ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, February 01, 2024

തന്തയുന്തിത്തരം

Matriarchy, Patriarchy എന്നീ വാക്കുകളുടെ മലയാളം എന്താണ്? Matriarchy എന്നാൽ മരുമക്കത്തായം എന്ന് പലയിടത്തും കാണുന്നുവെങ്കിലും ഇത് ശരിയാണോ? മാതൃദായം, പിതൃദായം എന്നൊക്കെ പറഞ്ഞാൽ അമ്മ/അച്ഛൻ എന്നിവരിൽ നിന്ന് ലഭിച്ചത് എന്ന അർത്ഥം വരില്ലേ?

ഒരു സുഹൃത്തിന്റെ ചോദ്യമാണ്.

ഉത്തരമായി, "ഇതൊക്കെ സംസ്കൃതമല്ലേ? സംസ്കൃത വൃത്തത്തിൽ എഴുതിയാലും "തള്ള തന്ന മൊതല്" എന്നു പറയുമ്പോഴുള്ള സുഖം മാതൃദായകത്തിനുണ്ടോ? തള്ളയുന്തിത്തരം, തന്തയുന്തിത്തരം എന്നായാലോ? പുതിയ വാക്കുകളുമായി, ലഭിച്ചത് എന്നുമാത്രമല്ല അർത്ഥം എന്നു പറയുകയും ചെയ്യാം." എന്നു പറഞ്ഞു.

അതോടൊപ്പം ഇങ്ങനെയും കൂട്ടിച്ചേർത്തു:

ഇത്രയുമായ സ്ഥിതിയ്ക്ക് തന്തയുന്തിത്തരം വാക്യത്തിൽ പ്രയോഗിച്ച് കാണിക്കാം: സന്ധ്യാസമയത്ത് കടപ്പുറം നിരങ്ങി വീട്ടിലെത്തിയ മകനെ തള്ള പൂരെ തല്ലി. അപ്പോൾ മകൻ:
ചന്തിയിൽച്ചൂരലാലെത്രയോ ചിത്രങ്ങ-
ളെന്തിന്നു, ചൊല്ലുക, നീ വരച്ചൂ?
തന്തയുന്തിത്തരം ചൊല്ലുവാനല്ലെങ്കി-
ലന്തിക്കടപ്പുറമെന്തിനമ്മേ?

(ഇനി ഇത് തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന രീതിയിൽ ചൊല്ലി നോക്കിയേ!)

Labels: ,

Wednesday, July 06, 2022

പ്രണയം

കണ്ണാടി വച്ച ശേഷം പല പകലുകളിലും
എന്റെ പ്രണയം പഴയപോലെ ആയിട്ടില്ല.

കാരണം,
പ്രണയം മുളയ്ക്കുന്നതും, ശൌര്യമാർന്നുല്ലസിക്കുന്നതും,
സിരകളിൽ കത്തിപ്പടരുന്നതും
കണ്ണുകൾ തടസ്സമില്ലാതെ സംവദിക്കുമ്പോഴാണ്.

അല്ലെങ്കിൽ പകലുകളിൽ കാമം പുരളണം.
കണ്ണുകണ്ടെന്നുവച്ച്, കണ്ണടച്ച്,
ചുണ്ടും മൂക്കും കാതും കഴുത്തും തേടിപ്പോകണം.

പക്ഷേ, അപ്പോഴൊന്നും
എന്റെ പ്രണയം പഴയപോലെ ആയിട്ടില്ല.

Labels: ,

Sunday, October 28, 2007

അച്ചുവിന് മൂന്നു വയസ്സ്



ഒന്നല്ല, രണ്ടല്ല, മൂന്നാണു നിന്‍ പ്രായ‍-
മെന്നൊത്തു കണ്ടിട്ടു മൊഞ്ചത്തികള്‍ കൂടി,
നിന്നങ്ങു ചുറ്റിത്തിരിഞ്ഞെന്നു വന്നാലെ-
നിന്നാണെ, യച്ഛന്നു കോപം ശമിക്കില്ല!


ആരും കാണാത്ത തക്കത്തിന് തരക്കാരായ പെണ്‍കുട്ടികളെ ‘ഹഗ്ഗും’ ‘കിസ്സും’ ചെയ്യുന്ന, പ്രായത്തിനു ചേരാത്ത ഒരു സ്വഭാവം നിനക്കു വന്നു ചേര്‍ന്നതായി അച്ഛന്‍ അറിയുന്നു. സൂക്ഷിച്ചാല്‍ എന്‍റെ കയ്യിലിരിക്കുന്നതു (പെണ്ണുങ്ങളുടെ കയ്യിലിരിക്കുന്നതും) വാങ്ങിക്കൂട്ടാതെ കഴിക്കാം!

ഈ വിഷയത്തിലുള്ള പഴയൊരു പോസ്റ്റ്: അച്ചുവിന് രണ്ടു വയസ്സ്.

പിന്നെഴുത്ത്: എന്നോടുള്ള ദേഷ്യം തേങ്ങയോട് കാട്ടണമെന്നില്ല.

Labels: , , ,

Tuesday, October 09, 2007

മരണവീട്ടില്‍

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍,
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടങ്ങനെ-
യേറെയുള്ളപദാനങ്ങളോതുവാന്‍,
എണ്ണിയേറെയും നേടിയ കൈകളാ-
ലന്ത്യമായിറ്റു വെള്ളം കൊടുക്കുവാന്‍.
ശക്തിയറ്റു കിടക്കുമെന്നച്ഛനെ
ശക്തിയോടെയെടുത്തു നടക്കുവാന്‍,
പിന്നെച്ചിട്ടയില്‍ തീര്‍ത്ത ചിതയിലേ-
യ്ക്കന്നനുത്തൊരാ ദേഹത്തെ വയ്ക്കുവാന്‍.

അന്തിമേഘത്തെച്ചുംബിക്കാനെന്നോണം
ബന്ധനാന്തകരായൊരാ ജ്വാലകള്‍,
അന്തരീക്ഷത്തെയാകെച്ചുവപ്പാക്കി
ചന്തമോടെയുലഞ്ഞാടിടുന്നേരം
എന്തൊരാനന്ദമായിരുന്നന്നവര്‍-
ക്കന്തമില്ലാതലറിച്ചിരിക്കുവാന്‍!
ഉമ്മറത്തു മുറുക്കിയൊലിപ്പിക്കാ-
നുണ്ടൊരേമ്പക്കമുണ്ടെന്നു കാണിക്കാന്‍.

എന്തൊരുത്സാഹമായിരുന്നന്നവര്‍-
ക്കെന്‍റെയച്ഛനെപ്പട്ടില്‍ പൊതിയുവാന്‍
ആളൊഴിഞ്ഞിടും നേരം വരെയും നി-
ന്നാരവത്തൊടും കണ്ണീരൊഴുക്കുവാന്‍.

Labels:

Saturday, October 28, 2006

അച്ചുവിന് രണ്ടു വയസ്സ്



പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

വൃത്തം: ഉപേന്ദ്രവജ്ര.

Labels: , , , , ,

Monday, October 09, 2006

വെറുതേ ചില ചോദ്യങ്ങള്‍

ദൈവം പറഞ്ഞു:
വെറുതേ ചില ചോദ്യങ്ങള്‍.
‘യാത്രയ്ക്കു മുമ്പ് ചോദ്യം പാടില്ല.’
യാത്രയ്ക്കു മുമ്പും ചോദ്യമാവാം!

ആമുഖം കഴിഞ്ഞു.
അശരീരികള്‍ നിരന്നു.
വിലങ്ങില്ലാത്ത അശരീരികള്‍
എന്നെ വിലങ്ങു വച്ചു.

അച്ഛന്‍ പറഞ്ഞു:
എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
‘ശരി.’
നീ എന്‍റെ പണമപഹരിച്ചോ?
‘പിതാവേ, അങ്ങയുടെ പോക്കറ്റിലെ
നാണയത്തുട്ടുകള്‍ ഞാന്‍ എണ്ണി നോക്കി.’

അമ്മ പറഞ്ഞു:
എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
‘വളരെ ശരി.’
നീ പഠിക്കുന്നുണ്ടോ?
‘പൈസയുള്ളപ്പോള്‍ മാതൃഹൃദയമേ പഠിക്കുവതെന്തിന്?’

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ദിവസങ്ങള്‍ക്ക് പഴക്കം വന്നില്ല,
വര്‍ഷങ്ങള്‍ക്ക് പഴക്കം വന്നു.

പുസ്തകം പറഞ്ഞു:
എന്‍റെ അറിവ് പഴയതാണ്.
‘പഴയ അറിവില്‍ തെറ്റുണ്ടാവില്ല.’
വെള്ളിയാഴ്ചകളില്‍ നീ
മദ്യപിക്കുന്നതെന്ത്?
‘വെള്ളിയാഴ്ചകളില്‍
അക്ഷരത്തിന്‍റെ ഗന്ധത്തേക്കാള്‍
മദ്യഗന്ധമാണെനിക്കിഷ്ടം!’

കൂടുതലിരുട്ടുന്തോറും
ഇരുട്ടിനു മടുത്തു.
ചിലപ്പോള്‍ ഇരുട്ടിന്‍റെ നിറം
വെളുപ്പാണ്.

ചന്ദ്രന്‍ പറഞ്ഞു:
ഉദിക്കുന്നതിനേക്കാള്‍ പ്രയാസം അസ്തമിക്കാനാണ്.
‘ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള യാത്രയോ?’
നിന്‍റെ കലണ്ടറില്‍ ഇന്ന് പൌര്‍ണമിയല്ലേ?
ഞാന്‍ ഉദിച്ചോട്ടേ?
‘കറുത്ത തുണിയാലുള്ള കര്‍ട്ടന്‍ നീ കാണാത്തതെന്ത്?
നീ ധൈര്യമായി ഉദിക്കുക,
ഇരുളിന്‍റെ മറവിലുള്ള വേഴ്ചയെ കാലം അപലപിക്കുന്നില്ല.’

മരണത്തിനു കവികള്‍
കറുത്ത ചായം വരച്ചു.
കറുപ്പിനു ചിത്രകാരന്മാര്‍
മരണ ഗന്ധമേകി.

ഭാര്യ പറഞ്ഞു:
ഞാന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കിഷ്ടം.
‘എന്നാല്‍ എന്‍റെ കാലില്‍ മുള്ളുകള്‍ തറയും.’
നാഥാ, എന്‍റെ മാറിടം നിന്നെ ഭ്രമിപ്പിക്കുന്നതെന്ത്?
‘ഉന്നതിയിലേയ്ക്കുള്ള പാത
മാറിടങ്ങളിലാരംഭിക്കുന്നു പ്രിയേ!’

സൌന്ദര്യത്തിന്‍റെ നാനാര്‍ഥങ്ങള്‍
അവള്‍ എന്നെ പഠിപ്പിച്ചു.
പകരമായി, അവള്‍ സുന്ദരിയാണെന്ന്
ഞാന്‍ പറഞ്ഞു.

കണ്ടക്ടര്‍ പറഞ്ഞു:
സുന്ദരികളായ യാത്രക്കാരെ എനിക്കിഷ്ടമാണ്.
‘ധിക്കാരിയായ നിയമപാലകനാണ് അങ്ങ്.’
ദാനശീലനാം ഭവാന്‍ ടിക്കറ്റെടുക്കാത്തതെന്ത്?
‘ചില്ലറകള്‍ തെരുവു വേശ്യകള്‍ക്കായി
മാറ്റി വച്ചു കഴിഞ്ഞു.’

സംസ്കാരം വളര്‍ത്തുവാന്‍
കെട്ടിടങ്ങള്‍ ഉയര്‍ന്നു.
സാഹിത്യം അളക്കുവാന്‍
പ്രതിഭകള്‍ ഊണുമേശ്യ്ക്കു ചുറ്റും നിരന്നു.

കാമുകി പറഞ്ഞു:
സ്വര്‍ഗമേ നന്ദി:
നിന്‍റെ ചെയ്തികളില്‍ സംസ്കാരം നിറഞ്ഞു നിന്നു.
‘അന്ത്യനാളില്‍ ഈ അവാര്‍ഡ് കാമ്യമല്ല,
ജഡ്ജിംഗ് കമ്മിറ്റിയുടെ ദയാവായ്പാകുന്നു ഇത്.’
എനിക്കു ശ്വസന തടസ്സമുണ്ടായിട്ടും
ഇനിയും നീ മുഖമമര്‍ത്തുന്നതെന്ത്?
‘അന്ത്യശ്വാസം വരെ ചുംബിക്കാനാണ്
ഭാര്യയുടെ ഉത്തരവ്.’

പണ്ട് ഹൃദയത്തിന്‍റെ നിറം
ചുവപ്പായിരുന്നു.
ഇപ്പോള്‍ ചുവപ്പിനു കറുപ്പിനോട്
അസൂയയാണ്.

രാത്രി പറഞ്ഞു:
എന്‍റെ പൂക്കള്‍ക്കു വെളുപ്പു നിറമാണ്.
‘കറുത്ത വസ്തുക്കള്‍ക്കു കുപ്രസിദ്ധയാണു നീ.’
എന്‍റെ നിഴലില്‍ നീ സന്മാര്‍ഗ ചിന്ത വെടിയുന്നതെന്ത്?
‘രാത്രി അസന്മാര്‍ഗികള്‍ക്കുള്ളതാണ്,
നീയില്ലെങ്കില്‍ ഞാനില്ല!’

പൊടിപ്പും തൊങ്ങലുമുള്ള
കഥകള്‍ക്ക് നല്ല പ്രചാരമാണ്.
വില കുറവായതിനാല്‍ ആരും
ആത്മകവിത എഴുതാറില്ല.

ഞാന്‍ പറഞ്ഞു:
‘നിര്‍ഭാഗ്യവാനായ യോദ്ധാവ്’
എന്നാണ് എന്‍റെ ആത്മകഥയുടെ പേര്.

ദൈവം പറഞ്ഞു:
ചോദ്യങ്ങള്‍ നിര്‍ത്തുക.
ഇനിയും ഭൂമിയില്‍ മരിക്കാനാളുണ്ട്.

ചോദ്യങ്ങള്‍ നിന്നു.
അശരീരികള്‍ ഓരോന്നായി മരിച്ചു വീണു.
ദൈവവും ഞാനും മാത്രമായപ്പോള്‍ മറ്റൊരു ദൈവം വന്നു.
‘ഒന്നാം ദൈവം കള്ള ദൈവം’:
ഞാന്‍ ഉറക്കെ വിളിച്ചു.
എന്നിട്ട് രണ്ടാമത്തെ ദൈവത്തോടൊപ്പം പോയി.
അടുത്ത പരീക്ഷ പ്രയാസമില്ലാതിരിക്കാന്‍
ഞാന്‍ ഏതു ദൈവത്തോടു
പ്രാര്‍ഥിക്കും—ഒന്നോ രണ്ടോ?

Labels:

Friday, August 18, 2006

ഓണം വരുന്നു*

ചെത്തിപ്പൂവിന്‍ കുല പൂത്തു മറിയുന്നു
തുമ്പതന്‍ നെഞ്ചകം തുള്ളിത്തുടിക്കുന്നു
പാഴ്ചെടി പോലുമേ പൂവുമായെത്തുന്നു
പാലയും പിച്ചിയും സ്വാഗതമോതുന്നു
പൂവിളികേട്ടു പുലരിയുണരുന്നു
പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു
മുറ്റത്തു പൂക്കളമെങ്ങും നിറയുന്നു
മന്ദാരപ്പൂക്കളും മുന്നില്‍ തെളിയുന്നു
പാടത്തു പക്ഷികള്‍ കീര്‍ത്തനമോതുന്നു
പാര്‍ത്തലം തന്നെയും കോരിത്തരിക്കുന്നു
തത്തയും മൈനയുമോടിയെത്തീടുന്നു
തത്തിക്കളിച്ചു കതിരുമായ് പൊങ്ങുന്നു
വാരിവാഹങ്ങള്‍ മറഞ്ഞു തുടങ്ങുന്നു
വാസവന്‍ തന്നുടെയാജ്ഞകേട്ടെന്നപോല്‍
കസ്തൂരി ഗന്ധം പൊഴിച്ചുകൊണ്ടെന്‍ മുന്നില്‍
ശ്രാവണ സന്ധ്യയുമോടിയെത്തീടുന്നു
വിണ്ണിലായ് താരകള്‍ നീണ്ടു നിരക്കുന്നു
തല്ലജവല്ലിയെ താലോലിച്ചാര്‍ക്കുന്നു
മാരുതീ താതനും കള്ളക്കഥയുമായ്
മന്ദമായ് വന്നു തഴുകിയുറക്കുന്നു.

*പതിനാറ് വര്‍ഷം മുമ്പ് ഓണം വന്നപ്പോള്‍

Labels:

Wednesday, July 19, 2006

എല്ലാം വെറും കഥകളാണ്

മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക-
ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി,
രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ-
സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു.
ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു-
മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും,
കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍
കാലം കുറിച്ചിട്ട കാപട്യങ്ങള്‍!
ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം
ആശിപ്പതെത്രയുമുന്നതങ്ങള്‍.
പീലിത്തിരുമുടി കെട്ടിപോലും
പീതാംബരം ചെമ്മേ ചുറ്റിപോലും
ഓടക്കുഴലതില്‍ പാടിപോലും
ഗോക്കളെ നോക്കുവോനാണു പോലും!
വെണ്ണകട്ടുണ്ടു നടക്കുന്നൊരീയെന്നെ
മണ്ണിന്‍റെ നാഥനാക്കുന്നു നിങ്ങള്‍.

Labels:

Tuesday, May 23, 2006

മാരിപെയ്യിക്ക!

ഇടവപ്പാതി കൊട്ടും ഘോഷവുമായി ആര്‍ത്തലച്ചു പെയ്തുകൊണ്ടിരുന്ന ഒരു ജൂണ്‍‍മാസ രാവിലാണ് ഈ വരികള്‍ കുറിക്കുന്നത്. മഴയ്ക്ക് അതിപ്രശസ്തമായ സീയാറ്റിലില്‍ വന്നു ചേരുന്നതിനും വളരെ മുമ്പ്. ഇവിടെ ഇങ്ങനെ മഴകണ്ടിരിക്കുമ്പോള്‍ ദൈവം എന്‍റെ പ്രാര്‍ഥന അറിഞ്ഞു നിറവേറ്റിയപോലെയുണ്ട്.

മാനസത്തില്‍ ഞാനോര്‍ത്തു ജപിക്കുന്നു
മാര്‍ഗദര്‍ശിയാം ദേവനേ, കേള്‍ക്കുക:
ഭൂയിഷ്ഠമാകും മണ്ണൊലിപ്പിക്കാതെ
ഭൂതലത്തിലെ തിന്മകള്‍ നീക്ക, നീ.
രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
രാവണന്മാരെയാകെ നടുക്കണേ!
മാരിപെയ്യിച്ചു മാനവരാശിക്കു-
മാനസോല്ലാസമേകണേ, കൈതൊഴാം!

Labels:

Thursday, May 04, 2006

പുഴകടക്കുമ്പോള്‍

തിരിച്ചറിവായ ദിനങ്ങളിലൊന്നില്‍
തനിച്ചു പോയൊരു വനാന്തരത്തില്‍ ഞാന്‍
വെറും വനമല്ല, ദിനകരന്‍ പോലും
വലഞ്ഞുപോയിടു, മതിഭയങ്കരം!

വഴിവക്കിലായി ചടഞ്ഞിരിപ്പതോ
വയോവൃദ്ധ, രവരനുഭവസ്ഥരായ്
ഇരുള്‍വനത്തിന്‍റെ ചരിത്രമാകവേ
കരുതിയുള്ളിലായുപദേശിവൃന്ദം.

ജനിച്ചനാള്‍തൊട്ടു ജപിച്ചുപോന്നൊരാ
വനകുസുമങ്ങള്‍ ഓരോന്നായിമെല്ലേ
മനസ്സിലേ ഞാനു, മപൂര്‍വരത്നവും
നിനച്ചുകൊണ്ടങ്ങു നടന്നേനന്നേരം.

നടന്നലഞ്ഞു ഞാന്‍ തളര്‍ന്നിരുന്നപ്പോ-
യടുത്തരികിലായൊരായിരം ജനം,
പതുക്കെ, യെങ്കിലും കൊതിച്ചിരുന്നൊരാ-
പുതുരത്നസ്വപ്നമുടയുന്നൂ വേഗം.

കടുത്ത സങ്കടച്ചുഴിയിലാഴവേ
അടുത്താ, യാളുകളതിലുമാഴത്തില്‍
പിടയ്ക്കയാണെന്നതറിഞ്ഞ നേരത്തും
അടക്കുവാനറിഞ്ഞതില്ല മോദവും.

അടുത്തനാളിലാ, യടുത്തവരൊന്നായ്
പടുത്തു പാതയുമടുത്തലക്‍ഷ്യവും
പെരുത്ത നൈരാശ്യമകറ്റിയാര്‍ത്തവര്‍:
“മരതകം വെറും തെളിഞ്ഞ പാറയും!”

വഴിയിതെങ്ങിതോ നയിക്കുന്നൂ നമ്മെ,
അഴലകറ്റിനാമലഞ്ഞു പിന്നെയും
പുഴയിതൊന്നതാ, തളര്‍ന്നുറങ്ങിയ-
ങ്ങൊഴുകുന്നുമുന്നില്‍, വഴിമുടക്കുവാന്‍.

കരിംകാടുതന്‍റെ ഹൃദയസൂത്രങ്ങ-
ളറിയുന്നോരുടെ ഗണിതം നോക്കവേ,
മരതകപ്പുഴ കടവിതു നൂനം
മറുകരയിലോ, മനസ്സിലുള്ളതും!

ഒടിഞ്ഞൊരു മുള്ളു തറഞ്ഞുകാലിതില്‍
പൊടിഞ്ഞു ചോരയു, മിരുന്നു ഞാന്‍ വേഗം.
തിരിഞ്ഞൊരു നോട്ടം തിരിച്ചുനല്‍കാതെ
ചരിക്കുന്നൂ ചിലര്‍, ചിരപരിചിതര്‍.

പകലുറങ്ങിടും പതിഞ്ഞ നേരമായ്
അകലെയക്ഷികള്‍ തിരഞ്ഞു നീങ്ങവേ,
തിളക്കമാര്‍ന്നൊരു പതക്കമെന്‍ മുന്നില്‍,
ഒരിക്കലാശിച്ച മരതകക്കല്ലും!

മനക്കണക്കുകള്‍ പലതുമോര്‍ത്തു ഞാന്‍
പുനര്‍വിചിന്തനം പ്രയാസപൂരിതം
പുഴകടക്കുകില്‍ പുതിയലോകവും
പുഴയോരത്തെന്‍റെ പഴയസ്വപ്നവും.

തെളിഞ്ഞയാറിതു കടന്നു ചെല്ലണോ
തിളങ്ങും കല്ലുമായ് മടങ്ങീടേണമോ,
മയങ്ങും സന്ധ്യതന്‍ മടിത്തലത്തിലായ്
ഭയന്നു; രാവിനെ ശപിച്ചു നിന്നു ഞാന്‍!

Labels:

Thursday, March 30, 2006

കള്ളിപ്പെണ്ണ്

ഇതൊരു സാങ്കല്പിക സൃഷ്ടിയാണ്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാം‍പസില്‍ ഞാന്‍ പഠിച്ചിട്ടില്ല. എന്‍റെ ക്ലാസില്‍ കലശ്ശലായ പ്രേമവുമായി രണ്ടുപേര്‍ ഉണ്ടായിരുന്നില്ല. പ്രേമം മൂത്ത്, ക്യാം‍പസ് സ്ഥിതി ചെയ്യുന്ന നാല്പാത്തിമല മുഴുവന്‍ അവര്‍ അലസഗമനം നടത്തിയിരുന്നില്ല. ആറുമാസത്തിലൊരിക്കല്‍ ഉണ്ടാവാറുള്ള ക്ലാസ് ടൂറിന്‍റെ തലേന്നു മദ്യലഹരിയില്‍ കുറിച്ചിട്ടതല്ല ഈ ‘സൃഷ്ടി’. ഇതില്‍പ്പറയുന്ന രണ്ടു പേരും ഇപ്പോള്‍ ലോകത്തിന്‍റെ രണ്ടു കോണുകളില്‍ സസുഖം ജീവിച്ചിരുപ്പുമില്ല.

* * *

വണ്ണപ്പുറംകാരി കള്ളിപ്പെണ്ണേ, നിന-
ക്കെങ്ങനെ കിട്ടിയീക്കള്ളച്ചിരി?


എന്നോമല്‍ച്ചെക്കനെക്കണ്ണാലെ കണ്ടപ്പം
താനേ മുളച്ചതീ കള്ളച്ചിരി!

കണ്ടാലും മിണ്ടാതെ കാര്യങ്ങളോതാതെ
മണ്ടിനടന്നൊരു കള്ളിപ്പെണ്ണേ,
രണ്ടാം സെമസ്റ്ററിലെന്തുകൊണ്ടിങ്ങനെ
കണ്ടിടം തോണ്ടുന്നു മണ്ടിപ്പെണ്ണേ?


എന്‍റെ മനസ്സിന്‍റെ മച്ചുമ്പിലപ്പൊഴേ
ഉണ്ടായിരുന്നവന്‍ കണ്ണനായി,
കണ്ടിടാതെ, യൊന്നും മിണ്ടാതെയെങ്ങനെ-
യുണ്ടാവും പ്രേമമെന്‍ കൂട്ടുകാരേ!

ഒക്കെമനസ്സിലായെങ്കിലും പെണ്ണേ, നീ
വെക്കമിതെങ്ങനെ സാധിച്ചെടീ?


മഞ്ഞപ്പൂവല്ലോ തുടങ്ങിവച്ചൂ, പിന്നെ
കൊഞ്ചലില്‍ വീണവന്‍ കൂട്ടുകാരേ!
കൊഞ്ചിക്കൊഞ്ചീപിന്നെത്തഞ്ചത്തില്‍ ഞാനുമാ-
പ്പഞ്ചാസ്ത്രമങ്ങു തൊടുത്തുവിട്ടൂ,
കട്ടിച്ചുവപ്പായി മഞ്ഞ പിന്നെ, ഞങ്ങള്‍-
കെട്ടിപ്പിടിച്ചില്ലയെന്നേയുള്ളൂ!
കണ്ടിട്ടു തീരാതെ കേട്ടിട്ടും തീരാതെ
കൊണ്ടു നടന്നു ഞാന്‍ നാല്പാത്തിയില്‍
‍ക്ഷേത്രത്തില്‍ പോയി നാം ലാബു ചെയ്തു, ഒറ്റ-
പ്പാത്രത്തില്‍ നിന്നും കഴിച്ചു പോന്നൂ.
മുറ്റത്തുകാട്ടുന്ന കോപ്രായം കണ്ടിട്ട്
ഏറ്റുമാനൂരപ്പനന്തം വിട്ടു.
ഉറ്റവനല്ലെങ്കില്‍ ചെയ്യുമോ കൂട്ടരേ,
തെറ്റി, നാളെന്നാലും, പുഷ്പാഞ്ജലി?
പൊട്ടിപ്പോയെക്സാമി, നെന്നാലും കൂട്ടരേ,
കിട്ടിയല്ലോ കുട്ടന്‍ കൂട്ടുകൂടാന്‍!

Labels:

Wednesday, March 15, 2006

മറുപടി പ്രതീക്ഷിക്കുന്നു

തിരക്കൊഴിഞ്ഞൊരു നേരത്ത്
കത്തൊന്നേലുമയച്ചൂടേ?
ഒരുവരിയെങ്കിലുമെഴുതാനും
മടിയെന്നോതിയിരുപ്പാണോ?
അതിനും വിഷമമതാണെന്നാല്‍
‍അഡ്രസ്സെഴുതിയൊരിന്‍ലന്‍ഡും
ഒപ്പമൊരൊപ്പും സംബോധനയും
ഒക്കേയും ഞാനെത്തിക്കാം.
‘സുഖ’മെന്നാകിയൊരേകപദത്തീ-
ന്നഖിലം ഞാനങ്ങൂഹിക്കാം.
ഇനിയുമമാന്തിക്കാതെന്‍ പൊന്നേ-
കനിവോടെഴുതുകയെന്തേലും!

Labels:

Wednesday, March 01, 2006

സത്യം മധുരമാണ്

ദൂരെഗിരിക്കുമേലാകാശത്തില്‍
താരകം ചിമ്മുന്ന കാഴ്ചകാണാന്‍
താരിളം പൈങ്കിളിയെത്തിയില്ല;
പാരിതിലാരുമുണര്‍ന്നതില്ല.

ഏകനായിന്നുഞാന്‍ കണ്ടതാണാ-
മൂകസത്യത്തിന്‍റെ പൊന്‍‍വെളിച്ചം,
ആകുലമായൊരെന്‍ മാനസത്തില്‍
മാകന്ദമാധുര്യമായിനില്പ്പൂ!

Labels:

Monday, February 13, 2006

വാലന്‍റൈന്‍സ് ഡേ ഗിഫ്റ്റ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീയെന്‍റെ
സുവര്‍ണ്ണ സ്വപ്നങ്ങളിലെ നായികയായി വന്നപ്പോള്‍
നീയറിയാതെ ഞാന്‍ നിന്നെ എന്‍റെ പ്രണയിനിയാക്കി.

നമ്മുടെ കല്യാണ നിശ്ചയം കഴിഞ്ഞ്
നമ്മള്‍ ഭൂമിയുടെ അതിര്‍വരമ്പിലുള്ള
മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ത്തു.

നമ്മുടെ വിവാഹ ശേഷം ഞാന്‍ നിനക്ക്
വിവാഹം എല്ലാക്കാലത്തേക്കുമെന്നു പറഞ്ഞ്
മൂന്നു കല്ലുള്ള വൈരമോതിരം തന്നു.

ആദ്യ കുഞ്ഞിന്‍റെ ജനന ശേഷമിതാ ഞാന്‍
വീണ്ടും വാലന്‍റൈസ് ഡേ ഗിഫ്റ്റുമായെത്തുന്നു:
“ഈ ദിവസം ഡയപ്പര്‍ ചേയ്ഞ്ച് ഡ്യൂട്ടി എനിക്ക്!”

നിന്‍റെ കണ്ണുകളില്‍ ഞാന്‍ ഡയമണ്ടുകള്‍ കാണുന്നു.

* * *

നീയെന്‍റെ ജീവന്‍റെയുള്‍ത്തുടിപ്പ്,
എന്നും ജ്വലിക്കുന്ന പ്രേമഭാവം,
നീലാംബരത്തിലെ മാരിവില്ല്,
പൂവിടും പിച്ചകപ്പൂനിലാവ്!
നീയെന്നും ചൂടേകും സൂര്യനാളം
ആലിലക്കാറ്റിന്‍റെ ഹര്‍ഷതാളം
പച്ചപ്പുതപ്പിടുമദ്രിതന്നുച്ചിയി-
ലാറിയുറയുന്ന വര്‍ഷഗീതം!

Labels:

Friday, February 10, 2006

മിഴികള്‍ രാമപാദത്തില്‍, മനമെന്‍ മനോഹരിയിലും

യാത്ര
“ഗമിക്കട്ടെ ഞാന്‍!” സകല-
സൌഭാഗ്യങ്ങളില്‍ നിന്നുമെന്‍
ജ്യേഷ്ഠന്‍ നടക്കുന്നു.
ഒപ്പം മൈഥിലി, ചുറ്റിയ മരവുരിക്കുള്ളില്‍
ഞെരിയും വിദ്വേഷവും
തുളുമ്പും കുചമാംസധാരയും.
ആരണ്യമാര്‍ഗ്ഗേ ചരിക്കവേ,
മറന്നൂ, യാത്രചോദിച്ചുവോ:
“ഗമിക്കട്ടെ ഞാന്‍!”

യാത്രാമൊഴി
വൃദ്ധയാം ദുഷ്ടമാതാവിന്‍
ഹൃദയം കാളകൂടശോചിതം
അല്ലായ്കിലോതുമോ സ്വപുത്ര-
നല്ലാകിലും, “കാനനമാര്‍ഗ്ഗം!”

നേരമായ്, പോകുവാന്‍ നേരമായാ-
നേരമോതുവാന്‍ ഞാനിതുമോര്‍ത്തുവച്ചു:
“നേരിനായ്, നല്ലൊരു രാമരാജ്യത്തിനായ്
പാരിതില്‍ നീ നിത്യം പ്രാര്‍ത്ഥിക്കണം!”

പഞ്ചവടി
കാലടികള്‍ തുടരുവാന്‍
ഞാന്‍ നടക്കുന്നു
കാലിടറി വീഴാതെ
കാഴ്ചകള്‍ കാണാതെ
കാമിനിയുമില്ലാതെ
ഞാന്‍ ചരിക്കുന്നു.

മടക്കം
അവളെവിടെ, ദീര്‍ഘമാം
ഒരു വ്യാഴവട്ടത്തിന്നുമപ്പുറം
ജീവിത രഥ്യയില്‍
വൈധവ്യമേറ്റൊരെന്‍
പ്രേയസ്സിയെവിടെയോ!
എവിടെയെന്നൂര്‍മ്മിള,
സര്‍വ്വം സഹിച്ച മല്‍-
പ്രേയസ്സിയിന്നെവിടെ?

പുനഃസമാഗമം
എന്തു നീയെന്നെ വിളിക്കുന്നു:
പതി ധര്‍മ്മമറിയാത്ത പാപിയെന്നോ?
കപടസ്നേഹത്തിന്‍ പ്രതീകമെന്നോ?
അരുത്! നീയെന്നോടടുക്കരുത്; വീണ്ടുമാ-
സ്നേഹവായ്പെന്നില്‍ ചൊരിയരുത്!

നിന്നെയുപേക്ഷിച്ച വനചാരിയാണു ഞാന്‍
മാപ്പേകല്ലൊരിക്കലും, മമനീച
കര്‍മ്മം മറക്കല്ലൊരിക്കലും,
സ്നേഹലതയായ് പടരരുതൊരിക്കലും!

Labels:

Saturday, February 04, 2006

ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ലക്ക്

അര്‍ത്ഥമില്ലാതൊഴുകും പദങ്ങളാല്‍
അര്‍ദ്ധമാനസ്സേ നല്‍കുമാശംസകള്‍,
വ്യര്‍ഥമെന്നു കണ്ടറിഞ്ഞീടുവാന്‍
ബുദ്ധിയുണ്ടാകും നാളെനിക്കെന്നേലും!

Labels: