ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, June 09, 2023

ഇൻഡ്യൻ ഇംഗ്ലീഷ്

(ചിന്ത ജെറോമിന്റെ) ഇംഗ്ലീഷ് പ്രസംഗം പോട്ടേ. മലയാളികളുടെ (ഇൻഡ്യക്കാരുടെ) ഇംഗ്ലീഷ് usage-നെപ്പറ്റി പെട്ടെന്ന് ഓർമ്മ വന്ന മൂന്ന് കാര്യങ്ങൾ:
  1. qu എന്നത് ക്വ എന്നതിനു പകരം ക്യ എന്ന് ഉച്ചരിക്കുന്നത്. ക്വീൻ vs ക്യൂൻ, ക്വിസ് vs ക്യുസ്.
  2. "One of the" കഴിഞ്ഞിട്ട് plural ഉപയോഗിക്കാത്തത്. "One of my *friends*", "One of the *examples*."
  3. Using & and AND interchangeably.

Labels:

Wednesday, June 07, 2023

HR മാനേജർ

പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ KJ ജേക്കബ് തന്റെ ഫേസ്ബുക്ക് പേജിൽ ജൂൺ 7, 2023-ൽ ഇങ്ങനെ എഴുതി:
ഒരു പഴയ കഥയാണ്.

ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ പ്രോഡക്ട് കമ്പനികളിൽ ഒന്നിന്റെ ഇന്ത്യയിലെ ഡെവലപ്മെന്റ് സെന്റർ. അവരുടെ ഒരു ഗ്ലോബൽ പ്രൊഡക്ടിന്റെ ലോഞ്ചാണ്; അതിലൊരുഭാഗം ഇന്ത്യയിലാണ് നിർമ്മിച്ചത്; അതൊരു വലിയ സംഭവമാണ്; അതിനാണ് പത്രക്കാരെ വിളിച്ചത്.

ചടങ്ങിനിടയിൽ ടീമംഗങ്ങളെ പരിചയപ്പെടുത്തി. ഹെഡ്‍ക്വർട്ടേഴ്സിലെ ടീമിനോട് കിടപിടിക്കുന്ന ചെറുപ്പക്കാർ എഞ്ചിനീയർമാർ. പരിപാടി കഴിഞ്ഞ ശേഷം എച്ച് ആർ മാനേജരെ പരിചയമുണ്ടായിരുന്നതുകൊണ്ടു ഞാൻ ചോദിച്ചു, ഈ പിള്ളേരെന്താ നനഞ്ഞ കോഴികളെപ്പോലെയിരിക്കുന്നത്?

അപ്പോൾ അവരുടെ മറുപടി: പണിക്കു മിടുക്കരാണ്. പക്ഷെ ഒരു പാർട്ടിയ്ക്ക് ടൗണിലേക്ക് പോകുമ്പോൾ ടാക്സി കേടായാൽ ഇങ്ങോട്ടു വിളിക്കും; വേറൊരു വണ്ടി വിളിച്ചു പോകാനറിയില്ല.

സത്യകഥയാണ്.

അതിന് എഴുതിയ മറുപടി:

മു തു കു (മുരളി തുമ്മാരുകുടി) പോലെയല്ല കെ ജെ ജെ. ബ്ലോക്കിയാൽ പറഞ്ഞിട്ടേ ബ്ലോക്കുകയുള്ളൂ.

എന്നാലും software ഫീൽഡിൽ ഇത്രയും ആൾക്കാർ പരിചയക്കാരായി ഉണ്ടായിട്ടും എഞ്ചിനീയർമാർക്ക് പ്രായോഗിക ജ്ഞാനമില്ലെന്ന് ഏതോ HR മാനേജർ പറഞ്ഞത് കെ ജെ ജെ വിശ്വസിച്ചു പോലും. റ്റാക്സി വിളിച്ചു വീട്ടിൽ പോകണമെങ്കിൽ എങ്ങനെയെന്നറിയാതെ HR മാനേജറിനെ വിളിക്കും എന്നതൊക്കെ കെ ജെ ജെ-യ്ക്ക് വിശ്വാസയോഗ്യമായി തോന്നിയത്രേ!

നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ: ഒരു ലക്ഷം, അല്ലെങ്കിൽ വേണ്ട ആയിരം രൂപ കിട്ടാൻ പോകുന്ന ഒരു ഫോൺ എ ഫ്രണ്ട് പ്രോഗ്രാമിൽ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ നിങ്ങൾ HR മാനേജറിനെ വിളിക്കുമോ അതോ software engineer-നെ വിളിക്കുമോ, Mr KJ Jacob? 😀

Labels:

Friday, June 02, 2023

അരിക്കൊമ്പൻ ഭാഷ

രണ്ടു കാര്യങ്ങൾ:
  1. ‘നൽകണം’ എന്ന വാക്ക് കഴിഞ്ഞുള്ള സ്‌പേസ് (space) ആവശ്യമില്ല.
  2. കുട്ടികൃഷ്‌ണമാരാരുടെ വാക്കുകളിൽപ്പറഞ്ഞാൽ വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാർത്ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങൾ ദ്യോതിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നത് നിഷ്പ്രയോജനമാണ്. വെറുതേ മഷി കളയാമെന്നേയുള്ളൂ.
അടുത്തതവണ പോസ്റ്ററടിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ. 😀

Labels:

Sunday, May 14, 2023

ഗാനമേള

ഏകദേശം 20 കൊല്ലം മുമ്പ് ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഞാൻ കോഡ് ചെയ്തില്ലെങ്കിൽ എന്താണ് സംഭവിക്കുക? ആർക്കാണ് നഷ്ടം? ആർക്കും ഒരു ചുക്കും സംഭവിക്കില്ല എന്നു മനസ്സിലാക്കി ഞാൻ കോഡിങ് നിർത്തി.

എല്ലാവരും എന്നെപ്പോലെ ആവണമെന്ന് ശഠിക്കുന്നത് ബാലിശമാണ് എന്ന് അറിയായ്കയല്ല.

എന്നാലും ആര്യ ദയാലും സച്ചിൻ വാര്യരും പാട്ടു നിർത്തിയാലും ആർക്കും ഒരു ചുക്കും വരാൻ പോകുന്നില്ല.

അതിലും എളുപ്പമല്ലേ താൻ "അഫിപ്രായം" പറയുന്നത് നിർത്തുന്നത് എന്ന് ചോദിക്കുന്നവരോട്: ഞാൻ നിങ്ങളോട് കാശ് വാങ്ങിയല്ലല്ലോ അഭിപ്രായം പറയുന്നത്?

So STFU.

Labels:

Friday, April 21, 2023

AI ക്യാമറ

പലപ്പോഴും നിയമാനുസൃതമല്ലാതെയും മിക്കപ്പോഴും കുറുക്കുവഴിയിലും കാര്യങ്ങൾ നേടിയെടുക്കുവാൻ സാധാരണക്കാരായ പൊതുജനങ്ങളെ സഹായിക്കുന്നവരെയാണ് നാം നേതാക്കന്മാർ എന്ന് കരുതി വരുന്നത്. NRI നേതാക്കന്മാരുടെ കാര്യങ്ങളിലും ഇത് ശരിയാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. പുതിയ നിയമങ്ങൾക്കു മുന്നിൽ നിന്നും സ്വയം വഴുതിമാറാൻ പഴുതിടാത്ത നേതാവ് എങ്ങനെ മറ്റുള്ളവരെ രക്ഷിക്കും? വാഹനങ്ങളിൽ ലൈറ്റ് വച്ചും കൊടിവച്ചും കർട്ടനിട്ടും അവർ സ്വയം ഒരുപടി മുന്നിൽ നിൽക്കും. എന്നാലേ ആശ്രിതവത്സലരായി കാരുണ്യപ്രസാദമേകാനാവൂ.

AI ക്യാമറയിൽ model explainability ഇല്ല, 85% accuracy മാത്രമേയുള്ളൂ എന്നൊക്കെയുള്ള സാഹിത്യവും കണ്ടു. ഇൻഡസ്ട്രി സ്റ്റാൻഡാർഡ് ക്യാമറകൾ ഉപയോഗിച്ചാൽ, വളരെ കുറച്ചു ഡാറ്റാ സെറ്റുകളിൽ മാത്രം ട്രെയിൻ ചെയ്യേണ്ടുന്ന ലോക്കൽ നമ്പർപ്ലേറ്റ് റെകഗ്നിഷൻ അൽഗരിതങ്ങളുടെ കൃത്യത ഇപ്പോൾ ഏറ്റവും കുറഞ്ഞത് 98%. വണ്ടിയുടെ മേക്ക്/മോഡൽ റെകഗ്നിഷൻ 99%-ൽ അധികം.

പറഞ്ഞെന്നേയുള്ളൂ.

Labels:

Tuesday, February 14, 2023

"എന്തു പറ്റി?"

വർഷങ്ങളുടെ പരിചയസമ്പന്നത നമ്മെ പഠിപ്പിക്കുന്നതെന്തെന്നാൽ, "കലിപ്പിനുള്ള" കാരണമെന്താണ് എന്ന് സ്വയം മനസ്സിലാക്കാനുള്ള ശേഷിയില്ലെങ്കിൽ മിണ്ടാതിരിക്കുക. അല്ലാതെ, അങ്ങോട്ടു ചെന്ന്, "എന്തു പറ്റി?" എന്ന ചോദ്യം എന്തുവിലകൊടുത്തും ഒഴിവാക്കുക.

(𝐷𝑖𝑠𝑐𝑙𝑎𝑖𝑚𝑒𝑟: 𝑡ℎ𝑖𝑠 𝑖𝑠 𝑝𝑒𝑟𝑓𝑜𝑟𝑚𝑒𝑑 𝑏𝑦 𝑎 𝑡𝑟𝑎𝑖𝑛𝑒𝑑 𝑝𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙. 𝐷𝑜 𝑛𝑜𝑡 𝑡𝑟𝑦 𝑡ℎ𝑖𝑠 𝑎𝑡 ℎ𝑜𝑚𝑒.)
ചന്തത്തിലുള്ള മിഴി ചെന്നിറമായിവന്നാൽ,
ചെന്താമരാക്ഷി, സഖി, മിണ്ടുകയില്ലയെന്നാൽ,
എന്തോതിയാലുമൊരു ഭാവവുമില്ലയെങ്കിൽ
"എന്തെ"ന്ന വാക്കൊഴികെ ചൊല്ലുവതെന്തുമാവാം!

(വൃത്തം: കേകയും വസന്തതിലകവും.)

കേക:
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.

പതിന്നാല് അക്ഷരങ്ങൾ ഒരു വരിയിൽ 3—2—2 യതി 3—2—2 എന്ന ക്രമത്തിൽ ആവണം. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വരുന്ന രീതിയിൽ വരിയുടെ മദ്ധ്യേ യതി (നിറുത്ത്) ഉള്ളതോണ് കേക. ലഘുവായ അക്ഷരത്തെ പാടിനീട്ടി ഗുരുവാക്കാം.

വസന്തതിലകം:
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം.
പതിന്നാല് അക്ഷരങ്ങൾ ത, ഭ, ജ, ജ, എന്നീ നാലു ഗണങ്ങളും വരിയുടെ അവസാനത്തിൽ രണ്ടു ഗുരുക്കളുള്ളതും വസന്തതിലകം.

അങ്ങനെ നോക്കുമ്പോൾ ചില ചട്ടവട്ടങ്ങൾ പാലിക്കുന്ന കേകയാണ് വസന്തതിലകം എന്നുവരും. എന്തൊക്കെയാണ് അവ?

14 അക്ഷരങ്ങൾ വേണമെന്നതു രണ്ടുവൃത്തങ്ങളുടേയും പ്രാഥമിക ആവശ്യമാണ്. ഇനി,
  1. പാദാരംഭങ്ങൾ ഒരു പോലെ ആവണം എന്നതും വസന്തതിലകത്തിനും കേകയ്ക്കും സംഗതമായ കാര്യമാണ്. വസന്തതിലകത്തിന് എല്ലാവരിയും ഗുരുവിൽ തുടങ്ങണമെന്നതിനാൽ കേകയുടെ എല്ലാ വരിയും ഗുരുവിൽ തുടങ്ങിയാൽ ഇതും ശരിയായി വരും.
  2. ഏഴ് അക്ഷരങ്ങൾ കഴിഞ്ഞാൽ യതി (കേകയ്ക്കു മാത്രം).
  3. കേകയ്ക്ക് ആറു ഗണങ്ങൾ 3/2/2 3/2/2 രീതിയിൽ, ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണം. കേകയുടെ രണ്ടക്ഷരമുള്ള മൂന്നാം ഗണം വസന്തതിലകത്തിൽ ഭ-ഗണത്തിന്റെ (- v v) അവസാനലഘുവും ജ-ഗണത്തിന്റെ (v - v) ആദ്യലഘുവും ചേർന്നതായതിനാൽ, ഇതിൽ ഒരക്ഷരം പാടിനീട്ടി ഗുരു ആക്കിയാൽ മാത്രമേ കേക ആവുകയുള്ളൂ. പക്ഷേ, മലയാള വൃത്തങ്ങളുടെ ലക്ഷണത്തിൽ പാടിനീട്ടൽ അനുവദനീയമായതിനാൽ ഇത് പ്രശ്നമാവുന്നില്ല.
ചുരുക്കത്തിൽ, നടുക്ക് (ഏഴ് അക്ഷരം കഴിഞ്ഞ്) യതിയുള്ള, വരിയുടെ ആറാമക്ഷരമോ ഏഴാമക്ഷരമോ പാടി നീട്ടാവുന്ന വസന്തതിലകത്തിൽ എഴുതിയ ശ്ലോകങ്ങളെല്ലാം കേകയുമാണ്.

(𝑃𝑆: ഏതെങ്കിലും 𝑃ℎ𝐷 പഠിതാക്കൾ മുകളിൽ എഴുതിയ പദ്യം വായിച്ച് "അതാ, കേക!" എന്ന് അഭിപ്രായപ്പെട്ടാൽ കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിലെ മൂല്യച്യുതിയെപ്പറ്റി എഴുതിത്തകർക്കില്ല എന്നുമാത്രമല്ല ആ പഠിതാക്കളേയോ അവരുടെ ഗൈഡുമാരേയോ മലയാളം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങില്ല എന്നും അറിയിക്കുന്നു.

മലയാളത്തിലെ ഫെബ്രുവരി 14 ശ്ലോകങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുന്നവർക്ക് മുകളിലെ ശ്ലോകം യഥേഷ്ടം ഉപയോഗിക്കാം. കേകയെന്നോ വസന്തതിലകമെന്നോ വൃത്തം പറയണമെന്ന ഒരു നിബന്ധനമാത്രം.)

Labels: , ,

Saturday, December 31, 2022

ഈയർ ഇൻ റിവ്യൂ 2022

വിശദമായ ഈയർ ഇൻ റിവ്യൂ എഴുതണം എന്നു കരുതിയെങ്കിലും സാധിച്ചില്ല.

50 വയസ്സ് എത്തിയത് കുടുംബവും കൂട്ടുകാരും ചേർന്ന് കാര്യമായി ആഘോഷിച്ചു. ദിവ്യയുടേയും അടുത്തകൂട്ടുകാരുടേയും സമയവും പ്രയത്നവും ഏറെ ചെലവായവയായിരുന്നു മിക്ക ആഘോഷങ്ങളും. എല്ലാവരുടേയും സ്നേഹവായ്പ്പിന് വീണ്ടും നന്ദി. എഴുതാൻ തുടങ്ങിയാൽ ഇതുതന്നെയുണ്ട് കുറേ.

വർഷം പകുതിയോടെ ജോലി മാറി. AI-യെ പൂർണ്ണമായും ഉപേക്ഷില്ലെങ്കിലും ശല്യം കാര്യമായി കുറച്ചതോടേ ഡോക്ടറെകാണിക്കണോ എന്നുകരുതിയ തലവേദന പാതി കുറഞ്ഞുകിട്ടി. ജീവിതത്തിൽ AI-യുടെ പ്രയോഗം കൂടി.

പാൻഡമിക്കിൽ നിന്നും പതിയെ പുറത്തുവന്നു ജീവിതം സാധാരണമായിത്തുടങ്ങി. മാസ്ക് ഉപയോഗിക്കാതെയുള്ള യാത്രകൾ വീണ്ടും സാധ്യമായി.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വെബിനിവേശം പംക്തിയിൽ ഞാൻ തയ്യാറാക്കിയ ശ്ലോകം സ്റ്റാർട്ടറിനെപ്പറ്റി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു വന്നു. വിക്കിപ്പീഡിയയിൽ ഉദാഹരണങ്ങൾ ഒന്നുമില്ലാത്ത ചില വൃത്തങ്ങളിൽ ശ്ലോകങ്ങൾ എഴുതി.

എന്നാൽ, 2021-നേക്കാൾ വായനയും എഴുത്തും കുറഞ്ഞ വർഷമായി 2022. ഗോൾഫ് കളി കുറഞ്ഞു, എന്നുമാത്രമല്ല, വ്യായാമവും ആരോഗ്യപരിപാലനവും കുറഞ്ഞു എന്നുതന്നെ പറയാം. ഒരു ആവശ്യവുമില്ലാതെ ചില സിനിമകൾ കണ്ടു എങ്കിലും കണ്ട സിനിമകളെപ്പറ്റി ഒന്നും എഴുതിയില്ല (എഡിറ്റിങ് പഠിക്കാൻ സമയം കിട്ടിയില്ല.)

2023-ൽ 2022-ലെ എല്ലാ നിരാശകളും തരണം ചെയ്യണം എന്നാണ് ആഗ്രഹം.

Labels: