ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, February 26, 2024

ഓഫീസിലെ തെറിയോർമ്മകൾ

2005-06 കാലത്താണെന്നാണ് ഓർമ്മ. Office Suit-ൽ (പ്രധാനമായും Microsoft Word-ൽ) മലയാളം spelling correction implement ചെയ്യുന്ന സമയത്ത് അതിന്റെ ചുമതലയുള്ള Program Manager മലയാളികൾക്കായുള്ള ഡിസ്ട്രിബ്യൂഷൻ ലിസ്റ്റിലേയ്ക്ക് ഏകദേശം ഈ അർത്ഥത്തിൽ ഒരു മെയിൽ അയയ്ക്കുന്നു:
“I am in search of a compilation of Malayalam words that we should refrain from suggesting to our users. We want to stay away from suggesting terms widely recognized as indecent, offensive, profane, or vulgar. I am sharing an Excel sheet for you to contribute to enhancing this feature. As a token of appreciation, I’ll offer a free lunch voucher for every 10 words you propose.”

എക്സൽ ഷീറ്റിൽ മൂന്ന് കോളങ്ങൾ: നിർദ്ദേശിക്കുന്ന വാക്ക്, വാക്കിന്റെ ഏകദേശ അർത്ഥം, നിർദ്ദേശിച്ച ആളിന്റെ പേര്.

മെയിൽ വന്ന് ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞാണ് എക്സൽ തുറന്നു നോക്കാൻ തരമായത്. പത്തമ്പത്തോളം വാക്കുകൾ (ചിലതിന്റെയൊക്കെ അർത്ഥവും) ചേർത്തിട്ടുണ്ടെങ്കിലും നിർദ്ദേശിച്ച ആളിന്റെ പേര് ഒന്നിനുമില്ല. ശ്ശെടാ!

Last modified by നോക്കിയപ്പോൾ സ്ഥലത്തെ പ്രധാനിയുടെ പേരാണ്. വാക്ക് നിർദ്ദേശിച്ചെങ്കിലും തങ്ങളാണ് ഈ വാക്കുകളിൽ ചിലതൊക്കെ എഴുതിക്കൂട്ടിയത് എന്നറിയിക്കാൻ പങ്കെടുത്തവർക്ക് മടി. ഫ്രീ ലഞ്ച് പോയാലും വേണ്ടില്ല.

എന്തിനധികം പറയുന്നു: രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ആറോ ഏഴോ ലഞ്ച് വൌച്ചർ കിട്ടി.

(നിർത്തി. ഈ വിഷയം ഇതോടെ കഴിഞ്ഞു.)

Labels: ,

Monday, March 07, 2011

അയ്യേ 6!

ബഹുമാന്യരായ മലയാളി മഹാജനങ്ങളേ,

ഫയർഫോക്സ്, ക്രോം, സഫാരി, ഇന്റർനെറ്റ് എക്സ്പ്ലോറർ എട്ടോ ഒമ്പതോ, ഏതു വേണമെങ്കിലും ഉപയോഗിക്കൂ, ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഉപയോഗിക്കുന്നു എന്നു മാത്രം പറയല്ലേ; പ്ലീസ്!

ഇന്ത്യക്കാർ വിചാരിച്ചാൽ ഈ രോഗശമനം എളുപ്പമാക്കാം.

Labels:

Tuesday, May 04, 2010

വിൻഡോസ് 7 മലയാളം ലാംഗ്വേജ് ഇന്‍റർഫേയ്സ് പായ്ക്ക്

2006-ൽ XP-യ്ക്കും 2008-ൽ വിസ്തയ്ക്കുമെന്നപോലെ, ഇതാ വിൻഡോസ് 7- ന്‍റെ മലയാളം ലാംഗ്വേജ് ഇന്‍റർഫേയ്സ് പായ്ക്ക് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്നു. ശ്രമിച്ചു നോക്കി അഭിപ്രായമറിയിച്ചാൽ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels:

Thursday, November 05, 2009

മൈക്രോസോഫ്റ്റിന്‍റെ ‘ന്‍റ’

ശ്രീ. സന്തോഷ് തോട്ടിങ്ങലിന്‍റെ പേരുവച്ചു് നവംബർ മാസം ജനപഥത്തിൽ അച്ചടിച്ചുവന്ന യൂണികോഡ്: മലയാളത്തിന് സംഭവിക്കുന്നതെന്ത്? എന്ന ലേഖനത്തിലെ വളരെച്ചെറിയ ഒരു ഖണ്ഡികയാണു് ഈ പോസ്റ്റിനു് ആധാരം.



ലേഖനത്തിന്‍റെ മറ്റുഭാഗങ്ങളെപ്പറ്റി അഭിപ്രായം പറയാതെ ഇക്കാര്യം മാത്രം പറയുന്നതു് ഈ ഖണ്ഡികയിൽ മൈക്രോസോഫ്റ്റ് വിരോധം മൂലം സംഭവിച്ചുപോയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനാണു്. (കുത്തക ഫോണ്ട്, മോശപ്പെട്ട ഫോണ്ട്, മൈക്രോസോഫ്റ്റ് പ്രതിനിധികൾ, എന്നൊക്കെ പെരുപ്പിച്ചു് പറഞ്ഞു് വായനക്കാരനെ ഇക്കിളിയിടാൻ ലേഖനം ഉപകരിക്കുന്നുണ്ടു് എന്നു മാത്രം പറഞ്ഞു വയ്ക്കുന്നു.)

ഒന്നാമതു്, കാർത്തിക ഫോണ്ടുപയോഗിച്ചു് ന്‍റ എന്നെഴുതിയാൽ ന്റ എന്നേ കാണുള്ളൂ എന്നതു് തെറ്റു്. അറ്റോമിക് ചില്ലിനു മുമ്പുള്ള (ലേഖകൻ പറയുന്ന 5.1 പതിപ്പിനു മുമ്പുള്ള) ഈ സ്ക്രീന്‍ ഷോട്ട് നോക്കുക.



രണ്ടാമതു്, പ്രസ്തുത യൂണികോഡ് മീറ്റിംഗിൽ മൈക്രോസോഫ്റ്റ് ‘പ്രതിനിധികൾ’ ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചു് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാമതു്, “അവരുടെ ഫോണ്ട് നിലവിൽ ന്‍റ എന്നെഴുതിയാൽ ന്റ എന്നു കാണിക്കുന്നതുകൊണ്ടു്” എന്ന നിരീക്ഷണം ശരിയല്ല (എന്നു് മുകളിൽ കണ്ടതാണല്ലോ).

നാലാമതു്, മുകളിൽപ്പറഞ്ഞ പ്രകാരം മൈക്രോസോഫ്റ്റ് പ്രതിനിധികൾ ആവശ്യപ്പെടുകയും യൂണികോഡ് അതങ്ങു് അംഗീകരിക്കുകയും ചെയ്തതല്ല. [എഡിറ്റ്: ഇനി പറയുന്ന വാചകം ശരിയല്ല. യൂണികോഡ് മീറ്റിംഗില്‍ വോട്ടെടുപ്പു് ഉണ്ടായിട്ടില്ല. സമവായത്തിലൂടെയാണു് തീരുമാനമായതു്.] ഒന്നിനെതിരേ മൂന്നു വോട്ടുകൾക്കാണു് ൻ + ് + റ എന്നതു് അംഗീകരിക്കപ്പെട്ടതു്. അതിൽത്തന്നെ ആദ്യ രണ്ടു വോട്ടുകൾ മൈക്രോസോഫ്റ്റിന്‍റേതായിരുന്നില്ല.

അഞ്ചാമതു്, “എന്നാണു് അറിയാന്‍ കഴിഞ്ഞതു്” എന്നതു് രസകരമായ രക്ഷാകവാടമാണു്. അതായതു് “ഞാൻ അന്വേഷിച്ചുമനസ്സിലാക്കിയിടത്തോളം” എന്നു് വായനക്കാർ അനുമാനിക്കുക. “അന്വേഷിക്കാതെ ഊഹിച്ചിടത്തോളം” എന്നു് അനുമാനിക്കാതിരിക്കുക.

പത്തു വാചകങ്ങൾ പോലും തികച്ചില്ലാത്ത ഒരു ഖണ്ഡികയിലാണു് നാലോളം ഫാക്ച്വൽ തകരാറുകൾ നിറഞ്ഞു നിൽക്കുന്നതു്. ഇപ്പറഞ്ഞ യൂണികോഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടൊന്നുമല്ല ഞാനും ഇക്കാര്യം എഴുതി വിടുന്നതു്. എന്നാൽ എനിക്കു് “ആധികാരികമായി അറിയാൻ കഴിഞ്ഞതു്” ഇപ്രകാരമാണു്.

(കുറിപ്പു്: ഞാൻ മൈക്രോസോഫ്റ്റ് ജീവനക്കാരനല്ല; മൈക്രോസോഫ്റ്റിനെ പ്രതിനിധാനം ചെയ്യുന്നുമില്ല.)

Labels: , ,

Wednesday, October 14, 2009

സഹായം

വഴിയേ പോകുന്ന വയ്യാവേലികൾ ചാടിമറിഞ്ഞു വന്നു് സഹായിക്കട്ടേയെന്നു ചോദിക്കുമ്പോൾ വേണ്ടെന്നു പറയണം എന്നു് പലപ്രാവശ്യം മനസ്സിലാലോചിച്ചിട്ടുള്ളതാണു്.

എന്നാലും നിത്യവിശുദ്ധനും പരമകാരുണ്യവാനുമായ ഔട്‍ലുക് വന്നു് ഒരു മഹാകാര്യം പറഞ്ഞിട്ടു്, അക്കാര്യം സഹായകരമാണോ എന്നു ചോദിച്ചപ്പോൾ, നമ്മളായി പ്രതികരിക്കാതിരുന്നാലെങ്ങനെ?



പ്രതികരണത്തിനു പിന്നിലൊരു രാഷ്ട്രീയമുള്ളതു കൊണ്ടാണു്, ‘ഈ ഇൻഫമേഷൻ സഹായകരമായിരുന്നോ?’ ഈ ലളിതമായ ചോദ്യത്തിനു മുന്നിൽ നിർന്നിമേഷം നോക്കി നിൽക്കാതെ, ഈ ഇൻഫമേഷൻ എനിക്ക് ഒട്ടും ഉപകാരപ്രദമായില്ല എന്നു പറയാമെന്നു വച്ചു് Was this information helpful? എന്ന നീല ലിങ്കിൽ ക്ലിക് ചെയ്തതു്. അപ്പോഴോ?



ഔട്‍ലുക് മുകളിൽ പകർന്നുതന്ന അറിവിന്‍റെ തേൻകണം ഉപയോക്താവിനു് ഉപകാരപ്രദമായിരുന്നു എന്നു വയ്ക്കുക. അങ്ങനെയാണെങ്കിൽ നേരമില്ലാത്ത നേരത്തു് ലിങ്കുകളിൽ ക്ലിക്കി മൈക്രോസോഫ്റ്റിന്‍റെ കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാമിൽ പങ്കെടുത്തു് മെഡൽ വാങ്ങാൻ നിൽക്കുമോ അതോ അവന്‍റെ പാട്ടു നോക്കിപ്പോവുമോ?

പറഞ്ഞുവരുന്നതു്, രണ്ടാമതു കണ്ട ഡയലോഗിലെ ഓപ്ഷനുകളെല്ലാം അനാവശ്യമാണു് എന്നാണു്.

ആദ്യത്തെ മെസേജ്ബോക്സ് കണ്ടിട്ടു്, ഒടുക്കത്തെ ഉപകാരമാണല്ലോ ഔട്‍ലുക് ചെയ്യുന്നതു് എന്നു കരുതി ലിങ്കിൽ ക്ലിക് ചെയ്തു് വന്നാൽ മാത്രമേ രണ്ടാമത്തെ ഡയലോഗിൽ ആരെങ്കിലും Yes ക്ലിക് ചെയ്യുകയുള്ളൂ. അതിനുള്ള സാദ്ധ്യത തുച്ഛമാണെന്നു് നേരത്തേ പറഞ്ഞല്ലോ. ഇത്രയുമായ സ്ഥിതിക്കു് Cancel പറഞ്ഞു പിരിഞ്ഞു പോകുമെന്നു കരുതുന്നതും മൂഢത്തരമാണു്. ഇത്രടം വരെ എത്തിയവരിൽ ബഹുഭൂരിപക്ഷവും No എന്നു ഉറപ്പിച്ചു പറയാൻ തന്നെ വന്നവരാണു് എന്നു് കരുതുന്നതിൽ തെറ്റില്ല.

മൈക്രോസോഫ്റ്റിനു് (ഔട്‍ലുക് റ്റീമിനും ‘കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാം’ പ്രോഗാം മാനേയ്ജർക്കും) ഇതാ ഫ്രീയായിട്ടു് ഒരു നിർദ്ദേശം (അടുത്ത നിർദ്ദേശം മുതല്‍ ചാർജ് ചെയ്തു തുടങ്ങുമേ!):

Was this information helful? എന്നതു മാറ്റി Tell us if this information is not helpful എന്നാക്കുക. ക്ലിക് ചെയ്യുമ്പോൾ വരുന്ന ഡയലോഗിൽ നിന്നും Yes എന്ന ഓപ്ഷൻ എടുത്തു മാറ്റുക. ആ ഡയലോഗിൽ തന്നെ Thank you എന്ന രണ്ടു വാക്കു കൂടി ചേർക്കുക. നന്ദി.

Labels:

Tuesday, June 30, 2009

ഗുഡ് ബൈ, മൈക്രോസോഫ്റ്റ്

2006 ജനുവരിയിൽ ബ്ലോഗിംഗ് തുടങ്ങിയ ശേഷം മാസത്തിൽ ഒരു പോസ്റ്റെങ്കിലും എഴുതുക എന്നതു് ഒരു പതിവാക്കിയിരുന്നു. ഇന്നൊരു പോസ്റ്റിട്ടില്ലെങ്കിൽ ആ പതിവു് മുടങ്ങും. അതിനാൽ പിന്നീടു് വിശദമായി എഴുതാം എന്നു കരുതിയിരുന്ന ഒരു വ്യക്തി വിശേഷം എഴുതുന്നു.

പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്ന മൈക്രോസോഫ്റ്റിനോടു് ഞാൻ വിടപറയുകയാണു്. ഇക്കഴിഞ്ഞ മെയ് മാസമാദ്യം എന്‍റെ ഗ്രൂപ്പ് ഇല്ലാതാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 4 ആയിരിക്കും മൈക്രോസോഫ്റ്റിലെ എന്‍റെ അവസാനത്തെ ഔദ്യോഗിക ദിവസം.

റെഡ്മൺഡിൽ തന്നെയുള്ള ഒരു ചെറിയ സ്റ്റാർടപ് കമ്പനിയാണു് എന്‍റെ അടുത്ത ജോലിദാതാവു്. പല പ്രോജക്റ്റുകളിലും ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടതുണ്ടു് എന്നതിനാൽ തുടർന്നും മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

എന്‍റെ അറിവിൽ ഏകദേശം മുന്നൂറ്റമ്പതോളം മലയാളികൾ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ മലയാളം ബ്ലോഗു ചെയ്യുന്നവർ നാലു പേർ മാത്രമാണു്. അവരാകട്ടെ, തങ്ങൾ മൈക്രോസോഫ്റ്റ് മലയാളികളാണെന്നു് വെളിപ്പെടുത്തിയിട്ടുമില്ല. ഇതു പറയാൻ കാരണമുണ്ടു്. മൈക്രോസോഫ്റ്റ് മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെ ഉപഭോക്താക്കളിലെത്തിക്കാൻ അവരിലാരെങ്കിലും തുടർന്നും ശ്രമിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. കമ്പനിയുടെ ഈ രംഗത്തുള്ള പുതിയ സം‍രംഭങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഇനി അധികം അവസരം ലഭിക്കില്ലെങ്കിലും ഇന്‍റർനാഷണലൈസേയ്ഷൻ റ്റീമുകളിൽ ജോലി ചെയ്യുന്ന ഒട്ടുമുക്കാലും പേരെ പരിചയമുള്ളതിനാൽ ബഗ് റിപ്പോർട്ടുകളും മറ്റും ശരിയായ റ്റീമുകളിലെത്തിക്കാൻ എനിക്കു കഴിഞ്ഞെന്നു വരും. അത്തരം കാര്യങ്ങൾക്കു് ഇനിയും എന്‍റെ സഹായമുണ്ടാവും.

മൈക്രോസോഫ്റ്റിൽ ഏഴു വർഷം തികഞ്ഞപ്പോൾ ഞാൻ ഒരു കുറിപ്പു് എഴുതിയിരുന്നു. അതിൽ പറഞ്ഞതു പോലെ ഒരു പക്ഷേ, ഞാൻ ഏറ്റവും നഷ്ടപ്പെടുന്നതു് ചുറ്റുമുണ്ടായിരുന്ന സഹപ്രവർത്തകരുടെ സർഗ്ഗപ്രതിഭ തന്നെയാവും. അവരുടെ കണ്ണിൽ നിന്നു് വിട്ടു് അധികം ദൂരത്തേയ്ക്കു പോകുന്നില്ല എന്നതും പുതിയ കമ്പനിയിൽ ഭൂരിപക്ഷവും മുൻ-മൈക്രോസോഫ്റ്റുകാരാണെന്നതും ഏറെ ആശ്വാസകരമാണു്.

Labels: ,

Wednesday, November 05, 2008

വിഷ്വല്‍ സ്റ്റുഡിയോ മലയാളം CLIP

വിഷ്വല്‍ സ്റ്റുഡിയോ 2008 മലയാളം റ്റൂള്‍റ്റിപുകള്‍ കാണിക്കാനുതകുന്ന ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് (CLIP) പുറത്തിറങ്ങി. ഒന്നാം വേര്‍ഷനില്‍ ഭാഗികമായ ലോകലൈസേയ്ഷന്‍ ആണു് ലഭ്യമാവുക. വിദ്യാര്‍ത്ഥികളേയും സോഫ്റ്റ്‍വെയര്‍ ഡെവലപ്മെന്‍റ് തുടങ്ങുന്നവരേയും ഉദ്ദേശിച്ചുള്ളതാണു് ഈ പായ്ക്ക്. വിഷ്വല്‍ സ്റ്റുഡിയോയുടെ പൂര്‍ണ്ണമായ ഭാഷാ വേര്‍ഷന്‍ ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി CLIP-നെ കാണാം.

സെന്‍റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ ഒരു സംഘമാണു് മലയാളം ലോകലൈസേയ്ഷന്‍ സാക്ഷാത്കരിച്ചതു്. ഈ പായ്ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യാം.

Labels: ,

Tuesday, August 26, 2008

റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം

വിന്‍ഡോസ് ലൈവ്, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകള്‍ക്കു വേണ്ടി സ്വീകരിച്ചിരിക്കുന്ന മലയാള പദങ്ങള്‍ അനുയോജ്യമായവയാണോ എന്നു് നിങ്ങളുടെ അഭിപ്രായമാരായുന്നു.

നിങ്ങള്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

  1. വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം സൈറ്റ് സന്ദര്‍ശിച്ചു് നിങ്ങളുടെ ഹോട്മെയിലോ മറ്റേതെങ്കിലും ലൈവ്-ഐഡിയോ (ജി-മെയില്‍, യാഹൂ മെയില്‍ എന്നിവ ലൈവ് ഐഡി ആയി ഉപയോഗിക്കാം) ഉപയോഗിച്ചു് ലോഗിന്‍ ചെയ്യുക.
  2. ഗ്ലോസറി എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.
  3. നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ Suggest Translation or Vote എന്ന ലിങ്കില്‍ ക്ലിക്കു ചെയ്തു്, റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അവ സമര്‍പ്പിക്കാം.
മലയാളത്തിനു പുറമേ, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളിലും ഇത്തരം വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറങ്ങളുണ്ടു്.

Labels: ,

Tuesday, April 01, 2008

വിന്‍ഡോസ് വിസ്ത മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക്

2006 ഫെബ്രുവരിയില്‍ വിന്‍ഡോസ് എക്സ്പി മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് റിലീസ് ചെയ്തതുപോലെ വിന്‍ഡോസ് വിസ്തയ്ക്കുള്ള മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് തയ്യാറായി വരുന്നു. ഇത്തവണ, ബ്ലോഗ് വായനക്കാരുടേയും ബ്ലോഗെഴുത്തുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി ഒരു പ്രി-റിലീസ് വേര്‍ഷന്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

നിങ്ങള്‍ ചെയ്യേണ്ടതു്:
  1. മുകളില്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചോ ഈ ലിങ്കില്‍ റൈറ്റ്-ക്ലിക് ചെയ്തോ LIP_ml-IN.mlc ഫയല്‍ സേവ് ചെയ്യുക.

  2. LIP_ml-IN.mlc ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്തു് മലയാളം ഇന്‍സ്റ്റോള്‍ ചെയ്യുക.

  3. നിങ്ങളുടെ ഫീഡ്ബാക്ക് ഈ പോസ്റ്റില്‍ കമന്‍റായോ ഈമെയില്‍ വഴിയോ എത്രയും വേഗം എന്നെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരാഴ്ചയ്ക്കകമെങ്കിലും ലഭ്യമാക്കണേ!

  4. ഇതു് ഔദ്യോഗികമല്ലാത്ത റിലീസാണു്. സ്വന്തം റിസ്കില്‍ മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക. ഔദ്യോഗിക റിലീസ് പുറത്തുവരുമ്പോള്‍ ഇതു് അണ്‍‍ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമേ പുതിയതു് ഇന്‍സ്റ്റോള്‍ ചെയ്യാവൂ.

  5. ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ഡിസ്പ്ലേ ഭാഷ മലയാളമാവാന്‍ കണ്‍‍റ്റ്രോള്‍ പാനലില്‍ ഒരിക്കല്‍ കൂടി സെറ്റുചെയ്ത ശേഷം ലോഗോഫ്/ലോഗോണ്‍ ചെയ്യണം.

Labels:

Wednesday, February 27, 2008

സ്കോബിളിനെ കരയിച്ച റ്റെലസ്കോപ്

മുന്നറിയിപ്പു്: ഇന്നു് റ്റെക്നോളജിയുടെ ദിവസമാണെന്നു് തോന്നുന്നു. ഈ പോസ്റ്റും റ്റെക്നോളജിയെക്കുറിച്ചു തന്നെ. വിന്‍ഡോസ് സെര്‍വെര്‍ 2008, SQL സെര്‍വെര്‍ 2008, വിഷ്വല്‍ സ്റ്റുഡിയോ 2008 എന്നിവ റിലീസ് ചെയ്തതു് ഇന്നാണെങ്കിലും ഈ കുറിപ്പു് അതേപ്പറ്റിയല്ല.

റോബര്‍ട് സ്കോബിള്‍ 2006 ജൂണ്‍ വരെ MDSN ചാനല്‍-9-ന്‍റെ ചുമതലക്കാരനായിരുന്നു. മൈക്രോസോഫ്റ്റ് റ്റീമംഗങ്ങളേയും പുതിയ ഫീച്ചറുകളേയും ഡിവലപ്പര്‍ സമൂഹത്തിനു് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയൊരു പങ്കു് വഹിച്ചിട്ടുണ്ടു്. പോഡ്റ്റെക് എന്ന കമ്പനിയില്‍ വി. പി. ആയി ജോലിമാറിയ ശേഷം, മൈക്രോസോഫ്റ്റിനെ ഭള്ളു പറയുക എന്നതായി ഇദ്ദേഹത്തിന്‍റെ പ്രധാനവിനോദം. ഈ ക്രൂരവിമര്‍ശനങ്ങള്‍ (1, 2) ചിലപ്പോഴെങ്കിലും അസ്ഥാനത്തോ അടിസ്ഥാന രഹിതമോ അല്ല എന്നതും സത്യമാണു്‌!

മൈക്രോസോഫ്റ്റ് റിസര്‍ച് ഇപ്പോഴും സ്കോബിളിന്‍റെ ഒരു സോഫ്റ്റ് കോര്‍ണര്‍ ആണെന്നു് നിസ്സംശയം പറയാം. റിസര്‍ച് ബില്‍ഡിംഗിനെപ്പറ്റി അദ്ദേഹം ചെയ്ത ഫോട്ടോ സ്റ്റോറിയും അന്നു തന്നെ അദ്ദേഹം എഴുതിയ ‘റിസര്‍ചേഴ്സ് എന്നെ കരയിച്ചു’ എന്ന ബ്ലോഗു പോസ്റ്റും ഇതിനുദാഹരണങ്ങളാണു്.

രണ്ടാഴ്ചയ്ക്കു മുമ്പു് തന്‍റെ ബ്ലോഗില്‍ സ്കോബിള്‍ ഇങ്ങനെ എഴുതി:

Curtis Wong and Jonathan Fay, researchers at Microsoft, fired up their machines and showed me something that I can’t tell you about until February 27th. I’m sure you’ll read about his work in the New York Times or TechCrunch, among other places. It’s too inspiring to stay a secret for long.

While watching the demo I realized the way I look at the world was about to change. While listening to Wong I noticed a tear running down my face. It’s been a long while since Microsoft did something that had an emotional impact on me like that.
സ്കോബിള്‍ പ്രവചിച്ചതു പോലെ റ്റെക്‍ക്രഞ്ച് അതൊരു കഥയാക്കി! പക്ഷേ, സ്കോബിള്‍ കണ്ടതു് എന്തായിരിക്കുമെന്നതു് ഊഹിക്കാന്‍ മാത്രമേ അവര്‍ക്കും കഴിഞ്ഞുള്ളൂ. ആദ്യകഥയ്ക്കു് ‘പഞ്ച്’ പോരെന്നു് തോന്നിയപ്പോള്‍ റ്റെക്‍ക്രഞ്ച് മറ്റൊരു കഥ മെനഞ്ഞു. അവരുടെ പുതിയ കഥ ചൂണ്ടിയതു് ഈ പേയ്ജിലേയ്ക്കാണെന്നു് മാത്രം.

മൈക്രോസോഫ്റ്റ് റിസര്‍ച് ജനറല്‍ മാനേയ്ജര്‍ കെവിന്‍ സ്കോഫീല്‍ഡ് പ്രതികരിച്ചു:

As is generally known, Scoble recently switched companies and is now working on a new offering for Fast Company. As part of that, he asked if he could come up and visit Microsoft Research's new building to record a segment on Microsoft's initiatives to make our workplace environment even better, cooler, and more conducive to enjoyable work. [...] I said ok.

As an aside, he mentioned that he'd heard rumors about our new research project and asked if he could see it as long as he was in town visiting us [...].

We said sure, but you can't talk about it [...]. Scoble agreed [...].

So we showed it to him and he loved it. I personally did not see him cry, but I was standing off to the side at the time and might have missed a tear or two. :-)
അപ്പോള്‍ എന്താണു് സ്കോബിളിനെ കരയിച്ച സംഗതി?

അതത്രേ വേള്‍ഡ് വൈഡ് റ്റെലസ്കോപ്. ഭൂമിലും ബഹിരാകാശത്തും സ്ഥാപിച്ചിട്ടുള്ള റ്റെലസ്കോപുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു് പ്രദര്‍ശിപ്പിക്കുന്ന ഒരു വിര്‍ച്വല്‍ റ്റെലസ്കോപ് ആണു് WWT. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ടു്.

ഇതായിരുന്നോ ആനക്കാര്യം എന്നു് അത്ഭുതപ്പെടുന്നവര്‍ക്കായി, ഈ ആപ്ലിക്കേയ്ഷന്‍ തന്നെ കരയിച്ചതെന്തുകൊണ്ടു് എന്നു് സ്കോബിള്‍ പറയുന്നതും കൂടി വായിക്കുക.

ഏപ്രില്‍ 11-നു് കൂട്ടിച്ചേര്‍ത്തതു്:
സ്കോബിള്‍ അവതരിപ്പിക്കുന്ന ഈ ഡെമോ കാണുക:

Labels: ,

ആറു തത്വങ്ങള്‍

പുതിയ കാര്യങ്ങള്‍ (സെര്‍വീസുകള്‍, പ്രോഡക്റ്റുകള്‍) ഉണ്ടാക്കുമ്പോള്‍ ചെയ്യേണ്ടുന്ന ആറു തത്വങ്ങളെക്കുറിച്ചു് പോള്‍ ഗ്രഹാം (1, 2) ഇങ്ങനെ പറയുന്നു (വിവര്‍ത്തനം മൂലം സത്ത നഷ്ടപ്പെടാതിരിക്കാന്‍ പോളിന്‍റെ ലേഖനത്തിലേതു് അപ്പടി പകര്‍ത്തുകയാണു്):

... find (a) simple solutions (b) to overlooked problems (c) that actually need to be solved, and (d) deliver them as informally as possible, (e) starting with a very crude version 1, then (f) iterating rapidly.

സോഫ്റ്റ്‍വെയര്‍ + സെര്‍വീസെസ് (S+S) കാലത്തേയ്ക്കു് പുരോഗമിക്കുന്ന കമ്പ്യൂട്ടര്‍ യുഗത്തിനു് ഈ തത്വങ്ങള്‍ വഴിവിളക്കാവുമെന്നതില്‍ സംശയം വേണ്ട.

(1996-ല്‍ ആദ്യത്തെ വെബ് ആപ്ലിക്കേയ്ഷനായ Viaweb നിര്‍മ്മിച്ചവരില്‍ ഒരാളാണു് പോള്‍ ഗ്രഹാം. പ്രോഗ്രാമര്‍, എഴുത്തുകാരന്‍, പ്രോഗ്രാമിംഗ് ലാംഗ്വേയ്ജ് ഡിസൈനര്‍ എന്നീ രംഗങ്ങളില്‍ പേരെടുത്തയാള്‍. 2002-ല്‍ പ്രസിദ്ധപ്പെടുത്തിയ A Plan for Spam സ്വയം പഠിക്കുന്ന സ്പാം ഫില്‍റ്ററിംഗിലെ വേദമാണു്. പോള്‍ ഇപ്പോള്‍ ആര്‍ക് എന്ന പുതിയ പ്രോഗ്രാമിംഗ് ലാംഗ്വേയ്ജിന്‍റെ പണിപ്പുരയിലാണു്.)

Labels: ,

Tuesday, January 29, 2008

മൈക്രോസോഫ്റ്റ് വേഡും ചില്ലും

മൈക്രോസോഫ്റ്റ് വേഡില്‍ ചില്ലക്ഷരങ്ങള്‍ നേരേ ചൊവ്വേ കാണുന്നില്ല എന്ന പരാതി വളരെക്കാലം മുമ്പേ കേട്ടുതുടങ്ങിയതാണ്. വേഡുപയോഗിക്കുമ്പോള്‍ ചില ‘അപാകതകള്‍’ ഉള്ളതായി മലയാളം എഴുതിത്തുടങ്ങിയ നാളുകളില്‍ തന്നെ തോന്നിയിരുന്നതിനാല്‍, ഞാന്‍ നോട്പാഡ് ആണ് എഡിറ്ററായി ഉപയോഗിച്ചു വന്നത്. അതു മാത്രമല്ല, ആദ്യകാലത്ത് റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ പ്രോഗ്രാമുകള്‍ അധികം ഉപയോഗിക്കാതിരുന്നതിനാല്‍ വേഡില്‍ പോലും ചില്ലുപ്രശ്നം എന്നെ ബാധിച്ചിരുന്നില്ല. പിന്നീട്, കീമാന്‍, കീമാപ് എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോളാണ് പരാതികളില്‍ കഴമ്പുണ്ടല്ലോ എന്നു മനസ്സിലായത്.

എന്താണ് പ്രശ്നം?
റ്റ്രാന്‍സ്ലിറ്ററേഷന്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ വേഡ് 2003-യിലും വേഡ് 2007-ലും മലയാളം ചില്ലുകള്‍ എഴുതാന്‍ പറ്റുന്നില്ല. ചില്ലുകളിലുള്ള ZWJ ഉപേക്ഷിച്ച രൂപമാണ് വേഡില്‍ പ്രത്യക്ഷമാവുന്നത്. ഉദാഹരണത്തിന്, അവന്‍ എന്നെഴുതുമ്പോള്‍ അവന് എന്ന് കാണുന്നു. കാര്‍ കാറ് ആയും, നമ്മള്‍ നമ്മള് ആയുമേ വേഡില്‍ തെളിയുന്നുള്ളൂ.

എന്നാല്‍ ചില ഓഫീസ് പ്രോഗ്രാമുകളില്‍ (ഉദാ: എക്സല്‍) ഈ പ്രശ്നമില്ലാതെ ചില്ലുകള്‍ കാണുന്നുണ്ടു താനും.

(വിശദാംശങ്ങളില്‍ താല്പര്യമില്ലാത്തവര്‍ എന്താണ് പരിഹാരം? എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

വേഡിന്‍റെ കുരുത്തക്കേടിനു കാരണമന്വേഷിച്ചിറങ്ങിയ ഞാന്‍ എത്തിപ്പെട്ടത് സിയാദ് ഖാലിദി, സോംബാത് ലീസറപോങ് എന്ന രണ്ട് ഓഫീസ് പുലികളുടെ മുന്നിലായിരുന്നു. ഓഫീസ് 2003, ഓഫീസ് 2007 എന്നീ സ്യൂറ്റുകളിലെ വേഡ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേയ്ഷനുകള്‍ കീമാന്‍, കീമാപ് തുടങ്ങിയ ഥേഡ് പാര്‍ട്ടി ഇന്‍പുട്ട് മെഥേഡ് എഡിറ്ററുകളുമായി ഉപയോഗിക്കുമ്പോള്‍ ചില്ലുകള്‍ ഉണ്ടാവുന്നില്ല എന്ന കാര്യം ഞാന്‍ ഈ മഹാന്മാരെ അറിയിച്ചു. മാത്രമല്ല, അടുത്ത ഓഫീസ് വേര്‍ഷനിലും (ഓഫീസ് 14) ഈ പ്രശ്നം നിലനില്‍കുന്നു എന്നും ഞാന്‍ ഇവരോട് പറഞ്ഞു.

എന്താണ് കാരണം?
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു മെയില്‍ കിട്ടി. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ IME-യുടെ പ്രശ്നങ്ങളാണ്.

അതുകൊള്ളാമല്ലോ. പക്ഷേ, അങ്ങനെ പറഞ്ഞ് കൈ കഴുകരുതെന്നും ഇപ്പറഞ്ഞത് IME-യുടെ പ്രശ്നം തന്നെയാണെന്നത് എന്നെ ബോധ്യപ്പെടുത്തണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചു. അങ്ങനെ, സിയാദും സോബാതും എന്നെ അവരുടെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു.

‘ഞാന്‍’ എന്ന വാക്ക് കീമാന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ (njAn) കീമാന്‍ അയയ്ക്കുന്ന വിന്‍ഡോസ് മെസ്സേജുകള്‍ അവര്‍ എനിക്ക് കാട്ടിത്തന്നു:



കീമാന്‍ ചെയ്യുന്നത് നോക്കൂ. വിന്‍ഡോസ് മെസ്സേയ്ജുകള്‍ കൊണ്ട് ഒരു കള്ളക്കളി തന്നെ. n കഴിഞ്ഞ് j അമര്‍ത്തുന്നതോടു കൂടി അദ്ദേഹം തുരുതുരാ VK_BACK മെസ്സേയ്ജുകള്‍ അയയ്ക്കുകയായി. എന്നു മാത്രമോ, WM_KEYDOWN, WM_CHAR, WM_KEYUP എന്നീ രീതിയിലല്ല മെസ്സേയ്ജുകള്‍ വേഡിന് കിട്ടുന്നത്. സാധാരണ ഗതിയില്‍, WM_KEYDOWN, WM_KEYUP മെസ്സേയ്ജുകള്‍ WM_CHAR ഇല്ലാതെ ആപ്ലിക്കേയ്ഷനു കിട്ടാറുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ IME ചെയ്യുന്നത്, WM_IME* മെസ്സേയ്ജുകള്‍ ഒപ്പമയച്ച്, ഈ മെസ്സേയ്ജുകള്‍ ഉറവെടുക്കുന്നത് ഒരു IME-യില്‍ നിന്നാണെന്ന് എഡിറ്ററെ അറിയിക്കുകയാണ്.

എഴുതുന്നത് IME ഉപയോഗിച്ചാണെന്ന് വേഡ് അറിയേണ്ട കാര്യമുണ്ടോ? ഒരു എഡിറ്ററായതിനാല്‍ സ്പെല്‍ ചെക്കര്‍, ഗ്രാമര്‍ തുടങ്ങിയ ഭാഷപരമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഓരോ ക്യാരക്റ്ററിന്‍റെ പോലും ഭാഷ ഏതെന്ന് വേഡ് ഓര്‍ത്തുവയ്ക്കുന്നു. ഇവിടെ IME ചെയ്യുന്നത് ഒരു ഹാക് ആണെങ്കിലും വര്‍ക് ചെയ്യുന്നുണ്ട്. നമ്മുടെ പ്രശ്നം, പക്ഷേ, ചില്ലുകള്‍ കാണുന്നില്ല എന്നതാണ്. എന്തുകൊണ്ടാണ് ചില്ലുകള്‍ കാണാത്തത്? വേഡ് വിചാരിച്ചിരിക്കുന്നത് നാം ഇപ്പോഴും ഇംഗ്ലീഷിലാണെഴുതുന്നതെന്നാണ്. അങ്ങനെയല്ല എന്നു കരുതാന്‍ വേണ്ടിയുള്ള വിവരം IME വേഡിനു നല്‍കുന്നില്ല. അതിനാല്‍ ചില്ലുണ്ടാവാന്‍ അവശ്യം വേണ്ട ZWJ-യെ (ആണവ ചില്ല് നിലവില്‍ വരുന്നതു വരെ) വേഡ് വിസ്മരിക്കുന്നു. വേഡിനെ സംബന്ധിച്ചിടത്തോളം, ഡോക്യുമെന്‍റ് ഇപ്പോഴും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് ഭാഷയിലെഴുതുമ്പോള്‍ ZWJ വേണ്ടല്ലോ.



ക്യാരക്റ്ററുകളുടേയും വാക്കുകളുടെയും ഭാഷ സൂക്ഷിക്കാത്ത ഓഫീസ് പ്രോഗ്രാമുകള്‍ ZWJ, ZWNJ തുടങ്ങിയവയെ വിസ്മരിക്കാത്തതിനാല്‍ അങ്ങനെയുള്ള പ്രോഗ്രാമുകളില്‍ ചില്ലുകള്‍ കാണുന്നതിന് വിഷമമില്ല.

എന്താണ് പരിഹാരം?
എന്തുകൊണ്ടാണ് വേഡ് ചില്ല് കാണിക്കാത്തത് എന്നറിഞ്ഞപ്പോള്‍ അതിന്‍റെ പരിഹാരവും എളുപ്പമായി. ഉപയോഗിക്കുന്ന കീബോഡ് മലയാളത്തിലാക്കുക. അല്ലെങ്കില്‍ നാം മലയാളം കീബോഡ് ഉപയോഗിക്കുന്നു എന്ന് വേഡിനെ അറിയിക്കുക. അപ്പോള്‍ വേഡ് ZWJ, ZWNJ എന്നിവയെ മറക്കില്ല. അതിനാല്‍ വേഡില്‍ മലയാളം എഴുതുന്നവര്‍ ഇങ്ങനെ ചെയ്യുക:

൧. മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യുക: Windows XP-യില്‍ എങ്ങനെ മലയാളം കീബോഡ് ഇന്‍സ്റ്റോള്‍ ചെയ്യാം എന്നത് ഈ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. വിന്‍ഡോസ് വിസ്തയാണ് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Option എടുക്കുക. Keyboards and Languages എന്ന റ്റാബിലേയ്ക്കു പോകുക. അവിടെ Change keyboards എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ Text Services and Input Languages എന്ന ഡയലോഗിലെത്തും. അവിടെ Add ബട്ടണ്‍ അമര്‍ത്തുക. Add Input Language എന്ന ലിസ്റ്റില്‍ നിന്നും Malayalam (India) എന്നതില്‍ അമര്‍ത്തുക. പിന്നീട് Keyboard എന്നതില്‍ നിന്നും Malayalam തിരഞ്ഞെടുത്ത ശേഷം OK അമര്‍ത്തുക. തുറന്നിരിക്കുന്ന എല്ലാ ഡയലോഗുകളും അടയ്ക്കുക.

൨. വേഡ് തുറക്കുക. എന്നിട്ട് നിങ്ങളുടെ കീബോഡ് മലയാളമാക്കുക.



൩. വേഡില്‍ കീബോഡ് മലയാളമാണെന്ന് ഉറപ്പുവരുത്തിയ ശേഷം njAn എന്ന് IME ഉപയോഗിച്ച് എഴുതി നോക്കൂ:



പ്രശ്ന പരിഹാരമായില്ലേ? ഒരു വിധം, എന്നാണുത്തരം. ഈ രീതി അവലംബിച്ചാലും ചിലപ്പോള്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരങ്ങളുള്ള വാക്കുകളെഴുതിയാല്‍ ആദ്യത്തേതൊഴികെ ഒന്നും ശരിയായി വരുന്നില്ല എന്നു കാണാം. അതിന് താഴെപ്പറയുന്ന ഒരു മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളൂ:

൪. IME ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കീമാനും കീമാപിനും പകരം IME ഡോക്യുമെന്‍റേയ്ഷന്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള മൈക്രോസോഫ്റ്റ് ഫൊണറ്റിക് ഇന്‍പുട്ട് റ്റൂള്‍ ഉപയോഗിക്കുക. കീമാന്‍, കീമാപ് എന്നിവയോട് വളരെ സമാനമാണ് ഈ റ്റൂളിലെ റ്റ്രാന്‍സ്‍ലിറ്ററേയ്ഷന്‍ സ്കീം. എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടു താനും. (ഇത് ഏകീകരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല.) അതല്ലെങ്കില്‍, IME ഒഴിവാക്കി മലയാളം കീബോഡ് നേരിട്ട് ഉപയോഗിക്കുക. അത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ ലേഖനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവ ദൂരീകരിക്കാന്‍ മടിക്കരുത്.

Labels: , ,

Wednesday, November 28, 2007

കല്പാന്തകാലത്തോളം

എവിടേയ്ക്കെങ്കിലും പോകാന്‍ തുടങ്ങുന്നതിനു മുമ്പ് ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ ഇങ്ങനെ തുടങ്ങിയാലോ?



101 വര്‍ഷം കാത്തിരിക്കാമോ എന്നാണ് ചോദ്യം. അതായത്, ഈ പണി ഇന്നു തീരണമായിരുന്നെങ്കില്‍ 1906 ഡിസംബര്‍ 24-ന് തുടങ്ങേണ്ടിയിരുന്നു പോലും.

Labels: , ,

Tuesday, October 23, 2007

അഞ്ജലി

അഞ്ജലി എന്നു പേരുള്ള ഒരകന്ന ബന്ധു എനിക്കുണ്ട്.

അവളെ എനിക്കത്ര മതിപ്പുണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അവള്‍ എന്നേക്കാള്‍ മിടുക്കിയായിരുന്നു. പഠിക്കാനും സംസാരിക്കാനും ആളുകളോട് ഇടപഴകാനും വരയ്ക്കാനും നൃത്തം ചെയ്യാനും അവള്‍ക്കുള്ള നൈപുണ്യം എനിക്ക് അന്നുമില്ല, ഇന്നുമില്ല. അസൂയ കാരണം ആരംഭിച്ച മതിപ്പില്ലായ്മ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഇന്നേ വരെ അവസരവുമുണ്ടായിട്ടില്ല.

അഞ്ജലി എന്ന ആ മിടുക്കിയെ ഞാന്‍ വീണ്ടുമോര്‍ക്കുന്നു. അതിനു കാരണമായതോ ഏതോ ഒരു അഞ്ജലി മൈക്രോസോഫ്റ്റിലേയ്ക്ക് എഴുതിയ കത്താണ്. ഇതാണ് അഞ്ജലിയുടെ പരാതി: മൈക്രോസോഫ്റ്റ് വേഡ്, ഹോട്മെയ്‍ല്‍ തുടങ്ങിയവ ഉപയോഗിക്കുന്ന സ്പെല്‍ ചെക്കറില്‍ അവളുടെ പേരിന്‍റെ സജഷന്‍ ആയി ഒരു വാക്ക് വരുന്നത് മാറ്റുക. ന്യായമായ ആവശ്യം. പരിഗണിക്കപ്പെടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.



(കെവിന്‍റെ അഞ്ജലി ഓള്‍ഡ് ലിപിയോട് എനിക്ക് മതിപ്പാണ്.)

Labels: ,

Friday, September 28, 2007

കൂള്‍ ഹോട്മെയില്‍

ഹോട്മെയില്‍ കൂടുതല്‍ ഭാരതീയമാവുന്നു. കൂള്‍ഹോട്മെയില്‍.കോമില്‍ നിന്നും 250-ല്‍ പരം പുതിയതരം ഹോട്മെയില്‍ വിലാസങ്ങള്‍ തെരഞ്ഞെടുക്കാം. ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരുമൊക്കെ ഥീമായി വരുന്നുണ്ടെങ്കിലും കേരളത്തിന് അവഗണ തന്നെ! താരങ്ങളുടെ കൂട്ടത്തില്‍ അമിതാബും ധോനിയും രജനിയും സചിനുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീശാന്തും ഭാവനയുമില്ല.

മുഖ്യമന്ത്രിയുടെ പിടിപ്പുകേട്, അല്ലാതെന്ത്?

Labels:

Wednesday, August 22, 2007

റ്റാഫിറ്റി

സില്‍വര്‍‍ലൈറ്റ് റ്റെക്നോളജിയുപയോഗിച്ച് വിന്‍‍ഡോസ് ലൈവ് സേര്‍ച്, റ്റാഫിറ്റി അവതരിപ്പിക്കുന്നു.

(റ്റാഫിറ്റി എന്നാല്‍ സ്വാഹീലി ഭാഷയില്‍ സേര്‍ചു ചെയ്യുക എന്നാണര്‍ഥം. കിഴക്കേ ആഫ്രിക്കയിലും കോം‍ഗോ പ്രദേശത്തും സംസാരിക്കുന്ന ബാന്‍റു ഭാഷയാണ് സ്വാഹീലി.)

സേര്‍ചിനാവുമെങ്കിലും പ്രദര്‍ശനത്തിന് യൂണികോഡ് വഴങ്ങില്ല എന്നത് റ്റാഫിറ്റിയുടെ ഈ ബേറ്റ വേര്‍ഷന്‍റെ പോരായ്മയാണ്. മറ്റുള്ള തെറ്റുകുറ്റങ്ങള്‍ അറിയിച്ചാല്‍ ബന്ധപ്പെട്ടവരിലെത്തിക്കാം.

Labels: ,

Thursday, May 03, 2007

ഹൂ മൂവ്ഡ് മൈ ചീസ്

ഡോ. സ്പെന്‍സര്‍ ജോണ്‍സണ്‍ എഴുതിയ ‘ഹൂ മൂവ്ഡ് മൈ ചീസ്’* വായിച്ചിട്ടുണ്ടോ?

അധ്യാപികയായി ജോലിയാരംഭിച്ച്, മൂന്നു ദശാബ്ദത്തിലധികം അധ്യാപികയായി തുടര്‍ന്ന്, അധ്യാപികയായിത്തന്നെ വിരമിച്ച അമ്മയോടൊരിക്കല്‍ ഞാന്‍ ചോദിച്ചു: “ബോറടിക്കില്ലേ?”

ഇല്ലെന്നായിരുന്നു ഉത്തരം. പഠിപ്പിക്കുന്ന വിഷയം ഒന്നുതന്നെയെങ്കിലും പാഠ്യപദ്ധതികള്‍ മാറുന്നതിനാലും മിടുക്കരും മിടുമിടുക്കരുമായ കുട്ടികളെ ഓരോ കാലത്തായി വിദ്യ അഭ്യസിപ്പിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും സംതൃപ്തിയും മൂലവും ‘ഒരേ കാര്യം തന്നെ ചെയ്യുന്നു’ എന്ന തോന്നലുണ്ടാവില്ല എന്ന വിശദീകരണം എനിക്കിന്നും മനസ്സിലാകാതെ തുടരുന്നു.

അതു വച്ചു നോക്കുമ്പോള്‍ ഞാന്‍ ജോലിയാരംഭിച്ചിട്ട് അധിക നാളായിട്ടില്ല. എന്നാലും ഒരേ കാര്യം തന്നെ രണ്ടു-മൂന്നു കൊല്ലത്തില്‍ കൂടുതല്‍ ചെയ്യുന്നതോര്‍ക്കുന്നത് എനിക്ക് സങ്കല്പിക്കാനേ വയ്യ. അതുമാത്രമല്ല, രണ്ടുമൂന്നു റിവ്യൂകള്‍ കഴിഞ്ഞാലും ‘അക്കരപ്പച്ച’ തേടിപ്പോകാത്തവരോട് മാനേജര്‍മാര്‍ക്ക് പൊതുവേ ഒരു വിലയില്ലായ്മാ മനോഭാവം വന്നു തുടങ്ങും എന്നത് അധികം രഹസ്യമല്ലാത്ത രഹസ്യവുമാണ്.

അങ്ങനെ, മൈക്രോസോഫ്റ്റില്‍ ഞാന്‍ എന്‍റെ നാലാം ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഓഫീസ് ലൈവ് ടീമിന്‍റെ ഗ്ലോബലൈസേഷന്‍ പ്രോഗ്രാം മാനേയ്ജര്‍ എന്നതാണ് എന്‍റെ പുതിയ ജോലി. ഗ്ലോബലൈസേഷനില്‍ താല്പര്യം ജനിക്കാനും ഓഫീസ് ലൈവ് ടീമിലേയ്ക്ക് ജോലിക്കപേക്ഷിക്കാനും കാരണം ബ്ലോഗു വായനയും ബ്ലോഗെഴുത്തും ബൂലോഗത്തിലെ ചില സൌഹൃദങ്ങളുമാണ് എന്നത് സ്മരണീയമാണ്.

മാര്‍ ഈവാനിയോസ് കോളജിന്‍റെ പ്രിന്‍സിപ്പലായിരുന്ന കൊട്ടാരത്തിലച്ചന്‍, പുതുതായി കോളജില്‍ ചേരുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് വര്‍ഷാവര്‍ഷം നടത്താറുണ്ടായിരുന്ന പ്രസംഗത്തില്‍ ഈ വരികള്‍ ഒരിക്കലും ഉണ്ടാവാതിരുന്നിട്ടില്ല:
ഗ്രീക്ക് ഫിലോസഫറായിരുന്ന പ്ലേറ്റോയുടെ അക്കാഡമിയുടെ പ്രവേശന കവാടത്തില്‍ ഇങ്ങനെയൊരു വാചകമുണ്ട്: ‘നിങ്ങള്‍ ഇവിടെ പ്രവേശിക്കുമ്പോള്‍ ഇവിടം എങ്ങനെയായിരിക്കുന്നുവോ, അതിലും നല്ല നിലയില്‍ ആക്കിയിട്ടുവേണം നിങ്ങള്‍ ഇവിടം വിട്ടുപോകേണ്ടത്’.**
അച്ചന്‍റെ ഉപദേശം അടുത്ത ടീമിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.

* പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ ഇതു കാണുക.
** പ്രവേശന കവാടത്തില്‍ ഈ വാചകങ്ങള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Labels: ,

Thursday, January 11, 2007

പേരിടാനും പണം

What's in a name? that which we call a rose
By any other name would smell as sweet.


ഒരു പേരിലെന്തിരിക്കുന്നു? ഷേക്സ്പിയര്‍ ചോദിച്ച ചോദ്യം തന്നെ.

ഭാവി മുഴുവന്‍ പേരിലാണിരിക്കുന്നതെന്ന് കൈപ്പള്ളിയും ഉമേഷും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ബോധ്യമാവാത്തവരുണ്ടോ? നിങ്ങളെ രക്ഷിക്കാന്‍ എനിക്കാവില്ല മക്കളേ, മടങ്ങിപ്പോ...

അതുശരി, അപ്പോള്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചല്ലേ? നാലാള് പറഞ്ഞാലേ വിശ്വസിക്കുകയുള്ളൂ എന്ന വാശി നല്ലതിനു തന്നെ. എന്നാലിതാ നാലാമനായി ഞാന്‍ അവതരിക്കുന്നു.

കുട്ടികളുടെ പേരിനെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നത്. ചില ചില്ലറ ചരക്കുകളുടെ അഥവാ പ്രോഡക്റ്റുകളുടെയും കമ്പനികളുടെയും പേരിനെക്കുറിച്ചാണ്. (ചില സംസ്കാരങ്ങളില്‍ ചരക്ക്, പ്രോഡക്റ്റ് എന്നിവ ഭാരമേറിയ നാനാര്‍ഥങ്ങള്‍ വഹിക്കുന്ന വാക്കുകളാണ്. തുടര്‍ന്ന് വായിക്കുന്നതിനുമുമ്പ് മലയാള സംസ്കാരത്തിന്‍റെ മുഖം‍മൂടി എടുത്തണിയാന്‍ അപേക്ഷ.)

നമുക്ക് ഒരു ചോദ്യോത്തര പരിപാടിയോടെ തുടങ്ങാം. എന്തുചെയ്യാന്‍, റ്റി. വി. കണ്ടുകണ്ട് ചോദ്യോത്തര മഴ ഒരു വീക്നെസ് ആയിപ്പോയി. ഞാന്‍ ചില വാക്കുകള്‍ പറയും. നിങ്ങളുടെ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത് എന്താണെന്ന് പറയണം.

കണ്ണന്‍ ദേവന്‍
അനിക്സ്പ്രേ
പുളിമൂട്ടില്‍
റീഗല്‍
ഇദയം
സെയ്ന്‍റ് ജോര്‍ജ്

(വാക്കുകള്‍ സ്പോണ്‍സര്‍ ചെയ്തത്: ഗുരുകുലം പാഠശാല, പോര്‍ട്ട്ലാന്‍ഡ്, അമേരിക്ക. നിങ്ങളുടെ കുട്ടികളെ ഉത്തരവാദിത്തത്തോടെ ‘കൈകാര്യം’ ചെയ്യുന്ന, നൂറു ശതമാനം വിജയം ഉറപ്പുതരുന്ന, അമേരിക്കയിലെ ഏക സ്ഥാപനം. അരാഷ്ടീയതയുടെ കൂത്തരങ്ങാണ് ഈ വിദ്യാലയം എന്ന വാദം പ്രിന്‍സിപ്പല്‍ നിഷേധിച്ചിട്ടുണ്ട്.)

ചുരുക്കത്തില്‍, ഈ പേരുകള്‍ റേഡിയോ/റ്റി. വി. പരസ്യങ്ങള്‍ വഴി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു എന്നു മനസ്സിലായില്ലേ?

കാര്യങ്ങളുടെ കിടപ്പ് ഇന്നത്തെയത്ര വഷളാവുന്നതിനു മുമ്പ് സ്വന്തം കമ്പനികള്‍ക്കും ഉല്പന്നങ്ങള്‍ക്കും പേരിട്ടവര്‍ ഭാഗ്യവാന്മാര്‍. ഹോണ്ട, റ്റൊയോറ്റ, ഹണിവെല്‍, ഡെല്‍ എന്നിവര്‍ അധികം ആലോചിക്കാതെ സ്ഥാപകരുടെ പേരുതന്നെ കമ്പനികള്‍ക്കു നല്‍കുകയായിരുന്നു. സന്തോഷ് ഹെയര്‍ ഓയില്‍ ഈ വിഭാഗത്തില്‍ വരുമെന്ന് തോന്നുന്നു. AVT-തേയില ഉടമയുടെ പേരിന്‍റെ ചുരുക്കപ്പേരാണെന്നാണ് അറിവ്.

അഡോബി (Adobe) എന്നത് ആ കമ്പനിയുടെ സ്ഥാപകരുടെ വീടിന്‍റെ പിന്നാമ്പുറത്തുകൂടി ഒഴുകിയിരുന്ന ഒരു ചെറു തോടിന്‍റെ പേരാണ്. ആമസോണ്‍ എന്താണെന്നും എവിടെയാണെന്നും നമുക്കെല്ലാമറിയാം. നോകിയ എന്നത് ഫിന്‍ലാന്‍ഡിലെ ഒരു ചെറിയ പട്ടണമാണ്. പെരിയാര്‍ പുട്ടുപൊടിയും മലബാര്‍ ഗോള്‍ഡും കൊല്ലം സുപ്രീം ഗോള്‍ഡ് കവറിംഗും ഈ ഗണത്തില്‍ പെടുത്താവുന്നവ തന്നെ.

ചില ഏഷ്യന്‍ കമ്പനികളാവട്ടെ, പേരിടുന്നതില്‍ മറ്റൊരു മാനദണ്ഡം സ്വീകരിച്ചു. Daewoo എന്നാല്‍ കൊറിയന്‍ ഭാഷയില്‍ ‘മഹത്തായ പ്രപഞ്ചം’ എന്നാണര്‍ഥം (കൊറിയയില്‍ നിന്നുള്ള ബ്ലോഗര്‍മാരുടെ തല്ലു കിട്ടുമോ എന്തോ!). ഹിറ്റാചി, ‘സൂര്യോദയം’ എന്നര്‍ഥമുള്ള ഒരു പുരാതന സ്ഥലമത്രേ. സാംസങ് എന്ന വാക്കിന്‍റെ അര്‍ഥം മൂന്ന് നക്ഷത്രങ്ങള്‍ എന്നാണ്. (ദേ, വീണ്ടും കൊറിയന്‍!)

വളരെ ‘കാര്യമാത്ര പ്രസക്തരായവരും’ ഇക്കൂട്ടത്തിലുണ്ട്, നമ്മുടെ SBT, SBI എന്നിവരെപ്പോലെ. BMW എന്നാല്‍ Bayerische Motoren Werke എന്നതിന്‍റെ ചുരുക്കപ്പേര് മാത്രം. അതായത്, Bavarian Motor Factories. മറ്റൊരു വമ്പനാണ് AT&T: American Telephone and Telegraph.

ധനലക്ഷ്മി ബാങ്കിന് ആ പേര് ചേരുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ വിജയത്തിന്‍റെ ദേവതയാണ് നൈക്കി (Nike). വിജയികള്‍ അണിയുന്നത് (അണിയേണ്ടത്) എന്ന നിലയ്ക്ക് നൈക്കി വളരെ യോജിച്ച പേരാണ്. പുറത്തുനിന്നു നോക്കിയാല്‍ ചെറിയ കടയാണെങ്കിലും അതിവിശാലമായ ഷോറൂമായ അയ്യപ്പാസിന് പണം വാരുന്ന ദേവനുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മാരുതിയ്ക്കും അദിതിയ്ക്കും ആ പേരുകള്‍ കിട്ടിയത് എവിടെ നിന്നാണെന്ന് ഊഹിക്കാമല്ലോ.

ഇനിയും ചിലരുണ്ട്. പേരുണ്ടാക്കുന്നതില്‍ ഭാവന കലര്‍ത്തിയവര്‍. ഒന്നിനു ശേഷം 100 പൂജ്യം വരുന്ന സംഖ്യയ്ക്ക് ഗൂഗോള്‍ എന്നാണ് പേര്. അനന്തമായ വിവരം അടുക്കിയവതരിപ്പിക്കാനുള്ള ശ്രമവുമായിത്തുടങ്ങിയ കമ്പനിയായ ഗൂഗിളിന് മനഃപൂര്‍വം തെറ്റായുച്ചരിച്ചുണ്ടാക്കിയ പേര് നന്നായി ചേരുന്നു. (സിബൂ, തല്ലരുത്‌, ഒന്നു വിരട്ടി വിട്ടാല്‍ മതി!)

ഭാവനയില്‍ ഒരു പടി കൂടി കടന്നവരാണ് CD/DVD-കള്‍ എഴുതാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയര്‍ ആയ നീറോ. Nero burning Rome എന്ന വാചകത്തെ അവര്‍ ഇങ്ങനെയാണ് ‘മാറ്റി’യെഴുതിയത്: Nero Burning ROM.

എന്നാലിന്നോ? പരസ്യവാചകങ്ങളോളമോ അതിനേക്കാളുമോ പ്രധാനമാണ് പരസ്യം ചെയ്യപ്പെടുന്ന സാധനത്തിന്‍റെ പേര് എന്നായിരിക്കുന്നു.

കുട്ടികളുണ്ടായിട്ടുള്ളവര്‍ക്കറിയാം, കുഞ്ഞിന്‍റെ പേര് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന പെടാപ്പാട്. പത്തുനൂറ് പേരുകളില്‍ നിന്ന് ചുരുക്കിച്ചുരുക്കി രണ്ടോ നാലോ പേരിലെത്തിക്കാനുള്ള പാട്, പിന്നെ അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള പാട്... അവസാനം ഭാര്യയ്ക്കും ഭര്‍ത്താവിനും ഇഷ്ടപ്പെട്ട പേര് തീരുമാനിച്ചു കഴിയുമ്പോള്‍ അമ്മയും അമ്മായിയമ്മയും ഒരേ സ്വരത്തില്‍ ‘അയ്യേ!’ എന്നു പറയുന്നത് കേള്‍ക്കേണ്ടി വരുന്നത് ഒന്നാലോചിച്ചു നോക്കൂ. (ആറ്റുനോറ്റുണ്ടായ ഓപറേറ്റിംഗ് സിസ്റ്റത്തിന് പേരിട്ടത് വിസ്ത എന്നാണ് എന്ന് ആദ്യമായി കേട്ടപ്പോള്‍ തോന്നിയ പോലൊരു ഫീലിംഗ്.)

പേരിടാന്‍ വന്‍‍തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ട്. മൈക്രോസോഫ്റ്റ് ഈയിടെ പുറത്തിറക്കിയ പോര്‍ട്ടബിള്‍ മീഡിയ പ്ലെയറിന് സൂണ്‍ (Zune) എന്ന പേര് കണ്ടെത്തിയത് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് എന്ന സ്ഥാപനമാണ്. ഒരു പേര് നിര്‍ദ്ദേശിക്കുന്നതിന് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് വാങ്ങുന്ന കുറഞ്ഞ തുക 150,000 ഡോളര്‍ ആണത്രേ. നൂറോളം ഭാഷകള്‍ പരിശോധിച്ച് ‘വലിയ പ്രശ്നമില്ലാത്ത’ സൂണ്‍ എന്ന പേര് നിര്‍ദ്ദേശിക്കാന്‍ ഭീമമായ തുകയാവണം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഈടാക്കിയിട്ടുള്ളത്.

ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ചില്ലറക്കാരല്ല. പെന്‍റിയം, ബ്ലാക്ബെറി തുടങ്ങി ഇന്ന് പരസ്യ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പല ബ്രാന്‍ഡ് പേരുകളുടേയും സ്രഷ്ടാക്കളാണവര്‍. സൂണ്‍ എന്ന പേര് കണ്ടെത്താന്‍ മുപ്പത്തൊമ്പത് രാജ്യങ്ങളിലുള്ള അറുപതോളം ഭാഷാശാസ്ത്രജ്ഞരുടെ സഹായം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഉപയോഗപ്പെടുത്തി. ഏഴില്‍ താഴെമാത്രം ഇംഗ്ലീഷ് അക്ഷരങ്ങളുള്ള മൂവയിരത്തി അഞ്ഞൂറ് വാക്കുകള്‍ അവര്‍ പരിഗണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.

സൂണ്‍ എന്ന പേരിനു പിന്നിലെ മനഃശാസ്ത്രം ചോദിച്ചവരോട് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് സ്ഥാപകന്‍ ഡേവിഡ് പ്ലാസെക് പറഞ്ഞതിങ്ങനെ:

ഇംഗ്ലീഷ് ഭാഷയിലെ ജീവസ്സുറ്റതും ഓജസ്സുള്ളതുമായ ശബ്ദമാണ് Z (അമേരിക്കക്കാര്‍ Z-നെ ‘സ്സീ’ എന്നാണ് ഉച്ചരിക്കുന്നത് zebra-യിലെ ze ഉച്ചരിക്കുന്നതു പോലെ). K, C, G എന്നിവയ്ക്കുള്ളതുപോലുള്ള വിശ്വാസ്യതയുടെ മാസ്മരിക പ്രഭാവം Z-യ്ക്കുമുണ്ട്.

...

The buzz of the sound "z" makes it one of the most energetic in the language. Lexicon's studies of sound symbolism, conducted with hundreds of people in a variety of languages, have shown that word-initial "z" scores very high for communicating attributes like "lively," "daring," and "fast."

The letter z's current popularity in respellings like "boyz" and "antz" lends a youthful irreverence. Even though it isn't obviously derived from any real word, Zune could pass for a casual abbreviation, in the same way that 'zza stood in for pizza with some people 10 years or so ago.

അനതിവിദൂര ഭാവിയില്‍ നമ്മുടെ നാടും ഈ കച്ചവട തന്ത്രം നടപ്പിലാക്കിക്കൂടായ്കയില്ല. പുതിയ സം‍രംഭങ്ങളുമായി രംഗത്തേയ്ക്ക് വരുന്നവരാണ് ഇനി “ശക്തവും പ്രഭാപൂരവും ജീവസ്സുറ്റതും” ആയ പേരിന് പണമിറക്കേണ്ടി വരുന്നത്. കുട്ടികളുടെ പേരിടാനും ഇത്രത്തോളമോ ഇതിലുമധികമോ ശ്രദ്ധവയ്ക്കുന്ന (പണമിറക്കുന്ന) ഒരു കാലം വന്നേക്കും. നല്ല പേരുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള വാസനയുണ്ടോ? അവസരങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കിടക്കുന്നു!

Labels:

Tuesday, November 28, 2006

ഓഫീസ് 2007 ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍

മൈക്രോസോഫ്റ്റ് ഓഫീസ് 2003 ഉപയോഗിച്ച് ശീലമായവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 2007-ന്‍റെ പുതിയ “റ്റാസ്ക്-ഓറിയന്‍റഡ്” മെനു ക്രമീകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കാം. ജോലിയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ പഠിച്ചുവരുന്നതുവരെയുള്ള സമയ നഷ്ടം ഉണ്ടാകാതിരിക്കാന്‍ വേഡ്, എക്സല്‍, പവര്‍പോയ്ന്‍റ് എന്നിവയുടെ ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍ സഹായിക്കും.

മൈക്രോസോഫ്റ്റ് വേഡ്
മൈക്രോസോഫ്റ്റ് എക്സല്‍
മൈക്രോസോഫ്റ്റ് പവര്‍പോയ്ന്‍റ്

മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ പുതിയ മെനു കണ്ടിട്ടില്ലാത്തവര്‍ക്ക് ഒരു പ്രിവ്യൂ കൂടിയായി ഇത് ഉപകാരപ്പെട്ടേക്കാം. ഈ ഗൈഡുകള്‍ ഓഫീസ് 2003-ന്‍റെ പ്രോഗ്രാം ഇന്‍റര്‍ഫേയ്സ് ബട്ടന്‍, റ്റൂള്‍ബാര്‍ എന്നിവയുള്‍പ്പടെ കാണിക്കുന്നു. ഒരു ബട്ടനോ മെനു ഓപ്ഷനോ പോയിന്‍റു ചെയ്താല്‍ റ്റൂള്‍റ്റിപ്പിലൂടെ ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് എഴുതിക്കാണിക്കും. ഇനി അഥവാ, ബട്ടനോ മെനു ഓപ്ഷനോ ക്ലിക്കു ചെയ്താലോ, ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് കാണിച്ചുതരും.

Labels:

Tuesday, August 15, 2006

വിന്‍ഡോസ് ലൈവ് റൈറ്റര്‍

ബ്ലോഗുകള്‍ എഴുതാനും പോസ്റ്റുചെയ്യാനും ഇപ്പോള്‍ അനവധി മാര്‍ഗങ്ങളുണ്ട്. നോട്ട്‍പാഡില്‍ എഴുതിയശേഷം അതില്‍ നിന്ന് കോപ്പി ചെയ്ത് ബ്ലോഗില്‍ പേയ്സ്റ്റ് ചെയ്യുകയാണ് ഞാന്‍ സാധാരണ ചെയ്യാറ്. എഴുതിയ ലേഖനം നോട്ട്‍പാഡില്‍ യൂണികോഡായി സം‍രക്ഷിക്കാമെന്ന മെച്ചവുമുണ്ട്. അടുത്തിടയായി, മൈക്രോസോഫ്റ്റ് വേഡില്‍ നിന്നും നേരിട്ട് ബ്ലോഗു പബ്ലിഷ് ചെയ്യാനനുവദിക്കുന്ന ഒരു പ്ലഗിന്‍ കാണാനിടയായി. മലയാളം എഴുതാന്‍ വേഡ് ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചില അപാതകള്‍ ഉള്ളതിനാല്‍, ഞാന്‍ അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. അപ്പോഴാണ് വിന്‍ഡോസ് ലൈവ് റ്റീം വിന്‍ഡോസ് ലൈവ് റൈറ്റര്‍ റിലീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.

വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് ചെയ്യാം എന്നു മാത്രമല്ല, ബ്ലോഗ്സ്പോട്ട് ഉള്‍പ്പടെയുള്ള ബ്ലോഗിംഗ് സര്‍വീസുകളുപയോഗിക്കുന്നവര്‍ക്കുപോലും റ്റെം‍പ്ലേയ്റ്റുകളും ക്രമീകരണങ്ങളും മറ്റും മാറ്റിയും മറിച്ചും പലവിധമുള്ള പരീക്ഷണങ്ങളും നടത്താവുന്നതാണ്. ബീറ്റ (ബേറ്റ) എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ക്ക് വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Labels: ,