ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, February 21, 2026

സന്തോഷ് നായർ

സീയാറ്റിലിലെ സാമൂഹികരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് നായരുടെ അകാലദേഹവിയോഗവാർത്ത ഗാഢമായ ദുഃഖത്തോടെയാണ് കേൾക്കേണ്ടിവന്നത്.

2007-ലോ മറ്റോ ആണ്. സീയാറ്റിലിൽ കേരള അസ്സോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടി നടക്കുന്നു. പ്രോഗ്രാമിന്റെ ഇടവേളയിൽ സ്ഥലത്തെ ഒരു പ്രധാനമലയാളി സ്റ്റേജിൽ നിന്നും സംസാരിക്കുകയാണ്. അപ്പോഴാണ് അധികം ഒച്ചയിലല്ലാതെ എന്നാൽ കേൾക്കേണ്ടവർ കേൾക്കുമാറ് സദസ്സിൽ നിന്നും ഒരു വിരുദ്ധ സ്വരം ശ്രദ്ധിച്ചത്. ഇത് പതിവുള്ളതല്ല. അല്പം കഴിഞ്ഞ് അടുത്തു ചെന്ന് പരിചയപ്പെട്ടു. പോർട്ട്ലാന്റിൽ നിന്നും സീയാറ്റിലിലേയ്ക്ക് വന്നിട്ട് അധികനാളായിട്ടില്ലാത്ത മനുഷ്യൻ. സന്തോഷ് നായർ. ഈ വിരുദ്ധ സ്വരം പിന്നീട് പലപ്പോഴും അസ്സോസിയേഷന്റെ സ്വരമായിമാറിയത് ചരിത്രം.

നമ്മളിൽ പലർക്കും അദ്ദേഹം ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. കൂട്ടായ്മകളും സ്നേഹസമ്പർക്കങ്ങളും തുടങ്ങിവയ്ക്കുന്ന, പരിചിതർക്കും അപരിചിതർക്കും തുണയാവുന്ന, കലാകാരന്മാർക്കും കലാരസികർക്കും സ്വന്തം വീട്ടുവാതിൽ തുറന്നിടുന്ന, മനോഹരമായി പ്രസംഗിക്കുന്ന, സുസ്മേരവദനനായ, എല്ലാവരുടേയും സന്തോഷ് ചേട്ടൻ ആയിരുന്നു.

കേരള അസ്സോസിയേഷനിൽ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, സന്തോഷ് നായർ മൂന്നു തവണയെങ്കിലും പ്രസിഡന്റ് പദവിവിയിലുണ്ടായിരുന്നു. അതിൽ രണ്ടുതവണ അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിറഞ്ഞ സന്ദർഭങ്ങളിൽ, മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം കേൾക്കുക എന്ന അപൂർവ്വ ഗുണം അദ്ദേഹം പ്രകടിപ്പിച്ചു. വിയോജിപ്പുകൾക്ക് പിന്നിലുള്ള പൊതുതാല്പര്യത്തിൽ സന്തോഷ് നായർ പ്രതീക്ഷ പുലർത്തി. സൗമ്യമായ വിവേകത്തോടെ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള സന്തോഷ് നായരുടെ മിടുക്ക് അടുത്തറിയാൻ എനിക്ക് പലപ്രാവശ്യം അവസരം ലഭിച്ചു. പലവട്ടം മുമ്പും പറഞ്ഞിട്ടുള്ള വാചകം: "എടോ, ഇത്തവണ നമുക്ക് ശരിയാക്കണം!" എന്ന അർത്ഥത്തിലുള്ളതായിരുന്നു അവസാനമായി കണ്ടപ്പോഴും എന്നോട് പറഞ്ഞവാക്കുകൾ.

സീറ്റിലിലെ കലാകാരന്മാരോടും സാംസ്കാരിക മുന്നേറ്റങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എടുത്തുപറയേണ്ടതാണ്. സന്തോഷ് നായരുടെ നേതൃത്വപാടവം കൊണ്ട് മാത്രം വിജയിച്ച നിരവധി പരിപാടികളും കൂട്ടായ്മകളും വിരലിൽ എണ്ണാവുന്നവയല്ല.

സന്തോഷ് നായരുടെ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അതീതമാണ്. അദ്ദേഹം ബാക്കിവച്ചുപോയ വലിയ ശൂന്യത സീയാറ്റിലിലെ മലയാളി സമൂഹം ഇന്ന് തിരിച്ചറിയുന്നു. പൊതുവായ ലക്ഷ്യങ്ങൾക്കായി ഒന്നിക്കാനും സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നൽകിയ മാതൃക പിന്തുടരുന്നതാകും അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരം. സന്തോഷ് നായരുടെ സാന്നിദ്ധ്യം കൊണ്ട് സീയാറ്റിൽ ധന്യമായിരുന്നു; അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞതുകൊണ്ട് നമ്മളും.

ലതയ്ക്കും കുട്ടികൾക്കും ഈ വേർപാട് താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ.


Labels: ,

Saturday, February 14, 2026

പുതിയ കടമ്പകൾ

(‘കടമ്പകൾ’ എന്നപേരിൽ 2009-ലും ‘വീണ്ടും കടമ്പകൾ’ എന്ന തലക്കെട്ടോടെ 2020-ലും സമ്മത വൃത്തത്തിൽ ശ്ലോകങ്ങൾ എഴുതിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ‘പുതിയ കടമ്പകൾ.’ ഇതും സമ്മത വൃത്തത്തിൽത്തന്നെ. Happy Valentine’s Day!)
കുസുമമേകിയാൽ പുത്രി വാങ്ങിടും
കസവു നല്കിലും കിം ഫലം, പ്രിയേ!
കനകവും, മുദാ, മോൾ കവർന്നിടും
കനവു ചേർത്ത നൽ മദ്യമേ, തുണ!

Labels: ,

Wednesday, January 21, 2026

റം കുടിക്കുന്ന വിധം

ഞാൻ സിനിമകാണൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. ഇത് നാലാളുകേൾക്കെ പറയുമ്പോഴൊക്കെ 'സിനിമ കാണാത്ത ആൾക്കാറുണ്ടോ? പകുതി ജീവിതം വ്യർത്ഥമായി!' എന്ന് അതിശയപ്പെടുന്ന ഒരുപാടുപേർ എന്റെ സുഹൃദ്‌വലയത്തിൽത്തന്നെയുണ്ട്.

ഇത്രയും എഴുതി പോസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് കൃത്യം ഒരുമാസം.

പുതുവർഷത്തിൽ എനിക്ക് ബാധകേറിയെന്നാണ് തോന്നുന്നത്. ആരോ, കൊഴുക്കട്ട എന്നീ ഷോർട്ട് ഫിലിമുകൾക്കു പുറമേ, ഇത്തിരി നേരം, ഫെമിനിച്ചി ഫാത്തിമ, എക്കോ എന്നീ മുഴുനീളചിത്രങ്ങളും ഈ മാസം കണ്ടുതീർത്തു!

(ആരോ, ഇത്തിരി നേരം എന്നിവയിൽ റം കുടിക്കുന്ന രീതി കണ്ടപ്പോൾ അതേപ്പറ്റി എഴുതണം എന്നുവിചാരിക്കുകയായിരുന്നു. ഇതുവരെ സന്ദർഭം ഒത്തുവന്നിട്ടില്ല. ശ്ലോകത്തിൽ കഴിക്കാൻ പറ്റുന്ന വിഷയമല്ല അത്.)

Labels:

Sunday, January 04, 2026

ഈയർ ഇൻ റിവ്യൂ 2025

(100-125 കൊല്ലം മുമ്പുള്ള മലയാളഭാഷയിലുള്ള പരീക്ഷണമാണ്. മാർത്താണ്ഡവർമ്മാ നോവൽ ആണ് ഉപോദ്ബലകകൃതി.)

2025 എന്റെ മുന്നിൽ സാദ്ധ്യമാക്കിയ ചേഷ്ടകൾകണ്ട്, "ആവൂ! എന്നാത്മാഗതങ്ങളെ വചനരൂപേണ എങ്ങനെ ഗ്രഹിപ്പിക്കാൻ!" എന്നു ശങ്കപ്പെട്ടു കഴിഞ്ഞിട്ട് നാലാഞ്ചുനാളായി.

അർത്ഥലാഭമോ സ്ഥാനലാഭമോ മോഹിക്കാതെ ശ്ലോകമെന്ന കാവ്യരീതിയോടുള്ള പ്രതിപത്തിയാൽ പോയാണ്ടിൽ പതിനാറ് ശ്ലോകങ്ങളെ രചിക്കുകയുണ്ടായി. ഇത്രയുമായിട്ടുകൂടി സാധുപ്രകൃതികളുടെ ശാർദ്ദൂലവിക്രീഡിതമെന്ന് ഈയുള്ളവൻ തന്നെ പലനാളായി പറഞ്ഞുധരിപ്പിച്ചിട്ടുള്ള ഇന്ദ്രവജ്രയിൽ വെറും മൂന്നുശ്ലോകങ്ങളാണ് ചമയ്ക്കാനായത്. സ്രഗ്വിണിവൃത്തത്തോട് വിശേഷാൽപ്രിയം തോന്നിയവകയിൽ പിന്നൊരു മൂന്നുശ്ലോകങ്ങൾ എഴുതിയ സ്ഥിതിയും വന്നു. ശൃംഗാരം ഒരുതരം ഭക്തിയായി വരികയാൽ സ്ത്രീപ്രണാമ രൂപേണ കാമക്രീഡയിൽ രണ്ടു ശ്ലോകങ്ങൾ എഴുതിതീർത്തതിന്റെ ശേഷം മത്തമയൂരം, ചമ്പകമാല, ഭുജംഗപ്രയാതം എന്നിവയിലും ആശയാദികളിൽ ഹാസ്യഭാവത്തെ കലർത്തി, എന്നാൽ ജന്യമായ അലക്ഷ്യത്തോടെ ഉപയോഗിക്കയാൽക്കൂടി വൃത്തങ്ങൾ പലവഴിയും അനുസരണഭാവം കാണിച്ചുനിന്നു. ഇന്നാളുകളിൽ അൽപമാത്രമായി ഉപയോഗിച്ചുവരുന്നതായി കാണപ്പെടുന്ന സമാനികവൃത്തം ഒരു ശ്ലോകത്തിനായി ഉപയോഗിക്കയും ചെയ്തു. നിയമപ്രകാരം കാട്ടേണ്ടുന്ന ചാപല്യങ്ങൾ മറക്കാതെ ഫലമുഖി, പരിമളം, നാരാചിക, കേരളി എന്നീ വൃത്തങ്ങളിൽ അല്പം പരുങ്ങലോടുകൂടിയും ബഹുമാനഭയപൂർവ്വവും ശ്ലോകങ്ങൾ എഴുതാൻ തരമായതും ഇക്കഴിഞ്ഞയാണ്ടാണ്. സൂക്ഷ്മനേത്രങ്ങൾക്ക് ഇക്കൃതികളൊന്നും അസഹ്യതയെ ഉണ്ടാക്കിയില്ല എന്നു പറയുവാൻ തീർച്ച പോരാ. "കല്ലും മെല്ലെയെണീറ്റു കാലിണപിടിച്ചമ്പോടു കുമ്പിട്ടിടും" വിധം സൌന്ദര്യസമൃദ്ധവും പ്രൌഢവിലാസവുമായ സംഗതികൾ വരുങ്കൊല്ലമാകാം.

വാർദ്ധക്യംകൊണ്ടോ നിദ്രയുടെ അഭാവത്താലുണ്ടാവുന്ന ഈർഷ്യമൂലമോ അതികോപിഷ്ഠനായിച്ചമഞ്ഞിരിക്കുമ്പോൾ ആ കോപത്തെ അമർത്തുന്ന പുഞ്ചിരിക്ക് അധീനമാവാൻ സാധുശീലരായ മക്കൾ വിസ്തരിച്ച വചനകൌശലങ്ങൾ ("Is it a big deal?", "It's not that deep!") ഏതവസരത്തിലും അസ്വസ്ഥതയകറ്റാൻ പ്രയോഗിക്കാമെന്ന് കണ്ട് ഞാനും പരമാഹ്ലാദചിത്തനായി.

മുൻവർഷങ്ങളിലെ വിവശത ത്യജിച്ചിട്ട് ഏണത്തേക്കണ്ട കേസരിയെപ്പോലെ മുന്നോട്ടു കുതിച്ച Sidewinders ക്രിക്കറ്റ് ക്ലബ് പ്ലേ-ഓഫിലേയ്ക്കുള്ള വാതിലിനെ നാലാവർത്തി തുറക്കുക ചെയ്തു. കളിയാൽ വന്നുപെടാവുന്ന ദേഹാസ്വാസ്ഥ്യം മുതലായ വിചാരങ്ങൾകൊണ്ടു വിഷണ്ണനായിരുന്നെങ്കിലും "വിജയം സഫലമായെങ്കിൽ ഭാഗ്യം!" എന്ന നോട്ടത്താൽ പങ്കെടുക്കയാൽ പോരിനു വീണ്ടും ബാല്യമുണ്ടെന്നത് ദൃഢപ്പെടുകയും ചെയ്തു. സോക്കർ, വോളി തുടങ്ങിയ കേളീമുറകൾ നാട്ടുകാർ അന്ധാളിക്കത്തക്കവിധത്തിലുള്ള കലുഷത്തോടെ മാത്രമേ വിചാരത്തിൽ വരുന്നുള്ളൂ.

ജോലിയാൽ വലിയ ആനന്ദോന്മാദമൊന്നും വന്നുഭവിച്ചില്ല. GitHub CoPilot, Vibe Coding, MCP എന്നതിൽ നിന്നൊക്കെ സുഖം സിദ്ധിക്കുന്നതിൽ ആശമുഴുത്തെങ്കിലും ചിലവ സൂചികൾ കൊണ്ട് ദേഹംമുഴുവൻ കുത്തിയാലുണ്ടാകുന്നതുപോലുള്ള വേദനയും മനഃക്ലേശവും നേടിത്തന്നു. അടുപ്പിൽ തീ എരിയെ അയൽവീട്ടിൽ പോയി തിരികൊളുത്താനെരക്കാൻ അധൈര്യം വരികയാൽ Cursor, Supermaven, Notion ആദിയായ സംഗതികളിൽ ബുദ്ധിയെ അധികമായി പ്രവർത്തിപ്പിക്കാൻ മുതിർന്നുമില്ല. മാർഗ്ഗം അടഞ്ഞുകാണപ്പെട്ട സന്നിഗ്ദ്ധാവസ്ഥകൾ വന്നുകൂടലുണ്ടായപ്പോൾ വിനീതനായി നിന്നതല്ലാതെ ശ്ലാഘനീയമായ ക്രിയ വല്ലതും ചെയ്തു എന്നഭാവത്തെ തീരെ പ്രദർശിപ്പിച്ചില്ല. "അടിയൻ ലച്ചിപ്പോം!" എന്നൊരു പ്രതിശബ്ദം മുഴക്കാനും വയ്യെന്ന സ്ഥിതിയായി. എന്നുവച്ച് കരിമേഘത്താൽ ആകാശം മൂടപ്പെട്ടിട്ട് ഉഡുക്കളുടെ വെളിച്ചംപോലുമില്ലാതെ ദിക്കെല്ലാം അന്ധകാരമയമായി എന്നു വ്യാഖ്യാനിച്ചു നടക്കുന്നത് ശരിയാകയില്ല. പരിധിയില്ലാത്ത അവധിയുള്ളത് ദീപയഷ്ടികളുടെ ശോഭയെ വെല്ലുന്ന തേജസ്സോടെ നല്ലതിൻമണ്ണം ഉപയോഗിച്ച്, യാത്രകൾ തുടങ്ങിയ കൃത്യങ്ങളെ പലവട്ടമായി ആചരിക്കയുണ്ടായത് അന്തരംഗത്തെ പ്രശോഭിപ്പിച്ചു.

ഫേയ്സ്ബുക്ക്, ഇൻസ്റ്റ എന്നിവിടങ്ങൾ പകർന്ന അറിവുകൾ വയസ്സിൽ പാതി താനറിയാതെ മാഞ്ഞുപോയതുപോലെ കാണായിവന്നു. ഇൻസ്റ്റയിൽ whynotscience_, fryrsqared, merriamwebster, physicsisfun_official എന്നിത്രാദികളും ഫേയ്സ്ബുക്കിൽ BBC Archive, Julie Nolke, The Rest Is Science, Author Jason K Pargin, Mini Philosophy, Would I Lie To You?, Pilot Debrief, Steve Mould എന്നും മറ്റുമുള്ള സംഗതികളും ഇഷ്ടവിനോദം പകരാൻ നിമിത്തങ്ങളായിത്തീർന്നു.

വരാനിരിക്കുന്നയാണ്ടിൽ ജീവിതം നാകലോകതുല്യമായി ഭവിക്കണമെന്നാണ് മോഹം! 😀

Labels: ,

Friday, January 02, 2026

കളരിവിളക്ക് തെളിഞ്ഞതാണോ

ഹോം ഡിപ്പോയിലേയ്ക്ക് ഡ്രൈവ് ചെയ്തപ്പോൾ കളരിവിളക്ക് തെളിഞ്ഞതാണോ എന്നപാട്ട് പ്ലേലിസ്റ്റിൽ നിന്നും പാടിത്തുടങ്ങി. 1989 മുതൽ ഈ പാട്ട് കേട്ടുതുടങ്ങിയതാണെങ്കിലും കഴിഞ്ഞ മുപ്പത്തഞ്ചുവർഷം ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു!

കളരിവിളക്ക്, കുന്നത്ത്, ശംഖ്, മാറത്ത്, എന്നിങ്ങനെ സംവൃതോകാരത്തിൽ അവസാനിക്കുന്ന നാലുവാക്കുകൾ വരികളിൽ ഉണ്ടെങ്കിലും കെ എസ് ചിത്ര കളരിവിളക്ക് മാത്രമേ സംവൃതോകാരത്തിൽ ഉച്ചരിക്കുന്നുള്ളൂ. മറ്റുവാക്കുകൾ യഥാക്രമം കുന്നത്തു, ശംഖു, മാറത്തു എന്നിങ്ങനെ ഉകാരത്തിൽ അവസാനിക്കുന്നതായി ഉച്ചരിക്കുന്നത് വളരെ വ്യക്തമായി കേൾക്കാം!

ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അമൃതവർഷിണി പാടുമ്പോൾ ശംഖു മാത്രമേ ഉകാരത്തിൽ അവസാനിക്കുന്നുള്ളൂ.

എന്താവും ഇതിന് കാരണം?

ഇതിന്റെ കാരണമെന്താവും എന്ന ജിജ്ഞാസയ്ക്കു പുറമേ, പെട്ടെന്ന് ഓർമ്മവന്നത് m3db-യെയാണ്. അവർ ഈ സൂക്ഷ്‌മഭേദം കണക്കിലെടുത്തിട്ടുണ്ടാവുമോ എന്ന കൌതുകം. മലയാളസിനിമാപ്പാട്ടുകളുടെ വരികൾ തിരയുമ്പോൾ ഞാൻ എപ്പോഴും m3db-യെയാണ് ആശ്രയിക്കാറ്. ശരിയായ വരികൾ പ്രസിദ്ധീകരിക്കുന്നതിൽ അവർ കാണിക്കുന്ന ജാഗ്രത അതീവശ്രദ്ധേയമാണ് എന്നതു തന്നെ കാരണം. എന്റെ പ്രതീക്ഷ തെറ്റിയില്ല: m3db-ഈ വരികൾ ചിത്ര പാടിയതുപോലെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

എന്നാലും എന്താവും ചിത്ര കളരിവിളക്കു എന്ന് പാടാത്തത്? അല്ലെങ്കിൽ അമൃതവർഷിണി ശംഖ് എന്ന് പാടാത്തത്? 😀

(പരിചയക്കാരിൽച്ചിലർ m3db-യുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നതായി കണ്ടു. m3db-യ്ക്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ആശംസകൾ!)

Labels: ,

Tuesday, December 30, 2025

ഇറോട്ടിക് കവികൾ

വെറുതേ ശ്ലോകംമാത്രം എഴുതിനടക്കുന്നവരെ കവികൾ എന്നു വിളിക്കാറില്ല. അല്ലായിരുന്നെങ്കിൽ ഇവിടെ പലരേയും ഇറോട്ടിക് കവികൾ എന്നു വിളിക്കേണ്ടിവരുമായിരുന്നു.

അമരുകശതകത്തിലെ ഏതാനും ശ്ലോകങ്ങൾ ഇന്ദ്രവജ്രയിൽ മാറ്റിയെഴുതിയത് അഞ്ചുവർഷങ്ങൾക്ക് മുമ്പാണ്. സ്രഗ്ദ്ധര, ശാർദ്ദൂലവിക്രീഡിതം, കുസുമമഞ്ജരി തുടങ്ങിയ ദീർഘവൃത്തങ്ങളിലുള്ള ശ്ലോകങ്ങൾ ഒരുവരിയിൽ പതിനൊന്ന് അക്ഷരം മാത്രമുള്ള ഇന്ദ്രവജ്രയിൽ "പരിഭാഷ"പ്പെടുത്തുമ്പോൾ മൂലശ്ലോകത്തിലെ ആശയങ്ങളെല്ലാം ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിനാൽ ഈ മൊഴിമാറ്റങ്ങളെ പരിഭാഷ എന്നുവിളിക്കുന്നതിൽ പന്തികേടുണ്ട്.

എന്നാലും അക്കാദമികതാല്പര്യപ്രകാരം (!) രതിജന്യമായ മൂന്ന് ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു. സംസ്കൃതശ്ലോകങ്ങൾക്ക് Umesh P Narendran രചിച്ച മലയാളപരിഭാഷയെ അധികരിച്ചാണ് ഞാൻ അവയെ ഇന്ദ്രവജ്രയിൽ ആക്കിയത്.

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ഗാഢാലിംഗന വാമനീകൃത കുചപ്രോദ്ഭിന്നരോമോദ്ഗമാ
സാന്ദ്രസ്നേഹ രസാതിരേക വിഗളത് കാഞ്ചിപ്രദേശാംബരാ
"മാ മാ മാനദ മാതി മാമല"മിതി ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ ലീനാ വിലീനാ നു കിം

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
പേർത്തും പുണർന്നും മുലകൾ ഞെരുക്കി
കത്തുന്ന കാമം തുണിയൂരി മാറ്റി
"നിർത്തൂ" പറഞ്ഞിട്ടവൾ താഴെ വീണൂ
ചത്തോ, ശയിച്ചോ, ഹൃദയേ ലയിച്ചോ?

മൂലശ്ലോകം (ശാർദ്ദൂലവിക്രീഡിതം):
പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ
കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭ്രൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
തീണ്ടാരിയായോൾക്കൊരുമുത്തമേകാൻ
ചുണ്ടാലമർത്തിക്കൊതിയോടെനിൽക്കാൻ
കണ്ടാലുമീ ഞാൻ മിഴിയാൽ നടത്തും
കൊണ്ടാട്ടമെല്ലാം! മറയാതെ പെണ്ണേ!

മൂലശ്ലോകം (വൃത്തം: ശാർദ്ദൂലവിക്രീഡിതം):
ദൃഷ്ടഃ കാതരനേത്രയാ ചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ
പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ
ഇത്യാക്ഷിപ്യ സമസ്തമേവമഘൃണോഗന്തും പ്രവൃത്തശ്ശഠഃ
പൂർവം പ്രാണപരിഗ്രഹോ ദയിതയാമുക്തസ്തതോ വല്ലഭഃ

എന്റെ മൊഴിമാറ്റം (ഇന്ദ്രവജ്ര):
ചങ്കും ചുവപ്പിച്ചു, കരം നമിച്ചൂ,
ചങ്കിന്നെ നന്നായ്ത്തഴുകീ, കുമാരീ!
പങ്കൻ ക്ഷണത്താൽത്തടിയൂരിയപ്പോൾ
മങ്കയ്ക്കു പുല്ലാണുയിരും പുമാനും.

(അമരുകശതകത്തിലെ എല്ലാ ശ്ലോകങ്ങളും ഇതുപോലെ മൊഴിമാറ്റണം എന്നുണ്ടായിരുന്നു. അധികം പ്രോത്സാഹനം കിട്ടിയില്ല. 😃)

Labels: , ,

Wednesday, December 24, 2025

Palakkad Gap

Made it for a friend’s party a few months ago and it’s been my favorite since.

Recipe:
  • 1.5 oz Tequila
  • 0.5 oz Agave juice
  • 1 oz Fresh lime juice
  • 1.5 oz Passion Fruit juice
  • 0.25 oz Thai Chili juice
  • 1 oz Egg white
Tropical up front, with a creamy texture, zesty lime, and a slow-building chili heat that lingers just enough to keep things interesting.

Labels: