ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, July 24, 2026

Then they came for me

സ്ഥിതിസ്സമത്വവാദിയല്ല, ജൂതവർഗ്ഗമല്ല ഞാൻ
കടുത്തവേല ചെയ്തിടുന്ന 'കൂലി'യൊട്ടുമല്ല ഞാൻ
ഇവർക്കു പീഡയേറ്റനാളനങ്ങിയില്ല തീർച്ച, ഞാ-
നെനിക്കു കഷ്ടകാലമായ്, തുണയ്ക്കൊരാളുമില്ലയോ?

(പഞ്ചചാമരം)

Labels: ,

Wednesday, July 08, 2026

ആഗ്രഹം

വെറുപ്പുവിറ്റു ജീവിതം കഴിച്ചിടും നരാധമർ
വെറുത്തു പോകുവോളമുഗ്ര ഗോളുകൾ പിറക്കണം
നിറം കറുത്തുപോകയാൽത്തെറിക്കു പാത്രമായവർ
പുറത്തെടുത്ത പാടവപ്രഭാംശുവിൽത്തിളങ്ങണം!

(പഞ്ചചാമരം)

Labels: ,

Monday, May 18, 2026

മനുഷ്യനും ദൈവങ്ങളും

ഹതാശനാം രമേശനും നിരാശനായ വേണുവും
സതീശനാൽപ്പഠിച്ച പാഠമെന്തതെന്നു ചൊല്ലുമോ?
സദാ വിളങ്ങിയഗ്നിയായ്പ്പടർന്ന ദേവനായകർ-
ക്കതും മനുഷ്യനാലഹോ പരാജയം സുനിശ്ചിതം!

(വൃത്തം: പഞ്ചചാമരം. ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.)

അല്പം ക്രിപ്റ്റിക് ആയതുകൊണ്ട് വിശദീകരണം വേണ്ടിവരും! 😀

രമേശൻ = രമയുടെ ഭർത്താവ്, വിഷ്ണു.
വേണുഗോപാൽ = കൃഷ്ണൻ, വിഷ്ണുവിന്റെ അവതാരം.
സതീശൻ = സതി (സാധ്വിയായ സ്ത്രീ) യുടെ ഭർത്താവ് (സാധാരണ മനുഷ്യൻ).

Labels: ,

Monday, September 26, 2022

മുടന്തി നീ നടക്കുമോ?

Tell me, if I caught you one day
And kissed the sole of your foot,
Wouldn't you limp a little then,
Afraid to crush my kiss?

റൊമേനിയൻ കവിയായ Nichita Stănescu വിന്റെ ഈ കവിതയുടെ ഒരു മലയാള പരിഭാഷ അടുത്തകാലത്ത് കണ്ണിൽപ്പെട്ടു. പരിഭാഷ ഫേസ്ബുക്ക് സ്ട്രീമിലും മെസ്സേജുകളായും പലതവണ കണ്ടതിനാൽ വളരെ സ്വീകാര്യതയുള്ളതായി തോന്നിയെങ്കിലും എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനാൽ സ്വയം പരിഭാഷപ്പെടുത്തുന്നു.

ആദ്യം ഒരു മിനിമലിസ്റ്റ് വൃത്തമാണ് നോക്കിയത്. പഞ്ചചാമരത്തിനെ നേർപകുതിയായി മുറിച്ച പ്രമാണിക.
പിടിച്ചൊരിക്കൽ നിന്റെ കാൽ-
പ്പദത്തിലുമ്മവയ്ക്കുകിൽ
മുടന്തുമോ, ഹ! ചുംബനം
ഞെരിഞ്ഞിടാതിരിക്കുവാൻ?

പക്ഷേ ഇത് മാത്രം വായിച്ചാൽ എന്തിനാ മുടന്തുന്നത് എന്ന് മനസ്സിലാവാൻ സാധ്യതയില്ലല്ലോ. മാത്രമല്ല, മൂന്നാം വരിയിലെ ഹ! ഒഴിവാക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല.

എന്നാൽപ്പിന്നെ അല്പം കൂടി വലിയവൃത്തമായ ഭുജംഗപ്രയാതത്തിൽ ആകാം എന്നുവച്ചു.
പിടിച്ചിട്ടൊരിക്കൽപ്പദത്തിൽപ്പതുക്കെ
മുകർന്നെന്നു വന്നാൽ, സഖേ, ചൊല്ലുമോ നീ:
നിനക്കായി ഞാൻ തന്നൊരാച്ചുംബനങ്ങൾ
ഞെരിക്കും ഭയത്താൽ മുടന്തില്ലെ, നീയും?

ഒറിജിനലിനോട് നീതിപുലർത്തുന്ന പരിഭാഷയാണിത്. എങ്കിലും ഭുജംഗപ്രയാതം പ്രണയം പ്രകടിപ്പിക്കാൻ പറ്റിയ വൃത്തമല്ലാത്തതിനാൽ പൊടിപ്പും തൊങ്ങലും ചേർക്കേണ്ടി വന്നാലും അല്പംകൂടി വലിയ വൃത്തമായ പഞ്ചചാമരം ചേരുമെന്ന് തോന്നി.
പിടിച്ചൊരിക്കൽ നിന്നെ നിന്റെ പാദപത്മമാകവേ
നിറച്ചു ചുംബനങ്ങളേറെ രാഗമോടെ നല്കിയാൽ
മുടന്തി നീ നടക്കുമോ, മനം കവർന്നൊരുമ്മകൾ-
ചതഞ്ഞരഞ്ഞുപോകുമെന്ന ഭീതിയാൽ, നിരന്തരം?

ഇതിന്റെ അവസാനവരിയിൽ നിരന്തരം എന്നതിനു പകരം മനോഹരീ എന്നാണ് ആദ്യം എഴുതിയത്. എന്നാൽ ഒറിജിനലും പ്രമാണികയിലും ഭുജംഗപ്രയാതത്തിലും എഴുതിയ പരിഭാഷകളും ലിംഗനിഷ്പക്ഷമായതിനാൽ (gender neutral) മനോഹരീ മാറ്റി നിരന്തരം എന്നാക്കുകയായിരുന്നു. ഇങ്ങനെയാണ് ആദ്യം എഴുതിയത്:
പിടിച്ചൊരിക്കൽ നിന്നെ നിന്റെ കാൽപ്പദത്തിലാകവേ
പടുത്വമോടെ ഞാൻ നിറച്ചു ചുംബനങ്ങളേകിയാൽ
മുടന്തി നീ നടക്കുമോ, നിറം പകർന്നൊരുമ്മകൾ-
ചതഞ്ഞരഞ്ഞുപോകുമെന്ന ഭീതിയാൽ, മനോഹരീ?

Labels: , , , ,

Sunday, June 20, 2021

ശ്ലോകങ്ങളുടെ കാലിക പ്രസക്തി

ശ്ലോകങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയം Clubhouse-ൽ ചർച്ച ചെയ്തു. അതിനുശേഷം എഴുതിയ ശ്ലോകം.
വിലക്കു മാറ്റി നീങ്ങണം, കുമാറിനിഷ്ടമാകണം,
നിലയ്ക്കണം പദംമുറിക്കുവാൻ വരുന്നൊരാഗ്രഹം!
നടക്കുമോ പടയ്ക്കുവാനെനിക്കു പദ്യമീവിധം?
തിടുക്കമില്ല ദൈവമേ, കൃപാകടാക്ഷമേകണം!

പദം എങ്ങും മുറിച്ചിട്ടില്ല. ഇനി കുമാറിന് (Kumar Neelakandan) ഇഷ്ടമായാൽ മതി. അദ്ദേഹമാണ് ശ്ലോകക്കാർ പഴയ ചട്ടക്കൂടിൽനിന്നും പുറത്തുവരണമെന്നും വൃത്തം ഒപ്പിക്കാൻ വേണ്ടി വാക്കുകളെ മുറിച്ച് ഭാഷയെക്കൊല്ലുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ചർച്ചയിൽ വാദിച്ചത്.

