ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, October 31, 2006

ഓം ഹ്രീം സ്വാഹ...

ഇന്ന് ഹാലോവീന്‍. കുട്ടികളും മുതിര്‍ന്നവരും പ്രച്ഛന്ന വേഷം കെട്ടി ‘ട്രിക് ഓര്‍ ട്രീറ്റ്’ എന്ന് ചോദിച്ച് മിഠായി തേടി വരുന്ന ദിവസം. മൃഗങ്ങള്‍, പക്ഷികള്‍, ഫലങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവയ്ക്കു പുറമേ, ഭയപ്പെടുത്തുന്ന രൂപങ്ങളായും കുട്ടികളും മുതിര്‍ന്നവരും ഇന്ന് വേഷം മാറിയെത്തും. പൊള്ളയായ മത്തങ്ങകളില്‍ കരിമ്പൂച്ചയുടെയും, വവ്വാലിന്‍റെയും, മറ്റു പ്രേതരൂപികളുടെയും രൂപം കൊത്തിയെടുത്ത്, അതിനകത്ത് ലൈറ്റിട്ട് വീടിനു പുറത്ത് പ്രദര്‍ശിപ്പിക്കും. വീട് ഒരു പ്രേതഭവനം പോലെ അലങ്കരിച്ചെടുക്കും. അമേരിക്കയില്‍, ക്രിസ്മസിനോളം തന്നെ വലിയ ഒരു ആഘോഷമായി ഹാലോവീന്‍ മാറിക്കൊണ്ടിരിക്കുന്നു.

ഭൂത, പ്രേത, പിശാചുകളെ എനിക്ക് ഇപ്പോഴും പേടിയാണ്. ഇരുട്ടിന്‍റെ മറവില്‍, കുടുസ്സുമുറികളില്‍, തട്ടിന്‍പുറങ്ങളില്‍, അവറ്റകള്‍ സസുഖം വാഴുന്നുവെന്നും ഇരയെ ഒറ്റയ്ക്കു കിട്ടാന്‍ തക്കം പാര്‍ത്തിരിക്കുവെന്നും ഞാന്‍ വിശ്വസിക്കുന്നു.

ചെറുപ്പത്തില്‍ എന്നെയും സഹോദരന്മാരെയും വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാന്‍ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോള്‍ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകള്‍ കുട്ടികളായ ഞങ്ങളില്‍ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.

ആറിലും ഏഴിലും പഠിക്കുമ്പോള്‍ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂള്‍ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തന്‍വീട്ടില്‍ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയന്‍ പിണ്ണാക്കു വാങ്ങാന്‍ റെഡി. വലിയവിള കുന്നിന്‍ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്‍റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്‍റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തന്‍വീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടന്‍ മടങ്ങാന്‍ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാല്‍ അവര്‍ക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോള്‍ സന്ധ്യമയങ്ങുകയും ചെയ്യും.

ശശിയണ്ണന്‍ വിഷം കഴിച്ചു മരിച്ച ശേഷം ഈ യാത്രകള്‍ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്‍റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിര്‍ത്തുമെന്ന് ഞാന്‍ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാന്‍ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ പാട്ടുകള്‍ ഉച്ചത്തില്‍ പാടി വേഗത്തില്‍ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോ മറ്റോ ചെയ്താല്‍ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാല്‍ സ്വജീവനേക്കാള്‍ ഒരു തുടം ഉറയ്ക്ക് ഞാന്‍ വിലകല്‍‍പിച്ചു. ഏതു നിമിഷവും പിന്നില്‍ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാന്‍ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നില്‍ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയില്‍ തുറു കൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്‍റെ വടക്കു കിഴക്കേ കോണില്‍ മുനിഞ്ഞു കത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.

