൻ പോകുമ്പോൾ എന്നെ കൂടെക്കൂട്ടാൻ അധികമാരും ശ്രമിക്കാറില്ല. "ഒരു പ്രത്യേക ജീവിതാല്ലേ?"

പറഞ്ഞുവന്നത്,

മറ്റു പല മലയാളികളേയും പോലെ, പ്രശസ്തമായ സിനിമാസംഭാഷണങ്ങൾ സ്ഥിരമായി വാചകങ്ങളിൽ ഉപയോഗിക്കുമെന്നതിനാൽ നേരിട്ടു സംവദിക്കുന്ന ഒരാൾക്ക് ഞാൻ കഥയറിയാതെയാണ് ആട്ടം കാണുന്നതെന്ന് തോന്നാറില്ല. പലപ്പോഴും ഈ വാചകങ്ങൾ ആര്, ഏതു സിനിമയിൽ, ഏതു സന്ദർഭത്തിൽ പറഞ്ഞതാണെന്ന് അറിയാതെയാണ് ഞാൻ പറയുന്നത്. നടൻ ശ്രീനിവാസന്റെ മരണാനന്തരംവന്ന അനുശോചനക്കുറിപ്പുകൾ കണ്ടപ്പോഴാണ് ഈ വാചകങ്ങളിൽപ്പലതും അദ്ദേഹം എഴുതിയതോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പറഞ്ഞതോ ആണെന്ന് മനസ്സിലാക്കുന്നത്.

ഒരു ഗ്ലാസ്‌ ബ്രാൻഡി, അത്ര കാറ്റ്‌ എനിക്ക് ആവശ്യമില്ല, സമാധാനമുള്ള ദാമ്പത്യജീവിതത്തിന് അനുസരണാശീലം വളരെ നല്ലതാണ്, ഇത്രേം ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, തേങ്ങയുടയ്ക്ക് സാമീ, എന്റെ മുന്നിലോ ബാലാ, ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ, പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്, ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനേ, ഏതാ ഈ അലവലാതി, നമ്മൾ എങ്ങിനെ തോറ്റുവെന്ന് ലളിതമായി ഒന്നു പറയാമോ, പവനായി ശവമായി, അയ്യോ അച്ഛാ പോകല്ലേ, എന്റെ തല എന്റെ ഫുൾ ഫിഗർ എന്നിങ്ങനെ സന്ദർഭമനുസരിച്ച് പറയാറുള്ള വാചകങ്ങൾ (പലതും ഓർമ്മയിൽ നിന്ന് എഴുതുന്നതാണ്, പദാനുപദം ശരിയായിക്കൊള്ളണമെന്നില്ല) ശ്രീനിവാസന്റേതായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.

പ്രതിഭാധനനായിരുന്ന ശ്രീനിവാസന് ആദരാഞ്ജലി!

Labels:

Friday, December 19, 2025

ഉൾത്താരു കത്തുന്നു മേ!

ഇന്നത്തെക്കാലത്ത് സ്രഗ്വിണി വൃത്തത്തിൽ എഴുതാൻ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ശ്ലോകം:
താരരാ താരരാ രണ്ടു നേരം വരാൻ
രം ഗണം നാലുപേർ വേണമെല്ലായ്പ്പൊഴും:
പോറ്റിയേ കേറ്റിയേ ചേർത്തു കൊണ്ടുള്ളൊരാ
വാർത്തകേൾക്കുമ്പൊഴുൾത്താരു കത്തുന്നു മേ!

(നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത്‌ നാടകം കൃതിയിൽ നിന്നാണ് "ഉൾത്താരു കത്തുന്നു മേ" പ്രശസ്തിയാർജ്ജിച്ചത്. ഉൾത്താരു കത്തുന്നു മേ എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന രീതിയിൽ [ഉദാഹരണത്തിന്: സമസ്യാപൂരണം] ഒമ്പത് വൃത്തങ്ങളിൽ ശ്ലോകാമെഴുതാം.)
  1. കുമാരി (11 അക്ഷരം, "ഉൾത്താരു കത്തുന്നു മേ!" 5-11 വരെ)
  2. സ്രഗ്വിണി (12 അക്ഷരം, 6-12 വരെ)
  3. ഉർവ്വശി (13 അക്ഷരം, 7-13 വരെ)
  4. ക്ഷമ (13 അക്ഷരം, 7-13 വരെ)
  5. ചന്ദ്രരേഖ (15 അക്ഷരം, 9-15 വരെ)
  6. അലസ (18 അക്ഷരം, 12-18 വരെ)
  7. ശാർദ്ദൂലവിക്രീഡിതം (19 അക്ഷരം, 13-19 വരെ)
  8. മത്തേഭവിക്രീഡിതം (20 അക്ഷരം, 14-20 വരെ)
  9. വിലാസിനി (24 അക്ഷരം, 18-24 വരെ)
(വൃത്തം: സ്രഗ്വിണി)

Labels: ,

Saturday, December 06, 2025

മദ്യപാരായണം

ഒരു മദ്യപാനകൂടായ്മയുടെ സംഗമത്തിന് മദ്യപാരായണം എന്ന പേരിട്ടതിനെ വിമർശിച്ച് വന്ന അഭിപ്രായത്തോടുള്ള പ്രതികരണം.

വിമർശനം:
'പാരായണം’ എന്നത് ഭക്തിപാഠങ്ങൾ ചൊല്ലുന്ന ഒരു പരിശുദ്ധ പദമാണ്. പൂജ, കുർബാന, സലാത്, തരാവീഹ്, പാരായണം പോലുള്ള പദങ്ങൾ ആത്മീയമല്ലാത്ത പരിപാടികൾക്കായി സാധാരണ ഉപയോഗിക്കാറില്ല. അവയെ മദ്യം അടങ്ങിയ ഒരു കൂട്ടായ്മയുമായി ചേർത്തുപയോഗിക്കുന്നത് ചിലർക്കു അവരുടെ മതപരമായ വികാരങ്ങളെ അവഗണിച്ചതുപോലെ തോന്നാൻ ഇടയുണ്ട്. അതിനാൽ എല്ലാർക്കും ആശങ്കയില്ലാത്ത ഒരു പേര് നമുക്ക് തിരഞ്ഞെടുക്കാനാവുമോ എന്നതാണ് ഞാൻ ആലോചിക്കുന്നത്.
 
മറുപടി:
ഒരുകണക്കിന് ഇത്തരം ചർച്ചകൾ എല്ലാ ഗ്രൂപ്പിലും സംഭവിക്കേണ്ടതാണ്.  മത, ദേശീയ വൈകാരികതകൾ നമ്മൾ തുറന്ന മനസ്സോടെ തുടർച്ചയായി സംസാരിക്കുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തരം സംഭാഷണങ്ങൾ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മതകളെയും സൂചനകളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രമെന്നും സുരക്ഷിതമെന്നും നാം കരുതിയിരുന്ന മദിരാപാനസ്ഥലികൾ പോലും വന്നുവന്ന് അസഹിഷ്ണുതയുടെ അഗ്രഹാരങ്ങളായി (അല്ലെങ്കിൽ കാലിത്തൊഴുത്തുകളായി) പരിണമിച്ചു തുടങ്ങിയതായി തോന്നുന്നു.

"കലോപാസന"യുടെ വാക്കാൽകളിയായി "ജലോപാസന" വന്നു. മലയാള കവിതയിലും മറ്റും ദൈവധ്യാനപ്രവൃത്തികളെ വിവരിക്കുമ്പോൾ ഉപാസന എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ ബോധമണ്ഡലത്തിൽ ഉപാസനയ്ക്ക് ദൈവസാന്നിധ്യം വന്നുചേർന്നിട്ടില്ല. 

"പദ്യപാരായണ"ത്തിന്റെ പ്രാഗത്ഭ്യമേറ്റുന്ന രൂപാന്തരമാണ് "മദ്യപാരായണം." പക്ഷേ ഇവിടെ കളി മാറി. ഖുർആൻ പാരായണം, വേദപാരായണം എന്നൊക്കെ സ്ഥിരം കേൾക്കുന്ന നമ്മൾ പാരായണം ദൈവത്തിന് മാത്രമായി മാറ്റിവയ്ക്കാൻ വെമ്പുന്നു. അർച്ചന ആവും ഈ ലിസ്റ്റിലെ മറ്റൊരു വാക്ക്. ഉദാഹരണങ്ങൾ ഇനിയും ഏറെയുണ്ട്. 

ജലോത്സവം എങ്ങനെ അംഗീകാരം നേടി എന്നതാണ് അദ്‌ഭുതം. ഉത്സവങ്ങളെ നാം ദേവാലയങ്ങളിൽ നിന്നും മാറ്റിക്കെട്ടുന്നതിൽ വിജയിച്ചതാവാം കാരണം. 

സാംസ്കാരികവേദികളിൽ ഒരു ബാബുവിന് ഒരു ജോസും ഒരു വഹാബും സന്നിഹിതരാവുന്നതുപോലെ അടുത്തകൂടലുകൾക്ക് പേരന്വേഷിച്ചുപോകുമ്പോൾ നമ്മൾ സുന്നത്തുകല്യാണത്തിനും ഉയർത്തെഴുന്നേല്പിനും വല്ല wordplay-യും തരമാവുമോ എന്നാലോചിക്കേണ്ടി വരുന്നതിലെ ശരികേട് ഈ ഗ്രൂപ്പ് മനസ്സിലാക്കുമെന്ന് കരുതുന്നു.

ചുരുക്കത്തിൽ മദ്യപാരായണം എന്ന വാക്കിനോട് എതിർപ്പുള്ളവർ ആ എതിർപ്പിലെ കാര്യമില്ലായ്മ മനസ്സിലാക്കി സോമരസം പാനം ചെയ്യാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Labels: ,