ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, August 31, 2025

ഫലമുഖിയും ടിട്ടിഭനടനവും

നാലഞ്ചു ദിവസം മുമ്പ് ശ്രീമാൻ Anjit Unni അതികഠിനമായ പ്രയാസങ്ങളെ തരണം ചെയ്ത് ഓണസദ്യ തയ്യാറാക്കിയതായി പ്രഖ്യാപിച്ചിരുന്നു. താൻ സാധാരണ ആശ്രയിക്കാറുള്ള നാടൻ ശീലുകളിൽ നിന്നും മാറ്റിപ്പിടിച്ച് സ്വയം കണ്ടുപിടിച്ച ടിട്ടിഭനടനം എന്ന വൃത്തത്തിൽ സദ്യയുണ്ടാക്കുന്ന രീതി അദ്ദേഹം ഒരു ശ്ലോകമായി അവതരിപ്പിക്കുകയായിരുന്നു.

ശ്ലോകങ്ങളെപ്പറ്റി പര്യവേഷണം നടത്തുന്ന ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ (കേരള, UT, UPenn) പ്രസ്തുത ശ്ലോകവും അതിന് അൻജിത് നൽകിയിരിക്കുന്ന ലക്ഷണവും പഠിച്ച് അഭിപ്രായം പറയണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ജീവിതം ഭാഷാഗവേഷണത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന എനിക്ക് ഈ ദൌത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ.

ശ്ലോകങ്ങൾ ആധികാരികമാക്കാനുള്ള ആദ്യപടി വിക്കിപ്പീഡിയയിലോ, അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം വൃത്തമഞ്ജരി എന്നൊരു പഴയപുസ്തകത്തിലോ പേരും ലക്ഷണവും (നിർബന്ധം) ഉദാഹരണവും (നിർബന്ധമല്ല) രജിസ്റ്റർ ചെയ്യുക എന്നതാണ്. ടിട്ടിഭനടനം ഇതുവരെ വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും ചേർത്തിട്ടില്ല. (ഇതിന് അപൂർവ്വം ചില അപവാദങ്ങളുണ്ട്. ഈ ലേഖകൻ തയ്യാറാക്കിയ ദിവ്യ എന്ന വൃത്തം നോക്കുക.)

ഇനി, പൊതുവായി വൃത്തനിർമ്മാതാക്കളും ശ്ലോകരചയിതാക്കളും പിന്തുടർന്നു വരുന്ന സമ്പ്രദായങ്ങളുണ്ട്. മറ്റേതു നിബന്ധനകളിൽ വെള്ളം ചേർത്താലും ചില ലോകാചാരങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ വൃത്ത/ശ്ലോകാദികളുടെ താക്കോൽസൂക്ഷിപ്പുകാരായ എന്നെപ്പോലെയുള്ള പൂര്‍വ്വാചാരശ്രദ്ധക്കാർക്ക് പറ്റില്ല എന്ന് പറയേണ്ടതില്ലല്ലോ. മാറ്റാൻ അനുവദിക്കാത്ത ആചാരങ്ങളിലൊന്നാണ് വൃത്തലക്ഷണം പറയുന്നത് ആ വൃത്തത്തിൽ തന്നെ ആവണം എന്നത്. ഉദാഹരണമായി, പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായി 2024 മുതൽ അറിയപ്പെടുന്ന ഇന്ദ്രവജ എന്ന വൃത്തത്തിന്റെ ലക്ഷണം (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഇന്ദ്രവജ്രയിലാണ് പറയുന്നത്.

അങ്ങനെ വരുമ്പോൾ ടിട്ടിഭനടനം എന്ന വൃത്തലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറയേണ്ടത്.

അൻജിത് ടിട്ടിഭനടനത്തിന്റെ ലക്ഷണമായി പറയുന്നത്:
ഇട്ടു കഷ്ടപെട്ടുത്തും പോൽ
ട്ടകാരം തോന്നും പോലെ ചേർക്കുകിൽ
കിട്ടും പലമാതിരിയത്
ടിട്ടിഭനടനമായിടും

ഇതിൽ കഷ്ടപ്പെടുത്തുംപോൽ ട്ട-കാരം ചേർത്തിട്ടുള്ളതിനാൽ ടിട്ടിഭനടനം ലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറഞ്ഞിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.

ഇനിയാണ് വിഷമകരമായ മൂന്നാം ടെസ്റ്റ്. ടിട്ടിഭനടനം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളെ ഗണംതിരിച്ചോ പാടിമറിച്ചോ ടിട്ടിഭനടനമാണെന്ന് എങ്ങനെ മനസ്സിലാക്കാം?

ഉദാഹരണമായി, ഇതാ ഒരു ശ്ലോകം:
ഞെട്ടി, കഷ്ടതയധികവും
കിട്ടുമാറു വരിനിറയേ
"ഇട്ട" ചേർക്കുക കവിവരേ-
ചുട്ട ടിട്ടിഭനടനമായ്!

ടിട്ടിഭനടനത്തിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാഭാവികമായും ഞാനെഴുതിയ ഈ വരികൾ ടിട്ടിഭനടനമാണോ എന്ന് പണ്ഠിതരും പഠിതാക്കളും ഒരുപോലെ സംശയിച്ചു പോകും. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഈ വരികൾ ഫലമുഖി എന്ന വൃത്തത്തിലാണ്. ലക്ഷണം: രംനസം ഫലമുഖിയതാം. ഫലമുഖിക്ക് വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും അംഗത്വമുണ്ട്. വൃത്തലക്ഷണം ഫലമുഖിയിൽ തന്നെയാണ്. ഫലമുഖിയിൽ എഴുതിയ ശ്ലോകങ്ങളെ ഏതു പാതിരാത്രിയിലും സംശയമില്ലാതെ തിരിച്ചറിയാം.

ചുരുക്കത്തിൽ, ടിട്ടിഭനടനം അംഗീകരിക്കപ്പെടണമെങ്കിൽ അൻജിത് ഇനിയും പരിശ്രമിക്കണം എന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് അക്കാദമികലോകത്തിന് സമർപ്പിക്കുന്നു.

Labels: , , ,

Saturday, September 21, 2024

നൃത്തം റിവ്യൂ

(ഇന്നത്തെ കേരള അസ്സോസിയേഷൻ ഓണപ്പരിപാടിയുമായി യാതൊരു ബന്ധവുമില്ല.)
നൃത്തം കണ്ടുമടുത്തു രണ്ടുമിഴിയും കൂമ്പുന്നനേരം മുതൽ
മൊത്തം കെട്ടുമിറങ്ങി, നിദ്രവരുവാൻ കാക്കുന്ന യാമം വരേ
അല്പം സ്നേഹരസം നിറച്ചു കനിവാൽ റിവ്യൂ രചിക്കുന്ന ഞാൻ:
"സ്വൽപ്പം നീണ്ടുനിവർന്ന നിൽപ്പിതു തുലോം നൃത്തത്തിലും നന്നഹോ!"

ഏ. ആർ. രാജരാജവർമ്മയുടേതാണ് സമസ്യാപൂരണത്തിന് ആധാരമായ ശ്ലോകം.

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

Labels: , , ,

Wednesday, October 05, 2022

നാച്ചുറൽ സെലക്ഷൻ

നാച്ചുറൽ സെലക്ഷനിൽ വിധിയുടെ/ഭാഗ്യത്തിന്റെ പങ്കിനെപ്പറ്റിയാണല്ലോ ഇപ്പോൾ ചർച്ച. ശ്ലോകമൊന്നും കണ്ടില്ലല്ലോ എന്നായി ഒന്നുരണ്ട് അഭ്യുദയകാംക്ഷികൾ. അപ്പോൾത്തന്നെ എഴുതി ഒരെണ്ണം, ശാർദ്ദൂലവിക്രീഡിതത്തിൽ. ശാർദ്ദൂലവിക്രീഡിതം എലീറ്റിസ്റ്റ് വൃത്തമായതിനാൽ മനുഷ്യനു മനസ്സിലാവാത്ത ഒരുവാക്കെങ്കിലും ഇല്ലെങ്കിൽ ഒരു ഗുമ്മില്ല. അതിനാൽ എലീറ്റ് സാഹിത്യകാരന്മാർ ചെയ്യുന്നതുപോലെ അടിക്കുറിപ്പ് നല്കുകയേ നിർവ്വാഹമുള്ളൂ. സാധാരണക്കാർ ക്ഷമിക്കുമല്ലോ!
മേളത്തോടു വലിച്ചെറിഞ്ഞ ശിലയും, പാളം വെടിഞ്ഞോടിയി-
ട്ടാപത്താർന്നൊരു വണ്ടിയും, ധരണിമേൽ ജീവിച്ച ദീനോസറും,
ചാരത്തായൊരരിപ്പയും കരുതിയാൽ ദൃഷ്ടാന്തമാ; യിത്തരം
സാഹിത്യങ്ങളുകണ്ടുവോ? "പ്രകൃതിതൻ നിർദ്ധാരണം ഭാഗ്യമേ!"

അടിക്കുറിപ്പ്:
സൂചനകൾ: മേലോട്ടെറിഞ്ഞ കല്ല്, പെരുമൺ ദുരന്തം, ദിനോസറുകളുടെ ഉന്മൂലനം, അരിപ്പ (sieve).
പ്രകൃതിതൻ നിർദ്ധാരണം = Natural Selection.

(സത്യത്തിൽ ഇത് Daly പറഞ്ഞതിനെ ശ്ലോകത്തിൽ ആക്കിയതാണ്. ലിങ്ക് കമന്റിൽ.)

Labels: , ,

Thursday, May 27, 2021

സന്ധ്യേ, മനോഹാരിണീ!

ഉമേഷ് വക "സന്ധ്യേ, മനോഹാരിണീ!" എന്ന സമസ്യയുടെ ശാർദ്ദൂലവിക്രീഡിതത്തിലുള്ള പൂരണം.
അന്തിക്കള്ളു കുടിച്ചു പാമ്പു പുളയും പോലായ് ഗൃഹം പൂകിയാ
സന്ധ്യാകാന്തനെയേറിടും കലിയൊടായ് നോക്കീട്ടു നിൽപ്പുണ്ടവൾ!
ചന്തയ്ക്കെന്നു പറഞ്ഞു പോയ മടയൻ, നിർലജ്ജനായി സ്വയം
ചന്തിക്കൊന്നു ചൊറിഞ്ഞു ചൊന്നു: "കരളേ, സന്ധ്യേ, മനോഹാരിണീ!"

വൃത്തം: ശാർദ്ദൂലവിക്രീഡിതം

Labels: , , ,

Sunday, January 10, 2021

പിറന്നാൾ മധുരം

2021 ജനുവരി 10-ന് എന്റെ birthday ആയിട്ട് കുറച്ചു കൂട്ടുകാർ ശ്ലോകം എഴുതി. അതിൽ ചിലതാണ് ഇവിടെ.

1. സജിത്ത് (സിദ്ധാർത്ഥൻ)
ഓഷം കടുത്ത ദിനമാട്ട്, തണുത്തതാട്ടാ-
ഘോഷം നടത്തി വിഹരിക്കുമൊരുറ്റ തോഴാ
രോഷം വെടിഞ്ഞുമകതാരിലതീവമാം സ-
ന്തോഷം നിറഞ്ഞുമിനിയാണ്ടുകൾ നീ ജയിക്ക

കുറിപ്പ് (സജിത്ത് വക): ഓഷം എന്നൊരു വാക്കുണ്ട്. എന്നെ വിശ്വസിക്കണം. പ്ലീസ്. ചൂട് എന്നും ദഹനം എന്നും അർത്ഥം. ഇവിടെ ചൂട് എന്നാണ് കവി ഉദ്ദേശിച്ചത്.
വൃത്തം: വസന്തതിലകം (ചൊല്ലാം വസന്തതിലകം തഭജം ജഗംഗം)

2. സജിത്ത് (സിദ്ധാർത്ഥൻ)
സന്തോഷേ
നിങ്ങൾക്കായ്
എമ്പാടും
സന്തോഷം

വൃത്തം: നാരി (മം നാരീ)

3. ഉമേഷ്
ചമയ്ക്കും ശ്ലോകങ്ങൾ പ്രണയമധുരം, പദ്യമെഴുതാൻ
ചതിക്കും ചാർട്ടേകും, നുരപതയുമാ മദ്യചഷകം
നിറയ്ക്കും ചിത്രങ്ങൾ നിറയെയിടു, മാ മത്സരമതിൽ
കറക്കിക്കുത്തീടും ചിലരെ, ബഹുസന്തോഷിയൊരുവൻ!

വൃത്തം: ശിഖരിണി (യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ)

4. ഉമേഷ്
ആരമ്യം കറ തീർന്നെഴു, ത്തഭിനയം, ശ്ലോകം, ചളം, വൈകിടും
നേരം കോക്ടെയി, ലൊട്ടു കോൽക്കളികളും, കമ്പ്യൂട്ടർ തന്നുള്ളിലെ
സാരം നേരെ വരുത്തിടും പണി, ചലച്ചിത്രങ്ങളുണ്ടാക്ക, ലീ
നേരമ്പോക്കുകളൊക്കെയായ് ചിരമിരുന്നീടട്ടെ സന്തോഷു നീ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

5. ഉമേഷ്
കുത്തും കോമയുമറ്റ ജീവിത, മഹോ! പന്ത്രണ്ടു മാസങ്ങളും
മദ്യത്തിങ്കൽ നിമഗ്നനായി, വനിതാകാര്യത്തിൽ നിഷ്ണാതനായ്,
നിത്യം കെട്ടു വിടാതെയിക്കിളിയെഴും ശ്ലോകങ്ങളിട്ടും, ചിരം
മെത്തും കാന്തി കലർന്നു ജന്മദിനമാഘോഷിക്ക സന്തോഷു നീ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

6. പ്രശാന്ത്
ജന്മദിനത്തിൽ കള്ളു കുടിക്കാൻ
ഷാപ്പിലു മോണിംഗ് ചെല്ലുക ചേട്ടാ
കള്ളുകളൊന്നായ് മിക്സുക വേണം
വാലുകിളുക്കും കോഴിയുമാവാൻ

കുറിപ്പ് (പ്രശാന്ത് വക): വാലു കിളുക്കും കോഴി എന്ന് കവി ഉദ്ദേശിച്ചത് കോക്ടെയിൽ സ്പെഷ്യലിസ്റ്റ് എന്നാണ്. ആരും തെറ്റിദ്ധരിക്കരുത്.
വൃത്തം: ചമ്പകമാല (ഭംമസഗംകേൾ ചമ്പകമാലാ)

7. പ്രശാന്ത്
ജനുവരീലടി നിന്നതു കാരണം
ജനന നാളിലു പച്ചമനുഷ്യനായ്
പല നിറങ്ങളൊരുക്കിയ കോപ്പയിൽ
കുലമണേ ലമണേഡു കുടിച്ചു ഞാൻ

വൃത്തം: ദ്രുതവിളംബിതം (ദ്രുതവിളംബിതമാം നഭവും ഭരം)

8. ഹരിദാസ് മംഗലപ്പിള്ളി
പണ്ടേ പാചകവിദ്യയിൽപ്പിറകിലാണെൻ സ്ഥാന,മൊറ്റയ്ക്കുചെ-
ന്നുണ്ടാക്കാനറിയില്ലകേക്ക്,പകരം നീട്ടട്ടെയീനിർമ്മിതി
കണ്ടേക്കാം പിഴവേറെയിറ്റുമധുരം കണ്ടില്ലയെന്നുംവരാം,
തുണ്ടൊന്നിൻ രസമെങ്കിലും നുകരുവാനാവട്ടെ, ആശംസകൾ!

വൃത്തം: ശാർദ്ദൂലവിക്രീഡിതം (പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം)

9. ശ്യാം
സന്തോ
ഷായീ
ട്ടാഘോ
ഷിക്കൂ

വൃത്തം: സ്ത്രീ (രണ്ടും ഗം താൻ സ്ത്രീയാം വൃത്തം)

10. ശ്യാം
സന്തോ
ഹാപ്പീ
ബർത്ഡേ
റ്റൂയൂ

വൃത്തം: സ്ത്രീ (രണ്ടും ഗം താൻ സ്ത്രീയാം വൃത്തം)

11. സരിജ
സരസനായൊരു മാനുഷനെങ്കിലും
ഉയരെയാണിതു ബുദ്ധിയിലേതിലും
പിറവിയിന്നിവിടെത്തിയ നാളിതിൽ
നിനവിലാഗ്രഹമെന്തിനി ചൊൽസഖേ

വൃത്തം: ദ്രുതവിളംബിതം (ദ്രുതവിളംബിതമാം നഭവും ഭരം)

Labels: , , , , , ,

Wednesday, July 01, 2020

ഇനിയെന്തു ജീവിതം!

അമരുകശതകത്തിലെ എഴുപതാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ

ഉമേഷിന്റെ പരിഭാഷ (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
കത്തും ഹൃത്തൊടു നോക്കിയേറെ സമയം, കൈ കൂപ്പി യാചിയ്ക്കയായ്,
വസ്ത്രാഗ്രം പിടി വിട്ടിടാതെയവൾ നിർവ്യാജം പുണർന്നീടിനാൾ,
നിർദ്ദാക്ഷിണ്യമിതൊക്കെ വിട്ടു ചതിയൻ പോകാൻ തുനിഞ്ഞീടവേ
മുക്തം പ്രാണനിലാദ്യമാഗ്രഹമവൾ, ക്കക്കാന്തനിൽ പിന്നെയും.

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
ചങ്കും ജ്വലിപ്പിച്ചു, കരം നമിച്ചൂ,
വങ്കന്റെ മുണ്ടേൽ ചെറുതായ് പിടിച്ചൂ
പങ്കൻ പതുക്കെത്തടിയൂരിയപ്പോൾ
മങ്കയ്ക്കു വേണ്ടാ, ഉയിരും പുമാനും.

Labels: , , ,

Thursday, June 18, 2020

ഹൃദയേ ലയിച്ചോ?

അമരുകശതകത്തിലെ മുപ്പത്തഞ്ചാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

ഉമേഷിന്റെ പരിഭാഷ (വൃത്തം: കുസുമമഞ്ജരി):
ഉന്നതസ്തനമമർന്നു പോം പടി പുണർന്നു കോൾമയിരണിഞ്ഞവൾ
തന്നരയ്ക്കു തുണിയൂർന്നു പോയ വിധമന്നു കാമരസമാർന്നുമേ
ഇന്നു വേണ്ടിനി, നിറുത്തു, വെന്നിഹ തളർന്നു ചൊന്ന സതിയെങ്ങു താൻ?
വന്നുവോ മൃതി? യുറങ്ങിയോ? ഹൃദിയലിഞ്ഞുവോ? ഉരുകി മാഞ്ഞുവോ?

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

Labels: , , , ,

Tuesday, June 16, 2020

പോകാത്തതെന്തീ ഗതികെട്ട ജീവൻ?

അമരുകശതകത്തിലെ മുപ്പത്തൊന്നാം ശ്ലോകത്തിന്റെ പാരഡിയാണ്. ഉമേഷിന്റെ വക മറ്റു ശ്ലോകങ്ങളുടെ വ്യാഖ്യാനവും പരിഭാഷയും ഇവിടെ കാണാം.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
പ്രസ്ഥാനം വലയൈഃ കൃതം പ്രിയസഖൈരസ്രൈരജസ്രം ഗതം
ധൃത്യാ ന ക്ഷണമാസ്ഥിതം വ്യവസിതം ചിത്തേന ഗന്തും പുരഃ
യാതും നിശ്ചിതചേതസി പ്രിയതമേ സർവ്വൈസ്സമം പ്രസ്ഥിതം
ഗന്തവ്യേ സതി ജീവിത പ്രിയസുഹൃത്സാർത്ഥഃ കിമുത്സൃജ്യതേ

ഉമേഷിന്റെ പരിഭാഷ (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
പോയീ കങ്കണമൊക്കെയൂരി, യിടതൂർന്നീടാതെ കണ്ണീരുമേ,
ധൈര്യം പോയി മനസ്സിൽ നിന്നു, മനവും പോകുന്നു വല്ലേടവും,
പ്രേയാൻ പോവതിനായ് തുനിഞ്ഞ സമയത്തെല്ലാരുമൊന്നിച്ചു പോയ്,
നീയെൻ ജീവിതമേ, സഖാക്കളിവരൊത്തെന്താണു പോകാത്തതും?

ഇന്ദ്രവജ്രയിലുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ:
സ്നേഹത്തിലായോനകലുന്ന നേരം
പോയിത്തുലഞ്ഞൂ വള, കണ്ണുനീരും
ചങ്കൂറ്റവും പോയ്, മനസും ഗമിച്ചൂ
പോകാത്തതെന്തീ ഗതികെട്ട ജീവൻ?

Labels: , , ,

Wednesday, May 13, 2020

മന്നിൽപ്പടച്ചോളിവളാണു ശംഭോ!

ഉമേഷിന്റെ അമരുക പരിഭാഷകൾക്ക് വീണ്ടും ട്രോൾ.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകത്തിലെ മൂന്നാം ശ്ലോകം.

ഒറിജിനൽ (ശാർദ്ദൂലവിക്രീഡിതം):
ആലോലാമളകാവലീം വിലുളിതാം ബിഭ്രച്ചലത്കുണ്ഡലം
കിഞ്ചിന്മൃഷ്ടവിശേഷകം തനുതരൈഃ സ്വേദാംഭസാം ജാലകൈഃ
തമ്പ്യാ യത് സുരതാന്തതാന്തനയനം വക്ത്രം രതിവ്യത്യയേ
തത്ത്വാം പാതു ചിരായ കിം ഹരിഹര ബ്രഹ്മാദിഭിർദൈവതൈഃ

ഉമേഷിന്റെ വിവർത്തനം (കുസുമമഞ്ജരി):
ചഞ്ചലങ്ങളളകങ്ങൾ ചിന്നി, യിളകുന്ന കുണ്ഡലമണിഞ്ഞുമാ-
ക്കുഞ്ഞുവേർപ്പുകണമാകെ മൂടി വടിവിൽ കുറച്ചു കുറി മാഞ്ഞുമേ,
പഞ്ചബാണരതി തീർന്നു കണ്ണുകൾ തളർന്നു, സൗഭഗമണയ്ക്ക നിൻ
നെഞ്ചിലേറുമവൾ തൻ മുഖം, ഹരവിരിഞ്ച വിഷ്ണുജനമെന്തിനോ?

ബെൽസ് ആൻഡ് വിസിൽസ് ഇല്ലാതെ കാര്യത്തിലേയ്ക്ക് കടന്നാൽ (ഇന്ദ്രവജ്രയുള്ള എന്റെ പരിഭാഷ/പാരഡി/ട്രോൾ):
ചിന്നിപ്പറക്കും മുടിയും, കുലുങ്ങും
കർണ്ണക്കുണുക്കും, കുറിമാഞ്ഞ നെറ്റീം,
കണ്ണും തളർന്നാൾ, സുരത പ്രകാരം:
മന്നിൽ'പ്പടച്ചോ'ളിവളാണു ശംഭോ!

Labels: , , , ,

Monday, May 11, 2020

അമരുകശ്ലോകം!

ഉമേഷിന്റെ അമരുക പരിഭാഷകൾക്ക് ചെറിയ വൃത്തത്തിൽ ഒരു ട്രോൾ എഴുതിയാലോ എന്ന് ഒരാഗ്രഹം. പ്രോത്സാഹിപ്പിച്ചാൽ സമയം കിട്ടുന്നമുറയ്ക്ക് വീണ്ടും തുടരും. ഇന്ററസ്റ്റ് അളക്കാനുള്ള ശ്രമമായതിനാൽ അധികം സമയം ചെലവഴിച്ചിട്ടില്ല.

അമരുകനെപ്പറ്റി കൂടുതൽ ഇവിടെ വായിക്കാം.

അമരുകശതകത്തിലെ അറുപത്തേഴാം ശ്ലോകം.

ഒറിജിനൽ (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

ഉമേഷിന്റെ നല്ല വിവർത്തനം (ശാർദ്ദൂലവിക്രീഡിതം):
പൂന്തേൻ വാണി തൊടായ്മയായരികിൽ വന്നീടാത്ത നേരത്തിലാ-
ക്കാന്തൻ ചുണ്ടിലൊരുമ്മ നൽകുവതിനായാക്കണ്ണു കാണിക്കവേ,
താൻ തന്നേ ചിരി തൂകി, യംശുകമെടുത്താസ്യം മറ, "ച്ചില്ലെടാ
കോന്താ" യെന്നു കുലുക്കിനാൾ തലയവൾ, തൻ കമ്മലാടും വിധം.

എന്റെ പരിഭാഷ/പാരഡി/ട്രോൾ (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ണാലെഞാനെത്ര കസർത്തു കാട്ടി
പെണ്ണോ ചിരിച്ചേച്ചു പതുക്കെ മുങ്ങീ!

Labels: , , ,

Monday, March 16, 2020

ബ്രേക്ക് ദ ചെയിൻ

കേരള സർക്കാറിന്റെ #breakthechain ക്യാമ്പയിനിൽ പങ്കാളിയാകുന്നു.
കൂട്ടെല്ലാമൊഴിവാക്കി, ശാസ്ത്രവിധിപോൽ വീട്ടിന്നകത്തായിടാം,
പാട്ടുംപാടിരസിച്ചു കൈകഴുകിടാം, സോപ്പിട്ടു നന്നായ് സദാ,
ഒട്ടും വേണ്ടിവരാത്തതൊന്നുമുടനേ വാങ്ങാതെ ശീലിച്ചിടാ-
മൊറ്റയ്ക്കല്ലൊരുമിച്ചു നാം പൊരുതിടാം, വൈറസ്സു തോൽക്കും വരേ!

(ശാർദ്ദൂലവിക്രീഡിതം)

Labels: , ,

Tuesday, October 17, 2006

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Labels: , , ,

Monday, June 19, 2006

ഉത്തമ ഭര്‍ത്താവ്

കള്ളിന്നോടു വിരക്തി, യെന്നുമിരുളും മുമ്പേ ഗൃഹം പൂകിടും,
തള്ളീടും വയറില്ല, നല്ല സരസൻ, തല്ലില്ല, യെന്തേകിലും
കൊള്ളാമെന്നരുളും, പിശുക്കു മിതമായ് മാത്രം, സ്വയം പൊക്കലി-
ല്ലെള്ളോളം പൊളിയില്ല, സത്യമിതു നൽഭർത്താവുതൻ ലക്ഷണം!

(ശാർദ്ദൂലവിക്രീഡിതം)

Labels: ,