ഇങ്ങനെ ഭൂതങ്ങളെയും പ്രേതങ്ങളെയും പേടിച്ച് വളര്‍ന്ന ഞാന്‍, എല്ലാവരിലും ഇത്തരമൊരു ഭീതി ചെറുതായെങ്കിലും ഉണ്ടെന്ന് മനസ്സിലാക്കിയത് ഹോസ്റ്റല്‍ ജീവിതത്തിനിടയിലായിരുന്നു. അക്കാലത്ത്, വാരാന്ത്യങ്ങളിലും മറ്റും രാത്രി വൈകും വരെ, കേട്ടറിവുള്ള പ്രസിദ്ധമായ പ്രേതകഥകള്‍ പറഞ്ഞിരിക്കുക ഞങ്ങളില്‍ ചിലരുടെ ഒരു വിനോദമായിരുന്നു. പറഞ്ഞു പറഞ്ഞ്, അവസാനം കൂടിയിരിക്കുന്നവര്‍ക്കെല്ലാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും “ഇവന്‍ പ്രേതമാണോ” എന്ന ചിന്ത വരുമ്പോഴാവും ചര്‍ച്ചകള്‍ അവസാനിക്കുക. സ്വന്തം മുറികളിലേയ്ക്ക് മടങ്ങിപ്പോവാന്‍ ഭയമുള്ളവരെ (പലപ്പോഴും ഞാനുള്‍പ്പടെ), മുറികളിലാക്കി, ലൈറ്റിട്ട്, ജനല്‍ അടച്ചു തന്ന്, കട്ടിലിന്നടിയിലും മറ്റും ആരും ഒളിഞ്ഞിരിപ്പില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞങ്ങളിലെ ധൈര്യവാന്മാര്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.

ഹോസ്റ്റലിന്‍റെ ഏറ്റവും താഴത്തെ നിലയിലുള്ള മുറികളില്‍ എത്തിപ്പെടുന്ന പുതിയ അന്തേവാസികളെ ഭയപ്പെടുത്താന്‍ ഈ വിദ്യ ഞങ്ങള്‍ വിജയകരമായി നടപ്പാക്കി. ഹോസ്റ്റലിന്‍റെ ഒരു നിര റൂമുകളുടെ പിന്നില്‍ റബര്‍തോട്ടമായിരുന്നുവെന്നത് ഞങ്ങളുടെ ഉദ്യമം എളുപ്പമാക്കി. രാത്രിയില്‍ ജനാലയിലൂടെ നോക്കിയാല്‍ അനന്തതയോളം റബര്‍ മരങ്ങള്‍ മാത്രം.

നാലോ അഞ്ചോ പേരടങ്ങുന്ന സംഘം രാത്രി പത്തുമണി കഴിഞ്ഞ് പുതുതായി ഹോസ്റ്റലില്‍ ചേരുന്നവരുടെ മുറിയിലേയ്ക്ക് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” എന്ന പേരില്‍ ചേക്കേറും. ഓരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞ്, വിഷയം പ്രേതബാധയെക്കുറിച്ചാക്കും. പണ്ട്, വടക്കേതോ കോളജിലെ ധൈര്യവാനായ യുവനേതാവ് ഭൂതവും പ്രേതവും അന്ധവിശ്വാസമാണെന്ന് പറഞ്ഞതും, കൂട്ടുകാര്‍ അവനെ, അകലെ കുന്നില്‍ ചെരിവിലുള്ള പാലമരത്തില്‍ ഒറ്റയ്ക്കു പോയി ആണിയടിച്ചു വരാന്‍ വെല്ലുവിളിച്ചതും, വെല്ലുവിളി സ്വീകരിച്ച്, അര്‍ധരാത്രിയോടടുത്ത്, പൂത്തുലഞ്ഞു നിന്ന പാലമരത്തിനടുത്തെത്തിയെങ്കിലും വെപ്രാളത്തില്‍ സ്വന്തം ഷര്‍ട്ടു കൂടി ചേര്‍ത്ത് ആണിയടിച്ചു പോയതിനാല്‍, തിരിഞ്ഞു നടക്കാനൊരുങ്ങിയ അയാളുടെ ഷര്‍ട്ട് ആണിയില്‍ കുടുങ്ങിപ്പോയതും, മനസ്സു നിറയെ പ്രേതവും ഭൂതവും നിറഞ്ഞു നിന്നിരുന്ന ആ ധൈര്യശാലി പേടിച്ചു മരണപ്പെട്ടതുമായ ‘കഥ’, പൊടിപ്പും തൊങ്ങലും നാടകീയതയും കലര്‍ത്തി ഞങ്ങളിലൊരാള്‍ വിവരിക്കും. ഇതു പോലെ ഒന്നുരണ്ടു കഥകള്‍ കഴിയുമ്പൊഴേയ്ക്കും നായകന്‍ നമ്മുടെ അടുത്ത പരീക്ഷണത്തിന് പറ്റും വിധം തയ്യാറായിരിക്കും.

ഇനിയാണ് പ്രേതം ഇന്‍ ആക്ഷന്‍. ഇതിനോടകം, നമ്മളിലൊരുവന്‍ (മിക്കവാറും കൂട്ടത്തില്‍ എറ്റവും ധൈര്യശാലിയായിരുന്ന രഞ്ജിത്) റൂമിന്‍റെ പുറകില്‍ ജനാലയ്ക്കരുകില്‍ ഇരുട്ടത്ത് സ്ഥാനം പിടിച്ചിട്ടുണ്ടാവും. കറുത്ത ഒരു കയ്യുറയും ഒരു മുഖംമൂടിയുമായാവും രഞ്ജിതിന്‍റെ നില്പ്.

പരിചയപ്പെട്ടതിലുള്ള സന്തോഷവും മറ്റും പ്രകടിപ്പിച്ച് ബാക്കിയെല്ലാവരും മുറിക്കു പുറത്തു പോകുന്നു. നമ്മള്‍ പുറത്തായാല്‍ മിക്ക നായകന്‍മാരും ആദ്യം ചെയ്യുക ജനല്‍ അടച്ചു ഭദ്രമാക്കുകയാണ്. ജനല്‍‍പാളികള്‍ അടയ്ക്കുന്നതിനായി വിറയ്ക്കുന്ന കൈകള്‍ പുറത്തേക്കു നീങ്ങുന്നതും രഞ്ജിത് ആ കൈകളില്‍ പിടി കൂടുന്നു. ഇനിയെല്ലാം കഥാനായകന്‍റെ ധൈര്യം പോലിരിക്കും: അവന്‍ അലറിക്കരയുകയോ, ബോധം കെടുകയോ, ശബ്ദം പുറത്തുവരാനാകാതെ തരിച്ചിരിക്കുകയോ ചെയ്യും.

പ്രേതങ്ങളെയും മറ്റും ഇത്രയും പേടിയുള്ള എനിക്ക് സ്വയമൊരനുഭവം ഉണ്ടാകുന്നത് വളരെക്കഴിഞ്ഞാണ്. ഒറ്റയ്ക്കു താമസിക്കുമ്പോഴും, ഭൂതപ്രേതാദികളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ടായിരുന്നു. റ്റി. വി. യില്‍ വരുന്ന പ്രേത സിനിമകള്‍ കൂട്ടുകാരുമൊത്തല്ലാതെ ഞാന്‍ കണ്ടിരുന്നില്ല. ഡി. വി. ഡി. യിലും വിഡിയോയിലും സിനിമ കാണുമ്പോള്‍, ഒറ്റയ്ക്കാണെങ്കില്‍, എന്നെ പേടിപ്പിക്കാനുതകുന്ന രംഗങ്ങളെത്തുമ്പോള്‍, ഫാസ്റ്റ്-ഫോര്‍വേഡ് ചെയ്യുകയോ, ശബ്ദം മ്യൂട്ട് ചെയ്യുകയോ ചെയ്ത് ഞാന്‍ പേടി അകറ്റിയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ കൂട്ടുകാരുമൊത്ത് ദ ബ്ലയര്‍ വിച്ച് പ്രോജക്ട് എന്ന സിനിമ കാണാന്‍ പോകുന്നത്. സിനിമ കഴിഞ്ഞ്, ഭക്ഷണവും മറ്റും കഴിഞ്ഞ് അപാര്‍റ്റ്മെന്‍റിലെത്തിയപ്പോള്‍ സമയം പാതിരാത്രി കഴിഞ്ഞിരുന്നു. വാതില്‍ തുറക്കാനായി, താക്കോലെടുത്ത് താക്കോല്‍‍പ്പഴുതിലിട്ടതും, വാതില്‍ താനെ തുറന്നു. എന്‍റെ നല്ല ജീവന്‍ പോയിക്കിട്ടി!

