ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Saturday, September 20, 2025

കഞ്ഞിക്കഥകൾ

കഞ്ഞിയെപ്പറ്റി വൃത്തത്തിൽ പറയാത്തവരാരുണ്ട്?
മണിയേഴുകഴിഞ്ഞു മോശമി-
പ്പണിപാൽക്കഞ്ഞി തണുത്തുചീത്തയായ്

എന്ന് വിയോഗിനി വൃത്തത്തിൽ ഉള്ളൂരും
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

എന്ന് വസന്തതിലകം വൃത്തത്തിൽ ഉമേഷും പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.

ഉദ്ദണ്ഡശാസ്ത്രികൾ കഞ്ഞി സുന്ദരിയെപ്പോലെയാണെന്നു പറഞ്ഞതും മറക്കുന്നില്ല.

അതിനിടയിലാണ് നാടൻ ശീലുകളിൽ അഭിരമിച്ചിരുന്ന ശ്രീമാൻ Anjit Unni ഈയിടെ വൃത്തകുതുകിയായിച്ചമഞ്ഞത്. അദ്ദേഹം ഒരു പോസ്റ്റിൽ കഞ്ഞിസംബന്ധിയായ കമന്റിടുകയും സാന്ദ്രമായ പ്രോത്സാഹനം നല്കുന്നതിന്റെ ഭാഗമായി "കഞ്ഞീ കഞ്ഞീന്ന് പറഞ്ഞാൽ പോരാ. വൃത്തമൊക്കണം" എന്ന് ഈയുള്ളവൻ അഭിപ്രായപ്പെടുകയും ചെയ്തത്.

ഒട്ടും വൈകാതെവന്നൂ, അൻജിത്തിന്റെ കാവ്യം:
കലമതിലെജലമഖിലമതിലമരുമരിയും
അരിയചെറുപയറുതൻവറവുമൊരുമുളകും
അടപടലമുടലുടയും ചുട്ട പപ്പടവും
മൂപ്പിച്ചോരുള്ളിയിൽ തീർത്ത ചമ്മന്തിയു
അന്തിയ്ക്ക് മോന്തുവാൻ കഞ്ഞിയത്യുത്തമം.

ഒന്നാമതായി, ശ്ലോകം എന്നത് സാധാരണ നാല് വരിയാണ്. (അഞ്ചുവരിയുള്ള ഈ ശ്ലോകം വൃത്തത്തിൽ ഒപ്പിക്കാൻ നോക്കിയപ്പോൾ ഇത് സൌകര്യമായി. ഒരുവരി ഉപേക്ഷിക്കാമല്ലോ.)

രണ്ടാമതായി, വരികളിൽ മുഴുവൻ ലഘുക്കളുടെ (ഹ്രസ്വാക്ഷരങ്ങളുടെ) സമ്മേളനം. പതിനെട്ട് അക്ഷരമുള്ള ആദ്യവരിയിൽ അവസാന അക്ഷരമൊഴികെ പതിനേഴ് അക്ഷരവും ലഘു. ഇങ്ങനെ ഹ്രസ്വാക്ഷരങ്ങളുടെ ആധിക്യത്തിലല്ല നാം പൊതുവേ പറയുകയും പാടുകയും ചെയ്യുന്നത്. അതിനാൽ തന്നെ ലഘുക്കൾ അധികമായി ആവശ്യമായുള്ള വൃത്തങ്ങളിൽ ശ്ലോകം എഴുതുമ്പോൾ വൃത്തമൊപ്പിക്കാൻ വേണ്ടി നമ്മൾ മലയാളത്തിൽ അധികം പ്രയോഗത്തിലില്ലാത്ത വാക്കുകൾ തപ്പിയെടുത്ത് ഉപയോഗിക്കേണ്ടി വരുന്നു. പ്രയോഗങ്ങൾ മാറ്റേണ്ടിവരുന്നു. അപ്പോൾ Lathish Krishnan പറഞ്ഞതുപോലെ വായിക്കാൻ തന്നെ സമയമെടുക്കും!

ഉദാഹരണമായി, കലത്തിലെ എന്ന് എഴുതിയാൽ ല ഗുരുവാകും (ഇത് എങ്ങനെയെന്ന് അറിയാൻ ശ്ലോകരചനാ സഹായി വായിക്കുക) എന്നതിനാൽ സർവ്വതും ലഘുവാക്കാൻ കലമതിലെ എന്ന് എഴുതും. ഒരു വരിയ്ക്ക് പതിനാറും പതിനെട്ടും അക്ഷരങ്ങൾ വേണ്ടി വരുന്നതിനാൽ ജലത്തിൽ കിടക്കുന്ന അരി, ജലമഖിലം അതിൽ അമരുന്ന അരിയാവും. മൂന്നാംവരിയിലെത്തിയപ്പോൾ "ചുട്ട പപ്പടവും എന്നിടത്ത് ഒരു വൃത്തി പോരായ്ക തോന്നുന്നുണ്ട്" എന്ന് അൻജിത്ത് സമ്മതിക്കുന്നുണ്ട്. ഈ തോന്നലിനുള്ള കാരണം "ചുട്ട പപ്പടവും" എന്ന ഭാഗത്ത് ലഘുപ്രധാനമായ രചനാസാങ്കേതങ്ങളിൽ നിന്നും വ്യതിചലിച്ച് അൻജിത്ത് ഗുരുക്കളെ ഉപയോഗിച്ചു തുടങ്ങിയതാണ്. പക്ഷേ, അപ്പോൾ വൃത്തം തെറ്റുമല്ലോ. നാലും അഞ്ചും വരികളിൽ പിന്നെ ഒന്നും നോക്കാതെ, ഇന്നത്തെ മലയാളം പോലെ, ലഘു/ഗുരു പ്രളയമായിരുന്നു. അതിനാൽ ആ വരികൾ വായിച്ചെടുക്കാൻ അധികം പ്രയാസപ്പെടേണ്ടി വരുന്നില്ല.

അടുത്തപടി അൻജിത്തിന്റെ വാക്കുകളെ പരമാവധി പുനരുപയോഗം നടത്തി ഏതെങ്കിലും വൃത്തത്തിലാക്കാമോ എന്ന് നോക്കലാണ്. അങ്ങനെയാണ് പരിമളം എന്ന വൃത്തം കണ്ണിൽപ്പെടുന്നത്. പതിനാറക്ഷരമുള്ള പരിമളം വൃത്തത്തിൽ ആദ്യ പതിനഞ്ച് അക്ഷങ്ങളും ലഘു (ഹ്രസ്വം) ആണ്. ഈ പരിമിതാവസ്ഥ കാരണം ചുട്ടപപ്പടം, മൂപ്പിച്ച, ചമ്മന്തി, മോന്തുവാൻ അത്യുത്തമം എന്നീ വാക്കുകളൊന്നും പരിമളം വൃത്തത്തിലുള്ള ശ്ലോകത്തിൽ ഉപയോഗിക്കാനേ പറ്റില്ല. പപ്പടം വേണമെങ്കിൽ 'പ' ഒരു വരിയിലും 'പ്പട' അതിനടുത്ത വരിയിലുമൊക്കെയാക്കി കൊള്ളിക്കാം. എന്നാലും എളുപ്പമല്ല. അപ്പോൾ പിന്നെ ഒന്ന് ഉടച്ചുവാർക്കേണ്ടി വന്നു:
കലമതിലെ ജലധരയിലമരുമരിയും
ചെറുപയറുവറവു, മെരിയുമൊരു മുളകും
ഉടലുടയുമൊരു തലിതതകിടു സഹിതം
ദിനമൊടുവിലിദമദനമൊരധികസുഖം!

ഇങ്ങനെ എഴുതുമ്പോഴാണ് അടിക്കുറിപ്പുകൾ വേണ്ടി വരുന്നത്. അടിക്കുറിപ്പുകളില്ലാതെ എഴുതിയ കാര്യം ആൾക്കാർക്ക് മനസ്സിലാവില്ല. ശ്ലോകം ജനകീയമാകാതിരിക്കാനുള്ള പ്രധാനകാരണവും ഇതുതന്നെ.

