ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, September 21, 2024

നൃത്തം റിവ്യൂ

(ഇന്നത്തെ കേരള അസ്സോസിയേഷൻ ഓണപ്പരിപാടിയുമായി യാതൊരു ബന്ധവുമില്ല.)
നൃത്തം കണ്ടുമടുത്തു രണ്ടുമിഴിയും കൂമ്പുന്നനേരം മുതൽ
മൊത്തം കെട്ടുമിറങ്ങി, നിദ്രവരുവാൻ കാക്കുന്ന യാമം വരേ
അല്പം സ്നേഹരസം നിറച്ചു കനിവാൽ റിവ്യൂ രചിക്കുന്ന ഞാൻ:
"സ്വൽപ്പം നീണ്ടുനിവർന്ന നിൽപ്പിതു തുലോം നൃത്തത്തിലും നന്നഹോ!"

ഏ. ആർ. രാജരാജവർമ്മയുടേതാണ് സമസ്യാപൂരണത്തിന് ആധാരമായ ശ്ലോകം.

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

Labels: , , ,

Thursday, January 27, 2022

കടക്കൂ പുറത്ത്!

സമസ്യാപൂരണം
പടത്തിൽക്കറുത്തോരു വൃദ്ധന്റെ വേഷം
നടിക്കാൻ പറഞ്ഞപ്പൊഴാണെന്റെ പൊന്നേ
അടിക്കാനെണീറ്റിട്ടു വേണ്ടെന്നു വച്ചാൻ
കടക്കൂ പുറത്തെന്നു കല്പിച്ചു മുഖ്യൻ!

വൃത്തം: ഭുജംഗപ്രയാതം (യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)

Labels: , , ,

Wednesday, September 29, 2021

ഒരു കുമ്പസാരം

ഒരാൾ വളരെക്കാലം ശ്ലോകവിദ്വേഷിയായി അറിയപ്പെടുന്നു. പെട്ടെന്ന് ഒരു ദിവസം മനംമാറ്റം വന്നിട്ടെന്നവണ്ണം "എനിക്ക് മലയാള ഭാഷയെപ്പറ്റി ഒരു സമസ്യ വേണം" എന്ന് ഉമേഷിനോട് ആവശ്യപ്പെടുന്നു. അങ്ങനെ ഉമേഷ് കൊടുത്ത സമസ്യയാണ് "ഇക്കൈരളിക്കു നവയൌവനമേകിടട്ടേ" എന്നത്.

അതിനുള്ള എന്റെ പൂരണം. ശ്ലോകവിദ്വേഷി കുമ്പസാരിക്കുന്നതായിട്ടാണ്.

ഇക്കണ്ടനാൾ പരിചയക്കുറവാൽ ശഠിച്ചൂ,
തർക്കിച്ചു: "പദ്യമൊരു പാഴുപണിക്കു തുല്യം!"
വെക്കം പൊറുക്കുക, സമസ്യയൊരുക്കി ഞാനു-
മിക്കൈരളിക്കു നവയൌവനമേകിടട്ടേ!

വൃത്തം: വസന്തതിലകം.

Labels: , , ,

Tuesday, July 20, 2021

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ

കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ! എന്ന സമസ്യയുടെ പൂരണം.
ചേലാണ്ട കാമാക്ഷികളെത്രയെണ്ണം
ഭൂമണ്ഡലത്തിൽത്തിരിയുന്നു നിത്യം!
കാണേണ്ടൊരക്കാഴ്ച പിഴച്ചുവെന്നാൽ
കണ്ണുണ്ടു രണ്ടെണ്ണമതെന്തിനാണോ!

വൃത്തം: ഇന്ദ്രവജ്ര

Labels: , , ,

Thursday, May 27, 2021

സന്ധ്യേ, മനോഹാരിണീ!

ഉമേഷ് വക "സന്ധ്യേ, മനോഹാരിണീ!" എന്ന സമസ്യയുടെ ശാർദ്ദൂലവിക്രീഡിതത്തിലുള്ള പൂരണം.
അന്തിക്കള്ളു കുടിച്ചു പാമ്പു പുളയും പോലായ് ഗൃഹം പൂകിയാ
സന്ധ്യാകാന്തനെയേറിടും കലിയൊടായ് നോക്കീട്ടു നിൽപ്പുണ്ടവൾ!
ചന്തയ്ക്കെന്നു പറഞ്ഞു പോയ മടയൻ, നിർലജ്ജനായി സ്വയം
ചന്തിക്കൊന്നു ചൊറിഞ്ഞു ചൊന്നു: "കരളേ, സന്ധ്യേ, മനോഹാരിണീ!"

വൃത്തം: ശാർദ്ദൂലവിക്രീഡിതം

Labels: , , ,

Wednesday, February 10, 2021

ആദിത്യന് വീണ്ടും

പണ്ട് ഇദ്ദേഹം കല്യാണം കഴിക്കാൻ പോകുന്ന വിശേഷം അറിഞ്ഞ് ഒരു ശ്ലോകം എഴുതിയിരുന്നു. അനോണിയായി തുടരുന്ന ആദിത്യന്റെ വിരലുകളും വാച്ചും മാത്രമേ പല പടങ്ങളിലും പതിഞ്ഞിട്ടുള്ളൂ. അതിനാൽ "ആദിക്കു വാച്ചും വിരലും പ്രധാനം" എന്ന ഒരു സമസ്യ ശ്ലോകക്കാർ ഉള്ള ഒരു ഗ്രൂപ്പിൽ അവതരിപ്പിച്ചു.

സമസ്യ ഞാൻ മൂന്നു രീതിയിൽ പൂരിപ്പിച്ചു.

ഒന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
ലിങ്കന്നു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

മൂന്നാം വരിയിലെ ലിങ്കൺ മാറ്റിയാൽ തൃതീയാക്ഷര പ്രാസം കിട്ടും (ക്ക). അധികം പൊക്കമുള്ള ഇൻഡ്യൻ രാഷ്ട്രീയക്കാരുടെ പേരുകൾ മൂന്നാം അക്ഷരം ക്ക വരുന്ന രീതിയിൽ കിട്ടാത്തതിനാൽ സർദ്ദാർ പട്ടേലിന്റെ പൊക്കമുള്ള പ്രതിമയെ ആശ്രയിക്കാം എന്നുവച്ചു. അതിനാൽ, ഇങ്ങനെയാക്കി:

രണ്ട്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
സർദ്ദാർക്കു പൊക്കം, പിണറായി ധാർഷ്ട്യം,
ആദിക്കു വാച്ചും വിരലും പ്രധാനം!

അപ്പോഴാണ് പൊക്കവും ധാർഷ്ട്യവും ദേഹത്ത് അണിഞ്ഞു നടക്കുന്നതല്ലല്ലോ എന്നോർത്തത്. എന്നാൽപ്പിന്നെ പൊക്കവും ധാർഷ്ട്യവും മാറണം. ധാർഷ്ട്യം മാറിയാൽ പിണറായി മാറണം. പിന്നെ വെറുതേ ആ സർദ്ദാർ നമുക്കെന്തിന്? മാറ്റി, രണ്ടിനേയും മാറ്റി.

മൂന്ന്
ഗാന്ധിക്കു തുച്ഛം തുണി, നെഹ്രുതന്റേ-
കോട്ടിൽക്കുരുങ്ങും പനിനീരു പുഷ്പം,
മോദിക്കു ജുബ്ബാ, ഗുജറാൾക്കു ഗോട്ടീ,
യാദിക്കു വാച്ചും വിരലും പ്രധാനം!

വൃത്തം: ഇന്ദ്രവജ്ര

Labels: , , ,

Tuesday, November 17, 2020

മാഹാപാവി!

ഒരു സമസ്യാപൂരണം. വലിയ അർത്ഥം ഒന്നുമില്ല, ഒരു wordplay മാത്രം.
സത്യം പറഞ്ഞാലിവനാണു പാവീ
സ്നേഹത്തിലാൾക്കാർ വിളിയാണു "ഫാവീ!"
എന്തോതിയാലും "ഗജഡാദബാ," വി-
പത്തിൽപ്പഠിക്കാത്തവനെന്തു ഭാവി?

(ഇന്ദ്രവജ്ര)

Labels: , , ,

Wednesday, June 10, 2020

കുലമണേ ലെമണേഡു കുടിച്ചു ഞാൻ

കുലമണേ ലെമണേഡു കുടിച്ചു ഞാൻ എന്നത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പ്രസിദ്ധീകരിച്ച സമസ്യയാണ്. ഒരുപാട് പൂരണങ്ങൾ ഈ സമസ്യയ്ക്ക് ഉണ്ടായിട്ടുണ്ട്. ദ്രുതവിളംബിതം വൃത്തത്തിലാണ് ഈ ശ്ലോകം.

ഈ കൊറോണക്കാലത്ത് ഇതാ ഒന്നു കൂടി:
അസുഖഭീതിയകന്നു ജഗത്തിലീ
മദിരതൻ കടയെന്നു തുറക്കുമോ!
കൊടിയവാശി കളഞ്ഞു, മദിക്കുവാൻ
കുലമണേ ലെമണേഡു കുടിച്ചു ഞാൻ.

Labels: , , ,

Thursday, February 14, 2019

പ്രാഡയോ ഗുച്ചിയോ

“എടേയ്, പ്രാഡ വേണോ ഗുച്ചി വേണോ?”

“ഇത് ഇന്ന് രാവിലെയാണോ ആലോചിക്കുന്നത്? എന്തായാലും വാങ്ങുന്ന സ്ഥിതിക്ക് എംകെ ആവട്ടെ.”

“എംകെ വൃത്തത്തിൽ നിൽക്കില്ല. പ്രാഡ, ഗുച്ചി, ഫെന്റി ഇതിൽ ഒന്ന് എടുക്ക്...”

“എനിക്ക് വേറേ പണിയുണ്ട്!”
വീണ്ടും വന്നൂ പ്രണയദിവസം, ലോകമെങ്ങും പ്രസാദം
വന്നേയില്ലാ, കരുതിമുഷിയും പ്രാഡതന്നോർഡർമാത്രം
വേഗം വാങ്ങീ മലരുകുലഞാൻ, കിട്ടിയില്ലെങ്കിലിന്നെൻ
വാലന്റൈനും വിറളിയിളകും ചാമ്പലായ് മാറ്റുമെന്നെ!

Happy Valentines Day!

(മന്ദാക്രാന്ത വൃത്തം. സമാനമനസ്കരിൽ നിന്നും സമസ്യാപൂരണങ്ങൾ ക്ഷണിക്കുന്നു.)

Labels: , , , , ,

Friday, June 15, 2018

അർജ്ജന്റീനയ്ക്കു കപ്പ്!

Umesh വക സമസ്യ. പൂരണം അയച്ചില്ലെങ്കിൽ അൺഫ്രണ്ട് ചെയ്യും പോലും. Even though that was an enticing prospect, I caved in. Link to the samasya is in the comments.

I struggled with this. വസന്തതിലകം നല്ല വൃത്തമല്ല എന്നു തീർച്ചപ്പെടുത്തി (അല്ലാതെ എന്റെ പ്രശ്നമാവാൻ വഴിയില്ല).

സമസ്യ
- - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - -അർജ-
ന്റീനയ്ക്കു കപ്പ് - - - - - - - പോലെ.

പൂരണങ്ങൾ ഇതാ. ഒന്നല്ല, രണ്ട്. ആരും പിണങ്ങരുത്.

അർജന്റീന
ആണത്തമുള്ള മിശിഹാ, കളികാവ്യമാക്കു-
മീണത്തിലായ് കളിയരങ്ങുണരും കണക്കേ
ചാണക്യ തന്ത്രമൊടുവന്നിടുമെങ്കിലർജ്ജ-
ന്റീനയ്ക്കു കപ്പു പലമാത്രലഭിച്ചപോലെ!

റ്റീന
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കഹോ പെരുമയും! കനവെങ്കി, ലർജ്ജ-
ന്റീനയ്ക്കു കപ്പു; കലികാല തമാശപോലെ!

Labels: , , ,

Friday, September 15, 2017

ശ്ലോകരചനാ ശില്പശാല: ആരെങ്കിലും ശ്ലോകം രചിച്ചോ?

TL;DR;
  • ശില്പശാലയിൽ പങ്കെടുത്ത പലരും ഇതിനോടകം അവരുടെ പ്രഥമ ശ്ലോകം എഴുതിക്കഴിഞ്ഞു. ശ്ലോകങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്.
  • ശ്ലോക ക്ലാസിനു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകം: https://tinyurl.com/slokamhelper
വിശദ വിവരങ്ങൾ

ഒരു ഫോട്ടോയും അതിനു യോജിക്കുന്ന ശ്ലോകവും പോസ്റ്റു ചെയ്യുക എന്ന നിബന്ധനയോടെ #വാക്‌ചിത്രം എന്നൊരു പിരമിഡ് സ്കീം കഴിഞ്ഞവർഷം തുടങ്ങിവച്ചകാര്യം ഇതിനോടകം ഒന്നുരണ്ടു പോസ്റ്റുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. (ഇനിയും എന്നെക്കൊണ്ട് പറയിപ്പിക്കരുത്!) അതിനുശേഷം, ശ്ലോകമെഴുത്തു വിദ്യ പഠിക്കാൻ സീയാറ്റിൽ നിവാസികൾക്ക് ആർക്കെങ്കിലും താല്പര്യമുണ്ടോ എന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഞാൻ ചോദിച്ചിരുന്നു. താല്പര്യക്കാരുണ്ടെങ്കിൽ ഒരു ശ്ലോകരചനാശില്പശാല സംഘടിപ്പിക്കാനായിരുന്നു പരിപാടി. പ്രതീക്ഷകൾക്കുമുപരി പതിനഞ്ചിൽപ്പരം ആൾക്കാർ ഉത്സാഹം കാണിച്ചപ്പോൾ തയ്യാറെടുക്കാതെ തരമില്ലെന്നായി.

ശില്പശാലയ്ക്കുവേണ്ടി തയ്യാറാക്കിയ “പാഠ പുസ്തകം” ഇവിടെ: https://tinyurl.com/slokamhelper

ജൂലൈ അവസാനം ശില്പശാല നടന്നു. പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പലർക്കും അന്ന് മറ്റസൗകര്യങ്ങൾ നിമിത്തം എത്തിച്ചേരാനായില്ല. എന്നാൽ പങ്കെടുത്തവരെയും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവരേയും ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശീലനവും അഭ്യാസവും തുടർന്ന് നടക്കുന്നുണ്ടായിരുന്നു.

പരിശീലനം ആരംഭിക്കാൻ തിരഞ്ഞെടുത്തത് ചമ്പകമാല എന്ന വൃത്തമാണ്. പരിശീലനത്തിൽ പങ്കെടുത്തവർ അധികം ഈ വൃത്തത്തെപ്പറ്റി മുമ്പ് കേട്ടിരുന്നില്ലെങ്കിലും “ആരട വീരാ പോരിനു വാടാ” എന്ന രീതിയിൽ തുടക്കക്കാർക്ക് ശ്ലോകം ചമയ്ക്കാൻ പറ്റിയ വൃത്തമാണ് ചമ്പകമാല.

വൃത്തലക്ഷണം ഭംമസം കേൾ ചമ്പകമാല. -UU (ഭഗണം), --- (മഗണം), UU- (സഗണം), പിന്നെ ഗുരു. ഒരു വരിയിൽ പത്തക്ഷരം. അഞ്ചാം അക്ഷരം കഴിഞ്ഞാൽ നിറുത്ത് ഉണ്ടെങ്കിൽ കേമം.

താഴെ പറയുന്ന ശ്ലോകങ്ങൾ ശില്പശാലയിൽ പങ്കെടുത്തവരുടെ ആദ്യ ശ്ലോകരചനകളാണ്. ഇവയെല്ലാം തന്നെ വൃത്തമൊത്തവയുമാണ്. ഈ ശ്ലോകങ്ങളിൽ ഭാഷാപരമായി കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് തോന്നുന്നെങ്കിൽ തുടക്കക്കാർക്കു നൽകുന്ന പരിഗണന നൽകി ചൂണ്ടിക്കാണിക്കാൻ താല്പര്യപ്പെടുന്നു. വിമർശനങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും വിധം സൂക്ഷ്മമാക്കാൻ ശ്രമിക്കുമല്ലോ. ചെറിയ അഭിനന്ദനങ്ങൾ പോലും ശ്ലോകരചയിതാക്കളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.

ഇനി രചനകളിലേയ്ക്ക്.

ആദ്യം ചമ്പകമാല പയറ്റി നോക്കിയത് സൂനജയാണ്. വരികൾ ലേശം മിനുക്കി, പ്രാസം കൂടി ചേർത്ത രണ്ടാം പതിപ്പ് ഇങ്ങനെ:
കോപ്പിയടിക്കാനുള്ളൊരു തുണ്ടും
കാപ്പികുടിക്കും കണ്ണടമാഷും
അപ്പടിയാണീ, യമ്പതുമാർക്കും
തപ്പലതില്ലാ, തങ്ങനെ നേടി!

പണ്ടൊരു പഠിപ്പിസ്റ്റായിരുന്നു എന്നു തോന്നുന്നു. അതിന്റെ കുറ്റബോധം നല്ലവണ്ണം ശ്ലോകത്തിൽ കാണാനുണ്ട്.

മനേഷ് വകയായിരുന്നു അടുത്ത പൂരണം. സൂനജയ്ക്ക് തുണ്ടുവച്ചു മാർക്കുവാങ്ങാമെങ്കിൽ എങ്ങനെ തുണ്ടു വയ്ക്കണം എന്നതിന്റെ വിശദീകരണമാണ് മനേഷ് ശ്ലോകത്തിലാക്കിയത്:
ബുക്കു തുറന്നൂ പേപ്പറു കീറി,
പേനയെടുത്തൂ ക്യാപ്പു തുറന്നൂ;
കോപ്പിയെടുത്തൂ തുണ്ടുചുരുട്ടി,
തുണ്ടുതുറന്നൂ കോപ്പിയടിച്ചൂ!

കോപ്പിയടി ഒരു പ്രമുഖപ്രദിപാദ്യമായിത്തീരുമോ എന്നു ശങ്കിച്ചിരിക്കുമ്പോൾ അതാ വരുന്നു അനീഷ് വക അടുത്ത പൂരണം. എയർപോർട്ടിൽ നിന്നും ഭാര്യയുടെ മാതാപിതാക്കളെ വീട്ടിലേയ്ക്കു കൊണ്ടു വരുന്ന വഴി മനസ്സിൽ തികട്ടി വന്ന വിവിധവികാരങ്ങളെ തൂലികത്തുമ്പിലേയ്ക്കാവാഹിച്ച പാവം മാനവഹൃദയം ഈ വരികളിൽ തെളിഞ്ഞുകാണാം:
പച്ചില തിന്നും മാതുലനെത്തി,
കഞ്ഞികുടിക്കാൻ യോഗമെനിക്കും!
ബന്ധിതനാകും പാതകിപോലും
ചിക്കനുമൊപ്പം പത്തിരി തിന്നും!

ഇതിന് മറുപടിപോലെ ഒരു ശ്ലോകമെഴുതാതിരിക്കാൻ സൂനജയ്ക്ക് കഴിഞ്ഞില്ല. തമിഴ് നാട്ടിൽ പച്ചക്കറികൾ തിന്നു ജീവിച്ച ബാല്യം സൂനജ അയവിറക്കി:
നിശ്ചയമായും നിങ്ങളറിഞ്ഞോ
പച്ചില തിന്നാൽ 'വാള'തു സൂക്ഷം!
ആരിതുകേൾക്കാ, നാരൊടുചൊല്ലാൻ
പാരിതിലെന്റേ ദുർഗ്ഗതി, സത്യം!

ജീവിതാനുഭവങ്ങളെ തീക്ഷ്ണതയോടെ അവതരിപ്പ് കയ്യടി നേടുന്ന സതീർത്ഥ്യരെ ഈർഷ്യയോടെ നോക്കി ധനേഷ് ഒരു കഥാസന്ദർഭം ശ്ലോകമാക്കി:
പന്തള മന്നന്നുൾക്കനമോടേ
താരകനോടായിട്ടുരിയാടീ:
"വേദനയേറും കാമിനി ഭാവം
മോഹമിതേറ്റം , സന്തതിയേകൂ"

കല ജീവിതം തന്നെ എന്നു പറഞ്ഞു കൊണ്ട്, സുജിത് തന്റെ സ്ഥായീഭാവമായ “പിടിക്കപ്പെട്ട കള്ളന്റെ” വിഷമങ്ങൾ പങ്കുവച്ചു:
“അമ്പട കള്ളാ, യെങ്ങനെ കേറീ-
യമ്പിനു പോലും ഭേദ്യമപൂർവ്വം?”
“റോഡിനു സൈഡി, ല്ലുള്ളൊരു കമ്പിൽ
ആടിയ ശേഷം ചാടിമറിഞ്ഞു!”

കള്ളന്റെ കഥയുമായി താദാമ്യം പ്രാപിച്ചതിനാലാണോ എന്തോ, ബിപിൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറുടെ ദുരവസ്ഥ വിവരിച്ചു.
വാനു പിടിച്ചും കാറു പിടിച്ചും
ഓടിയണഞ്ഞൂ; ജോലി തുടങ്ങീ
ആഞ്ഞു തൊഴിച്ചൂ, കീയുകളാടീ
താകിട തിത്തോം തക്കിട തിത്തോം!

ശ്ലോകങ്ങൾ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന വാട്‌സാപ്പ് നോക്കിയിരുന്ന എന്നെയാണോ അതോ കമ്പ്യൂട്ടറിൽ കളിച്ചിരുന്ന മകനെയാണോ ഉദ്ദേശിച്ചതെന്നറിയില്ല; “പുത്രാ” എന്ന വിളി കേട്ടു തിരിഞ്ഞപ്പോൾ ദിവ്യയാണ്.
വന്നിടു പുത്രാ തിന്നുക മീനും
ആവി പറക്കും ചോറതിനൊപ്പം
ഇങ്ങു വിളിച്ചാലങ്ങതു പോവും
എന്തൊരു കഷ്ടം സന്തതിമൂലം

“ഇങ്ങു വിളിച്ചാലങ്ങതു പോവും” എന്നു കൂടി കേട്ടപ്പോൾ എന്നെത്തന്നെ എന്നുറപ്പിച്ചെങ്കിലും “എന്തൊരു കഷ്ടം സന്തതിമൂലം” എന്നവരി വലിയ ആശ്വാസമായി.

ശ്ലോകങ്ങൾ എഴുത്തു നടക്കുമ്പോൾ തന്നെ, ഉപേന്ദ്രവജ്രയിലുള്ള ഒരു സമസ്യാപൂരണവും അഭ്യാസമായി നൽകിയിരുന്നു. പണ്ട് ഗുരുകുലം ബ്ലോഗിൽ കാര്യമായി ആഘോഷിച്ച “വെളുത്തുപോമെന്നിഹ തോന്നിടുന്നു” (http://malayalam.usvishakh.net/blog/archives/218) എന്നതാണ് സമസ്യയായി കൊടുത്തത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സമസ്യയാണ്. ഇത് ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പൂരിപ്പിക്കാം. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്നുവരുമ്പോഴാണ് ഉപജാതിയാവുന്നത്.

11 അക്ഷരം ഒരു വരിയിൽ.
ഇന്ദ്രവജ്ര: ത ത ജ ഗ ഗ
ഉപേന്ദ്രവജ്ര: ജ ത ജ ഗ ഗ

അനീഷ് മാത്രമേ ഈ സമസ്യ പൂരിപ്പിച്ചുള്ളൂ.
കറുത്ത വെള്ളിക്കു കടയ്ക്കു മുന്നേ-
യിടിച്ചു തള്ളിക്കയറീ കുടുംബം
നിരർത്ഥമാം വസ്തുവെടുത്തു, ബാങ്കും
വെളുത്തു പോമെന്നിഹ തോന്നിടുന്നു.

ബ്ലാക് ഫ്രൈഡേ വരുന്നതിനു മുമ്പു തന്നെ തന്റെ “extended family" വാങ്ങിക്കൂട്ടാൻ സാദ്ധ്യതയുള്ള നിരർത്ഥമാം വസ്തുക്കളെയോർത്തുള്ള അനീഷിന്റെ മുതലക്കണ്ണീർ നോക്കൂ!

(പണ്ടു കാലത്തെപ്പോലെ തന്നെ ഇന്നത്തെ വിദ്യാർത്ഥികളും “അദ്ധ്യാപകനെ” അനുസരിക്കുന്നതിൽ വലിയ ആനന്ദം കാണുന്നവരല്ലായ്കയാൽ, ധനേഷ് നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി തന്റെ ആദ്യ ശ്ലോകത്തിനു വേണ്ടി മഞ്ജുഭാഷിണി വൃത്തം സ്വീകരിച്ചു. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി എന്നാണ് മഞ്ജുഭാഷിണിയുടെ ലക്ഷണം. അതായത്, UU- (സ ഗണം) U-U (ജ ഗണം), UU- (സ ഗണം) U-U (ജ ഗണം), പിന്നെ ഗുരു. അല്പം മിനുക്കിയെടുത്ത ധനേഷിന്റെ വരികൾ മഞ്ജുഭാഷിണിയിൽ ഇങ്ങനെ:
ഇറയത്തിതായൊരിരുളിന്റെ താരകം
വിരഹാർദ്ര സന്ധ്യയെ വശീകരിച്ചിടാൻ
ഇതളൂർന്നു പാടെ നിറമങ്ങിയെങ്കിലു-
മലയുന്നൊരീ പഥികൻ തൻ പ്രതീക്ഷനീ!

കൂട്ടത്തിൽ മറ്റാരും മഞ്ജുഭാഷിണി സാഹസത്തിനു പിന്നീട് മുതിർന്നിട്ടില്ല.)

ഇത്രയുമാണ് ഇതുവരെയുള്ള വൃത്താന്തം. ഇതൊക്കെക്കേട്ടിട്ട് ചെറുതായി ഒരു താല്പര്യം തോന്നുന്നുണ്ടോ? എന്നാൽ ഇനിയും വൈകിയിട്ടില്ല. ശ്ലോകരചനാ സംരംഭം തുടർന്നും മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്.

Labels: , , , , , ,

Wednesday, October 07, 2009

ഇങ്ങനേയും മനുഷ്യർ!

മൈക്രോസോഫ്റ്റിലെ ജോലിയുപേക്ഷിച്ചു് ഞാൻ മറ്റൊരു സ്ഥാപനത്തിലെത്തിയ കാര്യം ഏകദേശം മൂന്നുമാസം മുമ്പു് എഴുതിയിരുന്നു. പുതിയ ജോലിയുടെ തിരക്കിൽ, കൂടുതൽ സമയവും ഊർജ്ജവും ആവശ്യമുള്ള ബ്ലോഗെഴുത്തിനേക്കാൾ ഫേയ്സ്ബുക്കും റ്റ്വിറ്ററും തരുന്ന യത്നരഹിതമായ സുഖം എനിക്കു് നിഷേധിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഈ സമയംതന്നെ ബ്ലോഗെഴുത്തിനൊപ്പമോ അതിലേറെയോ സമയം ആവശ്യമുള്ള ബ്ലോഗുവായനയും ഏതാണ്ടു് നിലച്ചിരുന്നു. ഇതിനെല്ലാം സമയമില്ലായ്മയെ പഴിചാരാമെങ്കിലും, വേണമെങ്കിൽ അല്പം സമയം ഉണ്ടാക്കി ഇതൊക്കെ തുടരാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്താണു് ഇപ്പോഴൊന്നും എഴുതാത്തതു് എന്നു് പണ്ടൊരിക്കൽ ഒരു ആദ്യകാല ബ്ലോഗറോടു് ചോദിച്ചപ്പോൾ, ബ്ലോഗും കഴിഞ്ഞു് അടുത്ത സാങ്കേതികവിദ്യയുടെ ഉദയം കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ആ മറുപടി എന്‍റേതാക്കിയാണു് ഇത്രനാളും ഞാനും ബ്ലോഗിൽ നിന്നും അകന്നുനിന്നതു്.

എഴുതാനൊന്നുമില്ലാതിരിക്കുമ്പോഴും ഉമേഷിന്‍റെ ബ്ലോഗു വായിച്ചാൽ എന്തെങ്കിലും എഴുതാൻ തോന്നുക സ്വാഭാവികമാണു്. ഗുരുകുലത്തിൽ പുതിയ സമസ്യ പ്രസിദ്ധം ചെയ്തുകഴിഞ്ഞു്, ഒരാഴ്ചയെങ്കിലും കഴിഞ്ഞാണു് പൂരണങ്ങൾ വായിക്കാൻ സമയമുണ്ടായതു്. അപ്പോൾ ഒരു പൂതി. ഒരു പൂരണം ശ്രമിച്ചാലോ?

ഭാര്യയെ കളിയാക്കാം എന്നു കരുതിയെങ്കിലും പുത്രകളത്രാദികൾ സ്ഥലത്തില്ലാത്തതിനാൽ ആ കടുംകൈ വേണ്ടെന്നു വച്ചു. എന്നാൽപ്പിന്നെ “ഇങ്ങനേയും ഇടിവെട്ടു സാധനമോ!” എന്നുപറയിപ്പിക്കുന്ന ഒരു ലോക്കൽ മഹാനെപ്പറ്റിയാവാമെന്നു വച്ചു. പിന്നെയുമാലോചിച്ചപ്പോൾ സ്വയം പൊങ്ങച്ചമെഴുതുന്നതാണു് ശരീരത്തിനു നല്ലതെന്ന ബോധോദയമുണ്ടായതു്.

അങ്ങനെ എഴുതിയ സമസ്യാപൂരണമാണിതു്. പലർക്കും മനസ്സിലാവണമെങ്കിൽ ലിങ്കുകൾ നിർബന്ധം. അതിനാൽ അതും ചേർക്കുകയാണു്:

ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പ്രോഡക്റ്റ് നന്നാവണമെന്ന താല്പര്യമുണ്ടായിരുന്നതിനാൽ സേർചിനു് ബിംഗ് (മുമ്പ് ലൈവ്) ആയിരുന്നു ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ സേർചിനായി ഉപയോഗിക്കുന്നതു് Blind Search ആണു്. വായനകുറഞ്ഞതോടേ ബ്ലോഗിലെ അടിയും പിടിയും ഒന്നും അറിയുന്നില്ല. മാതൃഭൂമിയുടെ ‘വസ്തുതാപരമായ പിശകുകളും’ രാജേഷിന്‍റെ fa-യും, ജ്യോനവന്‍റെ ദേഹവിയോഗവും മാത്രമായി അടുത്തകാലത്തു് വായിച്ചെന്നു പറയാവുന്നവ.

ഇപ്പോൾ മനസ്സിലായില്ലേ, ഇന്നും ഇതുപോലുള്ള മനുഷ്യരുണ്ടെന്നു്?

(വസന്തതിലകം)

Labels: , , , ,

Sunday, June 22, 2008

വരും, വരാതിരിക്കുമോ!

പലര്‍ പറഞ്ഞ ശേഷവും, വിഷാദമോടെയെങ്കിലും
സ്ഥിരം വരുന്ന ചാനല്‍ ‘താരസിംഗറു’ള്ളതാക്കി ഞാന്‍:
ഹരം തരുന്ന പാട്ടുകള്‍, സുഖം തരുന്ന കാഴ്ചയും
വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!

(കൈരളിയും സൂര്യയുമുപേക്ഷിച്ചു് ഞങ്ങളും ഏഷ്യാനെറ്റിലേയ്ക്കു് ചേക്കേറി. “വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം” എന്ന എവിടെയൊക്കെയോ കേട്ടിട്ടുള്ള സമസ്യയ്ക്കു് ഒരു ശീഘ്രപൂരണമിതാ. വൃത്തം പഞ്ചചാമരം.)

Labels: , , , ,

Tuesday, March 11, 2008

നടക്കാത്ത സ്വപ്നം

തെല്ലൊട്ടുമില്ല രുചി, തോരനു, മോലനൊന്നും
വല്ലാത്ത ഗന്ധമൊഴുകുന്ന പുളിങ്കറിക്കും
ഉല്ലാസമോടശനമാകണമോ? സ്വപത്നീ-
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

വൃത്തം: വസന്തതിലകം.

(ഗുരുകുലത്തിലെ തല്ലാണു നല്ലവഴിയെന്നു തീര്‍ച്ചയല്ലേ? എന്ന സമസ്യയുടെ പൂരണം. സ്വമേധയാ കേയ്സെടുക്കുന്ന കോടതികളോടു്: ഞാന്‍ ഇന്നേവരെ ഭാര്യയെ തല്ലിയിട്ടില്ല. മാത്രമല്ല, ദിവ്യ സാമാന്യം നന്നായി പാചകം ചെയ്യുന്നവളുമാണു്.)

Labels: , , ,

Tuesday, October 17, 2006

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Labels: , , ,

Friday, October 13, 2006

വെളുത്തുപോകും എന്നൊരു തോന്നല്‍

ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ.
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍, നിലമേല്‍ [അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ്] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ്. നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും, ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി. പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ്.

കൂട്ടത്തില്‍ പറയട്ടെ, ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി (രഹസ്യമായി) ഇങ്ങനെ പറഞ്ഞു:
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കൊനഷ്ടു നോക്കൂ, ഇനിയുള്ള കുഞ്ഞും
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു.

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ. അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം. ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ (മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ്, സമസ്യാപൂരണക്കൊതി തീരണമല്ലോ!

അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് (അല്ലാ, ആളെവിടെപ്പോയി, കാണാനേയില്ലല്ലോ):
നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ,
ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
വെളുത്തുപോമെന്നിഹ തോന്നിടുന്നു!

പാവം, ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരിക്കല്‍ വായിച്ചതാണ്. ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ.

അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം. എനിക്ക് എത്ര ബാല്യകാല സഖികളുണ്ട്? (അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല.) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു “അമ്പതുണ്ടാവുമോ?” എന്ന് സന്ദേഹിച്ചു. ഇഞ്ചിയോടെന്നല്ല, ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല.

ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍, സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് “എന്‍റെ വര്‍ക്കിച്ചോ, ഇനി ഞാനെന്തിനു ജീവിക്കണം” എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ.
കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍
പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ!
കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക.

Labels: , , ,