ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, August 06, 2026

മാർജാര ന്യായ സംഹിത

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന ടോം മങ്ങാട്ടിന്റെ ‘മാർജാര ന്യായ സംഹിത’ എന്ന ചെറുകഥ ആരംഭിക്കുന്നത് നിർദ്ദോഷമെന്ന് തോന്നിപ്പിക്കുന്ന ഒരു ചോദ്യത്തിലാണ്.

പിന്നീടാണ് ആ ചോദ്യത്തിന്റെ വിചിത്രത നമുക്ക് ബോദ്ധ്യമാവുക. അതിലേക്കെത്താൻ വേണ്ടിയാണ് കഥ പിന്നിലേക്കും വശങ്ങളിലേക്കും സഞ്ചരിക്കുന്നത്. ഒടുവിൽ അതേ ചോദ്യത്തിലേക്കുതന്നെ ഉത്തരമില്ലാതെ കഥ തിരിച്ചെത്തുമ്പോൾ, അത് വെറുമൊരു ഘടനാപരമായ കൗതുകമല്ലെന്ന് നമുക്ക് മനസ്സിലാകും. അതുതന്നെയാണ് കഥയുടെ വ്യവഹാരം. ഇവിടെ ഒന്നും പരിഹരിക്കപ്പെടുന്നില്ല; ഓരോ കഥാപാത്രത്തിനും “നീതി” (justice) എന്നത് സ്വന്തം താല്പര്യം മറ്റൊരു വേഷത്തിലെത്തുന്ന രൂപമാറ്റം മാത്രമാണ്.

ഈ സ്വകീയവാദം (self-interest) കഥയിൽ അവതരിപ്പിക്കപ്പെടുന്നത് പ്രധാനമായും ഭാഷയുടെ വൈരുദ്ധ്യങ്ങളിലൂടെയാണ്. ഭാരതീയ ന്യായ സംഹിതയുടെ സംസ്കൃതവൽക്കരിക്കപ്പെട്ട ഔദ്യോഗികതയ്ക്കൊപ്പം തെരുവുഭാഷയിലെ തെറിവിളികളും ഇഴചേർന്നു നിൽക്കുന്നു; കോടതിമുറിയുടെ കൃത്രിമമായ മാന്യതയ്ക്ക് പരിപൂരകമായി മാന്യതയില്ലാതെ ജനലിലൂടെ നീട്ടിത്തുപ്പുന്ന ഒരു നീതിപാലകൻ. റോസ പുരുഷനെ മുറുകെപ്പുണരുമ്പോൾത്തന്നെ പതിയെ അയഞ്ഞുപോകുന്ന പുരുഷന്റെ ശരീരഭാഷ. ഈ ഭാഷാനിയന്ത്രണത്തിന്റെ കൃത്യത കൊണ്ടാണ് “നീതിമോനേ”, “മണസ്സമാധാനത്തോടെ” തുടങ്ങിയ പ്രയോഗങ്ങൾ പോലും അസ്ഥാനത്തല്ലെന്ന് തോന്നുന്നത്.

കഥയിലെ ഏറ്റവും ഒഴുക്കുള്ള കാപട്യം കാണിക്കുന്നത് പുരുഷനാണ്. തന്റെ കൃത്രിമത്വം അഭിനയിച്ചുകൊണ്ട് വിവരിക്കുകയോ, വിവരിച്ചുകൊണ്ട് അഭിനയിക്കുകയോ ചെയ്യുന്ന, രോഷവും ഭവ്യതയും ഓരോ വാക്യത്തിലും കൃത്യമായ അനുപാതത്തിൽ ചേർത്തുവയ്ക്കുന്ന, ആവശ്യമെങ്കിൽ വൈകാരികത ചാലിക്കാനും മടിക്കാത്ത ഒരാൾ. ഈ സൂക്ഷ്മനിയന്ത്രണം കഥയിലുടനീളം ആവർത്തിക്കുന്ന ചില പ്രയോഗരീതികളിലും കാണാം. “അമ്മിണി വന്നു, അമ്മിണി കണ്ടു, അമ്മിണി കീഴടക്കി” എന്ന വാക്യം (സീസറിന്റെ ‘veni, vidi, vici’ എന്ന വിജയഭാഷണം) വിവാഹത്തെ ഒരു ആകസ്മികസംഭവമായി അവതരിപ്പിക്കുമ്പോൾത്തന്നെ, വ്യാകരണപരമായി അമ്മിണിയെ ‘ജേതാവാ’ക്കുന്നു. കഥ ഒരിക്കലും അവൾക്ക് അനുവദിക്കാത്ത കർതൃത്വം (agency) വാക്യഘടന അവൾക്ക് കടം കൊടുക്കുന്നു. അതുപോലെ, “പറഞ്ഞാൽ അത് നടന്നിരിക്കും” എന്ന പ്രയോഗം ബോബനെക്കുറിച്ചും പിന്നീട് റോസയെക്കുറിച്ചും കഥ തുറന്നുപറയുന്ന അന്ധവിശ്വാസത്തിന്റെ അതേ യുക്തി കഥാപാത്രങ്ങളുടെ അധികാരബോധത്തിലും പ്രവർത്തിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് ഏതാണ്ട് അതേപടി ഒരു മന്ത്രോച്ചാരണത്തിന്റെ താളത്തിൽ ആവർത്തിക്കുന്നു. മരിച്ച പൂച്ച ക്രിസ്തുവായി ഉയരുമ്പോൾ, മനുഷ്യർ മൃഗങ്ങളായി താഴുന്നതും ശ്രദ്ധേയമാണ്: സിസിലിയുടെ ചുണ്ടിനുമേലുള്ള രോമങ്ങൾ വിരണ്ട പൂച്ചയുടെ വാലുപോലെ എഴുന്നേൽക്കുന്നു; റോസ ഇടിവെട്ടിനൊപ്പം വരുന്ന പാമ്പിനെപ്പോലെ പ്രത്യക്ഷപ്പെടുന്നു. ഈ ഉയർച്ചയും താഴ്ചയും ചേർന്നാണ് കഥയുടെ തലക്കെട്ടിലെ തമാശ പൂർണ്ണമാകുന്നത്.

അതേസമയം, ബോബൻ കുഞ്ചെറിയ അപരിചിതമായ മറ്റൊരു തലത്തിൽനിന്നുകൊണ്ടാണ് സംവദിക്കുന്നത്. മരിച്ച പൂച്ചയെ ലോകത്തിന്റെ പാപങ്ങൾക്കുവേണ്ടി മരിക്കുന്ന ക്രിസ്തുവായി അവതരിപ്പിച്ച്, കുരിശിലേറ്റപ്പെടാനും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കാനും അർഹമായ ഒരു രൂപകമായി അവതരിപ്പിക്കുന്ന പ്രഭാഷകൻ. ഇതാണ് കഥയുടെ ഭാഷാപരമായ ഉച്ചസ്ഥായി. വിശുദ്ധമായ രൂപത്തിൽനിന്ന് പൂർണമായി വളച്ചൊടിച്ച്, അസംബന്ധകരമായ സ്വയംന്യായീകരണത്തിനുവേണ്ടി വീണ്ടും ഉപയോഗിക്കപ്പെടുന്ന മതഭാഷ. തമാശയായി തള്ളിക്കളയാവുന്ന ഒരു പ്രഭാഷണമായി ഇത് വായിക്കപ്പെടാമായിരുന്നു. എന്നാൽ നീതിപാലകൻ തന്നെ “തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോ?” എന്ന് അലസമായി ചോദിക്കുന്നിടത്ത്, ആ വായനയ്ക്ക് കടിഞ്ഞാൺ വീഴുന്നു. ആ ഒറ്റ ചോദ്യമാണ് ബോബന്റെ വാദത്തെ പുനർവായന ചെയ്യാൻ നമ്മെ നിർബന്ധിക്കുന്നത്. ഹാസ്യമായി തുടങ്ങിയത് ദുരന്തമായി അവസാനിക്കാം എന്ന സാദ്ധ്യത അത് തുറന്നിടുന്നു. ആത്മഭാഷണവും സ്വയംവഞ്ചനയും തമ്മിലുള്ള അതിര് അവിടെ മങ്ങിപ്പോകുന്നു.

ഈ സ്വരഭേദമാണ് കഥയുടെ ഏറ്റവും വ്യതിരിക്തമായ നേട്ടം. ഗർഭിണിയായിരിക്കെ മർദ്ദിക്കപ്പെടുന്ന അമ്മിണി, അവളുടെ പതിയെയുള്ള മരണം, പുരുഷന്റെ നിസ്സാരമായ മൃഗീയത എന്നീ യഥാർത്ഥ ക്രൂരതയുടെ രംഗങ്ങൾ പ്രഹസനസമാനമായ രംഗങ്ങളോട് തൊട്ടുചേർന്നാണ് നിൽക്കുന്നത്. പൂച്ചക്കാട്ടവും സാൻഡൽ സോപ്പിന്റെ മണവും കൂടിക്കലരുമ്പോൾ മൂക്കുപൊത്തുന്ന സിസിലി, “ഇപ്പോഴും സുന്ദരിയായ” റോസ കോടതിയിലെത്തുമെന്നറിഞ്ഞ് സന്തോഷിക്കുന്ന വക്കീൽ, ധാർമ്മിക പ്രതിസന്ധിയെ ഒരു നല്ല തുപ്പലിലൂടെ പ്രോസസ് ചെയ്യുന്ന നീതിപാലകൻ. ഇവയെല്ലാം ഹാസ്യമുണ്ടാക്കുന്നത് ഇരുളിനെ ലഘൂകരിക്കാനല്ല, മറിച്ച് സൗകര്യപ്രദമായിടത്തോളം എല്ലാവരും ഹിംസയെ അഭിനയത്തിനും കൗശലത്തിനും ആത്മോൽക്കർഷത്തിനുമുള്ള അസംസ്കൃതവസ്തുവാക്കി മാറ്റുന്നതെങ്ങനെയെന്ന് കാണിക്കാനാണ്.

ഇതിനിടയിൽ, നിയമവും (law) നീതിയും (justice) തമ്മിലുള്ള വിടവിനെപ്പറ്റി കഥ ഗൗരവമുള്ള ദാർശനിക നിരീക്ഷണം നടത്തുന്നുണ്ട്. ഓരോ കഥാപാത്രവും ന്യായ സംഹിതയെ ഉദ്ധരിക്കുന്നു, പക്ഷേ ആർക്കും വേണ്ടത് നീതിയല്ല, എല്ലാവർക്കും വേണ്ടത് ലിവറേജ് ആണ്. ജീവിച്ചിരിക്കുന്നവർക്ക് പ്രതികാരത്തിന്റെ സുഖം നൽകാൻ മാത്രമാണ് നിയമം ഉള്ളതെന്ന് നീതിപാലകൻ തുറന്നുപറയുന്നു. അതേസമയം അമ്മിണി, മരണത്തിനപ്പുറത്തുനിന്നുകൊണ്ട്, അധികാരികമായ പ്രതികാരം ഹിംസയല്ല, നിഷേധമാണ് എന്ന് വാശിപിടിക്കുന്നു. ഇത് കഥയിലെ ധാർമ്മിക വ്യക്തതയുടെ നിമിഷമാകാം, അല്ലെങ്കിൽ ഏറ്റവും ക്രൂരമായ തമാശയുമാകാം. ഏതായാലും, ഈ കഥയിലെ “നീതി” ഒരിക്കലും പൂച്ചയെക്കുറിച്ചല്ല, അമ്മിണിയെക്കുറിച്ചുപോലുമല്ല. അത്, താന്താങ്ങൾ നേരത്തേ തീരുമാനിച്ചത് പരസ്യമായി പ്രകടിപ്പിക്കാൻ എല്ലാവരും കടം വാങ്ങിവയ്ക്കുന്ന, ഏറ്റവും ഉദാസീനമായ ഒരു പദപ്രയോഗം മാത്രമാണ്.

ഈ നിഷ്പക്ഷപദാവലിക്കിടയിൽ ജാതിയുടെയും ലിംഗഭേദത്തിന്റെയും ചരിത്രവും ഒളിഞ്ഞിരിക്കുന്നു. ബോബനോടുള്ള പുരുഷന്റെ വൈരാഗ്യം ചെന്നെത്തുന്നത് ഒരു അന്തർജാതി ബന്ധത്തിലേക്കാണ്. “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന ഗുരുവചനം ബോബൻ ഉദ്ധരിക്കുമ്പോൾ, പുരുഷന്റെ മറുപടി (“ഞങ്ങടെ ഗുരു എന്നാടാ നിന്റെയായത്?”) ആ വചനത്തെ നിരാകരിക്കുകയല്ല ചെയ്യുന്നത്; അതിനെ സ്വന്തമാക്കുകയാണ്. ഇവിടെയാണ് കഥയുടെ ഏറ്റവും മൂർച്ചയേറിയ വൈരുദ്ധ്യം. ജാതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട ഒരു സാർവലൗകിക ഉപദേശംതന്നെ, അത് ഇല്ലാതാക്കാൻ ശ്രമിച്ച അതേ ഗോത്രീയയുക്തിയാൽ കൈയടക്കപ്പെടുന്നു. പുരുഷൻ ഈ ജാതിവാദം പ്രഖ്യാപിക്കുന്നത് കവലയിൽ മൈക്ക് കെട്ടിയാണ്. ആധുനിക സാങ്കേതികവിദ്യകൾ പിന്തിരിപ്പൻ ആശയങ്ങൾ സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നു. ഇത് പുരുഷന്റെ മാത്രം പ്രശ്നമല്ലതാനും. റോസ, തോമാശ്ലീഹായിൽനിന്ന് നേരിട്ട് മാമ്മോദീസ കൈക്കൊണ്ട തന്റെ കുടുംബത്തിന്റെ അന്തസ്സ് ബോബൻ “വൃത്തികെട്ട” അമ്മിണിയെ കെട്ടിയാൽ എങ്ങനെ കളങ്കപ്പെടുമായിരുന്നു എന്ന് സ്വകാര്യമായി ആലോചിക്കുന്നുണ്ട്. “പുരോഗമനപക്ഷ”ത്തും ജാതി/സമുദായശുദ്ധിയെക്കുറിച്ചുള്ള അതേ ഉത്കണ്ഠ ഒളിഞ്ഞിരിക്കുന്നുവെന്ന് ഇത് വെളിപ്പെടുത്തുന്നു. ഏറ്റവും പ്രധാനമായി, കഥയിലെ മുഴുവൻ പ്രതികാരകഥയ്ക്കും ആധാരമായ അമ്മിണിയുടെ മരണം സംഭവിക്കുന്നത് ഈ ഗുരുവചന തർക്കത്തിനിടയിലാണ്. ചുരുക്കത്തിൽ, പൂച്ചക്കൊല ഒരു പുതിയ പരാതിയല്ല, മറിച്ച് പഴയൊരു ജാതിഹിംസയുടെ സ്ഥാനാന്തരിതമായ ആവർത്തനമാണ്.

സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണവും ഇതേ യുക്തിയെ പിന്തുടരുന്നു. കഥയിലെ റോസയും സിസിലിയും ചുറ്റുമുള്ള ഓരോ പുരുഷനും ഉപകരണങ്ങളായി (ഒഴികഴിവ് (alibi), തെളിവ്, വശീകരണം, ലിവറേജ്) മാത്രമാണ് കണക്കാക്കുന്നത്. “പെണ്ണില്ലാത്ത കേസ് ഒരു കേസല്ല” എന്ന വക്കീലിന്റെ ഉല്ലാസത്തോടെയുള്ള വാചകം ഈ ഉപകരണവൽക്കരണത്തെ ഏറ്റവും നഗ്നമായി പ്രകടിപ്പിക്കുന്നു. കഥയിൽ സ്ത്രീക്ക് ഏതെങ്കിലും തരത്തിലുള്ള കർതൃത്വം ലഭിക്കുന്നുണ്ടെങ്കിൽ അത് അമ്മിണിക്കാണ് എന്ന് നേരത്തേ പറഞ്ഞല്ലോ. അതും മരണശേഷം മാത്രം, ജീവിച്ചിരിക്കുമ്പോൾ കേൾക്കപ്പെട്ട ഒരു വ്യക്തിയായിട്ടല്ല, ബോബൻ സങ്കൽപ്പിക്കുന്ന ഒരു ശബ്ദമായിട്ട് മാത്രം.

ഘടനാപരമായ പൂർണ്ണവൃത്തം, സ്വരഭേദത്തിന്റെ ചാഞ്ചാട്ടം, ജാതിയുടെ ഉപകഥ, ലിംഗപരമായ ഉപകരണവൽക്കരണം ഇവയെയെല്ലാം ഒരുമിച്ചു നിർത്തുന്നത് ഒരൊറ്റ കാര്യമാണ്: തങ്ങൾ ഓരോരുത്തരും നിരപരാധികളാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്ന കഥാപാത്രങ്ങൾ. പ്രതികാരം എന്ന് സമ്മതിക്കാതിരിക്കാൻ ബോബൻ വിശദമായ ഒരു ദൈവശാസ്ത്രം കെട്ടിപ്പടുക്കുന്നു. ആക്രമണത്തെ ന്യായീകരിക്കാൻ പുരുഷൻ ഇരയാകലിന്റെ ഭാഷയുണ്ടാക്കുന്നു. നീതിപാലകന്റെ സഹാനുഭൂതി നേടാൻ സിസിലി ദുഃഖം കൃത്രിമമായി നിർമ്മിക്കുന്നു. കഥ ആരംഭിക്കുമ്പോൾ അപരിചിതനുവേണ്ടി പ്രതികാരം ആവശ്യപ്പെടുന്ന നീതിപാലകൻ, കഥ അവസാനിക്കുമ്പോൾ, തന്നെ വൈകാരികമായി കൂടുതൽ സ്വാധീനിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം നീതി നടപ്പാക്കുന്നവനായി മാറുന്നു.

മാർജാര ന്യായ സംഹിതയിൽ ആരും കൃത്യമായി കള്ളം പറയുന്നില്ല. എല്ലാവരും സ്വയം വിശ്വസിച്ചുപോയ കഥകൾ പറയുന്നു എന്നു മാത്രം. അതാണ് കഥാന്ത്യത്തിലെ നിശ്ശബ്ദമായ ഇരുണ്ട തമാശ: ഒരു വാക്കുപോലും ഉരിയാടാത്ത ഒരേയൊരു കഥാപാത്രം പൂച്ചയാണ്, എന്നിട്ടും അതിന് എന്താണ് വേണ്ടിയിരുന്നതെന്ന് കൃത്യമായി അറിയാമെന്ന് എല്ലാവരും അവകാശപ്പെടുന്നു.

PS: “മാർജ്ജാര ന്യായ സംഹിത” (ഇരട്ടിച്ച ജ) ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.

Labels:

Friday, July 31, 2026

ഹേ റാം!

രാഘവ രാമാ ശ്രീ രഘുരാമാ എന്ന ഭക്തിഗാനം ഇപ്പോൾ പലരായി പാടി കേൾക്കുന്നു.

രാഘവ രാമാ ശ്രീ രഘുരാമാ എന്ന ഭാഗം ചമ്പകമാല വൃത്തത്തിലാണ് (ആരെട വീരാ പോരിനു വാടാ എന്ന ഈണം).

വരികളുടെ ഭംഗി കണ്ടിട്ട് Spotify-യിൽ പോയി നോക്കി. കല്യാണി ചൌഹാൻ എന്നൊരാൾ ഈ ഗാനം പാടിയിട്ടുണ്ട്.

ഞാനായി മാത്രം ഇതൊക്കെ എന്തിന് അനുഭവിക്കണം? നിങ്ങളും കേൾക്കുവിൻ.

Labels:

Friday, July 24, 2026

Then they came for me

സ്ഥിതിസ്സമത്വവാദിയല്ല, ജൂതവർഗ്ഗമല്ല ഞാൻ
കടുത്തവേല ചെയ്തിടുന്ന 'കൂലി'യൊട്ടുമല്ല ഞാൻ
ഇവർക്കു പീഡയേറ്റനാളനങ്ങിയില്ല തീർച്ച, ഞാ-
നെനിക്കു കഷ്ടകാലമായ്, തുണയ്ക്കൊരാളുമില്ലയോ?

(പഞ്ചചാമരം)

Labels: ,

Saturday, July 18, 2026

കേമൻ സതീശൻ!

വി. ഡി. സതീശൻ പതിനഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് പ്രീഡിഗ്രിക്ക് ചേർന്നു എന്ന വാദം അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

അക്കാലത്ത് സ്കൂളിൽ ചേർക്കുമ്പോൾ ജനനത്തീയതി ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിലേക്ക് മാറ്റി രേഖപ്പെടുത്തുന്നത് അസാധാരണമല്ലായിരുന്നു. ഒന്നാം ക്ലാസിൽ പ്രവേശിക്കാൻ മേയ് 31-നകം അഞ്ച് വയസ്സ് തികഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കാൻ (എന്റേതുൾപ്പെടേ) ജനനത്തീയതി തിരുത്തി രേഖപ്പെടുത്തിയിരുന്നു.

അതുകൊണ്ട്, വി. ഡി. സതീശന്റെ യഥാർത്ഥ ജനനത്തീയതി ജൂൺ മാസത്തിനുശേഷമുള്ള ഏതെങ്കിലും മാസത്തിലായിരിക്കാം എന്ന സാദ്ധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ ഔദ്യോഗിക രേഖകൾ പ്രകാരം അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് കഴിഞ്ഞതായി കാണിച്ചാലും, യഥാർത്ഥ പതിനഞ്ചാം ജന്മദിനം പ്രീഡിഗ്രി ക്ലാസുകൾ ആരംഭിച്ചതിന് ശേഷമായിരിക്കാം വന്നത്.

പക്ഷേ, ശ്ലോകമെഴുതുന്നവന് എന്ത് സംക്രാന്തി!
അഞ്ചാംവയസ്സിൽ ചെവികുത്തി, പയ്യ-
ന്നേഴാംവയസ്സി, ല്ലെഴുതാൻ പഠിച്ചൂ!
പത്താംവയസ്സിൽ നുണയും ഹൃദിസ്ഥം,
പ്രീഡിഗ്രി ചേരും പതിനാലിലല്ലോ!

(ഇന്ദ്രവജ്ര)

Labels: ,

Wednesday, July 08, 2026

ആഗ്രഹം

വെറുപ്പുവിറ്റു ജീവിതം കഴിച്ചിടും നരാധമർ
വെറുത്തു പോകുവോളമുഗ്ര ഗോളുകൾ പിറക്കണം
നിറം കറുത്തുപോകയാൽത്തെറിക്കു പാത്രമായവർ
പുറത്തെടുത്ത പാടവപ്രഭാംശുവിൽത്തിളങ്ങണം!

(പഞ്ചചാമരം)

Labels: ,

Saturday, July 04, 2026

മെസി

ഇന്നലത്തെ കളി കണ്ടതോടെ ഉറപ്പിച്ചു: ഇത് ഇനിയും പോസ്റ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ "കവിത" എഴുതാൻ പറ്റിയില്ലെങ്കിലോ?
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കു കീർത്തി, മിശിഹാമെസി വാഴുമർജ്ജ-
ന്റീനയ്ക്കു മോഹമൊഴിയാ മിഴി ലോകകപ്പിൽ!

(വൃത്തം: വസന്തതിലകം)

Labels: ,

Sunday, June 14, 2026

ക്രിക്കറ്റും ഫാൻസും

ക്രിക്കറ്റ് ആരാധകരെ fans എന്ന് വിളിക്കുന്നതിന് പകരം crowd എന്ന് വിശേഷിപ്പിക്കുന്ന കമന്റേറ്റർമാരോടും കളിക്കാരോടും മാദ്ധ്യമപ്രവർത്തകരോടുമുള്ള എന്റെ അസ്വസ്ഥത പുതിയ കാര്യമല്ല. 2013-ൽ ഞാൻ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതിനും മുമ്പും പിമ്പും ഇതിനെക്കുറിച്ച് സൌഹൃദവേദികളിൽ പലരുമായും ചർച്ചചെയ്തിട്ടുമുണ്ട്.

2013-ൽ ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ആഴ്ച വീണ്ടും ഷെയർ ചെയ്തിരുന്നു. അതിന് പിന്നാലെ ESPN Cricinfo-യിൽ ന്യൂസിലൻഡ് ക്രിക്കറ്റർ Suzie Bates നൽകിയ അഭിമുഖം കാണാൻ ഇടയായി. അതിൽ അവർ ആരാധകരെ വളരെ സ്വാഭാവികമായി crowds എന്ന് വിശേഷിപ്പിച്ച കാര്യം ഞാൻ എഴുതി. ക്രിക്കറ്റിൽ ഈ ശീലം എത്ര ദൃഢമൂലമാണെന്ന് കാണുക!

ഇന്ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ T20 ലോകകപ്പ് മത്സരത്തിന്റെ ESPN Cricinfo കമന്ററി നോക്കുക. ആറുതവണയാണ് ജോലിയും കൂലിയുമില്ലാത്ത "ജനക്കൂട്ടം" വിഷയമാകുന്നത്. ഒരിക്കൽ ഈ തെമ്മാടിക്കൂട്ടം ഊച്ചാളി (rowdy) കളാവുന്നതായും പ്രസ്താവമുണ്ട്.

കമന്റേറ്റർമാർ: Shashank Kishore and Ashish Pant.
കളിക്കാർ: Deepti Sharma and Harmanpreet Kaur.

എന്റെ പ്രശ്നം വാക്കുകളോടല്ല, അവ ധ്വനിപ്പിക്കുന്ന അർത്ഥത്തോടാണ്. Crowd എന്നത് ഒരു സ്ഥലത്ത് ഒത്തുകൂടിയ ആളുകളെ സൂചിപ്പിക്കുന്ന വാക്കാണ്. Fans എന്നത് സമയം, വികാരം, വിശ്വസ്തത, പണം എന്നിവ നിക്ഷേപിക്കുന്ന ആളുകളെ അംഗീകരിക്കുന്ന വാക്കാണ്. ആദ്യത്തേത് സാന്നിധ്യത്തെ മാത്രം കാണുന്നു; രണ്ടാമത്തേത് ഒരു ബന്ധത്തെ അംഗീകരിക്കുന്നു.

ഇതിനെക്കുറിച്ച് ഞാൻ Cricinfo-യ്ക്ക് പല തവണ എഴുതിയിട്ടുണ്ട്. ഇന്നും എഴുതി. ആരോട് പറയാൻ!

Labels: ,