തലിത - വറുത്തത്
തകിട് - Disk (പപ്പടം ഒരു ഡിസ്ക് പോലെ ആണല്ലോ! :))
ദിനമൊടുവിൽ - ദിവസത്തിന്റെ അവസാനം, അന്തിയിൽ
ഇദം - ഇപ്രകാരം
അദനം - ഭക്ഷണം

അതാ പറയുന്നത്, ഒരിക്കലും പരിമളം വൃത്തത്തിൽ എഴുതരുതെന്ന്. കൂട്ടത്തിൽ പറയട്ടേ, പരിമളം വൃത്തത്തിന്റെ വിക്കി ലിങ്കിൽ വൃത്തലക്ഷണം തെറ്റിയാണ് കൊടുത്തിട്ടുള്ളത്. വിക്കിയിൽ "ഭം സനനഭഗം ഗമിഹ വരികിലോ പരിണാമം" എന്നാണ്, ഇത് പരിണാമം എന്ന വൃത്തത്തിന്റെ ലക്ഷണമാണ്. പരിമളം വൃത്തലക്ഷണം "നനനനന ഗുരുവതു പരിമളമാം" എന്നാണ്.

അപ്പോൾ, അന്തിയ്ക്ക് അത്യുത്തമമായ കഞ്ഞി പരിമളത്തോടെ മോന്തുവാൻ എല്ലാവർക്കും ആശംസകൾ!

Labels: ,

Thursday, September 18, 2025

കൈപ്പുണ്യമല്ല പാചകം

ഇത്തവണ കുറച്ചധികം മുന്തിരി ഉണ്ടായതുകാരണം വൈൻ ഉണ്ടാക്കാൻ തീരുമാനിച്ചു. പാചകവിധികൾ തപ്പിനോക്കുമ്പോൾ പലതും പിടിപ്പതു പണിയുള്ളവ. ഗത്യന്തരമില്ലാതെ, ലക്ഷ്മി നായരുടെ വീഡിയോ മ്യൂട്ട് ചെയ്ത് കണ്ടു. ഏറ്റവും പണി കുറവുള്ള ഏർപ്പാട്. ലോംഗ് സ്റ്റോറി ഷോർട്ട്, ലഹരി തുളുമ്പുന്ന വീഞ്ഞ്‌ റെഡി. ഒന്നുരുചിച്ചു നോക്കിയിട്ട് സ്വയംതോളത്തു തട്ടി "കൈപ്പുണ്യമല്ല പാചകം" എന്നു മനസ്സിൽപ്പറഞ്ഞു. മനസ്സിൽപ്പാതി പറഞ്ഞാൽ ശ്ലോകത്തിൽ മുഴുവൻ പറയണമല്ലോ. ഹരിച്ചും ഗുണിച്ചും നോക്കിയപ്പോൾ നാരാചിക എന്ന വൃത്തത്തിൽ കൊള്ളും കൈപ്പുണ്യമല്ല പാചകം എന്ന അക്ഷരക്കൂട്ടം.

നാരാചിക എന്നാൽ നാരാചി ആണു പോലും. നാരാചി എന്നാലോ സ്വർണ്ണം തൂക്കുന്ന ത്രാസ്സ്. The wine is worth its weight in gold എന്നുകൂടി പറഞ്ഞുവച്ചാൽ എല്ലാം തികഞ്ഞു.
പാകത്തിലുപ്പു തൂവണം,
വേഗത്തിലങ്ങു തീർക്കണം
ഈ രണ്ടുമെന്നുമോർക്കണം:
കൈപ്പുണ്യമല്ല പാചകം!

വൃത്തം: നാരാചിക
ലക്ഷണം: നാരാചികാ ത രം ല ഗം

Labels: ,

Sunday, September 14, 2025

അക്രമം!

അക്രമത്തിനെതിരെ ഒരു സമൂഹമെന്ന നിലയിൽ നാം സ്ഥാപിച്ചിരിക്കുന്ന നൈതികവും നിയമപരവുമായ വിലക്കുകളെ സ്പർശിക്കുന്നതുകാരണം ജീവോന്മീലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വസ്തുനിഷ്ഠമായ വിലയിരുത്തലുകൾക്ക് വഴിവയ്ക്കാതെ, പലപ്പോഴും, അസ്വസ്ഥതസൃഷ്ടിക്കുകയോ ജനക്കൂട്ടങ്ങളെ ധ്രുവീകരിക്കുകയോ ആണ് ചെയ്യാറുള്ളത്. അപകടകരമായ ആശയങ്ങളേയും പരിശോധനയ്ക്ക് വിധേയമാക്കാത്ത അധികാരങ്ങളേയും നേരിടാൻ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതാകുമ്പോൾ നിയമ/നീതി വ്യവസ്ഥകളെ സംരക്ഷിക്കാൻ അവശേഷിക്കുന്ന ഏകപ്രതിരോധം എന്നനിലയിൽ കലാപങ്ങളും ലഹളകളും സാധൂകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
In ancient Greece, tyrannicide was the act of killing a tyrant, with Harmodius and Aristogeiton becoming legendary figures for their assassination of the Athenian tyrant Hippias's brother in 514 BC. This sparked the legend of the "Tyrannicides," whose story was embraced by Athenian democracy to represent the heroic act of defending the city from oppressive rule. (David A. Teegarden, University at Buffalo)

Responsibiliy to Protect (R2P) പോലെ അന്താരാഷ്ട്ര മാനദണ്ഡമായി ഇന്ന് പരക്കെ അംഗീകരിച്ചിട്ടുള്ള മാതൃകകൾ പറയുന്നത് ഒരു രാജ്യത്തെ ജനങ്ങളെ വർഗ്ഗഹത്യ (genocide), യുദ്ധക്കുറ്റങ്ങൾ (war crimes), മനുഷ്യവംശത്തിനെതിരായ കുറ്റങ്ങൾ (crimes against humanity), ജാതിവർഗ്ഗശുദ്ധീകരണം (ethnic cleansing) എന്നീ നാലു തരത്തിലുള്ള മഹാപരാധങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ സ്പഷ്ടമായി പരാജയപ്പെടുമ്പോൾ അതിൽ ഇടപെടേണ്ട ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്നാണ്. R2P ബന്ധിതമായോ അല്ലാതെയോ സംഭവിച്ച സമീപകാല ഇടപെടലുകൾ പലതും സമാധാനപരമായിരുന്നില്ല എന്നതും ശ്രദ്ധിക്കണം.

വർഗ്ഗീയം, ഏകാധിപത്യം എന്നിവയുമായൊക്കെ ബന്ധപ്പെട്ട വിഘടനാത്മകമായ സിദ്ധാന്തങ്ങൾ സമൂഹത്തിൽ വേരുറയ്ക്കുമ്പോൾ വർഗ്ഗഹത്യയ്ക്കും വർഗ്ഗശുദ്ധീകരണത്തിനും ആ ചിന്തകൾ വളമായിത്തീരുന്നത് നാം കണ്ടിട്ടുണ്ട്. വിപുലമായ ദോഷങ്ങൾക്ക് (mass harm) സാദ്ധ്യതയുള്ള ചിന്താസരണികളെ നിയന്ത്രിക്കാനുള്ള പ്രതിരോധമാർഗ്ഗമെന്ന നിലയിൽ അക്രമം നീതീകരിക്കാവുന്നതാണെന്നും അതിലുമുപരി, ധാർമ്മികമായി അഭികാമ്യമാണെന്നും വരെ വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

(കുറച്ചുകൂടി എഴുതിയതാണ്. സ്വയം എഡിറ്റ് ചെയ്ത് ഇവിടെ നിർത്തുന്നു.)

Labels: ,

Friday, September 05, 2025

ഏതു മൂഡ്?

ഇതേതു മൂഡെന്ന ചോദ്യത്തിനൊപ്പം
നതാംഗിമാർ തീർത്തിടും ദൃശ്യസദ്യ
അതാണുപോലിൻസ്റ്റയിൽ വൈറലിപ്പോൾ
ഹതാശനാവില്ല, യീയോണവും ഞാൻ!

(വൃത്തം: കേരളി. ലക്ഷണം: ജതം തഗം ഗം വരും കേരളിക്ക്. കേരളി വൃത്തത്തിൽ ഇതിനുമുമ്പ് ആരെങ്കിലും ശ്ലോകം രചിച്ചിട്ടുണ്ടോ എന്ന് അറിയില്ല. വൃത്തമഞ്ജരിയിൽ ഉദാഹരണങ്ങൾ ഒന്നുമില്ല.)

Labels: ,

Thursday, September 04, 2025

നീലിയുടെ ഓർമ്മയിൽ

(2006-ൽ എഴുതിയത്.)

ചെറുപ്പത്തിൽ എന്നെ വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാൻ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോൾ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകൾ കുട്ടികളായ ഞങ്ങളിൽ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.

ആറിലും ഏഴിലും പഠിക്കുമ്പോൾ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റർ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂൾ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തൻവീട്ടിൽ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിൽപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയൻ പിണ്ണാക്കു വാങ്ങാൻ റെഡി. വലിയവിള കുന്നിൻ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തൻവീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടൻ മടങ്ങാൻ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാൽ അവർക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോൾ സന്ധ്യമയങ്ങുകയും ചെയ്യും.

ശശിയണ്ണൻ വിഷംകഴിച്ചു മരിച്ചശേഷം ഈ യാത്രകൾ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയിൽ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിർത്തുമെന്ന് ഞാൻ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാൻ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ കവിതകൾ ഉച്ചത്തിൽപ്പാടി വേഗത്തിൽ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോമറ്റോ ചെയ്താൽ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാൽ സ്വജീവനേക്കാൾ ഒരുതുടം ഉറയ്ക്ക് ഞാൻ വിലകൽപ്പിച്ചു. ഏതു നിമിഷവും പിന്നിൽ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാൻ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നിൽ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയിൽ തുറുകൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്റെ വടക്കുകിഴക്കേ കോണില്‍ മുനിഞ്ഞുകത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.

Labels:

Tuesday, September 02, 2025

നടുപ്പേജു കീറി

സിതാരാ കൃഷ്ണകുമാറും Dabzee-യും ചേർന്ന് 11 പ്രാവശ്യം നടുപ്പേജു കീറിയകാര്യം ഇൻസ്റ്റവഴി നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

ഒറിജിനൽ വരികൾ പകുതിയും വാക്കുകൾ കൊണ്ടുള്ള കളിയാണ് (wordplay). അതല്ല കാര്യം. ഇൻസ്റ്റയിലെ കമന്റുകളാണ് ഹൈലൈറ്റ്.

ചില സാമ്പിളുകൾ:
"കീറിയത് കീറി... രണ്ടുപേരും കൂടി പുതിയ ബുക്ക്‌ മേടിച്ച് ബാക്കി വരി എഴുതാൻ നോക്ക്..."
"ഇതിലും എത്രയോ ഭേദം ആയിരുന്നു നിറം സിനിമയിലെ പ്രകാശ്, പേജ് പറന്നു പോയിട്ടും അയാള് മൂളി അഡ്ജസ്റ്റ് ചെയ്തു പരാതി ഒന്നും പറഞ്ഞു നടന്നില്ല."

ഇത്രയുമായ സ്ഥിതിക്ക് ഒരു ശ്ലോകം നിർബന്ധമാണ്.
നടുപ്പേജു കീറിപ്പറക്കുന്നനേരം
നടുക്കം നടിക്കാതെ പാടിത്തകർത്തൂ
മിടുക്കൻ കിടാങ്ങൾ മടിക്കാതെയെത്തീ
കിടുക്കം കമന്റാൽ ചിരിപ്പിച്ചു കൊല്ലാൻ!

(വൃത്തം: ഭുജംഗപ്രയാതം. ലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)

Labels: ,