ഇതിന്റെ കുറച്ചുകൂടി ജെനറിക് ആയ വേർഷൻ:
തലയ്ക്കു മത്തു കേറണം പരക്കെയാസ്വദിക്കണം
ചിലർക്കു മാത്രമെങ്കിലും പ്രചോദനം പകർത്തണം
നടക്കുമോ പടയ്ക്കുവാനെനിക്കു പദ്യമീവിധം?
തിടുക്കമില്ല ദൈവമേ, കൃപാകടാക്ഷമേകണം!

വൃത്തം: പഞ്ചചാമരം

Labels: ,

Sunday, May 23, 2021

സജിത്തിന് പിറന്നാൾ ആശംസ

സജിത്തിനെ 2006 മുതൽ അറിയുന്നതാണെങ്കിലും ഈ അടുത്തകാലത്താണ് കൂടുതൽ ഇടപഴകാൻ സാധിച്ചത്. സജിത്തിന് പിറന്നാൾ ആശംസ പഞ്ചചാമരത്തിൽ.
സമർത്ഥനായ നാവലന്നെഴുത്തിലും പടുത്വമാ-
ണടുത്ത കൂട്ടുകാർക്കിയാളെഴുത്തിടാത്ത പോസ്റ്റുമാൻ!
പുകഴ്ത്തുവാൻ തുടങ്ങിയാൽ മറുത്തു ചൊല്ലുവോനിവൻ
സജിത്തു തന്റെ ജന്മനാളടുത്തു, നൂറു മംഗളം!

നാവലൻ = പണ്ഡിതൻ, കവി
പോസ്റ്റുമാൻ = സജിത്തിന്റെ തൂലികാനാമം

(വൃത്തം: പഞ്ചചാമരം)

Labels: , ,

Thursday, December 31, 2020

കുടത്തിലെ ഭൂതം

2021 എങ്ങനെ ആവും?
കടുത്തകാലമത്രയും കടന്നു പോയി, തീർച്ചയാ-
യൊടുക്കമെത്തി നമ്മളൊത്തു കാത്തിരുന്ന വത്സരം!
മടുക്കുവോളമിന്നു നാമടിക്കണം പൊളിക്കണം
കുടത്തിലുള്ള ഭൂതമെന്തു കോലമാണു ദൈവമേ!

(വൃത്തം: പഞ്ചചാമരം)

Labels: ,

Sunday, May 17, 2020

മടിയുടെ വില

സ്കൂൾ/കോളജ് കാലത്ത് ഉഴറിനടന്നിരുന്നപ്പോൾ എന്റെ അടുത്ത സുഹൃത്ത് എന്നെ (മറ്റുപലരേയും) ഉപദേശിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ഥിരം വാചകമുണ്ടായിരുന്നു.
"അളിയാ, പറയേണ്ടത് പറയേണ്ടസമയത്ത് പറിഞ്ഞില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും!"

കഴിഞ്ഞ ദിവസം ഉമേഷ് താഴെപ്പറയുന്ന ശ്ലോകം (മറ്റൊരു സന്ദർഭത്തിൽ) പരിചയപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വീണ്ടും ഓർമ്മ വരുന്നത്.
ക്ഷണം ചിത്തം ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധർമ്മസ്യ ത്വരിതാ ഗതിഃ

പൊതുവേ വമ്പൻ ശ്ലോകങ്ങളെ പല ഏരിശീരുകളും ഉപേക്ഷിച്ച് ചെറിയ വൃത്തത്തിലാക്കുന്നത് എളുപ്പമായതിനാൽ ആ പണിയാണ് എനിക്കു കമ്പം. എന്നാൽ പത്ഥ്യാവക്ത്രം വൃത്തത്തിൽ ആറ്റിക്കുറുക്കിയ ഈ ശ്ലോകം ഇനി എങ്ങനെ ചെറുതാക്കാൻ? അതിനാൽ പഞ്ചചാമരത്തിൽ നീട്ടിപ്പരത്തിയതാണ് താഴെ.
മനസ്സുമാറി വന്നിടാം, ധനം കുറഞ്ഞു പോയിടാം
നമുക്കുഭൂവിൽ ജീവിതം ഞൊടിയ്ക്കു തീരുവാൻ മതീ
കൊടുംതപസ്സു ചെയ്കിലും കനിഞ്ഞിടില്ല കാലനും
നടത്തിടേണ്ടതൊക്കെയും ക്ഷണത്തിലങ്ങു ചെയ്യുവിൻ!

Labels: , , ,

Thursday, March 26, 2020

അമിതവാചാടോപം കലർന്ന ചോദ്യം

ഇന്നത്തെ സാഹചര്യത്തിൽ ഇതൊരു rhetorical question ആണ്. അതുകൊണ്ട് ആരും ഉത്തരം പറയേണ്ട. അമിതവാചാടോപം കലർന്ന ചോദ്യങ്ങൾ പഞ്ചചാമരത്തിൽ ചോദിക്കണമെന്നാണ് മനുസ്മൃതിയിൽ പറയുന്നത്.

വളരെ പ്രമുഖനായ ഒരു ശ്ലോകകാരന് ഇതിലെ കഥാപാത്രങ്ങളെ മുഴുവൻ മനസ്സിലായില്ല. അതിനാൽ ഹിൻറ്:
  1. നേരിട്ട് പേര് പറയുന്നത് ഒഴിവാക്കാൻ പാപിയെ പാപൻ ആക്കിയിട്ടുണ്ട്. ക്ഷമിക്കുക.
  2. കേരളത്തിലെ ഒരു മന്ത്രിയേയും കുറ്റം പറയേണ്ടുന്ന അവസ്ഥ ഇപ്പോൾ നിലവിലില്ലല്ലോ.
ഇനി വൈകിക്കുന്നില്ല.
പടം നടിച്ച ഗോപനും സമം തികഞ്ഞൊരേട്ടനും 
ജനം തഴഞ്ഞ മന്ത്രി; മൂത്ത കള്ളനായ വൈദ്യനും
തലയ്ക്കു ബോധമറ്റതാം പഴംപൊലീസ് കുമാരനും
കൊറോണയെന്ന മാരണത്തെയൊച്ചവച്ചകറ്റുമോ? 

(പഞ്ചചാമരം)

Labels: , ,

Wednesday, February 14, 2018

മറന്നതല്ല

ഉഷ(സ്സു) വന്നു, സരസ്വതി പോയി, കവിത വറ്റി, ഭാവന പണ്ടേ പിണങ്ങി, സന്ധ്യ മയങ്ങി എന്നൊക്കെ വാലന്റൈൻസ് ഡേയ്ക്ക് എഴുതിവച്ചാൽ ജീവിതം ധന്യമാവുന്നതിനു പകരം സ്വയം ദിവ്യനായിത്തീരാൻ സാദ്ധ്യത എന്നാണ് വാരഫലം. അതിനാൽ പഞ്ചചാമരം വീശട്ടെ.
ഇരുന്നു മെല്ലെ കേൾക്കനീ, കരത്തിലില്ല കാവ്യവും
ചുവന്ന റോസുപുഷ്പവും മദം നിറഞ്ഞ വീഞ്ഞുമേ!
മറന്നതല്ല, തീർച്ചയാണിതൊക്കെ ഞാൻ മറക്കുമോ:
പകർന്നു തന്ന രാഗവും പടർന്നുയർന്നമോദവും.

Labels: , ,

Sunday, June 22, 2008

വരും, വരാതിരിക്കുമോ!

പലര്‍ പറഞ്ഞ ശേഷവും, വിഷാദമോടെയെങ്കിലും
സ്ഥിരം വരുന്ന ചാനല്‍ ‘താരസിംഗറു’ള്ളതാക്കി ഞാന്‍:
ഹരം തരുന്ന പാട്ടുകള്‍, സുഖം തരുന്ന കാഴ്ചയും
വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!

(കൈരളിയും സൂര്യയുമുപേക്ഷിച്ചു് ഞങ്ങളും ഏഷ്യാനെറ്റിലേയ്ക്കു് ചേക്കേറി. “വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം” എന്ന എവിടെയൊക്കെയോ കേട്ടിട്ടുള്ള സമസ്യയ്ക്കു് ഒരു ശീഘ്രപൂരണമിതാ. വൃത്തം പഞ്ചചാമരം.)

Labels: , , , ,