വാതിലിനടുത്തുള്ള സ്വിച് ഇട്ടു. സ്വീകരണമുറിയില്‍ നിന്നും ആളനക്കത്തിനായി ഞാന്‍ കാതോര്‍ത്തു. വാതിലിന്‍റെ മറവിലും സോഫയുടെ പിന്നിലും മറ്റു കണ്ണെത്തുന്നിടത്തുമെല്ലാം ഞാന്‍ അരൂപിയായ പ്രേതത്തെത്തിരഞ്ഞു. കിടപ്പുമുറിയിലോ ബാത് റൂമിലോ കള്ളനോ ചിരിക്കുന്ന അസ്ഥിപഞ്ജരമോ ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ ഉറപ്പാക്കി. സുഹൃത്തിനെ ഫോണില്‍ വിളിച്ച് അവനോട് കാര്യമെല്ലാം പറഞ്ഞു. പ്രേതമായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പുച്ഛിച്ചു ചിരിച്ചു.

സ്വീകരണമുറിയോടു ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് തിളങ്ങുന്ന പാത്രമെടുത്ത് തറതുടയ്ക്കുന്ന നീണ്ട കോലിന്നരികിലുറപ്പിച്ചു. കിടപ്പുമുറിയുടെ ലൈറ്റിട്ട് മെല്ലെ പാത്രം ഘടിപ്പിച്ച് കോല്‍ മുറിയിയ്ക്കകത്തേയ്ക്കു നീട്ടി. മുറിക്കുള്ളിലും വാതിലിന് പിറകിലും ആരും ഒളിഞ്ഞിരിപ്പില്ലെന്ന് ഉറപ്പാക്കി. ഈ നേരമത്രയും സുഹൃത്ത് ഫോണില്‍ ഉണ്ടായിരുന്നു. അരമുക്കാല്‍ മണിക്കൂര്‍ കഷ്ടപ്പെട്ട്, ബാത് റൂമിലും ബാല്‍ക്കണിയിലും കൂടി ആരുമില്ലെന്ന് തീര്‍ച്ചയാക്കിയ ശേഷമേ ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തുള്ളൂ. കണ്ട സിനിമയിലെ സീനും സ്വന്തം അപാര്‍റ്റ്മെന്‍റിലെ സീനും കൂടി ഒന്നു രണ്ടാഴ്ച എന്‍റെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

രണ്ടാം അനുഭവവും ഇതുമായി സാമ്യമുള്ളതാണ്. ഇത്തവണ കണ്ട സിനിമ ദ സിക്സ്ത് സെന്‍സ് ആണ്. സിനിമ കഴിഞ്ഞ് മടങ്ങി വന്ന് വാതില്‍ തുറന്നു. മുറിയില്‍ ഒരു വല്ലാത്ത ഗന്ധവും ഇളം ചുവപ്പു നിറവും. വന്നു കേറുന്ന മുറിയോടനുബന്ധിച്ചാണ് അടുക്കള. അടുക്കള ഭാഗത്തു നിന്നാണ് ചുവപ്പ് നിറം ഉദ്ഭവിക്കുന്നത്. ഭദ്രകാളിയുടെയും മറ്റും രൂപങ്ങളുടെ കണ്ണുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചുവന്ന ബള്‍ബില്‍ നിന്നു വരുന്നതു പോലെയുള്ള ചുവപ്പു തന്നെ. ചുവന്ന വെളിച്ചത്തിന്‍റെ ഉറവിടം തേടിപ്പോയ ഞാന്‍ ചുട്ടു പഴുത്തിരിക്കുന്ന ഇലക്റ്റ്രിക് സ്റ്റൌ ആണ് കാണുന്നത്. എന്നും പതിവുള്ള ഒരു ഗ്ലാസ് ചായ പോലും ഉണ്ടാക്കാതെയാണ് അന്ന് രാവിലെ ഞാന്‍ മുറി വിട്ട് പോയതെന്ന് ആലോചിച്ചപ്പോള്‍ ചെറുതല്ലാത്തൊരു ഭയം എന്‍റെ സിരകളില്‍ ഉണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. വീണ്ടും കുറെ ഉറക്കമില്ലാത്ത രാത്രികള്‍!

ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത, പ്രേത സിനിമകള്‍ ഹരമായ ഭാര്യ. ഇരുട്ടിനെയും ഏകാന്തതയെയും ഭയക്കുന്ന മകന്‍. ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്ക് പ്രേത സിനിമകള്‍ പടിക്ക് പുറത്ത്.

എല്ലാവര്‍ക്കും പേടിനിറഞ്ഞ ദിവസങ്ങള്‍ ആശംസിക്കുന്നു!

Labels:

Saturday, October 28, 2006

അച്ചുവിന് രണ്ടു വയസ്സ്



പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

വൃത്തം: ഉപേന്ദ്രവജ്ര.

Labels: , , , , ,

Tuesday, October 17, 2006

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Labels: , ,

Saturday, October 14, 2006

ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരകയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും. ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരകയാണ്.

Labels: ,

Friday, October 13, 2006

വെളുത്തുപോകും എന്നൊരു തോന്നല്‍

ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ.
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍, നിലമേല്‍ [അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ്] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ്. നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും, ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി. പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ്.

കൂട്ടത്തില്‍ പറയട്ടെ, ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി (രഹസ്യമായി) ഇങ്ങനെ പറഞ്ഞു:
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കൊനഷ്ടു നോക്കൂ, ഇനിയുള്ള കുഞ്ഞും
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു.

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ. അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം. ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ (മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ്, സമസ്യാപൂരണക്കൊതി തീരണമല്ലോ!

അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് (അല്ലാ, ആളെവിടെപ്പോയി, കാണാനേയില്ലല്ലോ):
നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ,
ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
വെളുത്തുപോമെന്നിഹ തോന്നിടുന്നു!

പാവം, ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരിക്കല്‍ വായിച്ചതാണ്. ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ.

അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം. എനിക്ക് എത്ര ബാല്യകാല സഖികളുണ്ട്? (അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല.) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു “അമ്പതുണ്ടാവുമോ?” എന്ന് സന്ദേഹിച്ചു. ഇഞ്ചിയോടെന്നല്ല, ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല.

ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍, സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് “എന്‍റെ വര്‍ക്കിച്ചോ, ഇനി ഞാനെന്തിനു ജീവിക്കണം” എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ.
കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍
പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ!
കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക.

Labels: , ,

Monday, October 09, 2006

വെറുതേ ചില ചോദ്യങ്ങള്‍

ദൈവം പറഞ്ഞു:
വെറുതേ ചില ചോദ്യങ്ങള്‍.
‘യാത്രയ്ക്കു മുമ്പ് ചോദ്യം പാടില്ല.’
യാത്രയ്ക്കു മുമ്പും ചോദ്യമാവാം!

ആമുഖം കഴിഞ്ഞു.
അശരീരികള്‍ നിരന്നു.
വിലങ്ങില്ലാത്ത അശരീരികള്‍
എന്നെ വിലങ്ങു വച്ചു.

അച്ഛന്‍ പറഞ്ഞു:
എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
‘ശരി.’
നീ എന്‍റെ പണമപഹരിച്ചോ?
‘പിതാവേ, അങ്ങയുടെ പോക്കറ്റിലെ
നാണയത്തുട്ടുകള്‍ ഞാന്‍ എണ്ണി നോക്കി.’

അമ്മ പറഞ്ഞു:
എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
‘വളരെ ശരി.’
നീ പഠിക്കുന്നുണ്ടോ?
‘പൈസയുള്ളപ്പോള്‍ മാതൃഹൃദയമേ പഠിക്കുവതെന്തിന്?’

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ദിവസങ്ങള്‍ക്ക് പഴക്കം വന്നില്ല,
വര്‍ഷങ്ങള്‍ക്ക് പഴക്കം വന്നു.

പുസ്തകം പറഞ്ഞു:
എന്‍റെ അറിവ് പഴയതാണ്.
‘പഴയ അറിവില്‍ തെറ്റുണ്ടാവില്ല.’
വെള്ളിയാഴ്ചകളില്‍ നീ
മദ്യപിക്കുന്നതെന്ത്?
‘വെള്ളിയാഴ്ചകളില്‍
അക്ഷരത്തിന്‍റെ ഗന്ധത്തേക്കാള്‍
മദ്യഗന്ധമാണെനിക്കിഷ്ടം!’

കൂടുതലിരുട്ടുന്തോറും
ഇരുട്ടിനു മടുത്തു.
ചിലപ്പോള്‍ ഇരുട്ടിന്‍റെ നിറം
വെളുപ്പാണ്.

ചന്ദ്രന്‍ പറഞ്ഞു:
ഉദിക്കുന്നതിനേക്കാള്‍ പ്രയാസം അസ്തമിക്കാനാണ്.
‘ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള യാത്രയോ?’
നിന്‍റെ കലണ്ടറില്‍ ഇന്ന് പൌര്‍ണമിയല്ലേ?
ഞാന്‍ ഉദിച്ചോട്ടേ?
‘കറുത്ത തുണിയാലുള്ള കര്‍ട്ടന്‍ നീ കാണാത്തതെന്ത്?
നീ ധൈര്യമായി ഉദിക്കുക,
ഇരുളിന്‍റെ മറവിലുള്ള വേഴ്ചയെ കാലം അപലപിക്കുന്നില്ല.’

മരണത്തിനു കവികള്‍
കറുത്ത ചായം വരച്ചു.
കറുപ്പിനു ചിത്രകാരന്മാര്‍
മരണ ഗന്ധമേകി.

ഭാര്യ പറഞ്ഞു:
ഞാന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കിഷ്ടം.
‘എന്നാല്‍ എന്‍റെ കാലില്‍ മുള്ളുകള്‍ തറയും.’
നാഥാ, എന്‍റെ മാറിടം നിന്നെ ഭ്രമിപ്പിക്കുന്നതെന്ത്?
‘ഉന്നതിയിലേയ്ക്കുള്ള പാത
മാറിടങ്ങളിലാരംഭിക്കുന്നു പ്രിയേ!’

സൌന്ദര്യത്തിന്‍റെ നാനാര്‍ഥങ്ങള്‍
അവള്‍ എന്നെ പഠിപ്പിച്ചു.
പകരമായി, അവള്‍ സുന്ദരിയാണെന്ന്
ഞാന്‍ പറഞ്ഞു.

കണ്ടക്ടര്‍ പറഞ്ഞു:
സുന്ദരികളായ യാത്രക്കാരെ എനിക്കിഷ്ടമാണ്.
‘ധിക്കാരിയായ നിയമപാലകനാണ് അങ്ങ്.’
ദാനശീലനാം ഭവാന്‍ ടിക്കറ്റെടുക്കാത്തതെന്ത്?
‘ചില്ലറകള്‍ തെരുവു വേശ്യകള്‍ക്കായി
മാറ്റി വച്ചു കഴിഞ്ഞു.’

സംസ്കാരം വളര്‍ത്തുവാന്‍
കെട്ടിടങ്ങള്‍ ഉയര്‍ന്നു.
സാഹിത്യം അളക്കുവാന്‍
പ്രതിഭകള്‍ ഊണുമേശ്യ്ക്കു ചുറ്റും നിരന്നു.

കാമുകി പറഞ്ഞു:
സ്വര്‍ഗമേ നന്ദി:
നിന്‍റെ ചെയ്തികളില്‍ സംസ്കാരം നിറഞ്ഞു നിന്നു.
‘അന്ത്യനാളില്‍ ഈ അവാര്‍ഡ് കാമ്യമല്ല,
ജഡ്ജിംഗ് കമ്മിറ്റിയുടെ ദയാവായ്പാകുന്നു ഇത്.’
എനിക്കു ശ്വസന തടസ്സമുണ്ടായിട്ടും
ഇനിയും നീ മുഖമമര്‍ത്തുന്നതെന്ത്?
‘അന്ത്യശ്വാസം വരെ ചുംബിക്കാനാണ്
ഭാര്യയുടെ ഉത്തരവ്.’

പണ്ട് ഹൃദയത്തിന്‍റെ നിറം
ചുവപ്പായിരുന്നു.
ഇപ്പോള്‍ ചുവപ്പിനു കറുപ്പിനോട്
അസൂയയാണ്.

രാത്രി പറഞ്ഞു:
എന്‍റെ പൂക്കള്‍ക്കു വെളുപ്പു നിറമാണ്.
‘കറുത്ത വസ്തുക്കള്‍ക്കു കുപ്രസിദ്ധയാണു നീ.’
എന്‍റെ നിഴലില്‍ നീ സന്മാര്‍ഗ ചിന്ത വെടിയുന്നതെന്ത്?
‘രാത്രി അസന്മാര്‍ഗികള്‍ക്കുള്ളതാണ്,
നീയില്ലെങ്കില്‍ ഞാനില്ല!’

പൊടിപ്പും തൊങ്ങലുമുള്ള
കഥകള്‍ക്ക് നല്ല പ്രചാരമാണ്.
വില കുറവായതിനാല്‍ ആരും
ആത്മകവിത എഴുതാറില്ല.

ഞാന്‍ പറഞ്ഞു:
‘നിര്‍ഭാഗ്യവാനായ യോദ്ധാവ്’
എന്നാണ് എന്‍റെ ആത്മകഥയുടെ പേര്.

ദൈവം പറഞ്ഞു:
ചോദ്യങ്ങള്‍ നിര്‍ത്തുക.
ഇനിയും ഭൂമിയില്‍ മരിക്കാനാളുണ്ട്.

ചോദ്യങ്ങള്‍ നിന്നു.
അശരീരികള്‍ ഓരോന്നായി മരിച്ചു വീണു.
ദൈവവും ഞാനും മാത്രമായപ്പോള്‍ മറ്റൊരു ദൈവം വന്നു.
‘ഒന്നാം ദൈവം കള്ള ദൈവം’:
ഞാന്‍ ഉറക്കെ വിളിച്ചു.
എന്നിട്ട് രണ്ടാമത്തെ ദൈവത്തോടൊപ്പം പോയി.
അടുത്ത പരീക്ഷ പ്രയാസമില്ലാതിരിക്കാന്‍
ഞാന്‍ ഏതു ദൈവത്തോടു
പ്രാര്‍ഥിക്കും—ഒന്നോ രണ്ടോ?

Labels:

Sunday, October 01, 2006

ഭാര്യാഗൃഹേ പരമ സുഖം

കുട്ടികളായിരിക്കുമ്പോള്‍, അമ്മൂമ്മയും അച്ഛനും ഞങ്ങള്‍ക്ക്—അനിയന്മാര്‍ക്കും എനിക്കും—കഥകള്‍ പറഞ്ഞു തരുമായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആണ് വീട്ടില്‍ വരാറുള്ളത് എന്നതു കൊണ്ട്, ദിവസവും കഥ പറഞ്ഞു തരുന്ന അമ്മൂമ്മയെ കഥകളുടെ എണ്ണത്തിലോ അവയുടെ “വൌ ഫാക്ടറിലോ” തോല്പിക്കാന്‍ സാധ്യമല്ല എന്ന് ഞങ്ങള്‍ തര്‍ക്കത്തിനിടയില്ലാത്ത വിധം അച്ഛനെ ധരിപ്പിച്ചു പോന്നു.

അങ്ങനെയാണ് മറ്റേമ്മ (എന്നു ഞങ്ങള്‍ വിളിക്കുന്ന അമ്മൂമ്മ) യോട് പിടിച്ചു നില്‍ക്കാന്‍ അച്ഛന്‍ പുതിയ തന്ത്രം മെനഞ്ഞത്. അന്ന് നടന്നതോ നടക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ള പുരാണ/സാരോപദേശ കഥകള്‍ ആയിരിക്കും അച്ഛന്‍ പറയുക. കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ വിനോദം ആ കഥയും അന്നു നടന്ന സംഭവവുമായി ബന്ധപ്പെടുത്തുക എന്നതായിരുന്നു. കഥയുടെ നാടകീയ അവതരണത്തില്‍ മറ്റേമ്മയോട് ഒപ്പത്തിനൊപ്പമോ ഒരു പടി പിന്നിലോ ആയിരുന്ന അച്ഛന്‍, ഈ തന്ത്രത്തിലൂടെ മുന്നിലെത്തി. അച്ഛന്‍റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി.

“മറ്റേമ്മാ, ചങ്കരന്‍ തുറുകൂട്ടിയപ്പം താഴെ വലുപ്പം കൂടുതലും മോളിലോട്ട് കൂര്‍ത്തും വച്ചില്ലേ? അങ്ങനെ വച്ചാല് അത് താഴപ്പോവൂലാന്ന്, പണ്ട് ഹനുമാന്‍ രാവണന്‍റെ മുമ്പില് വാലു ചുരുട്ടിയതീന്ന് ചങ്കരന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍ പഠിച്ചതാത്രേ.”

ഒരു ദിവസം അത്താഴം കഴിഞ്ഞ് ഏതോ കഥ കേട്ട് കേട്ട് പകുതിയായപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. അന്ന് അനിയന് അഭിമന്യുവിന്‍റെ കഥ കൂടി കേള്‍ക്കാന്‍ സാധിച്ചു.

രണ്ടു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അമ്മ വീട്ടില്‍ അച്ഛന്‍ നിന്ന ഓര്‍മയെനിക്കില്ല. വിശാലമായ പറമ്പും ധാരാളം കളിക്കൂട്ടുകാരുമുള്ള അമ്മവീടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പഥ്യം. അച്ഛന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടുദിവസം കൂടി അച്ഛന്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കും. ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് കവി ഭാരവിയെക്കുറിച്ചുള്ള കഥയാണ്.

ഭാരവി കല്യാണം കഴിഞ്ഞ് കുറേ നാള്‍ ഭാര്യവീട്ടില്‍ പൊറുത്താലോ എന്ന് വിചാരിച്ച് താമസം അവിടേയ്ക്കു മാറ്റി. നല്ല സുഖം. സമയത്ത് ഭക്ഷണം. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. രാജകീയ റ്റ്രീറ്റ്മെന്‍റ്. കവിതയെഴുത്തിന്‍റെ അസുഖമുണ്ടായിരുന്ന ഭാരവി തന്‍റെ സന്തോഷം അടക്കിവച്ചില്ല. വീടിന്‍റെ പുറകിലുള്ള ഭിത്തിയില്‍ അദ്ദേഹം കരിക്കട്ടകൊണ്ട് ഇങ്ങനെ എഴുതിവച്ചു:

“ഭാര്യാ ഗൃഹേ പരമ സുഖം!”

പിറ്റേന്ന് ഭാരവിയുടെ അമ്മായിയപ്പന്‍ ഈ ലിഖിതം കണ്ടു. മരുമകന്‍റെ മനസ്സില്‍ ആവശ്യമില്ലാത്ത ആശയങ്ങളൊന്നും വരുത്തേണ്ട എന്നു വച്ച് അമ്മായിയപ്പന്‍ അടിയില്‍ കരിക്കട്ടകൊണ്ടു തന്നെ ഇങ്ങനെ എഴുതി:

“തവ രണ്ടു ദിനം.”

ഭാരവിക്ക് ഇതത്ര രുചിച്ചില്ല. എന്നാലും അതൃപ്തി പുറത്തു കാണിക്കാതെ, രാജതുല്യനായിത്തന്നെ, അദ്ദേഹത്തിന്‍റെ ഭാര്യവീട്ടിലെ പൊറുതി നാലാം ദിവസത്തിലേയ്ക്ക് കടന്നു. അമ്മായിയപ്പനു തെറ്റിയല്ലോ എന്നാഹ്ലാദിച്ച് ഭാരവി മൂന്നാം വരി കുറിച്ചു:

“മമ നാലു ദിനം...”

പിറ്റേന്ന് അതിരാവിലെ ഭാരവി കെട്ടും ഭാണ്ഡവുമെടുത്ത് സ്ഥലം കാലിയാക്കിയത്രേ. അതിനു കാരണം, നാലാം വരിയായി അമ്മായിയപ്പന്‍ ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതാണെന്ന് അന്നാട്ടുകാര്‍ വിശ്വസിച്ചു പോന്നു:

“ശ്വാനനു സമം!”

പിന്നീട് ഞായറാഴ്ചകളില്‍ “അച്ഛന്‍ പോണില്ലേ?” എന്ന് ഞങ്ങള്‍ ചോദിച്ചു തുടങ്ങി.

[വിവാഹിതരുടെ ചില വീരകഥകള്‍ വായിച്ചപ്പോള്‍ ഓര്‍മ വന്നത്. എന്നെ ശല്യരാക്കിയ ഉമേഷിന്‍റെ ഭാവനയോട് കൂറു പുലര്‍ത്തണമല്ലോ.]

Labels: