സന്തോഷ് നായർ
2007-ലോ മറ്റോ ആണ്. സീയാറ്റിലിൽ കേരള അസ്സോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടി നടക്കുന്നു. പ്രോഗ്രാമിന്റെ ഇടവേളയിൽ സ്ഥലത്തെ ഒരു പ്രധാനമലയാളി സ്റ്റേജിൽ നിന്നും സംസാരിക്കുകയാണ്. അപ്പോഴാണ് അധികം ഒച്ചയിലല്ലാതെ എന്നാൽ കേൾക്കേണ്ടവർ കേൾക്കുമാറ് സദസ്സിൽ നിന്നും ഒരു വിരുദ്ധ സ്വരം ശ്രദ്ധിച്ചത്. ഇത് പതിവുള്ളതല്ല. അല്പം കഴിഞ്ഞ് അടുത്തു ചെന്ന് പരിചയപ്പെട്ടു. പോർട്ട്ലാന്റിൽ നിന്നും സീയാറ്റിലിലേയ്ക്ക് വന്നിട്ട് അധികനാളായിട്ടില്ലാത്ത മനുഷ്യൻ. സന്തോഷ് നായർ. ഈ വിരുദ്ധ സ്വരം പിന്നീട് പലപ്പോഴും അസ്സോസിയേഷന്റെ സ്വരമായിമാറിയത് ചരിത്രം.
നമ്മളിൽ പലർക്കും അദ്ദേഹം ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. കൂട്ടായ്മകളും സ്നേഹസമ്പർക്കങ്ങളും തുടങ്ങിവയ്ക്കുന്ന, പരിചിതർക്കും അപരിചിതർക്കും തുണയാവുന്ന, കലാകാരന്മാർക്കും കലാരസികർക്കും സ്വന്തം വീട്ടുവാതിൽ തുറന്നിടുന്ന, മനോഹരമായി പ്രസംഗിക്കുന്ന, സുസ്മേരവദനനായ, എല്ലാവരുടേയും സന്തോഷ് ചേട്ടൻ ആയിരുന്നു.
കേരള അസ്സോസിയേഷനിൽ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, സന്തോഷ് നായർ മൂന്നു തവണയെങ്കിലും പ്രസിഡന്റ് പദവിവിയിലുണ്ടായിരുന്നു. അതിൽ രണ്ടുതവണ അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിറഞ്ഞ സന്ദർഭങ്ങളിൽ, മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം കേൾക്കുക എന്ന അപൂർവ്വ ഗുണം അദ്ദേഹം പ്രകടിപ്പിച്ചു. വിയോജിപ്പുകൾക്ക് പിന്നിലുള്ള പൊതുതാല്പര്യത്തിൽ സന്തോഷ് നായർ പ്രതീക്ഷ പുലർത്തി. സൗമ്യമായ വിവേകത്തോടെ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള സന്തോഷ് നായരുടെ മിടുക്ക് അടുത്തറിയാൻ എനിക്ക് പലപ്രാവശ്യം അവസരം ലഭിച്ചു. പലവട്ടം മുമ്പും പറഞ്ഞിട്ടുള്ള വാചകം: "എടോ, ഇത്തവണ നമുക്ക് ശരിയാക്കണം!" എന്ന അർത്ഥത്തിലുള്ളതായിരുന്നു അവസാനമായി കണ്ടപ്പോഴും എന്നോട് പറഞ്ഞവാക്കുകൾ.
സീറ്റിലിലെ കലാകാരന്മാരോടും സാംസ്കാരിക മുന്നേറ്റങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എടുത്തുപറയേണ്ടതാണ്. സന്തോഷ് നായരുടെ നേതൃത്വപാടവം കൊണ്ട് മാത്രം വിജയിച്ച നിരവധി പരിപാടികളും കൂട്ടായ്മകളും വിരലിൽ എണ്ണാവുന്നവയല്ല.
സന്തോഷ് നായരുടെ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അതീതമാണ്. അദ്ദേഹം ബാക്കിവച്ചുപോയ വലിയ ശൂന്യത സീയാറ്റിലിലെ മലയാളി സമൂഹം ഇന്ന് തിരിച്ചറിയുന്നു. പൊതുവായ ലക്ഷ്യങ്ങൾക്കായി ഒന്നിക്കാനും സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നൽകിയ മാതൃക പിന്തുടരുന്നതാകും അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരം. സന്തോഷ് നായരുടെ സാന്നിദ്ധ്യം കൊണ്ട് സീയാറ്റിൽ ധന്യമായിരുന്നു; അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞതുകൊണ്ട് നമ്മളും.
ലതയ്ക്കും കുട്ടികൾക്കും ഈ വേർപാട് താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ.